ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അതായതു്, ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുമ്പോള്‍ ആത്മാവും ശരീരത്തെ ഉപേക്ഷിക്കുന്നു. ഇനി, ജീവനും ആത്മാവും ഒന്നാവുമോ? ആണെന്നു് ചിലര്‍, അല്ലെന്നു് ചിലര്‍. അറിയാനും, ആഗ്രഹിക്കാനും, പ്രവര്‍ത്തിക്കാനും, ചിന്തിക്കാനുമെല്ലാം ജീവനുണ്ടെങ്കിലേ കഴിയൂ. മരിച്ച ശരീരത്തിനു് ഈവിധ ശേഷികളില്ല. മരണം വ്യക്തിത്വത്തിന്റെയും, അതുവഴി ആത്മാവിന്റെയും അന്ത്യമാണെന്നു് ചിലര്‍. വ്യക്തിയുടെ ഈ ലോകത്തിലെ ജീവിതം അവസാനിക്കുമ്പോള്‍ പ്രപഞ്ചസാരാംശമായ ഈശ്വരനില്‍ ലയിക്കുന്ന അനശ്വരചൈതന്യമാണു് ആത്മാവെന്നു് മറ്റുചിലര്‍. ഇതില്‍ ഏതാവും ശരി? ഏതാണു് ശരിയെന്നു് മറ്റുള്ളവര്‍ വേണമെങ്കില്‍ തനിയെ തീരുമാനിക്കട്ടെ എന്നു് കരുതാം. പക്ഷെ അതിനെ സംബന്ധിച്ചു് എനിക്കു് സ്വന്തമായ ഒരു തീരുമാനം വേണമല്ലോ. ഈ വിഷയം സംബന്ധിച്ച എന്റെ തീരുമാനം ഞാന്‍ തിന്നുന്ന പൂരിമസാലയുടെ രുചിയെ സ്വാധീനിക്കുന്നില്ലെങ്കിലും, ഒരുപക്ഷേ കൂട്ടത്തിലോടി മടുത്തതുകൊണ്ടാവാം, ഇതുപോലുള്ള കാര്യങ്ങളില്‍ സ്വന്തമായ ഒരു തീരുമാനം വേണമെന്ന ഒരു നിര്‍ബന്ധം എനിക്കുള്ളതു്. ഈ നിര്‍ബന്ധം മൂലം ഞാന്‍ എന്നെത്തന്നെ ദ്രോഹിക്കുകയാണെന്നും എനിക്കറിയാം. കാരണം, വ്യക്തമായ ഒരു നിലപാടു് സ്വീകരിക്കുന്നതിനു് മുന്‍പു് വ്യത്യസ്തമായ നിലപാടുകള്‍ അറിഞ്ഞിരിക്കണം. നീണ്ട അന്വേഷണങ്ങളിലൂടെ അല്ലാതെ ഒരു തീരുമാനത്തിനു് വേണ്ടത്ര അളവു് അറിവു് ശേഖരിക്കാനുമാവില്ല. അതിനാല്‍, ഉള്ള സമയം ലുബ്ധിച്ചു് പങ്കിടണം. അതായതു്, പൂരിമസാല ആസ്വദിച്ചു് തിന്നുന്നതിനു് പകരം ആര്‍ത്തിപിടിച്ചു് തിന്നണം. മനുഷ്യന്‍ ചത്താലും ആത്മാവു് ചാവുന്നില്ലെങ്കില്‍ ഇക്കാര്യം അവഗണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കലെത്തുന്ന ആത്മാവിന്റെ തലയില്‍ ഇടിത്തീപോലെ വന്നു് വീഴാം. വെള്ളം ഒഴുകി പോയി കഴിഞ്ഞിട്ടു് ചിറ കെട്ടിയിട്ടു് കാര്യമില്ല.
