F.B. 2017-19
December 2019
December 2 2019 10:28
സ്‌കൂളിൽ പോകുന്നതിനു് പകരം കശുമാവിലെറിഞ്ഞാൽ കശുമാമ്പഴം തിന്നാം, കശുവണ്ടി കടയിൽ കൊടുത്തു് കാജാ ബീഡി വാങ്ങി വലിച്ചു് മൂക്കിൽ കൂടി പുകയും വിടാം. മുട്ടയിൽനിന്നും വിരിഞ്ഞു് മുട്ടാളനായി എന്നു് തോന്നുന്ന കാലത്തു് ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചു് സമരിക്കാൻ മറക്കാതിരുന്നാൽ PSC പരീക്ഷ എഴുതാതെതന്നെ നല്ലൊരു ജോലി ലഭിക്കാൻ പ്രബുദ്ധകേരളത്തിൽ തത്കാലം ബുദ്ധിമുട്ടൊന്നുമില്ല. ട്രാഫിക് പോലീസിൽ ചേർന്നു് കേരളസമൂഹത്തെ സേവിക്കണമെന്നാണു് മോഹമെങ്കിൽ, ഉന്നം തെറ്റാതെയുള്ള കഴുവേറിൽ ചെറുപ്പത്തിലേ നേടിയ വൈദഗ്ദ്ധ്യം ഔദ്യോഗികജീവിതത്തിൽ പ്രാവർത്തികമാക്കി വിശിഷ്ടസേവാ മെഡൽ പോലുള്ള പുരസ്കാരങ്ങളും കരസ്ഥമാക്കാം. ദൈവങ്ങളുടെ സ്വന്തം നാടു്!
മുൻപൊക്കെ ആളുകൾ അമേരിക്കയെ “അപരിമിതമായ സാദ്ധ്യതകളുടെ നാടു്” എന്നു് വിളിച്ചിരുന്നു. പക്ഷെ, കേരളത്തിലെ വിദ്യാലയങ്ങളിലും, പോലീസ് സ്റ്റേഷനുകളിലും, അമ്പലങ്ങളിലും, പള്ളികളിലുമെല്ലാം നവനവമായ ഉത്ഥാനങ്ങൾ തുരുതുരെ സംഭവിക്കാൻ തുടങ്ങിയതോടെ ആ പദവി ഇടതുപക്ഷകേരളം ഏറ്റെടുത്തു: “അസാദ്ധ്യമായ സാദ്ധ്യതകളുടെ നാടു്”!
മന്ത്രിയാകണമോ? മുഖ്യമന്ത്രിയാകണമോ? ഗവര്‍ണ്ണറാകണമോ? കമ്മീഷൻ ആകണമോ? കമ്മീഷൻ വാങ്ങണമോ? കേരളത്തിൽ എല്ലാം സാദ്ധ്യം. ഒന്നിനും ഒരു തടസ്സവുമില്ല. “ആർക്കും വയ്ക്കാം, എപ്പഴും വയ്ക്കാം, ഒന്നുവച്ചാൽ രണ്ടു്, രണ്ടുവച്ചാൽ നാലു്, കാലിയടിച്ചാൽ കമ്പനിക്കു്! ബയ് രാജാ ബയ്!”
ഒരു ഗവര്‍ണ്ണര്‍ കവിത:
ഓ! മിസ് ഓറീ, പ്രിയ മിസ് ഓറീ! നീയെത്ര സുന്ദരി!
തപ്തമെൻ ഹൃദയത്തിൽ എന്തുട്ടാ നീറ്റൽ പ്രിയേ!
സ്നിഗ്ദ്ധസൗന്ദര്യമേ, മുഗ്ദ്ധമുക്കുറ്റിയേ, അനുരാഗചൂർണ്ണമേ
വടക്കുകിഴക്കുനിന്നും തെക്കുപടിഞ്ഞാറേക്കു്
പ്രിയപ്പെട്ടവരൊന്നും കൂടെയില്ലാതെ
അടുത്തേക്കടുത്തേക്കുവന്നാലും!
ഓ! മിസ് ഓറീ, പ്രിയ മിസ് ഓറീ!
December 4 2019 11:05
ഒരു മുഖ്യമന്ത്രി (കം ആഭ്യന്തരമന്ത്രി) എന്ന നിലയിൽ പിണറായി വിജയൻ ഒരു സമ്പൂർണ്ണപരാജയമാണു്, ഫുൾ സ്റ്റോപ്പ്!
(ക്യാപ്പിറ്റലിസ്റ്റ് അമേരിക്കയിൽ ജീവിക്കുന്ന മല്ലു മാർക്സിസ്റ്റുകൾക്കു് “ഫുൾ സ്റ്റോപ്പ്” എന്നതിനു് പകരം “പീരിയഡ്” എന്നുപയോഗിക്കാം – എഡിറ്റർ)
December 5 2019 12:36
ജർമ്മൻ മെയ്ഡ് തൊഴിൽ വസ്ത്രങ്ങൾ, അഥവാ “കമ്മീസ്”! ആദായവില്പന! വ്യത്യസ്ത മോഡലുകൾ, അളവുകൾ, നിറങ്ങൾ!!
ബൂർഷ്വാസി നൽകുന്ന “നോക്കുകൂലി” എന്ന നക്കാപ്പിച്ചയ്ക്കുവേണ്ടി കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി രാപകലില്ലാതെ അദ്ധ്വാനിച്ചു് മാർക്സിയൻ വൈരുദ്ധ്യാത്മകമോഡലിൽ “അന്യവത്കരിക്കപ്പെടുന്ന” സർവ്വലോകതൊഴിലാളിവർഗ്ഗത്തിനു് പ്രത്യേക റൗഡിസ്റ്റ്-മാഫിയോസി-സോഷ്യലിസ്റ്റ് ഇളവു്!
വരുവിൻ, കാണുവിൻ, വാങ്ങുവിൻ, സ്വന്തമാക്കുവിൻ, സന്തോഷിക്കുവിൻ!!
(Statutory warning: “Private property is theft!” – Pierre-Joseph Proudhon * 15. 01. 1809 – † 19. 01 1865)
വിവിധയിനം കമ്മീസുകളിലേക്കു് എത്തിപ്പെടാനുള്ള ലിങ്ക്: https://www.google.com/search…
(ചിത്രത്തിനും ലിങ്കിനും ഗൂഗിളിനോടു് കടപ്പാടു്)
December 6 2019 16:42
ലുഡ്വിഗ് ഫൊയർബാഹിന്റെ “തിയോഗണി” എന്ന ഗ്രന്ഥത്തിൽനിന്നും:
“പ്രതികാരം ഒരിക്കലും നിയമജ്ഞരുടെ അർത്ഥത്തിലുള്ള ശിക്ഷയല്ല. നിയമപരമായ അടിസ്ഥാനമില്ലാതെ ചുമത്തപ്പെടുന്ന ദുഷ്‌കൃത്യമാണു് പ്രതികാരം. … ഒരു രാഷ്ട്രം ശിക്ഷാനിയമത്തിലൂടെ മുന്നറിയിപ്പു് നല്‍കിയിട്ടുള്ളതും, അതിൻപ്രകാരമുള്ള നിയമലംഘനങ്ങളുടെ പേരിൽ ആ രാഷ്ട്രം കുറ്റവാളികളുടെ മേൽ നടപ്പിലാക്കുന്നതുമായ ശിക്ഷകളാണു് നിയമാധിഷ്ഠിതമായ ശിക്ഷകൾ. … നമ്മിൽ നീരസം ഉളവാക്കിയതിന്റെ മാത്രം പേരിൽ, അതിനു് കാരണക്കാരനായവനെ അതേ നീരസം അനുഭവിപ്പിക്കാനുള്ള ആസക്തിയാണു് പ്രതികാരം. കാരണം, അവന്റെ സഹനം നമ്മെ രസിപ്പിക്കുന്നു. … കുടുംബങ്ങളുടെയോ ഗോത്രങ്ങളുടെയോ സ്വകാര്യപ്രതികാരങ്ങളിലൂടെയാണു് ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളിലെയും ശിക്ഷാനിയമങ്ങളുടെ ചരിത്രപരമായ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടതു്. – “മനുഷ്യരക്തം ഒഴുക്കിയവന്റെ രക്തവും ഒഴുക്കപ്പെടണം!”
ഹൈദരാബാദിൽ യുവതിയായ ഒരു വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്യുകയും, – ഭാരതീയസില്മകളുടെ മാതൃകയിൽ എന്തിനും ഒരു ക്ളൈമാക്സ് വേണമല്ലോ എന്നു് കരുതിയാവാം – തീവച്ചു് കൊല്ലുകയും ചെയ്തതും, ആ കേസിലെ നാലു് പ്രതികളെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു് കൊലപ്പെടുത്തിയതും നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റകൃത്യങ്ങളാണു്. എങ്കിലും, മാനുഷികമായ മനോവികാരങ്ങളുള്ള ആർക്കും ആ പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ സന്തോഷിക്കാതിരിക്കാനാവുമെന്നു് തോന്നുന്നില്ല. അതുപോലെതന്നെ, സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന ആർക്കും ആ പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനോടു് എതിർപ്പുണ്ടാവാനും വഴിയില്ല. താൻ ചെയ്യുന്നതെന്തെന്നും, അതിന്റെ പരിണതഫലങ്ങൾ എന്തെന്നും അറിയുന്നവനായിരിക്കണം ഒരു പോലീസുദ്യോഗസ്ഥൻ എന്നതിനാൽ, അയാൾക്കുപോലും അത്തരം നടപടികളോടു് എതിർപ്പു് ഉണ്ടാവാൻ സാദ്ധ്യതയില്ല.
ഫൊയർബാഹിന്റേതുപോലുള്ള ഫിലോസഫികൾക്കു് വേരോടി വളരാൻ മാത്രം ബൗദ്ധികവും സാംസ്കാരികവുമായി പാകപ്പെട്ട ഒരു സമൂഹമല്ല കേരളം/ഭാരതം. രാഷ്ട്രീയഎതിരാളികളെ വാടകക്കൊലയാളികൾവഴി എലിമിനേയ്റ്റ് ചെയ്യുന്നതു് നീതീകരിക്കുന്ന ഭക്തർ വധശിക്ഷക്കെതിരായി ശബ്ദമുയർത്തുന്ന കേരളം! ബലാൽസംഗം ചെയ്തു് കൊന്നു് കെട്ടിത്തൂക്കിയ മൈനറായ പെൺകുട്ടികളുടെ മൃതശരീരങ്ങളുടെ ചുവട്ടിലിരുന്നു് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം കണ്ടെത്തുന്ന പോലീസ് ഏമാന്മാരുടെ കേരളം! തങ്ങൾക്കുവേണ്ടി കൊലചെയ്തവർക്കു് ജയിലിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന അൺസ്ക്രൂപ്യുലസ് രാഷ്ട്രീയക്കാരെ വീണ്ടും വീണ്ടും ഭരണത്തിലേറ്റുന്ന പ്രബുദ്ധരുടെ No. 1 കേരളം! ഞാറു് നടാൻ മാത്രം ചെളിയുള്ള പബ്ലിക് റോഡുകളുള്ള കേരളം! ഒന്നിനുപുറകെ ഒന്നായി പാലങ്ങളും കെട്ടിടങ്ങളും പൊളിഞ്ഞുവീണാലും No. 1 പദവിക്കു് ഒരു പോറൽ പോലും ഏറ്റതായി ന്യായീകരണത്തൊഴിലാളികൾ സമ്മതിക്കാത്ത കേരളം! മദ്യനിരോധനം പ്രസംഗിച്ചുകൊണ്ടു് അധികാരത്തിലേറി, മദ്യവർജ്ജനം പ്രസംഗിച്ചുകൊണ്ടു് നൂറുകണക്കിനു് ബാറുകൾ തുറക്കാൻ കഴിയുന്ന ഒരു ഗവണ്മെന്റ് ഭരിക്കുന്ന കേരളം! അവിടെ കുഞ്ഞുങ്ങൾ പട്ടിണിമൂലം മണ്ണുതിന്നാലെന്തു്, സ്കൂൾ കുട്ടികൾ പാമ്പുകടിയേറ്റു് മരിച്ചാലെന്തു്? കേരള സമൂഹത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ മച്ച്യൂരിറ്റിയും ജനാധിപത്യത്തിനുള്ള യോഗ്യതയുമാണു് ഇതിലൂടെയെല്ലാം വായിച്ചെടുക്കാൻ കഴിയുന്നതു്.
കേരളീയനു് വേണ്ടതു് പക്ഷം ചേർന്നു് ചർച്ച നടത്താൻ പറ്റിയ എന്തെങ്കിലുമൊക്കെ വിഷയങ്ങളാണു്. മല്ലുവിന്റെ ചക്കിൽ നാലും ആറും മാത്രമല്ല, എന്തും ഏതും ആടും – ഉള്ളി തിന്ന സുരു, ഉള്ളി തിന്നാത്ത നിര്‍മ്മല, കോട്ടിട്ട പശു, തട്ടമിട്ട പെണ്ണു്, മുട്ടയിട്ട താറാവു് … … അമ്മയെ കൊന്ന കാലം മുതൽ തുടങ്ങിയതാണു് പക്ഷം പിടിച്ചുകൊണ്ടുള്ള ചർച്ചകൾ. ചർച്ചയ്ക്കുവേണ്ടി മാത്രമാണു് കേരളീയന്റെ ചർച്ചകൾ! അല്ലാതെ, കേരളീയനു് പ്രത്യേകം ലക്ഷ്യമൊന്നുമില്ല. വഴിയാണു് അവന്റെ ലക്ഷ്യം – വഴിപിഴച്ചവന്റെ ലക്ഷ്യം!
December 9 2019 11:09
തങ്ങളെ മേയ്ക്കാൻ ആടുകൾ ആദ്യം കുറേ ചെന്നായ്ക്കളെ തിരഞ്ഞെടുക്കും. അതിനു് ശേഷം തങ്ങൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ അതേ ആടുകൾ അതേ ചെന്നായ്ക്കളോടു് കാൽക്കൽ വീണു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കും. അപ്പോൾ ചെന്നായ്ക്കൾ ഇരട്ടച്ചങ്കിൽ തൊട്ടു് വാഗ്ദാനം നല്കും: “നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല, എല്ലാം ഞങ്ങൾ നാളെത്തന്നെ ശരിയാക്കിയിരിക്കും. (നാളെ നാളേതി, നീളേതി!).
തമ്പ്രാക്കളുടെ പൊളളവാഗ്ദാനങ്ങളിൽ സംതൃപ്തരാകുന്നവരായിരുന്നു, ഏതു് വാക്കിനും “മേ” വയ്ക്കുകയും, “മേ” വയ്ക്കാത്തവയെ ഒന്നടങ്കം ഇടിച്ചോടിക്കുകയും ചെയ്യുന്നതിൽ അനിർവ്വചനീയമായ ഒരുതരം ആത്മരതി അനുഭവിക്കുന്ന എക്കാലത്തേയും ആടുവർഗ്ഗം, ആടാടുവർഗ്ഗം.
എന്തുകൊണ്ടെന്നാൽ, “ഞങ്ങൾ നിങ്ങളോടു് ഒരിക്കലും നുണപറയില്ല” എന്ന “വിടൽ” കാസ്ട്രോയുടെ വിപ്ലവസൂക്തവും, “പൂച്ച കറുത്തതോ വെളുത്തതോ എന്നതൊരു പ്രശ്നമല്ല, എലികളെ പിടിച്ചാൽ അതൊരു നല്ല പൂച്ചയാണു്” എന്ന ഡെങ് സിയാവോ-പിങ്ങിന്റെ പക്കാ ക്യാപ്പിറ്റലിസ്റ്റ് സൂക്തവും കാണാപ്പാഠം പഠിച്ചിട്ടുള്ള, കാര്യവിവരമുള്ള ബീപ്ലവശിങ്കങ്ങളാണവർ!
PS: ഞങ്ങളുടെ ഇഷ്ടവിനോദമായ ഈ “ആടു്-ചെന്നായ” കളിയെ “പ്രബുദ്ധരാക്ഷസരായ” ഞങ്ങൾ മലയാളികൾ രാഷ്ട്രീയമെന്നു് വിളിക്കും.
December 11 2019 11:28
കേരളത്തിലെ കോളെജുകളിലെയും യൂണിവേഴ്സിറ്റികളിലെയും യൂണിയൻ ചെയർ-മ്യാന്മാർ പഠനാർത്ഥം ലണ്ടനിലേക്കു്! നംബർ വണ്ണിൽ യൂണിയൻ ചെയർ-മ്യാന്മാരുടെ പ്രധാനപണി സമരങ്ങൾ സംഘടിപ്പിക്കലായതിനാൽ, ലണ്ടനിലെ ഉപരിപഠനവും ആ വിഷയത്തിൽത്തന്നെ ആയിരിക്കാനാണു് സാദ്ധ്യത. അതുകൊണ്ടു്, അതിനുവേണ്ടി ലണ്ടൻ വരെ പോകേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല എന്നാണെന്റെ അഭിപ്രായം. മാർക്സിസ്റ്റ് പാർട്ടിയുടെ റെഡ് വാളന്റിയേഴ്സ് പഠിച്ചിറങ്ങുന്ന കേരളത്തിലെതന്നെ മിലിറ്ററി അക്കാദമിയിൽ അവർക്കായി ഒരു ക്രാഷ് കോഴ്സ് ഏർപ്പാടാക്കിയാൽ ധാരാളം മതിയായിരുന്നു. മാർച്ച്-പാസ്റ്റിലും, സമരത്തിലും, സായുധവിപ്ലവത്തിലുമെല്ലാം കേരളത്തിലെ മാർക്സിസ്റ്റ് മിലിറ്ററി അക്കാദമി നൽകുന്ന പഠനത്തെയും പരിശീലനത്തെയും തോല്പിക്കാൻ കഴിവുള്ള വിദ്യാഭ്യാസകേന്ദ്രങ്ങൾ ഇന്നു് നോർത്ത് കൊറിയയിലൊഴികെ ലോകത്തിൽ മറ്റൊരിടത്തുമില്ല. പക്ഷേ, നോർത്ത് കൊറിയയിൽ നിലവിലിരിക്കുന്ന വ്യവസ്ഥിതി മാർക്സിസമോ ലെനിനിസമോ മാവോയിസമോ ഒന്നുമല്ല, കിംജോങ്ങിസമാണെന്നതിനാൽ, അബദ്ധങ്ങളുടെ ഉസ്താദുകളായ നമ്മുടെ യൂണിയൻ ചെയർ-മ്യാന്മാർ അവിടെച്ചെന്നു് വല്ല “ലീസ് മജെസ്റ്റി”യും കാണിച്ചാൽ, കിം ജോങ് ഉന്നിന്റെ റെഡ് വാളന്റിയേഴ്സ് അവരെ വെട്ടിക്കൊന്നു് പട്ടിയ്ക്കിട്ടുകൊടുക്കുകയോ, കുഴിയിലിട്ടു് ഉപ്പിട്ടുമൂടുകയോ ചെയ്യും.
ഇനി, നേതാക്കളുടെ വിദേശയാത്രകൾക്കു് ആനുപാതികമായ ഹോളിഡേ ട്രിപ്പുകൾ യൂണിയൻ ചെയർ-മ്യാന്മാർക്കും നൽകിയിരിക്കണം എന്ന വല്ല രഹസ്യധാരണയുടെയും പേരിലാണു് ഈ ഉപരിപഠനാർത്ഥലണ്ടൻയാത്ര ഏർപ്പാടാക്കിയിരിക്കുന്നതെങ്കിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു് ലണ്ടനേക്കാൾ അനുയോജ്യം സൗത്ത് അമേരിക്കയിലെ സോഷ്യലിസം പൂത്തുലയുന്ന ചിലിയോ വെനെസ്വേലയോ ആയിരുന്നേനെ! വർഗ്ഗസമരസംബന്ധമായി വളരെയേറെക്കാര്യങ്ങൾ അതുവഴി ചെയർ-മ്യാന്മാർക്കു് ചുരുങ്ങിയ കാലംകൊണ്ടു് ഹൃദിസ്ഥമാക്കാൻ കഴിഞ്ഞേനെ! പഠനമൊക്കെക്കഴിഞ്ഞു് കേരളത്തിൽ മടങ്ങിയെത്തി അവർ അവരുടെ കയ്യാങ്കളി തുടങ്ങിയാൽ, സോഷ്യലിസ്റ്റ് സ്വർഗ്ഗത്തിലേക്കുള്ള കേരളത്തിന്റെ പരിണാമം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്വിക്ക് മോഷൻ ഡാൻസ് പോലെയായിരിക്കും – ആന പിടിച്ചാലും കിട്ടില്ല.
ഒരുകാര്യം ഇവിടെ പ്രത്യേകം സൂചിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു: ഭരണപരിഷ്കാരങ്ങളുടെ കാര്യത്തിൽ ശ്രീമാൻ പിണറായി വിജയനെ കേരളജനത എത്ര പുകഴ്ത്തിയാലും മതിയാവില്ല. അശോകനു് ശേഷം ഇതുപോലൊരു ഭരണാധികാരിയെ ഭാരതം കണ്ടിട്ടുണ്ടെന്നു് തോന്നുന്നില്ല. അശോകസ്തംഭത്തിന്റെ മാതൃകയിൽ കേരളത്തിലുടനീളം വിജയസ്തംഭങ്ങളും, ഷാജഹാൻ തന്റെ പ്രാണപ്രേയസിയുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ് മഹലിന്റെ മാതൃകയിൽ ഒരു താജ് കമലും കേരളത്തിൽ ഉയരണം എന്നാണെന്റെ ആഗ്രഹം. (വിജയസ്തംഭങ്ങളിൽ ആലേഖനം ചെയ്യപ്പെടാൻ വിജയശാസനങ്ങൾക്കു് പഞ്ഞവുമില്ല: “കടക്കു് പുറത്തു്!”, “നികൃഷ്ടജീവി!”, “പരനാറി!” etc.)
ചെന്നിത്തല്ലിക്കൊൽക്കോവ്‌സ്‌കിക്കും എന്റെ അഭിപ്രായത്തോടു് എതിർപ്പൊന്നും ഉണ്ടാവാൻ വഴിയില്ല. മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെ തോളോടുതോൾ ചേർന്നല്ലേ രണ്ടു് മസ്കറ്റിയറുകളുടെയും ജനാധിപത്യയാത്ര!! കാറ്റും മഴയും ഒരുമിച്ചു് വരുന്നതുവരെ, “ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ” എന്നും മറ്റുമുള്ള ലവ് ഡ്യുവെറ്റുകൾ പാടിപ്പാടി അവരിങ്ങനെ കേരളജനതയുടെ ചിലവിൽ യാത്ര ചെയ്തുകൊണ്ടേയിരിക്കും. ജനങ്ങൾ, “പിണുവിന്റെ ഈ ധാർഷ്ട്യം ഞങ്ങൾക്കു് ഇഷ്ടമാണു്” എന്ന ഓൺലൈൻമല്ലുമാർക്സിയൻ മെലഡി പോലെ, “ജനകീയമായ ഈ വന്ധ്യംകരണം ഞങ്ങൾക്കു് ഇഷ്ടമാണു്” എന്നു്, കമ്മിഗവണ്മെന്റിന്റെ “കേരള സ്കോച്ചും” കഞ്ചാവും ഒരുമിച്ചടിച്ചു് കിറുങ്ങിയ ചെക്കട്ടക്കോഴികളെപ്പോലെ, നന്മതിന്മകൾക്കു് അപ്പുറമെത്തിയാലത്തെ അവസ്ഥയിൽ, സ്വയം മറന്നു് ആഘോഷിച്ചുകൊണ്ടേയിരിക്കും.
ശുഭം! ലാൽ സലാം!!
December 16 2019 14:39
ഇൻഡ്യാക്കാരായ മുസ്ലീമുകളെയോ മറ്റു് ന്യൂനപക്ഷങ്ങളെയോ അവരുടെ പൗരത്വം റദ്ദുചെയ്തു് നാടുകടത്തലാണു് മോദിയും അമിത് ഷായും ചേർന്നു് രൂപകല്പനം ചെയ്തിരിക്കുന്ന പൗരത്വനിയമത്തിന്റെ ലക്ഷ്യമെങ്കിൽ തീർച്ചയായും ഓരോ ഭാരതീയനും അതിനെതിരായി സമരം ചെയ്യേണ്ടതുണ്ടു്. അക്കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമുണ്ടാവാൻ പാടില്ല.
ഇസ്ലാമിക് രാഷ്ട്രങ്ങളായ പാകിസ്ഥാനിലെയോ, ബംഗ്ലാദേശിലെയോ, അഫ്ഘാനിസ്ഥാനിലെയോ മതന്യൂനപക്ഷങ്ങൾ, ഭരണകക്ഷികളാൽ വേട്ടയാടപ്പെടുന്നതിന്റെ പേരിൽ, അഭയം തേടി ഇൻഡ്യയിലെത്തിയാൽ അവർക്കു് അഭയം നൽകാനും, ഒരു നിശ്ചിത കാലാവധിക്കുശേഷം, ചില നിബന്ധനകൾക്കു് വിധേയമായി (ഉദാ. ക്രിമിനൽ മില്യൂവിലുള്ള ഇടപെടലുകളൊന്നും ഇല്ലാതിരിക്കുക) പൗരത്വം നൽകാനും ഇൻഡ്യൻ ഗവണ്മെന്റ് (എന്നല്ല, “ഇസ്ലാമിക്” അല്ലാത്ത ഏതെങ്കിലുമൊരു ലോകരാഷ്ട്രം) ഒരു നിയമമുണ്ടാക്കിയാൽ അതിൽ എന്തു് തെറ്റാണുള്ളതെന്നു് എനിക്കു് മനസ്സിലാകുന്നില്ല. ഇസ്ലാം എന്നാൽ സമാധാനമാണെന്നു് “നാഴികയ്ക്കു് നാല്പതുവട്ടം” ആണയിടുന്ന മുസ്ലീമുകൾ ജീവിക്കുന്ന ഒരു ഇസ്ലാമിക് രാഷ്ട്രത്തിൽ മുസ്ലിം ആയതിന്റെ പേരിൽ മാത്രം മറ്റൊരു മുസ്ലിം വേട്ടയാടപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുമോ? എനിക്കു് തോന്നുന്നില്ല. ഇനി, അഥവാ അങ്ങനെ വല്ലതും സംഭവിക്കുന്നു എന്നു് കരുതിയാൽത്തന്നെ, അതിന്റെ പേരിൽ എന്തു് അനവധാനതയാണു് ഇൻഡ്യ പോലൊരു “അനിസ്ലാമിക”രാഷ്ട്രത്തിന്റെ തലയിൽ വച്ചുകെട്ടാനാവുക? ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്റെ പൗരനായ ഒരു മുഹമ്മദ് ഖാൻ അവിടത്തെ മറ്റൊരു പൗരനായ അഹമ്മദ് ഖാനെ 51 വെട്ടുവെട്ടി കൊന്നാൽ, അതിന്റെ പേരിൽ ഒരു ഇൻഡ്യൻ പൗരനായ ഷാരുഖ് ഖാന്റെ പേരിൽ കേരള സംസ്ഥാനമുഖ്യമന്ത്രി, ആഭ്യന്തരവകുപ്പുമന്ത്രി എന്നീ സംയുക്തപദവികൾ വഹിക്കുന്ന ശ്രീ പിണറായിയുടെ പോലീസ് വകുപ്പിൽ ഔദ്യോഗികഭാരങ്ങൾ ചുമക്കുന്ന “ഹേഡ് കുട്ടൻപിള്ളയ്ക്കു്” എന്തു് ക്രിമിനൽ കേസാണു് ചാർജ്ജ് ചെയ്യാനാവുക?
അഭയത്തിനുള്ള അവകാശം മതപരമായി വേട്ടയാടപ്പെടുന്നവർക്കു് മാത്രമായി പരിമിതപ്പെടുത്തരുതെന്നാണു് എന്റെ അഭിപ്രായം. ഉദാഹരണത്തിനു്, ഹോമോസെക്ഷ്വാലിറ്റി ഒരു കുറ്റകൃത്യമായ പാകിസ്ഥാനിൽ നിന്നും അഭയം തേടി ഇൻഡ്യയിലെത്തുന്ന ഒരു മുസ്ലീമിനു് – അവൻ ദിവസേന അഞ്ചുനേരം നിസ്കരിക്കുന്നവനാകട്ടെ, അല്ലാതിരിക്കട്ടെ – അതൊരു കുറ്റകൃത്യമല്ലാത്ത ഇൻഡ്യയിൽ അഭയത്തിനും, കാലക്രമേണയുള്ള പൗരത്വത്തിനും അർഹതയുണ്ടായിരിക്കണം. മതവിശ്വാസത്തിന്റെ പേരിൽ മാത്രമല്ല മനുഷ്യർ വേട്ടയാടപ്പെടാറും പീഡിപ്പിക്കപ്പെടാറുമുള്ളതു്. തങ്ങളുടേതിൽ നിന്നും അന്യമായ രാഷ്ട്രീയനിലപാടുകളുടെ പേരിൽ മനുഷ്യർ വേട്ടയാടപ്പെടാറും പീഡിപ്പിക്കപ്പെടാറും, എണ്ണിയെണ്ണിവെട്ടി കൊലചെയ്യപ്പെടാറുമുണ്ടു്. പ്രതികരിക്കാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങൾ മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടാറും, കൊലചെയ്യപ്പെടാറും, അവർക്കു് കയ്യെത്താത്ത ഉയരത്തിലുള്ള ഉത്തരത്തിലോ കഴുക്കോലിലോ കെട്ടിത്തൂക്കപ്പെടാറുമുണ്ടു്. പക്ഷേ, സെലക്ടീവ് പെർസെപ്ഷൻ ബാധിച്ചവർക്കു് അവയിൽ ചിലതു് മാത്രമേ കാണാൻ കഴിയൂ. മറ്റുള്ളവ അവരുടെ ദൃക്‌പഥത്തിൽ നിന്നും എന്നേക്കുമായി മറഞ്ഞേ ഇരിക്കൂ. അവരെ അതുകൂടി കാണിച്ചുകൊടുക്കാനുള്ള ഏതു് ശ്രമവും എക്കാലവും പരാജയപ്പെട്ടിട്ടേയുള്ളു.
നീതിവിരുദ്ധമെന്നു് അവർക്കു് തോന്നുന്നതോ, അവർ തോന്നിപ്പിക്കപ്പെട്ടതോ ആയ നിയമങ്ങൾക്കെതിരെ ചോരത്തിളപ്പുള്ള വിദ്യാർത്ഥികൾ സമരം ചെയ്യാറുണ്ടു്. (വിദ്യാഭ്യാസകാലത്തു് അനീതിക്കെതിരായി ഞാനും ചെയ്തിട്ടുണ്ടു് ചില സമരങ്ങൾ – മുൻനിരയിൽ നിന്നുതന്നെ). അതുവഴി ചിലർ മരണപ്പെട്ടേക്കാമെന്നതു് ആ കർമ്മത്തിൽ അന്തർലീനവും, യുവാക്കളായ പങ്കാളികൾക്കു് പൂർണ്ണബോദ്ധ്യമുള്ളതുമായ ഒരു കേവലസത്യമാണു്. മരണത്തെ ഭയക്കുന്നവർക്കുള്ളതല്ല സമരങ്ങൾ. മരിക്കാത്തവരിൽ – അവർ അവരുടെ സ്വബോധം അർത്ഥശൂന്യമായ അത്തരം ആദർശതമോഗർത്തങ്ങളിൽ വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെടുത്തിയിട്ടില്ലാത്തിടത്തോളം – പിൽക്കാലത്തു് അറപ്പുളവാക്കുന്ന ഒന്നേയുള്ളു: താൻ ജീവൻ നൽകിയും നേടാൻ ആഗ്രഹിച്ച “ആദർശങ്ങൾ” ആദർശരഹിതരായ ഒരുപറ്റം കഴുത്തറപ്പന്മാരുടെ വയറ്റിൽപിഴപ്പിനുള്ള എലിക്കെണികൾ മാത്രമായിരുന്നെന്നും, യുവത്വത്തിനു് സ്വതസിദ്ധമായ നിഷ്കളങ്കത്വത്തിൽ തങ്ങൾ ആ വഞ്ചകരുടെ കെണികളിൽ വീണുപോവുകയായിരുന്നെന്നുമുള്ള തിരിച്ചറിവു്!!
പൗരത്വബില്ലിന്റെ പേരിൽ ആസാമിലെ മനുഷ്യർ സമരം ചെയ്യുന്ന അതേ കാരണങ്ങളുടെ പേരിലാണോ, സാധാരണഗതിയിൽ “വർഗ്ഗശത്രുക്കളായ” കേരളത്തിലെ രാഷ്ട്രീയബഫൂണുകൾ ഒരേ പന്തലിലിരുന്നു് കേന്ദ്രത്തിനെ “മുട്ടുകുത്തിക്കാനായി” സമരം ചെയ്യുന്നതു്? രാഷ്ട്രീയമീമാംസകരായ ഏതെങ്കിലും താത്വികാചാര്യന്മാരുടെ പ്രത്യയശാസ്ത്രപരമായ മറുപടിക്കു് വേണ്ടി ചോദിച്ചതല്ല, വെറുതെ പറഞ്ഞെന്നേയുള്ളു.
P. S.
“നമ്മൾ നമ്മളുടേതെന്നും, അവർ അവരുടേതെന്നും” എന്ന മഹദ്‌വചനം പോലെ, ബ്രിട്ടീഷുകാർ “ശിപായി ലഹള” എന്നും, വി. ഡി. സവർക്കർ “ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്” എന്നും വിളിച്ച 1857-ലെ ലഹളയിലും – മറ്റു് പലതിനോടുമൊപ്പം – മതവിശ്വാസവും ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇൻഡ്യൻ സൈനികർക്കു് നൽകിയ പുതിയ എൻഫീൽഡ് റൈഫിളുകൾക്കുള്ള കാട്രിഡ്ജുകളിലെ വെടിമരുന്നു് തോക്കിൽ നിറയ്ക്കാൻ, അതിന്റെ കടലാസ്സുകൊണ്ടുള്ള പൊതി സൈനികർക്കു് കടിച്ചു കീറേണ്ടിയിരുന്നു. ആ പൊതി ഇമ്പ്രിഗ്നേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീസ് അശുദ്ധമായ പന്നിയുടെ മേദസ്സാണെന്ന ധാരണ മുസ്ലിമുകളായ ശിപായികളെയും, പരിശുദ്ധമായ പശുവിൽ നിന്നുള്ള മേദസ്സാണെന്ന ധാരണ ഹിന്ദുക്കളായ ശിപായികളെയും രോഷാകുലരാക്കി. ഇൻഡ്യൻ സൈനികരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്കു് പരിവർത്തനം ചെയ്യിക്കാനും അതു് ബ്രിട്ടീഷുകാർ മനഃപൂർവ്വം ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി. “നെയ്ക്കടലാസിൽ കടിക്കാൻ” വിസമ്മതിച്ചുകൊണ്ടായിരുന്നു ഇൻഡ്യൻ സൈനികർ 1857-ലെ ലഹളയുടെ തുടക്കം കുറിച്ചതു്.
മതപരമോ രാഷ്ട്രീയമോ രണ്ടും ചേർന്നതോ ആയ ഐഡിയോളജികളിൽ അന്ധമായി വിശ്വസിക്കുന്നവരുടെ സമൂഹത്തിൽ ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ അധികമൊന്നും വേണ്ട. ഒരല്പം പന്നിനെയ്യോ പശുനെയ്യോ ധാരാളം! മോങ്ങാനൊരു കാരണം നോക്കിയിരിക്കുന്ന പട്ടിക്കു് മോങ്ങാൻ തന്റെ തലയിൽ തേങ്ങ തന്നെ വീഴണം എന്ന നിർബന്ധമൊന്നുമില്ല, വരിക്കച്ചക്കയോ കൂഴച്ചക്കയോ കടച്ചക്കയോ വീണാലും ധാരാളം!!
December 17 2019 12:09
പൗരത്വനിയമത്തിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനായി താൻ മുസ്ലീം ആകുമെന്നു് പ്രഖ്യാപിക്കുന്ന സ്ത്രീകളോടും പുരുഷന്മാരോടും എനിക്കു് അങ്ങേയറ്റം ബഹുമാനമുണ്ടു്. ഒരു കോസിനുവേണ്ടി നിലകൊള്ളുന്നവരാണവർ. എങ്കിൽത്തന്നെയും, പ്രഖ്യാപനപ്രകാരം താനൊരു മുസ്ലീം ആയി എന്നു് തെളിയിക്കാൻ വെറുമൊരു “വേഷധാരണസെല്ഫി” ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവർ ഒരുകാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല: വേഷധാരണസെല്ഫിയോടൊപ്പം, പുരുഷന്മാർ അവരുടെ സുന്നത്തുകല്യാണത്തിന്റെയും, സ്ത്രീകൾ മ്യൂട്ടിലെയ്റ്റ് ചെയ്യപ്പെട്ട അവരുടെ ജെനിറ്റൽസിന്റെയും ഫോട്ടോ കൂടി ഫെയ്‌സ്ബുക്കിൽ പബ്ലിഷ് ചെയ്യാൻ മറക്കാതിരിക്കുക. അതുവഴി, നിങ്ങളുടെ മതപരിവര്‍ത്തനപ്രഖ്യാപനം ആത്മാർത്ഥമായിരുന്നെന്നു് ലോകത്തിനു് ബോദ്ധ്യപ്പെടുമെന്നു് മാത്രമല്ല, “ഇതാണു് ഹീറോയിസം, ഇതാവണം ഹീറോയിസം” എന്നു് മനുഷ്യരുടെ – പ്രത്യേകിച്ചും സ്ത്രീകളുടെ – ആന്തരമൂല്യങ്ങൾക്കു് വലിയ വില നൽകുന്നവരായ മലയാളിപുരുഷുക്കൾ ഒന്നടങ്കം ആർപ്പിടുകയും ചെയ്യും.
ഗ്രേറ്റ തുൺബെർഗിനുപകരം സണ്ണി ലിയോൺ ആയിരുന്നു “ഫ്രൈഡെയ്‌സ് ഫോർ ഫ്യൂച്ചർ” എന്ന ക്ലൈമറ്റ് ചെയ്ഞ്ച് മിറ്റിഗേഷൻ മൂവ്മെന്റ് സ്ഥാപിച്ചിരുന്നതെങ്കിൽ, എന്തുജ്ജ്വലമായിരുന്നേനെ അതിനു് കേരളത്തിൽ ലഭിക്കുമായിരുന്ന സ്വീകരണം!!
ആന്തരമൂല്യങ്ങൾ! മൈ ഡിയർ വാട്ട്സൺ! ആന്തരമൂല്യങ്ങൾ!!
December 19 2019 11:41
നരേന്ദ്ര മോദി ഒരു നായിന്റെ മോനാണെന്നു് (നാ. മോ.) പത്രത്തിൽ ലേഖനമോ, ഫെയ്‌സ്ബുക്കിൽ പോസ്റ്റോ എഴുതാൻ ഏതൊരു ഇൻഡ്യൻ കമ്മ്യൂണിസ്റ്റിനും ജിഹാദിസ്റ്റിനും സ്വാതന്ത്ര്യമുള്ളിടത്തോളം, ഇൻഡ്യയിലെ “ഫാഷിസം” ചൈനയിലെയോ, ടർക്കിയിലെയോ, ഈജിപ്തിലെയോ, സൗദി അറേബ്യയിലെയോ, എന്തിനു്, റഷ്യയിലെയോ, ക്യാമറൂണിലെയോ, അസർബൈജാനിലെയോ പോലും “ജനാധിപത്യഫാഷിസത്തിന്റെ” അഞ്ചയലത്തു് വരില്ല. കഷ്ടം തന്നെ, മുതലാളി, കഷ്ടം തന്നെ! ഈ നിലയ്ക്കു് പോയാൽ, ഭാരതം എന്നു്, എങ്ങനെ ലോകഫാഷിസ്റ്റ്-രാജ്യങ്ങളുടെ ഏഴയലത്തെങ്കിലും എത്തിച്ചേരുമെന്നു് എനിക്കറിയില്ല.
(ഗ്രാഫിനു് ഗൂഗിളിനോടു് കടപ്പാടു്)
December 19 2019 13:43
അടി തെറ്റിയാൽ ആനയും വീഴും, മോദിയും വീഴും, ഫിഡൽ കാസ്ട്രോയും വീഴും.
December 20 2019 10:35
ഇത്തരം ഊക്കന്മാരായ നേതാക്കളെയാണു് ഇന്നു് ഭാരതത്തിനു് ആവശ്യം. Hats off Comrade!
(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)
December 20 2019 12:08
ഇൻഡ്യ ഒരിക്കലും, ഒരു കാരണവശാലും ഫാഷിസ്റ്റുകളുടെ കയ്യിൽ അകപ്പെടരുതെന്നു് ആഗ്രഹിക്കുന്നവനാണു് ഞാൻ. ഇനി, ഫാഷിസം ഇൻഡ്യയിൽ ഒഴിവാക്കാനാവാത്ത ഒരു അനിവാര്യതയാണു് എന്നൊരു സാമൂഹികസാഹചര്യം ഉടലെടുക്കുന്നു എന്നു് കരുതിയാൽ, മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഫാഷിസത്തെക്കാളും, സുന്നി, ഷിയാ ഇത്യാദി ഇസ്ലാമിസ്റ്റ് ഫാഷിസത്തെക്കാളും, പെന്തെക്കോസ്ത്, ബാവാ-, മെത്രാൻ-, മോറാൻ മോർ “അപ്രേം-ഇപ്രേം പ്രഥമൻ” ഇത്യാദി നസ്രാണിസ്റ്റ് ഫാഷിസത്തെക്കാളും ഞാൻ മാനസികമായെങ്കിലും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നതു് ഹൈന്ദവഫാഷിസത്തെയായിരിക്കും. കാരണം, മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയിൽ വാലില്ലാത്ത ഒരു യഹോവയ്ക്കോ, വാലില്ലാത്ത ഒരു അല്ലാഹുവിനോ, വാലുള്ള ഒരു ഡിങ്കനോ കൂടി അഭയം നൽകേണ്ടിവരുന്ന ഒരു പ്രശ്നമുദിച്ചാൽ, ഏറ്റവുമെളുപ്പം ലോജിസ്റ്റിക്കലി അതിനൊരു പരിഹാരം കാണാൻ കഴിയുന്നതു് ഹൈന്ദവഫാഷിസത്തിലായിരിക്കും.
റോഡ്‌സൈഡിൽ കൂട്ടിയിട്ടിരിക്കുന്ന പതിനായിരം റബിഷ് സാക്കുകളുടെ നെഞ്ചത്തേക്കു് ഒരു റബിഷ് ചാക്കുകൂടി വലിച്ചെറിയുന്നതോ, അതിൽനിന്നും ഒരു റബിഷ് ചാക്കു് എടുത്തുമാറ്റുന്നതോ ആരെയെങ്കിലും അലട്ടാറുണ്ടോ?
“മഹാസമുദ്രത്തെ ഒരുതുള്ളി ചെളികൊണ്ടു് കലക്കാൻ കഴിയില്ലല്ലോ” എന്നും മറ്റും മലങ്കരനസ്രാണികൾ സ്വന്തം പാപച്ചെളിയെപ്പറ്റി കരളുരുകി, കണ്ണീരൊഴുക്കി അവരുടെ ദൈവമായ യഹോവയോടു് പ്രാർത്ഥിയ്ക്കാറുള്ളതുപോലെ, മഹാസമുദ്രമായ ദൈവത്തെ ഫ്രാങ്കോ പിതാവിന്റെ പാപഫലങ്ങളായ ഒന്നോ ഒന്നിലധികമോ തുള്ളി ചെളികൾകൊണ്ടു് കലക്കാൻ കഴിയുമോ?
കഴിയുന്നത്ര പ്രായോഗികമായി ചിന്തിക്കാനുള്ള ബാദ്ധ്യത – യുക്തിവാദി, ഭക്തിവാദി, മുക്തിവാദി, ശുഷ്കവാദി, മുഷ്കുവാദി, ഈശ്വരവാദി, നിരീശ്വരവാദി, നശ്വരവാദി, അനശ്വരവാദി തുടങ്ങിയ തത്വചിന്താഫാക്കൽറ്റിപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ – ഏതൊരു മനുഷ്യജീവിക്കുമുണ്ടു്. അവൻ/അവൾ ഇന്നു് രാവിലെ കൊച്ചുവെളുപ്പാൻ കാലത്തെ കോടമഞ്ഞിൽ വാലുള്ള കുരങ്ങുവർഗ്ഗത്തിൽനിന്നും പരിണമിച്ചു് വാലില്ലാത്ത മനുഷ്യവർഗ്ഗത്തിന്റെ ഒരു ഭാഗമായിത്തീർന്നതായാലും, അല്ലെങ്കിലും.
December 23 2019 09:28
നുണപറയുന്നതിനൊപ്പം മൂക്കു് നീളുന്ന കുട്ടിക്കഥയിലെ നായകബാലനാണു് പിനോക്കിയോ. സംഭവിക്കാവുന്ന ഒരു സത്യമായിരുന്നു അതെങ്കിൽ, ഭാരതത്തിലെ മൊത്തം രാഷ്ട്രീയ-മത-സാംസ്കാരികനേതാക്കൾക്കും ആനയുടെ തുമ്പിക്കൈപോലുള്ള മൂക്കുമായി, അഹങ്കരിച്ചു് നടക്കാമായിരുന്നു. (മൂട്ടിൽ മുളയ്ക്കുന്ന ആലിന്റെ തണലും അഹങ്കാരാർഹമെന്നു് കരുതുന്ന നാടല്ലേ?) എങ്കിൽ, അവരിലൊരുത്തനും ജനങ്ങളിൽനിന്നോ തമ്മിൽത്തമ്മിലോ നുണയൻ എന്ന വിളി കേൾക്കേണ്ടിവരില്ലായിരുന്നു.
ഒരു പിനോക്കിയോ കാർട്ടൂൺ:
December 23 2019 09:32
“ദൈവം സ്നേഹമാണെന്നും, ദൈവം പ്രകൃതിയാണെന്നും, ദൈവം ഒരു ശക്തിയാണെന്നും, ദൈവം നീ തന്നെയാണെന്നും മറ്റുമുള്ള “ഫിലോസഫികൾ” വിളമ്പുന്ന ഒരു ഭക്തനെ ശ്രദ്ധിച്ചാൽ മതി, തന്റെ പുന്നാര ദൈവത്തെ കൈവെടിയാനുള്ള അവന്റെ വൈമനസ്യം മനസ്സിലാക്കാൻ. സ്നേഹമുണ്ടു്, പ്രകൃതിയുണ്ടു്, ശക്തിയുണ്ടു്, നീയുണ്ടു്, ഞാനുണ്ടു്. എല്ലാം ശരി തന്നെ. പക്ഷേ, ഒരു ദൈവത്തിനു് അവയിലെല്ലാം എന്തു് കാര്യം? അവയിലേക്കു് ഒരു ദൈവം എന്തിനു് കടന്നുവരണം? ദൈവമെന്നൊരു “എട്ടുകാലി മമ്മൂഞ്ഞിനെ” ഊന്നുവടിയായി വേണമെന്നു് ഒരുവൻ ചിന്തിക്കുന്നതു് താനൊരു മുടന്തനാണെന്ന തോന്നൽ അവനുള്ളതുകൊണ്ടാണു്. ആ തോന്നൽ ഇല്ലാത്ത മനുഷ്യർ എന്തിനു് അങ്ങനെയൊരു മമ്മൂഞ്ഞിനെ താങ്ങുവടിയാക്കി സ്ഥിരം കൂട്ടത്തിൽ കൊണ്ടുനടന്നു് സംരക്ഷിക്കണം? എന്തിനു് ആ ഊന്നുവടിയുടെ പേരിൽ തമ്മിൽത്തല്ലി ചാവണം?”
– ഒരു പഴയ പോസ്റ്റ്
December 23 2019 09:37
പൗരത്വബില്ലിന്റെ പേരിൽ ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ പ്രക്ഷോഭിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, CAB, CAA, NRC, NPR തുടങ്ങിയ “ഡിങ്കോൾഫികൾ” ഇൻഡ്യാക്കാരായവരെ എങ്ങനെ ബാധിക്കും/ബാധിക്കില്ല എന്ന വിഷയത്തിലെ രാഷ്ട്രീയകേരളത്തിന്റെ ദാർശനികമായ അയവിറക്കൽ – ഒരു കലാവിഷ്കരണം:
ഇൻഡ്യൻ ഹിന്ദു: ഇൻഡ്യാക്കാരായ മുസ്ലീമുകൾക്കു് ഇവയുടെയൊന്നും പേരിൽ ഭയപ്പെടേണ്ടതില്ല.
ഇൻഡ്യൻ മുസ്ലീം: സഖാവു് ചേനത്തലവട്ടൻ പറഞ്ഞല്ലോ ഇൻഡ്യൻ മുസ്ലീമുകൾ ഭയപ്പെടണമെന്നു്?
ഇൻഡ്യൻ ഹിന്ദു: ബംഗ്ലാദേശിൽ നിന്നു് “നുണഞ്ഞു്” കയറിയ മുസ്ലീമുകൾ മടങ്ങിപ്പോകേണ്ടി വരും. അവർ ഇൻഡ്യൻ മുസ്ലീമുകളല്ലല്ലോ.
ഇൻഡ്യൻ മുസ്ലീം: പക്ഷേ, അവർ ഇൻഡ്യയിൽ നിൽക്കുമ്പോൾ ഇൻഡ്യൻ മുസ്ലീമുകളാണല്ലോ.
ഇൻഡ്യൻ ഹിന്ദു: ഇൻഡ്യാക്കാരാകാൻ ഇൻഡ്യയിൽ നിന്നാൽ മാത്രം പോരാ, അവർക്കു് ഇൻഡ്യൻ പൗരത്വവും വേണം.
ഇൻഡ്യൻ മുസ്ലീം: അതുകൊണ്ടല്ലേ അവർ ഇൻഡ്യൻ പൗരത്വം വേണമെന്നു് പറയുന്നതു്?
ഇൻഡ്യൻ ഹിന്ദു: ബംഗ്ലാദേശിലോ പാകിസ്ഥാനിലോ അവർ ന്യൂനപക്ഷമോ, പീഡനം അനുഭവിക്കുന്നവരോ ആണോ?
ഇൻഡ്യൻ മുസ്ലീം: പക്ഷേ, ഇൻഡ്യയിൽ അവർ ന്യൂനപക്ഷമാണല്ലോ. അവിടെ അവർ പീഡിപ്പിക്കപ്പെടാമല്ലോ.
ഇൻഡ്യൻ ഹിന്ദു: അതുകൊണ്ടല്ലേ അവർ മുസ്ലീം ഭൂരിപക്ഷമായ അവരുടെ സ്വന്തം നാടുകളിലേക്കു് പോകണം എന്നു് പറയുന്നതു്?
ഇൻഡ്യൻ മുസ്ലീം: അവിടങ്ങളിലേക്കു് മടങ്ങിപ്പോയാൽ അവർക്കു് ഇൻഡ്യൻ പൗരത്വം കിട്ടില്ലല്ലോ.
ഇൻഡ്യൻ ഹിന്ദു: എന്നാൽ അവരെ ഇവിടെ നിർത്തീട്ടു് നീ പോ ബംഗ്ലാദേശിലേക്കു്.
ഇൻഡ്യൻ മുസ്ലീം: അതിനു് ഞാൻ ബംഗ്ലാദേശ് പൗരനല്ലല്ലോ, ഇൻഡ്യൻ പൗരനല്ലേ?
ഇൻഡ്യൻ ഹിന്ദു: അതുകൊണ്ടല്ലേ നീ ഭയപ്പെടേണ്ട കാര്യമില്ലെന്നു് നിന്നോടു് പറഞ്ഞതു്.
ഇൻഡ്യൻ മുസ്ലീം: സഖാവു് ചേനത്തലവട്ടൻ പറഞ്ഞപ്പോൾത്തന്നെ ഞാൻ ഭയപ്പെട്ടു് കഴിഞ്ഞിരുന്നല്ലോ.
ഇൻഡ്യൻ ഹിന്ദു: എന്നാൽ രണ്ടും കൂടി കെട്ടിപ്പിടിച്ചു് സംയുക്തമായി ഭയപ്പെടു്!
December 25 2019 12:33
യേശുവേ, നിന്റെ യഥാർത്ഥ അപ്പൻ ആരാണെന്ന സത്യം അറിയാൻ കഴിയാതെ ചത്തുപോയ നിന്നോടു് എനിക്കു് അങ്ങേയറ്റം സഹതാപമുണ്ടു്. കുറ്റം ഒരുവശത്തു് നിന്റെ അമ്മയുടേതും, മറുവശത്തു് അവൾ ജീവിച്ചിരുന്ന സാമൂഹികവ്യവസ്ഥിതിയുടേതുമാണു്. ഒരമ്മയ്ക്കു് താൻ പ്രസവിച്ച മകനിൽ നിന്നും അവന്റെ യഥാർത്ഥ അപ്പൻ ആരാണെന്ന സത്യം മറച്ചുവയ്ക്കേണ്ട ഗതികേടുള്ള ഒരു സാമൂഹികവ്യവസ്ഥിതിയോടു് എനിക്കു് സഹതാപമല്ല, വെറുപ്പാണുള്ളതു്. പക്ഷേ, വെറുമൊരു മനുഷ്യനായ ഞാൻ അക്കാര്യത്തിൽ നിസ്സഹായനാണു്. ദൈവപുത്രനും, കൊന്നു് കബറിൽ വച്ചാലും, സൂത്രത്തിൽ അതിൽ നിന്നും ഉയിർത്തെഴുന്നേറ്റു്, ജന്മപൂർവ്വസ്വർഗ്ഗീയപറുദീസയിലെ നൊസ്റ്റാൾജിയയിലേക്കു് “Flying home, flying home” (https://www.youtube.com/watch?v=M7uoisPmY6c) എന്ന പാട്ടും പാടി പറക്കാൻ കഴിയുന്നവനുമായ നീയാരു്, ചത്താൽ, നന്മമരങ്ങളിൽ ആരെങ്കിലും കുഴിച്ചിടുകയോ, ദഹിപ്പിക്കുകയോ, കൊത്തിത്തിന്നാനായി വല്ല കാക്കകൾക്കോ കഴുകന്മാർക്കോ ഇട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ – ചത്ത ചുണ്ടെലിസമാനം – ചീഞ്ഞുനാറി ദ്രവിക്കാമെന്നല്ലാതെ, “ചത്താലും” പുനർജ്ജീവിക്കാൻ കഴിയാത്ത ഞാനാരു്?
പക്ഷേ, രൂപമില്ലാത്ത (അരൂപിയായ) ഒരു ജീവിയിൽ – ആ ജീവി ആണാവട്ടെ, പെണ്ണാവട്ടെ – രൂപമുള്ള ഒരു ലിംഗം ഉണ്ടാവാൻ കഴിയില്ല എന്നെനിക്കറിയാം. രൂപമില്ലാത്ത ഒരു ലൈംഗികായവത്തിനു് എങ്ങനെ ഉത്പാദനശേഷിയുണ്ടാവുമെന്നു് എനിക്കറിയുകയുമില്ല. ഇപ്പറഞ്ഞതിനു്, ലിംഗമുള്ളതോ ലിംഗമില്ലാത്തതോ ആയ ഒന്നോ ഒന്നിലധികമോ അരൂപികളെയോ സ്വരൂപികളെയോ സങ്കല്പിക്കാൻ മതിയായ ഭാവനാശേഷി ഇല്ലാത്ത ഒരു “വിരസനാണു്” ഞാനെന്നു് അർത്ഥമില്ല. എനിക്കു് എന്തെന്തെല്ലാം കാര്യങ്ങൾ സങ്കല്പിക്കാൻ കഴിയുമെന്നു് നീയറിഞ്ഞാൽ, യേശുവേ, ദൈവപുത്രനായ നീ പോലും അന്തം വിട്ടുപോകും.
പ്രിയ സുഹൃത്തെ, ഒരു സത്യം പറയുന്നതിൽ നീ എന്നോടു് പരിഭവിക്കരുതു്: നിന്നെ ജനിപ്പിച്ചതു് സത്യമായിട്ടും ഒരു ദൈവമല്ല, മജ്ജയും മാംസവുമുള്ള ഏതോ ഒരു പുരുഷനാണു്. സംശയമുണ്ടെങ്കിൽ, സമയവും സൗകര്യവും പോലെ, പ്രസവിച്ചിട്ടും നിത്യകന്യകയായി തുടരുന്ന നിന്റെ അമ്മയോടു് ചോദിച്ചുനോക്കുക. നീ വസിക്കുന്ന സ്വർഗ്ഗത്തിലെവിടെയോ അവളും വസിക്കുന്നുണ്ടു്. അവൾ കൃത്യമായ ഒരുത്തരം തരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. എങ്കിലും, സ്വന്തം അമ്മയോടു് ഒരുവാക്കു് ചോദിച്ചില്ലല്ലോ എന്നൊരു ഇച്‌ഛാഭംഗം ഭാവിയിൽ നിനക്കുണ്ടാവാതിരിക്കാൻ അതു് സഹായിക്കും.
ഈ അർത്ഥത്തിൽ നിന്റെ ഈ ഫിക്റ്റീവ് ജന്മദിനത്തിൽ നിനക്കു് എല്ലാവിധ ജന്മദിനമംഗളാശംസകളും! ഹാപ്പി ക്രിസ്മസ്!
December 28 2019 11:47
വന്നു, കണ്ടു, പെട്ടു! (വന്നു്, കണ്ടു്, പെറ്റു്! എന്നു് പോസ്റ്റ് മോഡേൺ മല്യാലം)
December 29 2019 11:54
സംസ്കാരസമ്പന്നരായ ജനങ്ങൾ വസിക്കുന്ന ഏതെങ്കിലുമൊരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിലെ ഒരു പൗരൻ എനിക്കു് ഇവിടത്തെ ഗവണ്മെന്റിനെയോ നിയമത്തെയോ പട്ടാളത്തെയോ പേടിയില്ല എന്നു് റോഡിൽ നിന്നു് വിളിച്ചുപറഞ്ഞാൽ, ഗവണ്മെന്റോ നിയമമോ പട്ടാളമോ അവനെ ഒന്നും ചെയ്യില്ല. രാഷ്ട്രത്തിന്റെ സുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചാൽ നിയമപരമായ നടപടികൾ നേരിടേണ്ടിവന്നേക്കാം എന്നതൊഴികെ, ഗവണ്മെന്റിനെയോ നിയമത്തെയോ പട്ടാളത്തെയോ പേടിക്കേണ്ട ആവശ്യം ഒരു പൗരനില്ല. അതുകൊണ്ടു്, എനിക്കു് ഇവിടത്തെ ഗവണ്മെന്റിനെയോ നിയമത്തെയോ പട്ടാളത്തെയോ പേടിയില്ല എന്ന പ്രത്യേകമൊരു പൗരപ്രസ്താവം അധികപ്പറ്റാണു്. എങ്കിലും തനിക്കു് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നു് തെളിയിക്കാൻ, മറ്റു് സ്വന്തമായ അഭിപ്രായങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ, ചിലർ അതുപോലൊരു പരസ്യപ്രസ്താവം നടത്തിക്കൂടെന്നില്ല. വഴിപോക്കർ, “നീ ഒന്നുകൊണ്ടും പേടിക്കണ്ട്രാ കൂവേ” എന്നോ, “മറ്റു് അസുഖങ്ങളൊന്നും ഇല്ലല്ലോ അല്ലേ” എന്നോ, അവരുടേതായ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിച്ചേക്കാം എന്നതൊഴികെ മറ്റു് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല. അഭിപ്രായം ഇരുമ്പുലക്കയല്ലാത്തതിനാൽ പ്രസ്താവന പുറപ്പെടുവിച്ചവനു് അതുവഴി വേദനയൊന്നും ഉണ്ടാവാനും വഴിയില്ല. എന്റെ ദൈവത്തെ മാത്രമേ ഞാൻ പേടിക്കൂ എന്നോ, എനിക്കു് ദൈവത്തെപ്പോലും പേടിയില്ല എന്നോ ആരെങ്കിലും അഭിപ്രായിച്ചാലും അവിടെ അത്രയൊക്കെത്തന്നെയേ സംഭവിക്കൂ.
പക്ഷേ, സമ്പൂർണ്ണസാക്ഷരരും പ്രബുദ്ധകോമാളികളുമായ ജനാധിപതികൾ ഫാഷിസത്തിനെതിരായി ആജീവനാന്തസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന നാടുകളിൽ സ്വാതന്ത്ര്യം നിർവ്വചിക്കപ്പെടുന്നതു് തികച്ചും വ്യത്യസ്തമായാണു്: “ഞങ്ങൾ പറയുന്നതു് ചെയ്യാനുള്ള നിങ്ങളുടെ അവകാശമാണു് (ബാദ്ധ്യതയാണു് എന്നായിരുന്നേനെ കൂടുതൽ ശരി) വ്യക്തിസ്വാതന്ത്ര്യം”. അതിൻപ്രകാരം, ജനാധിപതികൾ ചൊല്ലിത്തരുന്ന അഭിപ്രായങ്ങൾ കാണാതെപഠിക്കാനും, കഴിയുന്നത്ര ഉച്ചത്തിൽ ഏറ്റുപാടാനുമുള്ള ജനങ്ങളുടെ അവകാശമാണു് അഭിപ്രായസ്വാതന്ത്ര്യം. ഉദാഹരണത്തിനു്, നരേന്ദ്ര മോദി നരഭോജിയാണെന്നും, അമിത് ഷാ ഫാഷിസ്റ്റാണെന്നും, പിണറായി ഇരട്ടച്ചങ്കനാണെന്നും ഏതു് കൊണ്ടോട്ടിയിൽ നിന്നും ആർക്കും വിളിച്ചുപറയാം. അതു് കേൾക്കുന്ന തടിച്ചജനം അന്തംവിട്ടു് ആർപ്പിടും. വിളിച്ചുപറയൽ നേരെ മറിച്ചായാൽ, അതോടെ വിളിച്ചുപറഞ്ഞവന്റെ/ളുടെ കഥ തീരും! അവിടെനിന്നും ജീവനുംകൊണ്ടു് രക്ഷപെടാനായി അവശേഷിക്കുന്ന ഒരേയൊരു പോംവഴി കൊച്ചിയുടെയോ, ചുരുങ്ങിയപക്ഷം കൊറിയയുടെയെങ്കിലുമോ മാപ്പാണു്.
പിണറായിക്കു് ഇമ്മാതിരി പോലീസ് പ്രൊട്ടക്ഷൻ കൊടുക്കേണ്ടിവരുന്നതു് എന്തുകൊണ്ടെന്നു് കരുതി? വെളിവും വെള്ളിയാഴ്ചയുമില്ലാത്ത കമ്മ്യൂണിസ്റ്റ് അണികളല്ലേ ജനനായകനുചുറ്റും തടിച്ചുകൂടിയിരിക്കുന്നതു്? അവരിലെ ഏതെങ്കിലും ഒരു “പോൾ ബാർബറിനു്” എപ്പോഴാണു് ആറ്റം ബോംബുമായി പിണറായിയുടെ നേരെ കുതിക്കാൻ തോന്നുക എന്നാരു് കണ്ടു? ജനനായകൻ തീർന്നാൽ അതോടെ തീർന്നില്ലേ ഇതുവരെ കെട്ടിച്ചമച്ച നീണ്ടകഥകൾ?
അതുപോലെ, അഫ്‌ഘാനിസ്ഥാനിൽ, “അല്ലാഹു അക്ബർ” എന്നു് ആർക്കും എത്ര ഉച്ചത്തിലും വിളിച്ചുപറയാം. അതാണു് അവിടത്തെ അഭിപ്രായസ്വാതന്ത്ര്യം. അതിനുപകരം, “അല്ലാഹു ഹുമയൂൺ” എന്നു് അബദ്ധത്തിൽ പോലും ഒരുവൻ വിളിച്ചാൽ, ശിഷ്ടകാലം അവൻ തലയില്ലാതെ ജീവിക്കേണ്ടിവരും.
