തന്റെ സ്വന്തം പേരെഴുതിയ കോട്ടിട്ടു് പൊതുമദ്ധ്യേ പ്രത്യക്ഷപ്പെട്ട ഫാഷിസ്റ്റ് നരേന്ദ്രമോദിയെ അനുകരിച്ചു്, കിം ജോങ്-ഉൻ മോഡൽ കംണിഷ്ട് കോട്ടിട്ടു്, ഫാഷിസത്തിനൊരു പോരാളിയും മോദിക്കൊരു തേരാളിയുമായ ഇരട്ടച്ചങ്കൻ പിണറായി വിജയൻ തിരുമേനി തന്റെ പട്ടമഹിഷിയും പരിവാരങ്ങളുമായി, മാക്രിസ്റ്റ് കമ്മ്യൂണിസത്തിന്റെ ആജന്മശത്രുവും ബൂർഷ്വാ ക്യാപ്പിറ്റലിസത്തിന്റെ വിളഭൂമിയുമായ US അമേരിക്കയിലെ വൈദ്യന്മാരുടെ വിദഗ്ദ്ധചികിത്സ നേടാൻ “പരനാറികളായ” കോർപ്പറേറ്റ് ഭീമന്മാരുടെ ബീമാനത്തിൽ, വിശന്നപ്പോൾ അല്പം ഭക്ഷണം മോഷ്ടിച്ചു എന്ന മഹാപാപത്തിന്റെ പേരിൽ, മഹാകുറ്റകൃത്യത്തിന്റെ പേരിൽ, “കമ്മ്യൂണിസ്റ്റിക്കായും-ഡെമോക്രാറ്റിക്കായും”, “മോർ ഈക്വൽ” ആയ സഖാക്കളാൽ “പേപ്പട്ടിയെപ്പോലെ” തല്ലിക്കൊല്ലപ്പെട്ടവനായ മധുവിനെപ്പോലുള്ള – പിണൂവിയൻ സ്വേച്ഛാധിപത്യഭരണത്തിൽ നിയമസംരക്ഷണത്തിനു് യാതൊരുവിധ അർഹതയോ ആവശ്യമോ ഇല്ലാത്ത – “അറപ്പുളവാക്കുന്ന” പട്ടിണിക്കോലങ്ങളിൽ നിന്നും, “ഇടതുപക്ഷ-റിപ്പബ്ലിക്ക്-ജടായുശില്പികളാൽ” ആസൂത്രണം ചെയ്യപ്പെടുന്ന അവസരസമത്വത്തിന്റെ അതിപ്രസരംവഴി കിറ്റുവാങ്ങിനക്കികളും, മനുഷ്യച്ചങ്ങലകിലുക്കികളും, വനിതാമതിലിളക്കികളും, പിണുവാതിരകളിക്കാരികളും, ആവിധ പിണുവിയൻ വിപ്ലവങ്ങൾവഴി ലഭിച്ച കിറ്റിലെ പയറും കടലയും തിന്നു്, ഗ്യാസ് മൂത്തു്, വഴിനീളെ മൂച്ചോടെ ഊച്ചുവിട്ടു്, ഇങ്കിലാ സിന്താവാ വിളിച്ചു് ജാതീയവും വർഗ്ഗീയവുമായി “വികസനം” പ്രാപിക്കാനുമല്ലാതെ ഒന്നിനും കൊള്ളാത്ത കേവലം ഊച്ചാളികളാക്കപ്പെട്ട ഭിക്ഷാംദേഹികളായ പ്രബുദ്ധമല്ലുക്കളുടെ ഊഷരഭൂവിൽനിന്നും, ആകാശത്തിലേയ്ക്കു് മുഷ്ടിചുരുട്ടിയെറിഞ്ഞു്, “ഒക്ടോബർ വിപ്ലവകാരിയായ ലെനിനായും”, “ശത്രുവർഗ്ഗ” ഉന്മൂലനസിദ്ധാന്തിയായ സ്റ്റാലിനായും പറന്നകന്നതുപോലെ, ശ്രീ എം. എൻ. കാരശ്ശേരി ജർമ്മനിയുടെ ഇന്റർസിറ്റി എക്സ്പ്രസ്സിൽ കയറി “പാന്റ്സിട്ടും വാപൊളിച്ചും” യാത്ര ചെയ്തു് പോട്ടം പിടിച്ചു് നാട്ടുകാരെ കാണിക്കുന്നതിനുപകരം, ബെർലിനിൽ നിന്നും ഫ്രാങ്ക്ഫുർട്ടിലേക്കോ, ഫ്രാങ്ക്ഫുർട്ടിൽ നിന്നും ബെർലിനിലേയ്ക്കോ, ജർമ്മനിയിലുടനീളം “ക്രിസ്-ക്രോസായോ” ബീമാനത്തിൽ യാത്ര ചെയ്തു് പോട്ടം പിടിച്ചു്, പ്രബുദ്ധരും, വിദ്യാസമ്പന്നരും, സംസ്കാരസമ്പന്നരും, സഹൃദയരും, ഉപരിപ്ലവവിപ്ലവകവികളുടെ വിപ്ലവഗാനംകേട്ടു് മനുഷ്യരായവരും, യഥാർത്ഥത്തിൽ, അടിസ്ഥാനപരമായി, പ്രാകൃതജന്മങ്ങളുമായ മല്ലുക്കളെ കാണിച്ചിരുന്നെങ്കിൽ, പിണുവിന്റെ സംവിധാനത്തിൽ, കമ്മീഷൻ മാത്രം ലക്ഷ്യമാക്കി, “കെ-റെയിൽ” എന്ന കോർപ്പറേഷൻ, പിണുവിനും അയാളുടെ മാഫിയാ പാർട്ടിക്കും തന്റെയും തന്റെ കൊടി സുനികളുടെയും, സുനി വെടികളുടെയും ക്രിമിനാലിറ്റികളിൽനിന്നും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചു് രക്ഷപെടുന്നതിനുള്ള പണമുണ്ടാക്കാനായി ഭാവനാത്മകവും കൃത്രിമവുമായി രൂപകല്പനം ചെയ്ത സിൽവർലൈൻ പദ്ധതിയെ, അതിന്റെ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പരിസ്ഥിതിപരവുമായ എല്ലാവിധ പോസിബിലിറ്റികളെയും ഫീസിബിലിറ്റികളെയും ഇഴകീറി പരിശോധിച്ചു് ഗവേഷണം നടത്തിയ, സയന്റിഫിക്കലി ആൻഡ് ടെക്നിക്കലി ഓവർ ക്വാളിഫൈഡ് മാക്രിസ്റ്റ് ന്യായീകരണത്തൊഴിലാളികൾ ചമ്മിപ്പോയേനെ! പുത്തി വേണം കാരശ്ശേരീ, പുത്തി!!
പശ്ചിമ യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെതന്നെ, ജർമ്മനിയിലും ഇന്റർസിറ്റി എക്സ്പ്രസ്സുകളും, എസ്-ബാനുകളും, സ്ട്രീറ്റ് കാറുകളും, ഗുഡ്‌സ് ട്രെയിനുകളും, ഹൈവേകളും, കൺട്രി റോഡുകളും, ട്രക്കുകളും, ട്രാൻസ്പ്പോർട്ടറുകളുമെല്ലാമുണ്ടു്. അവയ്‌ക്കെല്ലാം കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള അവയുടെ ഉപയോഗങ്ങളുമുണ്ടു്. നിർമ്മാണമേഖലകളിലെ വൻകിട വ്യവസായക്കമ്പനികൾക്കു് ഉത്പാദനം നടത്താൻ ആവശ്യമായ പാർട്ട്സ് തടസ്സമില്ലാതെ എത്തിച്ചുകൊടുക്കാൻ ഉടമ്പടിപ്രകാരം ബാദ്ധ്യസ്ഥരായ ചെറുതും ഇടത്തരവുമായ കമ്പനികൾ (തന്മൂലം, പാർട്ട്സ് ശേഖരിച്ചു് സൂക്ഷിക്കാൻ വേണ്ട സ്റ്റോക്ക് റൂംസ് ഒഴിവാക്കി ചിലവു് കുറയ്ക്കാൻ വൻകിട കമ്പനികൾക്കു് കഴിയുന്നു), മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള മത്സ്യം, മാംസം, പച്ചക്കറികൾ മുതലായവ സൂപ്പർ മാർക്കറ്റുകളിലേക്കു് റെഫ്രിജറേറ്റഡ് വെഹിക്കിളുകളിൽ എത്തിച്ചുകൊടുക്കുന്ന കമ്പനികൾ, സർവ്വീസ് സെക്ടറുകളിൽ പ്രവർത്തിക്കുന്ന മറ്റനേകം കമ്പനികൾ മുതലായവ ഈവിധം വ്യത്യസ്തമായ ട്രാൻസ്പോർട്ട് സൗകര്യങ്ങളെ ആശ്രയിച്ചു് നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ ചിലതു് മാത്രമാണു്.