ആത്മാവിനെ സംബന്ധിച്ച വൈവിധ്യമാര്‍ന്ന നിലപാടുകള്‍ ഇന്നുള്ളതുപോലെ എന്നും ലോകത്തിലുണ്ടായിരുന്നോ? ഉദാഹരണത്തിനു് ശിലായുഗത്തില്‍? ഇന്നു് മനുഷ്യര്‍ ആശയവിനിമയത്തിനു് ഉപയോഗിക്കുന്ന ഭാഷ എന്ന മാധ്യമം ഏതാനും ചില സ്വരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന, മനുഷ്യര്‍ വാക്കുകള്‍ക്കു് പകരം ആംഗ്യഭാഷ ഉപയോഗിച്ചിരുന്ന വളരെ പഴയ കാലഘട്ടങ്ങളില്‍? ആത്മാവിനെ സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ എന്തായാലും അന്നു് ഉണ്ടായിരുന്നിരിക്കില്ല. ഭാഷയുടെ പരിമിതി ഒന്നുകൊണ്ടുമാത്രം അതു് സാദ്ധ്യവുമായിരുന്നില്ല. അപ്പോള്‍ മനുഷ്യനിലെ ദൈവാത്മാവിനെ തിരിച്ചറിയുവാന്‍ ഭാഷ വേണമെന്നാണോ? അതോ, ആത്മാവുതന്നെ ഭാഷയുടെ സൃഷ്ടി ആണെന്നോ? മനുഷ്യചരിത്രത്തില്‍ എവിടെയായിരുന്നു ആത്മാവിനെ പറ്റിയുള്ള ചിന്തകളുടെ ആരംഭം? ആത്മാവു് എന്ന വാക്കു് ഒറ്റയടിക്കു് നിര്‍വ്വചിക്കാനാവുന്നതാണോ? ഓരോ സംസ്കാരത്തിലും അതിനു് ഓരോരോ കാലഘട്ടങ്ങളില്‍ കല്‍പിച്ചിരുന്ന അര്‍ത്ഥം തന്നെ അതിനെ വളരെ സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍, ശ്വാസം, വായു മുതലായ അര്‍ത്ഥത്തില്‍ ഗ്രീക്ക് ഭാഷയില്‍ pneuma, എബ്രായഭാഷയില്‍ ruach, ലാറ്റിനില്‍ spiritus/anima എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന കാലത്തു് ആത്മാവു് തികച്ചും ഭൗതികമായ ഒന്നായിട്ടാണു് കരുതപ്പെട്ടിരുന്നതു്. ഇംഗ്ലീഷ് ഭാഷയിലെ ghost-നു് തുല്യമായ ജര്‍മ്മന്‍ ഭാഷയിലെ Geist എന്ന വാക്കു് ആരംഭത്തില്‍ ഭൂതം എന്ന അര്‍ത്ഥത്തില്‍, ഭയപ്പെടുത്തുന്ന, “ശരീരമില്ലാത്ത അരൂപി” ആയിരുന്നു. കാലം മാറിയപ്പോള്‍ ആത്മാവിന്റേയും കോലം മാറി. പ്ലാറ്റോ അതിനെ വ്യക്തിത്വത്തിനു് അതീതമായ റീസണ്‍, ആശയം എന്നീ നിലകളില്‍ മനസ്സിലാക്കിയപ്പോള്‍ അരിസ്റ്റോട്ടിലിനു് ആത്മാവു് ആത്മബോധവും, ചിന്തയും, വ്യക്തിചൈതന്യവും ഒക്കെയായിരുന്നു. ജര്‍മ്മന്‍ തത്വചിന്തകനായ ഇമ്മാന്വേല്‍ കാന്റിന്റെ ചിന്തകളില്‍ ആത്മാവിന്റെ സ്ഥാനം അഹം, ബുദ്ധി, ആത്മബോധം മുതലായ വാക്കുകള്‍ അപഹരിക്കുന്നു. Geist എന്ന ജര്‍മ്മന്‍ വാക്കു് മനസ്സു്, ചൈതന്യം, ആത്മാവു്, ബോധം മുതലായ എത്രയോ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണു്. അതിനു് ആത്മാവു് എന്ന വാക്കിനു് മതങ്ങള്‍ നല്‍കുന്ന അര്‍ത്ഥവുമായി നേരിയ ബന്ധമേയുള്ളുവെന്നു് വേണമെങ്കില്‍ പറയാം. ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹേഗെലിന്റെ കാഴ്ചപ്പാടില്‍, ആത്മനിഷ്ഠതയില്‍ നിന്നും വസ്തുനിഷ്ഠതയിലൂടെ പരമമായിത്തീരുന്ന ആത്മചൈതന്യത്തിന്റെ (Geist) വികാസം, ജനവിഭാഗങ്ങളുടെ ഭാഗധേയങ്ങളില്‍, ചിന്തകളില്‍ സാക്ഷാത്കരിക്കപ്പെടുന്നതാണു് ആകമാനലോകചരിത്രം തന്നെ.