P. S.
വർഷങ്ങൾക്കു് മുൻപു് കണ്ട ഒരു മലയാളം മൂവിയിൽ, കീറിപ്പറിഞ്ഞ തന്റെ അടിവസ്ത്രങ്ങൾ അലക്കി, ഉണങ്ങാനായി മുറ്റത്തെ അയയിൽ ആഘോഷമായി തൂക്കി, മോഷണം പോകാതെ ജാഗരൂകയായി അവയ്ക്കു് കാവലിരിക്കുന്ന ഒരു വൃദ്ധയുണ്ടു്. അലക്കലും ഉണക്കലും ഇല്ലാത്ത വേളകളിൽ, വീട്ടിനുള്ളിൽ ഒറ്റയ്ക്കിരുന്നു് നെയ്യപ്പം ചുട്ടു് തീറ്റയാണു് വൃദ്ധയുടെ പ്രധാന എൻഗേയ്‌ജ്‌മെന്റ്. വൃദ്ധയായി അഭിനയിച്ചതു് അടൂർ ഭവാനിയാണെന്നാണോർമ്മ. കീറത്തുണികൾക്കു് കാവലിരിക്കുന്ന ആ തള്ളയെ കാണുന്ന കുരുത്തംകെട്ട ചില കുട്ടികൾ “ഇതൊന്നും ആരും മോഷ്ടിക്കില്ല തള്ളേ” എന്നു് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, ആ “ഉപദേഷ്ടാക്കളുടെ” സ്നേഹോപദേശം മുഖവിലയ്ക്കെടുക്കാൻ “ലോകം കണ്ടു് ഇരുത്തം വന്ന ഒരുത്തി” എന്ന നിലയിൽ, വൃദ്ധ തയ്യാറാകുന്നില്ല. (ആ കുട്ടികൾക്കു് ഇന്നു് അതേ പ്രായത്തിലുള്ള കുട്ടികൾ ഉണ്ടായിരിക്കണം).
എന്തുകൊണ്ടെന്നറിയില്ല, മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുള്ള സുരക്ഷാസന്നാഹങ്ങൾ പേർത്തും പേർത്തും വിപുലീകരിച്ചു് ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി ഫെയ്‌സ്ബുക്കിലെ പോരാളികളുടെ സ്റ്റാറ്റസുകൾ വഴി കാണുമ്പോഴെല്ലാം ആ വൃദ്ധയും, മുറ്റത്തെ അയയിൽ തൂങ്ങിയുണങ്ങുന്ന കീറിപ്പറിഞ്ഞ അവളുടെ അടിവസ്ത്രങ്ങളും എനിക്കോർമ്മവരാറുണ്ടു്.
December 31 2019 12:39
കക്ഷിരാഷ്ട്രീയമോ, മതരാഷ്ട്രീയമോ ഒഴികെ മറ്റേതെങ്കിലുമൊരു വിഷയത്തിൽ ഉപയോഗപ്രദമായ എന്തെങ്കിലുമൊരു വാക്കു് പറയാൻ അറിയാതിരിക്കുക, അല്ലെങ്കിൽ കഴിയാതിരിക്കുക എന്നതു് അങ്ങേയറ്റം ദയനീയമായ ഒരവസ്ഥയാണു്. അതിനേക്കാൾ ദയനീയമായ ഒരവസ്ഥയേയുള്ളു: Alzheimer’s disease.
November 2019
November 2 2019 11:05
കേരളത്തിൽ ഫാഷിസ്റ്റ് വിരുദ്ധ മാവോയിസ്റ്റ് വേട്ട അടിയന്ത്രമായി പൊടിപൊടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പൂച്ചകൾ “മ്യാവൂ” എന്ന പതിവു് പാട്ടു് പാടാതിരിക്കുന്നതാണു് നല്ലതു്. ജീവൻ നിലനിർത്താൻ അതു് സഹായിച്ചേക്കും. പാടണമെന്നു് നിർബന്ധമാണെങ്കിൽ, “നഷ്ടപ്പെടുവാൻ ചിരങ്ങുകൾ, കിട്ടാനുള്ളതു് പുതിയൊരു കോലം”, “ബലിപൈതങ്ങളേ, ‘തൂങ്ങിമരണത്തിൻ’ സ്മരണകളിരമ്പും രണസ്മാരകങ്ങളേ!”, അല്ലെങ്കിൽ, മഹാകവി ജിയുടെ “പൂച്ചപ്പാട്ടു്” തുടങ്ങിയ, കേട്ടാൽ ഗുഹ്യഭാഗശ്മശ്രുക്കൾവരെ രോമാഞ്ചം കൊണ്ടു് എഴുന്നേറ്റുനിന്നു് ലാൽ സലാം വിളിച്ചു് സല്യൂട്ടടിക്കുന്നതരം മാർക്സിയൻ ചെഞ്ചോരവിപ്ലവഗാനങ്ങളാവാം.
November 2 2019 11:39
“ആദ്യം വെടി വച്ചതു് മാവോയിസ്റ്റുകൾ. തണ്ടർബോൾട്ട്സ് വെടിവച്ചതു് സ്വയരക്ഷയ്ക്കു്.” – മുഖ്യമന്ത്രി.
ആ ഓപ്പറേഷനിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നോ?
ഇല്ല.
വെടിവയ്പിൽ തണ്ടർബോൾട്ടുകൾ മരിച്ചോ?
ഇല്ല.
അവർക്കു് വെടിയേറ്റോ?
ഇല്ല.
മാവോയിസ്റ്റുകൾ മരിച്ചോ?
ഉവ്വു്.
മരിച്ചവർ സംസാരിക്കുമോ?
ഇല്ല.
ആദ്യം വെടി വച്ചതു് മാവോയിസ്റ്റുകളാണെന്നു് ആരാണു് പറഞ്ഞതു്?
തണ്ടർബോൾട്ട്സ്.
തണ്ടർബോൾട്ട്സ് വെടിവച്ചതു് സ്വയരക്ഷയ്ക്കാണെന്നു് ആരാണു് പറഞ്ഞതു്?
തണ്ടർബോൾട്ട്സ്.
ഖുർആന്റെ ദൈവികതയും, മുഹമ്മദിന്റെ പ്രവാചകത്വവും തെളിയിക്കാനായിട്ടാണു് ഇത്തരം “ലോജിക്കൽ ആർഗ്യുമെന്റ്സ്” ലോകത്തിൽ ആദ്യം കണ്ടുപിടിക്കപ്പെട്ടതു്:
“അല്ലാഹുവിന്റെ പ്രവാചകനാണു് മുഹമ്മദ്. മുഹമ്മദിനു് അല്ലാഹു നൽകിയ വചനങ്ങളാണു് ഖുർആൻ.”
എന്നാരാണു് പറഞ്ഞതു്?
മുഹമ്മദ്.
മതങ്ങളും ഗോത്രങ്ങളും മത-ഗോത്രപിതാക്കളുടെ സത്യവാങ്മൂലങ്ങളും!!
ആണ്ടി ഭയങ്കര അടിക്കാരനാണെന്നു് ആണ്ടിതന്നെ പറഞ്ഞാൽ മതി. അതിനു് പിന്നെയൊരു അപ്പീലിന്റെ ആവശ്യമില്ല.
ഒന്നുകിൽ, അമേരിക്കയുടെ പൂമുഖത്തു് ദിനംപ്രതിയെന്നോണം തൂറിവയ്ക്കാതിരിക്കണം. അല്ലെങ്കിൽ, ചികിത്സതേടിയും വിദ്യാഭ്യാസംതേടിയും ജോലിതേടിയും അതേ അമേരിക്കയുടെ പിന്നാംപുറത്തു് പോയി വാക്കയ്യും പൊത്തി നിൽക്കാതിരിക്കണം. മറ്റാരോടുമില്ലെങ്കിലും, തന്നോടുതന്നെയെങ്കിലും സത്യസന്ധത പാലിക്കാനുള്ള മിനിമം ബാദ്ധ്യത ഒരു മനുഷ്യജീവിക്കുണ്ടായിരിക്കണം.
ഒന്നുകിൽ, അഴിമതിയെ കർശനമായി നേരിടുമെന്നു് വീമ്പിളക്കാതിരിക്കണം. അല്ലെങ്കിൽ, അഴിമതിക്കെതിരായി നടപടികൾ കൈക്കൊള്ളുന്നവരെ ഒന്നിനുപുറകെ ഒന്നായി സ്ഥലംമാറ്റി ശിക്ഷിക്കാതിരിക്കണം.
ഒന്നുകിൽ ജനാധിപത്യം പ്രസംഗിക്കാതിരിക്കണം. അല്ലെങ്കിൽ, ജനാധിപത്യത്തിന്റെ അംഗീകൃത രീതിശാസ്ത്രങ്ങൾ പിൻതുടരാൻ പ്രാസംഗികർ തയ്യാറാവണം. കുറ്റവാളികളോടുള്ള പെരുമാറ്റങ്ങളിലും ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ അതിന്റേതായ രീതിശാസ്ത്രങ്ങളും നിയമാവലികളുമുണ്ടു്, ഉണ്ടായിരിക്കണം. ജനാധിപത്യം എന്നാൽ, ജനങ്ങളുടെമേൽ ഏതാനും നാടുവാഴികൾക്കുള്ള ആധിപത്യമല്ല, പ്രബുദ്ധതയും ഉത്തരവാദിത്വബോധവുമുള്ള ജനങ്ങൾ പൊതുസമൂഹത്തിന്റെ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന, പങ്കെടുക്കേണ്ടുന്ന ഭരണക്രമമാണു്.
November 3 2019 10:27
കാണിക്കയായി ഒരു “വാഴക്കുല” (ചങ്ങമ്പുഴ മോഡൽ) കൂടി ഉണ്ടായിരുന്നെങ്കിൽ തകർത്തേനെ! അടിയാളന്മാർ അഭയംതേടി തമ്പ്രാക്കളെ കാണാൻ വെറുംകയ്യോടെ പോകുന്നതു് ഭാരതീയ ആചാരപ്രകാരം ഉചിതമല്ല. അഷ്ടിക്കു് വകയില്ലാതിരുന്ന ഭക്തകുചേലൻ കൃഷ്ണഭഗവാനെ കാണാൻ ദ്വാരകയിലേക്കു് പോയപ്പോഴും ഭാര്യ കുറച്ചു് നെല്ലു് അയല്പക്കത്തുനിന്നും കടം വാങ്ങി അവിലുണ്ടാക്കി ഒരു കീറത്തുണിയിൽ പൊതിഞ്ഞുകെട്ടി കൊടുത്തുവിട്ടിരുന്നു.
സംസ്കാരസമ്പന്നരുടെയും ദൈവങ്ങളുടെയും സ്വന്തം നാടായ നവോത്ഥാനകേരളം – ഇരുപത്തൊന്നാം നൂറ്റാണ്ടിൽ!!
കേരളം ചുമയ്ക്കട്ടെ!!
(ചിത്രത്തിനു് ഫെയ്‌സ്ബുക്കിനോടു് കടപ്പാടു്)
November 3 2019 11:25
ചിത്രം 1. തവള: “പാമ്പൻ തമ്പ്രാൻ എന്നെ ‘രച്ചിക്കണം’, വാലു് പിടിക്കാം”.
ചിത്രം 2. തമ്പ്രാൻ പാമ്പൻ: “പാമ്പനും, തമ്പ്രാനും, (എം. കെ.) സ്റ്റാലിനും, സർവ്വോപരി കരുണാനിധിയുമായ ഈ ഞാനെന്ന ഞാൻ ഇതിനാൽ നിന്നെ രക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു”!
November 3 2019 13:30
പിണറായി വിജയനെ ആരെങ്കിലും വിമർശിക്കുന്നതു് കേട്ടാൽ, വിമർശകനെ ഭൂമുഖത്തിൽ നിന്നും ഉന്മൂലനം ചെയ്‌താൽ മാത്രം ആശ്വാസം ലഭിക്കുന്നതും, കിഡ്നിയിൽ കല്ലുകുത്തുന്നതുപോലെ അസഹ്യമായതുമായ ശാരീരികവേദന (Renal colic) അനുഭവിക്കേണ്ടിവരുന്നവരും, പാർട്ടിവിഗ്രഹങ്ങളുടെ ആരാധകരും, നിരുപാധികഭക്തരുമായ ഊളകളിൽ നിന്നും എത്രയും അകലം പാലിക്കാൻ കഴിയുന്നോ അത്രയും – നിങ്ങൾ ഒരു “കംപ്ലീറ്റ് മാർക്സിസ്റ്റ്” അല്ലാത്തിടത്തോളം – നിങ്ങൾക്കു് നല്ലതു്.
“A beutiful Mind” എന്ന ഫിലിം കണ്ടിട്ടുള്ളവർ ഒരുപക്ഷേ പ്രൊഫസ്സർ നാഷിനെ ചികിത്സിക്കുന്ന സൈക്കിയാട്രിസ്റ്റ് അദ്ദേഹത്തിന്റെ ഭാര്യയോടു് പറയുന്ന ഡയലോഗ് ശ്രദ്ധിച്ചിട്ടുണ്ടാവാം: “ഒരു സൈക്കിയാട്രിസ്റ്റിനു് ആകെ ചെയ്യാൻ കഴിയുന്നതു് രോഗിയെ യാഥാർത്ഥ്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ സഹായിക്കുക എന്നതു് മാത്രമാണു്”.
യാഥാർത്ഥ്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയാതിരിക്കുക എന്നതൊരു രോഗമാണു്. താനൊരു രോഗിയാണെന്നു് തിരിച്ചറിയാൻ കഴിയാത്തതാണു് പ്രധാനമായും ഒരു മാനസികരോഗിയുടെ രോഗം. അതറിഞ്ഞിരിക്കുന്നതു്, അത്തരം “ബുദ്ധിജീവികളിൽ” നിന്നും വേണ്ടത്ര അകലം പാലിക്കുന്നതിലൂടെ വ്യക്തിപരവും അനാവശ്യവുമായ അനേകം അനാശാസ്യതകൾ ഒഴിവാക്കാൻ സഹായിക്കും.
November 9 2019 11:33
ദേവനു് സ്വന്തമായുള്ള (ദേവസ്വം) സ്വത്തിനെസംബന്ധിച്ചു് ദേവൻ എന്തെങ്കിലും പറയുന്നുണ്ടോ എന്നറിഞ്ഞിട്ടുവേണം അയ്യോ അയ്യോ അയോദ്ധ്യയെപ്പറ്റി രണ്ടു് വാക്കു് പറയാൻ. ഒരു കാര്യത്തെപ്പറ്റിയും കാര്യമറിയാതെ നമ്മൾ ചുമ്മാ കണകുണ വർത്തമാനം പറയരുതെന്നു് സഖാവു് മാവോ മാത്രമല്ല, സഖാവു് ഓഷോയും പറഞ്ഞിട്ടുണ്ടു്.
November 12 2019 15:05
നഗരത്തിൽ ഒരു അനീതി നടന്നാൽ സന്ധ്യ മയങ്ങുന്നതിനു് മുൻപേ അതിനെതിരെയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ആ നഗരം കത്തി ചാമ്പലാകുന്നതാണു് നല്ലതു് എന്നു് ബെർട്ടോൾട് ബ്രെഹ്റ്റ് (Eugen Berthold Friedrich Brecht).
അനീതി ആരു് നടത്തിയെന്നും, ആർക്കെതിരെ നടത്തിയെന്നും അനുസരിച്ചു് ഈ ബ്രെഹ്റ്റ് വചനത്തിനു് – നവോത്ഥാനം കയറുപൊട്ടിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ പ്രത്യേകിച്ചും – ചില തിരുത്തലുകൾ ആവശ്യമുണ്ടെന്നു് തോന്നുന്നു:
1. “നഗരഭരണം” നമ്മുടെ കയ്യിലും, അനീതി നടത്തിയതു് നമ്മുടെ കക്ഷിയിൽപ്പെട്ടവരുമാണെങ്കിൽ അനീതി അനുഭവിക്കേണ്ടിവന്നവരെ തല്ലിക്കൊന്നു് കെട്ടിത്തൂക്കി ആത്മഹത്യയാക്കി വരുത്തിത്തീർക്കുന്നതാണു് നഗരത്തിനു് തീയിട്ടു് ചാമ്പലാക്കുന്നതിനെക്കാൾ നല്ലതു്.
2. “നഗരഭരണം” നമ്മുടെ കയ്യിൽ അല്ലാതിരിക്കുകയും, അനീതി നടത്തിയതു് നമ്മുടെ കക്ഷിയിൽപ്പെട്ടവർ ആയിരിക്കുകയും ചെയ്താൽ, അനീതിയുടെ ഉത്തരവാദിത്വം എതിർകക്ഷികളുടെ തലയിലേക്കു് ചാർത്തിക്കൊടുക്കുകയോ, അതിനു് കഴിയില്ലെന്നു് വന്നാൽ, അനീതി അനുഭവിക്കേണ്ടിവന്നവരെ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ചു് ജീവിക്കാൻ അർഹതയില്ലാത്തവിധം ദുരാചാരികളായ സാമൂഹ്യവിരുദ്ധരായി വരുത്തിത്തീർക്കുകയോ ചെയ്യുന്നതാണു് നഗരത്തിനു് തീയിട്ടു് ചാമ്പലാക്കുന്നതിനെക്കാൾ നല്ലതു്.
ചുരുക്കത്തിൽ, നഗരത്തിൽ എത്ര ഭീകരമായ അനീതി നടന്നാലും, “നഗരഭരണം” നമ്മുടെ കയ്യിലാണെങ്കിൽ അന്തസ്സായി നിശബ്ദത പാലിക്കുന്നതും, അല്ലെങ്കിൽ, അല്ലെങ്കിൽ മാത്രം, ഗോഗ്വാ വിളിച്ചുകൊണ്ടു് തെരുവിലിറങ്ങി നഗരത്തിനു് മൊത്തം തീയിട്ടു് കത്തിച്ചു് ചാമ്പലാക്കുന്നതുമാണു് നല്ലതു്.
അമ്മമാരെ ബലാൽസംഗം ചെയ്തും അപ്പന്മാരെ കഴുത്തറത്തും കൊന്നശേഷം, അനാഥരായ അവരുടെ മക്കൾക്കു് ബൃഹദ്സ്മിതവുമായി ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന വിപ്ലവനായകരിൽ സൈക്കോപ്പാത്തുകൾക്കുപകരം, സാമൂഹികോദ്ധാരകരായ സമാധാനദൂതരെയും നന്മമരങ്ങളെയും ദർശിക്കുന്നതിനേക്കാൾ ഭംഗിയായി ഒരു സമൂഹത്തിനു് എങ്ങനെയാണു് അതിന്റെ രാഷ്ട്രീയപ്രബുദ്ധത മാനിഫെസ്റ്റ് ചെയ്യാൻ കഴിയുക?
November 19 2019 17:54
സോഷ്യൽ മീഡിയയും ഞാനും – ഒരു റെട്രോസ്പെക്ഷൻ
ഗൂഗിൾ ബ്ലോഗറിലൂടെ മലയാളം സോഷ്യൽ മീഡിയയിൽ ഞാൻ തുടക്കം കുറിച്ചിട്ടു് പന്ത്രണ്ടു് വർഷങ്ങൾ കഴിഞ്ഞു (15. 07. 2007). വഴിയെ പോയിരുന്ന സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തലവച്ചിരുന്ന, അത്ര നീണ്ടതല്ലെങ്കിലും ഒട്ടും കുറിയതുമല്ലാത്ത ഒരു കാലഘട്ടത്തിനുശേഷം, “കുറവാണു് കൂടുതൽ” എന്ന ബോധോദയമുണ്ടായപ്പോഴാണു്, സോഷ്യൽ മീഡിയയിലെ എന്റെ സാന്നിദ്ധ്യം വേർഡ്പ്രസ്സിലും ഫെയ്സ്ബുക്കിലും മാത്രമായി ചുരുക്കാൻ ഞാൻ തീരുമാനിച്ചതു്. ഫെയ്സ്ബുക്കിലും ഗൂഗിൾ ബ്ലോഗറിലും മറ്റും എഴുതിയവയിൽ റെലെവൻസ് നഷ്ടപ്പെട്ടിട്ടില്ലെന്നു് തോന്നിയ പോസ്റ്റുകളെയെല്ലാം വേർഡ്പ്രസ്സിലെ എന്റെ വെബ്സൈറ്റിലേക്കു് (ckbabu.com) കെട്ടിയെടുത്തിട്ടുണ്ടു് എന്നതിനാൽ, സോഷ്യൽ മീഡിയയിലെ പുരാവസ്തുഗവേഷകർക്കു് ആർക്കിയൊളോജിക്കൽ ഇൻവെന്ററി തേടി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഓടി നടന്നു് ഖനനം ചെയ്യേണ്ട ആവശ്യമില്ല. ഒരേയൊരു സൈറ്റ് കേന്ദ്രീകരിച്ചുള്ള ഖനനവും മനനവും വഴി അവർക്കു് അതുപോലൊരു എക്സ്കവേഷൻ അർത്ഥപൂർണ്ണമോ അർത്ഥശൂന്യമോ എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയും. ഒരുതരം “റാഷണലൈസേഷൻ ഇൻ സോഷ്യൽ മീഡിയ എക്സ്കവേഷൻ”.
ഏകദേശം അൻപതു് അറുപതു് പേർ ദിവസേന എന്റെ വേർഡ്പ്രസ്സ് ബ്ലോഗ് സന്ദർശിക്കാറും, നൂറോ, നൂറ്റൻപതോ, ചിലപ്പോൾ അതിലല്പം കൂടുതലോ, മറ്റു് ചിലപ്പോൾ അതിലല്പം കറവോ ഒക്കെ പോസ്റ്റുകൾ വായിക്കാറുമുണ്ടെന്നു് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. വായിക്കാൻ വേണ്ടിയല്ലാതെ ഒരാൾ എന്തിനെഴുതണം എന്നെനിക്കറിയില്ലാത്തതിനാൽ, ആരെങ്കിലുമൊക്കെ എന്നെ വായിക്കുന്നുണ്ടു് എന്നറിയുന്നതിൽ സന്തോഷിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്. എന്നിരിക്കിലും, 09. 09. 2019 തിങ്കളാഴ്ച 54 സന്ദർശകർ വന്നതായും, അവർ സ്ഥാവരമായും ജംഗമമായും 678 വായനകൾ നടത്തിയതായും സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയപ്പോൾ, സത്യം പറഞ്ഞാൽ, അതിന്റെ ഗുട്ടൻസ് എനിക്കു് പിടി കിട്ടിയില്ല. എഴുതിയ എനിക്കുപോലും കഴിയാത്തത്ര സ്പീഡിൽ എന്റെ പോസ്റ്റുകൾ വായിക്കുന്ന “സ്പീഡി ഗോൺസാലസുകൾ” ഉണ്ടെന്നറിഞ്ഞതു് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നീടു് സമയംപോലെ വായിക്കാനായി പോസ്റ്റുകൾ കോപ്പി-പേസ്റ്റ് ചെയ്തു് വച്ചതാവാനും മതി. ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മൾ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിച്ചിരിക്കണമല്ലോ. വെബ്സൈറ്റിന്റെ സൈഡിൽ കൊടുത്തിട്ടുള്ള പോസ്റ്റുകളുടെ ലിങ്കുകളിലൊന്നിൽ (ഞാനൊഴികെ) ആരെങ്കിലും ക്ലിക്ക് ചെയ്താൽ “ദാ വന്നു” എന്നല്ലാതെ, പോസ്റ്റിൽ നിന്നും പുറത്തു് പോകുമ്പോൾ “ദാ പോയി” എന്നു് പറയുന്ന സ്വഭാവം ഞാനുപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആപ്പിനില്ല. പോസ്റ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത വ്യക്തി ആ പോസ്റ്റ് വായിച്ചോ ഇല്ലയോ എന്നു് അറിയേണ്ട കാര്യം എനിക്കില്ല എന്നാണു് അതിനെപ്പറ്റി ചോദിച്ചാൽ ആപ്പിന്റെ നിലപാടു്. ആ നിലപാടിൽ ഒരല്പം കാര്യമില്ലാതില്ല. അങ്ങനെ, പോസ്റ്റിൽ കയറുന്നവരെല്ലാം അതു് വായിക്കണമെന്നില്ലെന്ന തിരിച്ചറിവു് ആപ്പുവഴി ഉണ്ടായതിനു് ശേഷം അധികം അഹങ്കരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടു്. മുൻപു് ഞാൻ ഗൂഗിൾ ബ്ലോഗറിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ (ഒരു ദിവസം മാത്രം) ഇതുപോലൊരു “വായനാസുനാമി” നടന്നതായി അക്കാലത്തെ ആപ്പ് കാണിച്ചിരുന്നു. എട്ടോ പത്തോ സന്ദർശകർ വന്നു എന്നും, ആയിരത്തിലേറെ ക്ലിക്കുകൾ സംഭവിച്ചു എന്നുമായിരുന്നു ആ ദിവസം എനിക്കു് ലഭിച്ച സ്റ്റാറ്റിസ്റ്റിക്സ് എന്നാണോർമ്മ.
ഗുണവും ദോഷവും, നന്മയും തിന്മയും ഏകോദരസഹോദരങ്ങളെപ്പോലെ ഒരു പാത്രത്തിലുണ്ടു്, ഒരു പായിലുറങ്ങി കഴിയുന്നയിടമാണു് സോഷ്യൽ മീഡിയ. ഒരുദാഹരണം പറഞ്ഞാൽ, കുഞ്ഞുങ്ങളുടെ ഫോട്ടോകൾ അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ബന്ധുമിത്രാദികളും കാണുന്ന അതേ വികാരത്തോടെയല്ല, പീഡോഫൈലുകൾ കാണുന്നതു്. ചികിത്സപോലും അങ്ങേയറ്റം ദുഷ്ക്കരവും പലപ്പോഴും ഫലശൂന്യവുമായ അത്തരം രോഗികൾ അന്യമനുഷ്യരിൽ മാത്രമേ ഉണ്ടാവൂ എന്നതൊരു തെറ്റിദ്ധാരണയാണു്. പുരോഹിതരിലും, സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരിലും, കുഞ്ഞുങ്ങളുമായി അടുത്തിടപഴകാൻ “അധികാരമുള്ള” വിശ്വസ്തരെന്നു് കരുതപ്പെടുന്ന മറ്റിനം വേണ്ടപ്പെട്ടവരിലുമെല്ലാം പീഡോഫൈലുകളുടെ എണ്ണം നമുക്കു് സങ്കല്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണെന്നതൊരു യാഥാർത്ഥ്യമാണു്. ശീഘ്രവിശ്വാസികളായ മനുഷ്യരെ സാമ്പത്തികമായും, വൈകാരികമായ പ്രലോഭനങ്ങളിലൂടെ ശാരീരികമായും ചൂഷണം ചെയ്യാനായി തക്കം പാർത്തു് സോഷ്യൽ മീഡിയയിൽ ഉറക്കമിളച്ചു് കാത്തിരിക്കുന്നവരുടെയെണ്ണം അതിലും എത്രയോ മടങ്ങു് കൂടുതലാണു്.
ജർമ്മൻ പാർലമെന്റിൽ അംഗമായിരുന്ന, അപ്പൻവഴി മലയാളിയും അമ്മവഴി ജർമ്മനുമായ ഒരു വ്യക്തിക്കു് തന്റെ സ്ഥാനം ഒഴിയേണ്ടിവന്നതു് എവിടെനിന്നൊക്കെയോ ശേഖരിച്ചു് ഒഫീഷ്യൽ കമ്പ്യൂട്ടറിൽ അങ്ങേർ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോകൾ കണ്ടുപിടിക്കപ്പെട്ടതിന്റെ പേരിലായിരുന്നു. ഇതു് കേൾക്കുമ്പോൾ, ഏതു് കുറ്റകൃത്യം ചെയ്താലും അധികാരക്കസേരയിൽ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കാൻ തടസ്സമൊന്നുമില്ലാത്ത കേരളത്തിലെ മന്ത്രിമാരും MLA-മാരും ചിരിച്ചുചിരിച്ചു് വളി വിടാൻ സാദ്ധ്യതയുണ്ടു്. പുരോഗമനം, നവോത്ഥാനം, ദുരിതാശ്വാസം തുടങ്ങിയ ഓരോരോ പേരുകളിൽ പൊതുമുതൽ ധൂർത്തടിച്ചു് ജനങ്ങളെ കടത്തിൽ മുക്കിയശേഷം കുടുംബസഹിതം ഉലകം ചുറ്റും വാലിബനാകുന്നതിനേക്കാൾ ഭേദം സ്വന്തം അടുക്കളയിലിരുന്നു് തൂറിയശേഷം തിരിഞ്ഞിരുന്നു് വാരിത്തിന്നുന്നതാണെന്നു് അറിയാത്തവരോടു് എന്തു് പറഞ്ഞിട്ടെന്തു് കാര്യം? ആസനത്തിൽ ആലു് മുളച്ചില്ലെങ്കിൽ, നട്ടു് വളർത്തി തണലുണ്ടാക്കുന്ന ബുദ്ധിവളിയന്മാരായിരുന്നു തൊഴിലാളിവർഗ്ഗവിമോചകരായും സാധുജനസംരക്ഷകരായും അവതാരമെടുത്ത എക്കാലത്തെയും പ്രത്യയശാസ്ത്രജ്ഞർ! – സ്റ്റാലിൻ, മാവോ, കാസ്ട്രോ, ഹൊ, ചെ, പോട്ട്, … …
പന്ത്രണ്ടു് വർഷങ്ങൾ നീണ്ട ഒരു കാലഘട്ടമാണു്. എഞ്ചിനിയറിങ്ങിൽ ഒരു ബിരുദമെടുക്കാൻ സാധാരണഗതിയിൽ നാലു് വർഷങ്ങൾ മതി. അഡ്മിഷൻ ലഭിക്കാൻ വേണ്ട മിനിമം യോഗ്യതകൾ വിദ്യാർത്ഥികൾ മുൻകൂറായി നേടിയിരിക്കണമെന്നേയുള്ളു. കേരളത്തിൽ ഒരു മന്ത്രിയാകാൻ വേണ്ട മിനിമം യോഗ്യതകളിൽ നിന്നും സാരവത്തായ വ്യത്യസ്തതകളാണവ എന്നതിനാലാണു് മുൻകൂർ യോഗ്യതകളുടെ കാര്യം പ്രത്യേകം പറയുന്നതു്. എവൊല്യൂഷൻ ഒരു യാഥാർത്ഥ്യമാണെന്നറിയാൻ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യജീവിക്കു് പന്ത്രണ്ടു് വർഷങ്ങളുടെ ആവശ്യമില്ല. ദൈവങ്ങളും മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യന്റെ സൃഷ്ടി മാത്രമാണെന്നറിയാനും ഒരു വ്യാഴവട്ടത്തിന്റെ ആവശ്യം സാധാരണഗതിയിലില്ല. അസാധാരണഗതിയിൽ ഗമിക്കുന്നവരാണു് ഭൂരിഭാഗം മല്ലുക്കളും എന്നു് ഞാൻ മനസ്സിലാക്കിയതു് സോഷ്യൽ മീഡിയ വഴിയാണു്. കമ്മ്യൂണിസം ജനാധിപത്യമല്ലെന്നും, ചൈനയിൽ ഇപ്പോൾ നിലവിലിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തികവ്യവസ്ഥിതി മാവോയിസമല്ലെന്നും, ഭൂമി പരന്നതല്ലെന്നും ഗോളാകൃതിയാണെന്നും, ബിഗ്-ബാങ്ങിനെപ്പറ്റി ഖുർആനിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും, പ്രപഞ്ചം ഉണ്ടായതു് ആറായിരം വർഷങ്ങൾക്കു് മുൻപല്ലെന്നും, യഹോവ മറിയയിൽനിന്നും യേശുവിനെ ജനിപ്പിക്കുകയോ, മരിച്ച യേശു ഉയിർക്കുകയോ, സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകുകയോ, വീണ്ടും ഭൂമിയിലേക്കു് ഇറങ്ങിവരുമെന്നു് വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുംപോലുള്ള എത്രയോ കാര്യങ്ങളിൽ മല്ലുക്കൾ പുലർത്തുന്ന “ഇടിച്ചാൽ പൊട്ടാത്ത” ധാരണകൾ വിഡ്ഢിത്തത്തോടടുക്കുന്ന അബദ്ധങ്ങളാണെന്നു്, ലോകജ്ഞാനത്തിന്റെ വളരെ ചെറിയതെങ്കിലും ഒരു പതിപ്പു് സ്മാർട്ട് ഫോണിന്റെ രൂപത്തിൽ പോക്കറ്റിൽ കൊണ്ടുനടക്കാൻ കഴിയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിട്ടും അറിയാൻ ഒരുവനു് കഴിയുന്നില്ലെങ്കിൽ അവൻ അസാധാരണഗതിയിൽ ഗമിക്കുന്നവനാകാനേ തരമുള്ളു.
അതൊന്നും അറിയാതിരിക്കാനും, (അവരുടെ അഭിപ്രായത്തിൽ) യുക്ത്യധിഷ്ഠിതമായ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുമുള്ള സ്വാതന്ത്ര്യം തീർച്ചയായും അത്തരം മനുഷ്യർക്കുണ്ടു്. പക്ഷേ, അവരിൽ ചിലർ അവരുടേതിൽനിന്നും നേർവിപരീതമായ നിലപാടുകാരനായ എന്നെ ഒന്നോ രണ്ടോ അല്ല, പന്ത്രണ്ടു് വർഷങ്ങളായി വായിക്കുന്നതു് എന്തിനാണെന്നു് മാത്രം എനിക്കു് മനസ്സിലാകുന്നില്ല. കോടിക്കണക്കിനു് മനുഷ്യർ ദിനംപ്രതി അഞ്ചുനേരം “നീങ്ങ അക്ബറാണു്” എന്നു് എത്രയോ നൂറ്റാണ്ടുകളിലൂടെ നിന്നും കിടന്നും തലകുത്തിയും ഉച്ചഭാഷിണിയിലൂടെയുമെല്ലാം വിളിച്ചുപറഞ്ഞിട്ടും താനൊരു ചില്ലറ പുള്ളിയല്ലെന്നും, സമ്പൂർണ്ണ അക്ബറാണെന്നും ഇന്നു്, ഈ നിമിഷംവരെ, പിടികിട്ടിയിട്ടില്ലാത്ത (ലോകാവസാനം വരെ പിടികിട്ടാൻ സാദ്ധ്യതയുമില്ലാത്ത) സാക്ഷാൽ അല്ലാഹുവിന്റെ മാതൃകയിൽ ഏകദൈവമായിത്തീരാനുള്ള ആഗ്രഹമാണോ അവരെ അതുപോലൊരു കടിച്ചുതൂങ്ങലിനു് പ്രേരിപ്പിക്കുന്നതെന്നു് എനിക്കറിയില്ല.
തന്റെ ഐഡലിനെ അനുകരിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണു്. അതറിയാവുന്നതുകൊണ്ടാണു് കേരളത്തിലെ യുവജനങ്ങൾ അവരുടെ ഐഡലുകളായി വാഴിച്ചിരിക്കുന്ന മന്ത്രിമാർ തങ്ങളുടെ യുവത്വത്തിൽ വാഴക്കുല കട്ടതും, ചോരപ്പുഴ നീന്തിക്കയറിയതും, നിവർത്തിപ്പിടിച്ച മുറുക്കാൻകത്തികളുടെ മുനകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് മുദ്രാവാക്യം വിളിച്ചു് മുന്നേറിയതുമായ “വെടക്കൻ” വീരഗാഥകൾ അവസരം കിട്ടുമ്പോഴെല്ലാം ആരാധകവൃന്ദത്തെ പാടിക്കേൾപ്പിക്കാൻ (എയറിലേക്കു് വിടാൻ എന്നു് മാർക്സിയൻ ശ്രേഷ്ഠഭാഷ) തത്രപ്പെടുന്നതു്. വേണ്ടത്ര കുലവെട്ടികളും, തലവെട്ടികളും, നങ്ങേലി മോഡൽ മുലവെട്ടികളും ഇല്ലാത്തതാണു് ഇന്നത്തെ ഇടതുപക്ഷനവോത്ഥാനകേരളത്തിന്റെ പുരോഗമനത്തിനു് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങളിൽ “No.1” എന്നു് ആർക്കാണറിയാത്തതു്?
അത്ര നിരുപദ്രവകരമല്ലാത്ത ഒരു മാദ്ധ്യമമെന്ന നിലയിൽ, സോഷ്യൽ മീഡിയയെ പൂർണ്ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ടെങ്കിലും, അതു് വേണ്ടെന്നു് വച്ചതു് എന്റെ ഫ്രണ്ട് ലിസ്റ്റിന്റെ പ്രത്യേകത മൂലമാണു്. ഞാനെഴുതുന്നതു് വായിക്കാൻ ഇഷ്ടപ്പെടുന്നവരെക്കാൾ ഇഷ്ടപ്പെടാത്തവരാണു് അധികവും എന്ന കാര്യം എനിക്കു് തുടക്കംമുതലേ അറിയാമായിരുന്നു. എന്റെ കയ്യിലിരുപ്പു് ഞാനെങ്കിലും അറിയണമല്ലോ. അതുകൊണ്ടുതന്നെ, അറിഞ്ഞുകൊണ്ടു് ആർക്കും അങ്ങോട്ടു് ഫ്രണ്ട് റിക്വസ്റ്റ് അയക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ആരുടെയോ റെക്കമൻഡേഷൻ കണ്ടു് ക്ലിക്ക് ചെയ്തു് എന്റെ ഫ്രണ്ടായിത്തീർന്ന, ഒരിക്കൽ നേരിട്ടുകണ്ടു് പരിചയവും ഉണ്ടായിരുന്ന, സക്കറിയ ഒഴികെ, എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയച്ചവർ മാത്രമേ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളു. അവരോടു് എനിക്കു് തീർച്ചയായും നന്ദിയുമുണ്ടു്. ഒഴിവാക്കുന്നതാണു് നല്ലതെന്നു് പ്രഥമദൃഷ്ട്യാ ഊഹിക്കാൻ കഴിയുന്നവരുടേതൊഴികെയുള്ള റിക്വസ്റ്റുകൾ കിട്ടിയാൽ അധികം താമസിയാതെ അക്സെപ്റ്റ് ചെയ്യുന്നതാണു് എന്റെ രീതി. എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ അതു് ചെയ്യുന്നതു് എന്നെ വായിക്കാൻ വേണ്ടി മാത്രമാണെന്നോ, ഞാൻ ഒഴിവാക്കിയവർ മൊത്തം മോശക്കാരാണെന്നോ, ഞാൻ റിക്വസ്റ്റ് സ്വീകരിച്ചവരെല്ലാം ചില്ലുകൂട്ടിൽ പ്രതിഷ്ഠിച്ചു് ദീപാരാധന നടത്താൻ മാത്രം പരിശുദ്ധരാണെന്നോ ഒന്നും ഇപ്പറഞ്ഞതിനു് അർത്ഥമില്ല. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ ഫോട്ടോ കളക്ഷൻ കൂടി ഒന്നു് നോക്കിയശേഷം അതക്സെപ്റ്റ് ചെയ്താൽ, ശംഖുചക്രം കൂതിയിൽ ആയിപ്പോയതിന്റെ പേരിൽ മാത്രം രാജാവാകാൻ കഴിയാതെ പോയ മഹാത്മാക്കളിൽ നിന്നും അകന്നുനിൽക്കാം. മനുഷ്യന്റെ നഗ്നത തീർച്ചയായും കലാപരമായി ആവിഷ്ക്കരിക്കാൻ കഴിയും. അതു് കൈകാര്യം ചെയ്യുന്നവൻ തന്റെ തൊഴിൽ അറിയാവുന്ന കലാകാരനായിരിക്കണം എന്നേയുള്ളു. ഒരു പുരുഷനോ സ്ത്രീയോ നഗ്നമായി കവച്ചാൽ എന്താണു് കാണാൻ കഴിയുക എന്നറിയാൻ വേണ്ടത്ര അനാട്ടമി ജ്ഞാനം ഉള്ളവരുടെ മുന്നിൽപ്പോയി കവച്ചു് ഇംപ്രഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ, അവരതിനെ കല എന്നതിനേക്കാൾ വളർത്തുദോഷമായി വിലയിരുത്തിക്കൂടെന്നില്ല. ഇതും എന്റെ അഭിപ്രായം മാത്രമാണു്. അത്തരം കലാപരമായ ചടങ്ങുകളിൽനിന്നും അകന്നുനിൽക്കാൻ എനിക്കു് സ്വാതന്ത്ര്യമുള്ളിടത്തോളം, ആരെങ്കിലും കവയെ കലയായി അവതരിപ്പിക്കുന്നതോ, മറ്റാരെങ്കിലും അതാസ്വദിക്കുന്നതോ എന്നെ അലട്ടുന്ന പ്രശ്നങ്ങളല്ല.
ഞാൻ ധാരാളം പേരെ പല കാരണങ്ങളാൽ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടു്. അവർക്കു് അതറിയണമെന്നില്ലെങ്കിലും, അവരുടെ സ്വന്തം നന്മയായിരുന്നു പലപ്പോഴും അതുവഴി ഞാൻ ലക്ഷ്യമാക്കിയിരുന്നതു്. സത്യത്തിൽ എന്നെ ഒഴിവാക്കുകയായിരുന്നു അവരിൽ അധികം പേരും ചെയ്യേണ്ടിയിരുന്നതു്. അവരതു് ചെയ്യാത്തതുകൊണ്ടാണു് ആ ജോലികൂടി എനിക്കു് ഏറ്റെടുക്കേണ്ടി വരുന്നതു്. സാർത്ഥവാഹകസംഘത്തെ എങ്ങനെയെങ്കിലും മുന്നോട്ടു് കൊണ്ടുപോകണമല്ലോ. ഉദാഹരണത്തിനു്, തന്റെ ഫ്രണ്ട് ലിസ്റ്റിൽ 5000 പേർ തികഞ്ഞു; അലവലാതികൾ ഒന്നൊഴിഞ്ഞുതന്നാൽ അഡ്മിഷൻ കാത്തു് അക്ഷമരായി കാത്തുനിൽക്കുന്ന അനേകം പടവലാദികളെ ലിസ്റ്റിൽ തിരുകാമായിരുന്നു എന്നൊരു വനരോദനം ഏതെങ്കിലുമൊരു പോസ്റ്റ് മുതലാളിയിൽ നിന്നും കേട്ടാൽ കൂടുതൽ അർഹതയുള്ള സ്ഥാനാർത്ഥികളുടെ പ്രവേശനം സാദ്ധ്യമാക്കാൻവേണ്ടി എത്രയും പെട്ടെന്നു് സ്ഥലം കാലിയാക്കി അവിടെനിന്നും ഒഴിഞ്ഞുപോരുന്നതാണു് എന്റെ രീതി. കേരളത്തിൽ നിലവിലിരിക്കുന്ന “പാർലമെന്ററി” രീതി ഉടുമ്പുരാഷ്ട്രീയമായതിനാൽ കേരളീയർക്കു് ഈ രീതി അത്ര പരിചിതമാകാൻ വഴിയില്ല.
ഫ്രണ്ട് ലിസ്റ്റിലും ഫോളോവേഴ്സ് ലിസ്റ്റിലുമായി ആകെയുള്ളവരിൽ അഞ്ചിലൊന്നു് ആളുകൾ വല്ലപ്പോഴുമെങ്കിലും എന്റെ പോസ്റ്റുകൾ നോക്കുന്നുണ്ടെന്നും, അവരിൽ പകുതിയെങ്കിലും അവ പതിവായി വായിക്കാറുണ്ടെന്നും, അവരിൽ പകുതിപ്പേരെങ്കിലും അവയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും കരുതിയാൽ, അവരുടെ എണ്ണം ഏകദേശം 250-ലേറെ വരും. രണ്ടാം ലോകയുദ്ധകാലത്തു് പോളണ്ടിൽ ജീവിച്ചിരുന്ന യഹൂദരിലെ എഴുത്തുകാരിൽ ചിലർ അവരുടെ കുറിപ്പുകൾ വായിക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ ഭാഗ്യമെന്നു് കരുതിയവരായിരുന്നു. ആ നിലയ്ക്കു് 250 പേർക്കുവേണ്ടി എഴുതാൻ കഴിയുന്നതൊരു ഭാഗ്യമാണു്. അതിൽ കൂടുതലായുള്ള വായനക്കാർ ബോണസ്!
November 21 2019 18:26
പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷനവോത്ഥാനകേരളത്തിലെ സ്കൂൾവിദ്യാർത്ഥികളിൽ ഏറ്റവും ബുദ്ധി കുറഞ്ഞ വിദ്യാർത്ഥിയുടെ ബുദ്ധി, കേരളത്തിലെ സ്കൂളുകളിലെ മൊത്തം അദ്ധ്യാപകരുടെയും, രാഷ്ട്രീയ-സാംസ്കാരികമേഖലകളിലെ പ്രബുദ്ധർ എന്നവകാശപ്പെടുന്ന മുഴുവൻ നേതാക്കളുടെയും ഏറ്റവും കൂടിയ ബുദ്ധിയേക്കാൾ കാതങ്ങൾ ഉയരത്തിലാണു് സ്ഥിതി ചെയ്യുന്നതു്. സമൂഹത്തിന്റെ മൂലധനമാകേണ്ട യുവതലമുറയെ ശരിയായ ദിശയിലേക്കു് നയിക്കാൻ സ്വയം ഊളയായ ഒരു നായകനും കഴിയില്ല. അവനു് എന്തെങ്കിലും കഴിഞ്ഞാൽത്തന്നെ, അതു് രാവും പകലും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ഒരുപറ്റം “പോരാളി ഷാജികളെ” സൃഷ്ടിച്ചു്, ഉപ്പും ചോറും നൽകി വളർത്തി തന്റെ സ്വയോത്ഥാനത്തിനു് വേണ്ടി സിന്താവാ വിളിപ്പിക്കൽ മാത്രമായിരിക്കും.
സ്‌കൂളിലേക്കു് വാങ്ങിയ ഒരു ബഞ്ചിൽ മുഖ്യമന്ത്രി ലോകത്തിൽ ആദ്യമെന്നോണം തന്റെ കൂതി പ്രതിഷ്ഠിച്ചു് ഉദ്ഘാടനം ചെയ്യുന്നതിന്റെയും, പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ സ്‌കൂൾമുറ്റത്തു് “കയ്യേറ്റമന്ത്രി” ചെമ്പരത്തിനടൽ മഹാമഹം ഉദ്ഘാടനം ചെയ്യുന്നതിന്റെയുമെല്ലാം വാർത്തകൾക്കപ്പുറമുള്ള ഒരു നവോത്ഥാനം കേരളജനതക്കു് അജ്ഞാതമാണു്. അദ്ധ്യാപകരുടെ പിടിപ്പുകേടുമൂലം ഒരു വിദ്യാർത്ഥിനി പാമ്പുകടിയേറ്റു് മരണപ്പെട്ടാൽ, വാർത്താസമ്മേളനം വിളിച്ചുകൂട്ടി, പാമ്പുകളെ കർശനമായി നേരിടാൻ പാമ്പാട്ടികൾക്കു് നിർദ്ദേശം കൊടുക്കും എന്നൊരു “ശക്തമായ” അഭിപ്രായം മുഖ്യമന്ത്രി പ്രകടിപ്പിച്ചാൽ തൃപ്തിപ്പെടുന്നവരാണു് കേരളജനത. ദൈവം മക്കളെ തരുന്നു, ദൈവംതന്നെ അവരെ തിരിച്ചെടുക്കുന്നു. ദൈവത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാനുള്ള അധികാരം അദ്ധ്യാപകർക്കോ ഡോക്ടേഴ്‌സിനോ മുഖ്യമന്ത്രിക്കോ ഇല്ല. ദൈവനിശ്ചയം സർവ്വാത്മനാ സ്വീകരിക്കുക എന്നതിനപ്പുറമൊരു ചോയ്‌സ് പ്രതീക്ഷിക്കുന്നതുതന്നെ ദൈവനിന്ദയായി കരുതുന്ന ഉന്നതസംസ്കാരമാണു്. ഊരുവിലക്കു്, തെമ്മാടിക്കുഴി, സാമുദായികമായ ഭ്രഷ്ട് അങ്ങനെ പലതാണു് ദൈവനിന്ദകർക്കു് ദൈവത്തിന്റെ പോരാളികളായ വളിവയറന്മാർ ദൈവനാമത്തിൽ ഒരുക്കിവച്ചിരിക്കുന്ന ശിക്ഷകൾ.
മാതാപിതാക്കൾക്കു് അവരുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. എന്തു് ചെയ്താലും, എത്ര സഹാനുഭൂതി പ്രകടിപ്പിച്ചാലും നികത്താവുന്നതല്ല അവരുടെ നഷ്ടം. അവരുടെ ദുഃഖത്തിൽ ധാർമ്മികമായി പങ്കുചേരാമെന്നതിൽ കവിഞ്ഞൊന്നും സാധാരണമനുഷ്യർക്കു് ചെയ്യാൻ കഴിയില്ല. പക്ഷെ, ഇത്തരം ദാരുണസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളാനായി സമൂഹത്തിൽ നിന്നും ശമ്പളം വാങ്ങുന്ന ചിലരുണ്ടു്. അവർ ആ ജോലി തൃപ്തികരമായി ചെയ്യുന്നില്ലെങ്കിൽ അവർക്കെതിരെ നടപടികളെടുക്കേണ്ടവരാണു് അവരുടെ സംരക്ഷകർ എന്നതാണു് കേരളത്തിന്റെ പ്രശ്‍നം. അതുപോലൊരു സമൂഹത്തെ ആർക്കും രക്ഷപെടുത്താനാവില്ല. നോക്കുകൂലിയെ പിന്തുണയ്ക്കുന്നവർക്കു് തൊഴിലിലെ ധാർമ്മികതയെപ്പറ്റി എന്തറിയാൻ? റൗഡികളിലൂടെ അധികാരം നിലനിർത്തുന്ന മാഫിയക്കു് എന്തു് നീതിന്യായവ്യവസ്ഥ?
ഏതായാലും, ഇത്രയൊക്കെ ആയ സ്ഥിതിക്കു്, കേരളാ “ഗേർമെന്റ്” പാഠം പഠിച്ചുകാണുമെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. തന്മൂലം, ഭാവിയിൽ നന്മമരം ശൈലജ ടീച്ചർ കോളിനോസ് പുഞ്ചിരിയുമായി ഉച്ചക്കഞ്ഞിക്കു് വകയില്ലാത്ത വീടുകളിൽ നിന്നും വരുന്ന കുഞ്ഞുങ്ങൾക്കു് സാധുസംരക്ഷണാർത്ഥം “കഞ്ഞിവീഴ്ത്തൽ” നടത്തുന്നതുപോലുള്ള ദാനധർമ്മപ്രവൃത്തികളുടെ വർണ്ണശബളമായ കൂടുതൽ കൂടുതൽ തത്സമയപ്രക്ഷേപണങ്ങൾക്കായി “ഗേർമെന്റ്” വേണ്ടത്ര പ്രോപഗാണ്ട തസ്തികകൾ സൃഷ്ടിക്കുമെന്നു് പ്രതീക്ഷിക്കാം.
പോയി തൂങ്ങിച്ചത്തുകൂടെ എന്നു് കേരളറിപ്പബ്ലിക്കിലെ നാടുവാഴികളോടോ, സമ്പൂർണ്ണസാക്ഷരകേരളത്തിലെ “കോൺഷിയെൻഷസായ” അദ്ധ്യാപകരോടോ, മറ്റു് ഔദ്യോഗികഭാരവാഹികളോടോ ചോദിക്കുന്നില്ല. കയറുകൾക്കുമില്ലേ ഒരു മിനിമം അന്തസ്സ്!
P. S. മൂന്നോ നാലോ വയസ്സുള്ളപ്പോൾ രാത്രിയിൽ ഉറങ്ങുകയായിരുന്ന എന്നെയും ഒരു പാമ്പു് കടിച്ചിരുന്നു. മാസങ്ങൾനീണ്ട ധാരകോരലും നസ്യവും കഷായവും മറ്റെന്തൊക്കെയോ ചികിത്സാവിധികളുമായിരുന്നു അതിന്റെ ഫലമായി എനിക്കു് നേരിടേണ്ടി വന്നതു്. ചികിത്സിച്ച വൈദ്യൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഞാൻ ചാകാൻ കൂട്ടാക്കുന്നില്ലെന്നു് കണ്ടപ്പോൾ, പരസ്പരസഹായസംഘം എന്ന നിലയിൽ വീടുകൾ തോറും കയറിയിറങ്ങി കാര്യങ്ങൾക്കു് ഒരു കൺക്ലൂഷൻ ഉണ്ടാക്കുന്ന ഗ്രാമോദ്‌ഗ്രഥനടീമിലെ ശ്രീമതി ടീച്ചറുകൾ എന്റെ അമ്മയോടു് പറഞ്ഞു: “കൊച്ചിന്റെ കൈ കണ്ടപ്പോൾ വല്ല തവളയോ മറ്റോ ആണെന്നു് കരുതിയാവും പാമ്പു് കടിച്ചതു്. അതുകൊണ്ടു് വിഷം ശരീരത്തിൽ കേറിക്കാണില്ല”.
ഞാൻ ചാവാതിരുന്നതിന്റെ പേരിൽ പാമ്പിനെ കുറ്റം പറയുന്നതിൽ വലിയ കാര്യമില്ല എന്നു് സാരം. പാമ്പു് ബാറിൽ നിന്നും വരുന്ന വഴി എന്റെ കൈപ്പത്തി കാണുകയും, ടച്ചിങ്‌സ് ആണെന്നുകരുതി കടിക്കുകയുമായിരുന്നിരിക്കണം. ഗ്രാമീണകോഓപറേറ്റീവ് ശ്രീമതികൾ ആ ഡയലോഗിൽ ഒളിപ്പിച്ചുവച്ച വ്യംഗ്യാർത്ഥം അമ്മയ്ക്കു് മനസ്സിലായില്ല എന്നുവേണം കരുതാൻ. ചൂലിൽ മുള്ളി ആ ചൂലുകൊണ്ടു് അമ്മ എന്നെങ്കിലും ഏതെങ്കിലും വിരുന്നുകാരുടെ മുഖത്തടിച്ചിട്ടുള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തത്കാലം അങ്ങനെയൊരു നിഗമനത്തിലേ എനിക്കെത്തിച്ചേരാൻ കഴിയൂ.
സമർപ്പണം:
വയനാടു് ബത്തേരി പുത്തന്‍കുന്നു് പാമ്പു് സംരക്ഷണ ട്രേഡ് യൂണിയൻ V. B. P. P. S. T. U. (എന്തോയിസ്റ്റ്)
November 26 2019 10:24
ബ്രേക്കിങ് ന്യൂസ്: കേരളാ ഗാങ്സ്റ്റർ ഇൻ ജപ്പാൻ! ജപ്പാനിൽ റെഡ് അലെർട്ട്! കൈസർ ഒളിവിൽ!
(ചിത്രങ്ങൾക്കു് കടപ്പാടു്)
November 26 2019 12:52
ആല്ബെർട് ഐൻസ്റ്റൈനും, നീൽസ് ബോറും, വെർണർ ഹൈസൻബെർഗുമൊന്നും ഇരട്ടച്ചങ്കൻ പിണറായിയുടെ നവോത്ഥാനകേരളത്തിൽ പിറക്കാതിരുന്നതു് അങ്ങേയറ്റം കഷ്ടമായിപ്പോയി എന്നു് പറയാതെ വയ്യ. തൃപ്തി ദേശായിയെപ്പോലുള്ള എത്രയെത്ര ലോകപരിഷ്കർത്താക്കളുടെ ഭൗതികശാസ്ത്രപരവും, ശരീരശാസ്ത്രപരവുമായ എന്തെന്തെല്ലാം ചരിത്രങ്ങളും ഭൂമിശാസ്ത്രങ്ങളുമാണു് കംപ്ലീറ്റ് ബുദ്ധിജീവികളായ ഇടതുകക്ഷകേരളത്തിലെ മല്ലുബൗദ്ധികലോകത്തിനു് അതുവഴി വൈരുദ്ധ്യാത്മകവും, ഭൗതികവും, (ആത്മീയവുമായി) ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്നേക്കുമായി നഷ്ടപ്പെട്ടുപോയതു്?
October 2019
October 2 2019 11:016
തെക്കൻ മെക്സിക്കോയിലെ പർവ്വതനിരകളുടെ (Sierra Madre del Sur) പശ്ചാത്തലത്തിൽ, യൂറോപ്യൻ ആൽപ്സിന്റെ ചില ആറ്റ്രിബ്യൂട്ട്സ് കൂടി ചേർത്തു് റോണി എന്ന ജർമ്മൻ ഗായകരചയിതാവു് 1970-ൽ എഴുതി ആവിഷ്കരിച്ച ഒരു മനോഹരഗാനം. ബാല്യസഹജവും അകൃത്രിമവുമായ ശൈലിയിൽ ഒരു മെക്സിക്കൻ കുഞ്ഞു് തന്റെ ഭാഷയിൽ അതിന്റെ ആദ്യഖണ്ഡം അവതരിപ്പിക്കുന്നു:
“പ്രഭാതം വിരിയുകയും, അവസാനത്തെ നിഴലുകൾ മറയുകയും ചെയ്യുമ്പോൾ,
സൂര്യപ്രഭയാൽ പൂരിതമായ മലനിരകളിലേക്കു് മനുഷ്യർ ദൃഷ്ടികളുയർത്തുന്നു.
വെളുത്ത കൊണ്ടോർ ഏകാകിയായി വട്ടംചുറ്റുന്ന ഗിരിശൃംഗങ്ങളിലേക്കു്
അവർ മിഴികളുയർത്തുമ്പോൾ, ആദിത്യനൊരു പ്രഭാതവന്ദനമെന്നോണം
അവരുടെ ആ പഴയ ഗാനം അലയടിക്കുന്നു”:
“സ്യേര, സ്യേര മാദ്രെ ദെൽ സൂർ
സ്യേര, സ്യേര മാദ്രെ”
“ഉപജീവനജോലി പൂർത്തീകരിക്കപ്പെടുകയും, സായാഹ്നശാന്തത ആരംഭിക്കുകയും,
സന്ധ്യാഛവിയിൽ എരിയുന്ന മലമുകളിലേക്കു് ദൃഷ്ടികളുയർത്തി, എത്രപെട്ടെന്നാണു്
പലപ്പോഴും ഭാഗ്യം കൊഴിഞ്ഞുപോകുന്നതെന്നു് മനുഷ്യർ ചിന്തിക്കുകയും ചെയ്യുമ്പോൾ,
ആയിരം ഹൃദയങ്ങളിൽ നിന്നും ഒരു പ്രാർത്ഥനപോലെ ആ ഗാനം അലയടിക്കുന്നു”:
“സ്യേര, സ്യേര മാദ്രെ ദെൽ സൂർ
സ്യേര, സ്യേര മാദ്രെ”
https://www.youtube.com/watch…
ഇതുപോലൊരു പ്രഭാതവന്ദനം “പണി തീരാത്ത വീടു്” (1973) എന്ന സിനിമയിലുമുണ്ടു്. വയലാർ എഴുതി എം എസ് വിശ്വനാഥൻ സംഗീതം നൽകി പി. ജയചന്ദ്രൻ ആലപിച്ച “സുപ്രഭാതം”.
“സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളേ
അഞ്ചനകല്ലുകള്‍ മിനുക്കിയടുക്കീ അഖിലാണ്ഡമണ്ഡലശില്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്തു് ഞാനെന്റെ മുറികൂടിപണിയിച്ചോട്ടെ
(നമ്മൾ കാണുന്നപോലെ, മലയും വനവും കയ്യേറി വീടു് പണിയുന്ന ഏർപ്പാടു് ഇന്നും ഇന്നലെയും തുടങ്ങിയതല്ല)
(അനലോഗ് സിസ്റ്റത്തിലെ മ്യൂസിക്കിനെ ഡിജിറ്റൽ സിസ്റ്റത്തിലേക്കു് മാസ്റ്റർ ചെയ്യുന്നതുപോലെയാണു് ഒരു സാഹിത്യസൃഷ്ടിയെ ഒരു ഭാഷയിൽ നിന്നും മറ്റൊന്നിലേക്കു് പരിഭാഷപ്പെടുത്തുന്നതു്. ആത്മാവുള്ള ജനുസ്സുകളെ ഒന്നിനൊന്നു് എന്ന നിലയിൽ തർജ്ജമ ചെയ്യാനാവില്ല. നർമ്മം വിശദീകരിക്കേണ്ടിവരുന്നപോലത്തെ ഒരു തമാശയാണതും.)
October 2 2019 13:27
വെള്ളാപ്പള്ളി നടേശഗുരുവിനോടു് ഒരപേക്ഷയുണ്ടു്: അടിവസ്ത്രം ഇല്ലാതെയുള്ള ഇരിപ്പാണു് ഈ ഇരിപ്പെങ്കിൽ, ആ ശ്രീ ശ്രീ ജി. സുധാകരൻ ജി അടുത്ത പരിസരങ്ങളിൽ എവിടെയെങ്കിലും ഉള്ള സന്ദർഭങ്ങളിൽ ഇതുപോലുള്ള പോസുകളിൽ “സ്ഥിതി” ചെയ്യരുതു്. പൂച്ചക്കവിതകൾ, ഉറക്കമില്ലായ്മക്കവിതകൾ തുടങ്ങിയ വിപ്ലവാത്മകകവിതകൾവഴി അനുഭവിക്കേണ്ടിവന്ന ആഘാതങ്ങളിൽനിന്നും പൂർണ്ണമായും മോചിതരാവാത്ത പാവം ജനങ്ങളാണു്. “അണ്ട്രാവിയില്ലാത്ത ആദ്ധ്യാത്മികഗുരു” എന്നൊരു നവകവിതകൂടി കേട്ടു് കിടപ്പിലായാൽ അവരുടെ കുടുംബം മൊത്തം പട്ടിണിയാകും. വെള്ളപ്പൊക്കം വഴി നഷ്ടപ്പെട്ട കൂരകൾക്കു് പകരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മഹാദുരിതസംഘം വൈദേശികസഹായത്തോടെ ദ്രുതഗതിയിൽ പണിതുയർത്തി “ശരിയാക്കി”ത്തന്ന ബഹുനിലക്കെട്ടിടങ്ങളുടെ ഫർണിഷിങ് പോലും ഇതുവരെ തീർന്നിട്ടില്ല. അതുകൊണ്ടു്, അഗതികളായ ആശ്രിതർക്കു് എന്നും എപ്പോഴും കനിമണിയും കരുണാനിധിയുമായിരുന്നിട്ടുള്ള അങ്ങുന്നു് അടിയങ്ങളോടു് കരുണ കാണിക്കണം.
October 5 2019 12:59
മർദ്ദനമേറ്റു് കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവു് മധുവിന്റെ പേരിലും, കേരളത്തിലെ മറ്റനേകം “ജനകീയ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ്” കൊലപാതകങ്ങളുടെ പേരിലും, അടൂർ ഗോപാലകൃഷ്ണനെപ്പോലെ അന്തർദേശീയ റെപ്യുട്ടേഷൻ ഉള്ളവരും, വൈജ്ഞാനികസമ്പത്തിന്റെ മോഷണം എന്ന വിഷയത്തിലെ ഗവേഷണത്തിലൂടെ പ്രൊഫസ്സർ പദവിയും, അസിസ്റ്റന്റ് പ്രൊഫസ്സർ പദവിയും,ഡോക്ടർ ടൈറ്റിലും, ബിരുദവും, ബിരുദാനന്തരബിരുദവുമെല്ലാം കൈവരിച്ചവരുമായ സാംസ്കാരികനായകരിൽ ആരുംതന്നെ എന്തുകൊണ്ടു് ശക്തിമത്തായിയായി പ്രതികരിച്ചില്ല എന്നു് എപ്പോഴും ഞാൻ അത്ഭുതപ്പെടുക മാത്രമല്ല, വളരെയേറെ വേദനിക്കുകയും ചെയ്തിരുന്നു. ഇല്ലോളം താമസിച്ചാലും അവസാനം വന്നല്ലോ! ഇനി ചത്താലും വേണ്ടില്ല.
October 6 2019 15:22
ഒരനുഭവപാഠം: അതിശീഘ്രം ഖ്യാതി നേടുന്നതിനായി മല്ലുക്കൾ ഇന്റർനെറ്റ് ലോകത്തിലേക്കു് അപ്ലോഡ് ചെയ്യൂന്ന ശാസ്ത്രം, സംഗീതം, സാഹിത്യം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട “വസ്തുവകകൾ”, ഓരോ അക്ഷരങ്ങളും സൂക്ഷ്മമായ പരിശോധനയ്ക്കു് വിധേയമാക്കിയശേഷമല്ലാതെ, വസ്തുനിഷ്ഠത പാലിക്കപ്പെടണം എന്നാഗ്രഹിക്കുന്നവർ സമയലാഭം ലക്ഷ്യമാക്കി ഒരിക്കലും സ്വന്തം പോസ്റ്റുകളിലേക്കു് കോപ്പി-പേസ്റ്റ് ചെയ്തു് ഏറ്റെടുക്കരുതു്. അവനവന്റെ തെറ്റുകൾക്കല്ലാതെ മറ്റുള്ളവരുടെ തെറ്റുകൾക്കുവേണ്ടിക്കൂടി “ബാരിസ്റ്റർ സാൽവെ” ആകേണ്ടിവരുന്ന ഗതികേടു് ഒഴിവാക്കാൻ അതു് സഹായിക്കും.