ഫ്രാങ്ക്ഫുർട്ടിൽ നിന്നും രാവിലെ പുറപ്പെട്ടു് അതിവേഗം ബെർലിനിലെത്തി പച്ചക്കറി വാങ്ങി അതിവേഗം വീണ്ടും ഫ്രാങ്ക്ഫുർട്ടിലേക്കു് മടങ്ങി ഉച്ചക്കഞ്ഞി റെഡിയാക്കാൻ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട ഗതികേടു് ജർമ്മനിയിൽ ആർക്കുമില്ല എന്നതൊരാശ്വാസമാണു്. അങ്ങനെ ചെയ്താലേ കഞ്ഞിക്കു് ഒരു ഗുമ്മുണ്ടാകൂ എന്നു് കരുതി ദിവസേന മാർക്കൊ പോളോ ചമയുന്ന ഏതെങ്കിലുമൊരു വീട്ടമ്മയോ വീട്ടപ്പനോ അതിന്റെ പേരിൽ സോഷ്യൽ ഓഡിറ്റിങ് നേരിടേണ്ടിവരുമെന്നും ഭയപ്പെടേണ്ട.
തലമുടിയുള്ളവർ ചീപ്പു് വാങ്ങുന്നു എന്നതൊരു നാട്ടുനടപ്പാണു്. പക്ഷേ, അതിന്റെ പേരിൽ, തലയിൽ മുടിയില്ലാത്തവർ ചീപ്പു് വാങ്ങരുതു് എന്നൊരു ഓർഡിനൻസ് – ഭരിക്കുന്നതു് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അല്ലാത്തിടത്തോളം – ഒരു ഗവണ്മെന്റും ഇറക്കാറില്ല. രാവിലെ കുളി കഴിഞ്ഞു് തന്റെ സ്വന്തം കുളിമുറിയിൽ നിന്നു് തന്റെ സ്വന്തം തലയെ, അതു് മൊട്ടത്തലയാകട്ടെ, സായിബാബയുടെ യുവകാലത്തലയാകട്ടെ, ചീപ്പുകൊണ്ടു് യഥേഷ്ടം തലോടിത്താലോലിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണു് (എന്നു് മാഗ്ന കാർട്ടയിൽ പറഞ്ഞിട്ടുണ്ടു്).
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ തുടക്കം കുറിച്ച വ്യാവസായികവിപ്ലവത്തിന്റെ മക്കളും മരുമക്കളും കുഞ്ഞുമക്കളുമൊക്കെയാണു് ഇന്നു് കാണുന്ന എല്ലാവിധ ശാസ്ത്രീയ ഉത്പന്നങ്ങളും. പ്രാദേശികവും മതപരവുമായ അനേകം യുദ്ധങ്ങളിലൂടെയും, അവയുടെ മൂർദ്ധന്യാവസ്ഥ എന്നു് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന രണ്ടു് ലോകയുദ്ധങ്ങളിലൂടെയും, ഉപേക്ഷിച്ചും തിരുത്തിക്കുറിച്ചും തേച്ചുമിനുക്കിയും ഇന്നും പുതുക്കിക്കൊണ്ടിരിക്കുന്ന ആശയസംഹിതകളെയും സദാചാരമൂല്യങ്ങളെയും, ആ കാലഘട്ടമത്രയും, കൊല്ലവർഷത്തിൽ അല്പസമയം കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും, കാച്ചിൽക്കൃഷിയും ചേനക്കൃഷിയുമായും, ശിഷ്ടസമയം അസൂയയും കുശുമ്പും പരദൂഷണവുമായും കാലയാപം ചെയ്യാൻ സഹായകമായിരുന്ന ഒരു ഇളംകാലാവസ്ഥയിൽ കൂത്തും മേളയും പൂരവും ശ്ലോകവും സമസ്യാപൂരണവുമായി പൂണ്ടുവിളയാടിയിരുന്ന കേരളജനതയ്ക്കു് അത്ര എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്നതല്ല യൂറോപ്പിനെ ഇന്നത്തെ നിലയിലെത്തിച്ച ആ കരിംഭൂതകാലം.
കെ-റെയിൽ അഥവാ, സിൽവർലൈൻ വന്നാൽ എല്ലാം ശരിയാകും എന്നവർ ഇപ്പോൾ വിശ്വസിക്കുന്നതും, LDF വന്നാൽ എല്ലാം ശരിയാകും എന്നവർ മുൻപു് വിശ്വസിച്ചതും, ലോകായുക്ത പോയാൽ എല്ലാം ശരിയാകും എന്നവർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ടുള്ളതും അതുകൊണ്ടാണു്. ഒരു പറ്റു് പറ്റാത്തവരും ഒൻപതു് പറ്റു് പറ്റിയവരും ഇല്ലെന്നൊരു ചൊല്ലുണ്ടു്. പക്ഷേ, ആ ചൊല്ലുപ്രകാരം, ഒരു പറ്റു് പറ്റിയവർക്കു് എട്ടു് പറ്റു് വരെ പറ്റുന്നതിനു് തടസ്സമൊന്നുമില്ലെന്ന കാര്യം നമ്മൾ മറക്കരുതു്! ശേഷം പിന്നാലെ!!