മുടിനാരിന്റെ ഒരംശം, അല്ലെങ്കില്‍ അല്‍പം ഉമിഴ്‌നീര്‍ ഇതൊക്കെ ധാരാളം മതി ഇന്നു് ജീന്‍ പരിശോധനവഴി ഒരു മനുഷ്യന്റെ അനന്യത (identity) നിശ്ചയിക്കാന്‍. മരണശേഷവും ഒരുവന്‍ ജന്തുശാസ്ത്രപരമായി ആരായിരുന്നുവെന്നു് അവന്റെ ഓരോ തരിയും വിളിച്ചുപറയുന്നുണ്ടെന്നു് സാരം. അതായതു്, മരണസമയത്തു് “ദാ പോകുന്നു” എന്നു് ചൂണ്ടിക്കാണിക്കാവുന്ന ഒന്നല്ല മനുഷ്യാത്മാവു്. ഇന്ദ്രിയഗോചരമായ കാര്യങ്ങളുടെ ബോധപൂര്‍വ്വമായ അനുഭവശേഷി, ചിന്താശേഷി, ഭാവനാശേഷി, ശ്രദ്ധ, ഓര്‍മ്മ, ആഗ്രഹം, വികാരം, ശരീരത്തിന്റെ അനന്യത്വം തിരിച്ചറിയല്‍, ഞാന്‍ എന്ന ബോധം മുതലായ വിഭിന്ന മാനസിക അവസ്ഥകളെല്ലാം ആത്മാവിന്റെ പലതരം മുഖങ്ങളാണു്. രോഗമോ, അപകടമോ മൂലം തലച്ചോറിന്റെ ബന്ധപ്പെട്ട ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായാല്‍, ഇപ്പറഞ്ഞതില്‍ ഒന്നോ അതിലധികമോ ശേഷികള്‍ നഷ്ടപ്പെടാം, മറ്റു് ശേഷികളെ ബാധിക്കാതെ തന്നെ! ഒറ്റയാനായ ഒരു ആത്മാവിന്റെ പ്രവൃത്തിയല്ല അനുഭവശേഷി എന്നു് ചുരുക്കം.