സോഷ്യൽ മീഡിയയിൽ ആധികാരികമെന്നോണം പ്രത്യക്ഷപ്പെടുന്ന ചൂടൻവാർത്തകളിൽ തൊണ്ണൂറു് ശതമാനവും വസ്തുതാവിരുദ്ധമോ, വായനക്കാരെ തെറ്റായ നിഗമനങ്ങളിലേക്കു് നയിക്കാനായി സ്ഥാപിതതാത്പര്യക്കാർ മനഃപൂർവ്വം പടച്ചുവിടുന്ന, അടിസ്ഥാനരഹിതമായ ഫെയ്ക്ക് ന്യൂസുകളോ ആണു്. സോഷ്യൽ മീഡിയകളിലെ ഇൻഫർമേഷൻ സുനാമിയിൽ, ഓരോന്നായോ, സെലക്ടീവായിപ്പോലുമോ അവയുടെ സമഗ്രമായ ഒരു തിരുത്തിക്കുറിയ്ക്കൽ അസാദ്ധ്യമാണെന്ന വസ്തുത ബോധപൂർവ്വം മുതലെടുത്തു് മനുഷ്യരെ സഹായിക്കുന്ന “നന്മമരങ്ങൾ”!
അശ്രദ്ധമൂലം മുഹൂർത്തം മൂത്രമായി മാറുന്നപോലെയോ, വിഡ്ഢിത്തംമൂലം രാവണൻ രാഭണനായി മാറുന്നപോലെയോ ഉള്ള ഭാഷാപരമായ തെറ്റുകൾ വരുത്തുന്നവരല്ല, മനുഷ്യരിൽ അനിശ്ചിതത്വം സൃഷ്ടിച്ചു്, സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കു് നയിച്ചു് കലങ്ങിയ വെള്ളത്തിൽ മീൻപിടിച്ചു് സുഖജീവിതം നയിക്കാൻ ശ്രമിക്കുന്ന ക്രിമിനലുകൾക്കു് നക്കാപ്പിച്ചക്കുവേണ്ടി ചൂട്ടുപിടിക്കുന്ന മൂടുതാങ്ങികളാണു് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വില്ലാളിവീരന്മാർ.
കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കുന്നവനെയും, ആഴത്തിൽനിന്നും കോരുന്നവനെയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നവരല്ല പൊതുജനം എന്നു് നീറ്റ്‌സ്ഷെ. വിജ്ഞാനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ വികലാക്ഷരങ്ങളെ കുടിയിരുത്താൻ വെമ്പൽകൊള്ളുന്ന പൊതുജനങ്ങളുടെ എണ്ണം എക്സ്പൊണെൻഷ്യലായി പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു് അതിൽ അത്ഭുതവുമില്ല.
October 6 2019 15:24
കേരളത്തിലെ രാഷ്ട്രീയത്തിലും മതങ്ങളിലും നിലവിലിരിക്കുന്നതും, ആവകകളുടെ ശിങ്കിടികളാൽ നിരുപാധികം അംഗീകരിക്കപ്പെട്ടവയുമായ സദാചാരബോധത്തിന്റെയും കുറ്റാന്വേഷണധാർമ്മികതയുടെയും അടിസ്ഥാനത്തിൽ, ജോളി എന്ന സ്ത്രീ ചെയ്ത കുറ്റകൃത്യത്തിനു്, “lesser of two evils principle” ബാധകമാക്കാമോ ഇല്ലയോ എന്ന വിഷയത്തിൽ, “കല കലയ്ക്കോ, കലപിലയ്ക്കോ, അതോ ജീവിതത്തിനോ” എന്ന പഴയകാല തർക്കവിതർക്കമോഡലിൽ സമസ്തസമൂഹത്തേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സ്നേഹസംവാദമതിലിനു് സാദ്ധ്യത കാണുന്നുണ്ടു്.
തോളോടുതോൾ ചേർന്നുനിന്നു് പെരുവഴിയിലൊരു മനുഷ്യമതിൽ പണിയുന്നതു് നിസ്സാരവത്കരിക്കേണ്ട കാര്യമല്ല. അതുകൂടി അറിയില്ലായിരുന്നെങ്കിൽ എന്തായിരുന്നേനേ മലയാളികളുടെ അവസ്ഥ എന്നാലോചിച്ചാലേ അതിന്റെ വില മനസ്സിലാകൂ.
October 9 2019 9:16
“ആലപ്പുഴ മെഡിക്കൽ കോളേജ്” എന്ന ബോർഡ് കണ്ടു് ബസ്സിൽ കയറിയവരെ കൃപാസനം പത്രമാപ്പീസിന്റെ “പള്ളിവാതിൽക്കൽ” ഇറക്കി വിട്ടാലത്തെ അവസ്ഥയിലാണു് കേരളത്തിലെ ശാസ്ത്രവാദ-, യുക്തിവാദ-, സ്വതന്ത്രചിന്താഗോത്രം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നതു്!
AKG സെന്ററിൽ എത്തേണ്ടവർ “ശബരിമല” എന്നു് ബോർഡ് വച്ച ശകടത്തിൽ കയറി, കണക്ഷനോ റിട്ടേണോ ഇല്ലാത്ത യുട്ടോപ്യൻ കവലയിൽ ഇറങ്ങി ഇളിഭ്യരായി നില്ക്കുന്നില്ലേ? കളഞ്ഞുകിട്ടിയ ഡ്രൈവിങ് ലൈസൻസിലെ പേരു് മായ്ച്ചു് സ്വന്തം പേരു് തിരുകി “ഡ്രൈവൻ” ആയവൻ വണ്ടിയുടെ വളയം പിടിക്കാൻ പാടില്ല എന്നൊന്നുമില്ല. അപകടം ഉണ്ടായാൽ തത്ക്ഷണം ചാടിയോടാൻ കഴിയുമെന്നു് ഉറപ്പുണ്ടെങ്കിൽ പിന്നെ പ്രശ്നമൊന്നുമില്ല. ബാക്കി കാര്യം ബാരിസ്റ്റർ സാൽവേക്കു് തുട്ടുകൊടുത്താൽ ശരിയാക്കാവുന്നതേയുള്ളു.
കോടതിമുറികളിൽ വച്ചല്ലാതെ കേരളത്തിൽ അപൂർവ്വമായേ “ശരിയാക്കലുകൾ” സംഭവിക്കാറുള്ളു. വാഹനഗതാഗതത്തിൽ മാത്രമല്ല, രാഷ്ട്രീയം മതം ശാസ്ത്രം വിദ്യാഭ്യാസം ചികിത്സ തുടങ്ങിയ സമസ്ത സാമൂഹികഗതാഗതങ്ങളിലുമുണ്ടു് വ്യാജലൈസൻസുമായി ചക്രം തിരിക്കുന്നവർ. ഇടതുപക്ഷ-നവോത്ഥാന-പ്രബുദ്ധ-സാക്ഷര-മതേതരകേരളം! ഉറിയേതു് തറിയേതു് എന്നു് അറിയാത്ത യാത്രക്കാർ സില്മാപ്പാട്ടുകേട്ടു് ബസ്സിൽ സ്വർഗ്ഗയാത്ര ചെയ്യുന്ന ആൾദൈവങ്ങളുടെ സ്വന്തം നാടു്!
അനിയത്തിയെ കാണിച്ചു് ജ്യേഷ്ഠത്തിയെ കെട്ടിക്കൽ (ഈ ചടങ്ങു് ഇപ്പോൾ പ്രവൃത്തിയിലേയുള്ളു, പ്രസംഗത്തിലില്ല. – സംസാരഭാഷയിലും സോഷ്യൽ മീഡിയാ പോസ്റ്റുകളുടെ ഭാഷയിലുമെല്ലാം പൊളിറ്റിക്കൽ കറക്ട്നെസ്സ് പാലിക്കേണ്ടതുണ്ടു്!), വി.എസിനെ കാണിച്ചും വിജയനെ ഒളിപ്പിച്ചും നിയമസഭാതിരഞ്ഞെടുപ്പു് ജയിക്കൽ, അമ്മയുടെ നെഞ്ചത്തു് ഫ്ലാറ്റുകൾ പണിതു് വില്ക്കൽ, താനേ തകരുന്ന പാലങ്ങളും റോഡുകളും നിർമ്മിക്കൽ, സംരംഭകരെയും നിക്ഷേപകരെയും ക്ഷണിച്ചുവരുത്തി കൊലക്കയർ നല്കൽ തുടങ്ങിയ ഉന്നതതല താന്ത്രികവ്യവഹാരങ്ങളെ “ലെജിറ്റിമേറ്റ്” മുദ്ര നല്കി അംഗീകരിക്കുന്ന പൊതുജനം വസിക്കുന്ന പ്രബുദ്ധകേരളത്തിൽ, കൊതിപ്പിച്ചും പേടിപ്പിച്ചും (കൊ. പേ.) മനുഷ്യരെ കെണിയിൽ വീഴിച്ചു് രക്തമൂറ്റുന്ന മതാധിഷ്ഠിതശക്തികളെ കോപ്പിയടിച്ചും പ്രസംഗിച്ചും (കോ. പ്ര.) യുക്തിവാദം പ്രചരിപ്പിച്ചുകൊണ്ടല്ലാതെ നേരിടാനാവില്ലതന്നെ!
ഉഷ്ണം ഉഷ്ണേന ശാന്തി!
October 9 2019 9:21
“ഇന്ത്യക്കു് കാവലാവുക, DYFI അംഗമാവുക” എന്ന പോസ്റ്റർ, “ഇന്ത്യക്കു് കാലനാവുക, DYFI അംഗമാവുക” എന്നു് തിരുത്തിവായിക്കാനപേക്ഷ.
പൂർവ്വാശ്രമത്തിൽ സഖാവായിരുന്ന ഒരു ബംഗാളി ദുഷ്ടനാണു് പോസ്റ്ററെഴുതിയതു്. – പോസ്റ്റർ കമ്മിറ്റി
October 9 2019 11:26
ലിറ്റ്മസ് പേപ്പർ ഒരുതരം ഇരുതലമൂരിയാണു്. അമ്ലം തൊട്ടാൽ ചുവക്കും, ക്ഷാരം തൊട്ടാൽ നീലയ്ക്കും.
തല കണ്ടാൽ പാമ്പാണെന്നും, വാലു് കണ്ടാൽ മീനാണെന്നും തോന്നുമെങ്കിലും മനഞ്ഞിൽ ഒരു മീനാണു്. ചുരുങ്ങിയപക്ഷം, അതിനെ തിന്നുന്നവരുടെ അഭിപ്രായത്തിലെങ്കിലും അച്ചങ്ങായി ഒരു മീനാണു്. കുഞ്ഞുങ്ങളുടെ വിദ്യാരംഭകുത്തിയിരുപ്പിൽ കിണ്ടിയും നിലവിളക്കുമായും, പാർട്ടിസമ്മേളനമാമാങ്കങ്ങളിൽ ചെങ്കൊടിയും വടിവാളുമായും പ്രത്യക്ഷപ്പെടുന്ന മാർക്സിസ്റ്റുകളെപ്പോലെ, പാമ്പുകളുടെ തെക്കുവടക്കൻ ജൈത്രയാത്രയിൽ പാമ്പായും, മീനുകളുടെ കുത്തിയിരുപ്പുസത്യാഗ്രഹത്തിൽ മീനായും പ്രത്യക്ഷപ്പെടാൻ ശേഷിയുള്ള മനഞ്ഞിലുകളെ ലിറ്റ്മസ് പേപ്പറുമായി താരതമ്യം ചെയ്യുന്നതു് അനീതിയാണു്.
ദ്രാവകത്തിന്റെ “as is” കണ്ടീഷൻ റിപ്പോർട്ട് ചെയ്യുമെന്നല്ലാതെ, സ്വന്തം കടുകു് അതിലിട്ടു് വറുത്തെടുക്കുന്ന സ്വഭാവം ലിറ്റ്മസ് പേപ്പറിനില്ല, മനഞ്ഞിലുകൾക്കു് ഉണ്ടുതാനും! Ergo, ലിറ്റ്മസ് പേപ്പറുകളെക്കാൾ എത്രയോ മടങ്ങു് അപകടകാരികളാണു് മനഞ്ഞിലുകൾ.
October 11 2019 12:31
Mikheil Gelovani സ്റ്റാലിനായി അഭിനയിക്കുന്ന “Fall of Berlin” എന്ന 1950-ലെ റഷ്യൻ പ്രോപഗാണ്ട ഫിലിമിൽ നിന്നും ഒരു കഷണം.
“അവശരെയും ആർത്തരെയും ആലംബഹീനരെയും”, ആദിവാസികളെയും, ചേരിവാസികളെയും, ലോകതൊഴിലാളിവർഗ്ഗത്തെ മൊത്തം തന്നെയും, വർഗ്ഗസമരത്തിൽ ഫോർക്കുകളൂന്നിയ ഫുൾ കോഴ്സ് ഡിന്നറിലൂടെ രക്ഷിക്കാനായി അവതരിച്ച പാർട്ടിമാതാപിതാക്കളെ ഭാവിലോകത്തിനു് വഴികാണിക്കുന്ന നിത്യപ്രകാശങ്ങളായി സിൽമ വഴി അവതരിപ്പിച്ചു് ദൈവീകരിക്കാൻ ശ്രമിക്കുന്ന സൂപ്പർസ്റ്റാറുകളായ സിൽമാകലാകാരന്മാർക്കു് തീർച്ചയായും ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ കഴിയും.
രണ്ടാം ലോകയുദ്ധത്തിൽ മരിച്ചെന്നു് കരുതിയ സഖാവു് അല്യോഷ, വിശുദ്ധ സ്റ്റാലിന്റെ കൃപയാൽ പൂർണ്ണകായനായി തന്റെ മുന്നിൽ നില്ക്കുന്നതു് കാണുന്ന പ്രാണപ്രേയസി സഖാവു് നടാഷ അവനെ അന്തം വിട്ടു് ചുംബിച്ചശേഷം, “ഞാൻ നിന്നെ ഒന്നു് ഉമ്മിച്ചോട്ടേ” എന്നു് സ്റ്റാലിനോടു് ചോദിക്കുന്നതും, ഭഗവാൻ സ്റ്റാലിൻ അതു് അനുവദിക്കുന്നതുമാണു് രംഗം.
“ഗ്രെയ്റ്റ് പർജ്ജ്” വഴി പത്തുലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയ മനുഷ്യസ്നേഹി സഖാവു് സ്റ്റാലിൻ, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ഭാവിക്കായി ആഹ്വാനം ചെയ്യുന്നതോടെ, ഭക്തരായ സോവ്യറ്റ് അടിമകൾ എല്ലുകിട്ടിയ നായ്ക്കളെപ്പോലെ, യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം, പെന്തെക്കോസ്ത് നാളിൽ പരിശുദ്ധാത്മാവു് കയറിക്കൂടിയ ആദിക്രൈസ്തവരെപ്പോലെ, പലഭാഷകളിൽ തിരക്കഥപ്രകാരം ആർപ്പുവിളിക്കുന്നു: സല്യൂ സ്റ്റാലിൻ! വിവാ സ്റ്റാലിൻ!! ലോങ് ലീവ് സ്റ്റാലിൻ!!!
1950-ൽ “People’s Artist of the USSR” എന്ന പദവി നൽകി ആദരിക്കപ്പെട്ട മിഹയിൽ ഗിലൊവാനിക്കു് സ്റ്റാലിൻ വേറെയും പ്രൈസുകൾ നൽകിയിട്ടുണ്ടു്. സ്റ്റാലിന്റെ മരണശേഷം (1953) റഷ്യൻ കമ്മ്യൂണിസ്റ്റ് കുതിരയുടെ കടിഞ്ഞാൺ പിടിച്ചുവാങ്ങി കടിച്ചുപിടിച്ച സഖാവു് നികിറ്റ ക്രുഷോഫ് സ്റ്റാലിൻ സില്മകൾ നിരോധിക്കുകയോ വെട്ടിച്ചുരുക്കയോ ചെയ്തതോടെ ഗിലൊവാനിയുടെ ഭാഗ്യനക്ഷത്രം എന്നേക്കുമായി താഴ്ന്നു. ഇപ്പോൾ, മാർക്സിസ്റ്റ് സോഷ്യലിസത്തിനുശേഷമുള്ള സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസത്തിന്റെ ഒടുക്കത്തെ വരവിനായി നോക്കിപ്പാർത്തു്, ഭാര്യ ല്യുഡ്മിളയോടൊപ്പം നൊവോദ്യേവിച്ചി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. പരേതനു് വിപ്ലവാഭിവാദ്യങ്ങൾ!
October 12 2019 13:52
മതപണ്ഡിതർ ആരെങ്കിലും വന്നു് ചെവിയിൽ “അധർമ്മവേദം” ഓതിത്തരുമെന്നോ, സംഗീതജ്ഞർ ആരെങ്കിലും വന്നു് “അരം അരം കിന്നരം” എന്നു് കിന്നാരം ചൊല്ലി ഇക്കിളിയാക്കുമെന്നോ പ്രതീക്ഷിച്ചുള്ള നില്പാണു്. കൊച്ചുകള്ളൻ! അതോ കുഞ്ഞിക്കള്ളിയോ?
പോത്തു് പട്ടി പന്നി തുടങ്ങിയ ഇനങ്ങളെ മുൻഭാഗം മാത്രം നോക്കി പുല്ലിംഗമോ സ്ത്രീലിംഗമോ എന്നു് വിലയിരുത്തുന്നതു് ശ്രമകരമാണു്. നില്പു്, നോട്ടം, ഭാവഹാവാദികൾ തുടങ്ങിയവ വച്ചു് ഒരു വിലയിരുത്തൽ ഒരുപക്ഷെ മനഃശാസ്ത്രജ്ഞർക്കു് സാദ്ധ്യമായേക്കാം. ഒരു കോഴി ശ്രീമാനോ ശ്രീമതിയോ എന്നു് ആകാരം നോക്കിയോ, ആലാപനം കൂവലോ കൊക്കലോ എന്നു് ശ്രദ്ധിച്ചോ മനസ്സിലാക്കാൻ കഴിയും. പിടക്കോഴി കൂവുന്ന നൂറ്റാണ്ടുകളിൽ രണ്ടാമത്തെ രീതി എപ്പോഴും കൃത്യമായ ഫലം നൽകണമെന്നില്ലെന്നു് കവി പാടിയിട്ടുള്ള വസ്തുത മറന്നുകൊണ്ടല്ല ഇതു് പറയുന്നതു്.
അന്യന്റെ ഭൗതികമോ വൈജ്ഞാനികമോ ആയ സമ്പത്തുകൾ മോഷ്ടിക്കാൻ പഠിച്ച തന്ത്രശാലികൾ, കപടരാഷ്ട്രീയക്കാർ തുടങ്ങിയ ഇനങ്ങളെ മുൻഭാഗവും പിൻഭാഗവും, ഇടതുഭാഗവും വലതുഭാഗവും കണ്ടാലും കൃത്യമായ ഒരു വിലയിരുത്തൽ മനഃശാസ്ത്രജ്ഞർക്കും സാദ്ധ്യമാവണമെന്നില്ല. സമ്പത്തിന്റെ യാഥാർത്ഥഉടമയെ മോഷ്ടാക്കൾ ഭൃത്യനാക്കി മാറ്റുന്നതും, മോഷ്ടാക്കളുടെ കൂട്ടിക്കൊടുപ്പുകാർ അതിനു് ഭാവുകങ്ങൾ അർപ്പിക്കുന്നതുമായ കാഴ്ചകൾ കാണേണ്ടിവരുന്നതും അതുകൊണ്ടുതന്നെ. സാമാന്യജനങ്ങളിൽ സ്വാധീനം ചെലുത്താനുള്ള നുണയുടെ കഴിവു് വളരെ വലുതാണു്. സാമാന്യജനത്തിനു് അവരുടെ സാമാന്യബുദ്ധിയിലൂടെ മാത്രമേ കാര്യങ്ങൾ വിലയിരുത്താനാവൂ എന്നു് അവരെക്കാൾ കൂടുതൽ ചൂഷകർക്കു് അറിയാവുന്നതുകൊണ്ടാണു് ഇക്കാലമത്രയും ചൂഷകർ ചൂഷകരായും, ചൂഷിതർ ചൂഷിതരായും തുടർന്നുകൊണ്ടിരിക്കുന്നതു്.
(ചിത്രത്തിനു് കടപ്പാടു്)
October 12 2019 15:18
ഇങ്ങേരു് മനുഷ്യരുടെ കഞ്ഞികുടി മുട്ടിക്കുമെന്നാ തോന്നുന്നതു്. നമ്മളിവിടെ ഹെലിക്കോപ്റ്ററിൽ തൂങ്ങിക്കിടന്നു് ഞാറു് നട്ടും, ബൂട്സിട്ടു് കുറുന്തോട്ടി നട്ടും, സ്യൂട്ടിട്ടു് നിലമുഴുതും, ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ ബ്രേക്ക് ഡാൻസ് ചെയ്തുമെല്ലാം ഒരു സൂപ്പർമാൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ പെടാപ്പാടു് പെടുമ്പോൾ അങ്ങേരു് ഷൂപോലുമിടാതെ പ്ലാസ്റ്റിക്ക് പെറുക്കി കടൽത്തീരം വൃത്തിയാക്കുന്നു! ഇതൊന്നും അത്ര ശരിയായ നടപടികളല്ല. ഇതുപോലൊരു പ്രധാനമന്ത്രിയാണു് സംസ്ഥാനഗവണ്മെന്റിനു് കീഴിൽ ജോലി ചെയ്യുന്നതെന്നു് ട്രമ്പും പുട്ടിനും മെർക്കലുമൊക്കെ പറഞ്ഞു് മറ്റു് ലോകരാഷ്ട്രത്തലവന്മാരും തലവത്തികളും അറിയാൻ ഇടവന്നാൽ കേരളത്തിനല്ലേ അതിന്റെ മോശം?
October 16 2019 12:08
ഗോത്രരീതിയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു്, സാമൂഹികമായ പ്രശ്നങ്ങൾക്കു് വളരെ എളുപ്പം പരിഹാരം കാണാൻ കഴിയുന്ന ഒരു സംസ്ഥാനമാണു് കേരളം. മറ്റു് പല കാര്യങ്ങളിലുമെന്നപോലെതന്നെ, ഇക്കാര്യത്തിലും ലോകത്തിലെ മറ്റു് സമൂഹങ്ങൾക്കു് കേരളത്തെ ഒരു മാതൃകയാക്കാവുന്നതാണു്.
ഉദാഹരണത്തിനു്, ഒരു “ഓവർബ്രിഡ്ജ്” പണിതീരുകയും, താലപ്പൊലിയും താംബൂലവുമേന്തിയ കന്യകകളാൽ വരവേൽക്കപ്പെട്ട സാമൂഹികമാടമ്പികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ അതു് കഴുതകൾക്കായി, അഥവാ പ്രബുദ്ധരായ പൊതുജനത്തിനായി തുറന്നുകൊടുക്കപ്പെടുകയും, ഇരട്ടച്ചങ്കോ ചതുര്‍വൃഷണങ്ങളോ രണ്ടും സമാസമം ഉള്ളവരോ ആയ ആ “ജനസേവകർ”, ഗവണ്മെന്റിന്റെ “സീറോ-എമിഷൻ” നയാനുസൃതം, ബ്ലൂലൈറ്റും സൈറണും ഫിറ്റ് ചെയ്ത SUV-കളിൽ സോപ്പുചീപ്പുമസാലമല്ലിപ്പൊടികണ്ണാടിറിബണുകൾ വാങ്ങാനായി “ലുലു മാൾ” പോലെ ഇക്കോകോൺഷ്യസായ ഗ്രോസറി സ്റ്റോറുകളിലേക്കു് ചീറിപ്പായുകയും, സമ്മതിദായകരായ “ഓട്ടോർഷ” യാത്രക്കാർ ഭവ്യതയോടെ സൈഡൊതുങ്ങി, “എന്തൊരു സ്പീഡ്!” എന്നു് അതിശയിക്കുകയും ചെയ്യുന്നതിനിടയിൽ, പ്രസ്തുത ഓവർബ്രിഡ്ജ് പുഞ്ചിരിതൂകി സ്വയമേവ തകർന്നു് വീഴുകയും, അതിന്റെ പേരിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം വളരെപ്പെട്ടെന്നു് രോഷാകുലരാകുന്ന, ലോകമെന്തെന്നറിയില്ലെങ്കിലും, ലോകജ്ഞാനികളായിച്ചമയുന്ന സാമൂഹികപരിഷ്ക്കർത്താക്കൾ, എന്റെ ചോറു് തിന്നുന്ന പട്ടികളിൽ ആരുമില്ലേടാ അവിടെ, ഈ പാലം പണിത പന്നികളെ “കണ്ടം വഴി ഓടിക്കാനോ, എടുത്തു് കിണറ്റിലെറിയാനോ” എന്നു് വൈകാരികമായി ആഹ്വാനിക്കുകയും ചെയ്യുമ്പോൾ, “ഇങ്കിലാ” എന്നു് കേട്ടാൽ, സ്വയം മറന്നു് “സിന്താവാ” വിളിക്കുന്ന, പത്തൊൻപതാം നൂറ്റാണ്ടിലെ ഇൻഡസ്ട്രിയൽ പ്രോലെറ്റേറിയറ്റിനെപ്പോലെ, നഖശിഖാന്തം പൊളിറ്റിക്കലി ആക്റ്റീവ് ആയ മലയാളിഗോത്രം ഒന്നടങ്കം ആർത്തുവിളിക്കും:
“ആരോനോടു് പറയാം, ആരോൻ കേൾക്കും!”
October 24 2019 10:10
തിന്നാൻ വേണ്ടി വായ തുറക്കുന്നതിന്റെ പകുതിമാത്രമേ പറയാനായി തുറക്കൂ എന്നു്, ഊളത്തരവും അഹന്തയുമായി പുരോഗമനം പ്രസംഗിച്ചു് മനുഷ്യരെ രക്ഷപെടുത്താനെന്ന പേരിൽ സ്റ്റേജുകൾ തോറും കയറിയിറങ്ങി കയ്യടിവാങ്ങാൻ കഷ്ടപ്പെടുന്ന – അതിൽത്തന്നെ അധികപങ്കും എന്നോ കാലഹരണപ്പെട്ട – ബകോദരങ്ങൾ തീരുമാനിച്ചാൽ കേരളത്തെസംബന്ധിച്ചു് അതു് പറുദീസയിലേക്കുള്ള പാതയുടെ പകുതിവഴി പിന്നിട്ടതിനു് തുല്യമായിരിക്കും.
October 24 2019 12:06
ഓസ്ട്രേലിയയിൽ രൂപമെടുത്തതിനാൽ രക്ഷപ്പെടാനാവാത്തവിധം ആ ഭൂഖണ്ഡത്തിൽ കുടുങ്ങിപ്പോയ ഷ്‌പീസീസാണു് കാംഗരൂ, കോവാല, വാളബീസ് എന്നീ ജീവികൾ. വടക്കു് ഹിമാലയവും, തെക്കു് ഇൻഡ്യൻ ഓഷ്യനും, കിഴക്കു് ബെയ് ഓഫ് ബംഗാളും, പടിഞ്ഞാറു് അറേബ്യൻ സീയുമായി ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ കുടുങ്ങിപ്പോയ ഭാരതീയരെയും “നിയോഎൻഡെമിക്” എന്നു് വിളിക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. ഭാരതീയമായ ആ കുടുങ്ങൽ പോരാഞ്ഞിട്ടെന്നോണം, വലിയകുടുങ്ങൽ കൂട്ടിനുള്ളിലെ കുഞ്ഞിക്കുടുങ്ങൽ കൂട്ടിലേക്കു് പശ്ചിമഘട്ടം വഴി ഒരിക്കൽക്കൂടി കുടുങ്ങി വീണ്ടും ചുരുങ്ങിയവരാണു് കേരളീയർ.
ഉപജീവനത്തിനു് അത്യാവശ്യം വേണ്ട മത്തിയോ അയലയോ അയക്കൂറയോ മറ്റോ പിടിക്കാനായി കൊച്ചുവള്ളവും വലയുമായി കടലിൽ പോകുക എന്നതിനപ്പുറമുള്ള കടൽയാത്രകൾ സർവ്വലോകത്തിനും വിനാശകരമായ കൃത്യങ്ങളായതിനാൽ, എല്ലാ ഭാരതീയരും ഉപേക്ഷിക്കണമെന്നു് ജ്യോതിഷികൾ വിധിച്ചിട്ടുണ്ടായിരുന്നു. പുറം ലോകത്തുനിന്നും ചില കച്ചവടക്കാർ ഭാരതത്തിൽ എത്തിയിരുന്നില്ലെങ്കിൽ, ഭാരതമൊഴികെ മറ്റൊരു ലോകം പുറത്തില്ലെന്നുകൂടി ജ്യോതിഷശാസ്ത്രപണ്ഡിതർ മനുഷ്യരെ പഠിപ്പിച്ചേനെ!
ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെയുള്ള യൂറോപ്പിൽനിന്നും നോർത്ത് അറ്റ്ലാന്റിക്കും സൗത്ത് അറ്റ്ലാന്റിക്കും ഇൻഡ്യൻ ഓഷ്യനുമെല്ലാം താണ്ടി “ചുക്കുകച്ചവടം” ചെയ്യാനായി വിദേശികൾ ഇൻഡ്യയിൽ എത്തിയപ്പോൾ, അമേരിക്കയിലെത്തിയ വെള്ളക്കാർക്കെതിരെ “റെഡ് ഇൻഡ്യൻസ്” ചെയ്തതുപോലെ (അവർ ജയിച്ചോ തോറ്റോ എന്നതല്ല ഇവിടെ വിഷയം) അവർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നില്ല, അതാതു് രാജ്യങ്ങളിലെ രാജ്ഞിക്കും രാജാവിനും വസന്തതിലകവൃത്തത്തിലും ശാർദ്ദൂലവിക്രീഡിതവൃത്തത്തിലും, ഉപമാലങ്കാരത്തിലും ഉൽപ്രേക്ഷാലങ്കാരത്തിലും കവിതകളെഴുതി കപ്പൽവഴി അയച്ചുകൊടുത്തു് അഭിരമിക്കുകയായിരുന്നു ചരിത്രപരമായി സംസ്കാരസമ്പന്നരായിരുന്ന അന്നത്തെ ഭാരതീയർ. അതുവഴി ആദ്ധ്യാത്മികഭാരതത്തിനു് “അനുവദിച്ചു് നൽകപ്പെട്ട” മംഗളാനുഗ്രഹങ്ങളുടെ കെടുതിയിൽ നിന്നും ഇൻഡ്യൻ ലെജിസ്ലെറ്റീവോ അഡ്മിനിസ്ട്രേറ്റീവോ ജ്യുഡിഷ്യറിയോ ഇന്നും മോചിതരായിട്ടില്ല എന്നു് മാത്രമല്ല, ആ അഭിശപ്തചതുപ്പിലേക്കു് ദിനംപ്രതിയെന്നോണം കൂടുതൽ കൂടുതൽ ആഴ്ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണു് ഭാരതീയർ!
ഇന്നത്തെ ലോകത്തിൽ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നതാണെന്റെ നിലപാടു് . പക്ഷെ, യുദ്ധങ്ങൾ ഉണ്ടാകേണ്ട സമയത്തു് യുദ്ധങ്ങൾ ഉണ്ടായതുകൊണ്ടാണു് ലോകം ഇന്നത്തെ നിലയിൽ എത്തിയതു്. അല്ലായിരുന്നെങ്കിൽ, ഈ പോസ്റ്റ് ഇപ്പോൾ ഇവിടെയിരുന്നു് എഴുതാൻ എനിക്കോ, അതു് കാണണമെന്നും വായിക്കണമെന്നും ആഗ്രഹിക്കുന്ന ആർക്കും, ലോകത്തിലെ മിക്കവാറും ഏതു് മൂലയിലിരുന്നും അവരുടെ ആഗ്രഹം സാദ്ധ്യമാക്കാനോ കഴിയുമായിരുന്നില്ല.
ഇൻഡ്യ-പാകിസ്ഥാൻ യുദ്ധം പോലെ, ഇരുരാജ്യങ്ങളിലെയും പട്ടാളക്കാർ അതിർത്തിപ്രദേശങ്ങളിൽ പരസ്പരം ഏറ്റുമുട്ടുകയും, ഭാരതത്തിലോ പാകിസ്ഥാനിലോ ഉള്ള ചായക്കടകളിലിരുന്നു് മല്ലുരാഷ്ട്രീയത്തിലെ പോരാളി ഷാജിമാരെപ്പോലുള്ള ഓറൽ ഗ്ലാഡിയേറ്റേഴ്സ് യുദ്ധസംബന്ധമായി താത്വികാവലോകനങ്ങൾ നടത്തുകയും ചെയ്യുന്ന തരത്തിലുള്ള, ക്രൈസ്തവസുവിശേഷകാലത്തെ പാതിരിമോഡൽ “മറിയാമ്മനാടകങ്ങൾ” ആയിരുന്നില്ല ലോകത്തിൽ പൊതുവെയും, യൂറോപ്പിൽ പ്രത്യേകിച്ചും കഴിഞ്ഞ കാലങ്ങളിൽ നടന്ന എത്രയോ യുദ്ധങ്ങൾ. പ്രായപൂർത്തിയായ ഏതൊരു പുരുഷനും ആക്ടീവായി യുദ്ധത്തിൽ പങ്കെടുക്കണമെന്നതു് നിയമപരമായി നിശ്ചയിക്കപ്പെട്ടിരുന്നതും, മന്ത്രിയുടെയും തന്ത്രിയുടെയും, വിജയന്റെയും പരാജയന്റേയും, കൊടിയേറിയുടെയും കുടിയേറിയുടെയും കൂലിപ്പണിക്കാരുടെയും മക്കൾക്കു് ഒരുപോലെ ബാധകമായിരുന്നതുമായ നിയമമായിരുന്നു.
– ഇത്രയും, യുദ്ധസംബന്ധമായ കാര്യങ്ങളിൽ മനുഷ്യരെ ബോധവത്കരിക്കാൻ കഷ്ടപ്പെടുന്ന നന്മമരങ്ങൾക്കായി.
October 25 2019 12:43
കേരളത്തിൽ വെള്ളപ്പൊക്കവും അതിനോടനുബന്ധിച്ച കെടുതികളും പെരുകിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഈ സന്ദർഭത്തിൽ, ഈ വൈകിയ വേളയിൽ, എല്ലാവരും എത്രയും വേഗം നീന്തൽ അഭ്യസിക്കണം എന്നാണു് കേരളത്തിലെ പ്രജകളോടു് എനിക്കു് ആഹ്വാനം ചെയ്യാനുള്ളതു്. ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുകയും, ഉയർന്ന ഫ്ലാറ്റുകളിൽ വസിക്കുകയും ചെയ്യുന്ന “more equal സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രജകൾക്കു്” വെള്ളത്തിലിറങ്ങി നീന്തൽ പഠിക്കുക എന്നതു് എപ്പോഴും സാദ്ധ്യമാകുന്ന കാര്യമല്ല. സമൂഹത്തിലെ നിലയും വിലയും നോക്കിയും കണ്ടുമേ അവർക്കു് ഓരോരോ കാര്യങ്ങൾ ചെയ്യാനാവൂ എന്ന കാര്യം “ചുമ്മാ സമ്മതിദായകരായ” നമ്മൾ മറക്കരുതു്. അത്തരക്കാർക്കു് ഒരാശ്വാസം എന്ന നിലയിൽ, പോസ്റ്റലായി നീന്തൽ പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം എന്നാണു് എന്റെ വിനീതാഭിപ്രായം – വേണ്ടവർക്കു് കൊള്ളാം, അല്ലാത്തവർക്കു് തള്ളാം. “ഉണങ്ങിയ കരയിൽ നീന്തൽ” എന്ന സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ടു് എന്ന എമണ്ടൻ യോഗ്യതയുടെ അടിസ്ഥാനത്തിലാണു് ഞാനിതു് പറയുന്നതു്. ഇതു് പറഞ്ഞതിന്റെ പേരിൽ 51-ഓ, തരംപോലെ അതിൽ കൂടുതലോ, വെട്ടുകൾ വെട്ടി, മല്ലുമാർക്സിയൻ മോഡൽ ദയാവധത്തിനു് എന്നെ വിധേയനാക്കാൻ കൊടിസുനികളെ ചുമതലപ്പെടുത്താതിരുന്നാൽ കൂടുതൽ കൊള്ളാം.
ഹോളണ്ടിലൊക്കെ നീന്തൽ മാത്രമല്ല, സൈക്കിൾ ചവിട്ടലും പോസ്റ്റലായി പഠിക്കുന്നവരാണു് “മനുഷ്യർ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹോമോ സാപ്പിയൻസ്. പശുക്കളെ എങ്ങനെ “ചവിട്ടാം” എന്ന വിഷയത്തിൽ സ്വിറ്റ്സർലന്റിലെ മൂരികൾ ബിരുദമെടുക്കുന്നതും, PSC പരൂക്ഷ പാസ്സാകുന്നതുമെല്ലാം പോസ്റ്റലായാണു്. സംശയമുള്ളവർക്കു് ഈ അടുത്തയിട സ്വിറ്റ്സർലന്റ് സന്ദർശിച്ച കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടു് ചോദിച്ചു് സംശയനിവൃത്തി വരുത്താവുന്നതാണു്. സ്വിറ്റ്സർലന്റ് സംബന്ധിച്ച ചോദ്യങ്ങൾക്കു് അദ്ദേഹം “ഷ്വിറ്റ്സർ ഡ്യുറ്റ്ഷിൽ” (സ്വിസ് ജർമ്മൻ) ആയിരിക്കും മറുപടി നൽകുക എന്നതിനാൽ, “ഷ്വിറ്റ്സർ ഡ്യുറ്റ്ഷും” മലയാളവും നിളയൊഴുകുന്നപോലെ അനായാസം തർജ്ജമ ചെയ്യാൻ കഴിവുള്ള ആരെയെങ്കിലും കൂടെ കൂട്ടുന്നതു് നന്നായിരിക്കും.
“നീന്തൽ പോസ്റ്റൽ” എന്ന വിഷയത്തിൽ കൂടുതൽ അറിയണമെന്നുള്ളവർക്കും ഈ അടുത്തയിട ഹോളണ്ട് സന്ദർശിച്ച കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സമീപിക്കാവുന്നതാണു്. ഹോളണ്ട് സംബന്ധിച്ച ചോദ്യങ്ങൾക്കു് അദ്ദേഹം “ഡച്ചിൽ” ആയിരിക്കും മറുപടി നൽകുക എന്നതിനാൽ, ഡച്ചും മലയാളവും നിളയൊഴുകുന്നപോലെ അനായാസം തർജ്ജമ ചെയ്യാൻ കഴിവുള്ള ആരെയെങ്കിലും കൂടെ കൂട്ടുന്നതു് നന്നായിരിക്കും. ഹോളണ്ട് രാജാവു് ഭാര്യയുമായി കേരളം സന്ദർശിച്ചതിനുശേഷം, ശ്രീ പിണറായി വിജയൻ ഡച്ച് മാത്രമേ സംസാരിക്കാറുള്ളു എന്നും, റഷ്യനോ ചൈനീസോ കൊറിയനോ സംസാരിച്ചുകൊണ്ടു് തന്നെ സമീപിക്കുന്നവരെ “കടക്കു് പുറത്തു്” എന്ന ആക്രോശത്തോടെ കടന്നാക്രമിക്കാറുണ്ടെന്നും ഒരു ശ്രുതിയുള്ളതിനാൽ, അല്പം ശ്രദ്ധിക്കുന്നതു് എന്തുകൊണ്ടും ഗുണകരമായിരിക്കും.
നീന്തൽ ആരോഗ്യത്തിനും നല്ലതാണെന്നതിനാൽ, മോശം പറയാനില്ലാത്ത ആരോഗ്യമുള്ള മന്ത്രിണിയും നന്മമരവുമായ ശ്രീമതി ശൈലജ ടീച്ചറെക്കൂടി ഈ നീന്തൽ പദ്ധതിയിൽ ഭാഗഭാക്കാക്കിയാൽ വളരെ നന്നായിരിക്കുമെന്ന അഭിപ്രായം കൂടി പ്രകടിപ്പിച്ചുകൊണ്ടു് എന്റെ ഈ അധികപ്രസംഗകാവേരിക്കു് ഞാൻ മുല്ലപ്പെരിയാർ മോഡലിൽ അണകെട്ടി തടയിടുന്നു. നന്ദി, നമസ്കാരം!
October 27 2019 10:47
വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനു് ഇരയായിട്ടില്ലെന്നും, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണു് നടന്നതെന്നും ആയിരുന്നത്രെ അന്വേഷണോദ്യോഗസ്ഥനായിരുന്ന DYSP “സഖാവു്” സോജൻ വിശദീകരിച്ചതു്!
എട്ടും പതിനൊന്നും മാത്രം പ്രായമുള്ള, മൈനറായുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ഓക്കാനം വരുത്തുന്നതും, നിരുപാധികവും പരമാവധിയുമായ ശിക്ഷ നല്കേണ്ടുന്നതുമായ പീഡോഫീലിയ എന്ന കുറ്റകൃത്യമാണെന്നറിയാത്ത “ഡിപ്ടി സൂപ്രണ്ടണ്ടി ഓഫ് പോലീസ്”!
മൈനറായവരുടെ “സമ്മതപത്രം”, പോലീസിലും, സമൂഹത്തിലെ മറ്റെല്ലാവിധ കാര്യനിര്‍വ്വാഹകസംഘങ്ങളിലും തിരുകിക്കയറ്റിയിരിക്കുന്ന ഉപജാപകവൃന്ദങ്ങളുടെയും, സർവ്വോപരി, സമ്പൂർണ്ണ ഊളകളായ പോരാളി ഷാജികളുടെയും പിൻതുണയോടെ പിണറായി വിജയൻ മുഖ്യമന്ത്രിയായി വാഴുന്ന സ്വതന്ത്രകേരളറിപ്പബ്ലിക്കിലല്ലാതെ, ലോകത്തിലെ മറ്റേതു് നിയമവ്യവസ്ഥയിലാണു്, ബഹുമാന്യനായ പോലീസ് സൂപ്രണ്ടേ, ലീഗലി വാലിഡായി കുറിച്ചു് വച്ചിട്ടുള്ളതു്?
തീട്ടം പോസ്റ്റലായി ലഭിച്ചാൽ, അതിൽ മുക്കി ഇഡ്ഡലിയും ദോശയും തിന്നാമല്ലോ എന്നു് കരുതി സന്തോഷിക്കുന്ന അഭിശപ്തജന്മങ്ങൾ അധികാരം കയ്യാളുന്ന നാട്ടിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതു് വിഡ്ഢിത്തമാണെന്നറിയാം. സെപ്റ്റിക് ടാങ്കുകൾ ഡിസിൻഫെക്ഷൻ വിഷയത്തിൽ എടുക്കുന്ന സ്റ്റഡിക്ലാസ്സുകളിൽ താത്പര്യമില്ലാത്തതിനാൽ ചോദ്യങ്ങൾക്കു് മറുപടി വേണ്ടതാനും.
ഒരു ചോദ്യം കൂടി: സ്‌റ്റ്യുപ്പിഡിറ്റിയുടെ ചതുപ്പുനിലത്തിൽ എത്രമാത്രം ആഴ്ന്നാലാണു് താൻ സ്ഥിതി ചെയ്യുന്നതു് ചീഞ്ഞുനാറുന്ന സ്‌റ്റ്യുപ്പിഡിറ്റിയുടെ അളിഞ്ഞ അധോലോകത്തിലാണെന്നു് തിരിച്ചറിയാൻ ഒരു മനുഷ്യജീവിക്കു് കഴിയുക?
P. S.
DYSP, മന്ത്രിവൈദ്യുതം, മന്ത്രിമരാമത്തു് , മന്ത്രിദേവസ്യ തുടങ്ങിയ പദവികളിലൊക്കെ ഇരിക്കുന്ന മഹനീയ വ്യക്തികൾ മലയാളഭാഷ നല്ല പ്രാസഭംഗിയോടെ ഉപയോഗിക്കണമെന്നൊരു വിജ്ഞാപനം ആഭ്യന്തരമുഖ്യമന്ത്രി എന്ന നിലയിൽ സഖാവു് പിണറായി വിജയൻ ഇറക്കിയാൽ, “No. 1” കേരളത്തിലെ കാവ്യതത്പരരും പ്രബുദ്ധരുമായ പ്രജകൾ അതിൽ തീർച്ചയായും സന്തോഷിക്കും. ഉദാഹരണത്തിനു്, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്നതിനു് പകരം, “ഉഭയസമ്മതപ്രകാരമുള്ള ഊക്കൽ” എന്നായിരുന്നു “സഖാവു്” സോജന്റെ “somniloquy” എങ്കിൽ എന്തായിരുന്നേനേ കേരളത്തിലെ സാഹിതീസമൂഹത്തിൽ അതുണ്ടാക്കുമായിരുന്ന ഇടിവെട്ടു് ഇമ്പാക്റ്റ്!?
October 28 2019 10:57
വാളയാർ കേസ് സംബന്ധമായ ചില മുഖ്യമന്ത്രിവചനങ്ങൾ (2017 മാർച്ചിലെ പത്രവാർത്ത):
1. പോലീസ് അതിശക്തമായ നടപടിയെടുക്കും
2. കുറ്റവാളികളെ നിയമത്തിനു് മുന്നിലെത്തിക്കും
3. കർശനമായ നടപടിയെടുക്കും.
4. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കും.
5. ലൈംഗികകുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. (പട്ടിക മോഷണം പോകാത്തവിധം ഭദ്രമായി സ്ട്രോങ് റൂമിലെ കാരിരുമ്പു് സെയ്ഫിൽ സൂക്ഷിക്കും. സെയ്ഫിന്റെ താക്കോൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ. രാജേഷിനെ ഏല്പിക്കും.)
വാളയാർ കേസ് സംബന്ധമായ ചില മുഖ്യമന്ത്രിവചനങ്ങൾ (2019 ഒക്ടോബറിലെ പത്രവാർത്ത):
1. സർക്കാർ അപ്പീൽ നൽകും.
2. കേസ് നടത്തിപ്പു് പ്രഗൽഭരായ അഭിഭാഷകരെ ഏൽപ്പിക്കും. (ഉദാ. ഹരീഷ് സാല്‍വേ)
3. പ്രതികൾക്കു് ശിക്ഷ വാങ്ങിക്കൊടുക്കും. (ഒരു കിലോ ശിക്ഷക്കു് എന്തു് വില വരുമെന്നു് ആരായും.)
4. പുനരന്വേഷണം വേണമോ സിബിഐയെ ഏൽപ്പിക്കണമോ എന്ന കാര്യം പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയനു് സ്ഥലകാലാതീതമായി ഫ്യൂച്ചർ സിംപിൾ ടെൻസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണു് (ഭാവികാലക്കുളിർ!) നാമിവിടെ കാണുന്നതു്. കാര്യമറിയാതെ വിമർശിക്കുന്ന കഴുതകളായ പൊതുജനം അതൊന്നും കാണാതെ പോകരുതു്.
പട്ടികജാതി-, പട്ടികവർഗ്ഗ-, പിന്നാക്കവിഭാഗക്ഷേമം, നിയമം, സംസ്കാരം, പാർലമെന്ററി ഇത്യാദി വകുപ്പുകളുടെ മന്ത്രിയായ എ. കെ. ബാലനാണെങ്കിൽ വാളയാർ കേസിൽ തെളിവുകിട്ടാക്കുളിർ! എന്തോരും വകുപ്പുകളാണു് അദ്ദേഹം ഒറ്റയ്ക്കു് ചുമക്കുന്നതു്! കാര്യമറിയാതെ വിമർശിക്കുന്ന കഴുതകളായ പൊതുജനം ഇതൊന്നും കാണാതെ പോകരുതു്.
ഭാവികാലക്കുളിർ, ഭൂതകാലക്കുളിർ, വർത്തമാനക്കുളിർ, തെളിവുകിട്ടാക്കുളിർ, കന്നിമാസക്കുളിർ. കുളിരുകൾ പലവിധമുലകിൽ സുലഭം!
October 29 2019 15:35
ഒരു പ്രദേശം നമ്പർ വണ്ണോ നമ്പർ റ്റുവോ എന്ന വ്യത്യാസമൊന്നും ഈച്ചകൾക്കില്ല. ഉറങ്ങുന്നതു് രാജാവായാലും, അവറ്റകൾ മുഖത്തിനു് ചുറ്റും മൂളിപ്പറന്നു് തിരുവിയർപ്പു് നൊട്ടിനുണയാൻ നോക്കും. ഉച്ചയൂണിനുശേഷം ഈച്ചകളുടെ ശല്യമില്ലാത്ത ഒരു പള്ളിയുറക്കം ലഭിച്ചില്ലെങ്കിൽ ഭരണച്ചുമതലകൾ വേണ്ടവിധം നിറവേറ്റാൻ ഒരു രാജാവിനും കഴിയില്ല. അതുകൊണ്ടാണു്, ഉച്ചയൂണിനുശേഷം ഈച്ചകളുടെ ശല്യമില്ലാത്ത ഒരു പള്ളിയുറക്കം രാജാപ്പാർട്ടുകൾക്കു് അവകാശപ്പെട്ടതും, ആർക്കും നിഷേധിക്കാൻ അനുവാദമില്ലാത്തതുമായ രാജകീയാവകാശമാണെന്നു് രാജാപ്പാർട്ടുകൾതന്നെ ഭരണഘടനയിൽ എഴുതിവച്ചിരിക്കുന്നതു്.
രാജാവിന്റെ ഉറക്കസമയത്തു് ഈച്ചകളെ അകറ്റി നിർത്തുന്ന ജോലി വാനരന്മാരെ ഏല്പിക്കുന്നതാണു് പൊതുവേ രാജാപ്പാർട്ടുകളുടെ രീതി. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലെ തൊഴിൽ വിഭജനം! ഉടൽപൊതിയെ കസവും, തലപൊതിയെ “ടർബൈനും” ചാർത്തി, പനിനീരിൽ മുക്കിയ രാമച്ചവിശറി, വെൺചാമരം തുടങ്ങിയ ആക്രമണോപാധികളുമായി പോരാളിവാനരൻ രാജാവിന്റെ പള്ളിനിദ്രക്കു് കാവൽനിൽക്കും.
ഒരു പണിയായുധം എന്ന നിലയിൽ വിശറിക്കോ വെൺചാമരത്തിനോ രാജകീയമായ ഒരു എടുപ്പില്ല എന്നു് തോന്നിയതിനാൽ, തന്റെ അംഗരക്ഷകനായ വാനരസേനാനിയെ ക്രോസ്‌ബെൽട്ടും വാളും ധരിപ്പിച്ചു് ഈച്ചയാട്ടാൻ ഇരുത്തിയ ഒരു രാജാവിന്റെ കഥ കേട്ടിട്ടുണ്ടു്. അതൊരു നീണ്ടകഥയായിരുന്നില്ല, ചെറുകഥയായിരുന്നു. “ക്വട്ടേഷൻ നട്സ്” മോഡൽ വടിവാളുകൾ, “ബ്ലണ്ടര്‍ബോള്‍ട്ട്” മോഡൽ AK-47 മുതലായ ശത്രുസംഹാരോപാധികളണിഞ്ഞ വാനരന്മാർ ഇന്നത്തെ ലോകത്തിലുമുണ്ടെങ്കിലും, വളരെ അപൂർവ്വമാണു് . അതേസമയം, പൂമാല ചാർത്തിയ കുരങ്ങന്മാർ ധാരാളമുണ്ടുതാനും.
അർത്ഥമില്ലാത്തവർക്കു് അർത്ഥം കിട്ടിയാൽ അവർ അർദ്ധരാത്രിയിൽ മുത്തുക്കുടപിടിക്കുമെന്നൊരു പ്രശ്നമേയുള്ളു. അർത്ഥമോ അർഹതയോ ഇല്ലാത്തവരെ അർത്ഥത്തേക്കാൾ ആയുധമാണു് തേടിവരാൻ സാദ്ധ്യത എന്നതിനാൽ, ആദ്യം അവർ ആയുധമുപയോഗിച്ചു് അർത്ഥമുണ്ടാക്കി അർദ്ധരാത്രിയിൽ ചൂടാനുള്ള മുത്തുക്കുട ഒപ്പിക്കും. പിന്നീടു്, ആയുധങ്ങളുമായി കാടുകയറി ശല്യക്കാരെയെല്ലാം വെട്ടിയോ കുത്തിയോ വെടിവച്ചോ കൊല്ലാൻ തുടങ്ങും. മാഫിയാക്കു് മാഫിയായുടെ വഴികളിലൂടെയേ സഞ്ചരിക്കാനാവൂ. മനുഷ്യരുടെ വഴികൾ ഒന്നുകിൽ അവർക്കജ്ഞാതമോ, അല്ലെങ്കിൽ അവരുടെ ഗ്രഹണശക്തിക്കതീതമോ ആയിരിക്കും.
പ്രത്യയശാസ്ത്രം: “രണ്ടു് വെടിയർ ഒരു കാട്ടിൽ ഒന്നു് കൂടുതലാണു്.”
October 30 2019 10:04
ഗണപതിക്കു് എലിവാഹനം, കാലനു് പോത്തുവാഹനം മുതലായ പരമ്പരാഗത പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ സമ്പ്രദായമനുസരിച്ചു് മണിമന്ത്രി തേരട്ടവാഹനം ചോദിച്ചു് വാങ്ങണമായിരുന്നു എന്നാണെന്റെ അഭിപ്രായം. ദിവസേനയുള്ള “അട്ടക്കാൽ മാറ്റിവയ്ക്കൽ ഓപ്പറേഷൻ” എന്ന പേരിൽ എന്തുമാത്രം നികുതിപ്പണം അതുവഴി എഴുതിമേടിക്കാൻ കഴിയുമായിരുന്നില്ല? എല്ലാം കാക്ക കൊണ്ടുപോയില്ലേ?
ദിവസത്തിൽ അഞ്ചുനേരംവരെ അട്ടവാഹനത്തെ കാലുമാറ്റത്തിനായി വർക്ക്‌ഷോപ്പിൽ കയറ്റുന്ന ഡ്രൈവേഴ്‌സുണ്ടത്രേ!
October 31 2019 14:53
ദേശാഭിമാനി പറയുന്നതു് മുഴുവൻ കള്ളമാണെന്നറിയാൻ മലയാള മനോരമ ആവശ്യമാണു്. മലയാള മനോരമ പറയുന്നതു് മുഴുവൻ കള്ളമാണെന്നറിയാൻ ദേശാഭിമാനിയും ആവശ്യമാണു്. ദേശാഭിമാനിയും മലയാള മനോരമയും പറയുന്നതു് മുഴുവൻ കള്ളമാണെന്നറിയാൻ മാതൃഭൂമി ആവശ്യമാണു്. മാതൃഭൂമി പറയുന്നതു് മുഴുവൻ കള്ളമാണെന്നറിയാൻ ദേശാഭിമാനിയും മലയാള മനോരമയും ആവശ്യമാണു്.
അങ്ങനെയെങ്കിൽ, സത്യത്തിന്റെ അവസ്ഥ വളരെ ദയനീയമാണല്ലോ, സത്യമെന്തെന്നു് മനുഷ്യനു് എങ്ങനെ അറിയാൻ കഴിയും തുടങ്ങിയ പരിവേദനങ്ങൾ ചിലർ ഉയർത്തിയേക്കാം. പക്ഷെ, അതിന്റെ ആവശ്യമില്ല. കാരണം, യഥാർത്ഥസത്യം എന്തെന്നു് അറിയാൻ ആഗ്രഹിക്കുന്ന മനുഷ്യർ ലോകത്തിൽ എക്കാലത്തും അവഗണനീയമാംവിധം വിരളമായിരുന്നു. കേൾക്കാൻ ആഗ്രഹിക്കുന്നതു് കേൾക്കാനും, കാണാൻ ആഗ്രഹിക്കുന്നതു് കാണാനും, കിട്ടാൻ ആഗ്രഹിക്കുന്നതു് കിട്ടാനും കഴിഞ്ഞാൽ പൂർണ്ണമായും തൃപ്തിപ്പെടുന്നവരാണു് ബഹുഭൂരിപക്ഷം മനുഷ്യരും. അവരെ തൃപ്തിപ്പെടുത്തി നാലു് കാശുണ്ടാക്കുക എന്നതാണു് പത്രധർമ്മം. ന്യൂനപക്ഷങ്ങളെക്കൊണ്ടു് അവരുടെ മശിഹകളായി ആട്ടിൻതോലണിയുന്ന നേതാക്കൾക്കൊഴികെ മറ്റാർക്കും ഒരു ഗുണവുമില്ലെന്നിരിക്കെ, അവർക്കുവേണ്ടി അച്ചു് നിരത്തി നവോത്ഥാനിയ്ക്കാൻ പത്രമുതലാളികളെന്താ ആതുരസേവകരായ നന്മമരങ്ങളോ?
അരിക്കും ഉള്ളിക്കും വില കൂടുമ്പോൾ ദുഃഖിക്കുന്നവരല്ല ഡീസലിനു് വില കൂടുമ്പോൾ ദുഃഖിക്കുന്നവർ. കമ്മിമന്ത്രി ഖജനാവു് കൊള്ളയിടുമ്പോൾ രോഷം കൊള്ളുന്നവരല്ല, കോൺഗ്രിമന്ത്രി ഖജനാവു് കൊള്ളയിടുമ്പോൾ രോഷം കൊള്ളുന്നവർ. സൗന്ദര്യവും വൈരൂപ്യവുമെല്ലാം വീക്ഷകന്റെ കണ്ണുകളിലാണു് കുടികൊള്ളുന്നതെന്നപോലെ, നന്മയും തിന്മയും, തെറ്റും ശരിയുമെല്ലാം ഗുണഭോക്താവിന്റെ കാഴ്ചപ്പാടിൽ അധിഷ്ഠിതമാണു്.
അതുകൊണ്ടാണു് കൊള്ളയും കൊലയും വ്യഭിചാരവും സ്വജനപക്ഷപാതവും അഴിമതിയും അവയിൽത്തന്നെ കുറ്റകൃത്യങ്ങളല്ലാതാവുന്നതു്. അതുകൊണ്ടാണു് യോഗിയുടെ അഴിമതി മണിയുടെ അഴിമതിക്കു് ന്യായീകരണമാകുന്നതു്. അതുകൊണ്ടാണു് കമ്മ്യൂണിസ്റ്റ് വ്യഭിചാരവും, കോൺഗ്രസ്സ് വ്യഭിചാരവും, മുസ്‌ലിം ലീഗ് വ്യഭിചാരവും സ്വന്തം വേലിപ്പത്തലുകൾകൊണ്ടു് അളക്കാൻ അതാതു് പാർട്ടികളുടെ അടിമകൾക്കു് ഉളുപ്പില്ലാത്തതു്.
പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നതുകൊണ്ടാണു് കുളംകലക്കികളും അടിത്തട്ടുവരെ ഊളകളുമായ ന്യായീകരണത്തൊഴിലാളികൾ ഒരു ജനാധിപത്യസമൂഹത്തിന്റെ നാരായവേരറുക്കുന്ന അന്തകരാകുന്നതു്.
September 2019
September 2 2019 17:33
ബീഫ് എന്ന വാക്കിനു് വാമൊഴിജർമ്മനിൽ തർക്കം, ലഹള എന്നെല്ലാം അർത്ഥമുണ്ടു്. ജർമ്മനിയിൽ ജീവിക്കുന്ന ഭാരതീയരായ മാംസഭുക്കുകളും സസ്യഭുക്കുകളും തമ്മിൽ “ബീഫ്” ഉണ്ടാവുകയും, പ്രശ്നം ഒതുക്കാൻ ജർമ്മൻ പോലീസ്ഫോഴ്സിനു് ശക്തമായി ഇടപെടേണ്ടിവരികയും ചെയ്തു എന്നൊരു വാർത്ത സ്ട്രീമിൽ കണ്ടതുകൊണ്ടു് പറഞ്ഞെന്നു് മാത്രം.
ജർമ്മൻ റെസ്റ്റൊറാന്റ് സന്ദർശിച്ച ഒരു ഇൻഡ്യൻ കോടീശ്വരനു് ഭക്ഷണം മിച്ചം വച്ചതിന്റെ പേരിൽ അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു തള്ളയുടെ തെറി കേൾക്കേണ്ടി വന്നു എന്നൊരു വാർത്ത മുൻപു് കുറേനാൾ സ്ട്രീമിൽ ഓടിയിരുന്നു. പക്ഷേ, അതിന്റെ പേരിൽ അന്നു് പോലീസിന്റെ വക കേരളമോഡൽ ഉരുട്ടലോ ചാടിച്ചവിട്ടലോ ലാത്തിച്ചാർജ്ജോ കണ്ണീർവാതകപ്രയോഗമോ ഒന്നും ഉണ്ടായതായി വായിച്ചില്ല എന്നാണോർമ്മ.
September 3 2019 11:25
“പന്നി പെറ്റുകൂട്ടുന്നതുപോലെ”, “തവള മുട്ടയിടുന്നതുപോലെ”, “ആന പ്രസവിക്കുന്നതുപോലെ”, തുടങ്ങിയ രൂപകങ്ങൾ, മുള്ളൻപന്നികൾ ഇണചേരുന്നതുപോലെ വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ട പ്രയോഗങ്ങളാണു്. ഭക്തിപരവശരായ ശ്രോതാക്കൾ തൊട്ടാവാടികളെപ്പോലെ സൂക്ഷ്മബോധികളും മൃദുലലോലരുമാണെന്ന കാര്യം കഥാപ്രാസംഗികരും കവിതാപാരായണക്കാരും ഒരിക്കലും മറക്കരുതു്.
മലയാളത്തിലെ കവികളും കവയിത്രികളും, കഥാകൃത്തുകളും, “കഥാകൃത്തികളും” എന്തുകൊണ്ടാണു് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതു് എന്നെനിക്കു് മനസ്സിലാകുന്നില്ല.
September 3 2019 11:45
മൊത്തം ആസാം ജനതയെയും “അഭാരതീയരാക്കി” മാറ്റി നാടുകടത്തുക എന്ന ലക്ഷ്യമാണു് നരേന്ദ്രമോദി നയിക്കുന്ന ഭരണകൂടം പിന്തുടരുന്ന നയമെങ്കിൽ, ഭാരതീയർ എത്രയും വേഗം നരേന്ദ്രമോദിയെ സ്ഥാനഭ്രഷ്ടനാക്കണമെന്നാണു് എന്റെ അഭിപ്രായം.
September 5 2019 10:44
ജിജ്ഞാസുക്കളായ ശിഷ്യരാണു് ഒരു ഗുരുവിനു് ലഭിക്കാവുന്നതിൽവച്ചു് ഏറ്റവും മഹനീയരായ അധ്യാപകർ. കാരണം, കൂടുതൽ കൂടുതൽ പഠിച്ചു് തന്റെ അറിവുകൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ടതു് ഒരു അനിവാര്യതയാണെന്ന ബോദ്ധ്യം ഗുരുവിൽ ജനിപ്പിക്കുന്നതു്, ലോകത്തിലെ അതുവരെയുള്ള അറിവുകൾകൊണ്ടു് തൃപ്തിപ്പെടാൻ മനസ്സില്ലാത്തവരും, താന്തോന്നികൾ എന്നു് “പണ്ഡിതരാൽ” താഴ്ത്തിക്കെട്ടപ്പെടുന്നവരും, എണ്ണത്തിൽ അവഗണനീയമാംവിധം പരിമിതരുമായ ഏതാനും ശിഷ്യരാണു്. അവരെ ഉൾക്കൊള്ളാൻ കഴിയാത്ത ഗുരുക്കൾക്കു് അധ്യാപനം എന്നതു് ഒരു തൊഴിലും, അധ്യാപകർ എന്ന വിളിപ്പേരു് ഒരു പദവിയും മാത്രം!
September 5 2019 12:23
പൂച്ചക്കു് ആരു് മണി കെട്ടുമെന്നതായിരുന്നില്ല, പൂച്ചക്കു് ആരു് “ആദ്യം” മണി കെട്ടുമെന്നതായിരുന്നു എലികളെ എക്കാലവും അലട്ടിയിരുന്ന പ്രശ്നം.