ഇന്നത്തെ ശാസ്ത്രം പ്രപഞ്ചോത്ഭവം ഒരു ആദിസ്ഫോടനത്തിന്റെ (big bang) ഫലമാണെന്നു് വ്യാഖ്യാനിക്കുന്നു. അങ്ങേയറ്റം ലളിതമാക്കി പറഞ്ഞാല്‍ ഏതാണ്ടു് ഇങ്ങനെ: പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണു്. അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയിലെത്തുന്ന തരംഗങ്ങളില്‍ വീക്ഷിക്കാന്‍ കഴിയുന്ന red shift (Doppler effect) ആണു് ഈ നിഗമനത്തിനു് ആധാരം. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു പോലീസ് വാഹനത്തിലെ സൈറണ്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ വാഹനം അടുത്തുവരുന്നോ, അതോ നമ്മില്‍ നിന്നും അകന്നുപോകുന്നോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നപോലെ. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അതു് എന്നെങ്കിലും ആരംഭിച്ചതായിരിക്കണം. ഈ വികാസം ഒരുപക്ഷേ എന്നാളും തുടരാം. അല്ലെങ്കില്‍ എന്നെങ്കിലും അവസാനിക്കാം; അതിനുശേഷം വീണ്ടും സങ്കോചിക്കാന്‍ ആരംഭിക്കാം. അതിന്റെ വ്യവസ്ഥകള്‍ കൃത്യമായി അറിയണമെങ്കില്‍ ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മുങ്ങാങ്കുഴി ഇടണം. ഒന്‍പതോ പത്തോ അതില്‍ കൂടുതലോ പൂജ്യങ്ങള്‍ കൊണ്ടു് മാത്രം എഴുതാന്‍ കഴിയുന്ന ഒത്തിരി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു ബിഗ് ബാങ് ഉണ്ടാവാം. ആദിസ്ഫോടനത്തിനുശേഷം ഊര്‍ജ്ജം ദ്രവ്യമായി മാറിക്കൊണ്ടിരുന്നതിനിടയില്‍ ഈ “അടുത്തയിട” രൂപമെടുത്ത ഒരു കണ്ണിയാണു് മനുഷ്യന്‍. മരിച്ചു് മണ്ണായാലും, ഭസ്മമായാലും മനുഷ്യനിലെ മുഴുവന്‍ അംശങ്ങളും ഇവിടെത്തന്നെ ഉണ്ടാവും. ഒരു പൂര്‍ണ്ണ മനുഷ്യനോ, അവന്റെ ആത്മാവോ ആയിട്ടല്ല, ഇലകളുടെ, പൂക്കളുടെ, മൃഗങ്ങളുടെ, മനുഷ്യരുടെ എല്ലാം ഭാഗങ്ങളായി, പ്രപഞ്ചത്തിന്റെ ഭാഗമായി – ഒരിക്കലും മോചനമില്ലാതെ. കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം ഊര്‍ജ്ജമാവാന്‍, ദ്രവ്യമാവാന്‍, ഊര്‍ജ്ജമാവാന്‍! ഒരുകാര്യം ശരിയാണു്. നമുക്കു് ഈ പ്രപഞ്ചത്തില്‍ നിന്നും മോചനമില്ല – ശാസ്ത്രത്തിന്റെ വെളിച്ചത്തിലായാലും, അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായാലും.
ദ്രവ്യത്തെയും ഊര്‍ജ്ജത്തെയും ഒരു ചെറിയ സമവാക്യം കൊണ്ടു് പരസ്പരം ബന്ധിപ്പിക്കാമെന്നു് ഐന്‍സ്റ്റൈനുശേഷം ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം. അങ്ങേര്‍ക്കു് മുന്‍പു് അങ്ങനെയൊരു കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. മനസ്സിന്റെ, ആത്മാവിന്റെ വളര്‍ച്ചയാണു് മനുഷ്യനെ പുതിയ പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാക്കുന്നതു്. മനുഷ്യാത്മാവു് ദൈവികമായ പരമാത്മാവിന്റെ ഭാഗമെങ്കില്‍, ദൈവം പൂര്‍ണ്ണനെങ്കില്‍, മനുഷ്യാത്മാവിന്റെ, അഥവാ മനുഷ്യമനസ്സിന്റെ വളര്‍ച്ച അര്‍ത്ഥശൂന്യമാണു്. പൂര്‍ണ്ണത എങ്ങനെ, എന്തിലേക്കു് വളരാന്‍?