അമൃത് രംഗൻ എന്ന ഒരു “എലി” (ഇവിടെ, കളമശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ), സക്കീർ ഹുസൈൻ എന്ന ഒരു “പൂച്ചയുടെ” (ഇവിടെ, CPI-M കളമശ്ശേരി ഏരിയ സെക്രട്ടറി) കഴുത്തിലോ, പറയാനോ, ബോധമുള്ള മനുഷ്യരെ കാണിക്കാനോ കൊള്ളാത്ത മറ്റെവിടെയെങ്കിലുമോ, ആദ്യമായി ഒരു കിടുമണി കെട്ടിത്തൂക്കിയാൽ തീരുന്ന പ്രശ്നമേ തത്കാലം എലികൾക്കു് (ഇവിടെ, സമ്പൂർണ്ണസാക്ഷരരും, “ഗംപ്ലീറ്റ്” പ്രബുദ്ധരുമായ കേരളജനത) ഉള്ളു. രക്തഹാരം ചാർത്തലിന്റെ കമ്മ്യൂണിസ്റ്റ് മാതൃകയിൽ, കൊലയാളിപ്പൂച്ചകളുടെ കഴുത്തിലോ, മാർക്സ് മുത്തപ്പനു് മാത്രമറിയാവുന്ന മറ്റെവിടെയെങ്കിലുമോ അണിയിക്കാൻ, ചാട്ടവാറിൽ കോർത്ത മണിമണികളുമായി അനേകം “എലികൾ” അമൃത് രംഗനെ പിന്തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
മണികെട്ടി ആട്ടിപ്പായിക്കേണ്ടവരായ പൂച്ചകൾ ഒന്നോ രണ്ടോ സക്കീർ ഹുസൈനുകളിൽ ഒതുങ്ങുമെന്നു് കരുതണ്ട. സകലലോകവും ഉറങ്ങുന്ന നട്ടപ്പാതിരയ്ക്കു് പറമ്പിലെ വാഴത്തോപ്പിൽ ആർഭാടപൂർവ്വമുള്ള കവിതാപാരായണത്തോടെ ഇണചേരുന്ന കാമാതുരപൂച്ചകളെ തോല്പിക്കുന്നതരം പൂച്ചക്കവിതകൾ എഴുതി മനുഷ്യരെ സ്വൈരം കെടുത്താനായി ഉറങ്ങാതിരിക്കുന്ന അത്യന്താധുനിക മാർക്സിസ്റ്റ് കവികൾ മുതൽ, ജനത്തിന്റെ പൊതുമുതൽ, അതു് നിയമപരമായി കാണാനും പരിശോധിക്കാനും അർഹതയും അവകാശവുമുള്ളവരിൽ നിന്നുപോലും മറച്ചുപിടിക്കാനായി കോണകത്തിനുള്ളിൽ ഒളിപ്പിച്ചുവക്കുന്ന സാമ്പത്തികവിദഗ്ദ്ധർ വരെയുള്ള പൂച്ചകളുടെ അയ്യരുകളികൾ അരങ്ങേറുന്ന “നംബർ വൺ റിപ്പബ്ലിക്കാണു്” ഇന്നത്തെ നവോത്ഥാനകേരളം! ഉടൽനിറയെ മണികൾ കെട്ടിത്തൂക്കി ബഹുമാനിക്കപ്പെടേണ്ട മഹാത്മാക്കൾ!
September 6 2019 9:34
സ്വന്തം ഉമ്മറം വൃത്തിയാക്കിയിട്ടുപോരേ അന്യന്റെ പറമ്പു് കരിയില വീണു് മൂടിയതിനെ കുറ്റം പറയാൻ എന്നൊക്കെ ചിലർ എതിർപക്ഷത്തോടു് ചോദിക്കുന്നതായി കണ്ടിട്ടുണ്ടു്. അടിച്ചുതളിച്ചതിന്റെ നനവു് മാറുന്നതിനു് മുൻപേ എടുത്ത ഉമ്മറത്തിന്റെ ഫോട്ടോ മറുപടിയായി കയ്യോടെതന്നെ ചോദ്യകർത്താവിനു് ലഭിക്കുമെന്നതാണു് ഫലം.
രണ്ടു് വാഴ വയ്ക്കുന്നതായിരുന്നു ഇതിൽ ഭേദം എന്നു് ആരെങ്കിലും പറഞ്ഞാൽ ഉടനെ സ്വന്തം വാഴത്തോട്ടത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരുടെ ലോകമാണു്. ഒരു പൂ ചോദിച്ചാൽ ഒരു പൂങ്കാവനം കൊടുക്കണമെന്നു്, ഓഷോയാണെന്നു് തോന്നുന്നു, പഠിപ്പിച്ചിട്ടുണ്ടു്. മനുഷ്യർക്കു് ഉമ്മറത്തിന്റെയും വാഴത്തോട്ടത്തിന്റെയും ഫോട്ടോകൾ കണ്ടു് കൊതിയും മതിയും മാറ്റാമെന്നൊരു ഗുണം അത്തരം കുറ്റപ്പെടുത്തലുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമുണ്ടു്.
കേന്ദ്രഗവണ്മെന്റിന്റെ കുറ്റങ്ങളും കുറവുകളും കേട്ടു് കൊതിയും മതിയും മാറാൻ കേരളഗവണ്മെന്റിന്റെ കുറ്റമോ കുറവോ ചൂണ്ടിക്കാണിച്ചാൽ മതിയെന്നപോലെയാണു് കാര്യങ്ങൾ!
പക്ഷേ, “സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു് നോക്കുന്നതു് എന്തു്?” എന്ന ബൈബിളിലെ മത്തായിവചനം വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടതുണ്ടു്. കവിളിൽ കമ്പി തിരുകി, കമ്പിയുടെ അറ്റത്തു് ചെറുനാരങ്ങകൾ ഫിറ്റ് ചെയ്തു് ദൈവങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന പ്രബുദ്ധരുടെ നാടാണു്. ആർക്കറിയാം, കോൽ കുത്തിയിറക്കിയ സ്വന്തം കണ്ണുമായി ഒരു സെൽഫിയെടുത്തു് സഹോദരന്റെ കണ്ണിലെ കരടിനു് ശക്തമായ ഒരു മറുപടി നൽകിക്കളയാമെന്നു് പുരോഗമനപക്ഷക്കാരായ ചിലർക്കെങ്കിലും തോന്നിക്കൂടെന്നില്ല.
September 7 2019 10:15
ചന്ദ്രയാൻ ദൗത്യം ഭാഗികമായി പരാജയപ്പെട്ടതുകൊണ്ടു് രണ്ടു് ഗുണമുണ്ടായി: പരാജയം കാണാൻ കൊതിച്ചവർക്കു് ആഹ്ലാദം, ദൗത്യത്തിന്റെ സൂത്രധാരകർക്കു് ഭാവിയിൽ തിരുത്തേണ്ടതെന്തെന്നു് മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ടുള്ള നേട്ടം.
ഏതു് കാര്യത്തിലായാലും വിജയം ചിലർക്കു് സന്തോഷത്തിനും മറ്റു് ചിലർക്കു് സന്താപത്തിനുമാണു് കാരണമാകുന്നതു്. അതേകാര്യത്തിൽ പരാജയം സംഭവിച്ചാലും “പക്ഷവാതം” നിലനിൽക്കും. പക്ഷേ, അപ്പോൾ ഇടതും വലതും പക്ഷങ്ങൾ തമ്മിൽ പരസ്പരം ഒരു വച്ചുമാറ്റം നടത്തി, പഴയ സന്തോഷികൾ പുതിയ സന്താപികളും, പഴയ സന്താപികൾ പുതിയ സന്തോഷികളുമായി രൂപാന്തരപ്പെട്ടിരിക്കുമെന്നേയുള്ളു. അമ്മയെക്കൊന്നാലും കക്ഷിരാഷ്ട്രീയം രണ്ടു്!
“എന്റെ കറുത്ത ചന്തി വൃത്തിയാക്കാൻ വെളുത്ത ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കുന്നിടത്തോളം കാലം ഞാൻ അതൊന്നും കാര്യമാക്കുന്നില്ല” എന്ന മഹദ്‌വചനം വഴി തന്റെ കരിങ്കൂതിക്കു് ഇന്റർനാഷണൽ റെപ്യുട്ടേഷൻ നേടിക്കൊടുത്ത ബീപ്ലവശിങ്കം റോബർട്ട് മുഗാബെ മരിച്ചാലും ജനം അണിനിരക്കുന്നതു് ഇരുപക്ഷങ്ങളായിട്ടായിരിക്കും – ഇടതുപക്ഷതളർവാതക്കാർ, വലതുപക്ഷതളർവാതക്കാർ!
September 9 2019 10:19
ആത്മാഭിമാനമുണ്ടെങ്കിൽ പി. ജെ. ജോസഫ് യൂഡിഎഫ് വിടണമെന്നു് കോടിയേരി.
– ഒരുവന്റെ ഇല്ലായ്മകൾ വിളിച്ചുപറഞ്ഞു് അവഹേളിക്കുന്നതല്ല, നമുക്കു് ധാരാളമായി ഉള്ളതു് ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നതാണു് കമ്മ്യൂണിസം എന്നു് പോരാളി ഷാജി.
September 9 2019 10:20
തുഷാർ വെള്ളാപ്പള്ളി ഒരു കത്തോലിക്കനല്ലാത്തതു് സഭയ്ക്കു് ഒരു തീരാനഷ്ടമായെന്നു് പറഞ്ഞാൽ മതി. അഗ്നിപരീക്ഷകളെ അതിശയകരമായി അതിജീവിക്കുന്നവർ വിശുദ്ധരാക്കപ്പെടുന്നതാണു് കത്തോലിക്കാസഭ പിന്തുടരുന്ന രീതി. വിശുദ്ധരുടെ നാമത്തിൽ വാതുറന്നു് ഭക്തജനങ്ങളെ കാത്തിരിക്കുന്ന നേർച്ചപ്പെട്ടികളാണു് അതിന്റെ മീമാംസാധിഷ്ഠിതപരിണാമഗുസ്തി.
നേർച്ചപ്പെട്ടികളുടെ അനുഗ്രഹത്താൽ സ്വർണ്ണം പൂശപ്പെട്ട ദേവാലയങ്ങളും, കസവു് ചാർത്തപ്പെട്ട കാപ്പകളും, ശവക്കല്ലറകളെ വെള്ളപൂശി വെടിപ്പാക്കാൻ കോടതിച്ചിലവായും വക്കീൽഫീസായും മറ്റും ചിലവാക്കേണ്ടിവന്ന കോടികളുമെല്ലാം ശ്രദ്ധിച്ചാലേ, നേരത്തും കാലത്തും മതപരിവര്‍ത്തനം നടത്തി കത്തോലിക്കനാകാതിരുന്നതുമൂലം കർത്താവിന്റെ തിരുസഭക്കു് തുഷാർ വെള്ളാപ്പള്ളി വരുത്തിവച്ച നഷ്ടം എത്ര ഭീമമാണെന്നു് മനസ്സിലാകൂ.
September 15 2019 12:14
പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, വി. മുരളീധരൻ തുടങ്ങിയ “ആം” ആദ്മികൾ ഇലക്ഷൻ പ്രമാണിച്ചു് പാലായിൽ തമ്പടിച്ചിരിക്കുകയാണെന്നു് കേട്ടു.
– മുള്ളുമുരുക്കുമരത്തിനു് മുകളിൽ വലിഞ്ഞുകയറിയായിരിക്കണം ഇലക്ഷൻ പ്രമാണിച്ചു് (ആന എഴുന്നള്ളിപ്പിന്റെ അകമ്പടിയോടെ) അരങ്ങേറേണ്ടുന്ന കൊടിയേറ്റച്ചടങ്ങു്. കൈതച്ചക്കയിൽ നിന്നും മുള്ളുമുരുക്കിലേക്കു് മുത്തങ്ങയിൽ നിന്നും മരടിലേക്കുള്ള ദൂരമേയുള്ളു. നെത്തോലിയിൽ നിന്നും മത്തിയിലേക്കുള്ള അതേ ദൂരം. ഉത്സാഹിച്ചാൽ താങ്ങാവുന്നതേയുള്ളു.
“അണ്ട്രാവി കീറിയ തവളക്കുഞ്ഞിനു് മുള്ളുമുരുക്കിൽ കയറാൻ മോഹം.” – മഹാകവി കുഞ്ഞുകുഞ്ഞു് വലിയവായിൽ ചെറിയകോയിത്തമ്പ്രാൻ.
September 15 2019 12:18
“നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല, പക്ഷേ, അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ സംരക്ഷിക്കാൻ വേണ്ടി മരണംവരെ ഞാൻ ഉറുമിയും വടിവാളും ചുഴറ്റും” എന്നു് പറഞ്ഞതു് വോൾട്ടയറാണെന്നു് ഞാനാദ്യം കേട്ടതു് കേരളത്തിലെ മാർക്സിസ്റ്റുകളിൽ നിന്നാണു്. കേരളമാർക്സിസ്റ്റുകൾ ശരിക്കും ബോധവത്കരിക്കപ്പെട്ട ബുദ്ധിജീവികളാണു്. നീണ്ടും പരന്നും ചരിഞ്ഞുമുള്ള വായനയുടെ ഉടമകളും അടിമകളും! – ആഡം സ്മിത്ത് മുതൽ കാൾ മാർക്സ് വരെ, ശ്രീനാരായണ ഗുരു മുതൽ ഓഷോ വരെ, മുട്ടത്തു് വർക്കി മുതൽ ഓ. വി. വിജയൻ വരെ, ഗ്രാംഷി മുതൽ ഗാർസ്യ മാർകേസ് വരെ, ദേശാഭിമാനി മുതൽ മലയാള മനോരമ വരെ…! അതുകൊണ്ടു്, അവരിൽ നിന്നും സാധാരണ മനുഷ്യർക്കു് ധാരാളം കാര്യങ്ങൾ പഠിക്കാനാവും. അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം, വാണിജ്യം, വ്യവസായം, നോക്കുകൂലി, ഹർത്താൽ, സ്ത്രീസമത്വം, വനംകയ്യേറ്റം, പ്രകൃതിസംരക്ഷണം, വയൽ നികത്തൽ, കായൽ വിഴുങ്ങൽ, ശബരിമല, മെത്രാൻബാവ, ആർത്തവം, പാറമട, പാവാട, മരടു്, ചെങ്ങറ, മുത്തങ്ങ, മുത്തൂറ്റു് എന്നുവേണ്ട, ലോകത്തിലെ ഏതൊരു വിഷയത്തിലും ആധികാരികവും, സത്യസന്ധവും, പക്ഷഭേദമേതുമില്ലാത്തതുമായ ഒരഭിപ്രായം അറിയണമെന്നുള്ളവർക്കു് ഏതുസമയവും ഉത്തമബോദ്ധ്യത്തോടെ സമീപിക്കാൻ കഴിയുന്നവരാണു് കേരളത്തിലെ മാർക്സിസ്റ്റുകൾ.
വോൾട്ടയറിൽ നിന്നും മലയാളമാർക്സിസ്റ്റുകൾ ഏറ്റെടുത്ത അതേ നിലപാടാണു്, “ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു രാജ്യം, ഒരു ഭാഷ, ഒരു കക്കൂസ് മനുഷ്യനു് ” എന്ന മഹനീയ തത്വത്തിന്റെ അടിസ്ഥാനത്തിൽ, ഹിന്ദി ഭാഷയുടെ “കമ്പൽസിവ് കമ്പ്രഷൻ” ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇൻഡ്യൻ ആഭ്യന്തരമന്ത്രി അമിത് ഷാ (മാർക്സിയൻ ഭാഷയിൽ അമിട്ട് ഷാ/പോരാളി ഷാജി, ഹിന്ദിയിൽ अमित शाह) പറഞ്ഞ അഭിപ്രായത്തിന്റെ കാര്യത്തിൽ എന്റേതും: “നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല, किंतु परंतु, അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ സംരക്ഷിക്കാൻ വേണ്ടി മരണംവരെ ഞാൻ ഉറുമി ചുഴറ്റും.”
ഒരു ഭാഷയോ ഒരു വിഷയമോ കൂടുതൽ പഠിച്ചതുകൊണ്ടു് ദോഷമൊന്നും വരാനില്ല, ഗുണങ്ങൾ ഉണ്ടായിക്കൂടെന്നുമില്ല. “കൊണ്ടുപോകില്ല ചോരന്‍മാര്‍, കൊടുക്കുംതോറുമേറിടും, മേന്മ നല്‍കും മരിച്ചാലും, വിദ്യ തന്നെ മഹാധനം” എന്നാണല്ലോ കവിയാണെങ്കിലും കവച്ചതു്! എന്നിരിക്കിലും, മാതൃഭാഷയായ മലയാളം പോലും തെറ്റുകൂടാതെ എഴുതാനോ വായിക്കാനോ അറിയാത്ത മലയാളികളോടു് ഹിന്ദി ഭാഷ കൂടി പഠിക്കാൻ ആഹ്വാനം ചെയ്യുന്നതിനു് മുൻപു്, ഇൻഡ്യയുടെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ, ശ്രീമാൻ അമിത് ഷാ”ജി” രണ്ടുവട്ടം ആലോചിക്കണമായിരുന്നു എന്നാണെന്റെ പക്ഷം.
September 17 2019 12:38
മരടിലെ ഫ്ലാറ്റുകളിൽ ഉള്ളവരെ കുടിയൊഴിപ്പിച്ചാൽ കേരളത്തിലെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനും, ഭക്ഷണപദാർത്ഥങ്ങളിലും ആശയങ്ങളിലും ആത്മീയതയിലും വരെ, എന്തിലും ഏതിലുമുള്ള മായം ചേർക്കലിനും വിഷം കലർത്തലിനും, “വൈരുദ്ധ്യാത്മകം” എന്നു് കമ്മ്യൂണിസ്റ്റ് താത്വികതാർക്കികർ വിശ്രമമില്ലാതെ വിശേഷിപ്പിക്കുന്ന “ആത്മീയാധിഷ്ഠിത” ഭൗതികവാദങ്ങൾക്കും, സ്വതന്ത്രചിന്താപരമായ പാരതന്ത്ര്യങ്ങൾക്കും, സമാനതകളില്ലാത്ത മറ്റിനം ഊളത്തരങ്ങൾക്കും, കാപട്യങ്ങൾക്കും, കഴുവേറിത്തരങ്ങൾക്കും എന്നേക്കുമായി തടയിടാൻ കഴിയുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!
പക്ഷേ, കുടിയൊഴിപ്പിച്ചു് നാടുകടത്തേണ്ടവർ സുഖവാസം അനുഷ്ഠിക്കുന്നതു് മരടിലെ ഫ്ലാറ്റുകളിൽ മാത്രമല്ല, രാഷ്ട്രീയമല്ലാത്ത രാഷ്ട്രീയത്തിലും, സംസ്കാരം എന്നാൽ എന്തെന്നറിയാത്ത “അവാർഡ് തെണ്ടികളാൽ” നിയന്ത്രിക്കപ്പെടുന്ന സാംസ്കാരികമേഖലകളിലും, യുക്തിയില്ലാത്ത യുക്തിവാദത്തിലും, സ്വതന്ത്രമല്ലാത്ത സ്വതന്ത്രചിന്തയിലും, വ്യഭിചാരത്തിലും പീഡോഫീലിയയിലും ബലാൽസംഗത്തിലും ബലാൽക്കാരത്തിലും അധിഷ്ഠിതവും, ദൈവനാമത്തിൽ അരങ്ങേറുന്നതുമായ മതസംവിധാനങ്ങളിലുമെല്ലാമാണു്. അറപ്പുളവാക്കുന്ന അതുപോലത്തെ അറവുശാലകളിലെ സ്ഥിരം പറ്റുവരവുകാരോടാണു് അത്തരം തന്തയില്ലായ്മക്കു് തടയിടണമെന്നു് തലമുറകളിലൂടെ സിസ്റ്റമാറ്റിക്കായി “ഷണ്ഡീകരിക്കപ്പെട്ട” പൊതുജനം എന്ന കഴുതകൾ ആവശ്യപ്പെടുന്നതു്!!
ഇപ്പറഞ്ഞതിനു് യാതൊരു കാരണവശാലും മരടിലെ ഫ്ലാറ്റുകളിൽ ഉള്ളവരെ കുടിയൊഴിപ്പിക്കരുതെന്നു് അർത്ഥമില്ല. അജ്ഞത മൂലം സംഭവിച്ച അബദ്ധം എന്നൊരു പരിഗണന മരടിൽ ഫ്ലാറ്റ് വാങ്ങിയ ആരും അർഹിക്കുന്നില്ല. അതുപോലൊരു പരിഗണന ഇന്നത്തെ ലോകത്തിൽ അത്തരക്കാർക്കു് ഉണ്ടായിക്കൂടാ. നമ്മൾ ഇവിടെ സംസാരിക്കുന്നതു് വിദ്യാഭ്യാസമോ, അന്നന്നത്തെ ആഹാരത്തിനു് വകയോ ഇല്ലാത്ത ആദിവാസികളെപ്പറ്റിയല്ല, ലക്ഷങ്ങൾ മുടക്കാൻ കഴിവുള്ളവരും, ബോധവത്കൃതർ ആകേണ്ടവരുമായ ആധുനികരെപ്പറ്റിയാണു്. മാർക്സിയൻ ഭാഷയിൽ പറഞ്ഞാൽ, ഒറിജിനൽ “ക്യാപ്പിറ്റലിസ്റ്റ് ബൂർഷ്വാസി”!
കമ്മ്യൂണിസ്റ്റ് ആചാര്യൻ ഫ്രീഡ്രിഹ് എൻഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 1888-ലെ ഇൻഗ്ലീഷ് പതിപ്പിൽ നല്കിയ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ, സാമൂഹ്യോത്പാദനോപകരണങ്ങളുടെ ഉടമകളും കൂലിവേലയെടുപ്പിക്കുന്നവരുമായ ആധുനികമുതലാളിവർഗ്ഗമാണു് “ബൂർഷ്വാസി”. അതായതു്, സമൂഹത്തിൽ ഉത്പാദനം നടത്തുന്ന ഒരു ഉപകരണം എന്ന നിലയിൽ, നിർണ്ണായകമായ നിമിഷത്തിൽ അവസരത്തിനൊത്തു് “ഉണരുന്ന” അണ്ടിയുള്ള ഏതൊരുവനും, ദാരിദ്ര്യം അനുഭവിക്കുന്ന ആരെക്കൊണ്ടെങ്കിലും ഒരു കൂലിവേല എന്ന നിലയിൽ അടുക്കളപ്പണി ചെയ്യിക്കുന്ന ഏതൊരുത്തിയും ഫ്രീഡ്രിഹ് എൻഗൽസിനെ സംബന്ധിച്ചു് ബൂർഷ്വാസിയാണു്!
തന്മൂലം, എന്റെ അഭിപ്രായത്തിൽ, ആലഞ്ചേരിപ്പിതാവും അമൃതാനന്ദമയിമാതാവും യൂസഫലി മുതലാളിയും അടക്കമുള്ള ജന്മിമുതലാളിപൗരോഹിത്യബൂർഷ്വാമേധാവിത്വത്തോടു് അനാദികാലം മുതൽ സന്ധിയില്ലാസമരം പ്രഖ്യാപിച്ചിരിക്കുന്ന മാർക്സിയൻ “മാക്രിസ്റ്റുകൾ” എന്ന നിലയിൽ, ഇപ്പോൾ കേരളത്തെ നയിക്കുന്ന ഭരണകൂടം കുടിയൊഴിപ്പിക്കേണ്ടതു് മരടിലെ ഫ്ലാറ്റുകൾ വാങ്ങിയ ബൂർഷ്വാസികളെ മാത്രമല്ല, നിർമ്മാതാക്കൾക്കു് അനധികൃതമായി ഫ്ലാറ്റുകൾ പണിയാൻ കൈക്കൂലിയുടെയും മറ്റു് നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ അനുവാദം നൽകിയ ഉദ്യോഗസ്ഥരെയും, അവർക്കു് കൂട്ടുനിന്ന ജനപ്രതിനിധികളെയും ഒന്നടങ്കമാണു്.
September 20 2019 13:35
ഡാ, ഡാ, അപ്പൻ പാലത്തേൽ നിൽക്കുമ്പോൾ പാലം വലിക്കല്ലേടാ കഴുവേറീ എന്നായിരുന്നു മുൻപൊക്കെ തല്ലുകൊള്ളിത്തരം കാണിക്കുന്ന ടീനേജ് അനിയന്മാരോടു് ചേട്ടന്മാർ സ്നേഹപൂർവ്വം ഉപദേശിച്ചിരുന്നതു് . ഇന്നു് കൊച്ചുകുഞ്ഞുങ്ങളാണു് കഥാനായകർ. പാലം വലിക്കലല്ല, പാലം പണിയലാണു് അവരുടെ രീതി. – വാപ്പയും നാലിലധികം ഭാര്യമാരും പാലത്തേൽ ഒന്നിച്ചു് നിന്നാൽ തകർന്നു് വീഴുന്ന തരം പാലങ്ങൾ നിർമ്മിക്കുന്ന, പാൽപ്പുഞ്ചിരി മായാത്ത കുഞ്ഞുങ്ങൾ!
അത്തരം പൊന്നോമനക്കുഞ്ഞുങ്ങളോടാണു്: ഡാ, ഡാ കഴുവേറികളേ! നിങ്ങളുടെ വാപ്പമാരും ഉമ്മമാരും ഇക്കാക്കമാരും താത്തമാരും, നിർദ്ദോഷികളായ അവരുടെ അയൽക്കാരും കയറുമ്പോഴേക്കും ഇടിഞ്ഞു് വീഴുന്ന തരത്തിൽ പാലങ്ങൾ പണിയാതെടാ, മരപ്പോത്തുകളേ!
മോർണിങ് ഷോയ്ക്കും, മാറ്റിനിക്കും, ഫസ്റ്റ് ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും മുടങ്ങാതെ വെള്ളിത്തിരയിലെത്തി, “അഴിമതി നടത്തുന്ന ഞങ്ങളെ ഞങ്ങൾ കർശനമായി നേരിടും” എന്നു് ശത്രുകക്ഷികൾക്കുപോലും സംശയത്തിനു് ഇടനൽകാത്തവിധം ജാംമ്പവാന്റെ നഴ്സറികാലം മുതൽ ശക്തിമത്തായിയായും, കർശനമക്കാരായും പ്രത്യയശാസ്ത്രപരമായ പ്രഖ്യാപനങ്ങൾ നടത്തി “അഗതികളും ആർത്തരും ആലംബഹീനരുമായ” പ്രജകളെ ആശ്വസിപ്പിക്കുന്ന, നന്മമരമായ മുഖ്യമന്ത്രിയും, നന്മസസ്യങ്ങളായ മറ്റിനം കുറുന്തോട്ടികളും മാത്രമാണു് ജനതയ്ക്കു് ആകെയൊരാശ്വാസം! കേരളജനതയ്ക്കു് ഇനി ആരിലെങ്കിലും ഒരു പ്രതീക്ഷക്കു് വകയുണ്ടെങ്കിൽ അതു് അവരിലാണു്, അവരിലാണു്, അവരിൽ മാത്രമാണു്!
നാടുവാഴികളായ മന്ത്രിമാരുടെ അത്തരം കടുത്ത ഇരട്ടച്ചന്തി പ്രഖ്യാപനങ്ങൾ വന്നാൽ, പിറ്റേന്നു് രാവിലെ ഏഴു് മുപ്പതു് മുതൽ കേരളത്തിൽ അത്തരം പാലംപണികൾ സമ്പൂർണ്ണമായി നിർത്തിവയ്ക്കപ്പെടുന്നതാണു് രീതി. അനുഭവം കുരു!
September 21 2019 10:42
ബക്കറ്റ് എലിവേറ്റർ (ഏകാങ്കം)
കോടിയേരി ബാലകൃഷ്ണൻ പിരിവിനുള്ള ബക്കറ്റില്ലാതെ പാലായിലും മരടിലുമെല്ലാം ചുറ്റിത്തിരിയുന്നതായി CID റിപ്പോർട്ടിലൂടെ മനസ്സിലാക്കിയ പിണറായി വിജയന്റെ സംയമനശേഷിയുടെ അവസാനത്തെ തുള്ളികൂടി ആവിയായ പശ്ചാത്തലത്തിലാണു് ഏകാങ്കം അരങ്ങേറുന്നതു്. റെഡ് വാളണ്ടിയേഴ്‌സിന്റെ കമ്മാന്റർ- ഇൻ-ചീഫ് എന്ന നിലയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന സമയത്തുൾപ്പെടെ, കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനസെക്രട്ടറിയുടെ കൈവശം എപ്പോഴും ഉണ്ടായിരിക്കേണ്ട ഒരു സാമാനമാണു് ബക്കറ്റ്. ഫ്രാങ്കോ ബിഷപ്പിനു് അംശവടി എന്താണോ, അതാണു് കോടിയേരി ബാലകൃഷ്ണനു് ബക്കറ്റ് – ഉത്തരവാദിത്വത്തിന്റെയും അധികാരത്തിന്റെയും പ്രതീകം! സംസ്ഥാനസെക്രട്ടറി തന്റെ ഉന്നതപദവിക്കു് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയാൽ, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിൽ പിണറായി വിജയനും അതു് പേരുദോഷമുണ്ടാക്കുന്ന കാര്യമാണു്. കോമാളിത്തത്തിലെ വൈലക്ഷണ്യം ഒരു “കാദർ” പാർട്ടിക്കു് വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റത്തിന്റെ തീക്ഷ്ണത അനുസരിച്ചു് വാക്കാൽ ശാസനയോ, കർമ്മാൽ ശിക്ഷയോ അനിവാര്യമായും അപരാധിക്കു് നൽകിയിരിക്കണം. ചുരുങ്ങിയതു്, എന്തോ നൽകിയിട്ടുണ്ടു് എന്നൊരു തോന്നൽ ന്യായീകരണവാൽനക്ഷത്രങ്ങളിൽ ജനിപ്പിക്കുകയെങ്കിലും ചെയ്തിരിക്കണം. പ്രശ്നം നിലനിൽപ്പിന്റേതാണു്.
അവതരണഗാനം വേണമെന്നുണ്ടെങ്കിൽ “വാറ്റുചാരായങ്ങളേ, ബലികുടീരങ്ങളേ” എന്ന സാമൂഹികസാമ്പത്തികവിപ്ലവഗാനമാവാം. കർട്ടൻ ഉയരുമ്പോൾ സിംഹാസനത്തിൽ അർശ്ശസ്സുള്ളവനെപ്പോലെ ഞെരിപിരികൊണ്ടു് അക്ഷമനായി ഇരിക്കുന്ന പിണറായി വിജയൻ. സൈഡിൽ നിന്നും ആദ്യം പാദം, പിന്നെ ഉദരം, അവസാനം തല എന്ന ക്രമത്തിൽ, ലംബത്തിൽ നിന്നും പത്തു് ഡിഗ്രി പിന്നോട്ടു് ചാഞ്ഞ പതിവു് ശൈലിയിൽ പ്രവേശിക്കുന്ന മനുഷ്യരൂപം കോടിയേരിയാണെന്നു് മനസ്സിലാക്കാൻ സദസ്യർക്കു് ബുദ്ധിമുട്ടില്ല.
പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റെവിട്രാ ബാലേഷ്‌ണാ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: (കഷണ്ടി മാന്തിക്കൊണ്ടു്) അതു്… ബ ബ്ബ ബ്ബ…
പിൺറോയ്‌സ് വിജിലിൻസ്കി: നീയെന്താണ്ട്രാ ഉമ്മാനോവ് ചാണ്ട്യേവിച്ചിനു് പഠിക്കുവാ? ബക്കറ്റില്ലാതെ പുറത്തിറങ്ങരുതെന്നു് നിന്നോടു് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്രാ ഹമുക്കേ? കണ്ണൂരിയൻ കമ്മ്യൂണിഷ്ട് പാർട്ടിയുടെ പൊഹ കാണാനുള്ള പുറപ്പാടാണെങ്കിൽ ഉപ്പിട്ടു് മൂടും ഞാൻ!
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇനി ആവർത്തിക്കില്ല ബോസ്.
പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റ്വാഹിയല്ലാത്ത നിന്നെക്കണ്ടു് ചെന്നിത്തല്ലിക്കൊൽക്കോവ് രമേശ്നോവ്സ്കി താനല്ലയോ ഇവാൻ ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി എന്നു് ജനത്തിനു് വർണ്ണ്യത്തിൽ മൂത്രശങ്ക തോന്നിയാൽ, പിന്നെ ചത്തേച്ചാൽ മതി. പാർട്ടിയുടെ കഥയും നമ്മുടെ കഞ്ഞികുടിയും അതോടെ തീരും.
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: അത്രയ്ക്കങ്ങടു് നിരീച്ചില്യ. വീഴ്ച പറ്റി.
പിൺറോയ്‌സ് വിജിലിൻസ്കി: വീഴ്ച പറ്റും. അതിൽ അത്ഭുതമില്ല. ചിന്താന്യോവ ജെറോമൊസ്കോവാ വല്ലതും മൊഴിഞ്ഞോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: പോരാൾനിഷ്ക്കോവ് ഷാജ്യാന്യോവ് റിപ്പോർട്ട് ഒന്നും തന്നില്ല. മണിയാൻസ്കി ആശാന്യോവിച്ച് എന്തോ പുലമ്പിയെന്നു് വീണാങ്കാ ഗോർഗോവ്സ്കായ പറഞ്ഞു് കേട്ടു.
പിൺറോയ്‌സ് വിജിലിൻസ്കി: ചതിച്ചോ? എന്തായിരുന്നു പുലമ്പൽ വിഷയം?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: സഖാവ് ലംബോവ് ദുരോസ്‌കിയുടെ ഭൂപരിഷ്കരണനിയമമായിരുന്നത്രെ!
പിൺറോയ്‌സ് വിജിലിൻസ്കി: അതിനെ സംബന്ധിച്ചു് മണിയാൻസ്കിക്കു് വല്ലതും അറിയാമോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇല്ല.
പിൺറോയ്‌സ് വിജിലിൻസ്കി: എനിക്കും നിനക്കും പാർട്ടിക്കും അതിനെ സംബന്ധിച്ചു് ഒരു ചുക്കും അറിയില്ല. മനസ്സിലായോ?
ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ആയി.
പിൺറോയ്‌സ് വിജിലിൻസ്കി: അപ്പോൾ ശരി. എല്ലാം പറഞ്ഞപോലെ. കടക്കു് പുറത്തു്!
(കർട്ടൻ)
September 21 2019 11:34
മുഖലക്ഷണം നോക്കി ആളെ വിലയിരുത്തുന്ന ഒരു ആപ്പ് കണ്ടു. ഞാൻ അതിൽ കൊണ്ടുപോയി തലവച്ചാൽ, “മുഖലക്ഷണപ്രകാരം ഒരു കള്ളന്റെ ലുക്കുണ്ടു്. മുഖലക്ഷണപ്രകാരമല്ലാതെയും അങ്ങനെതന്നെ” എന്നായിരിക്കും “ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ” (ഇവിടെ, അതുപോലൊരു പ്രോഗ്രാം എഴുതിയ ഊളയുടെ) വിലയിരുത്തൽ എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. അതുകൊണ്ടു് ആ പരിപാടി വേണ്ടെന്നു് വച്ചു. എന്തിനു് വെറുതെ … …
September 23 2019 11:36
വിമർശനം കേരളത്തിൽ
ഒരു പ്രവൃത്തി വഴിയുള്ള നേട്ടത്തിലല്ല, അതിനു് പിന്നിലുള്ള ഉദ്ദേശ്യത്തിലാണു് ആ പ്രവൃത്തിക്കു് ധാർമ്മികമൂല്യം നല്കുന്ന ഏക സവിശേഷത കുടികൊള്ളുന്നതു് എന്ന ധർമ്മശാസ്ത്രപരമായ വാക്യം ഇമ്മാന്വേൽ കാന്റിന്റേതാണു്. തെറ്റുകൾ പിടിക്കപ്പെടുമ്പോൾ ദൈവത്തിനു് മുന്നിലും, സ്വന്തം മനസ്സാക്ഷിക്കു് മുന്നിലും താൻ നിരപരാധിയാണെന്നു് ആണയിടുന്ന നന്മമരങ്ങളെ വിലയിരുത്തേണ്ടതു് ആ നിലയിലായിരിക്കണം. തന്റെ നിലനില്പിനു് നേർച്ചപ്പെട്ടിയുമായി മനുഷ്യരെ സമീപിക്കാതെ നിവൃത്തിയില്ലാത്ത ഒരു ദൈവം നന്മമരങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കുമെന്നു് കരുതുക വയ്യ. കാരണം, കഞ്ഞിക്കു് വകയില്ലെങ്കിലും ബുദ്ധിക്കു് ഒട്ടും കുറവില്ലാത്തവനാണു് ദൈവം എന്നാണു് വയ്പു്. പിന്നെ മനസ്സാക്ഷി! നന്മമരം തന്നെയാണു് നന്മമരത്തിന്റെ മനസ്സിൽ വാഴുന്ന സാക്ഷിയും! ഒരുതരം പരസ്പരസഹായസഹകരണസംഘം. ആ കൂട്ടുകെട്ടിൽനിന്നും ബഹിർഗ്ഗമിക്കുന്ന സത്യവാങ്മൂലങ്ങളുടെ വിശ്വാസയോഗ്യതയും അത്രതന്നെ. മുതലുണ്ടാക്കൽ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയപ്രവർത്തനം, വോട്ടുബാങ്കിൽ കണ്ണുവച്ചുള്ള ആതുരസേവനം, കീശയിൽ ആശവച്ചുള്ള ദീനദയാലുത്വം, സ്വയം പ്രമുഖനാക്കലിനായുള്ള സാംസ്കാരികചേഷ്ട തുടങ്ങിയ സാമൂഹികമായ പ്രവൃത്തികളെ ധാർമ്മികമെന്നു് വിളിക്കുന്നതു് സത്യത്തിൽ അശ്ലീലമാണു്. “ഉടയവരുടെ മേശയിൽ നിന്നു് വീഴുന്ന നുറുക്കുകൾ തിന്നു് നായ്ക്കുട്ടികൾ ജീവിക്കുന്നുണ്ടു്” (മത്തായി 15: 27) എന്ന ബൈബിൾവചനത്തിനു്, ഏറിയാൽ, നായ്ക്കുട്ടികൾ നുറുക്കുകൾകൊണ്ടു് തൃപ്തിപ്പെടുന്നവരാണു് എന്നല്ലാതെ, ഉടയവർ ധാർമ്മികതയുള്ളവരാണെന്നു് നിർബന്ധമായും അർത്ഥം വരുന്നില്ല.
ചിന്തയുടെ ലോകത്തെ സ്ഥായിയായി സ്വാധീനിച്ചവയാണു് കാന്റിന്റെ പ്രസിദ്ധമായ മൂന്നു് വിമർശനങ്ങൾ – Critique of Pure Reason, Critique of Practical Reason, Critique of Judgment. വിമർശനം ഒരർത്ഥത്തിൽ ഒരുതരം വിത്തുവിതയ്ക്കലാണു്. അനുയോജ്യമായ മണ്ണിലേ വിത്തിനു് മുളയ്ക്കാനും വളരാനും കഴിയൂ. വിത്തുവിതയ്ക്കുന്നവന്റെ ഉപമ ബൈബിളിലുമുണ്ടു്. വഴിയരികെയും, പാറസ്ഥലത്തും, മുള്ളിനിടയിലും, നല്ല നിലത്തും വീണ വിത്തുകളുടെ അവസ്ഥയാണു് ബൈബിളിലെ പരാമർശം (മത്തായി13: 3 – 9). ബൈബിൾവഴി യേശു വിതയ്ക്കുന്ന വിത്തുകൾ കെട്ടുകഥകളുടേതാണു്. കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരായിരുന്നു എന്നാളും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള മനുഷ്യർ. റിയൽ ന്യൂസിനെക്കാൾ എളുപ്പം ഫെയ്ക്ക് ന്യൂസ് വിറ്റഴിക്കാൻ കഴിയുന്നതു് കാരണമില്ലാതെയല്ല. ചിന്തിച്ചു് തല പുകയ്ക്കുന്നതിനേക്കാൾ ചിരിച്ചു് ചാവാനാണു് മനുഷ്യർക്കിഷ്ടം. ശാസ്ത്രസത്യങ്ങളെക്കാൾ വിശുദ്ധഅത്ഭുതങ്ങളെ, ഈച്ച അമേധ്യത്തെ എന്നപോലെ, വാരിപ്പുണർന്നാൽ മാത്രം സായുജ്യമടയാൻ കഴിയുന്നവരാണവർ. ബൈബിൾവഴി യേശുവും, മഹാഭാരതത്തിലൂടെ വേദവ്യാസനും, ഖുർആനിലൂടെ മുഹമ്മദും വിതച്ച വിത്തുകളിൽ നിന്നും വ്യത്യസ്തമായി, ഇമ്മാന്വേൽ കാന്റിനെപ്പോലുള്ള ഫിലോസൊഫേഴ്സ് ലോകത്തിൽ പാകിയ വിത്തുകൾ കഥകളുടേതായിരുന്നില്ല. ആ വിത്തുകൾക്കു് ഇപ്പറഞ്ഞ എഴുത്തുകാരുടെ കഥകൾ വളരുന്ന മനസ്സുകളിലെ മണ്ണിൽ വളരാനാവില്ല.
വിമർശനം കവണിയേറുമാണു്. ഫലമുള്ള മാവിലേക്കാണു് എറിയുന്നതെങ്കിൽ, പ്രതിഫലമായി ഒന്നോ രണ്ടോ മാമ്പഴങ്ങൾ എറിയുന്നവനു് മാവു് നല്കിക്കൂടെന്നില്ല. കേരളരാഷ്ട്രീയം പോലെ, പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന, മൂക്കറ്റം മുങ്ങുന്ന ചെളിക്കുഴിയിലേക്കാണു് ഏറെങ്കിൽ, തദനുസരണം, പ്രതിഫലവും ചെളിവാരിയെറിയലാവും. തനിക്കുള്ളതല്ലാതെ മറ്റൊന്നു് മറ്റൊരുവനുമായി പങ്കുവയ്ക്കാൻ, പണം എന്ന മാദ്ധ്യമം ഉപയോഗിച്ചു് വസ്തുവകകളും സേവനങ്ങളും എക്സ്ചേഞ്ച് ചെയ്യാൻ തുടങ്ങുന്നതിനും വളരെ മുൻപു് നിലവിലുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിന്റെ കാലഘട്ടത്തിൽ പോലും മനുഷ്യർക്കു് സാദ്ധ്യമായിരുന്നില്ല. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമല്ല. തന്റെ കൈവശം ഇല്ലാത്തതു് മറ്റൊരുവനു് കൊടുക്കാൻ കഴിയില്ല എന്ന കാര്യത്തിനും ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ ഒരു രീതി വച്ചു്, കെട്ടിത്തൂങ്ങിയാൽ പൊട്ടിവീഴില്ലെന്നു് ഉറപ്പുള്ള കയർ തമിഴ്‌നാട്ടിൽ നിന്നും മുൻകൂറായി വാങ്ങി കൂരയുടെ മൂലയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ബ്ലെയ്ഡ് കമ്പനികളിൽ നിന്നും പണം കടം വാങ്ങി “കൈവശം” ആക്കിയശേഷം മറ്റാർക്കെങ്കിലും കൊടുക്കാം. ഉദാഹരണത്തിനു്, സാമൂഹികമായ ആചാരപ്രകാരം, മകളെ ഗർഭിണിയാക്കാൻ മണവാളനെ ഉത്തേജിപ്പിക്കാൻ മതിയായത്ര സ്വർണ്ണാഭരണങ്ങൾ വാങ്ങി മകളുടെ വേണ്ടിടത്തും വേണ്ടാത്തിടത്തും തോരണമാതൃകയിൽ കെട്ടിത്തൂക്കി, സർക്കസിലെ കുതിരകളെപ്പോലെ അണിയിച്ചൊരുക്കാൻ മാതാപിതാക്കൾ അന്യായപലിശക്കു് കടം വാങ്ങുന്ന പൊങ്ങച്ചപ്പണം. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്ന ശാശ്വതമുദ്രാവാക്യമെഴുതി ലോകത്തിലെ മൊത്തം തൊഴിലാളിവർഗ്ഗത്തെയും വിജൃംഭിപ്പിച്ച മാർക്സിനു് അക്കാര്യത്തിലെങ്കിലും “വീഴ്ച” പറ്റി എന്നു് പറയേണ്ടിവന്നതിൽ ഞാൻ അങ്ങെയറ്റം ദുഃഖിക്കുകയും എന്റെ മുതലക്കണ്ണീർ തുരുതുരെ ഇവിടെ ഒഴുക്കുകയും ചെയ്യുന്നു.
കേരളത്തിൽ പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുന്നതു് രാഷ്ട്രീയചെളിക്കുഴികളിൽ മാത്രമാണെന്ന തെറ്റിദ്ധാരണവേണ്ട. ബൗദ്ധികമായി ഒരു സമൂഹം എത്ര ഉയരത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിന്റെ മാനദണ്ഡമാണു് ആ സമൂഹത്തിലെ തീവ്രവാദചെളിക്കുഴികളുടെ എണ്ണം: രാഷ്ട്രീയതീവ്രവാദചെളിക്കുഴികൾ, മതതീവ്രവാദചെളിക്കുഴികൾ, സാംസ്കാരികതീവ്രവാദചെളിക്കുഴികൾ, സാഹിത്യതീവ്രവാദചെളിക്കുഴികൾ, ഭാഷാതീവ്രവാദചെളിക്കുഴികൾ, വേഷതീവ്രവാദചെളിക്കുഴികൾ, തീറ്റത്തീവ്രവാദചെളിക്കുഴികൾ, “അലോപ്പൊതീ”തീവ്രവാദചെളിക്കുഴികൾ, ആയുർവേദതീവ്രവാദചെളിക്കുഴികൾ, ശാസ്ത്രവാദതീവ്രവാദചെളിക്കുഴികൾ, യുക്തിവാദതീവ്രവാദചെളിക്കുഴികൾ, … … …
ബൗദ്ധികകേരളത്തിലെ സാമൂഹികദുരവസ്ഥകളെ വിമർശിക്കാൻ ശ്രമിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല.
September 23 2019 12:01
മുൻപൊരിക്കൽ, ആരോ “പ്രധാനമന്ത്രി മോഡി” എന്നെഴുതിയപ്പോൾ, മോഡിയല്ല മോദിയാണു് ശരി എന്നാരോ എഴുതിക്കണ്ടിരുന്നു. അതിന്റെ വെളിച്ചത്തിൽ, “ഹൌഡി മോഡി” എന്നതിനേക്കാൾ, “ഹൌദി മോദി” എന്നായിരുന്നില്ലേ ഭാഷാശാസ്ത്രപരമായി കുറച്ചുകൂടി “ഉദാത്തം” എന്നു് വരേണ്യത്തിൽ ഒരു മൂത്രശങ്ക. അതെഴുതിയ ഭാഷാപണ്ഡിതൻ ഇപ്പോൾ “രക്തരൂക്ഷിതമായ” വിപ്ലവത്തിലൂടെ മനുഷ്യരാശിയുടെ മോചനം എന്ന വിഷയത്തിൽ കൊയ്ത്തുകാരിപ്പൈങ്കിളികൾക്കു് സ്റ്റഡിക്ലാസ്സ് എടുക്കുകയാവും. മഹാത്മാക്കളായ മനുഷ്യരെ നമ്മൾ അസമയത്തെന്നല്ല, സമയത്തുപോലും ഒരു കാരണവശാലും ശല്യം ചെയ്യരുതു്. അവരെ ചോദ്യം ചെയ്യുന്ന കാര്യം പ്രത്യേകം പറയേണ്ടതുമില്ല. ഹൈൽ ഹിറ്റ്ലർ!!
September 23 2019 12:22
“മര്യാദയ്ക്ക് ജീവിച്ചാൽ സർക്കാർ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം.” – കേരള മുഖ്യമന്ത്രി
കൊടിസുനിയും, തോമസ് ചാണ്ടിയും, ലംബോധരനും, ജോൺ പൊട്ടാസും, ഞാനും അടക്കമുള്ള സകലമലയാളികളും കേട്ടല്ലോ? കേട്ടില്ല എന്നും പറഞ്ഞു് മേലിൽ എന്റെ തിരുമുഖത്തിനു് മുൻപിലേക്കു് വന്നേക്കരുതു്.
September 25 2019 13:43
“വട്ടോനിട്ടാലേ വാള പിടിക്കാൻ പറ്റൂ.” – നാടൻ ചൊല്ലു്
“ലക്ഷങ്ങൾ മുടക്കിയാലേ കള്ളക്കോടികൾ രക്ഷപ്പെടുത്താൻ പറ്റൂ.” – ജീർണ്ണരാഷ്ട്രീയസൂത്രവാക്യം
September 25 2019 13:44
കോൺഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയെന്നല്ല “കൈപ്പറ്റി” എന്നാക്കണം എന്നു് വി. എസ്. അച്യുതാനന്ദൻ നിർദ്ദേശിച്ചത്രെ! കേരളത്തിനു് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്നു് ഇനിയെങ്കിലും ആരും പരാതിപ്പെട്ടേക്കരുതു്.
– കൈപ്പറ്റുന്നതിന്റെ ഒരു ഫോട്ടോ കൂടി ഇല്ലെങ്കിൽ “കൈപ്പറ്റി” ഒരു ചിഹ്നമാണെന്നു് വോട്ടേഴ്സിനു് പിടികിട്ടിക്കൊള്ളണമെന്നില്ല. വി. എസ്. ശമ്പളം കൈപ്പറ്റുന്നതിന്റെ ഒരു ഫോട്ടോ കൂടി ഉണ്ടെങ്കിൽ, ജനസമ്മതനായ ഒരു നേതാവു് എന്ന നിലയിൽ, ഒറ്റനോട്ടത്തിൽ ജനത്തിനു് കാര്യം പിടികിട്ടും. പാർട്ടി വിഎസിന്റേതാണെന്നു് കരുതി ബുദ്ധിജീവികളായ കമ്മ്യൂണിസ്റ്റുകൾ കൈപ്പറ്റിയിൽ വോട്ടു് കുത്തി കോൺഗ്രസ്സിനെ ജയിപ്പിക്കുമോ എന്നേ ഭയക്കേണ്ടതുള്ളു.
September 27 2019 10:34
സി. പി. എം. അവരുടേതെന്നും, എൻ. സി. പി. അവരുടേതെന്നും പറയുന്ന ഇത്തരം ചിന്നക്കേസുകളൊന്നും ബല്യ ഇശ്യു ആക്കണ്ട എന്നു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്.
September 27 2019 12:33
ഒരർത്ഥത്തിൽ, രമേശന്തോണി, രാധാരാമചന്ദ്രമുരളീരവപ്രഭൃതികളെയൊക്കെ ഭരണച്ചുമതലയേല്പിക്കുക എന്നതു് ഇന്നത്തെ ലോകത്തിൽ ജനങ്ങളുടെ പിടലിയിലേക്കു് വലിച്ചുകേറ്റുന്ന ഒരുതരം ഇമ്പൊസിഷനാണു്. ഇന്ദിരാനാഷണൽ കാങ്കിരസ് അതു് മനസ്സിലാക്കിത്തുടങ്ങിയെന്നു് തോന്നുന്നു.
കൊടിയവിജയജയജയമണിലയപ്രഭൃതികളുടെ കാര്യത്തിൽ അസാമാന്യമായ സാവകാശം ആവശ്യമാണു്! കാരണം, കണ്ണൂരിഷ്ട് കമ്മൂണിഷ്ട് ലോകത്തിലെ കുടുംബഭരണസെറ്റപ്പിൽ സജീവമായിരിക്കുന്നതു് “വളരെവൈകിവന്നാത്മകഭൗതികവാദം” എന്ന മാക്രിയൻ പ്രത്യയശാസ്ത്രമാണു്. – റ്റോർറ്റസ് ഡാർവ്വിനിസം, അഥവാ കരയാമവിരാജിതമന്ദഗതി!
ഏതു് കാര്യത്തിലും അതിന്റെ അന്തിമമായ പരിണാമഗുപ്തി അറിയുന്നതുവരെ പരിപ്പുവടകടിച്ചും കട്ടൻചായകുടിച്ചും കാത്തിരിക്കുന്നതിൽ ത്രിൽ അനുഭവിക്കുന്നവരാണു് മലയാളികൾ എന്നതിനാൽ, സ്പീഡ് കൂട്ടാനായി എന്തു് ചെയ്തിട്ടും കാര്യമില്ല. പ്രത്യയശാസ്ത്രപരമായി അവർ പ്രതിലോമകാരികളല്ലതന്നെ!
September 30 2019 11:56
റഷ്യൻ കുഞ്ഞാലി മരക്കാർ
August 2019
August 1, 2019, 12:48 PM
കുമിളകളിൽ വാഴുന്നവർ
രോഗിയുടെ ശരീരത്തിലേക്കു് മരുന്നുകൾ പല വിധത്തിൽ എത്തിക്കാം. അതിനനുയോജ്യമായ രീതിയിൽ അവ നിർമ്മിക്കപ്പെട്ടിരിക്കണം എന്നേയുള്ളു. ഗുളികകളോ തുള്ളിമരുന്നുകളോ ആയി വാവഴി കഴിക്കാവുന്നവ, സബ്ക്യുട്ടേനിയസായോ ഇൻട്രമസ്ക്യുലറായോ ഇൻട്രവീനസായോ ഇൻട്രആർറ്റീറിയലായോ ഇൻജെക്റ്റ് ചെയ്യുകയോ ഇൻഫ്യൂസ് ചെയ്യുകയോ ചെയ്യാവുന്നവ, സബ്ലിങ്ഗ്വലായോ ബക്കലായോ നൽകാവുന്ന ഗുളികകൾ ഫിലിമുകൾ സ്പ്രേകൾ, മലദ്വാരത്തിൽ തിരുകാവുന്ന സപ്പോസിറ്ററീസ്, ഇൻഹെയ്ൽ ചെയ്യാവുന്നവ, ട്രാൻസ്ഡെർമലായി അപ്ലൈ ചെയ്യാവുന്നവ, അങ്ങനെ വിവിധ രൂപത്തിൽ മരുന്നുകൾ ലഭ്യമാണു്. ആധുനികരാജ്യങ്ങളിൽ, ഏതു് മരുന്നു് എപ്പോൾ കൊടുക്കണമെന്നും, ആരു്, എങ്ങനെ കൊടുക്കണമെന്നുമെല്ലാം കൃത്യമായി നിഷ്കർഷിക്കുന്ന മാർഗ്ഗനിർദ്ദേശകരേഖകളുണ്ടു്. അവ പാലിക്കപ്പെടാതിരിക്കുന്നതു് ശിക്ഷാർഹമായ കുറ്റകൃത്യവുമാണു്. വാളെടുക്കുന്നവരും വാളിനിടയിലൂടെ നടക്കുന്നവരുമായ വായാടികളെയെല്ലാം നിർബന്ധമായി പിടിച്ചു് വെളിച്ചപ്പാടുകളാക്കി അവരോധിക്കുന്ന രാജ്യങ്ങളിൽ ഒന്നുകിൽ അത്തരം നിഷ്കർഷകൾ ഉണ്ടാകില്ല, അല്ലെങ്കിൽ, ആരെങ്കിലും പാലിക്കാനായി ഉണ്ടാക്കിയിട്ടുള്ളവയാവില്ല അവ. അവിടങ്ങളിൽ നിയമങ്ങൾ പാലിക്കുന്നവരാണു് ശിക്ഷാർഹർ. നിയമങ്ങൾ പാലിക്കാതിരിക്കലാണു് “കിമ്പളം” ലഭിക്കാൻ വേണ്ട മുൻവ്യവസ്ഥ. അഴിമതി അഴിഞ്ഞാടുന്ന നാടുകളിൽ, വഴിവിട്ട വഴികളുടെ അരികിലാണു് പണം കായ്ക്കുന്ന മരങ്ങൾ വളരുന്നതു്. കിമ്പളം ശമ്പളത്തേക്കാൾ എപ്പോഴും കൂടുതലായിരിക്കുകയും, കിമ്പളം വാങ്ങൽ ശമ്പളം വാങ്ങലിനു് തടസ്സമല്ലാതിരിക്കുകയും ചെയ്യുന്ന നാട്ടിൽ നിയമങ്ങൾ പാലിക്കാനോ പാലിക്കാതിരിക്കാനോ മനുഷ്യർ ശ്രമിക്കുക?
ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മറ്റും കളിക്കാർക്കു് ചതവു് പോലുള്ള ചെറിയയിനം പരിക്കുകൾ പറ്റുമ്പോൾ, ആ ഭാഗത്തു് സ്പ്രേ രൂപത്തിലുള്ള മരുന്നു് അപ്ലൈ ചെയ്തും, മസാഷ് ചെയ്തും വേദന ശമിപ്പിച്ചു് റ്റീം ഡോക്ടേഴ്സ് അവരെ തുടർന്നു് കളിക്കാൻ ഫിറ്റാക്കാറുണ്ടു്. സ്പ്രേയെ കുഴമ്പെന്നോ, മസാഷിനെ തിരുമ്മലെന്നോ വിളിച്ചതുകൊണ്ടു് ചികിത്സ ആയുർവ്വേദമാവുകയോ വേദന കുറയാതിരിക്കുകയോ ചെയ്യില്ല. ആയുർവ്വേദം എന്നു് കേട്ടാൽ ചുവപ്പുതുണി കണ്ട സ്പാനിഷ് പോരുകാളകളെപ്പോലെ നിയന്ത്രണം നഷ്ടപ്പെടുന്ന “നവോത്ഥാനമല്ലു-മെഡിക്കോകളെ” ഈ വസ്തുത ശുണ്ഠി പിടിപ്പിക്കാൻ വഴിയുണ്ടു്. കാരണം, തൊലിപ്പുറമെ പുരട്ടുന്ന മരുന്നു് ശരീരത്തിന്റെ ഉള്ളിലേക്കു് കടക്കുമായിരുന്നെങ്കിൽ, മനുഷ്യർ ചെളിവെള്ളത്തിലൂടെ നടക്കുമ്പോൾ ശരീരം മൊത്തം ചെളിവെള്ളം കയറി വീർക്കണമായിരുന്നു എന്ന അവരുടെ ശാസ്ത്രാധിഷ്ഠിതമായ ഉത്തമബോദ്ധ്യത്തിനു് വിരുദ്ധമാണല്ലോ സ്പോർട്ട് ഡോക്ടേഴ്സ് കൈവരിക്കുന്ന ചികിത്സാവിജയം!
മോഡേൺ മെഡിസിനായാലും, ആയുർവ്വേദമായാലും, എഞ്ചിനിയറിംഗ് ആയാലും, മറ്റേതൊരു തൊഴിലായാലും, അതു് ശരിയായ രീതിയിൽ പഠിക്കുകയും, ആ തൊഴിലിലെ വിദഗ്ദ്ധരുടെ കീഴിൽ ജോലി ചെയ്തു് വേണ്ടത്ര എക്സ്പീരിയൻസ് നേടി സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്ത ശേഷമല്ലാതെ ആ തൊഴിൽ ചെയ്യാനായി ഇറങ്ങിത്തിരിക്കുന്നവർ അപകടകാരികളാണു്. അവർ ചെയ്യുന്നതു് സമൂഹദ്രോഹമാണു്. പക്ഷേ, ഇത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ട രാഷ്ട്രീയക്കാർക്കുതന്നെ അവർ ചെയ്യുന്നതെന്തെന്നോ, പറയുന്നതെന്തെന്നോ യാതൊരുവിധ ഗ്രാഹ്യവുമില്ലെങ്കിൽ, അവർ നയിക്കപ്പെടുന്നതു് അഴിമതിയാലാണെങ്കിൽ, സ്വജനപക്ഷപാതമാണു് സമൂഹത്തിന്റെ ചുമതല വഹിക്കേണ്ടവരെ നിയമിക്കുന്നതിൽ അവർ കാലങ്ങളായി പിൻതുടരുന്ന മാനദണ്ഡമെങ്കിൽ, അവർ വഴി സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന ജീർണ്ണതയുടെ ആഴം കൂടുകയല്ലാതെ കുറയുമെന്നു് പ്രതീക്ഷിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? നയിക്കുന്നവർ തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നവരാകുമ്പോൾ, നയിക്കപ്പെടുന്നവർ തെറ്റു് ചെയ്യാനല്ലാതെ ശരി ചെയ്യാൻ ആഗ്രഹിക്കുമോ?
ആസ്ട്രോഫിസിക്സോ, ക്വാണ്ടം എന്റാങ്കിൾമെന്റോ, റിലേറ്റിവിറ്റി തിയറിയോ ആയാലേ ശാസ്ത്രമാവൂ എന്നില്ല. ദൈവങ്ങളുടെയോ പിശാചുക്കളുടെയോ സഹായമില്ലാതെ, സ്വന്തം ബുദ്ധിയുപയോഗിച്ചു് യുക്തിപൂർവ്വം തന്നെയും ലോകത്തെയും മനസ്സിലാക്കാൻ മനുഷ്യർ നടത്തുന്ന ഏതു് അന്വേഷണവും ശാസ്ത്രമാണു്. അതുവഴി ലഭിക്കുന്ന അറിവുകൾക്കേ ശാസ്ത്രീയം എന്ന വിശേഷണം യോജിക്കൂ. ആരോ പറഞ്ഞുകേട്ട ഏതോ ദൈവത്തെയോ, ദൈവങ്ങളെയോ ചോദ്യം ചെയ്യാൻ പാടില്ലാത്ത നിത്യസത്യമായി തുടക്കത്തിലേ ഉറപ്പിച്ചശേഷം അതിനെ ലക്ഷ്യമാക്കിയുള്ള ഓട്ടത്തിൽ ആലപിക്കപ്പെടുന്ന ശീലുകളും മന്ത്രങ്ങളും, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, മാനസികവിഭ്രാന്തിയാണു് – പ്രാസയുക്തം, കാവ്യാത്മകം, പൂർണ്ണമായും അർത്ഥശൂന്യം!
മനുഷ്യർ ക്യാറ്റഗൊറികളിൽ ചിന്തിക്കുന്ന സ്വഭാവക്കാരാണു്. മൂർത്തമോ അമൂർത്തമോ ആയ അസ്തിത്വങ്ങളെ (വസ്തുക്കൾ, ജീവജാലങ്ങൾ, ദൈവൻസ്, ശൈത്താൻസ് തുടങ്ങിയ ഇനങ്ങൾ), സ്വന്തം യുക്തിപരതയെ ബോധപൂർവ്വം ഉപയോഗിച്ചുകൊണ്ടുള്ള വിശദാംശപരിശോധനയില്ലാതെ, സഹജമായ അവബോധത്താൽ മാത്രം തരം തിരിക്കുകയും, അവയെ കീഴ്വഴക്കങ്ങളിലൂടെ ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട പൊതുസംജ്ഞകളുടെ കീഴിൽ നിരുപാധികം അണിനിരത്തുകയും ചെയ്യുന്ന ചിന്താപരമായ രീതിയാണു് ക്യാറ്റഗൊറൈസേഷൻ, അഥവാ ഇനം തിരിക്കൽ. മനുഷ്യർ നായാടികളായി ജീവിച്ചിരുന്ന പുരാതനകാലത്തു് അതുപോലൊരു തരം തിരിക്കൽ അപരിത്യാജമായ ഒരാവശ്യം പോലുമായിരുന്നു. കാരണം, തന്റെ മുന്നിൽ നിൽക്കുന്നതു് ശത്രുവോ മിത്രമോ ഇരയോ ഇണയോ എന്നു് നിമിഷാർദ്ധത്തിൽ തീരുമാനിക്കേണ്ട സന്ദർഭങ്ങൾ അവരുടെ ജീവിതത്തിലെ അപൂർവ്വതകളായിരുന്നില്ല. ജീവന്മരണസന്ദർഭങ്ങൾ!
“ഞാൻ വരും, എല്ലാം ശരിയാകും” എന്ന പെട്ടിപ്പാട്ടുമായി വരുന്ന രാഷ്ട്രീയനേതാവിനെയോ, ഞാൻ മറ്റെന്നാൾ പുലർച്ചെ മേഘത്തിൽക്കയറിവന്നു് പാപിയായ താഴേവീട്ടിൽ ശൗര്യാർക്കു് നരകത്തിലും, “അപാപിയായ” മേലേവീട്ടിൽ ഇത്താപ്പിരിക്കു് സ്വർഗ്ഗത്തിലും സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് പതിച്ചുതരുമെന്നു് വാഗ്ദാനം നൽകിയശേഷം മരിച്ചു്, വീണ്ടും ജീവിച്ചു്, ഭൂമിയോടു് ബൈ ബൈ പറഞ്ഞു് സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയ ദൈവപുത്രനെയോ വിശ്വസിച്ചു് കാത്തുനിന്നാൽ നായാടി വല്ല കടുവയുടെയോ, മറ്റിനം ദൈവസ്നേഹസ്വരൂപികളുടെയോ ഉച്ചഭക്ഷണമാവുകയാവും ഫലം. നേരിടണോ, അതോ ഓടി രക്ഷപെടണോ എന്നു് എത്ര വേഗം തീരുമാനിക്കാൻ കഴിയുന്നോ, അത്ര കൂടുതലായിരിക്കും ഈ ലോകത്തിലെ തന്റെ നിലനില്പു് ഉറപ്പുവരുത്താൻ നായാടിക്കു് കിട്ടുന്ന ചാൻസ്. ചുറ്റുപാടുകളിൽ നേരിടാൻ സാദ്ധ്യതയുള്ള ഇനങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ശത്രു മിത്രം ഇര ഇണ എന്നെല്ലാം ക്യാറ്റഗൊറൈസ് ചെയ്തു് വച്ചാൽ, നിർണ്ണായകമായ നിമിഷങ്ങളിൽ അധികം ആലോചിച്ചു് സമയം കളയാതെ പെട്ടെന്നുള്ള ഒരു തീരുമാനം കൈക്കൊള്ളൽ എളുപ്പമായിരിക്കും. മുറ്റത്തു് ഉണക്കാനിട്ടിരിക്കുന്ന നെല്ലു് കൊത്തിതിന്നുന്ന കോഴി, അടുത്തുനിന്നൊരു കൈകൊട്ടു് കേട്ടാൽ, ഉപദേഷ്ടാക്കളുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ ആരായാൻ നിൽക്കാതെ, ചുമ്മാ ഒന്നു് പറന്നേക്കും. തന്റേതു് യഥാർത്ഥത്തിൽ ഒരു പറക്കലല്ല, ചിറകു് വിടർത്തിയുള്ള ഒരു കുതിക്കൽ മാത്രമാണെന്നു് കോഴിക്കു് അറിയാഞ്ഞിട്ടല്ല. എന്നിരുന്നാലും, വെറുതെ റിസ്ക് എടുക്കുന്നതിൽ ഭേദമാണല്ലോ അതു് എന്നാണു് കോഴിയുടെ പക്ഷം.