അദ്ധ്യാത്മികത പറയുന്നു: തൂണിലും തുരുമ്പിലും ഞാന്‍ (അഹം) ഉണ്ടു്. എത്ര ശരി! പക്ഷേ, ഞാന്‍ എന്റെ തന്നെ ഭാഗമായവയെ, “ഞാന്‍” തന്നെ ആയവയെ ദൈവം എന്ന പേരു് നല്‍കി വിളിക്കുന്നു. ചിലര്‍ അതില്‍ കച്ചവടസാദ്ധ്യതകള്‍ കാണുന്നു. മനുഷ്യനിലെ ഞാന്‍ എന്ന അന്തസത്തയെ സ്വന്തബുദ്ധിയിലൊതുങ്ങുന്ന ദൈവമാക്കി, രൂപം നല്‍കി, അദ്ധ്യാത്മികതയുടെ പരിവേഷം ചാര്‍ത്തി, മോചനമില്ലായ്മയില്‍ നിന്നും മോചനം നല്‍കുന്ന പരമശക്തിയാക്കി വില്‍ക്കാന്‍ ചിലര്‍ തയ്യാറാവുമ്പോള്‍, മറ്റു് ചിലര്‍ വാങ്ങാന്‍ തയ്യാറാവുന്നു. ചിലര്‍ക്കു് വില്‍ക്കാന്‍ അറിയാം. മറ്റുചിലര്‍ക്കു് വാങ്ങാനേ അറിയൂ. അതും, ഒരര്‍ത്ഥത്തില്‍, മോചനമില്ലാത്ത ഒരുതരം അഭിശപ്താവസ്ഥയാണു്. വീണ്ടെടുപ്പു്! മോക്ഷം! എന്താണു് അതുവഴി മനുഷ്യന്‍ മനസ്സിലാക്കേണ്ടതു്? ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായ മനുഷ്യനെ എങ്ങോട്ടു്, ആരു് വീണ്ടെടുക്കാന്‍? പ്രപഞ്ചത്തില്‍ ഞാന്‍. എന്നില്‍ പ്രപഞ്ചം. പ്രപഞ്ചം ഞാനും, ഞാന്‍ പ്രപഞ്ചവും. എന്നെ ഞാന്‍ അല്ലാതാക്കാന്‍ ആര്‍ക്കും കഴിയും, നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയാത്ത ഒരു വൈറസിനു് പോലും. പക്ഷേ എന്നെ പ്രപഞ്ചത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രപഞ്ചത്തിനു് പോലും കഴിയില്ല. പ്രപഞ്ചത്തെ ഇല്ലാതാക്കി സ്വതന്ത്രമാവാന്‍ എനിക്കുമാവില്ല.
കളിച്ചു് ചിരിച്ചു് പിണങ്ങി ഇണങ്ങി വളര്‍ന്ന രണ്ടു് കിളികളിലൊന്നു് ഒരുമിച്ചു് പറക്കാന്‍ ആരംഭിക്കുമ്പോള്‍തന്നെ ചിറകറ്റു് വീണു് എന്നേക്കുമായി വേര്‍പിരിയുന്നതു് അനുഭവിക്കേണ്ടിവന്ന ഇണക്കിളി ഒരു വീണ്ടും കാണല്‍ സ്വാഭാവികമായും ആഗ്രഹിച്ചുപോകും – മരണശേഷമെങ്കിലും.
ക്ഷമിക്കൂ! പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്നതിനേക്കാള്‍, നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി മയങ്ങുന്നതിനേക്കാള്‍, പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. പിച്ചച്ചട്ടികളില്‍ കയ്യിട്ടുവാരി ജീവിക്കേണ്ടി വരുന്ന ദൈവങ്ങളുടെ കാണാത്ത സ്വര്‍ഗ്ഗത്തിലെ സാങ്കല്‍പികസുഗന്ധത്തേക്കാള്‍ എന്റെ വിശപ്പടക്കാന്‍ എന്നെ സഹായിക്കാന്‍ കഴിയുന്ന മണ്ണിന്റെ മണമാണു് എന്നെ ഉന്മത്തനാക്കുന്നതു്.