ലോകാരംഭത്തിനും മുൻപേ താൻ നിശ്ചയിച്ചുറപ്പിച്ച നായാടിയുടെ “ഡെസ്റ്റിനി” ആയിരുന്നു അവനെ കടുവ പിടിച്ചതിന്റെ പിന്നിലെ രഹസ്യമെന്നും, താനറിയാതെ ഒരില പോലും അനങ്ങില്ലെന്നും മറ്റുമുള്ള ആത്യന്തികതള്ളൽ വേദങ്ങളുടെയോ ഉപനിഷത്തുക്കളുടെയോ തോറയുടെയോ അവെസ്റ്റയുടെയോ ഖുർആന്റെയോ മറ്റിനം മാനിഫെസ്റ്റോകളുടെയോ രൂപത്തിൽ ദൈവങ്ങളിൽ ഒരുത്തനും അന്നാർക്കും ഇറക്കിക്കൊടുത്തിരുന്നില്ല. മനുഷ്യർക്കുള്ള “അരുതുകളും നികുതികളും” കുറിച്ച കല്പലകകളും ഓലകളും ചുരുളുകളുമെല്ലാം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് കെട്ടിയിറക്കാനുള്ള കയറു് പിരിച്ചുതീർന്നതു് ശിലായുഗത്തിനെല്ലാം ശേഷമായിരുന്നല്ലോ. തന്മൂലം, കടുവപിടിച്ചുതിന്ന നായാടിക്കു് സിംഹമോ പുലിയോ ആയി പുനർജനിക്കാനോ, ചത്തദിവസംതന്നെ യഹോവദൈവത്തിന്റെ സ്വർഗ്ഗീയവിരുന്നിൽ പങ്കെടുക്കാനോ, അല്ലാഹുദൈവത്തിന്റെ മദ്യപ്പുഴയുടെ തീരങ്ങളിൽ ഹൂറികളോടൊപ്പം ഭൂതകാലക്കുളിർകാറ്റേറ്റു് സായാഹ്നസവാരിയിൽ ഏർപ്പെടാനോ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല. താമസിച്ചു് വരുന്നവനെ ജീവിതം ശിക്ഷിക്കുമെന്നു് ഗോർബച്ചോവ്. നേരത്തെ വരുന്നവരുടെ ജീവിതത്തെ കോഞ്ഞാട്ടയാക്കുന്നതാണു് മതഗ്രന്ഥങ്ങളുടെ രീതി!
ഒഴുക്കിനൊത്തു് ഒഴുകുന്നതു് അനായാസമാണെന്നപോലെ, ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ നിന്നും നല്ലൊരളവു് സ്വതന്ത്രമാക്കാൻ ക്യാറ്റഗൊറികളിലൂടെയുള്ള ചിന്തകൾ സഹായകമാണു്. സ്വതന്ത്രസ്ഥലത്തു് ചുറ്റിത്തിരിയുന്ന കുമിളകൾ പോലെയാണു് ക്യാറ്റഗൊറികൾ. മതവിശ്വാസി – യുക്തിവാദി; ആസ്തികൻ – നാസ്തികൻ; CPI (M) – BJP; ആയുർവ്വേദം – മോഡേൺ മെഡിസിൻ (അലോപ്പതി എന്ന വാക്കു് റ്റബൂ ആണു്. അതൊരിക്കലും ഉച്ചരിക്കരുതു്). ഓരോ കുമിളയിലേയും അന്തേവാസികളുടെ പരമമായ സത്യങ്ങൾ അതിനുള്ളിലുള്ളവ മാത്രമാണു്. അതിനു് വെളിയിലുള്ള കുമിളകൾ മൊത്തം അസത്യങ്ങളും, അവയിലെ അംഗങ്ങൾ പൂർണ്ണമായി നശിപ്പിക്കേണ്ടവിധം നീചരും നികൃഷ്ടരും പരനാറികളുമാണു്. ജോർജ്ജ് ഓർവെലിന്റെ “അനിമൽ ഫാമിൽ” വസിക്കുന്ന പന്നികൾക്കും അതറിയാം: “നാലുകാൽ നല്ലതു്! രണ്ടുകാൽ ചീത്ത!” ഫാമിലെ പന്നികൾക്കു് മനുഷ്യരൂപം കൈവരാൻ തുടങ്ങുമ്പോൾ അവയുടെ മുദ്രാവാക്യം, “നാലുകാൽ നല്ലതു്, രണ്ടുകാൽ കൂടുതൽ നല്ലതു്” എന്നായി മാറുന്നപോലെ, തൊഴിലാളിനേതാക്കൾ മുതലാളികളാവുമ്പോൾ, “റഷ്യ നല്ലതു്, അമേരിക്ക ബൂർഷ്വാ” എന്ന പഴയ മുദ്രവാക്യത്തിനു് “റഷ്യ നല്ലതു്, അമേരിക്ക കൂടുതൽ നല്ലതു്” എന്നു് രൂപാന്തരം സംഭവിക്കുന്നു, അത്രതന്നെ! അല്ലാതെവിടെപ്പോകാൻ? അതിനപ്പുറം എന്തു് വിപ്ലവം?
അനിമൽ ഫാമിലെ പന്നികളുടെ ക്യാറ്റഗൊറൈസേഷന്റെ കേരളവേർഷൻ: മോഡേൺ മെഡിസിൻ നല്ലതു്, ആയുർവ്വേദം ചീത്ത! കമ്മ്യൂണിസം നല്ലതു്, ക്യാപിറ്റലിസം ചീത്ത! മെത്രാൻ കക്ഷി നല്ലതു്, ബാവക്കക്ഷി ചീത്ത! സുന്നി നല്ലതു്, ഷിയ ചീത്ത! നോർത്ത് കൊറിയ നല്ലതു്, സൗത്ത് കൊറിയ ചീത്ത! കുമിളജീവികളുടെ “ബബ്ബിൾ അഫിലിയേഷൻ” അനുസരിച്ചു് ഈ “നന്മ-തിന്മ തരംതിരിവു്” നേരെ മറിച്ചുമാവാമെന്നതു് സ്വാഭാവികം. (ഉദാ. ഷിയ നല്ലതു്, സുന്നി ചീത്ത!). കുമിളകൾക്കു് വെളിയിൽ നിന്നു് വീക്ഷിച്ചാലേ “ബബ്ബിൾ ടൈറ്റനുകൾ” തമ്മിലുള്ള ഏറ്റുമുട്ടൽ ശരിക്കും ആസ്വദിക്കാനാവൂ. ഒരു സിസ്റ്റത്തെ അതിനുള്ളിൽ നിന്നുകൊണ്ടു് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നാണല്ലോ ശാസ്ത്രവും പറയുന്നതു്. കുമിളകളിൽ ജീവിക്കുന്നവരുടെ കാഴ്ചപ്പാടിൽ, ഒരു കുമിളയിലും പെടാതിരിക്കുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. അതുകൊണ്ടു്, അത്തരം “നിച്പച്ചരുടെ” ഓരോ വാക്കുകളും അളന്നുതൂക്കി അവരെ ഏതെങ്കിലും ഒരു കുമിളയിൽ ഉൾപ്പെടുത്താൻ ഓരോ കുമിളാവാസിയും ബദ്ധശ്രദ്ധനായിരിക്കും. “ഞങ്ങളുടെ കുമിളയിൽ അല്ലാത്തവൻ ഞങ്ങളുടെ ശത്രു!” – അതാണു് കുമിളാധിഷ്ഠിതമുദ്രാവാക്യം!
സമൂഹത്തിന്റെ യഥാർത്ഥനന്മക്കായി പ്രവർത്തിക്കുന്നവർ തീർച്ചയായും അംഗീകാരം അർഹിക്കുന്നുണ്ടു്. അവർക്കു് ബഹുമാനസൂചകമായി അവാർഡുകളോ, പ്രശസ്തിപത്രങ്ങളോ ഒക്കെ ലഭിക്കേണ്ടതു് ആവശ്യവുമാണു്. പക്ഷേ, സമൂഹത്തെ പിന്നോട്ടല്ലാതെ, ഒരടി മുന്നോട്ടു് നയിച്ചിട്ടില്ലെങ്കിലും തനിക്കും വേണം ബഹുമതി എന്നു് തോന്നുന്നവർ ഏതെങ്കിലും കുമിളയുടെ ജിഹ്വ ആവുകയാണു് പതിവു്. സമൂഹത്തിനായി നിങ്ങൾ എന്തു് ചെയ്തു എന്ന ചോദ്യത്തിനു് പിന്നെ വലിയ പ്രാധാന്യമില്ല. ഉദാഹരണത്തിനു്, സാഹിത്യത്തിലാണെങ്കിൽ, “നിന്നെക്കണ്ടാൽ എന്നെക്കാളും ചന്തിയുണ്ടേ പൊണ്ണിപ്പെണ്ണേ” എന്ന രീതിയിൽ ഒരു കാവ്യശില്പം തട്ടിക്കൂട്ടിയാൽ ധാരാളം. അവാർഡുകളും പൊന്നാടകളുമെല്ലാം നിരനിരയായി നിങ്ങളെത്തേടി വന്നുകൊള്ളും. ഏറ്റവും പ്രധാനമായ നേട്ടം, ഏതു് പ്രജാപതിക്കു് തൂറാൻ മുട്ടിയാലും, ജനം കാതോർക്കുന്നതു് സാംസ്കാരികനായകൻ എന്ന നിലയിൽ നിങ്ങൾ എന്തു് പറയുന്നു എന്നായിരിക്കും. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം വാ തുറന്നു് വിഡ്ഢിത്തം വിളിച്ചുപറയുന്നതിനു് ലക്ഷങ്ങൾ ശമ്പളം പറ്റുന്ന നായകരുണ്ടു്. നായകരായതിനാൽ, വാങ്ങുന്ന കൂലിക്കു് എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നു് ആരും അന്വേഷിക്കാറുമില്ല. അല്ലെങ്കിൽത്തന്നെ ആരന്വേഷിക്കാൻ? നോക്കിനു് കൂലി കിട്ടുന്നിടത്തു് വിടുവാക്കിനും കൂലി കിട്ടുന്നു, അത്രതന്നെ! എല്ലാം ഒരുതരം വായിൽനോട്ടങ്ങളും വിടുവാക്കുകളുമായിടത്തു് എന്തായാലെന്തു്?
കുമിളകളുടെ രൂപീകരണം വഴിയുണ്ടാകുന്ന പ്രധാന പ്രശ്നം സമൂഹത്തിന്റെ ധ്രുവീകരണവും അതുവഴിയുള്ള ശിഥിലീകരണവുമാണു്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനു് ധ്രുവീകരിക്കാമെങ്കിൽ, മറ്റുള്ളവർക്കു് എത്ര കൂടുതലായി ധ്രുവീകരിക്കാം? ട്രമ്പിനു് ഏറിയാൽ എട്ടു് വർഷങ്ങളേ പ്രസിഡന്റ് പദവിയിലിരുന്നു് ധ്രുവീകരിക്കാനാവൂ. കിം ജോങ്-ഉന്നിനു് മരണം വരെ ധ്രുവീകരിക്കാം. ഒറ്റ ധ്രുവം മാത്രമുള്ളിടത്തു് എന്തു് ധ്രുവീകരണം എന്ന ചോദ്യവും അപ്രസക്തമല്ല. ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെ പരിഹാരമായി ഒറ്റമൂലികളും ലളിതസമവാക്യങ്ങളും ആഗ്രഹിക്കുന്ന സാമാന്യജനങ്ങളിൽ അസാമാന്യമായ സ്വാധീനം ചെലുത്താൻ “America First” ഇനം മുദ്രാവാക്യങ്ങൾക്കു് കഴിയും. പക്ഷേ, ഏതെങ്കിലുമൊരു സമൂഹത്തിലെ പ്രശ്നങ്ങൾക്കു് ശാശ്വതമായ പരിഹാരം കാണാൻ മുദ്രാവാക്യങ്ങൾക്കു് ഇതുവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ജനത്തിന്റെ ഒറ്റക്കെട്ടായ അദ്ധ്വാനമാണു് ഒരു സമൂഹത്തെ അഭിവൃദ്ധിയിലേക്കു് നയിക്കുന്നതു്. “അന്യന്റെ സദ്യക്കു് വാ, എന്റെ വിളമ്പൽ കാണാൻ” എന്ന രീതിയിൽ, വിദേശത്തു് പോയി വിയർപ്പൊഴുക്കുന്ന മനുഷ്യരുടെ അദ്ധ്വാനഫലമായി ഒഴുകി വന്നു് വെറുതെ കിട്ടുന്ന വിദേശനാണയം വേണ്ടപ്പെട്ടവർക്കു് വാരിക്കോരി വിളമ്പാൻ വലിയ യോഗ്യതയൊന്നും വേണ്ട, നല്ലൊരളവു് ഉളുപ്പില്ലായ്മ വേണം താനും.
എത്ര പുരോഗമിച്ച സമൂഹങ്ങളിലുമുണ്ടു് ക്രിമിനലുകളും, മാനസികരോഗികളും, ഞരമ്പുകളുമായ മനുഷ്യർ. അല്ലായിരുന്നെങ്കിൽ അവിടങ്ങളിൽ പോലീസിന്റെയോ സൈക്കിയാട്രിസ്റ്റുകളുടെയോ ഒക്കെ ആവശ്യമെന്തു്? ഇപ്പറഞ്ഞ ഔദ്യോഗികഏജൻസികളെല്ലാം മിക്കവാറും എല്ലാ രാജ്യങ്ങളിലുമുണ്ടു്. പക്ഷേ, അവയിൽ ജനങ്ങൾക്കു് വിശ്വാസം അർപ്പിക്കാൻ കഴിയുമോ എന്നതാണു് പ്രശ്നം. പല രാജ്യങ്ങളിലും അവ ചെയ്യുന്നതു് സമൂഹത്തിന്റെ പൊതുമുതൽ തിന്നു് വീർക്കുക എന്ന ഒരേയൊരു ജോലിയാണു്. ഓരോ കൊലപാതകത്തിനും ഓരോ ബലാൽസംഗത്തിനും കേസന്വേഷണം നീതിപൂർവ്വം നടത്താനും, കുറ്റവാളികൾ പിടിക്കപ്പെടാനും, ശിക്ഷിക്കപ്പെടാനും വേണ്ടി ജനങ്ങൾ സമരം ചെയ്യേണ്ടി വന്നാലത്തെ അവസ്ഥ ഒന്നാലോചിച്ചു് നോക്കൂ! എന്നാൽപ്പോലും ജനങ്ങൾക്കു് നീതി ലഭിക്കുമെന്ന ഉറപ്പൊന്നുമില്ലതാനും! അതെങ്ങനെ? തെക്കേ കുമിളയിലെ കുറ്റകൃത്യങ്ങളിലേക്കു് ആരുടെയും ശ്രദ്ധ തിരിയാതിരിക്കാൻ, വടക്കേ കുമിളയിലെ കുറ്റകൃത്യങ്ങൾ മുടക്കമില്ലാതെ തെക്കൻ കുമിളയിലെ ബുദ്ധിജീവികൾ ചെണ്ടകൊട്ടി വിളംബരം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പക്ഷഭേദമില്ലാതെ നീതി നിർവ്വഹിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ശ്രദ്ധിക്കാൻ ആർക്കെവിടെ നേരം? പോരെങ്കിൽ, ഒന്നു് തീരുന്നതിനു് മുൻപേ മറ്റൊന്നു് എന്ന രീതിയിൽ കുറ്റകൃത്യങ്ങൾ വന്നുകൊണ്ടിരിക്കുകയുമല്ലേ?
August 6, 2019, 10:13 AM
ഫാഷിസത്തിനെതിരായി ആവർത്തിച്ചുകൊണ്ടിരിക്കേണ്ട ജനാധിപത്യമന്ത്രം:
ആദ്യം അവർ വാടിക്കൽ രാമകൃഷ്ണനെത്തേടിവന്നു. ഞാനൊന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു ജനസംഘക്കാരനായിരുന്നില്ല.
പിന്നീടു് അവർ ടി. പി. ചന്ദ്രശേഖരനെത്തേടിവന്നു. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു “കുലംകുത്തി” ആയിരുന്നില്ല.
പിന്നീടു് അവർ അബ്ദുൽ ഷുക്കൂറിനെത്തേടിവന്നു. ഞാനൊന്നും മിണ്ടിയില്ല.
കാരണം, ഞാൻ CPM പാർട്ടി നേതാക്കളുടെ കാറിനു് കല്ലെറിഞ്ഞ MSF കാരനായിരുന്നില്ല.
ഒടുവിൽ അവർ എന്നെത്തേടിവന്നു. അപ്പോൾ എനിക്കു് വേണ്ടി സംസാരിക്കാൻ ഞാൻ പോലും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഞാൻ “ഫാഷിസം, ഫാഷിസം” എന്നു് ഉച്ചത്തിൽ മിണ്ടിയേനെ!
കാരണം, ഞാൻ കുന്നുംപുറത്തു് നസീർ എന്ന സാക്ഷാൽ സഖാവായിരുന്നു.
August 7, 2019, 11:37 AM
ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപദേഷ്ടാക്കൾ
“യെശ്ശു”വിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുന്ന ഒരു അത്ഭുതരോഗശാന്തിശുശ്രൂഷകനാണു് ചിത്രത്തിൽ. അതു് കാണുമ്പോൾ, തന്റെ സ്വന്തം വെള്ളപ്പാണ്ടു് രോഗം രോഗശാന്തിശുശ്രൂഷയിലൂടെ അത്ഭുതകരമായി സുഖപ്പെടുത്താൻ എന്തുകൊണ്ടു് അദ്ദേഹത്തിനു് കഴിയുന്നില്ല എന്നൊരു സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ, അങ്ങനെ തോന്നാത്ത ധാരാളം ആളുകൾ ലോകത്തിലുണ്ടു്. അതിനാലാണു് സത്യത്തിൽ ചികിത്സ ആവശ്യമുള്ള രോഗികൾക്കു് ചികിത്സകരായിച്ചമഞ്ഞു് കോടികൾ സമ്പാദിക്കാനും, അതുവഴി സമൂഹത്തിൽ സ്വാധീനം ചെലുത്താനും കഴിയുന്നതു്. ഈ ലോകത്തിലെ ബഹുഭൂരിപക്ഷമായ അത്തരക്കാരിലാണു് അത്ഭുതചികിത്സകരുടെ കണ്ണും കാതും. ഏതിനം അമേധ്യവും വാങ്ങാൻ റെഡിയായി അക്ഷമയോടെ കാത്തുനിൽക്കുന്ന കസ്റ്റമേഴ്‌സ് ഇല്ലാത്തിടത്തു് അത്ഭുതരോഗശാന്തിശുശ്രൂഷകർക്കെന്നല്ല, പറുദീസാതുല്യമായ മരണാനന്തരജീവിതവും, സമത്വസുന്ദര-സ്വതന്ത്രകോമളമായ കമ്മ്യൂണിസ്റ്റ് നല്ലനാളെകളും, ശാസ്ത്രീയവും യുക്തിഭദ്രവുമായ സോഷ്യലിസ്റ്റ് നവോത്ഥാനവും, സ്ത്രീപുരുഷസമത്വവും വിറ്റു് സുഖജീവിതം നയിക്കുന്ന നീലകുറുക്കന്മാർക്കും, ജനാധിപത്യലാടഗുരുക്കൾക്കും അധികനാൾ നിലനിൽക്കാനാവില്ല.
ചൂഷകരെ ചൂഷകരെന്നു് തിരിച്ചറിയാതെ, അവരെ ന്യായീകരിക്കാനും പ്രതിരോധിക്കാനും സർവ്വാത്മനാ സന്നദ്ധരായ ഒരു കൂട്ടം പോരാളിശംഭുക്കളാണു് ഏതിനം ചൂഷണത്തിന്റെയും നട്ടെല്ലു്. ചൂഷകരുടെ പുകഴ്ത്തലുകളിൽ മയങ്ങി, അവർ വിളമ്പുന്ന നുണക്കഥകൾ ഏറ്റുപാടിയാൽ ലോകത്തെ രക്ഷിക്കാമെന്നു് വ്യാമോഹിക്കുന്ന ബുദ്ധിശൂന്യപാറക്കെട്ടുകളുടെ അടിത്തറയിലാണു് ഏതൊരു പ്രത്യയ”ശാസ്ത്ര”ത്തിന്റെയും, മതതത്വ”ശാസ്ത്ര”ത്തിന്റെയും കോട്ടകൊത്തളങ്ങളും പള്ളികളും പണിതുയർത്തപ്പെടുന്നതു്! വൈറസുകൾക്കു് വളരാൻ കഴിയണമെങ്കിൽ ആതിഥേയശരീരമുണ്ടായിരിക്കണം. ആതിഥേയശരീരത്തിനു് അറിയാത്ത ആ സത്യം വൈറസുകൾക്കറിയാം. സ്വതവേതന്നെ കഴുതകളായതിനാൽ, പൊതുജനം എന്ന ആതിഥേയശരീരത്തിനു് അതറിയില്ലെന്നും, അതറിയാനുള്ള കഴിവു് അവർക്കില്ലെന്നും അറിയാനുള്ള കഴിവുണ്ടെന്നതാണു് മതങ്ങളിലെയും രാഷ്ട്രീയത്തിലെയും പരാന്നഭോജികളായ വൈറസുകളുടെ വിജയരഹസ്യം.
ഇവിടെ, കഥയിലെ ഹീറോ ആയ “ദൈവദൂതൻ” തന്റെ വെള്ളപ്പാണ്ടു് ഊതിയോ ഓതിയോ ഞൊട്ടിയോ മാറ്റാത്തതു് അദ്ദേഹത്തിനു് അതു് കഴിയാത്തതുകൊണ്ടല്ല, മനുഷ്യർക്കു് ലഭിക്കുന്ന സാമ്പത്തികമായ അനുഗ്രഹങ്ങൾ പോലെതന്നെ, ശാരീരികമായ “അനനുഗ്രഹങ്ങളും” (അനസൂയ = കുശുമ്പുണ്ടെങ്കിലും അസൂയ ഒട്ടുമില്ലാത്തവൾ!) ദൈവദത്തമാണെന്നു് അദ്ദേഹത്തിനു് അറിയാവുന്നതുകൊണ്ടാണു്. പന്നിക്കും പട്ടിക്കുമെന്നപോലെ, മനുഷ്യർക്കും ദൈവം തനിക്കു് തോന്നുമ്പോൾ മക്കളെ തരുന്നില്ലേ? തനിക്കു് തോന്നുമ്പോൾ അവരെ മൊത്തമായോ ചില്ലറയായോ തിരിച്ചെടുക്കുന്നില്ലേ? ദൈവം തരുന്നു, ദൈവം എടുക്കുന്നു എന്നാണു് “ഫിലോസഫി”! ദൈവം ഓരോ ഓളത്തിനു് ചെയ്യുന്ന കർമ്മങ്ങൾ ചോദ്യം ചെയ്യാൻ “പാണ്ഡു”വാരു്, ധൃതരാഷ്ട്രരാരു്, ബ്രദർ താരുവാരു്, പാസ്റ്റർ തങ്കുവാരു്, കടപ്പുറം സുധാമണിയാരു്? വരുമോരോ ദശ വന്നപോലെ പോം എന്നു് കവി. മനുഷ്യർക്കു് “ദശ” വന്നാൽ വന്നു, പോയാൽ പോയി; വന്നില്ലെങ്കിൽ വന്നില്ല, പോയില്ലെങ്കിൽ പോയില്ല. അത്രയേയുള്ളൂ ദശ വന്നാലത്തെ കാര്യം.
“ബ്രദര്‍” ലക്ഷ്മണന്റെ സംഗീതസംവിധാനത്തിൽ കമുകറ പുരുഷോത്തമന്‍ പാടിത്തകർത്തതുപോലെ, “അഴിനിലയില്ല, ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും. … … ഇല്ലാ ജാതികള്‍ ഭേദവിചാരം, ഇവിടെ പുക്കവര്‍ ഒരു കൈ ചാരം, മന്നവനാട്ടെ യാചകനാട്ടെ, വന്നിടുമൊടുവില്‍ വന്‍ചിത നടുവിൽ”. (ഇക്കാര്യത്തിൽ മകൻ യേശുവിനു് പിതാവായ യഹോവ ഒരു ഇക്സെംപ്‌ഷൻ അനുവദിച്ചിട്ടുണ്ടു്. മക്കൾക്കു് ചില സ്‌പെഷൽ പ്രിവിലേജുകളെല്ലാം അനുവദിക്കുന്ന കാര്യത്തിൽ ദൈവവും കോടിയേരി ബാലകൃഷ്ണനും ഭായി-ഭായിയാണു്. പ്രിവിലേജുകൾ ഉന്നതർക്കുള്ളതാണു്. അതുകണ്ടു് അധഃസ്ഥിതർ കണ്ണു് കഴച്ചിട്ടു് കാര്യമില്ല. സ്ഥിതിസമത്വം വേണമെന്നും പറഞ്ഞു് ആന അപ്പി ഇടുന്ന വ്യാപ്തത്തിൽ അണ്ണാൻസ് അപ്പിയിടാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും? തമ്പേറിന്റെ ശബ്ദബാഹുല്യവുമായി ചപ്ലാക്കട്ട കിടപിടിക്കാൻ ശ്രമിക്കുന്നതു് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദപ്രകാരം സാധുത്വം അവകാശപ്പെടാവുന്ന സോഷ്യലിസമോ കമ്മ്യൂണിസമോ അല്ലെന്നു് മാർക്‌സും പറഞ്ഞിട്ടുണ്ടു്).
അതുപോലെ, “ഇല്ലാ ജാതികള്‍ ഭേദവിചാരം” എന്നാൽ, ചത്തു്, “വന്‍ചിത നടുവിൽ” എത്തിയാൽ പിന്നെ ജാതിഭേദവിചാരമൊന്നും ഇല്ല എന്നേ ഗാനരചയിതാവായ തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍ ഉദ്ദേശിച്ചിരിക്കാൻ വഴിയുള്ളു. അല്ലാതെ, ജീവിച്ചിരിക്കുന്നവർക്കു് ഈ സനാതന”തത് ത്വം” ബാധകമല്ല. ജീവിതത്തിൽ ജാതിഭേദവിചാരം ഉള്ളതുകൊണ്ടാണു് മരിച്ചശേഷം അതില്ല എന്നു് കേൾക്കുമ്പോൾ ഒരു ത്രില്ലുണ്ടാവുന്നതു്. ഭൂമിയിൽ ഒരിക്കലും മദ്യം കഴിക്കാത്തതുകൊണ്ടും, മദ്യം എന്നാൽ എന്താണു് സംഭവമെന്നു് അറിയാത്തതുകൊണ്ടുമല്ലേ സ്വർഗ്ഗത്തിൽ മദ്യം പുഴപുഴയായി ഒഴുകുകയാണെന്നു് പ്രവാചകൻ പറയുന്നതു് കേൾക്കുമ്പോൾ ഭക്തജനങ്ങൾക്കു് ഇത്ര ഹരം പിടിക്കുന്നതും, എങ്ങനെയെങ്കിലുമൊന്നു് ചത്തു് സ്വർഗ്ഗത്തിൽ എത്തികിട്ടിയാൽ മതിയെന്നും തോന്നുന്നതു്!? അതെന്തായാലും, ഹരിശ്ചന്ദ്ര കാലത്തെ ജാതിഭേദവിചാരത്തെ ചന്ദ്രയാൻ കാലത്തും മാറ്റമൊന്നുമില്ലാതെ കാത്തുസൂക്ഷിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല.
സ്വന്തം പാണ്ടു് രോഗത്തെ അവഗണിച്ചുകൊണ്ടു് മറ്റുള്ളവരുടെ രോഗങ്ങളെ അത്ഭുതകരമായി ഭേദമാക്കുന്ന ബ്രദർ താരുവിനെപ്പോലുള്ള സഹൃദയരിൽ നമുക്കൊരു ദൃഷ്ടാന്തമുണ്ടു്. എന്തിലും നമുക്കൊരു ദൃഷ്ടാന്തമുണ്ടെന്നു് ഖുർആനും ആവർത്തിച്ചു് ആണയിടുന്നുണ്ടല്ലോ. ഇവിടത്തെ ദൃഷ്ടാന്തം, പ്രത്യയശാസ്ത്രവും ഫിലോസഫിയും യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം പ്രചരിപ്പിക്കുന്നവർക്കും, രാജ്യത്തു് പുതിയ നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കുമുള്ളതാണു്. “പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല” എന്ന സാരവചനം അറിയാത്ത മലയാളികൾ ഉണ്ടെന്നു് തോന്നുന്നില്ല. പക്ഷെ, ആ പലരിൽ നിർബന്ധമായും ഉൾപ്പെടുത്തപ്പെടേണ്ട ചിലരുണ്ടെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണു്.
മതതത്വശാസ്ത്രപരമായ ഒരു കാര്യം നിനയേണ്ടതായി വന്നാൽ ഞാൻ ആദ്യം സമീപിക്കുന്നതു് ബ്രദർ താരുവിനെയോ, സിസ്റ്റർ സ്റ്റെഫിയെയോ, ഫാദർ ഫ്രാങ്കോയെയോ, മദർ സുധാമണിയെയോ ആയിരിക്കും. അതുപോലെ, ആയുർവ്വേദസംബന്ധമായ ഒരു കാര്യം പ്രധാനമായും ഞാൻ നിനയുന്നതു് മോഹനൻ വൈദ്യരോടോ, ജേക്കബ് വടക്കാഞ്ചേരിയോടോ ആയിരിക്കും. വൈദ്യുതിയാണു് വിഷയമെങ്കിൽ എം. എം. മണിയും, സ്പോർട്സോ വ്യവസായമോ ആണെങ്കിൽ ഇ. പി. ജയരാജനുമായിരിക്കും നിനയലിനായി ഞാൻ മുൻഗണന നൽകുന്നവർ. ഭാഗ്യത്തിനു്, പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ നിനയാനായി നമ്മൾ ആരെയും തേടി അങ്ങോട്ടു് പോകേണ്ടതില്ല. അവർ ഇങ്ങോട്ടു് വന്നുകൊള്ളും. പ്രത്യയശാസ്ത്രഉപദേഷ്ടാക്കളുടെയത്ര തൊഴിലില്ലായ്മയുള്ള മറ്റൊരു മേഖല കേരളത്തിലില്ല. ഫിലോസഫി സംബന്ധമായ നിനയലുകൾക്കു് ഓഷോശിഷ്യർ നല്ലൊരു ചോയ്സാണു്. എനിക്കുണ്ടായിട്ടുള്ള നല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ, നിനയാൻ ആഗ്രഹിക്കുന്നവർക്കായി ഇവരെ റെകമെൻഡ് ചെയ്യാൻ എനിക്കൊരു മടിയുമില്ല. ഇവരിൽ ആരെവേണമെങ്കിലും ആർക്കും എപ്പോഴും ധൈര്യപൂർവ്വം സമീപിക്കാം. അവരുടെ കൈകളിൽ നിങ്ങൾ സുരക്ഷിതരായിരിക്കും. ഞാൻ ഗ്യാരന്റി.
P. S.
ക്യാഷ്മീർ ഇൻഡ്യൻ സംസ്ഥാനമാകണമോ വേണ്ടയോ എന്ന വിഷയത്തിലും നമ്മൾ പലരോടും നിനഞ്ഞു് അനുവാദം വാങ്ങേണ്ടതുണ്ടു്. എങ്കിലും, ഇൻഡ്യാക്കാർ എന്ന നിലയിൽ പ്രധാനമായും നമ്മൾ നിനയേണ്ടതു് ഇൻഡ്യയുടേതിനേക്കാൾ പാകിസ്ഥാന്റെയോ ചൈനയുടെയോ താത്പര്യങ്ങൾക്കു് മുൻഗണന നല്കുന്ന സമാധാനകാംക്ഷികളായ സഹൃദയരോടായിരിക്കണം. നമ്മൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കു് ശരിയായ എരിവും പുളിയും ഉപ്പുമെല്ലാം ഉണ്ടാവണമെങ്കിൽ കാര്യങ്ങളുടെ മറ്റേവശത്തുള്ള കിടപ്പുകൂടി നമ്മൾ നിനഞ്ഞിരിക്കണം, അറിഞ്ഞിരിക്കണം.
August 10, 2019, 8:46 AM
പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ ലോകത്തിൽ എവിടെയിരുന്നുവേണമെങ്കിലും കാര്യകാരണങ്ങൾ അപഗ്രഥിച്ചുകൊണ്ടും, കുറ്റവാളികളെ നിർണ്ണയിച്ചുകൊണ്ടും, ദുരന്തമുക്തഭാവിലോകത്തിനായുള്ള മാസ്റ്റർപ്ലാനുകൾ നിർദ്ദേശിച്ചുകൊണ്ടും വാചകമടിക്കാൻ എളുപ്പമാണു്. പക്ഷെ, ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു് എന്തെങ്കിലും പ്രയോജനമുണ്ടാവണമെങ്കിൽ, യഥാസ്ഥാനത്തു് അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അതാണെങ്കിൽ വാചകമടിപോലെ അത്ര എളുപ്പമായ കാര്യവുമല്ല. ആയാസകരമായ അത്തരം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടുള്ള ബഹുമാനവും, ധാർമ്മികമായ പിന്തുണയും അറിയിക്കുന്നു.
August 10, 2019, 1:32 PM
പുലി വരുന്നേ പുലി വരുന്നേ എന്ന പയ്യന്റെ മുദ്രാവാക്യംവിളി കേട്ടു് മലയിൽ പോയി നോക്കി പലവട്ടം ഇളിഭ്യരായി മടങ്ങിയശേഷമേ മുൻപൊക്കെ മനുഷ്യർ സഹാനുഭൂതിയുടെ പേരിലുള്ള മലകയറ്റംപരിപാടി ഉപേക്ഷിക്കുമായിരുന്നുള്ളു. അവസാനം, സത്യത്തിൽ പുലി വന്നപ്പോഴും അവൻ പതിവുപടി മുദ്രാവാക്യം വിളിച്ചെങ്കിലും അവനുവേണ്ടി മലയിൽ പോയി നോക്കാൻ ആളുകളാരും തയ്യാറായില്ല എന്നു് “ചരിത്രകാരൻ”.
ഇന്നും, SOS സിഗ്നൽ കിട്ടിയാൽ ഒരുവട്ടമൊക്കെ അങ്ങോട്ടേക്കു് എത്തിനോക്കാനും, ആവുന്നത്ര സഹായിക്കാനും മടിക്കുന്നവരല്ല ജനങ്ങൾ. പക്ഷേ, തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞാൽ, അടുത്തവട്ടം SOS സിഗ്നൽ കിട്ടുമ്പോൾ, രക്ഷകനായ പുലിയവതാരം യുഗേയുഗേ സംഭവിക്കുമെന്നു് കരുതി കാത്തുനിൽക്കാതെ, അപരാധികളായ സിഗ്നൽ അഡ്മിനിസ്ട്രേറ്റേഴ്‌സിനെ അവർ നേരിട്ടു് തൂക്കിയെടുത്തു് ഉരുൾപൊട്ടിവരുന്ന ചെളിവെള്ളക്കുത്തൊഴുക്കിലേക്കു് വലിച്ചെറിയും. അതാണു് IT-യുഗത്തിലെ പുതിയ നാട്ടുനടപ്പു്.
August 11, 2019, 4:09 PM
നിയമപരമായ മുന്നറിയിപ്പു്: ഇതിപ്പോൾ എഴുതണമെന്നു് കരുതിയതല്ല. പക്ഷേ, … (അങ്ങനെ സൂത്രത്തിൽ തെക്കു്-വടക്കൻ കാറ്റിനെ പാക്കപ്പലിൽ നിന്നും അകറ്റി നിർത്തി. മൺസൂണിന്റെ ശല്യം തന്നെ ധാരാളം!)
സഹായിക്കാൻ ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ടു്, അവരെ ക്യാമ്പിനുള്ളിൽ കയറ്റില്ല എന്നു് മുഖ്യമന്ത്രി പറഞ്ഞത്രെ!
അങ്ങേർ അങ്ങനെ പറഞ്ഞോ എന്നെനിക്കറിയില്ല. കമ്മികൾ സംഘികളുടെ പേരിലും, സംഘികൾ കമ്മികളുടെ പേരിലും വ്യാജ സ്ക്രീൻഷോട്ടുകൾ സൃഷ്ടിച്ചു് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റുന്ന ഈ “പോസ്റ്റ് മോഡേൺ” യുഗത്തിൽ, യൂസേഴ്സിന്റെ ഒരു കണ്ണും ഒരു കാതും എപ്പോഴും തുറന്നിരിക്കേണ്ടതുണ്ടു്. “മൂർഖൻ!” എന്നു് താക്കീതു് ചെയ്യുന്നവൻ അണലിയോ, “ചാണകം!” എന്ന അവജ്ഞ ഉയരുന്നതു് സെപ്ടിക് ടാങ്കിൽ നിന്നോ ആയിക്കൂടെന്നില്ല. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ ദുരന്തങ്ങളെ അതിജീവിക്കാൻ കേരളം “ഒറ്റക്കെട്ടായി” ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രി ആയിരിക്കേണ്ട വ്യക്തി അങ്ങനെ പറഞ്ഞെങ്കിൽ, അതിനെ ഡിപ്ലോമസിയുടെ കൊടുമുടിയിൽ നാട്ടിയ നവോത്ഥാനപ്പച്ചച്ചെങ്കൊടി എന്നേ വിളിക്കാനാവൂ.
ഒരുപക്ഷേ, “പ്രത്യേക അടയാളങ്ങൾ” എന്നതുകൊണ്ടു് അദ്ദേഹം ഉദേശിച്ചതു് അരിവാളും ചുറ്റികയും ചേർന്ന അടയാളമായിരിക്കാം. ഒരു സ്വയം വിമർശനം എന്ന നിലയിൽ അതുപോലൊരു പരാമർശം മനസ്സിലാക്കാൻ ബുദ്ധിമുട്ടുമില്ല. അതല്ലെങ്കിൽ, അർദ്ധചന്ദ്രനും നക്ഷത്രവും ചേർന്ന അടയാളമായിരിക്കാം. പക്ഷേ, അതിനേക്കാൾ സാധ്യതയുള്ളതായി എനിക്കു് തോന്നുന്നതു്, താമര അടയാളമാണു് അദ്ദേഹം ഉദ്ദേശിച്ചതെന്നാണു്. “അനുവാദമില്ലാതെ ഈ പറമ്പിൽ പ്രവേശിക്കരുതു്” എന്ന, വെള്ളപ്പൊക്കത്തിലും തലയുയർത്തി നിൽക്കുന്നതായിക്കണ്ട ബൂർഷ്വാ ബോർഡ് പോലെ, ആജന്മശത്രുവിന്റെ അടയാളങ്ങളോടുള്ള അസഹിഷ്ണുതയുടെ ഒരു ബഹിഃസ്ഫുരണം, ഒരുതരം പുളിച്ചുതികട്ടൽ! മുസ്ലീം രക്തത്തിനും, നായർ കിഡ്നിക്കും, ചൊവ്വാദോഷമില്ലാത്ത വധുവിനും, കർത്താവായ യേശുമശിഹായാൽ രക്ഷിക്കപ്പെട്ട മണവാട്ടിക്കുമായി പത്രത്തിൽ പരസ്യം ചെയ്യുന്ന പ്രബുദ്ധരുടെ നാടല്ലേ? അതും, അതിലപ്പുറവും പ്രതീക്ഷിക്കാം.
ഇനി, നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു് നീ വെറും കയ്യോടെ വരരുതു് എന്ന ബൈബിൾ വചനംപോലെ, എന്റെ ദുരിതാശ്വാസക്യാമ്പുകളിലേക്കു് അടയാളങ്ങളുമായിട്ടല്ല, ക്യാഷുമായിട്ടായിരിക്കണം നിങ്ങൾ വരേണ്ടതു് എന്നെങ്ങാനുമൊരു അർത്ഥത്തിലായിരിക്കുമോ മുഖ്യമന്ത്രി അതു് പറഞ്ഞതു്? അങ്ങനെയെങ്കിൽ, “പ്രത്യേക അടയാളങ്ങൾ” എന്ന പദം ഏകാർത്ഥത്തിലോ, ദ്വയാർത്ഥത്തിലോ, ത്രിയാർത്ഥത്തിലോ പ്രയോഗിച്ചതു് എന്നതൊരു തർക്കവിഷയമാകേണ്ട കാര്യമില്ല. കാരണം, പണത്തിനു് അർത്ഥവ്യത്യാസമോ നാറ്റമോ ഇല്ല. സമ്പത്തു് കാലത്തും ആപത്തു് കാലത്തും, മന്നവനും യാചകനും, മന്ത്രിക്കും തന്ത്രിക്കും, നിനക്കും എനിക്കും ഒരുപോലെ ഉപയോഗമുള്ള ഒരു വസ്തുവാണു് പണം. പണം മനുഷ്യനെ ഭാഗ്യവാനാക്കണമെന്നില്ല. പക്ഷേ, ഭയങ്കരമായി ആശ്വസിപ്പിക്കും. മൂക്കിനു് തൊട്ടുതാഴെ, ഹൃദയപക്ഷത്തുള്ള പോക്കറ്റിൽവരെ സൂക്ഷിച്ചു് വയ്ക്കുകയോ, മനസ്സിനിണങ്ങിയ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചു് പലിശ വാങ്ങുകയോ ചെയ്യാൻ കഴിയുന്ന, വളരെ സൗകര്യപ്രദമായ ഒരു കൊടുക്കൽ-വാങ്ങൽ മാദ്ധ്യമമാണു് പണം. അതുകൊണ്ടു്, അടയാളങ്ങളേക്കാൾ മനുഷ്യർ പണത്തിനു് മുൻഗണന നൽകാതിരിക്കുന്നതായി എവിടെയെങ്കിലും കണ്ടാൽ അവിടെ എന്തോ പന്തികേടുണ്ടു് എന്നു് കരുതിയാൽ മതി.
August 16, 2019, 10:41 AM
ഹൃദയപക്ഷകേരളം ഒന്നടങ്കം ആവശ്യപ്പെടുന്നു:
1. ധർമ്മജാ, പ്ലീസ്, ധർമ്മം മുടക്കരുതു്. (പഴയ പൂഴ്ത്തൽ ചർച്ച ചെയ്യേണ്ടതു് ഇപ്പോഴല്ല. എപ്പോഴെന്നു് “ഞങ്ങൾ ഫാഷിസം ഫൈറ്റേഴ്സ്” പറയും.)
2. പി.വി. അൻവറേ, പ്ലീസ്, അധർമ്മം മുടക്കരുതു്. (കാറ്റുള്ളപ്പോൾ തൂറ്റിയാൽ കോളറക്കാരനോടുള്ളതരം മനസ്സലിവു് ജനത്തിനു് തോന്നും.)
ഇതൊരു ഇരട്ടത്താപ്പാണെന്ന തെറ്റിദ്ധാരണ വേണ്ട. സ്വന്തം കാര്യങ്ങൾ മാത്രമേ സിന്ദാബാദ് ആകാവൂ എന്നതു് “ഞങ്ങൾ ഫാഷിസം ഫൈറ്റേഴ്സിന്റെ” അടിസ്ഥാനപരമായ അടവുനയമാണു്. ഇപ്പോഴത്തെ ഞങ്ങളുടെ ആവശ്യം അടുത്ത പൂഴ്ത്തലിനും, ബന്ധുമിത്രകൊഓപറേറ്റീവിനുള്ള സഹായനിധിക്കുമായി കിട്ടുന്നത്ര വാരിക്കൂട്ടലാണു്. വയൽനികത്തലും വനംകയ്യേറ്റവും കുരിശുകൃഷിയുമെല്ലാം വികസിപ്പിക്കാൻ അനുവദിച്ചു് ബൂർഷ്വാസിയിൽനിന്നും കണക്കിനു് ക്യാഷ് പിടുങ്ങാൻ വേണ്ടിയാണു് ഞങ്ങൾ ഇമ്മാതിരി കഷ്ടപ്പെട്ടു് ജനങ്ങളെ ബോധമില്ലായ്മയിൽ തളച്ചിടാൻ ശ്രമിക്കുന്നതു്. അതിൽ നഞ്ചു് കലക്കി ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചാൽ ഞങ്ങളുടെ ഭാവം മാറും.
സമ്പത്തിന്റെ നിയമനത്തെ ആരെങ്കിലും വിമർശിച്ചാൽ, വേലപ്പനെക്കൂടി നിയമിച്ചു് ധനവ്യയം കോമ്പൻസേറ്റ് ചെയ്യുന്ന ജനസേവകരാണു് ഞങ്ങൾ. ജനങ്ങളോടുള്ള ഞങ്ങളുടെ കടപ്പാടും ബഹുമാനവും പറഞ്ഞറിയിക്കാവുന്നതല്ല, കണ്ടറിയേണ്ടതാണു്. “ഫാഷിസം ഫൈറ്റേഴ്സ്” എന്ന നിലയിൽ ഞങ്ങൾ പ്രതിനിധീകരിക്കുന്ന ധനതത്വശാസ്ത്രത്തെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർ, “കമ്മ്യൂണിസ്റ്റ്-ജനാധിപത്യത്തിൽ പ്രൊപഗാണ്ടയുടെയും വ്യാജവാർത്തകളുടെയും പങ്കു്” എന്ന വിഷയത്തിൽ പോരാളിഷാജിമാർ എടുക്കുന്ന ഓൺലൈൻ സ്റ്റഡിക്ലാസ്സുകൾ സന്ദർശിക്കുക.
August 25, 2019, 11:43 AM
തുഷാറായാലേ ഉഷാറാവൂ എന്നു് അമ്മച്ചിക്കു് അറിയാതെപോയി. പാർട്ടിയുടെ സ്റ്റഡിക്ലാസ്സുകളിൽ പങ്കെടുക്കാതെ, തൊഴിലാളിവർഗ്ഗത്തിലെ അത്യുന്നതരുമായുള്ള ഡിപ്ലോമാറ്റിക് ഡിസ്‌കോഴ്‌സുകളിൽ പങ്കെടുക്കാമെന്നു് വ്യാമോഹിച്ച ആ തള്ളയെ തരംപോലെ തല്ലിയോ വെട്ടിയോ കൊന്നു് ഉപ്പിട്ടു് മൂടുകയാണു് വേണ്ടതു്. ധാർഷ്ട്യത്തിനുമില്ലേ ഒരു പരിധിയൊക്കെ?
താത്വികമായി അവലോകിച്ചാൽ, എവിടെയോ എന്തോ തകരാറുണ്ടു് എന്ന കാര്യത്തിൽ വിദഗ്ദ്ധരുടെയിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവാൻ വഴിയില്ല. അതായതു്, പ്രത്യയശാസ്ത്രപരമായി നോക്കുമ്പോൾ, പ്രശ്നം മാനസികവും, ബൗദ്ധികവും, സർവ്വോപരി, നവോത്ഥാനപരവുമാണു്. അക്കാര്യത്തിൽ ഞാൻ പൂർണ്ണമായും മാർക്സിസ്റ്റ് പാർട്ടിയിലെ പോരാളിഷാജിമാരുടെയും വില്ലാളിവീരന്മാരുടെയും പക്ഷത്താണു്. ആർക്കെന്ന വിഷയത്തിൽ ഞങ്ങൾ തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുന്നുണ്ടെന്ന വസ്തുത – മാർക്സിയൻ സത്യസന്ധതയെ സംബന്ധിച്ച എന്റെ അനുഭവജ്ഞാനത്തിന്റെയും, അതിന്റെ അടിത്തറയിൽ ഞാൻ കെട്ടിപ്പൊക്കിയിരിക്കുന്ന എന്റെ ഉത്തമബോദ്ധ്യങ്ങളുടെയും പേരിൽ – ഇടതുപക്ഷ സി.ബി.ഐ. ഇൻസ്‌പെക്ടർ ശ്രീ മമ്മൂട്ടിയുടെ കണ്ണിൽ നിന്നും മറച്ചുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ശ്രീമാൻ മമ്മൂട്ടിയുടെ കുറ്റാന്വേഷണപരീക്ഷണങ്ങൾ ഇന്നുമെന്നാളും ഫലവത്താകുമാറാകട്ടേ, ആമീൻ!
(ചിത്രത്തിനു് കടപ്പാടു്)
August 27, 2019, 2:26 PM
ദൈവാസ്തിത്വം – തനിയാവർത്തനം
ദൈവമുണ്ടു് എന്നു് കുറെ മനുഷ്യർ ദിവസേന നൂറുവട്ടം ആണയിട്ടതുകൊണ്ടു് ദൈവം ഉണ്ടാവുകയില്ല. ദൈവമില്ല എന്നു് വേറെ കുറെ മനുഷ്യർ ദിനംപ്രതി പത്തുവട്ടം പ്രസംഗിച്ചതുകൊണ്ടു് ദൈവം ഇല്ലാതാവുകയുമില്ല. ദൈവം വലിയവനാണെന്നു് ഇനിയും വേറൊരു വിഭാഗം ദിവസേന അഞ്ചുവട്ടം ആവർത്തിച്ചതുകൊണ്ടു് ദൈവം വലിയവനാവുകയില്ല. അങ്ങനെ പറഞ്ഞില്ലെങ്കിൽ ദൈവം ചെറിയവനാവുകയുമില്ല. ദൈവം ഉണ്ടായിരിക്കുന്നതോ ഇല്ലാതിരിക്കുന്നതോ, വലിയവനായിരിക്കുന്നതോ ചെറിയവനായിരിക്കുന്നതോ അല്ല, ആ ദൈവത്തിന്റെയോ ദൈവങ്ങളുടെയോ പേരിൽ മനുഷ്യർ ചെയ്തുകൂട്ടുന്ന ചെറുതും വലുതുമായ ക്രൂരതകളും ചൂഷണങ്ങളുമാണു് എന്നും ലോകത്തിനു് നേരിടേണ്ടി വന്നിരുന്നതും, നേരിടേണ്ടി വരുന്നതുമായ പ്രശ്നം.
രോഗം വരാതെ നോക്കുന്നതാണു് രോഗം വരുത്തിവച്ചശേഷം ചികിത്സ തേടി നാടുനീളെ ഓടുന്നതു് എന്ന ലളിതസത്യം മറന്നതുകൊണ്ടോ എന്തോ, സർവ്വജ്ഞാനിയും സർവ്വശക്തനുമെന്ന നിലയിൽ, ക്രൂരതകളോ ചൂഷണങ്ങളോ ഒന്നുമില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടുകൂടി, ആ തിന്മകളെ ആവശ്യത്തിലേറെ കുത്തിനിറച്ച ഒരു ഭൂമിയാണു് സർവ്വവ്യാപിയായ ദൈവംതമ്പുരാൻ മനുഷ്യർക്കു് വരദാനമായി നൽകിയതു്. സെമിറ്റിക് മതങ്ങളിലെ വിശ്വാസപ്രകാരം, തന്റെ സ്വരൂപത്തിൽ, തന്നെപ്പോലെതന്നെ ശുദ്ധമായ ഹൃദയമുള്ളവരും സദാചാരികളും സർവ്വതന്ത്രസ്വതന്ത്രരുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യർക്കു് അതിനേക്കാൾ യോജിച്ച ഒരു ജന്മദിനസമ്മാനം നൽകാനാവുമോ? ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയയുമായുള്ള ഒളിസേവയിൽ സ്വന്തം മകനെ ജനിപ്പിച്ചുകൊണ്ടല്ലാതെ “ജന്മനാതന്നെ” പാപികളായ മനുഷ്യരെ പാപമോചിതരാക്കി നിത്യസ്വർഗ്ഗത്തിനു് അവകാശികളാക്കാൻ മറ്റു് മാർഗ്ഗങ്ങളൊന്നും കാണാതിരുന്ന കക്ഷിയാണു് സെമിറ്റിക് സങ്കല്പത്തിലെ ദൈവം!
മായം ചേരാത്ത ഒരു മകനെ സൃഷ്ടിക്കാൻ, ആദിയിൽ ആദമിൽ നിന്നും ഹവ്വയെ സൃഷ്ടിച്ച അതേ ബ്ലൂപ്രിന്റ് ഉപയോഗിച്ചു് തന്റെ സ്വന്തം ഇടതുവശത്തെ വാരിയെല്ലിൽ നിന്നും തനിക്കൊരു ഭാര്യയെയോ, അല്ലെങ്കിൽ, ഗർഭം ധരിപ്പിക്കൽ, ഗർഭം ധരിക്കൽ, ഗർഭം ചുമക്കൽ, ഗർഭം പ്രസവിക്കൽ തുടങ്ങിയ പൊല്ലാപ്പുകൾ ഒഴിവാക്കണമെന്നുണ്ടെങ്കിൽ, വലതുവശത്തെ വാരിയെല്ലിൽ നിന്നും നേരിട്ടു് ഒരു മകനെത്തന്നെയോ വേണമെങ്കിൽ ദൈവത്തിനു് സൃഷ്ടിക്കാമായിരുന്നു. പക്ഷെ, അപ്പോൾ “കൃഷിയിടങ്ങളുടെ” കാര്യത്തിൽ താനൊരു തികഞ്ഞ സദാചാരിയാണെന്ന പരമസത്യം എങ്ങനെ മനുഷ്യരെ ബോദ്ധ്യപ്പെടുത്തും? ഇതാണു് സെമിറ്റിക് മതങ്ങൾ വരച്ചുകാണിക്കുന്ന പ്രപഞ്ചസ്രഷ്ടാവിന്റെ രേഖാചിത്രം! ഇതിനോടു് നേർക്കുനേർ നിൽക്കാൻ ഒട്ടും ലജ്ജിക്കേണ്ട ആവശ്യമില്ലാത്ത വർണ്ണനകൾ സ്വന്തം രാജമാന്യരാജശ്രീ ദൈവങ്ങളെപ്പറ്റി മറ്റു് മതങ്ങളും കുറിച്ചു് വച്ചിട്ടുണ്ടു്. തുടയിൽ നിന്നും, കുടത്തിൽ നിന്നും, വേണ്ടിവന്നാൽ പ്ലീഹയിൽ നിന്നുപോലും മക്കളെയും മനുഷ്യരെയും ജനിപ്പിക്കുന്ന എന്തരോ മഹാനുഭാവുലുകൾ!
സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും, ഓരോ മനുഷ്യന്റെയും ആഹരിക്കലും വിസർജ്ജിക്കലും ഇണചേരലും ഉറക്കവും ഉണരലും പോലുള്ള മുഴുവൻ പ്രവൃത്തികളെയും ഇമവെട്ടാതെ ഉറക്കമിളച്ചിരുന്നു് വീക്ഷിച്ചു്, അവയിലെ നന്മതിന്മകളെ വേർതിരിച്ചു്, കണക്കുപുസ്തകത്തിൽ സൂക്ഷ്മമായി കുറിച്ചുവച്ചു്, ചത്തുകഴിയുമ്പോൾ ഓരോരുത്തരുടെയും ബാലൻസ് ഷീറ്റ് നോക്കി, ശിഷ്ടജീവിതം നിത്യസ്വർഗ്ഗത്തിലോ നിത്യനരകത്തിലോ എന്നു് വിധി പ്രസ്താവിക്കാനായി കാത്തിരിക്കുന്നവനുമായ ദൈവം എന്ന പ്രതിഭാസം ആധുനികമനുഷ്യന്റെ ചിന്താശേഷിയുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല എന്ന തിരിച്ചറിവാണു് ആദ്യമുണ്ടാവേണ്ടതു്. ഓരോ വ്യക്തിയും സ്വയമായും ബോധപൂർവ്വമായും വളർത്തിയെടുക്കേണ്ട കാര്യമാണതു്. അതോടെ, ദൈവം ഉണ്ടു്, ദൈവം ഇല്ല, ദൈവം ഉണ്ടില്ല തുടങ്ങിയ എല്ലാ വാദങ്ങളും പ്രതിവാദങ്ങളും അർത്ഥശൂന്യവും തന്മൂലം അധികപ്പറ്റുമാവും.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ കണ്ടു് അമ്പരന്ന പുരാതനമനുഷ്യർ മറുപടി കിട്ടാത്ത അവരുടെ ചോദ്യങ്ങളെ നേരിടാൻ കണ്ടെത്തിയതും, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സിൽ വേരുറച്ചതുമായ ദൈവം എന്ന അന്നത്തെ താത്കാലികോപായത്തെ അങ്ങനെ മാത്രമേ ഇന്നത്തെ മനുഷ്യജീവിതത്തിലെ ഒരനാവശ്യമെന്ന നിലയിൽ ലോകത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ കഴിയൂ. പക്ഷെ, അതു് സംഭവിക്കേണ്ടതു് ഓരോ മനുഷ്യമനസ്സിലുമാണു്. തെറ്റെന്നു് എത്രവട്ടം തെളിയിക്കപ്പെട്ട കാര്യമായാലും, തനിക്കു് അതുകൊണ്ടു് പ്രയോജനമുണ്ടായേക്കാം എന്നു് തോന്നിയാൽ, അതിനെ വീണ്ടും വാരിപ്പുണരാൻ മടിക്കുന്നവരല്ല മനുഷ്യർ എന്നു് നീറ്റ്സ്ഷെ. നീറ്റ്സ്ഷെ പറഞ്ഞ കാര്യങ്ങളിൽ ചിലതെങ്കിലും ഇന്നത്തെ കാഴ്ചപ്പാടിൽ ശരിയാവണമെന്നില്ലെങ്കിലും, ഇപ്പറഞ്ഞതു് ശരിയാണെന്നു് മനസ്സിലാക്കാൻ മാർക്സിസമെന്നാൽ മനുഷ്യസ്നേഹമാണെന്നും, ആയുർവ്വേദമെന്നാൽ സർവ്വരോഗസംഹാരിയാണെന്നുമെല്ലാം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് സുഖജീവിതം നയിക്കുന്ന, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മനുഷ്യരെ വീക്ഷിച്ചാൽ മതി. അതുകൊണ്ടു്, ദൈവത്തെ ലോകത്തിൽ നിന്നും പൂർണ്ണമായി ആട്ടിയോടിക്കാൻ കഴിയുമെന്നതു് നൂറ്റാണ്ടുകളോളം, ഒരുപക്ഷേ, ലോകാവസാനത്തോളംവരെ, ഒരു വ്യാമോഹമായി, മാർക്സിസം പോലൊരു യുട്ടോപ്പിയയായി അവശേഷിക്കാനേ വഴിയുള്ളു.
തൊണ്ണൂറ്റൊൻപതു് ആടുകളെയും കുറുക്കന്മാർക്കു് വിട്ടുകൊടുത്തിട്ടു് നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ തേടിപ്പോകണം എന്നല്ലേ ബൈബിളാണെങ്കിലും മനുഷ്യരോടു് അരുളിച്ചെയ്യുന്നതു്? വായും തുറന്നിരിക്കുന്ന വിശുദ്ധ നേർച്ചപ്പെട്ടിയുടെ മഹത്വത്തിലേക്കു് കുഞ്ഞാടിനെ മടക്കിക്കൊണ്ടുവരിക എന്ന ഒരേയൊരു ലക്ഷ്യം നേടാൻ വേണ്ടിയാണു് ആട്ടും തുപ്പും സഹിച്ചുള്ള ഈ ദൈവാസ്തിത്വകുരിശുയാത്ര.
ലിപി ഇല്ലാതെ ഗ്രന്ഥങ്ങൾ എഴുതപ്പെടാനാവില്ല. മതഗ്രന്ഥങ്ങൾ വർണ്ണിക്കുന്നതു് ദൈവസംബന്ധമായ കാര്യങ്ങളായതുകൊണ്ടു് എഴുതാൻ ലിപി വേണ്ട എന്നു് സ്വർഗ്ഗാരോഹണത്തിൽ വിശ്വസിക്കുന്ന ദൈവഭക്തർ പോലും പറയാനിടയില്ല. (ഭക്തരുടെ കാര്യമായതുകൊണ്ടു് പറയില്ലെന്നു് തീർച്ചയുമില്ല). മതഗ്രന്ഥങ്ങൾ എഴുതപ്പെടാൻ തുടങ്ങുന്നതിനു് മുൻപു്, മറ്റെല്ലാ കഥകളും എന്നപോലെതന്നെ, ദൈവകഥകളും വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നുകൊടുക്കപ്പെട്ടിരുന്നു എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, വാമൊഴിയായുള്ള പകർന്നുകൊടുക്കലിനും ഭാഷ ഒരനിവാര്യതയാണു്. ലിപിയും ഭാഷയും രൂപപ്പെടുന്നതിനു് മുൻപേ ലോകത്തിൽ പ്രാകൃതരായ മനുഷ്യർ ഉണ്ടായിരുന്നു. “ഭാഷ” ഇല്ലാതെ ആശയവിനിമയം നടത്തേണ്ടിയിരുന്ന മനുഷ്യർ! ഭൂമിയിൽ ഹോമോ സേപിയൻസ് രൂപമെടുത്തതു് ഏകദേശം 3 ലക്ഷം വർഷങ്ങൾക്കു് മുൻപു് മാത്രമാണു്. പക്ഷെ, ഭൂമി എന്ന ഗ്രഹം രൂപമെടുത്തിട്ടു് ഏകദേശം 45000 ലക്ഷം വർഷങ്ങളായി. അതേസമയം, ഭൂമി ഉൾപ്പെടുന്ന പ്രപഞ്ചം ഏകദേശം 138000 ലക്ഷം വർഷങ്ങൾക്കു് മുൻപേ തുടക്കം കുറിച്ചിരുന്നു. സുമേറിയൻസ് ആദ്യമായി ലിപി ഉപയോഗിച്ചതു് വെറും 6000 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നോർക്കുമ്പോൾ, ലോകത്തിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിനും 6000 വർഷങ്ങൾക്കു് അപ്പുറം പഴക്കം ഉണ്ടാവാൻ കഴിയില്ലെന്ന വസ്തുത അനിഷേദ്ധ്യമായി മാറുകയാണു് ചെയ്യുന്നതു്.
ഒരു ബൈബിൾ അപാരത: ആദിമനുഷ്യരെന്നു് ബൈബിൾ വിശേഷിപ്പിക്കുന്ന ആദമിന്റെയും ഹവ്വയുടെയും രണ്ടാമത്തെ മകനായ ഹാബെലിനെ കൊന്ന മൂത്തമകൻ കയീനെ ദൈവം ശിക്ഷിച്ചതുമൂലം അവൻ ഏദെൻ തോട്ടത്തിനു് കിഴക്കുള്ള നോദ് ദേശത്തേക്കു് പുറപ്പെട്ടുപോയി അവിടെനിന്നും ഒരു സ്ത്രീയെ കല്യാണം കഴിച്ചു് പട്ടണമൊക്കെ പണിതു് താമസിക്കുകയായിരുന്നല്ലോ. പൊന്നപ്പന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “പൊന്നപ്പൻ വില്ല” എന്നും, തുഷാറിന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “തുഷാർ വില്ല” എന്നും പേരിടുന്ന കേരളീയരീതി അന്നു് നോദ് ദേശത്തെ പട്ടണം പണിയുടെ കാര്യത്തിലും നിലവിലുണ്ടായിരുന്നതിനാൽ, താൻ പണിത പട്ടണത്തിനു് കയീനും തന്റെ മകന്റെ പേരാണു് ഇട്ടതു് – “ഹാനോക്”. ഹാനോക്കിന്റെ മകൻ ഈരാദ്, ഈരാദിന്റെ മകൻ മെഹൂയയേൽ, മെഹൂയയേലിന്റെ മകൻ മെഥൂശയേൽ, മെഥൂശയേലിന്റെ മകൻ ലാമെക്. ശ്രീമാൻ ലാമെക് ആദാ, സില്ലാ എന്ന രണ്ടു് ഭാര്യമാരെ എടുത്തു. ആദായുടെ ഒരു മകൻ യാബാൽ – കൂടാരവാസികളുടെയും പശുപാലന്മാരുടെയും പിതാവു്. രണ്ടാമത്തവൻ യൂബാൽ – കിന്നരവും വേണുവും (മക്കാരും മർക്കോസും) പ്രയോഗിക്കുന്ന എല്ലാവരുടെയും പിതാവു്. സില്ലായുടെ മകൻ തൂബൽകയീൻ. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങൾ നിർമ്മിക്കലായിരുന്നു അവന്റെ പണി. തൂബൽകയീനു് ഒരു പെങ്ങളുമുണ്ടായിരുന്നു – നയമാ. അവളുടെ പണി എന്തായിരുന്നു എന്നു് രേഖപ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കിരുന്നു് കുബൂസ് ഉണ്ടാക്കിത്തിന്നുകയായിരുന്നിരിക്കണം പ്രധാനമായും ചെയ്തിരുന്ന പണി. തൂബൽകയീന്റെ ആയുധനിർമ്മാണ-പണിവിപണിയിലേക്കു് എത്തിച്ചേരാനാണു് ഈ കുബൂസ് കഥകൾ മുഴുവൻ പറഞ്ഞതു്. ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കുന്നതിനെപ്പറ്റി ബൈബിളിൽ ഒരു പരാമർശം ഉണ്ടെന്നതിനർത്ഥം, മനുഷ്യർ ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്തിനു് ശേഷമാണു് ആ ഗ്രന്ഥം എഴുതപ്പെട്ടതെന്നല്ലാതെ മറ്റെന്താണു്? ഏകദേശം 5000 BCE-ക്കും 3000 BCE-ക്കും ഇടയിലുള്ള കാലഘട്ടമാണു് “ചെമ്പുയുഗം” എന്നറിയപ്പെടുന്നതു്. മെറ്റലർജ്ജിയിൽ താത്പര്യമുള്ളവർക്കു് ബ്രോൺസ് യുഗത്തെപ്പറ്റി ഒരു തുടർഗവേഷണം നടത്താവുന്നതാണു്.
ബൈബിളോ, ഖുർആനോ, മറ്റു് വേദഗ്രന്ഥങ്ങളോ ഒരു കാരണവശാലും ദൈവസൃഷ്ടിയല്ലെന്നും, അവയിലെ വർണ്ണനകൾ ഏതെങ്കിലും വിധത്തിൽ ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ നൽകാൻ പര്യാപ്തമല്ലെന്നും മനസ്സിലാക്കാൻ ഇതുപോലുള്ള ചരിത്രരേഖകളുമായി അവയെ താരതമ്യം ചെയ്താൽ മതി. ദൈവം ആദ്യമായി സൃഷ്ടിച്ച മനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായ കയീനു് നോദ് എന്നൊരു ദേശത്തു് പോയി പെണ്ണുകെട്ടി താമസിക്കാൻ കഴിയുന്നുവെങ്കിൽ, ആ പെണ്ണിനെയും അവൾക്കു് അപ്പനമ്മമാർ ഉണ്ടായിരുന്നെങ്കിൽ അവരെയും സൃഷ്ടിച്ചതു് മറ്റൊരു ദൈവമാണെന്നോ മറ്റോ ആണോ ആ കഥ വിവരിക്കുന്ന ബൈബിൾ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്?
ബെത്ലെഹെമിലും അതിന്റെ അതിരുകളിലും വസിക്കുന്ന കുടുംബങ്ങളിലെ രണ്ടു് വയസ്സും അതിൽ താഴെയുള്ളവരുമായ എല്ലാ കുഞ്ഞുങ്ങളെയും ഹെരോദാവ് ആളയച്ചു് കൊല്ലിച്ചു എന്നു് ബൈബിളിൽ മത്തായി “സത്യവാങ്‌മൂലം” നല്കുന്നുണ്ടു്. ആ സമയത്തു് കുഞ്ഞായിരുന്ന യേശുവിനെ കൊല്ലുക എന്നതായിരുന്നത്രെ ഹെരോദാവിന്റെ ലക്ഷ്യം! കോംപെറ്റീഷൻ ഒഴിവാക്കാതെ രക്ഷയില്ല എന്നു് വന്നപ്പോൾ, CPI (M)-നു് RMP-യിലെ ടി.പി. ചന്ദ്രശേഖരനെ അച്ചൂടും മുച്ചൂടും വെട്ടി കൊല്ലേണ്ടിവന്നില്ലേ? അതുപോലൊരു “ഓപ്പറേഷൻ സുനികൊടി” ആയിരുന്നിരിക്കണം ഹെരോദാവിന്റേതും. തികച്ചും ജനാധിപത്യപരം! കള്ളൻ മത്തായിയുടെ, അഥവാ “മത്തായിയുടെ സുവിശേഷം” എന്ന ബൈബിൾ പുസ്തകം എഴുതിയ കള്ളന്റെ യാഥാർത്ഥലക്ഷ്യം മറ്റൊന്നായിരുന്നു: മോശെയുടെ കാലത്തു്, യഹൂദരെ ഈജിപ്തിൽ നിന്നും മോചിപ്പിക്കാനായി, ഫറവോയുടെയും, ദാസികളുടെയും, മൃഗങ്ങളുടെയും വരെയുള്ള സകലത്തിന്റെയും ആദ്യജാതന്മാരെ ഒറ്റരാത്രികൊണ്ടു് യഹോവ കൊന്നൊടുക്കി എന്ന നുണയുടെ മാതൃകയിൽ, ഒരു നുണക്കഥ എഴുതിയുണ്ടാക്കി യേശുവിനെ മോശെക്കു് തുല്യനായി മാറ്റിയെടുക്കുക! പക്ഷെ, ബൈബിൾ വർണ്ണനയിലെ ഹെരോദാവിൽ നിന്നും വ്യത്യസ്തമായി, ലോകചരിത്രത്തിൽ നിലനിൽക്കുന്ന മറ്റൊരു ഹെരോദാവുണ്ടു്. ദൈവപുത്രനെന്നു് ബൈബിൾ ഘോഷിക്കുന്ന യേശുവിനെപ്പറ്റി ലോകത്തിനു് അറിയാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളേക്കാൾ എത്രയോ മടങ്ങു് വിശദവും വ്യക്തവുമായ വിവരങ്ങൾ ഹെരോദാവിനെപ്പറ്റി ലോകത്തിലെ ചരിത്രകാരന്മാർക്കു് ഇന്നറിയാം. കുഞ്ഞുങ്ങളെ കൊല്ലലോ അതിനപ്പുറമോ ഉള്ള ക്രൂരതകൾ ചെയ്യാൻ മടിക്കുന്നവനായിരുന്നില്ലെങ്കിലും, ആ വിഷയത്തിൽ ഹെരോദാവിനെക്കുറിച്ചുള്ള ബൈബിൾ വർണ്ണന നുണയിൽ ചാലിച്ച സങ്കല്പസൃഷ്ടി മാത്രമാണെന്നതാണു് സത്യം. റോം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയുടേതുപോലുള്ള ഒരു സാങ്കല്പിക ക്രൈസ്തവസൃഷ്ടി. മതങ്ങളിലെ എന്നപോലെതന്നെ, രാഷ്ട്രീയത്തിലെയും പീറ ഭക്തന്മാരുടെ “സത്യവാങ്മൂലങ്ങളിൽ” നിന്നും എത്ര അകന്നു് നിൽക്കാൻ കഴിയുന്നോ അത്രയും അതു് മനുഷ്യർക്കു് ഗുണകരമായിരിക്കും എന്നു് ഗുണപാഠം.
സത്യത്തിന്റെ സാക്ഷ്യത്തിനായി യേശു മാത്രമേ ലോകത്തിലേക്കു് അവതരിച്ചുള്ളൂ എന്നു് കരുതണ്ട. സൂര്യന്റെ ഉദയാസ്തമയങ്ങളെപ്പറ്റി ഇതാ മുഹമ്മദ് നബി ഖുർആനിലൂടെ നൽകുന്ന ഒരു ഉഗ്രൻ സയന്റിഫിക് “സത്യവാങ്‌മൂലം”:
“ഒരിക്കൽ സൂര്യൻ അസ്തമിച്ചപ്പോൾ അബൂദറ്നോടു് നബി ചോദിച്ചു: അതു് എങ്ങോട്ടാണു് പോകുന്നതു് എന്നു് താങ്കൾക്കു് അറിയാമോ?
അദ്ദേഹം പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണു് കൂടുതൽ അറിയുന്നതു്.
തിരുമേനി പറഞ്ഞു (തിരുമേനിയുടെ നാവിലൂടെ അല്ലാഹു പറഞ്ഞു എന്നായിരുന്നേനെ കൂടുതൽ ശരി): “അർശസ്സിനു് ചുവട്ടിൽ, സോറി, അർശിനു് ചുവട്ടിൽ സുജൂദ് ചെയ്യുന്നതുവരെ അതു് പോവുകയും, അപ്പോൾ അതു് അനുവാദം ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ അതിനു് അനുവാദം നൽകപ്പെടുന്നു. അതു് സുജൂദ് ചെയ്യാതാവുകയും, അതിൽനിന്നും സ്വീകരിക്കപ്പെടാതാവുകയും ചെയ്യും. അതു് അനുമതി ചോദിക്കുകയും അനുവാദം നല്കപ്പെടാതിരിക്കുകയും ചെയ്യും. എവിടെനിന്നാണോ നീ വന്നതു്, അങ്ങോട്ടുതന്നെ മടങ്ങുക എന്നു് പറയപ്പെടും. അങ്ങനെ അതു് അതിന്റെ പടിഞ്ഞാറുനിന്നു് ഉദിക്കുന്നു. അതാണു് അല്ലാഹുവിന്റെ വചനം.”
(സുജൂദ് ചെയ്യാതാവലോ, അതോ സുജൂദ് സ്വീകരിക്കപ്പെടാതാവലോ ആദ്യം സംഭവിക്കുക എന്നെനിക്കറിയില്ല. ദിനംപ്രതിയുള്ള സൂര്യന്റെ പോക്കുവരവുകളിൽ ഇന്നുവരെ മാറ്റമൊന്നും വീക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, ലോകാരംഭത്തിൽ സുജൂദ് സംബന്ധമായി സൂര്യനും അല്ലാഹുവും ഉഭയസമ്മതത്തോടെ ഒപ്പുവച്ച ഉടമ്പടിപ്രകാരം നിലവിൽവന്ന കൊടുക്കൽ-വാങ്ങലുകൾ പതിവുപോലെ തുടരുന്നുണ്ടെന്നു് വേണം കരുതാൻ. അല്ലാഹുവും സൂര്യനും സുജൂദ് വിഷയത്തിൽ സ്റ്റേയ്റ്റസ് ക്വോ പാലിക്കുന്നതിനു് പിന്നിൽ തൊഴിലധിഷ്ഠിതമായ ഒരു കാരണമുണ്ടെന്നാണു് എന്റെ അഭിപ്രായം. സൂര്യൻ സുജൂദ് ചെയ്യാതായാൽ പിന്നെ സുജൂദിനെ സ്വീകരിക്കാൻ അല്ലാഹുവിനോ, സുജൂദ് സ്വീകരിക്കപ്പെടാതായാൽ പിന്നെ സുജൂദ് ചെയ്യാൻ സൂര്യനോ വല്ല വട്ടുമുണ്ടോ? അതിനാൽ, തമ്പ്രാൻ-അടിയാൻ, ഇരട്ടച്ചങ്കു്-ഒറ്റച്ചങ്കു്, തിരുമേനി-അല്മേനി, കമ്മൂണിഷ്ട്-കാങ്കിരസ് തുടങ്ങിയ അനേകം ദ്വന്ദ്വങ്ങൾ പോലെ, കൊടുത്തും കൊണ്ടും ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ മുന്നോട്ടു് നീങ്ങുന്നതാണു്, പണമില്ലാതെ പിണമായി, പിണറായിയായി മാറിയാലത്തെ അവസ്ഥാന്തരദുരന്തങ്ങൾ ഒഴിവാക്കാൻ നല്ലതെന്നു് രണ്ടുപേർക്കും തോന്നും, തോന്നാതിരിക്കാൻ വഴിയില്ല. – അതാണു് ലോകഗതി!)
ഇതാ മറ്റൊരു അഫിഡെവിറ്റ്:
“സൂര്യൻ അതിനു് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്കു് സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണതു്.” – യാസിൻ: 38, ബുഖാരി. (അറിയാത്തവർക്കായി: ബ്രണ്ണൻ കോളേജിൽ പഠിച്ചു് മാത്തമാറ്റിക്സിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ ആളാണു് രാജമാന്യരാജശ്രീ, നിതാന്തവന്ദ്യദിവ്യശ്രീ അല്ലാഹു).
July 2019
July 6, 2019, 9:42 AM
“ശാസ്ത്രീയമായ ഒരു പുതിയ ഉൾക്കാഴ്ച അതിന്റെ എതിരാളികളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് നടപ്പിലാക്കാൻ കഴിയില്ല. മറിച്ചു്, വിശേഷാൽ, അതിന്റെ എതിരാളികൾക്കു് കാലക്രമേണ വംശനാശം സംഭവിക്കുകയും, വളർന്നുവരുന്ന തലമുറയെ ആ സത്യം പരിചയപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സാധിക്കൂ.” – ജർമ്മൻ തിയൊറെറ്റിക്കൽ ഫിസിസിസ്റ്റ് മാക്സ് പ്ലാങ്ക്
ആയിരക്കണക്കിനു് വർഷങ്ങൾ പഴകിദ്രവിച്ച മതതത്വശാസ്ത്രങ്ങൾക്കും, നൂറ്റൻപതു് വർഷങ്ങൾ പഴകിജീർണ്ണിച്ച രാഷ്ട്രീയതത്വശാസ്ത്രങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു വസ്തുതയാണിതു്.
July 6, 2019, 2:10 PM
ഭാരതത്തിലെ അനീതിനിർമ്മാർജ്ജനമെന്ന ഒരേയൊരു നിഷ്കളങ്കലക്ഷ്യത്തിനായി ഫെയ്‌സ്ബുക്കിൽ ആക്ടീവായിരിക്കുന്ന ഊരാളികളുടെ, സോറി, പോരാളികളുടെ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു് ശരിയാണെങ്കിൽ, കേരളജനതയെ ദ്രോഹിക്കുക എന്ന ഏകവും നിഗൂഢവുമായ ലക്ഷ്യത്തിൽ ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിക്കാൻ മാത്രമായി പാർലമെന്റിൽ ഒരു ബജറ്റവതരിപ്പിച്ചു്, വീട്ടിലെ ഭാര്യ/ഭർത്താവു്, മക്കൾ, പേരക്കിടാങ്ങൾ തുടങ്ങിയ ചീവീടുകളുടെ ശല്യമൊന്നുമില്ലാതെ, സ്വസ്ഥമായി ഒന്നുറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഭാരതീയസഹജമായ മൃഗീയഭൂരിപക്ഷം നേടി, ചോദ്യങ്ങൾ ചോദിക്കുക, ഉറങ്ങുക എന്ന നിഷ്കാമകർമ്മം അനുഷ്ഠിക്കാനായി ഇൻഡ്യൻ പാർലമെന്റിലെത്തുന്ന ജനപ്രതിനിധികളുടെ ഉറക്കസമയം അപഹരിച്ച ധനവകുപ്പു് മന്ത്രിണി ശ്രീമതി നിർമ്മല സീതാരാമന്റെ ക്രൂരവും പൈശാചികവുമായ ഫാഷിസ്റ്റ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.
കേരളത്തിലെ ഉരുട്ടിക്കൊലകളിലെ പ്രതികളുടെ കാര്യത്തിൽ നിലവിലിരിക്കുന്ന സ്ഥലംമാറ്റം, സ്ഥാനമാറ്റം തുടങ്ങിയ “കോൺസ്റ്റിറ്റ്യൂഷണൽ” നടപടികളുടെ മാതൃകയിൽ നിർമ്മലത്തള്ളയെ, ക്ഷമിക്കണം, നിർമ്മലമാതാവിനെ / നിർമ്മലാംബയെ / അതല്ല, മാധ്യമത്തിന്റെ ഭാഷതന്നെ വേണമെന്നുണ്ടെങ്കിൽ, നിർമ്മലദുർഗ്ഗയെ, എത്രയുംവേഗം വകുപ്പുമാറ്റി പ്രതിഷ്ഠിക്കണമെന്നു് ചുമതലക്കാരായ അധികാരികളോടു് താഴ്മയായി അപേക്ഷിക്കുന്നു.
(തള്ള എന്നതു് കേരളത്തിലെ “മണി”പ്രവാളപൊളിറ്റിക്കിളികളുടെ ഏറ്റവും പുതിയ നിഘണ്ടുപ്രകാരം അൺപാർലമെന്ററി ആണെന്നു് മലയാളഭാഷാപണ്ഡിതർ കണ്ടെത്തിയിട്ടുള്ളതിനാൽ, അശ്രദ്ധമൂലം സംഭവിച്ചതെങ്കിലും, പുനർവായനയിൽ കത്തിയ സ്ഥിതിക്കു് എന്റെ തെറ്റിനു് ക്ഷമ ചോദിക്കാതിരിക്കുന്നതു് മര്യാദകേടാണു്. അല്ലെങ്കിൽ വായനക്കാർ എന്നെ ധാർഷ്ട്യക്കാരനോ മാർക്സിസ്റ്റോ ഒക്കെയായി മുദ്രകുത്തും. ആത്മഹത്യാതുല്യമായ ഒരു അവസ്ഥാന്തരമായിരിക്കുമതു്.)
ഒരു എളിയ നിർദ്ദേശം അനുവദനീയമാണെങ്കിൽ, ധനവകുപ്പു് മന്ത്രിണി ശ്രീമതി നിർമ്മല സീതാരാമനെ കേരളത്തിലെ യുവജനക്കമ്മീഷനോ, വനിതക്കമ്മീഷനോ, വയോജനക്കമ്മീഷനോ, ഭരണപരിഷ്കാരക്കമ്മീഷനോ, ദീർഘകാലാടിസ്ഥാനത്തിൽ ആഘോഷിക്കപ്പെടുന്ന ജുഡീഷ്യൽ അന്വേഷണങ്ങൾക്കായുള്ള സ്ഥിരംകമ്മീഷനോ മറ്റോ ആയി നിയമിച്ചാൽ കേന്ദ്രത്തിലെ ധനവകുപ്പിനെയും, കമ്മീഷൻ അടിസ്ഥാനത്തിൽ നിറവേറ്റപ്പെടുന്ന കേരളത്തിലെ സർവ്വതോമുഖമായ നവോത്ഥാനപരിശ്രമങ്ങളെയും ഒറ്റവെടിക്കു് തറപറ്റിക്കാൻ കഴിയും.
ഈ നിർദ്ദേശം ഫ്രീ ഓഫ് ചാർജാണു്, കമ്മീഷൻ വേണ്ട.
July 8, 2019, 1:46 PM
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു് ദേശീയപ്രസുദേന്തി ആകാൻ ആളില്ലത്രേ! കോൺഗ്രസ്സിൽ നിന്നും നാലു് തൊരപ്പന്മാരെ ഈജിപ്തിലേക്കു് കയറ്റി അയച്ചാൽ, അവർ അവിടത്തെ പിരമിഡുകളിൽ നിന്നും ഏതെങ്കിലുമൊരു ഫറവോയുടെ മമിയെ മാന്തിയെടുക്കുമെന്നിരിക്കെ, അതൊരു വലിയ ഇശ്യു ആക്കുന്നതെന്തിനെന്നു് എനിക്കു് മനസ്സിലാകുന്നില്ല. ഒരു ഫറവോ മമിയെക്കാൾ യോഗ്യതയുള്ള ആരെങ്കിലുമായിരിക്കണം കോൺഗ്രസ്സിന്റെ ദേശീയ പ്രസുദേന്തി എന്നതു്, ഇന്നത്തെ ഭാരതീയസാഹചര്യത്തിൽ അതിമോഹമാണു് (വേണമെങ്കിൽ, “മോനെ ദിനേശാ” എന്നുകൂടി ചേർക്കാം) എന്നു് പറയേണ്ടിവരും. പിണറായി വിജയനെക്കാൾ യോഗ്യതയുള്ള ആരെങ്കിലുമായിരിക്കണം കേരളത്തിലെ മാർക്സിസ്റ്റ് മുഖ്യമന്ത്രി എന്നതു് ഇന്നത്തെ കേരളീയസാഹചര്യത്തിൽ ഒരു പാർട്ടി സഖാവിനു് ചിന്തിക്കാനാകുമോ? അത്രേയുള്ളു കാര്യം.
കോൺഗ്രസ്സ് പാർട്ടിയിൽ തൊരപ്പന്മാരെ കിട്ടാനില്ല എന്നൊന്നും പറഞ്ഞു് വന്നേക്കരുതു്. വന്നാൽ, രമേശ് ചെന്നിത്തല നേരിട്ടു് എല്ലാറ്റിനെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ പിടിച്ചുകെട്ടി KPCC-യുടെ മച്ചിൻപുറത്തെത്തിക്കും.
July 9, 2019, 12:53 PM
“Gone with the Wind” എന്ന ഫില്മിൽ, സൂത്രശാലിയായ നായിക Scarlett O’Hara കരയുന്നതു് കാണുമ്പോൾ, നായകൻ Rhett Butler “ദാ, കുട്ടീ, നിർണ്ണായകമായ നിമിഷങ്ങളിൽ ഒരിക്കലും നിന്റെ കൈവശം ഒരു തൂവാല ഉണ്ടായിരുന്നിട്ടില്ല” എന്നു് പറഞ്ഞു് പോക്കറ്റിൽ നിന്നും തന്റെ തൂവാല എടുത്തു് കൊടുക്കുന്ന ഒരു സീനുണ്ടു്.
കൃപാസനം ഡയറക്ടര്‍ നിതാന്തവന്ദ്യദിവ്യശ്രീ V. P. ജോസഫ് വലിയവീട്ടിലച്ചൻ (ശ്രദ്ധിക്കുക: “B. P. L.” ചെറിയവീട്ടിലച്ചനല്ല!) ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുന്ന, നിർണ്ണായകമായ ഈ ജീവന്മരണമുഹൂർത്തത്തിൽ, “ദാ, പരിശുദ്ധാത്മാധിഷ്ഠിത ഉടമ്പടിച്ചികിത്സകാ, നിർണ്ണായകമായ നിമിഷങ്ങളിൽ ഒരിക്കലും അങ്ങയുടെ കൈവശം ഒരു കൃപാസനം പത്രം ഉണ്ടായിരുന്നിട്ടില്ല” എന്നൊരു സാർഡോണിക് ഡയലോഗോടെ ഒരു കൃപാസനം പത്രം വച്ചുനീട്ടുന്നതു് നന്നായിരിയ്ക്കും.
ജോസഫച്ചന്റെ അനുയായികൾ അതുവഴി കൃപാസനത്തിൽ കടുകു് വറുത്തരച്ച കറികഴിച്ചു് ആശ നിറവേറ്റുന്നതും, രോഗം ഭേദമാക്കുന്നതുമെല്ലാം ഉപേക്ഷിക്കുമെന്ന വ്യാമോഹമൊന്നും വേണ്ടെങ്കിലും, ഒരു കാവ്യനീതി എന്ന നിലയിൽ അതൊരു ചാരിതാർത്ഥ്യത്തിനു് വകനൽകും.
ക്രൈസ്തവവോട്ടുബാങ്കിൽ ചോർച്ച വരാൻ സാദ്ധ്യതയുള്ളതുകൊണ്ടു് കേരളത്തിലെ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ വൈദ്യുതിമന്ത്രിയോ ഒന്നും അച്ചന്റെ കൃപാസനകൂദാശ നിർവഹിക്കാതിരിക്കുന്നതായിരിക്കും നല്ലതു്. മാർക്സിസത്തിന്റെ അവിഭാജ്യഘടകമാണു് നിരീശ്വരത്വം എന്നാണല്ലോ വയ്പു്!
July 10, 2019, 11:15 AM
പ്രവർത്തനക്ഷമമായ ഒരു മിനിമം നീതിന്യായവ്യവസ്ഥ നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു പ്രദേശമായിരുന്നെങ്കിൽ, ശിഷ്ടജീവിതം ജയിലഴികൾക്കുള്ളിൽ ചിലവഴിക്കുകയോ, അതല്ലെങ്കിൽ, ഏറ്റവും ചുരുങ്ങിയപക്ഷം, വീട്ടിലിരുന്നു് ചൊറികുത്തുകയോ ചെയ്യേണ്ടി വരുമായിരുന്ന പക്കാ ക്രിമിനലുകളോ, സമ്പൂർണ്ണ ഊളകളോ ആണു് ഇന്നു് കേരളത്തിൽ രാഷ്ട്രീയാധികാരവും, അഡ്മിനിസ്‌ട്രേറ്റീവ് അധികാരവും കയ്യാളി ജനങ്ങൾക്കുമേൽ വിധി കല്പിക്കുന്നവരിലെ ബഹുഭൂരിപക്ഷവും.
July 12, 2019, 3:51 PM
എവിടെ പീഡനാനുഭവങ്ങളുണ്ടോ അവിടെ വിശുദ്ധരുണ്ടാവണം എന്നതു് കത്തോലിക്കാസഭയുടെ പ്രഖ്യാപിതനയമാണു്. വിശുദ്ധരും അവരുടെ ഭൗതികാവശിഷ്ടങ്ങളും മദ്ധ്യകാലയൂറോപ്പിലെ കത്തോലിക്കാസഭയ്ക്കു് നല്ല വരുമാനമാർഗ്ഗങ്ങളായിരുന്നു. ഒരേ വിശുദ്ധന്റേതായി ഒന്നിലധികം തലയോടുകളും, രണ്ടിലധികം തുടയെല്ലുകളുമെല്ലാം വിശുദ്ധാവശിഷ്ടവേട്ടക്കാർ കണ്ടെടുക്കുന്നതും അവയെ വിശ്വാസികൾ പാതിയടഞ്ഞ മിഴികളോടെ ഭക്തിപൂർവ്വം കൈകൂപ്പിനിന്നു് ആരാധിക്കുന്നതും അക്കാലത്തു് ഒട്ടും അസാധാരണമായിരുന്നില്ല.
കേരളത്തിൽ ആ സുവർണ്ണകാലം പൊട്ടിവിരിയുന്നതേയുള്ളു. അതുകൊണ്ടു് മാർപ്പാപ്പ കേരളത്തിലെ S. F. I. അംഗങ്ങളെ അവരുടെ മൊത്തം പീഡനാനുഭവങ്ങളുടെയും പേരിൽ ഇന്നോ നാളെയോ – താമസിച്ചതിനു് ക്ഷമാപണം എന്ന യാചനയോടെ – വിശുദ്ധരായി പ്രഖ്യാപിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. വിശുദ്ധ തെരേസാമ്മ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തെയ്യാമ്മ എന്നൊക്കെപ്പോലെ, ഒരു വിശുദ്ധ എസെപ്പൈയാമ്മ, ബൈബിൾ പ്രകാരം കത്തോലിക്കാസഭയ്ക്കെന്നപോലെതന്നെ, ദസ് കാപ്പിറ്റൽ പ്രകാരം C. P. I. (M)-നും ഭൗതികമായി ധാരാളം ഗുണമുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.
കേരളത്തിലെ S.F.I. യോദ്ധാക്കളുടെ ചെ ഗുവാര മോഡൽ ഗോറിലാവാർഫെയറിലൂടെ തെളിയിക്കപ്പെട്ട പ്രഹരണശേഷി കണക്കിലെടുത്തു് പത്തു് പാണ്ടിലോറി ഹീറോ പേനകൾക്കുള്ള ഓർഡർ N.A.T.O.-യിൽ നിന്നും കേരളഗവണ്മെന്റിനു് ലഭിച്ചിട്ടുണ്ടത്രെ! ഹൈട്ടെക് വടിവാളുകൾ നിർമ്മിക്കാനുള്ളതല്ലാതെ, ഉപ്പോ കർപ്പൂരമോ പേനയോ പോലുള്ള പ്രാകൃതഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഫാക്ടറികൾ കേരളത്തിനു് സ്വന്തമായി ഇല്ലാത്തതിനാൽ, മദ്യ-, ലോട്ടറിമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതലഡെലിഗേഷൻ താമസിയാതെ മെയ്ഡ് ഇൻ ചൈന ഹീറോ പേനകൾ ശേഖരിക്കാൻ ബക്കറ്റുകളുമായി ബെയ്ജിങ്ങിലേക്കു് പുറപ്പെടുമെന്നും കേൾക്കുന്നു.
July 14, 2019, 12:51 PM
യൂണിവേഴ്‌സിറ്റി കോളേജിലെ ഏതാനും SFI ബുദ്ധിജീവികൾ അവരുടെയത്രതന്നെ ബുദ്ധിജീവിയല്ലാത്ത മറ്റൊരു SFI-ക്കാരനെ കത്തികൊണ്ടു്, സോറി, പേനകൊണ്ടു് കുത്തിയതിന്റെ പേരിൽ മലയാളികൾ ഇമ്മാതിരി പ്രക്ഷുബ്ധരാകുന്നതെന്തിനെന്നു് എനിക്കു് മനസ്സിലാകുന്നില്ല. മുമ്പേ നടക്കുന്ന ഗോവിന്റെയും പോത്തിന്റെയും പിമ്പേ നടക്കുന്നവർക്കു് മാത്രം ലഭിക്കുന്ന ഒരു പദവിയാണു് കമ്മ്യൂണിസത്തിൽ ബുദ്ധിജീവിപ്പട്ടം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടന്നു് മാതൃക കാണിക്കുന്നവനേ കമ്മ്യൂണിസത്തിൽ നേതാവാകാൻ കഴിയൂ എന്നിരിക്കെ, പോലീസിൽ ഹീറോ ആകാൻ വേണ്ടി PSC പരീക്ഷ എഴുതുന്ന SFI-യിലെ ബാലി-സുഗ്രീവന്മാർ ഊരിപ്പിടിച്ച ഹീറോ പേനകളുമായി വർഗ്ഗശത്രുവിനെ നേരിടുന്നതിൽ എന്തപാകത?
ഇൻഡ്യയുടെ ശൂന്യാകാശപര്യവേക്ഷണങ്ങളെ വാണം വിടലിനോടു് ഉപമിക്കുന്ന അച്ചുമാമയുടെ പിന്നിൽ അണിനിരക്കേണ്ടതു്, “കോളേജിൽ എല്ലാവരും വാണം വിടുമായിരുന്നെങ്കിലും ഞാൻ വാണം വിടുമായിരുന്നില്ല” എന്നു് ആർഭാടിക്കാൻ ഉളുപ്പില്ലാത്ത കുട്ടിമാമകളല്ലാതെ മറ്റാരാണു്?
മാതൃരാജ്യം പുറത്തുനിന്നും ആക്രമിക്കപ്പെടുമ്പോൾ, “നമ്മൾ നമ്മളുടേതെന്നും, അവർ അവരുടേതെന്നും പറയുന്ന പ്രദേശം” എന്നും മറ്റുമുള്ള ഡയലോഗുകൾ ഛർദ്ദിക്കുകയും, ഛർദ്ദിച്ചതു് തന്നെയും പിന്നെയും വാരിത്തിന്നുകയും ചെയ്യുന്ന രാജ്യസ്നേഹികളല്ലാതെ മറ്റാരാണു് വെളിവോ വിദ്യാഭ്യാസമോ ഇല്ലാത്ത തൊഴിലാളിവർഗ്ഗത്തിനു് അമേധ്യതുല്യമായ മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ ക്ലാസ്സെടുക്കാൻ യോഗ്യതയുള്ളവർ? കൊയ്ത്തുകാരായ പൈങ്കിളികൾ, ഗണപതിയുടെ കല്യാണം പോലെ, കൊയ്യുന്ന വയലുകളെല്ലാം തങ്ങളുടെ സ്വന്തമാകുന്ന നല്ല നാളേയ്ക്കു് വേണ്ടി കാത്തിരുന്നു് വെടി തീരുകയും, കൊടിസുനികളും, ബക്കറ്റ് ബാലന്മാരും അവരുടേതായ രീതിയിൽ തിന്നും കുടിച്ചും സല്ലപിച്ചും നല്ല ഇന്നുകളിലൂടെ ജീവിക്കുകയും ചെയ്യുന്ന മാർക്സിയൻ സമത്വസുന്ദരവർഗ്ഗരഹിതലോകത്തെപ്പറ്റിയുള്ള “കുമാരപിള്ള” മോഡൽ പാർട്ടിബുദ്ധിജീവികളുടെ സ്റ്റഡിക്ലാസ്സുകൾ!
C. P. I. (M) ഗോവിന്റെ പിമ്പേ നടക്കാതെ, വഴിമാറിനടക്കാൻ തീരുമാനിച്ചതിന്റെ പേരിൽ “വർഗ്ഗശത്രുവിനെ” വെട്ടിക്കൊല്ലാൻ “മാഷാ അള്ളാ” സ്റ്റിക്കർ ഒട്ടിച്ചുവച്ച കാറിൽ വാടകക്കൊലയാളികളെ അയയ്ക്കാൻ മാത്രം നിഷ്കളങ്കരായ മാലാഖകുഞ്ഞുങ്ങളല്ലാതെ മറ്റാരാണു് കേരളത്തിൽ മുതൽ മുടക്കിയ സംരഭകനെ കുത്തുപാളയെടുക്കേണ്ട അവസ്ഥയിലെത്തിച്ചു് ആത്മഹത്യ ചെയ്യിച്ച മാർക്സിസ്റ്റ് പാർട്ടിയുടെ ഇഷ്ടതാരങ്ങളായ ശവംതീനികളെ സംരക്ഷിക്കാനായി, തീട്ടവണ്ടിനെ ലജ്ജിപ്പിക്കുന്ന ജീർണ്ണലിസത്തിലൂടെ, അവന്റെ ഭാര്യക്കു് അവിഹിതബന്ധമുണ്ടായിരുന്നു എന്ന കണ്ടെത്തൽ നടത്തി ലോകം മുഴുവൻ ആ “നിസ്വാർത്ഥസത്യം” വിളംബരം ചെയ്തു് ആ സ്ത്രീയെയും കുടുംബത്തെയും നാറ്റിക്കാനുള്ള ധാർമ്മികാവകാശത്തിനു് അനുയോജ്യർ?
ഈ പാർട്ടിയെപ്പറ്റിയോ, കമ്മ്യൂണിസം എന്നാൽ എന്തെന്നോ, ആളെക്കൊന്നു് ഉപ്പിട്ട് മൂടുന്നതെങ്ങനെയെന്നോ, വയൽ നികത്തുകയും, വനം കയ്യേറുകയും പ്രകൃതിയുടെ കോണകത്തിനുള്ളിൽ ഫ്ലാറ്റ് പണിയുകയും ചെയ്യുന്ന ബൂർഷ്വാസി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യമെന്തെന്നോ ഒന്നും നിങ്ങൾക്കറിയില്ല. കാരണം, നിങ്ങൾ രാഷ്ട്രീയത്തിൽ ശിശുക്കളാണു്. “വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള” മാറ്റമാണെന്നു് തെറ്റിദ്ധരിച്ചിരിക്കുന്ന വെറും ശിശുക്കൾ!
അതുകൊണ്ടാണു് പാര്‍ട്ടിയിലെ ബുദ്ധിജീവികളായ കുമാരപിള്ളമാരെ ചോദ്യം ചെയ്യുന്നവർ പ്രതിലോമകാരികളാകുന്നതു്. പ്രതിലോമകാരികൾ, റിവിഷനിസ്റ്റുകൾ, ബൂർഷ്വാകൾ, പുരോഹിതർ തുടങ്ങിയ വർഗ്ഗശത്രുക്കളെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കണമോ വേണ്ടയോ എന്നതിന്റെ ഏക അടിസ്ഥാനം അവരുടെ കൈവശം എത്രമാത്രം “ദസ് കാപ്പിറ്റൽ”, അഥവാ “ലിക്വിഡ് ക്യാഷ്” ഉണ്ടു് എന്നതു് മാത്രമാണു്. അതാണു് മാർക്സ് വിഭാവനം ചെയ്ത ശരിയായ കമ്മ്യൂണിസം. ഇപ്പോൾ മനസ്സിലായോ?
July 17, 2019, 10:55 AM
“ശബരിമലയിൽ മനിതി സംഘം എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം മറന്നു് നാറാണത്തുഭ്രാന്തനായി.” – മുഖ്യമന്ത്രി
– യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നു് പറഞ്ഞു് നാവടങ്ങുന്നതിനു് മുൻപു് S. F. I. നേതാവിന്റെ വീട്ടിൽ നിന്നു് ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത S. I.-യെ സ്ഥലം മാറ്റിയപോലുള്ള വാർത്തകൾ പോലീസ് ഓഫീസേഴ്‌സും വായിക്കുന്നുണ്ടാവണം. വീഴ്ചകളിൽ വിട്ടുവീഴ്ചയില്ലെന്നും, സ്ഥലം മാറ്റലിൽ മാറ്റമില്ലെന്നും, പാടത്തെ പണിക്കു് വരമ്പത്താണു് കൂലിയെന്നും, ഉത്തരവാദിത്വബോധത്തോടെ ഡ്യൂട്ടി ചെയ്യുന്ന സബോർഡിനേറ്റ് ഓഫീസേഴ്‌സിനുള്ള സർക്കാർ പ്രതിഫലം ശിക്ഷണനടപടിയാണെന്നും, മുഖ്യമന്ത്രി പറഞ്ഞാൽ പറഞ്ഞതാണെന്നും മറ്റുമുള്ള “വ്യക്തവും സ്പഷ്ടവും” ആയ നിലപാടുകൾ മനസ്സിലാക്കിയാൽ ആർക്കാണു് നാറാണത്തു് ഭ്രാന്തനെപ്പോലെ മലയിലേക്കു് കല്ലുരുട്ടിക്കയറ്റാനും, അതു് വീണ്ടും താഴേക്കു് ഉരുളുന്നതുകണ്ടു് പൊട്ടിച്ചിരിക്കാനും തോന്നാതിരിക്കുക? കല്ലു് ഉരുണ്ടുവന്നു് തന്റെ തലയിൽ വീഴില്ലെന്ന അറിവിൽ നാറാണത്തു് ഭ്രാന്തനു് മാത്രമല്ല ഒരു പൊട്ടിച്ചിരിക്കുള്ള വകയുള്ളതു്.
(ഈ “മനിതി” സംഘം എന്നാൽ എന്താണാവോ?)
ചില്ലിട്ടു് സൂക്ഷിക്കേണ്ട എണ്ണമറ്റ ആധികാരികമൊഴിമുത്തുകളിൽ നിന്നും ഏതാനും ചിലതു്:
“കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ സര്‍ക്കാർ ശക്തമായ നിലപാടു് സ്വീകരിക്കും.” – ആഭ്യന്തരമന്ത്രി
“സംസ്ഥാന സർക്കാർ ഹൈഡ്രജൻ സെൽ അധിഷ്‌ഠിത വൈദ്യുതവാഹനനിർമ്മാണത്തിൽ സ്പോട്ടിമൈസ് എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കും.” – മുഖ്യമന്ത്രി
“KSRTC-ക്കു് വേണ്ടി 3000 വൈദ്യുത ബസുകൾ നിർമ്മിക്കും.” – മുഖ്യമന്ത്രി
“മഴ പെയ്യാൻ ജനങ്ങൾ പ്രാർത്ഥിക്കണം.” (വൈദ്യുതവാഹനങ്ങൾക്കു് വൈദ്യുതി വേണം) – വൈദ്യുതിമന്ത്രി
“എറണാകുളം ചെല്ലാനത്തെ കടലാക്രമണം തടയാൻ ഒരു വർഷത്തിനുള്ളിൽ സ്ഥിരം സംവിധാനം ഒരുക്കും.” – ജില്ലാ കളക്ടർ
“ഇന്നുവരും മുല, നാളെവരും മുല, മറ്റന്നാൾ രാവിലെ ചാടിവരും മുല.” – പിടക്കോഴി
“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!” – ബൈബിൾ
– യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട പ്രജാപതികൾക്കു് സ്ഥലകാലബോധം നഷ്ടപ്പെട്ട പ്രജകൾ!!
July 20, 2019, 11:27 AM
ഒരു സംഘം ടാൻസാനിയൻ സീനിയർ പോലീസ് ഓഫീസേഴ്സ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം സന്ദർശിക്കുകയും, കേരള പോലീസിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, കേരളത്തിലെ മികച്ച ക്രമസമാധാനപാലനം, സോഷ്യൽ പോലീസിങ് തുടങ്ങിയ കാര്യവിവരങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുകയും, കേരള പോലീസിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടതയോടെ പ്രതികരിക്കുകയും ചെയ്തെന്നൊരു വാർത്ത കണ്ടു. അങ്ങനെയാണു് വേണ്ടതു്. തങ്ങൾക്കില്ലാത്ത അറിവുകൾ അതുള്ളവരിൽ നിന്നും സ്വീകരിക്കുക എന്നതു് സുബോധമുള്ള മനുഷ്യരുടെയിടയിലെ നാട്ടുനടപ്പാണു്. കേരളം സന്ദർശിച്ചു് നവോത്ഥാനമസാലയുടെ വിഭിന്നചേരുവകൾ മനസ്സിരുത്തി പഠിക്കാൻ തീരുമാനിച്ച ടാൻസാനിയൻ സീനിയർ പോലീസ് ഓഫീസേഴ്സിനു് അഭിനന്ദനങ്ങൾ!
ഇദി അമീന്റെ കാലത്തു് ക്രമസമാധാനപാലനം, സോഷ്യൽ(മീഡിയ) പോലീസിങ് തുടങ്ങിയ നവോത്ഥാനവിഷയങ്ങളിൽ ഉപരിപഠനാർത്ഥം കേരളത്തിൽ നിന്നും പോലീസ് സംഘം ഉഗാണ്ട സന്ദർശിക്കുന്നതായിരുന്നു രീതി. ഭാഗ്യത്തിനു്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിൽ എത്തിയതോടെ കേരളം, ഗതാഗതം ആരോഗ്യം വിദ്യാഭ്യാസം തൊഴിൽ മതം തുടങ്ങിയ വകുപ്പുകളിലെല്ലാമെന്നപോലെ, നവോത്ഥാനമൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന്റെ കാര്യത്തിലും അസൂയാവഹമായ സ്വയംപര്യാപ്തത കൈവരിച്ചതിനാൽ ഇന്നത്തെ കേരള പോലീസ് ഫോഴ്സിനു് അതിന്റെ ആവശ്യമില്ല. മാത്രവുമല്ല, ഇതൊരു തുടക്കം മാത്രമാണു്! ഇന്നലെ മുംബൈ പോലീസ്, ഇന്നു് ടാൻസാനിയൻ പോലീസ്, നാളെ CIA, മറ്റന്നാൾ FIA, അതിനു് പിറ്റേന്നു് സ്കോട്ലന്റ് യാർഡ്, … …!
ഒരുവൻ ആരെയോ കൊന്നതു് മറ്റൊരുവനു് മറ്റാരെയും കൊല്ലാനുള്ള ന്യായീകരണമാകുന്ന നാട്ടിലേക്കു്, വർഗ്ഗീയത തുലയട്ടെ എന്നു് വർഗ്ഗീയവാദികൾ മുദ്രാവാക്യം മുഴക്കുന്ന നാട്ടിലേക്കു്, ഭാരതീയൻ എന്ന പദത്തെ റെയ്സിസ്റ്റ് എന്നതിന്റെ പര്യായപദമാക്കി മാറ്റിയ സംസ്കൃതചിത്തരുടെ നാട്ടിലേക്കു്, PSC ടെസ്റ്റിൽ ഫസ്റ്റ് റാങ്ക് വാങ്ങാൻ എന്തെങ്കിലും പഠിക്കുകയോ, പരീക്ഷാഹാളിൽ പ്രവേശിക്കുക പോലുമോ ചെയ്യേണ്ട ആവശ്യമില്ലാത്ത ബുദ്ധിജീവികളുടെ നാട്ടിലേക്കു്, ഒരുവന്റെ ക്രിമിനൽ ഭൂതകാലം അവനു് പോലീസിൽ ജോലി ലഭിക്കുന്നതിനുള്ള സ്പെഷൽ യോഗ്യതയായി പരിഗണിക്കപ്പെടുന്ന സദ്ഗുണസമ്പന്നരുടെ നാട്ടിലേക്കു്, ഒളിഗാർക്കുകളുടെ മോഷണവും അഴിമതികളും നീതിയുക്തമായി അന്വേഷിക്കുന്ന പോലീസ് ഓഫീസേഴ്സ് കുറ്റവാളികളാക്കപ്പെടുന്ന നീതിമാന്മാരുടെ നാട്ടിലേക്കു്, പ്രതിയെന്നു് സംശയിക്കപ്പെടുന്നവരെ ലോക്കപ്പലിട്ടു് മർദിച്ചു് കുറ്റകൃത്യം സമ്മതിപ്പിക്കുന്നതു് കുറ്റാന്വേഷണത്തിലെ ശാസ്ത്രീയരീതിയായി അംഗീകരിക്കപ്പെടുന്ന പ്രബുദ്ധജനതയുടെ നാട്ടിലേക്കു്, കസ്റ്റഡിമരണങ്ങൾക്കു്, അതിനു് കാരണഭൂതരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ കവിഞ്ഞ അന്വേഷണങ്ങളോ നിയമനടപടികളോ ഒന്നും ആരും ആവശ്യപ്പെടാറില്ലാത്ത, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കല്ലാതെ മറ്റെവിടേക്കാണു് നിയമവ്യവസ്ഥയിലും അതിന്റെ നടത്തിപ്പിലും പുരോഗതി കൈവരിച്ചു് നന്നാവാൻ ആഗ്രഹിക്കുന്ന ടാൻസാനിയ പോലുള്ള രാജ്യങ്ങൾ ഉപരിപരിശീലനത്തിനായി അവരുടെ പോലീസ് ഫോഴ്സിനെ അയക്കേണ്ടതു്?
മറ്റുള്ളവർക്കു് ഓഷോ മോഡൽ “ഫിലോസഫി”യിലൂടെ സാരോപദേശങ്ങൾ നൽകി അവരെ ഉത്തമമനുഷ്യരാക്കൽ തന്റെ ഉത്തരവാദിത്വമാണെന്നും അതിനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും ഓരോ മനുഷ്യരും വിശ്വസിക്കുന്ന നാട്ടിൽ നിന്നല്ലാതെ മറ്റെവിടെനിന്നാണു് ആധുനികലോകത്തിലെ അജ്ഞരായ മനുഷ്യർ അറിവു് സമ്പാദിച്ചു് നന്നാവാൻ ശ്രമിക്കേണ്ടതു്? കാഷായവേഷം ധരിച്ചു് ഭിക്ഷുവായി ജീവിക്കുന്നതു് മനുഷ്യാസ്തിത്വത്തിനു് എത്തിപ്പിടിക്കാൻ കഴിയുന്നതിൽ വച്ചേറ്റവും ഉന്നതവും വിശുദ്ധവുമായ ഒരു പദവിയായി പുരാതനകാലംമുതലേ പഠിപ്പിക്കപ്പെട്ടവരുടെ നാട്ടിൽ നിന്നല്ലാതെ മറ്റെവിടെനിന്നാണു് ഉലക്ക പോലിരിക്കുന്ന മനുഷ്യർക്കു് തൊട്ടതിനും പിടിച്ചതിനും വീഴ്ചപറ്റിയതിനുമെല്ലാം തൊഴിലാളിപ്പാർട്ടിയുടെ നാമത്തിൽ ബക്കറ്റുമായി നാടുനീളെ ഉളുപ്പില്ലാതെ തെണ്ടിനടന്നു് ധനം സമാഹരിച്ചു്, തൊഴിലാളികളുടെ വർഗ്ഗശത്രുവായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ബൂർഷ്വാസിയെ തോല്പിക്കുന്ന സമ്പദ്സമൃദ്ധിയിലാറാടി ജീവിച്ചു് ഉരൽ പോലെ വീർക്കാൻ കഴിയുന്ന സുഖജീവനകലയുടെ ബാലപാഠങ്ങൾ പഠിക്കേണ്ടതു്?
ഏതായാലും, ടാൻസാനിയൻ സീനിയർ പോലീസ് ഓഫീസേഴ്സ് കേരളം സന്ദർശിച്ച സ്ഥിതിക്കു് കേരളത്തിന്റെ തനതു് കലയായ കഥകളിയിലും അവർക്കു് അല്പസ്വല്പം വിവരം വയ്പിച്ചശേഷം മടക്കി അയച്ചിരുന്നെങ്കിൽ കൂടുതൽ ഉചിതമായിരുന്നേനെ എന്നൊരു അഭിപ്രായം എനിക്കുണ്ടു്. ടാൻസാനിയക്കും കേരളത്തിനുമെന്നല്ല, ആഫ്രിക്കയ്ക്കും ഭാരതത്തിനും മൊത്തത്തിൽത്തന്നെ അതു് വലിയൊരു സാംസ്കാരികനേട്ടമായിരുന്നേനെ! ലോകചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തുമായിരുന്ന ഒരു നവോത്ഥാനനേട്ടം! കത്തി, താടി, മിനുക്കു് തുടങ്ങിയ വേഷങ്ങളിൽ ഏതാനും മുദ്രകൾ അവതരിപ്പിച്ചുകൊണ്ടു്, കേരളത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന ഗുരുകുലവിദ്യാഭ്യാസമാതൃകയിൽ, ഒരു കഥകളിവിദ്യാരംഭം, ഒരു കഥകളിനിലത്തെഴുത്തു് ടാൻസാനിയൻ പോലീസ് ഓഫീസേഴ്സിനെക്കൊണ്ടു് നടത്തിച്ചിരുന്നെങ്കിൽ, അതൊരു ആഫ്രോ-കേരളീയ കഥകളിയപാരതയായി പത്രങ്ങളിലും, ചാനലുകളിലെ അന്തിച്ചർച്ചകളിലും വരികയും ചെയ്യുമായിരുന്നു.
July 23, 2019, 10:55 AM
ആദിയിൽ രാമനുണ്ടായിരുന്നു, രാമൻ പരശുവോടുകൂടെയായിരുന്നു, രാമൻ പരശുവായിരുന്നു. കേരളം അവൻ മൂലം ഉളവായി. കേരളത്തിൽ ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല. ഉളവായവയിൽ മനുഷ്യരുണ്ടായിരുന്നു, മനുഷ്യർ മൊത്തം കോടാലികളായിരുന്നു. കോടാലികളുടെ റിക്രിയേഷനൽ പർസ്യൂട്ട് സമസ്യാപൂരണമായിരുന്നു. ആരെങ്കിലും “ഗുളുഗുഗ്ഗുളുഗുഗ്ഗുളു” എന്നോ, “ക ഖ ഗ ഖ” എന്നോ പറയും, മറ്റെല്ലാവരും അതിനോടൊക്കുന്ന വരികൾ അതിനു് പുറത്തു് കയറ്റിവച്ചു് ശ്ലോകം ചമയ്ക്കാനായി പരക്കം പാച്ചിൽ തുടങ്ങും. അതുപോലുള്ള മത്സര ഓട്ടങ്ങൾക്കിടയിൽ ജന്മമെടുത്തവയാണു് കേരളത്തിലെ പല വിശ്വോത്തരശ്ലോകങ്ങളും.
മുറുക്കാൻ വാങ്ങൽ മുതൽ വസ്തുതർക്കങ്ങൾ വരെയുള്ള സാമൂഹികവ്യവഹാരങ്ങൾ കവിതാരൂപത്തിൽമാത്രം നിറവേറ്റാൻ ഇഷ്ടപ്പെട്ടിരുന്ന സാഹിത്യകോടാലികളുടെ സംഗീതാത്മകലോകമാണു് പരശുപാരമ്പര്യകേരളം. പരശുരാമലെഗസിയിലെ സമസ്യാപൂരണകലാരൂപം അതിന്റെ സർവ്വപ്രഭാവത്തോടുംകൂടി കേരളത്തിന്റെ ഓരോ മണൽത്തരിയിലും തുടിയ്ക്കുന്നുണ്ടു്, തുടികൊട്ടിപ്പാടുന്നുണ്ടു്. ബൗദ്ധികകേരളത്തിന്റെ നിലനില്പുതന്നെ സമസ്യാപൂരണങ്ങളിൽ അധിഷ്ഠിതമാണു്. സമസ്യകൾ ഇല്ലാതായാൽ കേരളം കുരൽനാഴി അടഞ്ഞുപോയ ഒരു സമൂഹമായി മാറിപ്പോകും.
“പെങ്ങളൂട്ടിക്കു് കാറു്”, “പൊക്കിളിനു് താഴെ സാരി”, “ആദ്യപ്രസവത്തിനു് അയ്യായിരം”, “മുരിങ്ങയില കഴിക്കുന്നതു് കുഴപ്പാണോ”, “മുരിങ്ങയില കുഴക്കുന്നതു് കഴപ്പാണോ”, “തെറ്റുകൾ തിരുത്താൻ പിന്നോട്ടു്” തുടങ്ങിയവ കേരളത്തിലെ അതിബുജികൾ അണിബുജികൾക്കായി ദിവസേന പകർന്നു് നൽകുന്ന എണ്ണമറ്റ സമസ്യകളിൽ ചിലതു് മാത്രമാണു്. ഒട്ടുപാലുപോലെ വലിച്ചുനീട്ടുകയും, ച്യൂവിങ് ഗംപോലെ ചവച്ചുതുപ്പുകയും, ചപ്പാത്തിപ്പാകത്തിൽ അടിച്ചുപരത്തുകയും ചെയ്തു് അതിവേഗം പൂരണശേഷി തെളിയിക്കേണ്ട ആനുകാലികസമസ്യകൾ.
ചാർളി ചാപ്ലിൻ അസംബ്ലി ലൈനിൽ ജോലി ചെയ്യുന്ന സിനിമ കണ്ടിട്ടുള്ളവർക്കു് ഈ വിഷയത്തിന്റെ ഗുരുതരമായ ഗതിവിഗതികൾ അറിയാൻ കഴിയേണ്ടതാണു്.
July 25, 2019, 9:45 AM
വിശുദ്ധ അവതാരങ്ങൾ
സജ്ജനങ്ങളുടെ (സജ്ജനം = സാധു = സന്യാസി = ശ്ലോകം എഴുതിയ കക്ഷി) സംരക്ഷണത്തിനും, ദുഷ്ടന്മാരുടെ സംഹാരത്തിനും, ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടിയാണു് മഹാവിഷ്ണു യുഗംതോറും അവതരിക്കുന്നതു്*. “main stream” വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരങ്ങൾ പത്താണു്. പത്തല്ല, 24 ആണെന്ന ഒരു “mean stream” വിശ്വാസവും നിലവിലുണ്ടു്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഈ രണ്ടു് സ്ട്രീമുകളും ഒഴുകുന്നതു് തെറ്റായ ദിശയിലാണു്. കാരണം, കാനേഷുമാരി അനുസരിച്ചു് ദൈവങ്ങളുടെ എണ്ണം മുപ്പത്തിമുക്കോടിയാണെന്നു് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ, മഹാവിഷ്ണു എന്ന ഒരു ദൈവത്തിനു് മാത്രമായി ഒരു അവതാരമൊണോപൊളി അനുവദിച്ചു് നല്കുന്നതിൽ ജനാധിപത്യപരമായ ഒരു പന്തികേടു്, ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” ഉണ്ടു്. അവതാരം സംഭവിക്കുന്നതു് സ്റ്റാലിന്റെ റഷ്യയിലോ, ഹിറ്റ്ലറുടെ ജർമ്മനിയിലോ, കിം ജോങ്-ഉന്നിന്റെ കൊറിയയിലോ അല്ലെന്നും, “അഹം ബ്രഹ്മവും”, “തത് ത്വം അസിയും” വാഴുന്ന ഭാരതത്തിലാണെന്നുമുള്ള വസ്തുത നമ്മൾ മറക്കരുതു്. ഞാൻ ബ്രഹ്മവും, അതു് നീയും ആയതിനാലാണു് നമ്മളെല്ലാവരും ഒരുമിച്ചിരുന്നു് കഞ്ചാബീഡി വലിക്കുന്നതും, ഉഴുന്നുവട തിന്നുന്നതും, കട്ടൻചായ കുടിക്കുന്നതും, രാത്രിയിൽ ചെ ഗുവാര T-ഷർട്ടിട്ടു് ബൂർഷ്വാസിയുടെ ഭിത്തികളിൽ പോസ്റ്റർ ഒട്ടിക്കുന്നതും.
അഹം ബ്രഹ്മം എന്ന “തത് ത്വം” അനുസരിച്ചു്, കേരളത്തിൽ മൂന്നരക്കോടിയോളം ബ്രഹ്മങ്ങളുണ്ടു്. വ്യത്യസ്തരൂപമുള്ള ജീവികളായി എപ്പോൾ വേണമെങ്കിലും അവതാരമെടുക്കാൻ കഴിവുള്ള മൂന്നരക്കോടി ദൈവങ്ങൾ! ഒരുപക്ഷേ, കേരളത്തിലെ മനുഷ്യരിൽ ഗണനീയമായ ഒരു വിഭാഗം മനുഷ്യരൂപമുള്ള വ്യത്യസ്തതരം അവതാരങ്ങളായിരിക്കാം. അവർ മറ്റുമനുഷ്യരുടെ വിവരങ്ങൾ രഹസ്യമായി മറ്റാർക്കൊക്കെയോ ചോർത്തിക്കൊടുത്തു് അവരുടെ സ്വന്തം “ദസ് ക്യാപ്പിറ്റലിനെ” പൊൻചട്ടയും പൊന്നാടയും അണിയിക്കുന്നുണ്ടായിരിക്കാം. ആർക്കറിയാം?
ദൈവങ്ങളെയും മനുഷ്യരെയും ദൈവങ്ങളുടെ അവതാരങ്ങളെയും തമ്മിൽ തിരിച്ചറിയുക എന്നതു് വളരെ ദുഷ്കരമായ ഒരു ഏർപ്പാടാണു്. കയ്യിൽ കോടാലിയുണ്ടെങ്കിൽ പരശുരാമനെന്നും, കയ്യിൽ മദ്യക്കുപ്പിയുണ്ടെങ്കിൽ ബലരാമനെന്നും, തൊലിക്കട്ടിനോക്കി കൂർമ്മമെന്നും, തേറ്റയുണ്ടെങ്കിൽ വരാഹമെന്നും, നെത്തോലിയെങ്കിൽ മത്സ്യമെന്നുമെല്ലാം ഒരുവിധം ഉറപ്പിക്കാമെങ്കിലും, അത്തരം നിഗമനങ്ങൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു്, തൊലിക്കട്ടിയുള്ളതുകൊണ്ടു് കൂർമ്മമായിക്കൊള്ളണമെന്നില്ല. തൊലിക്കട്ടിയിൽ കൂർമ്മത്തെ തോല്പിക്കുന്ന രാഷ്ട്രീയക്കാർ കേരളത്തിൽ ധാരാളമുണ്ടു്. വഴിമദ്ധ്യേ ഒരു വെളുത്തേടനെയോ, വെളുത്ത കുതിരയെയോ കണ്ടാൽ ഉടനെതന്നെ കൽക്കിയെ കണ്ടു എന്നു് ബ്രേക്കിങ് ന്യൂസ് കൊടുത്താൽ പണി പാളാൻ സാദ്ധ്യതയുണ്ടു്. സമസ്യാപൂരണം മലയാളികളുടെ പരമ്പരാഗതതൊഴിലായതിനാൽ, കൽക്കിദർശനം – ഒരു സമസ്യ എന്ന നിലയിൽ – കേരളക്കരയിൽ പൂരണചർച്ചയുടെ ഒരു ഉരുൾപൊട്ടൽ തന്നെ വരുത്തിവച്ചു് കൂടെന്നില്ല. കേരളത്തിലെ ഏതു് ബ്രേക്കിങ് ന്യൂസും മറ്റൊരു ബ്രേക്കിങ് ന്യൂസ് കൊണ്ടു് നിശ്ശേഷം നിർമ്മൂലനം ചെയ്യപ്പെടും. അതുകൊണ്ടു്, കൽക്കിവിഷയത്തിന്റെ ആയുസ്സിനും അധികം ദൈർഘ്യമുണ്ടാകാൻ വഴിയില്ലെന്നതൊരാശ്വാസമാണു്.
പഴയതിനെ തഴഞ്ഞു് പുതിയതിനെ പുണരാൻ അസാധാരണ വൈഭവമുള്ളവരാണു് മലയാളികൾ. ഏതു് വിഷയത്തിലും, പഴയതു് “മെരിച്ചു” എന്നൊരു സ്റ്റാറ്റസിട്ടാൽ തീരുന്നതാണു് ഇടതുപക്ഷത്തിനായി സദാ തുടിച്ചുകൊണ്ടിരിക്കുന്ന മലയാളിഹൃദയത്തിന്റെ മനസ്സാക്ഷിക്കുത്തു്. പുതുമയും പുരോഗമനവും നവോത്ഥാനവുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളാകുന്നതും അതുകൊണ്ടുതന്നെ. ആ സംജ്ഞകളുടെ നിർവചനങ്ങൾ അങ്ങേയറ്റം വ്യക്തിഗതവും, നികത്താനാവാത്ത വിധത്തിൽ വിഭിന്നവും ആയിരിക്കുമെന്ന ഒരു പ്രശ്നമേയുള്ളു.
സമൂഹത്തെ ബാധിക്കുന്ന രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളിൽ കളിതമാശ അനുവദിക്കുന്നവരല്ല മലയാളികൾ. ഗൗരവമാണു് മലയാളിയുടെ സ്ഥായിയായ ഭാവം. അതിൽ അത്ഭുതമില്ല. നർമ്മോക്തിയും വ്യംഗ്യാർത്ഥവും നിയാണ്ടർത്താലുകളുടെ ലോകത്തിൽ ഒരു വിഷയമായിരുന്നിരിക്കുമോ? എനിക്കു് തോന്നുന്നില്ല. പക്ഷേ, നിയാണ്ടർത്താലുകളെവിടെ? കേരളീയരെവിടെ? ചേനയെ കാച്ചിലുമായി താരതമ്യം ചെയ്യരുതു്. മാർക്സിസ്റ്റ് താത്വികചിന്തയിൽ, രണ്ടും കിഴങ്ങുവർഗ്ഗമാണെങ്കിലും, ചേനയും കാച്ചിലും വ്യത്യസ്ത എന്റിറ്റികളാണു്. രമ്യയുടെ കാറും പി. ജയരാജന്റെ കാറും ഒരേ മുഴക്കോലുകൊണ്ടു് അളന്നാൽ എങ്ങനെ ശരിയാകും? തമാശയെവിടെ, ഗൗരവമെവിടെ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ കേരളീയരുടെയിടയിൽ നിലവിലുണ്ടു്. കുന്തം പോയാൽ കുടത്തിലും, ഉത്തരക്കടലാസ് മോഷണം പോയാൽ ഉത്തരത്തിലുമാണു് തപ്പേണ്ടതെന്നു് വ്യക്തമായ ധാരണയുള്ളവരാണു് മലയാളികൾ. അതൊന്നും ആരും അവരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമില്ല. മലയാളികൾ പഠിക്കുന്നവരല്ല, പഠിപ്പിക്കുന്നവരാണു്. അതും, ഉത്തരായനം മുതൽ ദക്ഷിണായനം വരെ!
അവതാരവിഷയം ആദ്ധ്യാത്മികതയുടെ ലോകവുമായി ബന്ധപ്പെട്ടതായതിനാൽ, നിരീക്ഷണം ശ്രദ്ധാപൂർവ്വമല്ലെങ്കിൽ തിരുത്താനാകാത്തതും ഗുരുതരവുമായ പിഴവു് സംഭവിക്കാം. അവതാരകോപം, അഥവാ ദൈവകോപം വിളിച്ചു് വരുത്തലായിരിക്കും അതിന്റെ ഫലം. സൂക്ഷിച്ചാൽ ദുഃഖിക്കാതിരിക്കാം. സൂക്ഷിക്കാതെ ദുഃഖിക്കണമോ, സൂക്ഷിച്ചു് ചിരിക്കണമോ എന്നതു് ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ട കാര്യമാണു്. നിർവചനപ്രകാരം, സജ്ജനസംരക്ഷണവും, ദുഷ്ടസംഹാരവും, ധര്‍മ്മം നിലനിര്‍ത്തലുമാണു് ഏതവതാരത്തിന്റെയും ലക്ഷ്യം. നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ജീവികൾ ഈ മൂന്നു് ഐറ്റംസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടാൽ അതൊരു അവതാരമാണെന്ന കാര്യത്തിൽ സംശയം വേണ്ട. സിഗ്നൽ: “റെഡ് അലെർട്”!
കേരളരാഷ്ട്രീയത്തിലെ വിജയന്മാരുടെ രഹസ്യം: “നീണ്ടകഥ, ശൂന്യാർത്ഥം”! കേരളരാഷ്ട്രീയവുമായി സമീപകാലത്തു് ഉണ്ടായിവന്ന വിർച്വൽ സജ്ജനപരിചയം വഴി, ഏതു് കാര്യവും വലിച്ചുനീട്ടിപ്പറഞ്ഞില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല. ഇവിടെ അവതാരവിഷയവും ഇത്രയും നീട്ടിപ്പരത്തി പറഞ്ഞതു്, റിയൽ ലൈഫിൽ മാത്രമല്ല, വിർച്വൽ ലൈഫിലും അവതാരങ്ങൾ ആക്റ്റീവാണെന്നു് സൂചിപ്പിക്കാനാണു്. നീണ്ടകഥ ശീലിച്ചതിന്റെ പേരിൽ ആരും കഥയറിയാതെ പോകരുതെന്നു് ജന്മനാ ഒരു ഗുണപാഠകനായ എനിക്കു് നിർബന്ധമുണ്ടു്. കക്ഷിരാഷ്ട്രീയം, മതരാഷ്ട്രീയം, യുക്തിവാദരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകൾക്കു് കീഴിൽ, പോസ്റ്റ് മൂഞ്ചി, “രോധനം”, പൊളിച്ചു, തേച്ചൊട്ടിച്ചു തുടങ്ങിയ ഏകതാനകമന്റുകൾ മുട്ടയിടുന്ന കര്‍മ്മോന്മുഖരും ലക്ഷ്യമാക്കുന്നതു് സജ്ജനസംരക്ഷണവും, ദുഷ്ടസംഹാരവും, ധര്‍മ്മം (ധര്‍മ്മം = ഭിക്ഷ. ഭിക്ഷയുടെ കൊടുക്കൽ-വാങ്ങലുകൾ) നിലനിര്‍ത്തലുമാണു്. അതുകൊണ്ടു്, “3 g” (മൂന്നു് ജി = മൂഞ്ചി) ആകാതിരിക്കണമെങ്കിൽ ഇവിടെയും അതീവശ്രദ്ധ ആവശ്യമാണു്. സിഗ്നൽ: “റെഡ് അലെർട്”!
* പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ.
June 2019
June 3, 2019, 12:17 PM
മറ്റു് കേരളീയരിൽ നിന്നും ഭിന്നമായി, ഇടതുവശത്തു് ഹൃദയമുള്ള പുരോഗമനകേരളം പുലയസമുദായത്തിലെ ഓരോ അംഗത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യം, തൊഴിൽസ്വാതന്ത്ര്യം, അഭിനയസ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളുടെ സംരക്ഷണത്തിനായി ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളുടെ പടക്കളത്തിലേക്കു് അരയും തലയും മുറുക്കി ഇറങ്ങുന്നതു് നയനാനന്ദകരമായ ഒരു കാഴ്ചയാണു്.
ഭൂതകാലഓൺലൈൻ ജീവിതത്തിലെവിടെയോവച്ചു് ഓട്ടോറിക്ഷ ഓടിച്ചു് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനാഗ്രഹിച്ച ചിത്രലേഖ എന്നൊരു സ്ത്രീയെപ്പറ്റി വായിക്കേണ്ടിവന്നിട്ടുണ്ടു്. എന്റെ ഓർമ്മ ശരിയാണെങ്കിൽ, ആ സ്ത്രീയും പുലയസമുദായത്തിലെ അംഗമായിരുന്നു. മനുഷ്യർ പുലയരോ പറയരോ നായരോ നമ്പൂതിരിയോ പുരുഷനോ സ്ത്രീയോ എന്നതു് എന്നെ അധികം അലട്ടുന്ന പ്രശ്നമല്ലെങ്കിലും, ചിത്രലേഖ എന്ന പുലയസ്ത്രീയുടെ ഹൃദയം വലതുപക്ഷത്തായിരുന്നതുകൊണ്ടോ എന്തോ, അവളുടെ ചിത്രം ആരെങ്കിലും പ്രൊഫൈൽ പിക്ചർ (DP എന്നു് സ്ലാങ്) ആക്കിയതായി കണ്ടില്ല.
ശബരിമലയിൽ നിന്നും മോഷണം പോയ സ്വർണ്ണത്തിന്റെ കാര്യത്തിൽ എന്നപോലെയോ, സർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ കെട്ടിടം 85 ലക്ഷം രൂപ മുടക്കി സർക്കാർതന്നെ വാടകക്കെടുത്തു എന്ന ആരോപണത്തിന്റെ കാര്യത്തിൽ എന്നപോലെയോ, മറ്റു് പല “ഭരണപരിഷ്കാരങ്ങളുടെ” കാര്യത്തിൽ എന്നപോലെയോ, വലിയ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ കെട്ടടങ്ങുകയായിരുന്നു ചിത്രലേഖയുടെ കേസും എന്നാണു് എന്റെ ഓർമ്മ.
മനുഷ്യരുടെ പവ്വർ ഓഫ് ജഡ്ജ്‌മെന്റ് രൂപീകരിക്കപ്പെടുന്നതിൽ ഹൃദയപക്ഷങ്ങൾ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല.
June 5, 2019, 10:50 AM
“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു് കൗതുകം.”
ക്ഷീരമുള്ള അകിടിന്റെ ഉടമസ്ഥയായി, ഒരു മലയാളി എന്ന നിലയിൽ, കവി ദർശിക്കുന്നതു് പശുവിനെയാകാനാണു് സാദ്ധ്യത. വേണമെങ്കിൽ എരുമയെയോ പെണ്ണാടിനെയോകൂടെ പരിഗണിക്കാമെങ്കിലും, ഒരു ഒട്ടകവനിതയുടെ അകിടിലിരുന്നു് ചോരകുടിക്കുന്ന കൊതുകിനെ കണ്ടാണു് കവി ഈ വിലയിരുത്തൽ നടത്തിയതെന്നു് കരുതുക വയ്യ. അല്ലെങ്കിൽ, കവിയുടെ ഈ കാവ്യചിത്രം രചിക്കപ്പെട്ടതു് അദ്ദേഹം രാജസ്ഥാനിലോ മറ്റോ ആയിരുന്ന സമയത്തായിരിക്കണം.
അതെന്തായാലും, ഈ വിഷയത്തിൽ കൊതുകിനെ മാത്രമായി കുറ്റം പറയുന്നതിനോടു് എനിക്കു് ഒട്ടും യോജിപ്പില്ല. ഒരു പേട്രിയാർക്കൽ സമൂഹത്തിൽ കശുമാങ്ങയണ്ടികൾക്കുള്ള അവകാശം അകിടുകൾക്കില്ല എന്നു് അറിഞ്ഞിരിക്കാനുള്ള ബാദ്ധ്യത ഏതൊരു പശുവിനുമുണ്ടു്. മുള്ളു് കഷ്ടപ്പെട്ടു് മരത്തിൽ കയറി ഇലയിലേക്കു് വീണാലും, ഇല സൂത്രത്തിൽ മരത്തിൽ നിന്നും അടർന്നു് മുള്ളിലേക്കു് വീണാലും തുള വീഴുന്നതു് ഇലയിലായിരിക്കുമെന്നു് അറിയേണ്ടതു് ഇലയാണു്, മുളളല്ല.
ആ സ്ഥിതിക്കു്, പൊതുസ്ഥലങ്ങളിൽ ബുർഖ ധരിച്ചു് മാത്രം പ്രത്യക്ഷപ്പെടാനുള്ള ബാദ്ധ്യത പശുക്കളുടേതാണു്, കൊതുകുകളുടേതല്ല. ക്ടാക്കളെപ്പോലെ ക്ഷീരം കുടിക്കാനായി “കൺസെപ്ച്വലൈസ്” ചെയ്യപ്പെടുന്നതല്ല ഒരു കൊതുകിന്റെ വാവട്ടം. തന്നാലാവുന്നതു് കൊതുകു് ചെയ്യുന്നുണ്ടു്. പക്ഷെ, കിട്ടുന്നതു് ക്ഷീരത്തിനു് പകരം ചോരയാണെന്നു് മാത്രം. പശുവിനാൽ നിഷ്കരുണം വഞ്ചിക്കപ്പെടുന്ന കൊതുകു് ഇവിടെ സത്യത്തിൽ ഇരയാണു്, വേട്ടക്കാരനല്ല.
ദേഹം മൊത്തം മൂടുന്ന ബുർഖ ധരിച്ചാൽ പുല്ലുതീറ്റയും വെള്ളംകുടിയും അവതാളത്തിലാകും എന്നൊരു വാദം പശുക്കൾക്കുണ്ടാവാം. അതു് തികച്ചും ന്യായമാണെന്നു് സമ്മതിക്കാതെ വഴിയുമില്ല. എങ്കിലും, കൊതുകുകളെ ഉത്തേജിപ്പിക്കാതിരിക്കാൻ, കാതലായ പ്രദേശം പൂർണ്ണമായും മൂടുന്നവിധം ഒരു മുലക്കച്ച ധരിക്കുന്നതിൽ തെറ്റില്ലെന്നാണെന്റെ പക്ഷം.
കേരളത്തിൽ മുൻപൊക്കെ മനുഷ്യസ്ത്രീകളും മാറു് മറയ്ക്കാതെയായിരുന്നു നടപ്പു്. അക്കാര്യം അന്നാരും അത്ര ശ്രദ്ധിച്ചിരുന്നില്ലെന്നു് തോന്നുന്നു. പക്ഷെ, കമ്മ്യൂണിസം വരികയും, സ്ത്രീകളുടെ മാറിടം പുരുഷുക്കളുടെ ശ്രദ്ധയാകർഷിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ മാറുമറയ്ക്കേണ്ടതിന്റെ ആവശ്യകത സ്ത്രീകൾക്കു് ബോദ്ധ്യമായി. അതിന്റെ ഫലമായാണു് മാറുമറയ്ക്കൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതു്. അതുപോലൊരു വിപ്ലവം പശുക്കളുടെ അകിടു് മറയ്ക്കലിന്റെ പേരിലും ഉണ്ടാകേണ്ടതു് ആവശ്യമാണു്. വിപ്ലവം വരാൻ കാലതാമസമുണ്ടെങ്കിൽ, എല്ലാ പശുക്കളെയും ബാഡീസ് ധരിപ്പിക്കും എന്നൊരു പ്രഖ്യാപനമെങ്കിലും നാടുവാഴികളിൽ നിന്നും ഉണ്ടാകേണ്ടതുണ്ടു്. പതിവുപോലെ, ഒരു താത്കാലിക ആശ്വാസത്തിനു് അതു് മതിയാവും.
ആനയില്ലെങ്കിലും, തോട്ടി ഇറയിൽ തിരുകി വയ്ക്കുന്നതു് ഒരാശ്വാസമാണു്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾക്കുള്ള സാദ്ധ്യതകളൊന്നുമില്ലെങ്കിലും, അതിന്റെ പേരിൽ ഒരു എമണ്ടൻ കെട്ടിടം പണിതിടുന്നതു് ഒരു ഗമയാണു്. നാലു് കാശുണ്ടാക്കാനും, കേരളത്തിൽ ഒരു (സ്വ)ജനപക്ഷഗവൺമെന്റ് അധികാരത്തിൽ വാഴുന്നുണ്ടെന്ന തോന്നൽ നാലാൾക്കുണ്ടാവാനും നെറ്റിയിൽ അത്തരം പട്ടങ്ങൾ കെട്ടിത്തൂക്കി അലങ്കരിച്ചാലേ പറ്റൂ.
June 6, 2019, 9:54 AM
കണ്ണു് കെട്ടി വിട്ടാലും കോർസിക്കയെ അതിന്റെ സുഗന്ധം കൊണ്ടു് മാത്രം തിരിച്ചറിയാൻ തനിക്കു് കഴിയുമെന്നു് ഏറ്റവും പ്രസിദ്ധ കോർസിക്കനായ നെപ്പോളിയൻ ബോണപ്പാർട്ട് അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ!
കൊച്ചിയെത്തിയെന്നു് മണം കൊണ്ടു് മാത്രം ആർക്കും തിരിച്ചറിയാൻ കഴിയും. ദൈവകല്പനപ്രകാരം ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ സ്ത്രീകൾക്കു് ബാദ്ധ്യതയുള്ള മതങ്ങളിൽ ഭർത്താക്കന്മാർ ഭാര്യമാരെ തിരിച്ചറിയുന്നതുപോലും മണം പിടിച്ചാണു്. അവിടേയ്ക്കാണു് തന്റെ ദ്വീപിനെ മണം പിടിച്ചു് തിരിച്ചറിയാൻ കഴിയുമെന്ന വീരവാദവുമായി ഒരു നെപ്പോളിയൻ ബോണപ്പാർട്ട് കടന്നുവരുന്നതു്!!
June 6, 2019, 9:54 AM
അനുഭവസ്ഥർ സംസാരിക്കുന്നു:
“സ്‌കൂളുകളിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുതു്.” – ചെ ഗുവാര
“ഞാൻ പിന്നിൽ നിന്നും താങ്ങുന്നു.” – ബാർ മന്ത്രി
June 7, 2019, 9:53 AM
പ്രളയസഹായം അഭ്യര്‍ത്ഥിച്ചു് മുഖ്യമന്ത്രി പിണറായി വിജയൻ ഗള്‍ഫിലെത്തിയിട്ടു് കാൽക്കാശുപോലും ആരും കൊടുത്തില്ലെന്ന സര്‍ക്കാരിന്റെ മറുപടിയാണു് ഇപ്പോഴത്തെ “ബ്രേക്കിങ് ന്യൂസ്”. ഹൃദയപക്ഷഗവണ്മെന്റിൽ നിന്നുള്ള മറുപടിയായതുകൊണ്ടു് പറഞ്ഞതു് സത്യമല്ലാതിരിക്കില്ല.
മുറുക്കാൻ മേടിക്കാനുള്ള കാശുപോലും കൊടുക്കാതെ മടക്കി അയച്ചാൽ കേരളത്തെ തുപ്പിച്ചുവപ്പിക്കാൻ പോലും അദ്ദേഹത്തിനു് കഴിയില്ലെന്ന കാര്യം “കേരളം ചുവക്കട്ടെ” എന്ന ക്യാംപെയ്നിൽ സജീവ പങ്കാളിത്തം വഹിച്ച ഗൾഫ് കമ്മ്യൂണിസ്റ്റുകളെങ്കിലും ഓർക്കേണ്ടതായിരുന്നു.
June 9, 2019, 9:45 AM
ഇന്നത്തെ ചിന്താവിഷയം: “എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധ നേടും.”
– കേരളത്തിലെ ഒരു രീതി വച്ചു് പറഞ്ഞാൽ, എഴുത്തുകാരി സുന്ദരിയെങ്കിൽ എഴുത്തുകാരി ശ്രദ്ധ നേടും. പുസ്തകം, ആദ്യരാത്രിയിലെ അണ്ടർവെയർ പോലെ, ഏതെങ്കിലും മൂലയിലേക്കു് വലിച്ചെറിയപ്പെടും.
June 9, 2019, 12:51 PM
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കു് എങ്ങനെ, എന്തുകൊണ്ടു്, ആരുമൂലം ഇതുപോലെ ഭീകരമായ ഒരു ക്ഷയരോഗബാധ ഉണ്ടായി എന്ന ചോദ്യത്തിനു് ഇന്റർനെറ്റ് ലോകത്തിലെ ഉത്തമമാർക്സിസ്റ്റുകൾ വ്യക്തമായ മറുപടികൾ നൽകാറുണ്ടു്. അവയെ ഏകദേശം ഇങ്ങനെ സംഗ്രഹിക്കാം:
കേരളീയർ അസാമാന്യമായ ബുദ്ധിയും സാമർത്ഥ്യവും ഉള്ളവരാണു്. എന്തുകൊണ്ടാണു് അവർ ഇത്രയേറെ ബുദ്ധിയും സാമർത്ഥ്യവും ഉള്ളവരായിരിക്കുന്നതു് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണു്: അവർ കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാണു്. ആരാണു് അവരെ കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാക്കിയതു്? സംശയമെന്തു്? CPI (M) എന്ന “ജനാധിപത്യ” സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി. സംശയാലുക്കൾക്കു്, ഈയവസരത്തിൽ, കേരളത്തിലെ സ്ത്രീകളെ മുലക്കച്ച കെട്ടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ “വീരപാണ്ട്യകട്ടബൊമ്മൻ” കഥ സ്മരിക്കാം.
ആ പാർട്ടിയെ ആണു് ഇപ്പോൾ ക്ഷയരോഗം എന്ന അന്തർദേശീയ പകർച്ചവ്യാധി പിടികൂടിയിരിക്കുന്നതു്! അതെങ്ങനെ സംഭവിച്ചു? പ്രശ്നങ്ങൾക്കു് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും, അവയെ കൂലങ്കഷമായി അപഗ്രഥിച്ചു് താത്വികമായ ഒരു വിശദീകരണം നൽകി കേൾവിക്കാരുടെ വായടപ്പിക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് ഒരു കമ്മ്യൂണിസ്റ്റല്ല എന്നു് ഏതോ വല്യനന്തൻ നമ്പൂതിരിപ്പാടു് പറഞ്ഞിട്ടുണ്ടു്. അതിനാൽ, ഇ.പി. ജയരാജൻ, എം. എം. മണി, കോടിയേരി ബാലകൃഷ്ണൻ, ആനത്തല സമ്പൂർണ്ണവട്ടം തുടങ്ങിയ കമ്മ്യൂണിസ്റ്റ്പാർട്ടിബുദ്ധിജീവികളുടെ സ്റ്റഡിക്ലാസ്സുകളിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഏതൊരു മല്ലു “അക്കാഡെമിക്കും” ഇങ്ങനെ മറുപടി പറയും: “പ്രശ്നം യാതൊരു കാരണവശാലും കമ്മ്യൂണിസത്തിന്റേതല്ല. “മറ്റേ പണിക്കാർ” സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ വിഷയത്തിൽ ഇടപെട്ടതാണു് പ്രശ്നം. ഹസ്തരേഖാശാസ്ത്രം, ഗൗളിശാസ്ത്രം, മനുഷ്യത്തലയിൽ കാക്കതൂറൽ ശാസ്ത്രം, “തനിക്കുതുല്യം, അമേധ്യതുല്യം” എന്ന തുലാഭാരശാസ്ത്രം തുടങ്ങിയ സകലമാന ശാസ്ത്രങ്ങളുടെയും ശാസ്ത്രമായ മാർക്സിയൻശാസ്ത്രത്തിനു് തെറ്റുപറ്റുക എന്നതു് അസംഭവ്യമായ കാര്യമാണു്”.
കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തി, നിക്കാബ് ധരിച്ച മിസ് യൂണിവേഴ്‌സിനെപ്പോലെ, “ബാത് ടവ്വലിൽ” പൊതിഞ്ഞു് ആകർഷകമാക്കിയ അധികാരസിംഹാസനനാല്ക്കാലിയിൽ ആസനം അമർത്തിയാലുടനെ അവരെ ഒരു പ്രത്യേകതരം മറവിരോഗം പിടികൂടുന്നതാണു് കമ്മ്യൂണിസത്തിന്റെ മൗലികമായ പ്രശ്നമെന്നാണു് അവരുടെ പക്ഷം. കമ്മ്യൂണിസവും സോഷ്യലിസവും നൈമിഷികമായി മറവിയിലേക്കു് മറയുന്നതും, അതോടൊപ്പം, അത്രകൂടി ശക്തമായി ക്യാപ്പിറ്റലിസത്തിന്റെ അടിസ്ഥാനഗുണമായ ധനാർത്തിയും സുഖാർത്തിയും, വണ്ടിക്കാളകളുടെ ചന്തിയിൽ ഇരുമ്പു് പഴുപ്പിച്ചുവച്ചു് വാതം കാച്ചിയാലെന്നപോലെ, തൂത്താലും തുടച്ചാലും പോകാത്തവിധം തലച്ചോറിനെ ബാധിക്കുന്നതുമായ ഒരുതരം സെലക്ടീവ് ന്യൂറോഡീജെനെറേറ്റീവ് ഡിസീസ്! അതാണു് പ്രശ്നം. അതെങ്ങനെ മാർക്സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പ്രശ്നമാവുമെന്നാണു് അവർ ചോദിക്കുന്നതു്. അതിൽ തീർച്ചയായും ഒരു ദൃഷ്ടാന്തവും ന്യായവാദവുമുണ്ടു്.
ഇടി വെട്ടിയവനെ പാമ്പു് കടിച്ചു എന്നു് പറയുന്നപോലെ, ആൽസ്ഹൈമേഴ്‌സ് ഡിസീസ് ബാധിച്ചവനെ ക്ഷയരോഗം കൂടി പിടികൂടിയാലത്തെ അവസ്ഥയാണു് ഇപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടേതു്. “വാതം പിത്തം കഫം” എന്ന, വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രപ്രകാരം ഒരു ഡൈഗ്നോസിസ് നടത്തിയാൽ, “ആട്ടും കുതിര, തുപ്പും കുതിര, ചക്രം കണ്ടാൽ നിൽക്കും കുതിര”!
June 11, 2019, 5:37 PM
സുപ്രീംകോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്ര നിലപാടു് തുടരേണ്ടെന്നു് സിപിഐ (എം) തീരുമാനിച്ചത്രെ! വിശ്വാസികളുടെ തെറ്റിധാരണ മാറ്റുകയാണു് പാർട്ടിയുടെ ലക്ഷ്യം. കൈമോശം വന്ന വിശ്വാസികളുടെ വോട്ടു് പിടുങ്ങുകയാണു് പാർട്ടിയുടെ ലക്ഷ്യം എന്നു് നാട്ടുഭാഷ. CPI (M) എന്നാൽ CPI (Marxist) എന്നാണു് വായിക്കേണ്ടതു്. ചിലർ CPI (Mafia) എന്നു് വായിക്കാറുണ്ടു്. അതു് ഡിസ്ക്രിപ്റ്റീവ് ആയി ശരിയാണെങ്കിലും, നോർമറ്റീവ് ആയി അത്ര ശരിയല്ല. ശശി തരൂറിന്റെ അഭിപ്രായത്തിനു് വിരുദ്ധമായി, ചെകുത്താൻ ഒളിച്ചിരിക്കുന്നതു് എപ്പോഴും വിശദാംശങ്ങളിലാണു്.
സ്വന്തമായി തീവ്രതാമാപനിയുള്ള പാർട്ടിയാണു് CPI (M). പാർട്ടിയംഗങ്ങളുടെ ബലാൽസംഗങ്ങൾ, പാർട്ടിയംഗങ്ങൾ ചെയ്യുന്ന കൊലപാതകങ്ങൾ, പാർട്ടിയംഗങ്ങൾക്കോ, കൂട്ടുകൃഷിക്കാർക്കോ പങ്കുള്ള പുതിയ പാലം പണിയൽ, പുതിയ പാലം പൊളിച്ചു് പണിയൽ, പഴയ പാലം തോട്ട വച്ചു് ഇൻസ്റ്റാൾമെന്റായി തകർക്കൽ, റോഡ് പണിയൽ, വീണ്ടും പണിയൽ, നാലു് കാശു് തടയുന്ന മറ്റിനം നിർമ്മാണ-നശീകരണ- നവോത്ഥാനഇടപാടുകൾ തുടങ്ങിയ സകലവിധ ജനസേവനങ്ങളുടെയും തീവ്രത അളക്കാൻ, സ്വന്തമായി തീവ്രതാമാപനിയുള്ളതിനാൽ, പാർട്ടിക്കു് പൂനവരെയൊന്നും പോകേണ്ട കാര്യമില്ല. അതുകൊണ്ടു്, ഒരു സുപ്രീംകോടതിവിധി എപ്പോൾ എങ്ങനെ നടപ്പാക്കണമെന്നതു് ഓരോ സുപ്രീംകോടതിവിധിയുടെയും മാപനിപ്രകാരമുള്ള തീവ്രത അനുസരിച്ചു് പാർട്ടിതന്നെ തിരുമാനിക്കും. അതാണു് പാർട്ടിയിലെ കീഴ്വഴക്കം.
അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്ലാറ്റ് സമുച്ചയം (കാലികളുടെ കാര്യത്തിൽ കൂട്ടം എന്നാൽ എന്താണോ, അതാണു് ഫ്ലാറ്റുകളുടെ കാര്യത്തിൽ “സമുച്ചയം” എന്നറിയപ്പെടുന്നതു്. ലോക്കൽ കമ്മിറ്റിയെ ആരെങ്കിലും പോളിറ്റ് ബ്യൂറോ എന്നു് വിളിക്കുമോ? എന്തിനും അതിന്റേതായ ഒരു അന്തസ്സു് വേണം.) പൊളിച്ചു് മാറ്റണമെന്ന വിധിയിലും, ആർത്തവപ്രായക്കാരായ യുവതികൾക്കും ശബരിമല ചവിട്ടാം എന്ന വിധിയിലും, ഇതുവരെ വന്നതോ, ഇനി വരാനിരിക്കുന്നതോ ആയ മറ്റു് കോടതിവിധികളിലുമെല്ലാം ഓന്തിനെ തോല്പിക്കുംവിധം വ്യത്യസ്തമായ “സമീപനങ്ങൾ” സ്വീകരിക്കേണ്ടി വരുന്നതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. എന്തു് ചെയ്യണമെന്നു് തീവ്രതാമാപനി പറയുന്നു, സർക്കാർ അനുസരിക്കുന്നു!
ശബരിമലയിൽ ശക്തമായിരുന്ന സർക്കാർ “നിലപാടുകൾ” ഫ്ലാറ്റ് സമുച്ചയത്തിലെത്തിയപ്പോൾ മൃദുലസമീപനങ്ങളായി രൂപാന്തരപ്പെട്ടതു് അതുകൊണ്ടാണു്. എല്ലാം സർവ്വശക്തനായ തീവ്രതാമാപനിയുടെ ലീലാവിലാസങ്ങൾ!
June 13, 2019, 1:14 PM
ആളുകൾ കാര്യമറിയാതെയാണു് ഒച്ചവയ്ക്കുന്നതു്.
വിശുദ്ധ ബിഷപ്പ് ഫ്രാൻ-കോയയെ അവഹേളിച്ചുകൊണ്ടുള്ള കാർട്ടൂണിൽ അദ്ദേഹത്തിന്റെ അംശവടിയുടെ അറ്റത്തു് പാറിപ്പറക്കുന്ന “മിനെച്ചർ താറുകെട്ടു്”, ലോകരക്ഷിതാവാകേണ്ട തന്റെ സ്വന്തം മകനെ – “തന്റെ ഏകജാതനെത്തന്നെ” – ജനിപ്പിക്കാനായി ഏകദൈവവും, അല്ലാഹുവിന്റെ “ഡൊപ്പൽഗേങ്ങറുമായ” സാക്ഷാൽ യഹോവ, കന്യാചർമ്മത്തിനു് നേരിയ പോറൽപോലും പറ്റാത്തവിധം വളരെ ശ്രദ്ധാപൂർവ്വം ഊതിമാറ്റി, ഊരിമാറ്റിയ, നിത്യകന്യകയും, ദൈവമാതാവും, മാസ്റ്റർ കാർപ്പെന്ററായ ശ്രീ ജോസഫ് മാഷിന്റെ ഔദ്യോഗികഭാര്യയുമായ മറിയത്തിന്റെ അതിവിശുദ്ധ കോണകമാണെന്ന നഗ്നസത്യം നസറായനായ യേശുവിൽ വിശ്വസിക്കുന്ന ക്രൈസ്തവസമൂഹം അറിഞ്ഞിരുന്നെങ്കിൽ, അവർ ആ കാർട്ടൂണിനെതിരായി അരയും തലയും മുറുക്കി ഗോദയിലേക്കു് ഇറങ്ങുന്നതിനു് പകരം, പഴയനിയമബൈബിളിലെ സെഹിയോൻ പുത്രിമാരുടെ മോഡലിൽ “തപ്പുകളാലും ചതുരത്തപ്പുകളാലും”, നവോത്ഥാനകേരളത്തിലെ കമ്മൂണിഷ്ട് സ്ത്രീവിമോചനമോഡലിൽ വനിതാമതിൽ മാമാങ്കത്തോടെയും ചെണ്ടമേളത്തോടെയും അതിനു് മുന്നിൽ തൃശൂർ മോഡൽ പുലികളിയും, പൂരം മോഡൽ വെടിക്കെട്ടും നടത്തി, ഫുൾ ജാർ സോഡ കുടിച്ചു് ചിരിച്ചുചിരിച്ചു് വളിവിട്ടേനെ!
എങ്കിൽ, കൊക്കെയ്നും മരിയ്വാനയും ഒരുമിച്ചു് ഓവർഡോസായി തിരുകിക്കയറ്റി, വിപ്ലവാത്മകവും വൈരുദ്ധ്യാത്മകവുമായി ചിന്തിച്ചുചിന്തിച്ചു് കിറുങ്ങി പാമ്പായ സഖാവു് ചെ ഗുവാരയെയും, വെടിയുണ്ടയ്ക്കു് വഴിമാറുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിനെയും തോല്പിക്കുന്ന സ്ലോ മോഷനിൽ തൊഴിലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യസർവ്വാധിപതികൾ അവിടേക്കു് മാസ്സ് എൻട്രി നടത്തി തീപ്പൊരി പ്രസംഗത്തിലൂടെ ജനത്തെ അതിഭീകരമായി ഉത്തേജിപ്പിച്ചേനെ!
June 14, 2019, 2:36 PM
ഹാസ്യദ്യോതകചിത്രമാണു് കാർട്ടൂൺ എന്നറിയപ്പെടുന്നതു്. അമിതമായ തീറ്റയും കുടിയും, ചലനമറ്റ സുഖവാസവും മൂലം മലബന്ധം പിടിപെട്ട മനുഷ്യർ കണ്ണാടിയുടെ മുന്നിൽനിന്നു് തന്നെത്തന്നെ വീക്ഷിക്കുമ്പോൾ, തന്റെ സ്വരൂപം ദൈവത്തിന്റെ സ്വരൂപമാണെന്നു് തോന്നാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്. തൂറാൻ മുട്ടിയിട്ടും തൂറാൻ കഴിയാത്തവന്റെ ദയനീയമുഖഭാവം, അഥവാ ദൈവത്തിന്റെ വിശ്വരൂപം! ഗോഡ്സ് ഓൺ കണ്ട്രിയിലെ മുളകുപൊടിയിലും മല്ലിപ്പൊടിയിലും അരവണയിലും പാലം പണിയിലുമെല്ലാം ഔദ്യോഗികമായി അനുവദനീയമായ മായാജാലങ്ങളൊന്നുമില്ലാത്ത, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ മുഖാരവിന്ദം! “മന്നവേന്ദ്രാ വിളങ്ങുന്നൂ മൂൺ ഉപഗ്രഹത്തെപ്പോലെ നിന്മുഖം” എന്നു് വിദൂഷകസദസ്സിലെ കവിത്വമുള്ള താത്വികാവലോകനവിദഗ്ദ്ധർ.
തൂറാൻമുട്ടി കഷ്ടപ്പെടുന്നവർക്കു് ഹാസ്യവും, ദ്യോതകവും, ചിത്രവുമെല്ലാം എന്തെന്നോ എന്തിനെന്നോ മനസ്സിലാക്കാനുള്ള നേരമില്ല, അതിനുള്ള ക്ഷമയുമില്ല. അതിനേക്കാൾ എത്രയോ എളുപ്പമാണു് തങ്ങളെ ക്യാരിക്കെച്ചർ ചെയ്യുന്ന അലവലാതികളായ സകല കാർട്ടൂണിസ്റ്റുകളുടെയും ട്രോളന്മാരുടെയും പേരിൽ “lese majesty” കുറ്റം ആരോപിച്ചു് കേസെടുക്കുന്നതു്. താനൊരു ദൈവമാണെന്നു് കരുതുന്ന നാടുവാഴികൾ തന്റെ “ഉത്തമബോദ്ധ്യത്തെ” ചോദ്യം ചെയ്യുന്നവരെ കഴുവിലേറ്റുന്നതു് രാജഭരണത്തിന്റെ ലോകചരിത്രത്തിൽ “ഒറ്റപ്പെട്ട” സംഭവങ്ങൾ അല്ല.
(മനുഷ്യൻ ദൈവസ്വരൂപനാണു് എന്നതിനു് ഒറിജിനൽ ദൈവവചനമായ സാക്ഷാൽ ബൈബിളിൽ നിന്നുള്ള തെളിവു്: “ഇങ്ങനെ ദൈവം തന്റെ ‘സ്വരൂപത്തിൽ’ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി ‘അവരെ’ സൃഷ്ടിച്ചു.” – ബൈബിൾ ഉല്പത്തി 1: 27. മനുഷ്യൻ എന്ന ഏദൻ തോട്ടത്തിന്റെ “നടുവിൽ” നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നിൽക്കുകയായിരുന്നോ, അതോ നടുവിൽ നിൽക്കുന്ന അറിവിന്റെ വൃക്ഷഫലത്തെ ഈമ്പിക്കുടിക്കുന്ന ഗുഹ ഒളിച്ചിരിക്കുകയായിരുന്നോ എന്ന വിഷയത്തിൽ വ്യക്തമായ ഒരു തീരുമാനത്തിൽ എത്താൻ ആധുനികശാസ്ത്രത്തിനു് ഇതുവരെ കഴിയാത്തതിന്റെ പിന്നിലെ രഹസ്യം ഈ ബൈബിൾ വാക്യത്തിലുണ്ടു്: ഒരു അസ്തിത്വത്തിനു് തന്റെ സ്വരൂപത്തിൽ എങ്ങനെ രണ്ടു് വ്യത്യസ്ത അസ്തിത്വങ്ങളെ സൃഷ്ടിക്കാൻ കഴിയും? അതാണു് ആദിസൃഷ്ടി മുന്നോട്ടു് വയ്ക്കുന്ന അൺസോൾവബിൾ പ്രോബ്ലം! – ദൈവം “തന്റെ” സ്വരൂപത്തിൽ ആണും പെണ്ണുമായി “അവരെ” സൃഷ്ടിച്ചു!!)
June 16, 2019, 2:33 PM
ആയുർവ്വേദം
വേരുകൾ, ഇലകൾ, കായ്കനികൾ മുതലായ പ്രകൃതിദത്തമായ വസ്തുക്കൾ അരച്ചും ഇടിച്ചും പൊടിച്ചും പുഴുങ്ങിയും കുറുക്കിയും വാറ്റിയുമെല്ലാം തയ്യാറാക്കുന്നവയാണു് ആയുർവ്വേദത്തിലെ ഔഷധങ്ങൾ. മുളകു് മഞ്ഞൾ മല്ലി ഉള്ളി ഇഞ്ചി ഏലക്ക ഗ്രാമ്പൂ ഉലുവ ജീരകം കായം കടുകു് കറിവേപ്പില തുടങ്ങിയ എത്രയോ “മരുന്നുകൾക്കു്” മനുഷ്യശരീരത്തിൽ ഒരുവിധ സ്വാധീനവും ചെലുത്താൻ കഴിയുമായിരുന്നില്ലെങ്കിൽ അവ ഉപയോഗിച്ചു് തലമുറകളായി ആഹാരം പാകം ചെയ്തു് കഴിക്കാൻ മനുഷ്യർ ബുദ്ധിമുട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. നിത്യേന അരിയാഹാരവും കറിയാഹാരവും കഴിച്ചു് ജീവിക്കുന്നവരായ മലയാളികൾക്കു് ഈ അനുഭവയാഥാർത്ഥ്യം മറക്കാനോ, പച്ചമരുന്നുകളും ഉണക്കമരുന്നുകളും, അവയുപയോഗിച്ചുള്ള തൈലവും ലേഹ്യവും കിഴിയും കഷായവും ഉഴിച്ചിലും പിഴിച്ചലുമെല്ലാമായി ചികിത്സകൾ നടത്തുന്ന ആയുർവ്വേദത്തിനു് നേരെ നിരുപാധികം യുദ്ധകാഹളം മുഴക്കാനോ കഴിയുന്നതെങ്ങനെ? പ്രകൃതിയിലെ സ്‌പെഷൽ “കറിക്കൂട്ടുകളിൽ” ഒന്നായ കഞ്ചാവിന്റെ പുക വലിച്ചാൽ, വെറുതെ വലിച്ചു് സമയം കളയാമെന്നല്ലാതെ, “അനുഭവജ്ഞാനപരമായ” മറ്റു് പ്രയോജനങ്ങളൊന്നും ലഭിക്കില്ലായിരുന്നെങ്കിൽ, കഞ്ചാവു്സ്വാമിമാർ ആ പരിപാടി ഉപേക്ഷിച്ചു് ചായക്കടയിലോ ഫെയ്‌സ്ബുക്കിലോ കക്ഷിരാഷ്ട്രീയം കളിച്ചു് സമയം കളയുന്നതാണു് കൂടുതൽ ബുദ്ധിപൂർവ്വം എന്ന ഉചിതമായ തീരുമാനത്തിൽ എന്നേ എത്തിയേനെ!
(സമയം എന്നതു് ഒറിയന്റിനു് ആവശ്യത്തിലുമധികമുള്ളതും, ഓക്സിഡന്റിനു് ഒട്ടും തികയാത്തതുമായ ഒന്നാണു്. അതുകൊണ്ടാവാം, കിഴക്കിൽ പെണ്ണുങ്ങൾ വേലിയരികിൽ സമ്മേളിച്ചു് ജീവിതയാത്രയിൽ അവർക്കു് അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളിലുള്ള അസംതൃപ്തി പരസ്പരം പങ്കുവച്ചും, തിണ്ണയിലിരുന്നു് തലയിൽ പേൻനോക്കിയും, ആണുങ്ങൾ ചായക്കടയിലോ കള്ളുഷാപ്പിലോ ഇരുന്നു് കക്ഷിരാഷ്ട്രീയം പറഞ്ഞും സമയം കളയാൻ പാടു് പെടുമ്പോൾ, പടിഞ്ഞാറിൽ ആൺപെൺഭേദമില്ലാതെ മനുഷ്യർ സമയം ഒട്ടും കളയാതിരിക്കാൻ, അവർ തന്നെ നിർമ്മിച്ച യന്ത്രങ്ങളുടെ വേഗതയെ തോൽപിക്കാനായി മത്സരയോട്ടം നടത്തി കഷ്ടപ്പെടുന്നതു്.)
ആയുർവ്വേദം സർവ്വരോഗസംഹാരിയാണെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല. അജ്ഞരുടെ പണം പിടുങ്ങാനായി ഒരുപാടു് വ്യാജവൈദ്യർ ആയുർവ്വേദത്തെ ദുരുപയോഗം ചെയ്യുന്നുണ്ടു് എന്നതൊരു സത്യമാണു്. പക്ഷെ, അതിന്റെ അടിസ്ഥാനത്തിൽ ആയുർവ്വേദം അതിൽത്തന്നെ ഒരു വ്യാജചികിത്സയാണെന്ന നിഗമനത്തിൽ എത്തുന്നതു് നീതിയല്ല. കേരളത്തിലെ വ്യാജരെയും വഞ്ചകരെയും ഊളകളെയും ഓന്തുകളെയും ഒഴിവാക്കാൻ തീരുമാനിച്ചാൽ, ചികിത്സയുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ സകലമാന തലങ്ങളുടെയും മേൽത്തട്ടുകളിൽ കാലിക്കസേരകൾ മാത്രമാവും അവശേഷിക്കുന്നതു്. സോഷ്യൽ മീഡിയകളിലൂടെ റ്റ്സുനാമി പോലെ ഇരച്ചു് കയറുന്ന കുറിപ്പുകളിൽ ഭൂരിഭാഗവും ഇൻഫർമേഷനുകളാണു്, അറിവുകളല്ല. അവതന്നെ, പൂർണ്ണമോ ഭാഗികമോ ആയി വസ്തുനിഷ്ഠമല്ലാത്തവയോ വ്യാജമോ ആണെന്നതിനാൽ, അവയിലെ നെല്ലും പതിരും തിരിക്കൽ മിക്കവാറും അസാദ്ധ്യമാണെന്ന വസ്തുതകൂടി ഇതിനോടു് ചേർത്തു് വായിച്ചാൽ വിഷയം അത്ര ലളിതമല്ലെന്നു് മനസ്സിലാകും. ജനങ്ങൾക്കു് മതിയായ വിദ്യാഭ്യാസം നൽകിയും, അവരുടെ സജീവമായ പങ്കാളിത്തത്തോടെയുമല്ലാതെ പരിഹരിക്കാൻ കഴിയാത്ത ഗുരുതരമായ ഒരു പ്രശ്നമാണതു്.
രോഗങ്ങളുടെയും ചികിത്സയുടെയും ലോകത്തിൽ ആയുർവ്വേദത്തിനു് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന മേഖലകൾ ഉണ്ടെന്നപോലെ തന്നെ, ഇടപെടാൻ കഴിയാത്ത മേഖലകളുമുണ്ടു്. അതു് മറ്റാരേക്കാളും കൂടുതലായി അറിയേണ്ടതു് ആയുർവ്വേദഡോക്ടേഴ്‌സ് തന്നെയാണു്. ചികിത്സയിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആയുർവ്വേദവൈദ്യർക്കു് രോഗിയുടെ കണ്ണു് തുറന്നോ, നാക്കു് നീട്ടിച്ചോ നോക്കിയും, പൾസ് എണ്ണിയും, അവിടെയും ഇവിടെയുമെല്ലാം തപ്പിയും ഞെക്കിയുമെല്ലാം രോഗസംബന്ധമായി ചില പ്രാഥമികനിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നയിനം രോഗങ്ങൾ മനുഷ്യരുടെയിടയിൽ തീർച്ചയായുമുണ്ടു്. പക്ഷെ, ആ രീതിയിലുള്ള ഡയഗ്നോസിസ് മാത്രം കൊണ്ടു് എല്ലായിനം രോഗങ്ങളും തിരിച്ചറിയാൻ കഴിയുമെന്ന ധാരണ ശരിയല്ല. യഥാർത്ഥ ആയുർവ്വേദഡോക്ടേഴ്സിനു് അതുപോലൊരു ധാരണ ഉണ്ടാവാൻ വഴിയില്ലെന്നാണു് എന്റെ വിശ്വാസം. ആയുർവ്വേദത്തിൽ എന്നല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഒന്നുകിൽ അനുകൂലം, അല്ലെങ്കിൽ പ്രതികൂലം എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിന്താഗതി ഫലപ്രദമായ സമീപനരീതിയല്ല.
കഴിയുന്നത്ര കൃത്യമായി രോഗം എന്തെന്നു് മനസ്സിലാക്കാൻ കഴിയുന്നതു് ആ രോഗത്തിന്റെ ചികിത്സ തന്റെ കോമ്പിറ്റെൻസിൽ ഒതുങ്ങുന്നതോ അല്ലയോ എന്നു് തീരുമാനിക്കാൻ വൈദ്യരെ സഹായിക്കും. രോഗനിർണ്ണയത്തിനു് ഇന്നു് വിവിധയിനം ആധുനികമാർഗ്ഗങ്ങൾ ലഭ്യമാണു്. മനുഷ്യജീവിതവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നവയാണു് മിക്കവാറും എല്ലാ തൊഴിലുകളും. മനുഷ്യശരീരത്തിൽ “കൈവയ്ക്കാൻ” അക്ഷരാർത്ഥത്തിൽ അവകാശമുള്ള ഒരു തൊഴിലെന്ന നിലയിൽ, അവയുടെ മുൻനിരയിൽതന്നെയാണു് ചികിത്സകരുടെ സ്ഥാനം. അതിനാൽ, താൻ ചെയ്യുന്നതെന്തെന്നും അതിന്റെ പരിണതഫലം എന്തെന്നും മനസ്സിലാക്കാനുള്ള അറിവും കഴിവും സേവനം വഴിയുള്ള പരിചയസമ്പത്തും ഏതൊരു ചികിത്സകനും ഉണ്ടായിരിക്കണം. ആയുർവ്വേദത്തിലായാലും, മോഡേൺ മെഡിസിനിലായാലും കൊതുകിനെ പീരങ്കികൊണ്ടു് വെടിവയ്ക്കാതിരിക്കാനും, തനിക്കു് ചുമക്കാൻ കഴിയാത്ത ചികിത്സാഭാരം വലിച്ചു് തലയിൽവച്ചു് രോഗിയെ വടിയാക്കാതെ, ആ ചുമതല അതിനു് കഴിവുള്ളവരെ ഏല്പിക്കാനുമുള്ള വൈജ്ഞാനികവകതിരിവും ബൗദ്ധികവിനയവും സ്വായത്തമാക്കാൻ അതാവശ്യമാണു്.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളും, മൈക്കെടുക്കുന്നവരെല്ലാം “ജ്ഞാനപീഡകരും” ശാസ്ത്രപ്രചാരകരുമാകുന്ന കേരളത്തിൽ, ഒരല്പം മയത്തിൽ നവോത്ഥാനിക്കാനും ബോധവത്കരിക്കാനും ശ്രമിച്ചാൽ തീർച്ചയായും പൊതുജനം അതിനു് വളരെ നന്ദിയുള്ളവരായിരിക്കും. അതുവഴി, പൊന്നാട, സ്വർണ്ണലുങ്കി, വെള്ളിവേഷ്ടി, കിണ്ടി, മൊന്ത, കോളാമ്പി, ജ്ഞാനക്കുരണ്ടി തുടങ്ങിയ ജംഗമവസ്തുക്കളുടെ നിർമ്മാണവും ഉപഭോഗവും, തന്മൂലം അന്തരീക്ഷമലിനീകരണവും ഗണ്യമായി കുറയ്ക്കാൻ കഴിയും. അങ്ങനെ മിച്ചം വരുന്നതിൽ വല്ലതും മിച്ചം വന്നാൽ, അതുകൊണ്ടു്, പണ്ടത്തെ സ്ഥാനാർത്ഥി സാറാമ്മ ഗ്രാമത്തിലെ വോട്ടേഴ്സിനു് വാഗ്ദാനം ചെയ്തതുപോലെ, തോട്ടിൻകരയിലോ, മലമുകളിലെ വനത്തിന്റെ നടുവിലോ ആർക്കും സൗകര്യം പോലെ വിമാനമിറങ്ങാൻ പറ്റിയ താവളങ്ങൾകൂടി ഉണ്ടാക്കിയാൽ, CO2 എമിഷനും അന്തരീക്ഷമലിനീകരണവും കുറച്ചുകൂടി കുറയ്ക്കാം. കാലവും കോലവും സർവ്വേക്കല്ലും മാറിയാലും മരണം കാണാത്ത ജനുസ്സിൽപ്പെട്ടവരാണു് സ്ഥാനാർത്ഥി സാറാമ്മകൾ.
രോഗചികിത്സ ഒരു ശാസ്ത്രമാണു്. ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ജൈനനോ ആണെന്നതു് മനുഷ്യനു് ശാസ്ത്രജ്ഞനാകാൻ തടസ്സമാകണമെന്നില്ലെങ്കിലും, ഹിന്ദു ഗണിതമോ, മുസ്ലീം ഫിസിക്സോ, ക്രൈസ്തവ കെമിസ്ട്രിയോ, ജൈന ജിയോളജിയോ ഇല്ല. ശാസ്ത്രം ശാസ്ത്രം മാത്രമാണു്. അജ്ഞരും ശീഘ്ര വിശ്വാസികളുമായ മനുഷ്യരുടെയിടയിൽ നുണകൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും പിടിച്ചു് നിൽക്കാൻ മതങ്ങൾക്കും രാഷ്ട്രീയത്തിനും കഴിഞ്ഞേക്കാമെങ്കിലും, ശാസ്ത്രത്തിനതാവില്ല.
ക്രിസ്ത്യാനി ആയതുകൊണ്ടല്ല ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തവും ചലനനിയമങ്ങളും കണ്ടുപിടിച്ചതു്. ശാസ്ത്രലോകം ക്രിസ്ത്യാനികളുടെ മാത്രം ലോകമായതുകൊണ്ടല്ല അവ അംഗീകരിക്കപ്പെട്ടതു്. ക്രിസ്ത്യനോ മുസ്ലീമോ ഹിന്ദുവോ ജൈനനോ ആണെന്നതു് ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ മതിയായ യോഗ്യതയുമല്ല. ഇന്നത്തെ സൗദികളെല്ലാം മുസ്ലീമുകളായി ജനിച്ചു് മരിക്കുന്നതുപോലെ, ന്യൂട്ടൺ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഇൻഗ്ലണ്ടിൽ എല്ലാവരും ക്രിസ്ത്യാനികളായി ജനിച്ചു് മരിക്കുകയായിരുന്നു രീതി. അതുകൊണ്ടു് ന്യൂട്ടണും ഒരു ക്രിസ്ത്യാനിയായി ജനിച്ചു മരിച്ചു, അത്രതന്നെ.
P. S.
ചില ക്രിസ്ത്യൻ അപ്പോളജെറ്റിക്കുകളുടെ വാദങ്ങൾ കേട്ടാൽ, ബൈബിളും
പൊക്കിപ്പിടിച്ചു് നാൽക്കവലയിൽ നിന്നു് “അവനിതാ വരുന്നു, അവൻ ദാണ്ടെ
മേഘത്തിൽ വേഗം വരുന്നു” എന്നു് തെയ്യം തുള്ളലായിരുന്നു ന്യൂട്ടന്റെ പ്രധാന
ഹോബി എന്നു് തോന്നും. ദൈവവിശ്വാസി ആയിരുന്നെങ്കിലും മതനിഷ്ഠനല്ലാതിരുന്ന
ന്യൂട്ടൺ “ത്രിയേകദൈവം” എന്ന വിശ്വാസപ്രമാണത്തെ നിരാകരിക്കുകപോലും
ചെയ്തിരുന്നു. ഇന്നത്തെപ്പോലെ, സയൻസ്, തിയോളജി, ഫിലോസഫി, ആല്ക്കെമി
തുടങ്ങിയ വിഷയങ്ങൾ തമ്മിൽ കൃത്യമായ വേർതിരിവുകളൊന്നും ഇല്ലാതിരുന്ന ഒരു
കാലഘട്ടത്തിലാണു് ന്യൂട്ടൺ ജീവിച്ചിരുന്നതു് എന്നോർക്കുക. രസത്തെയും സാധാരണ
ലോഹങ്ങളെയും സ്വർണ്ണമാക്കി മാറ്റാൻ കഴിയുമെന്നു് വിശ്വസിക്കുകയും
അതിനായുള്ള പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു ന്യൂട്ടൺ. അന്ത്യഘട്ടത്തിൽ
ന്യൂട്ടണെ ബാധിച്ച “അരക്കിറുക്കു് ” മെർക്യുറി പോയിസണിങ്
മൂലമായിരിക്കാമെന്നു് കരുതപ്പെടുന്നു. ന്യൂട്ടണെ ആരാക്കിയാലാണു് സ്വന്തം
താത്പര്യങ്ങൾ ഏറ്റവും ഭംഗിയായി നടപ്പാക്കാൻ കഴിയുന്നതു് എന്നതിനനുസരിച്ചു്
അവരുടെ വർണ്ണനകളിൽ ന്യൂട്ടൺ ക്രിസ്ത്യാനിയോ ആൽക്കെമിസ്റ്റോ അരവട്ടനോ
ഫിലോസഫറോ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുന്നു!
സ്പെയ്സിന്റെ ഇൻഫിനിറ്റിയും പ്രപഞ്ചത്തിന്റെ അനശ്വരതയുമെല്ലാം സങ്കല്പിച്ചിരുന്ന ജിയോർഡാനോ ബ്രൂണോയെയും വേണമെങ്കിൽ പുരോഹിതനോ കവിയോ ഫിലോസഫറോ അസ്ട്രോണമറോ അരക്കിറുക്കനോ ഒക്കെയാക്കാം. വീക്ഷകന്റെ കാഴ്ചപ്പാടു് എന്തെന്നതിനുസരിച്ചു് എല്ലാം ശരിയുമാണു്. വീക്ഷകൻ ഇന്നും എന്നും എപ്പോഴും “നോർമൽ” ആണല്ലോ! 1473-ൽ ജനിച്ച കോപ്പർനിക്കസിന്റെ പ്രധാനകൃതിയായ “On the Revolutions of the Heavenly Spheres” 1543-ൽ പ്രസിദ്ധീകരിച്ചു് അഞ്ചു് വർഷം കഴിഞ്ഞു് 1548-ലാണു് ബ്രൂണോ ജനിച്ചതു്. കോപ്പർനിക്കസിന്റെ കൃതി വായിക്കാൻ 1600-ൽ ചിതയിൽ ദഹിപ്പിക്കപ്പെട്ട ബ്രൂണോയ്ക്കു് വേണമെങ്കിൽ വേണ്ടത്ര സമയം ഉണ്ടായിരുന്നു എന്നു് സാരം.
June 19, 2019, 3:26 PM
ഒരു അഭിനയവിസ്മയം എന്നു് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന സിനിമാനടൻ സത്യനുമായുള്ള ഒരിന്റർവ്യൂവിൽ, പ്രേംനസീർ അഭിനയിക്കുന്ന അത്രയും എണ്ണം സില്മകളിൽ അഭിനയിക്കാൻ നിനക്കെന്താണ്ട്രാ കഴിയാത്തതു് എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിനു്, അങ്ങേർ ഇങ്ങനെ മറുപടി പറഞ്ഞത്രെ! >>>ഒരു നടൻ “എത്ര” സിനിമകളിൽ അഭിനയിച്ചു എന്നതിലല്ല, ഒരു നടൻ എത്ര സിനിമകളിൽ “അഭിനയിച്ചു” എന്നതിലാണു് കാര്യം<<<.
മുൻപേതോ മല്ലു ആനുകാലികത്തിൽ വായിച്ചതാണിതു്. സത്യൻ മരിച്ചതു് 1971-ൽ ആയതിനാൽ, ആ ആനുകാലികം 1979- ൽ ആരംഭിച്ച “ആഭാസം” മാസികയാവാൻ വഴിയില്ല. 1959-ൽ ആരംഭിച്ച “അമിട്ടു്” മാസിക ആയിക്കൂടെന്നുമില്ല. അതെന്തായാലും, ആ ഇന്റർവ്യൂ നടന്നതു്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വർഷമായ 1969-നു് മുൻപായിരുന്നോ, പിൻപായിരുന്നോ എന്നു് കൃത്യമായി പറയാൻ ഇന്നെനിക്കു് കഴിയില്ലെങ്കിലും, സത്യനെ അദ്ദേഹത്തിന്റെ മരണശേഷം ആരെങ്കിലും ഇന്റർവ്യൂ ചെയ്തതായുള്ള സെൻസേഷണൽ വാർത്ത മനോരമയോ ദേശാഭിമാനിയോ, വസ്തുനിഷ്ഠവാർത്തകൾ മാത്രം പ്രക്ഷേപണം ചെയ്യുന്ന മറ്റു് നിഷ്പക്ഷജനാധിപത്യചാനലുകളോ ഇതുവരെ പ്രസിദ്ധീകരിച്ചതായി വായിക്കുകയോ, കാണുകയോ ചെയ്തിട്ടില്ലാത്തതിനാൽ, ആ സംഭവം സംഭവിച്ചതു് 1971-നു് മുൻപായിരുന്നിരിക്കാനാണു് സാദ്ധ്യത.
എങ്ങനെയാണു് ആ ആനുകാലികം എന്റെ കയ്യിൽ വന്നുപെട്ടതു് എന്നെനിക്കറിയില്ല. അത്തരം ആനുകാലികങ്ങൾ നാലാൾ കാൺകെ കാശു് കൊടുത്തു് വാങ്ങാൻ മടിക്കുന്ന ടൈപ്പ് സദാചാരിയൊന്നുമല്ല ഞാൻ. പക്ഷെ, അക്കാലത്തെ എന്റെ സാമ്പത്തികസ്ഥിതിമൂലം ചിലവു് ചുരുക്കാൻ ഞാൻ ബാദ്ധ്യസ്ഥനായിരുന്നു. എന്നോർത്തു് വായിക്കാതിരിക്കാൻ ഞാൻ സന്നദ്ധനുമല്ലായിരുന്നു. ഒരു പുസ്തകം വഴിയരികിൽ കിടക്കുന്നതു് കണ്ടാൽ, ചുറ്റുപാടും നോക്കി ആരും കാണുന്നില്ല എന്നു് ഉറപ്പുവരുത്തി അതു് സ്വന്തമാക്കുന്ന സ്വഭാവം എന്നിൽ ജന്മനാ അന്തർലീനമാണു്. ലോകപ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ആൽഫ്രഡ് ആഡ്ലറുടെ “Menschenkenntnis” (മനുഷ്യജ്ഞാനം) എന്ന ജർമ്മൻ പുസ്തകം അങ്ങനെയാണു് ഞാൻ സ്വന്തമാക്കിയതു്. അതുപോലെ, ഏതോ യാദൃശ്ചികമായ സ്വപ്നമുഹൂർത്തത്തിൽ “എതോ ജന്മകൽപ്പനയിൽ, ഏതോ ജന്മവീഥികളിൽ” ആ ആനുകാലൻ ഒരു മൺചെരാതുമായി എന്നെ തേടിയെത്തി ജ്ഞാനവെളിച്ചം പകരുകയായിരുന്നിരിക്കണം.
മാതാപിതാക്കൾ സ്വന്തം മകളെ പട്ടിലും സ്വർണത്തിലും പൊതിഞ്ഞു് അന്യപുരുഷനെ ഏൽപ്പിക്കുന്ന രീതി പുസ്തകങ്ങളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പുസ്തകമുതലാളികളുടെ ലോകത്തിൽ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാവണം വ്യത്യസ്തമായ ഈയിനം മാനദണ്ഡങ്ങൾ. പുസ്തകമുതലാളികൾ അവരുടെ പ്രതിലോമകരമായ ഈ നിലപാടു് എത്രയും വേഗം പുനഃപരിശോധിക്കേണ്ടതുണ്ടു്. ഉപേക്ഷിക്കപ്പെടുന്നതിനു് മുൻപു്, വായിക്കാനറിയാത്ത ഭക്തരുടെ ബുക്ക്കെയ്‌സുകളിലെ ബൈബിളോ, ഖുർആനോ, ഭഗവദ്ഗീതയോ പോലെ, സ്വർണ്ണം പൂശിയ ഒറിജിനൽ ലെതറിൽ ബൈൻഡ് ചെയ്യപ്പെട്ടു്, ആമസോൺ പ്രൈം (യൂറോപ്പ്) മോഡലിൽ പാക്ക് ചെയ്യപ്പെട്ടശേഷം മാത്രം ഉപേക്ഷിക്കപ്പെടാനുള്ള മൗലികമായ അവകാശം ഓരോ പുസ്തകത്തിനും ഉണ്ടായിരിക്കണം എന്നാണെന്റെ അഭിപ്രായം. കാരണം, “മറ്റോരോരുത്തരും എല്ലാവർക്കും വേണ്ടി, മറ്റെല്ലാവരും സുപ്രീം ലീഡറായ ഞാനൊരുവനുവേണ്ടി” എന്ന സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഐഡിയോളജിയിൽ വിശ്വസിക്കുന്നവനാണു് ഞാൻ.
ആരെന്നോ എന്നെന്നോ ഒന്നും ഓർമ്മയില്ലെങ്കിലും, പുസ്തകമെഴുത്തിനെപ്പറ്റിയും അതുപോലൊരു ഇന്റർവ്യൂ നടന്നതായി ഒരിക്കൽ വായിച്ചിരുന്നു. വല്ലപ്പോഴുമെന്നോണം പുസ്തകം പ്രസിദ്ധീകരിക്കുന്ന ഒരു എഴുത്തുകാരനോടു്, ഒന്നിനു് പിറകെ ഒന്നെന്നോണം പ്രസിദ്ധീകരിക്കുന്ന മറ്റൊരു എഴുത്തുകാരന്റെ പേരു് പറഞ്ഞു് അതുപോലെ തുരുതുരാ പ്രസിദ്ധീകരിക്കാൻ നിനക്കെന്താണ്ട്രാ കഴിയാത്തതു് എന്ന ഇന്റർവ്യൂവറുടെ ചോദ്യത്തിനു് അങ്ങേരുടെ മറുപടി ഏകദേശം ഇങ്ങനെയായിരുന്നു: “പന്നി തുടരെത്തുടരെ ഒരുപാടു് കുഞ്ഞുങ്ങളെ പ്രസവിക്കും. ആന വല്ലപ്പോഴുമേ പ്രസവിക്കൂ. പക്ഷെ, അതൊരു ആനക്കുഞ്ഞായിരിക്കും”. പന്നിയായാലും ആനയായാലും പ്രസവസമയത്തു് അവയുടേതായ രീതിയിൽ നല്ലപോലെ മുക്കേണ്ടിവരുമെന്നതിൽ കവിഞ്ഞ ഒരറിവു് ഈ വിഷയത്തിൽ എനിക്കില്ല. അതുകൊണ്ടു് വിശദാംശങ്ങൾ അറിയണമെന്നുള്ളവർ ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചാൽ നന്നായിരിക്കും.
ഇന്നു് വായനാദിനമായതിനാൽ, (വായനാ ദിനമായതിനാൽ / വായനദിനമായതിനാൽ / വായന ദിനമായതിനാൽ / വായനാദീനമായതിനാൽ / വായന ദീനമായതിനാൽ) അഭിനയത്തിനും എഴുത്തിനും ബാധകമായ മേല്പടി ക്വാണ്ടിറ്റി / ക്വാളിറ്റി പരിഗണനകൾ വായനയിലേക്കും വ്യാപിപ്പിക്കാമെന്നു് തോന്നുന്നു. അതായതു്, “എത്ര” പുസ്തകങ്ങൾ വായിച്ചു എന്നതല്ല, എത്ര പുസ്തകങ്ങൾ “വായിച്ചു” എന്നതിലാണു് കാര്യമെന്നോ, ഏതു് പുസ്തകങ്ങൾ വായിച്ചു എന്നതല്ല, ഏതു് പുസ്തകങ്ങൾ വായിച്ചില്ല എന്നതിലാണു് കാര്യമെന്നോ മറ്റോ.
June 20, 2019, 3:15 PM
പതിനെട്ടു് കോടി ഇൻവെസ്റ്റ് ചെയ്തു് തുടങ്ങിയ സംരംഭം “പൊളിച്ചു് കയ്യിൽ കൊടുത്തു്” കേരളത്തിലെ ഇടതുപക്ഷ-നോക്കുകൂലി-മാഫിയാ-ശക്തികളുടെ മാനം കാത്തുസൂക്ഷിച്ച ആന്തൂർ “നരകസഭ” ചെയർപേഴ്സണെ മലയാളിത്തനിമയിൽ മണിപ്പന്തലൊരുക്കി, പൊന്നാട പുതപ്പിച്ചു് അഭിനന്ദിക്കുകയും ബഹുമാനിക്കുകയുമാണു് സത്യത്തിൽ മുഖ്യമന്ത്രി ചെയ്യേണ്ടതു് എന്നാണെന്റെ പക്ഷം. കമ്പ്യൂട്ടറിനും ട്രാക്ടറിനുമെല്ലാം മുൻപത്തെ കലപ്പ-കാളവണ്ടിയുഗത്തിൽ കേരളത്തെ പിടിച്ചുനിർത്താൻ പാർട്ടിക്കുവേണ്ടി തൊണ്ടപൊട്ടുമാറു് ഇങ്കിലാ സിന്താവാ വിളിച്ചിട്ടുള്ളവനാണു് ആത്മഹത്യ ചെയ്തവൻ എന്നതിനാലാവാം മുഖ്യമന്ത്രിക്കു് ഒരു ഇതികർത്തവ്യതാമൂഢത്വം. പക്ഷേ, എന്തും ഏതും ന്യായീകരിക്കാൻ റെഡിയായി കാവൽനായ്ക്കൾ വാലാട്ടി കാൽച്ചോട്ടിൽ അക്ഷമരായി കാത്തുനിൽക്കുമ്പോൾ അതൊരു പ്രശ്നമായി കരുതേണ്ടതില്ല.
കഷ്ടപ്പെട്ടുണ്ടാക്കിയ പണം, മൂല്യം കൂടിയില്ലെങ്കിലും, ജ്യോമെട്രിക് ആയി കുറയാൻ സാദ്ധ്യത കുറവായ ഏതെങ്കിലും ബൂർഷ്വാ രാജ്യത്തെ ബാങ്കിൽ നിക്ഷേപിച്ചശേഷം, ഒരു ഡയറിയും കക്ഷത്തിൽ വച്ചു് പ്രബുദ്ധ മലയാളികളുടെയിടയിൽ, സാമ്രാജ്യത്വം, നവോത്ഥാനം, മാർക്സിസം, വൈരുദ്ധ്യാത്മകം എന്നൊക്കെ വിളിച്ചുപറഞ്ഞു് സമ്മേളനങ്ങളിൽനിന്നും സമ്മേളനങ്ങളിലേക്കു് ആനയിക്കപ്പെട്ടു് സുഖിക്കേണ്ടതിനു് പകരം, ഉള്ളതുമുഴുവൻ സ്വയംനശീകരണം മുഖമുദ്രയാക്കിയ കേരളം പോലൊരു സംസ്ഥാനത്തിൽ നിക്ഷേപിക്കാൻ തുനിഞ്ഞവൻ സാമാന്യം നല്ലൊരു വിഡ്ഢി ആയിരുന്നിരിക്കണം. കമ്മ്യൂണിസത്തിന്റെ വാൽ ആയിരുന്നതിനാൽ അക്കാര്യത്തിൽ കൂടുതലൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നുമില്ല.
“വെളുക്കുമ്പോൾ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം, വേലിയ്ക്കൽ പതുങ്ങണം, കോഴീനെ പിടിക്കണം, പപ്പും തോലും പറിക്കണം, കറുമുറു കഴിക്കണം.” – ഇതായിരിക്കണം ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കേരളീയനും നിത്യേന ചൊല്ലേണ്ട സർവ്വദേവമൂലമന്ത്രം.
June 21, 2019, 9:55 AM
പിണറായി വിജയൻ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയെപ്പറ്റി “പ്രിമെച്വർ” സോഷ്യൽ മീഡിയ യുഗത്തിൽ പറഞ്ഞു: “ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കു് ഒരു ചുക്കുമറിയില്ല.”
ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ, മാർക്സിസ്റ്റ് പാർട്ടിയെന്തെന്നു് മാത്രമല്ല, നവോത്ഥാനമെന്തെന്നും, സ്ത്രീപീഡനമെന്തെന്നും, സ്ത്രീവിമോചനമെന്തെന്നും, യുവതീക്ഷേത്രപ്രവേശനമെന്തെന്നും, വ്യവസായവത്കരണമെന്തെന്നും, ചുക്കെന്തെന്നും, കുരുമുളകെന്തെന്നും, കുടിവാളെന്തെന്നും, വടിവാളെന്തെന്നും, ISRO-യുടെ വാണം വിടലെന്തെന്നുമെല്ലാം പാർട്ടിബുദ്ധിജീവികളല്ലാത്ത സാധാരണജനങ്ങൾ “ഗജരാജവിരാജിതമന്ദഗതിയിൽ”, സാവകാശം മനസ്സിലാക്കിവരുന്നു.
മാർക്സ് മുത്തപ്പനു് സ്തുതിയും സ്തോത്രവും ഇന്നുമെന്നാളും കരേറുമാറാകട്ടെ, ലാൽ സലാമീൻ!
June 23, 2019, 1:07 PM
ഭക്തിമുതൽ പത്രസമ്മേളനംവരെ
നടുവേദന വയറുവേദന തുടങ്ങിയവമൂലം ശാരീരികവും, ഭർത്താവു് മക്കൾ കോഴി ആടു് പശു തുടങ്ങിയ ബന്ധുമിത്രാദികളെപ്പറ്റിയുള്ള കരുതലും വേവലാതിയുംമൂലം മാനസികവും, സ്വർഗ്ഗത്തിലെത്താൻ കഴിയാതെ നരകത്തിലെങ്ങാനും പെട്ടുപോകുമോ എന്ന ആധിമൂലം ആത്മീയവുമായ ഒരുപാടു് ഹൃദയവേദനകൾ ഉള്ളിലൊതുക്കി വീർപ്പുമുട്ടുന്നവരായിരുന്നു പഴയ ഉൾനാടൻ ഗ്രാമങ്ങളിലെ നസ്രാണി പെണ്ണുംപിള്ളകൾ. എല്ലാ ഞായറാഴ്ചയും പള്ളിയിലെത്തി ദൈവതിരുമുൻപിൽ അതെല്ലാമൊന്നു് ഊരിവച്ചാൽ തത്കാലത്തേക്കു് ഒരല്പം ആശ്വാസം കിട്ടുമെന്നല്ലാതെ, ശാശ്വതമായ പരിഹാരമൊന്നുമില്ലാത്ത നിത്യനൊമ്പരങ്ങൾ. പള്ളിയിൽ നിന്നും തിരിച്ചു് വീട്ടിലെത്തിയാൽ വീണ്ടും തുടങ്ങും ഈവകകളുടെവക കുത്തിനോവിക്കൽ. ഏതോ ഒരു പഴയ സിൽമയിൽ, “പെണ്ണായിപ്പിറന്നതു് മണ്ണായിത്തീരുവോളം കണ്ണീരു് കുടിക്കാനോ” എന്നൊരു ചോദ്യം നായിക എയറിലേക്കു് വിടുന്നുണ്ടെന്നതിൽ നിന്നും പ്രശ്‍നം എത്ര ഗുരുതരമാണെന്നു് മനസ്സിലാക്കാം.
സ്ത്രീകൾക്കു് വ്യക്തിജീവിതത്തിൽ നേരിടേണ്ടിവരുന്ന വിവിധവിഷാദയോഗത്തിനു് മതപരമായുള്ള താത്കാലികപരിഹാരം പള്ളിയിലെ കുമ്പസാരക്കൂട്ടിൽ പോയി അച്ചനോടു് നുണപറയലാണെങ്കിൽ, നേതാക്കൾക്കു് രാഷ്ട്രീയജീവിതത്തിൽ നേരിടേണ്ടിവരുന്ന പുത്രവിഷാദയോഗത്തിനു് സാമൂഹികമായ താത്കാലികപരിഹാരം ഒരു പത്രസമ്മേളനം പെരുമ്പറകൊട്ടി വിളിച്ചുകൂട്ടി നുണപറയലാണു്. മതവും രാഷ്ട്രീയവും തമ്മിലുള്ള കൊള്ളലും കൊടുക്കലും കെട്ടുപിണയലുമെല്ലാം സാധാരണക്കാരായ മനുഷ്യർക്കു് സങ്കല്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണു്. ദൈവഭക്തിയുടെ ഘടനകൾ മനസ്സിലാക്കിയാൽ, പാർട്ടിഭക്തിയുടെ ഘടനകളുടെയും ഒരു ഏകദേശരൂപം മനസ്സിലാക്കാം.
പള്ളിയിൽ പോകാനായി മാത്രം ഒരു ചട്ടയും മുണ്ടും ഏതൊരു ചേട്ടത്തിയുടെയും പെട്ടിയിൽ ഉണ്ടായിരിക്കും. അർദ്ധവിശുദ്ധമായ ഈ ചട്ടക്കും മുണ്ടിനും പുറമെ, “വിരിപ്പാവു്” എന്നു് വിളിപ്പേരുള്ള ഒരു പൂർണ്ണവിശുദ്ധവസ്ത്രവും ആ പെട്ടിയിലുണ്ടാവും. വിവാഹസമയത്തു് മണവാളൻ മണവാട്ടിക്കു് നൽകുന്നതും (നൽകേണ്ടതും), പള്ളിയിലെ കെട്ടിയ്ക്കലച്ചൻ ചില മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനിടയിൽ, യേശുവിന്റെ തിരുശരീരം ഭക്ഷിച്ചതും, തിരുരക്തം കുടിച്ചതുമായ തന്റെ തിരുവായിൽ നിന്നുള്ള ഉച്ഛ്വാസവായുകൊണ്ടു് ഊതി വിശുദ്ധീകരിക്കുന്നതുമായ ഈ തിരുവസ്ത്രത്തിനു് വിവാഹശേഷം ഒരു പ്രധാന ചുമതല കൂടി നിറവേറ്റേണ്ടതുണ്ടു് – ചേട്ടത്തിയുടെ മൃതശരീരത്തെ മൂടുക എന്ന ചുമതല.
മനുഷ്യർ മുപ്പതോ നാൽപ്പതോ വർഷങ്ങൾ മാത്രം ജീവിച്ചിരുന്ന കാലത്തു് ആ ചുമതല നിറവേറ്റാൻ വിരിപ്പാവിനു് ഒരുപാടു് നാളൊന്നും കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. “മരണം നിങ്ങളെത്തമ്മിൽ വേർപിരിക്കുന്നതുവരെ ഒരുമിച്ചു് കഴിയാനായി ഞാനിതാ നിങ്ങൾ രണ്ടെണ്ണത്തിനെയും ദൈവനാമത്തിൽ കെട്ടിപ്പൂട്ടുന്നു” എന്ന, കല്യാണസമയത്തെ പുരോഹിതന്റെ ആശിർവാദം അക്കാലത്തു് രൂപമെടുത്തതാണു്. മനുഷ്യൻ നൂറു് വയസ്സുവരെയോ അതിൽ കൂടുതലോ ജീവിക്കുന്ന ഇക്കാലത്തു് ആ വചനം കേൾക്കുന്ന ദമ്പതികൾക്കു് ഇങ്ങനെ തോന്നിക്കൂടെന്നില്ല: “കർത്താവേ, ഇവൻ പറയുന്നതെന്തെന്നു് ഇവനറിയുന്നില്ല, ഇവനോടു് ക്ഷമിക്കേണമേ”.
സ്ത്രീകളുടെയത്രമാത്രം ഹൃദയവേദനകൾ പുരുഷന്മാർക്കു് ഇല്ലാത്തതുകൊണ്ടോ എന്തോ, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകണം എന്ന കലശലായ പിടിവാശി അവർക്കുള്ളതായി കണ്ടിട്ടില്ല. പക്ഷെ, ഹാശാ ആഴ്ച എന്നറിയപ്പെടുന്ന, ഓശാന ഞായറാഴ്ച മുതൽ ഉയിർപ്പു് ഞായറാഴ്ച വരെയുള്ള ആഴ്ചയിൽ പുരുഷന്മാരും പള്ളിയിൽ പോകാനുള്ള അവരുടെ മുണ്ടും ഷർട്ടും ഉത്തരീയവും പുറത്തെടുക്കും. യേശു കുരിശിൽ മരിച്ചതിലുള്ള ദുഃഖമാണോ, ഉയിർപ്പു് ഞായറാഴ്ചയിൽ കള്ളപ്പവും പോർക്കെർച്ചിയും തിന്നാൻ കഴിയുന്നതിലുള്ള മുൻകൂർസന്തോഷമാണോ ഹാശാ ആഴ്ചയിൽ പുരുഷന്മാരിൽ പ്രകടമാകാറുള്ള ഈ കേന്ദ്രീകൃതഭക്തിയുടെ പിന്നിലെ രഹസ്യം എന്നെനിക്കറിയില്ല.
എവിടെ ആട്ടിൻകാട്ടമുണ്ടോ, അവിടെ കൂർക്കക്കിഴങ്ങുമുണ്ടാവും എന്നപോലെ, എവിടെ ആട്ടിൻകൂട്ടമുണ്ടോ, അവിടെ ആട്ടിടയനുമുണ്ടാവും. എവിടെ ഈ രണ്ടു് ജനുസ്സുകളുമുണ്ടോ, അവിടെ ഒരു തൊഴുത്തു്, അഥവാ ഒരു പള്ളിയുണ്ടാവും. തുടക്കത്തിൽ ഓലമേഞ്ഞ ഒരു ചായ്പ്പോ, ചാപ്പലോകൊണ്ടു് ദൈവത്തിന്റെ കണ്ണു് വെട്ടിക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ഏറ്റവും അടുത്ത മുഹൂർത്തത്തിൽത്തന്നെ എല്ലാ സ്വർഗ്ഗീയ സൗകര്യങ്ങളുമുള്ള ഒരു കത്തീഡ്രലായി അതിനെ രൂപാന്തരപ്പെടുത്താതിരുന്നാൽ, ദൈവം ഓലപ്പള്ളിവിട്ടു്, പണ്ടു് യേശു പോയ അതേ റൂട്ടിൽ, സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകും. ഭാഗ്യത്തിനു്, വൈദേശികമായ പച്ചപ്പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങൾ പള്ളിക്കാര്യം അത്രത്തോളം വഷളാകുന്നതുവരെ കാത്തിരിക്കാതെ, വേണ്ടതു് വേണ്ടസമയത്തു് ചെയ്തുകൊടുക്കും.
ഇലയറിഞ്ഞു് വിളമ്പുക, ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കുക തുടങ്ങിയ കലാപരിപാടികളിൽ അഗ്രഗണ്യരാണു് പള്ളീലച്ചന്മാർ എന്നതിനാൽ, സദസ്സറിഞ്ഞു് ഭംഗിയായി പ്രസംഗിക്കാനും അവർക്കു് കഴിയും. ബൈബിളിൽ ഇല്ലാത്തതിനെ ഉണ്ടാക്കാനോ, ഉള്ളതിനെ ഇല്ലാതാക്കാനോ, വളച്ചുപിരിച്ചു് ഒടിച്ചുനുറുക്കി അഞ്ചിനെ അയ്യായിരമാക്കി പതിനായിരം പേർക്കു് വിളമ്പാനോ ഒരു പള്ളീലച്ചനെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. പൊളിവചനം, കള്ളവ്യാഖ്യാനം, വ്യാജവാഗ്ദാനം തുടങ്ങിയ തന്ത്രങ്ങളും അടവുകളും രാഷ്ട്രീയക്കാരെപ്പോലെതന്നെ, പുരോഹിതർക്കും ജന്മവാസനയായി ലഭിക്കുന്ന കഴിവുകളാണു്. അതവരുടെ ജന്മാവകാശമായാലെന്നപോലെ അംഗീകരിക്കുകയും, എന്തു് ത്യാഗം സഹിച്ചും, എന്തു് വില കൊടുത്തും സംരക്ഷിക്കുകയും ചെയ്യുന്നവരാണു് രാഷ്ട്രീയത്തിലെയും മതത്തിലേയും യാഥാർത്ഥഭക്തർ.
“യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന വാക്യം, ദൈവത്തിന്റെ വായിൽ നിന്നും താൻ നേരിട്ടു് കേട്ടു് പകർത്തിയതെന്ന മട്ടിൽ പുരോഹിതൻ ബൈബിളിൽ എഴുതിവച്ചതിനു് ഒരു ലക്ഷ്യമേയുള്ളു: ജ്ഞാനം വേണ്ടവർ പുരോഹിതനെ ഭക്തിക്കണം. ദൈവത്തിന്റെ ഇടക്കാരൻ എന്ന നിലയിലാണു് പുരോഹിതന്റെ തുടക്കമെങ്കിലും, വളരെപ്പെട്ടെന്നു് ദൈവമായി പ്രൊമോഷൻ കിട്ടുന്ന ഒരു തൊഴിലാണതു്. മന്ത്രിയും തന്ത്രിയും തമ്മിൽ അക്കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. ജനപ്രതിനിധി എന്ന നിലയിൽ തുടക്കം കുറിക്കുന്ന മന്ത്രിമാരും വളരെപ്പെട്ടെന്നാണല്ലോ നാടുവാഴിയും വിഗ്രഹവും ദൈവവുമെല്ലാമായി രൂപാന്തരം പ്രാപിക്കുന്നതു്! അതിന്റെ പേരിൽ മന്ത്രിമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തോട്ടത്തിന്റെ നോട്ടക്കാരനായി തന്നെ തിരഞ്ഞെടുത്ത മുതലാളികൾതന്നെ തന്റെ മുന്നിൽ അപേക്ഷയും ആവലാതിയുമായി മുട്ടിൽവീണു് കേഴാനുള്ള അനുവാദത്തിനായി ക്യൂ നിൽക്കുന്നതു് കാണുമ്പോൾ, ദൈവത്തിൽനിന്നും ഒട്ടും താഴെയല്ലാത്ത ഒരു മഹാസംഭവമാണു് താനെന്നു് ആർക്കായാലും തോന്നിപ്പോകും. പോരെങ്കിൽ, പൂർവ്വാശ്രമത്തിൽ ഭീകരമായി മുദ്രാവാക്യം വിളിച്ചു് തീവ്രത തെളിയിച്ചിട്ടുള്ള പോരാളികളാണു് ഉത്തരാശ്രമത്തിൽ തേരാളികളായി രൂപാന്തരപ്പെടുന്നതു്.
സൂത്രത്തിൽ ജ്ഞാനിയാകാൻ ഒരവസരം കിട്ടിയാൽ, അതു് വേണ്ടെന്നു് വയ്ക്കുന്ന ചേട്ടന്മാരോ ചേട്ടത്തിമാരോ ഇതുവരെ ജനിച്ചിട്ടില്ല, ജനിക്കാൻ സാദ്ധ്യതയുമില്ല. ചൂണ്ടയിലെ ഇര “യഹോവാഭക്തി” ആയാൽ മാത്രമേ ജ്ഞാനം ലഭിക്കാൻ എന്തുകൊണ്ടും യോഗ്യർ എന്നു് സ്വയം കരുതുന്ന ജ്ഞാനദാഹികൾ കൊത്തൂ എന്നില്ല. നിങ്ങൾ സൂപ്പറാണെന്ന ഒരു പുകഴ്ത്തലിനു് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം” എന്ന മോശെയുടെ പുകഴ്ത്തലിലാണു് യഹൂദജനം കൊത്തിയതു്. ദൈവം തിരഞ്ഞെടുത്ത ജനമായിരുന്നിട്ടും, ദൈവവുമായുള്ള ആ ഉടമ്പടിയുടെ ഓർമ്മയ്ക്കായി മോശെയുടെ കാലംമുതൽ ഇന്നുവരെ ചേലാകർമ്മം ചെയ്യാൻ യഹൂദർ മടിക്കാതിരുന്നിട്ടും, ആദ്യം ബാബിലോണിലും, പിന്നീടു് രണ്ടായിരം വർഷങ്ങൾ സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകമെമ്പാടും അഭയാർത്ഥികളായി യഹൂദർക്കു് അലയേണ്ടിവന്നു. പക്ഷെ, ബുദ്ധിവൈഭവമുള്ള ഒരു ജനതയായതിനാൽ, ഇസ്രായേൽ എന്ന ചെറിയ രാജ്യത്തിൽ എത്തിച്ചേർന്നു്, ഏഴു് ദശാബ്ദങ്ങൾകൊണ്ടു് വലിയൊരു ശക്തിയായി വളരാൻ അവർക്കു് കഴിഞ്ഞു എന്നതു് ചരിത്രം.
തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിലൂടെ ലോകത്തിൽ എന്നേക്കും സ്ഥിതിസമത്വം സ്ഥാപിക്കാമെന്ന “സിദ്ധാന്തം” ഇരയായി കൊളുത്തി മാർക്സ് ഇട്ട ചൂണ്ടയിൽകൊത്തി കുരുങ്ങിക്കിടക്കുന്നവരാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റുകൾ. പക്ഷേ, നെറ്റിയിൽ “ബുദ്ധിജീവി” എന്നു് സ്റ്റിക്കറൊട്ടിച്ചാൽ ഉണ്ടാകുന്നതല്ല ബുദ്ധി എന്നതിനാൽ, ലോകം മുഴുവൻ ദിനംപ്രതിയെന്നോണം രക്തവർണ്ണമായിക്കൊണ്ടിരിക്കുന്നതായി സ്വപ്നം കാണുകയും, മാർക്സിസത്തിന്റെ ഉത്ഭവപ്രദേശമായ യൂറോപ്പിൽ എവിടെയെങ്കിലും ഇലക്ഷനിൽ സോഷ്യൽ ഡെമോക്രാറ്റുകളോ, മറ്റു് ഇടതുപക്ഷ പാർട്ടികളോ ജയിച്ചാൽ അതു് മാർക്സിസത്തിന്റെ വിജയമായി അകൗണ്ടിൽ വരവു് വയ്ക്കുകയും ചെയ്യുന്ന, തിരുത്താനാകാത്ത ധാർഷ്ട്യവും, കേട്ടാലറയ്ക്കുന്ന വീരവാദങ്ങളുമായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിത്യഇന്നലെകൾ!
കണ്ണിനു് കണ്ണു്, പല്ലിനു് പല്ലു്, പെണ്ണിനു് മൂടുപടം തുടങ്ങിയ, പ്രാചീന അറേബ്യയിലെ ഷരിയാ നിയമങ്ങൾ ലോകം മുഴുവൻ നടപ്പാക്കലാണു് സകല ലോകപ്രശ്നങ്ങളുടെയും പരിഹാരം എന്ന ചൂണ്ടയിൽ കുരുങ്ങിക്കിടക്കുന്ന കൂട്ടർ വേറെ! “സോഷ്യൽ ഡെമോക്രാറ്റുകൾ” എന്ന വിശിഷ്ട പദവിയിൽ കുറഞ്ഞ അവാർഡുകൾ കൈപ്പറ്റാൻ വിസമ്മതിക്കുന്ന ആധുനികർ വരെയുണ്ടു് അവരുടെയിടയിൽ.
തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ അയ്യരുകളിയാണു് ഭൂലോകജീവിതം എന്നു് പറഞ്ഞാൽ മതി.
June 30, 2019, 11:11 AM
അനതിവിദൂരഭാവിയിൽ കേരളത്തിലെ പത്രങ്ങളിൽ വായിക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു വാർത്ത:
തന്നെ പ്രണയിക്കാൻ തയ്യാറാകാതിരുന്ന (ഹിന്ദു/മുസ്ലീം/ക്രൈസ്തവ) മതവിശ്വാസിയായ യുവതിയെ കുത്തിക്കൊന്നതിന്റെ പേരിൽ കസ്റ്റഡിയിൽ എടുക്കപ്പെട്ടിരുന്ന (മുസ്ലീം/ക്രൈസ്തവ/ഹിന്ദു) മതവിശ്വാസിയായ യുവാവിനെ വകുപ്പു് മന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് വെറുതെവിട്ടു. സംഭവം ഒറ്റപ്പെട്ടതാണെന്നും, കത്തിക്കു് വീഴ്ച പറ്റിയതാണെന്നും അദ്ദേഹത്തിനു് ബോദ്ധ്യം വന്നതിനാൽ യുവാവിനെ ഉടനടി വിട്ടയക്കാൻ അദ്ദേഹം പോലീസിനു് നിർദ്ദേശം നൽകുകയായിരുന്നു.
മതവിശ്വാസികളായ ഭക്തകത്തികൾക്കു് ഭാവിയിൽ അത്തരം വീഴ്ചകൾ പറ്റാതിരിക്കാൻ, മൊത്തം കത്തികളെയും ശബരിമലയിലെ യുവതീക്ഷേത്രപ്രവേശത്തിൽ സ്വീകരിച്ചതുപോലുള്ള നവോത്ഥാനമാതൃകയിൽ ബോധവത്കരിച്ചു് നിരീശ്വരരോ, ചുരുങ്ങിയപക്ഷം മതേതരരെങ്കിലുമോ ആക്കി മാറ്റുക എന്ന പദ്ധതിയുൾപ്പെടെയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും, അവയുടെ ഫൈനാൻസിങ്ങിനായി വിദേശയാത്ര, ബക്കറ്റ് പിരിവു്, കേന്ദ്രത്തെ സമീപിക്കൽ തുടങ്ങിയ സുസ്ഥാപിതമായ ധനസമാഹരണതന്ത്രങ്ങൾ പിന്നാമ്പുറത്തു് ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പത്രക്കാരോടു് പറഞ്ഞു.
കസ്റ്റഡിയിൽ എടുക്കപ്പെടുന്ന കുറ്റാരോപിതരായ കത്തിമുതലാളിബൂർഷ്വകളെ സ്റ്റേഷനിലിട്ടു് ഉരുട്ടിക്കൊല്ലുന്നതിനെപ്പറ്റി എന്താണഭിപ്രായം എന്ന ചോദ്യത്തിനു്, ഫലപ്രദമെന്നു് കാലങ്ങളായി തെളിയിക്കപ്പെട്ട ആ പദ്ധതി നടപ്പാക്കുന്നതിൽ പോലീസിനു് ഇടയ്ക്കിടെ “കോൺസ്റ്റിപ്പേഷൻ” ഉണ്ടാകാതിരുന്നെങ്കിൽ സർക്കാരിനു് ഇപ്പോൾ ഈ വിഷയത്തിൽ ഇതുപോലുള്ള പുതിയ പദ്ധതികളെപ്പറ്റി ചിന്തിക്കേണ്ടതായിപ്പോലും വരുമായിരുന്നില്ല എന്നും അദ്ദേഹം പരിവേദനം ചെയ്തു.
May 2019
May 1, 2019, 1:59 PM
“ഇന്നു് നമ്മുടെ നിശ്ശബ്ദതയുടെ കഴുത്തു് ഞെരിക്കുന്ന ശബ്ദങ്ങളെക്കാൾ നമ്മുടെ നിശബ്ദത ശക്തമാകുന്ന ഒരു കാലം വരും” എന്നും, 1886 മെയ് മാസം ഒന്നാം തീയതി വൈകിട്ടു് ചിക്കാഗോയിലെ ഹേമാർക്കറ്റിലെ തൊഴിലാളിസമ്മേളനത്തിൽ, “ഒരു കന്നുകാലിയെപ്പോലെ എന്നേക്കും ജീവിക്കാൻ മനുഷ്യനാവില്ല” എന്നുമെല്ലാം പറഞ്ഞിട്ടുള്ള August Spies (ജർമ്മനിയിൽ ജനിച്ചവനായതിനാൽ “ഔഗുസ്റ്റ് ഷ്പീസ്” എന്നാവണം പേരിന്റെ ശരിയായ ഉച്ചാരണം) 1887 നവംബർ 11-നു് വധശിക്ഷക്കു് വിധേയമായി. (https://en.wikipedia.org/wiki/August_Spies)
ഒരു ദിവസത്തെ ജോലിസമയം പന്ത്രണ്ടു് മണിക്കൂറിൽ നിന്നും എട്ടു് മണിക്കൂറായി ചുരുക്കുക എന്നതായിരുന്നു ഹേമാർക്കറ്റ് സമരത്തിന്റെ പ്രധാന ലക്ഷ്യം.
ആ കാഴ്ചപ്പാടിൽ, “ക്യാപിറ്റലിസ്റ്റ്” ജർമ്മനിയിലെ പ്രതിവാരതൊഴിൽസമയത്തിന്റെ ചരിത്രപരമായ “വികസനം/ശോഷണം” ശ്രദ്ധിക്കുന്നതു് രസകരമായിരിക്കും. ജന്മനാ ജർമ്മൻകാരനായിരുന്ന മാർക്സിന്റെ ഹിസ്റ്റോറിക്കൽ ആൻഡ് ഡയലെക്റ്റിക്കൽ മെറ്റീരിയലിസം വഴിയല്ലാതെ ഈ ലോകത്തിലെ തൊഴിലാളിവർഗ്ഗത്തിനു് രക്ഷപെടാനാവില്ല എന്നു് കരുതുന്നവർക്കു് അതുവഴി എപ്പിസ്റ്റമൊളോജിക്കലായ ബോധോദയം ഒന്നും ഉണ്ടാവാൻ വഴിയില്ലെങ്കിലും, ലോജിക്കലായി ചിന്തിക്കാനും, അതിലൂടെ റീസണബിളായ നിഗമനങ്ങളിൽ എത്താനും കഴിവുള്ള മനുഷ്യരുടെ അന്തര്‍ദര്‍ശനത്തിനു് അതൊരു മുതൽക്കൂട്ടായിക്കൂടെന്നില്ല:
1825: 82 മണിക്കൂർ
1875: 72 മണിക്കൂർ
1900: 60 മണിക്കൂർ (6 ദിവസം)
1913: 57 മണിക്കൂർ
1918: 48 മണിക്കൂർ (8-മണിക്കൂർ/ദിവസം)
1932: 42 മണിക്കൂർ
1941: 50 മണിക്കൂർ (രണ്ടാം ലോകയുദ്ധം മൂലം നടപ്പാക്കിയ ദീര്‍ഘീകരണം)
1950: 48 മണിക്കൂർ
1956: ആഴ്ചയിൽ 5 ദിവസത്തിലേക്കുള്ള മാറ്റം
1965: 40 മണിക്കൂർ (പ്രിന്റിങ് ഇൻഡസ്ട്രി)
1967: 40 മണിക്കൂർ (മെറ്റൽ ഇൻഡസ്ട്രി)
1984: 38.5 മണിക്കൂർ (തൊഴിൽസമയ ഫ്ലെക്സിബിലൈസേഷന്റെയും
ഡിഫറൻസിയേഷന്റെയും അടിസ്ഥാനത്തിൽ മെറ്റൽ ഇൻഡസ്ട്രിയിലും, പ്രിന്റിങ്
ഇൻഡസ്ട്രിയിലും)
1995: 35 മണിക്കൂർ (പ്രിന്റിങ് ഇൻഡസ്ട്രി, മെറ്റൽ ഇൻഡസ്ട്രി, ഇലക്ട്രിക്കൽ ഇൻഡസ്ട്രി)
2018-ൽ ജർമ്മനിയിലെ ശരാശരി പ്രതിവാരതൊഴിൽസമയം 34.9 മണിക്കൂറാണു്. ഹോളണ്ട് 31.8 മണിക്കൂർ, ഡെന്മാർക്ക് 33.8 മണിക്കൂർ. ഗ്രീസ് 40.7 മണിക്കൂർ, ബൾഗേറിയ 40.00 മണിക്കൂർ, പോളണ്ട് 39.4 മണിക്കൂർ. യൂറോപ്യൻ ശരാശരി 36.4 മണിക്കൂർ.
അതേസമയം, എഫിഷ്യൻസിയുടെ മാനദണ്ഡമായ പ്രൊഡക്ടിവിറ്റിയുടെ കാര്യത്തിൽ 2017- ലെ യൂറോപ്യൻ ശരാശരിയെക്കാൾ, 27 ശതമാനം മുൻപിലാണു് ജർമ്മൻ തൊഴിലാളികൾ. ലക്സംബെർഗിലെയും അയർലണ്ടിലെയും ഡെന്മാർക്കിലെയും തൊഴിലാളികളാണു് അവരെക്കാൾ എഫിഷ്യന്റായ “സ്പീഡി ഗോൺസാലസുകൾ”.
ഈ അർത്ഥത്തിൽ, കമ്മ്യൂണിസം എന്ന വയ്ക്കോൽ കൂനയിൽ കൂണുപോലെ മുളച്ചു് പൊന്തി, കേരളം എന്ന സംസ്ഥാനത്തിൽ ജോലിചെയ്തു് ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ജീവിതത്തിനു് ഒരർത്ഥവും ആവേശവും പകർന്നു് നൽകിയ, പരോപജീവികളായ നോക്കുകൂലിത്തൊഴിലാളികൾക്കും, ട്രേയ്ഡ് യൂണിയൻ നേതാക്കൾക്കും, അവരുടെ മാർക്സിയൻ താത്വികാചാര്യർക്കും, മറ്റിനം അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ മെയ്ദിനാശംസകൾ!
ലാ ഇലാഹ ഇങ്കിലാഹ് സിന്താവാഹ്!!
May 8, 2019, 11:20 AM
ഈ വർഷത്തെ S. S. L. C. പരീക്ഷയിൽ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയ വിജയശതമാനം 98.11 ആണത്രേ!
വലതുപക്ഷ-ഇടതുപക്ഷ ഭരണങ്ങളിൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകളിൽ “വോട്ടർ ടേൺഔട്ട്” 100 ശതമാനത്തെ തൊട്ടു തൊട്ടില്ല എന്ന പരുവം വരെ എത്താറുണ്ടു്.
“റൈഹ്സ്റ്റാഗിലേക്കുള്ള” തിരഞ്ഞെടുപ്പിൽ നാത്സി ജർമ്മനി കൈവരിച്ചതു് 1936-ൽ 99 ശതമാനവും, 1938-ൽ 99.6 ശതമാനവുമായിരുന്നു. “ഫോൾക്‌സ്കാമറിലേക്കുള്ള” തിരഞ്ഞെടുപ്പിൽ കിഴക്കൻ കമ്മ്യൂണിസ്റ്റ് ജർമ്മനി (D. D. R.) കൈവരിച്ചതു് 1950-ൽ 99.7 ശതമാനവും, 1986-ൽ 99.74 ശതമാനവുമായിരുന്നു.
അതുകൊണ്ടു്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള വല്ല നിയോ നാത്സികളോ, നിയോ കമ്മികളോ, കേരളത്തിലെ 2019-ലെ S. S. L. C. പരീക്ഷയുടെ വിജയശതമാനം കണ്ടാൽ, “ഇതൊക്കെയെന്തു് ?” എന്നൊരു “മീമ്മി”, മല്ലു സിൽമയിൽ നിന്നും ചീന്തിപ്പറിച്ചെടുത്ത “സ്ക്രീൻഷോട്ട്” സഹിതം സ്റ്റാറ്റസായി ഇടാനേ സാദ്ധ്യതയുള്ളു.
തുർക്കിയിലെ രീതിവച്ചു്, “ജനാധിപത്യപരമായി” ഭരിക്കുന്ന “സുൽത്താന്റെ” പാർട്ടി ജയിക്കുന്നതുവരെ ആവർത്തിക്കപ്പെടേണ്ട കേവലമായ ഒരു ചടങ്ങു് മാത്രമാണു് തിരഞ്ഞെടുപ്പു്.
അനതിവിദൂരഭാവിയിൽ, കേരളം പഴയ നാത്സി ജർമ്മനിയുടെയോ, കിഴക്കൻ ജർമ്മനിയുടെയോ മാതൃകയിൽ, നൂറു് ശതമാനം കംപ്ലീറ്റ് ബുദ്ധിജീവികളായ സമ്പൂർണ്ണസാക്ഷരർ ജീവിക്കുന്ന ഒരു സമത്വസുന്ദരലോകമായി മാറിക്കൂടെന്നില്ല.
ഒരു സംസ്ഥാനത്തിനു് ചുമക്കാൻ കഴിയുന്ന മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, വിദ്യാഭ്യാസമന്ത്രി, വനംമന്ത്രി, പ്രതിപക്ഷനേതാവു് തുടങ്ങിയവരുടെ എണ്ണം സൂചിപ്പിക്കാൻ ഒരു നടുവിരലിൽ കൂടുതൽ ആവശ്യമില്ല എന്നതാണൊരു പ്രശ്നം. സമ്പൂർണ്ണബുദ്ധിജീവികളായ സർവ്വമാനസാക്ഷരർക്കും വീതിച്ചു് നൽകാനും മാത്രം ഔദ്യോഗികപദവികൾ രാഷ്ട്രീയത്തിൽ എവിടെയിരിക്കുന്നു?
May 9, 2019, 9:47 AM
കേരളക്രൈസ്തവസഭയിലെ ഒരു വിഭാഗം ആലപ്പുഴ നിന്നും പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം കക്ഷത്തിലുണ്ടെങ്കിൽ ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ മനുഷ്യർക്കു് ഒരു പ്രശ്നമാവേണ്ട കാര്യമില്ല. കൃപാസനം പത്രം നിവർത്തുക, അസുഖം തലയിലോ മുലയിലോ മൂലത്തിലോ എന്നതിനനുസരിച്ചു് ആ പ്രദേശം ഭദ്രമായി മൂടുക. അതേ ചെയ്യേണ്ടതുള്ളൂ. അതോടെ അസുഖം പമ്പയും റ്റെംസും കടക്കും.
രോഗചികിത്സയുടെ കാര്യത്തിൽ കേരളകമ്മ്യൂണിസ്റ്റ് സഭയിലെ മാർക്സിസ്റ്റ് ഇടവകാംഗങ്ങൾ കുറച്ചുകൂടി ഭാഗ്യമുള്ളവരാണു്. കാരണം, അവർക്കു് കൃപാസനത്തിനു് പകരം ശൈലജ ടീച്ചറുണ്ടു്.
മത്തിക്കൂട്ടം കടലിൽ നീന്തുന്നതു് കണ്ടിട്ടുള്ളവർക്കറിയാം, മൊത്തം ഒരൊറ്റ ശരീരമായാലെന്നപോലെ, ഒരുതരം ആക്രോബാറ്റിക് ചലനമാണതു്. അതുപോലെതന്നെ കലാപരമായാണു് ചിലയിനം പക്ഷിക്കൂട്ടങ്ങൾ ആകാശത്തിൽ പറക്കുന്നതും.
സ്വാം ഫൊർമേഷനിലൂടെ അതിശീഘ്രമായി പ്രതികരിക്കുന്ന രീതി മനുഷ്യരുടെയിടയിലുമുണ്ടു്. ന്യായീകരണസമയത്തെ മല്ലു മാർക്സിസ്റ്റുകളും, കൂട്ടനിസ്കാരസമയത്തെ മുസ്ലീമുകളുമെല്ലാം ഈ പ്രവണതയുടെ ഉദാഹരണങ്ങളാണു്. ഒരു മൃഗീയചോദനയാലെന്നോണം, സ്വന്തവ്യക്തിത്വത്തെ അടിയറവച്ചു് കൂട്ടത്തിനോടൊപ്പം സ്വപ്നാടനം ചെയ്യുന്നതിലൂടെ ജീവിതത്തിനു് ഒരു ലക്ഷ്യവും അർത്ഥവുമുണ്ടാക്കാൻ കഴിയുമെന്നു് വ്യാമോഹിക്കുന്നവർ.
അതിൽ പെടാത്തവർക്കു് അതൊന്നും മനസ്സിലാക്കാൻ കഴിയണമെന്നില്ലെങ്കിലും, ഒരു പ്ലൂറലിസ്റ്റിക് ലോകത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമായി അത്തരം നിലപാടുകളും അംഗീകരിക്കപ്പെടേണ്ടതുണ്ടു്.
May 16, 2019, 12:16 PM
റഡാറും മേഘവും തമ്മിലുള്ള കോറിലേഷനെപ്പറ്റി മോദി തന്റെ അഭിപ്രായം പറഞ്ഞതു് നന്നായി. അതുവഴി എത്രയെത്ര ജനകോടികളുടെ ഭാവനാവൈഭവമാണു് ഒറ്റയടിക്കു് പൂത്തുലയിക്കാൻ അദ്ദേഹത്തിനു് കഴിഞ്ഞതു്? ജനങ്ങളുടെ ഭാവനാശേഷിയെ വികസിപ്പിച്ചു് അവരെ യൂട്ടോപ്പിയൻസ് ആക്കി മാറ്റുക എന്നതു് പ്രധാനമന്ത്രിയുടെ ചുമതലകളുടെ ഒരു ഭാഗമാകുന്നതിൽ തെറ്റൊന്നുമില്ല.
നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തപ്പോഴും ജനങ്ങളുടെ ഭാവനാശേഷി സട കുടഞ്ഞെഴുന്നേറ്റു. ജപ്തി ഭീഷണി നിലനിന്നിരുന്നതിനാൽ, ജനത്തിന്റെ രോഷം ബാങ്കിനെതിരെ ആളിക്കത്തി. ചിലർ ബാങ്കിന്റെ ഓഫീസ് തല്ലിത്തകർത്തു. മറ്റു് ചിലർ – അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായി – ബാങ്ക് എന്ന സിസ്റ്റത്തിനു് അനുകൂലമായും, പ്രതികൂലമായും നെടുനെടുങ്കൻ ലേഖനങ്ങൾ എഴുതി. ജനം അങ്ങനെയാണു്. അവരുടെ ഭാവന വളരെ പെട്ടെന്നു് വികസിക്കും, അതിലും വേഗത്തിൽ ചുരുങ്ങുകയും ചെയ്യും.
ചട്ടിയും കലവുമായി പൊതുനിരത്തിൽ പോയി പൊങ്കാലയിട്ടാൽ വരുംകാലം മൂക്കുമുട്ടെ തിന്നാൻ കഴിയുന്നവിധം അടുക്കള തീറ്റവസ്തുക്കളാൽ നിറയുമെന്നു് കരുതുന്നവരുണ്ടു്. കൊത്തലുണ്ണിയെ കോട്ടിടീച്ചു് മഞ്ചലിൽ എഴുന്നള്ളിച്ചു് കുരിശുപള്ളിയിലെ പെരുന്നാളിനു് ഇങ്ഗ്ലീഷിൽ കൊന്തനമസ്കാരം ചൊല്ലിച്ചാൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാകും എന്നു് കരുതുന്നവരുമുണ്ടു്. പൊതുജനം പലവിധം.
ഹൈവേകളും ഹൈ വോൾട്ടേജ് ലൈനുകളും നേരെ കൊണ്ടുപോകുന്നതിനേക്കാൾ ഐശ്വര്യം വളച്ചു് പുളച്ചു് കൊണ്ടുപോകുന്നതാണെന്നു് കരുതുന്നവരുണ്ടു്. ഡാമുകളിൽ വെള്ളം നിറയുന്നതും കുറയുന്നതും ആരാണു് വകുപ്പുമന്ത്രി എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് കരുതുന്നവരുമുണ്ടു്. ബുദ്ധിജീവികൾ പലവിധം.
കടൽക്ഷോഭം നിയന്ത്രിക്കാൻ തീരത്തു് മണൽച്ചാക്കുകൾ അട്ടിയിട്ടാൽ മതിയെന്നു് കരുതുന്നവരുണ്ടു്. മണലിനു് പകരം ഉപ്പു് നിറച്ച ചാക്കുകളാണു് കൂടുതൽ ഫലപ്രദം എന്നു് കരുതുന്നവരുമുണ്ടു്. “ഡൈവേഴ്സിറ്റീസ് ഇൻ സ്റ്റ്യുപ്പിഡിറ്റീസ്” എന്നു് സംസ്കൃതം.
നിലപാടു് എന്തെന്നതിന്റെ പേരിലല്ല, അതു് ഗൗരവം വിടാതെ അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണു് ജനം പ്രാസംഗികരിലും പ്രഘോഷകരിലും ഉയിർപ്പിക്കൽ ഉപദേശികളിലുമെല്ലാം അവരുടെ വിശ്വാസം അർപ്പിക്കുന്നതു്.
May 21, 2019, 3:09 PM
മസാല – ബോണ്ട് മുതൽ ദോശ വരെ
കടം വാങ്ങുന്ന പണം മിച്ചം വയ്ക്കുന്ന പണത്തേക്കാൾ എപ്പോഴും കുറവായിരിക്കുമെന്ന ധനതത്വശാസ്ത്രനിയമം മനസ്സിലാക്കാൻ ജർമ്മനിയുടെ “പെൻഷൻ അഡ്ജസ്റ്റ്മെന്റ് ഫോർമ്യുല” ഡിറൈവ് ചെയ്യാൻ കഴിയുന്നവർക്കേ സാധിക്കൂ എന്നില്ല. ആയിരം രൂപ മാത്രം മാസവരുമാനമുള്ള ഒരുവൻ മാസം തോറും ആയിരത്തിഒന്നു് രൂപ വീതം ചിലവാക്കിയാൽ, വർഷാവസാനം വരവും ചിലവും ക്രമീകരിക്കാൻ അവനു് പന്ത്രണ്ടു് രൂപ കടം വാങ്ങേണ്ടി വരും. മാസം തോറുമുള്ള ചിലവു് 999 രൂപയിൽ ഒതുക്കിയാലേ വർഷാവസാനം അവന്റെ കയ്യിൽ പന്ത്രണ്ടു് രൂപ മിച്ചമുണ്ടാവൂ. വ്യക്തികളായാലും, ഗ്രീസോ, ഇറ്റലിയോ പോലുള്ള രാജ്യങ്ങളായാലും, കേരളം പോലുള്ള “മാതൃകാസംസ്ഥാനങ്ങളായാലും”, അടിസ്ഥാനപരമായ അവസ്ഥ അതുതന്നെ.
നിശ്ചിത കാലാവധിക്കുള്ളിൽ മുതൽ പലിശസഹിതം മടക്കിത്തരണമെന്നും, മടക്കിത്തന്നുകൊള്ളാമെന്നും കടം കൊടുക്കുന്നവനും, കടം വാങ്ങുന്നവനും ചേർന്നു്, പരസ്പരസമ്മതപ്രകാരം, ഒപ്പുവയ്ക്കുന്ന ഒരു ഉടമ്പടിയാണു് കടപ്പത്രം. കടം വാങ്ങിയവന്റേതു് ആ ഉടമ്പടി പാലിക്കാനുള്ള ബാദ്ധ്യതയാണെങ്കിൽ, കൊടുത്ത പണം പലിശയുൾപ്പെടെ തിരിച്ചു് വാങ്ങാനുള്ള നിയമപരമായ അവകാശമാണു് കടം കൊടുത്തവന്റേതു്. ആ അവകാശം – സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിലെ End User License Agreement (EULA) പോലെ, പലപ്പോഴും വളരെ ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള, വളരെ നീണ്ട ഒരു ടെക്സ്റ്റിലൂടെ ഉറപ്പു് വരുത്തിയിട്ടുണ്ടാവും. അത്തരം ഉടമ്പടികൾ എല്ലാംതന്നെ, “ഉള്ളവൻ” സ്വയം എഴുതുന്നതോ, പണം മുടക്കി സാമ്പത്തികവിദഗ്ദ്ധരെക്കൊണ്ടു് അവനു് വേണ്ടി എഴുതിക്കുന്നതോ ആയിരിക്കുമെന്നതിനാൽ, അവയിലെ ക്ലോസുകൾ എപ്പോഴും അവനു് അനുകൂലമായിട്ടുള്ളവയായിരിക്കും. കടം വാങ്ങുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ലാത്ത “ഇല്ലാത്തവനു് ” അവ അനുകൂലമായിരിക്കില്ലെന്നു് മാത്രമല്ല, അവ വായിച്ചു് മനസ്സിലാക്കാനുള്ള കഴിവുപോലും പലപ്പോഴും അവനുണ്ടായിരിക്കുകയുമില്ല.
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനു് 3500 കോടി രൂപ കടമുണ്ടെന്നാൽ, മാക്രിയെന്നോ ഗോക്രിയെന്നോ വ്യത്യാസമില്ലാതെ, ഓരോ കേരളീയനും 1000 രൂപ വീതം കടമുണ്ടെന്നാണതിനർത്ഥം. പണം കടം വാങ്ങേണ്ട ആവശ്യം വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാവാം. പക്ഷേ, ഭാവിയിലെ വരുമാനത്തിലൂടെ കടം വീട്ടാൻ കഴിയുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനു് പകരം ഏതാനും പേർക്കു് പുട്ടടിക്കാൻ മാത്രമായാണു് കടം വാങ്ങിയ പണം ഉപയോഗപ്പെടുത്തുന്നതെങ്കിൽ, അതുവഴി സമൂഹം “പുരോഗമിക്കുന്നതു്” ആ കടം വീട്ടാനായി വീണ്ടും എടുക്കേണ്ടിവരുന്ന പുതിയ കടങ്ങളിലേക്കും അവസാനം സമൂഹത്തിന്റെ പാപ്പരത്വത്തിലേക്കുമായിരിക്കും. പക്ഷേ, “എനിക്കു് ശേഷം പ്രളയം” എന്ന മുദ്രാവാക്യക്കാരാണു് പുരോഗമനനായകരെങ്കിൽ, അതിന്റെ പേരിൽ അവർക്കെന്തിനു് ചൊറിയണം?
സിവിൽ എൻജിനിയറിങ്ങിന്റെ ബാലപാഠങ്ങളായ ഹുക്സ് ലോയെപ്പറ്റിയോ, സ്‌റ്റ്രെങ്ത് ഓഫ് മറ്റീരിയൽസിനെപ്പറ്റിയോ കേട്ടുകേൾവി പോലുമില്ലാത്തവർക്കും പാലം പണിയുടെ ചുമതല വഹിക്കാൻ കഴിയുന്ന ഒരു നാട്ടിൽ, ഡാമിൽ ജലനിരപ്പു് ക്രമാതീതമായി ഉയർന്നാലും, പത്രക്കാർ കുത്തൊഴുക്കിന്റെ ഫോട്ടോയെടുത്തു് “സുഖിക്കാതിരിക്കാൻ” വേണ്ടി, ഷട്ടർ തുറക്കാൻ വിസമ്മതിച്ചു് ജനങ്ങളെ കുരുതികൊടുക്കുന്ന മന്ത്രിക്കും സപ്പോർട്ട് നൽകുന്ന ഊളകളുടെ നാട്ടിൽ, വേണ്ടപ്പെട്ടവരുടെ ഭൂമി കണ്ടാൽ, തീണ്ടൽ മൂലം തനിയെ വളയുന്ന ഹൈ വോൾട്ടേജ് ലൈനുകളുടെ നാട്ടിൽ സാമ്പത്തികസ്വയംപര്യാപ്തത കൈവരിച്ചു് ഭാവി ശോഭനമാക്കാനെന്ന പേരിൽ തുടങ്ങുന്ന സംരംഭങ്ങളും, അവയിലെ ഇൻവെസ്റ്റ്മെന്റുകളും, ഉത്തരവാദിത്വബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള രാഷ്ട്രീയ-, ശാസ്ത്ര-, സാങ്കേതിക-, സാമ്പത്തികവിദഗ്ദ്ധരുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നുറപ്പു്. സംശയമുള്ളവർ പ്രളയദുരിതമനുഭവിക്കുന്നവർക്കു് പ്രളയദുരിതാശ്വാസനിധി വിതരണം ചെയ്യുന്നതിൽ പാലിക്കപ്പെടുന്ന സൂക്ഷ്മതയും സുതാര്യതയും വീക്ഷിച്ചാൽ മതി.
വീക്ഷിക്കാൻ ചുമതലപ്പെട്ടവരുടെ അവസ്ഥയാണു് മുകളിൽ സൂചിപ്പിച്ചതു്. അതിനാൽ, വീക്ഷിക്കാൻ അർഹതയുള്ളവരെ എങ്ങനെ കണ്ടെത്താമെന്ന കാര്യത്തിൽ ആദ്യമേതന്നെ ഒരു തീരുമാനമുണ്ടായശേഷം വീക്ഷിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.
അന്ധവിശ്വാസനിർമ്മാർജ്ജനബിൽ പാസ്സാക്കാൻ അന്ധവിശ്വാസികളോടു് ആഹ്വാനം ചെയ്താൽ, “അന്ധവിശ്വാസിനിർമ്മാർജ്ജനത്തിനു് ” അവർ സ്വയം തയ്യാറാകുമെന്നു് കരുതാൻ തത്കാലം വകയൊന്നുമില്ലാത്തിടത്തോളം, കുറെ ഒച്ച വയ്ക്കാമെന്നല്ലാതെ, ആഹ്വാനികൾക്കോ സമൂഹത്തിനോ അതുവഴി കാര്യമായി എന്തെങ്കിലും നേടാൻ കഴിയുമെന്നു് തോന്നുന്നില്ല.
May 23, 2019, 4:27 PM
മലയാളികൾ മര്യാദയും മനുഷ്യത്വവുമുള്ളവരാണു്. പട്ടടയ്ക്കു് തീ കൊളുത്താൻ ഒരു ആൺതരിയെ അവശേഷിപ്പിക്കാതെ കംപ്ലീറ്റ് ഉന്മൂലനം ചെയ്യുന്ന സ്വഭാവം അവർക്കില്ല.
ആലപ്പുഴയുടെ പ്രത്യേക സാഹചര്യത്തിൽ, തരി കെട്ടു് പോകാതിരിക്കാൻ കൃപാസനം വഴി വരുന്ന കാറ്റും അതിന്റേതായ പങ്കു് വഹിച്ചു എന്നുവേണം കരുതാൻ.
മൃഗീയഭൂരിപക്ഷം ലഭിച്ച മോദി ഗ്യാസ് ചെയ്മ്പറുകളുടെ പണിക്കുള്ള ടെൻഡർ ഉടനെതന്നെ വിളിക്കാൻ സാദ്ധ്യതയുണ്ടു്. വേണ്ടത്ര പണം ശേഖരിച്ചിട്ടുള്ളവർ ആ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരുന്നാൽ നന്നായിരിക്കും.
– പ്രമാദമായ ഒരു ഇലക്ഷൻ നടന്നിട്ടു് ഞാൻ “കമാന്നൊരു” അക്ഷരം മിണ്ടിയില്ല എന്നു് നാലാളെക്കൊണ്ടു് പറയിക്കരുതല്ലോ.
May 26, 2019, 11:57 AM
ഇലക്ഷൻ കഴിഞ്ഞാൽ തോറ്റ കക്ഷികൾ സ്വീകരിക്കുന്ന നയം പ്രദേശവും രാജ്യവും അനുസരിച്ചു് വ്യത്യസ്തമാണു്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഫലം തങ്ങൾക്കു് എതിരാണെന്നു് വന്നാൽ, ഇലക്ഷനിൽ നടന്നതു് മുഴുവൻ ചതിയും വഞ്ചനയും ആയിരുന്നെന്നും, അതിനാൽ ഇലക്ഷൻഫലം ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും തോറ്റ പാർട്ടിയുടെ നേതാവു് കയ്യോടെ പ്രഖ്യാപിക്കും. അതു് കേട്ടാലുടനെ നേതാവിന്റെ ആജ്ഞാനുവർത്തികളായ കുട്ടിക്കുരങ്ങന്മാർ വാളും വടിയുമായി ഇറങ്ങി നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. എത്രയെണ്ണമെങ്കിലും ചാവും. അപ്പോൾ പതിവുപോലെ UN ഇടപെടും. നേതാക്കളെ കൂട്ടിയടിച്ചു് സ്വിറ്റ്സർലന്റിൽ എത്തിച്ചു് തീറ്റയും കുടിയുമെല്ലാമായി സന്തോഷിപ്പിച്ചു്, “അപ്പൊ ശരി, വീണ്ടും സന്ധിക്കും വരെ വണക്കം” എന്ന യാത്രാമംഗളവും ചൊല്ലി മടക്കി അയക്കും. എത്ര ആവർത്തിച്ചാലും രാഷ്ട്രീയനേതാക്കൾക്കു് മടുപ്പു് തോന്നേണ്ട കാര്യമില്ലാത്ത, മുറപ്രകാരമുള്ള ജനസേവനാർത്ഥസത്കാരച്ചടങ്ങുകൾ!
യൂറോപ്പിൽ പൊതുവെ കാണുന്ന രീതിയനുസരിച്ചു്, തോറ്റവർ അണ്ടി പോയ അണ്ണാനെപ്പോലെ ഇതികർത്തവ്യതാമൂഢരായി ആദ്യം കുറച്ചുനേരം കുത്തിയിരിക്കും. അതിനുശേഷം “മുറിവു് നക്കൽ” എന്നു് വിളിക്കപ്പെടുന്ന ചടങ്ങിലൂടെ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കും. ഒട്ടൊരു ആശ്വാസം കൈവന്നശേഷം “എന്തുകൊണ്ടു് നമ്മൾ തോറ്റു” എന്ന വിഷയത്തിൽ പാർട്ടിയിലെ വിദഗ്ദ്ധർ സിമ്പോസിയം നടത്തി, ഭാവിയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു് ഒരു തീരുമാനത്തിലെത്തി, അടുത്ത പാർട്ടിസമ്മേളനത്തിൽ അംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. സാധാരണഗതിയിൽ, മാറ്റങ്ങൾ അതേപടിയോ തിരുത്തലോടെയോ അംഗീകരിക്കപ്പെടും.
കേരളത്തിൽ ഇലക്ഷൻ തോൽക്കുന്നതു് പാർട്ടിയുടെ തെറ്റുകൾ കൊണ്ടല്ല, ജനങ്ങളുടെ തെറ്റുകൾ കൊണ്ടാണു് എന്നതിനാൽ, മാറേണ്ടതു് പാർട്ടിയല്ല, ജനങ്ങളാണു്. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നു് ആചാര്യൻ പറഞ്ഞിട്ടുണ്ടെങ്കിലും, മാറാതിരിക്കാനുള്ള പാർട്ടിയുടെ സ്‌പെഷൽ അവകാശത്തെ അതു് ബാധിക്കുന്നില്ല. കാലപ്പഴക്കം കൊണ്ടു് നരച്ചു് പോയേക്കാമെന്നല്ലാതെ, ഓന്തു് നിറം മാറ്റുന്നപോലെ മാറ്റാവുന്നതല്ല ഒരു പാർട്ടിയുടെ കൊടിനിറത്തെയും ആ പാർട്ടിയെയും. ജനത്തിനു് വേണമെങ്കിൽ ഏതു് സമയവും നിറം മാറാമെന്നിരിക്കെ, പാർട്ടികൂടി മാറണമെന്ന വാദം അധികപ്രസംഗമാണു്. മനുഷ്യർ അധികം പ്രസംഗിക്കുന്നതു് അത്ര നല്ലതല്ല.
“ഈ ശൈലിയുമായാണു് താൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതെന്നും അതിനാൽ താൻ ശൈലി മാറ്റുന്ന പ്രശ്നമേയില്ലെന്നും” പിണറായി വിജയൻ പറഞ്ഞതു് ഈ കോൺടെക്സ്റ്റിൽ മനസ്സിലാക്കിയാൽ പ്രതിയോഗികളുടെ എല്ലാ തെറ്റിദ്ധാരണകളും മാറിക്കിട്ടും. മുഖ്യമന്ത്രി ആ സ്ഥാനത്തു് എങ്ങനെയെത്തി എന്നതല്ല, ഇരുപതു് പാർലമെമെന്റ് സീറ്റുകളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിക്കു് ഒരു സീറ്റുമാത്രം കിട്ടിയതിനു് പിന്നിൽ ആ പാർട്ടിയുടെ മുഖ്യമന്ത്രിയുടെ “ശൈലി” വല്ല പങ്കും വഹിച്ചോ എന്നതല്ലേ ഇവിടെ പരാമർശവിഷയം എന്നു് ഇപ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം. അത്തരം ഊളകളെ അവഗണിക്കുകയേ പാർട്ടിക്കു് നിവൃത്തിയുള്ളു. മാർക്സിസ്റ്റ് പാർട്ടിയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കുലംകുത്തികളാണവർ! കുടിലബുദ്ധികൾ!!
കേരളം പോലെ ആധുനികമായ ഒരു ഭരണസംവിധാനവും നീതിനിർവ്വഹണരീതിയും നിലവിലിരിക്കുന്ന ഒരു സംസ്ഥാനത്തിൽ ജനങ്ങൾ മാതൃകയാക്കേണ്ടതു് കുലംകുത്തികളെയോ കുടിലബുദ്ധികളെയോ അല്ല, ട്രോൾ ഇറക്കുന്ന വൈദ്യുതിമന്ത്രി, ട്രോൾ ഇറക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ്, ചുവപ്പുനാടകൊണ്ടു് മനുഷ്യരുടെ കഴുത്തിൽ കുരുക്കിട്ടു് ശ്വാസം മുട്ടിച്ചു് കൊല്ലുന്ന ബ്യുറോക്രാറ്റുകൾ തുടങ്ങിയ എണ്ണമറ്റ ധാർമ്മികരെയും സദാചാരികളെയും മനുഷ്യസ്നേഹികളെയുമായിരിക്കണം. മുകളിൽ സൂചിപ്പിച്ചപോലെ, ജനത്തെ കബളിപ്പിച്ചു് സുഖജീവിതം നയിക്കുന്ന ആഫ്രിക്കൻ നേതാക്കളുടെ മാതൃകയിൽ, സർവ്വതോമുഖപുരോഗമനത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തിലേക്കു് കേരളജനത വഴുതി വീഴാതിരിക്കാൻ അതാവശ്യമാണു്.
നിന്നിടത്തു് വേരുറച്ചപോലെ നിൽക്കുന്നതാണു് മാർക്സിയൻ ലോകത്തിൽ ഉത്പതിഷ്ണുത്വം! പ്രകൃതിയിൽ കാണുന്നതിനെയെല്ലാം വെട്ടിനിരത്തിക്കൊണ്ടു് പുരോഗമനത്തിൽ നിന്നും പുരോഗമനത്തിലേക്കു് മുന്നേറുന്ന മാർക്സിയൻ കുതിപ്പു്! സ്ഥിരം SUV-യിൽ യാത്ര ചെയ്തുകൊണ്ടു് ആഘോഷിക്കപ്പെടുന്ന പ്രകൃതിസംരക്ഷണസുവിശേഷഘോഷണം!!
May 29, 2019,11:22 AM
ഒരേ ഫോട്ടോയുടെ ചുവട്ടിൽ ചിലപ്പോൾ രമേശ് ചെന്നിത്തല എന്നും, ചിലപ്പോൾ കോടിയേരി ബാലകൃഷ്ണൻ എന്നും എഴുതിക്കാണിക്കുന്നതു് എന്തിനാണെന്നു് എനിക്കു് മനസ്സിലാകുന്നില്ല. രണ്ടു് പേരുകളുള്ള ഒരാളായതുകൊണ്ടോ, അതോ ഇരട്ടപിറന്ന രണ്ടുപേരായതുകൊണ്ടോ?
ഒന്നായ നിന്നെയിഹ രണ്ടെന്നു് കണ്ടളവിലുണ്ടാകുന്ന ഇണ്ടൽ മിണ്ടാവതല്ലെങ്കിലും, രണ്ടായ നിന്നെയിഹ ഒന്നെന്നു് കണ്ടളവിലുണ്ടാകുന്ന ഇണ്ടൽ മിണ്ടാവതോ “മിണ്ടാവാത്തതോ” എന്നതാണു് വിഷയം. കാവ്യാത്മകവും രാഷ്ട്രീയാത്മകവുമായി പറഞ്ഞാൽ, “അങ്കുശമില്ലാത്ത ചാപല്യത്തിന്റെ” വിഡ്ഢിത്താത്മക ഇരട്ടപ്പിറവി, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്ന വീക്ഷണമൂലയിൽ നിന്നു് നോക്കുമ്പോൾ, ശ്രീമാൻ നാലാൾ കേൾക്കെ പറയാൻ കൊള്ളാവുന്നതോ കൊള്ളാത്തതോ എന്നതാണു് വിഷയം. “To be or not to be is the question” എന്നു് ഷേക്സ്പിയർ (കുന്തംകുലുക്കി എന്നു് മല്യാലം).
May 31, 2019, 10:01 AM
വാലാട്ടൽ, കുരയ്ക്കൽ എന്ന ദ്വന്ദ്വത്തിൽ ഒതുങ്ങുന്നതാണു് നായ്ക്കളുടെ പ്രതികരണലോകം. അതിനുള്ളിലോ വെളിയിലോ ഉള്ള മറ്റു് പ്രതികരണസാദ്ധ്യതകൾ നായ്ക്കൾക്കജ്ഞാതമാണു്. കുരയ്ക്കലിന്റെയും വാലാട്ടലിന്റെയും കാര്യത്തിൽ കാളിയെന്നോ ദാസനെന്നോ, വാല്മീകിയെന്നോ നിഷാദനെന്നോ ഉള്ള വ്യത്യാസം നായ്ക്കൾക്കില്ല. യജമാനനോ അന്യനോ? – അതു് മാത്രമാണു് വാലാട്ടലിന്റെയും കുരയുടെയും മാനദണ്ഡം.
അല്പം ശ്രദ്ധാപൂർവ്വം വ്യാഖ്യാനിച്ചാൽ, വാലാട്ടൽ, കുരയ്ക്കൽ എന്നീ ദ്വൈതത്തിൽ നിന്നും നായയെന്ന അദ്വൈതത്തെ ആദ്ധ്യാത്മികമായി എക്സ്റ്റ്രാക്ട് ചെയ്തെടുക്കാൻ കഴിയും. പക്ഷേ, വാലാട്ടാലോ കുരയ്ക്കലോ അതുവഴി ഇല്ലാതാവുമെന്നു് കരുതിയാൽ തെറ്റി. ഇല്ലാതായാൽ അതു് നായതന്നെ ഇല്ലാതാവുന്നതിനു് തുല്യമായിരിക്കും. നാണയം എന്ന “അദ്വൈതത്തെ” അതിന്റെ രണ്ടു് വശങ്ങൾ എന്ന ദ്വൈതത്തിൽ ഒന്നിനെ ഇല്ലാതാക്കി നിലനിർത്താനാവാത്തതുപോലെ. പ്രകാശം എന്ന “അദ്വൈതത്തിൽ” നിന്നും അതിന്റെ ദ്വൈതമായ തരംഗസ്വഭാവത്തെയോ, കണികസ്വഭാവത്തെയോ എടുത്തു് മാറ്റിയാൽ അതു് പ്രകാശം അല്ലാതായിത്തീരുന്നപോലെ.
അതുപോലെതന്നെ, ഇരുളും വെളിച്ചവും ദ്വൈതമാണു്. വെളിച്ചം എന്നൊന്നു് ഉള്ളിടത്തേ ഇരുളിനു് എന്തെങ്കിലും അർത്ഥമുള്ളു. വെളിച്ചത്തെ ഉണ്ടാക്കുന്നതിനു് മുൻപു് ഇരുളിനെ ഉണ്ടാക്കാൻ കഴിയുന്ന ഒരു മിടുക്കനേ ലോകത്തിൽ ഉണ്ടായിട്ടുള്ളു: ബൈബിളിലെ ദൈവമായ യഹോവ! ആദിയിൽ അങ്ങേർ ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോഴും, ഭൂമി പാഴായും ശൂന്യമായും ഇരുന്നപ്പോഴും, അതിനെത്തുടർന്നു് ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ നിരന്തരം പരിവർത്തിച്ചുകൊണ്ടിരുന്നപ്പോഴുമെല്ലാം ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. യഹോവയാണു് താനടക്കമുള്ള സകലതിനെയും സൃഷ്ടിച്ചതെന്നതിനാൽ, ഇരുളും അങ്ങേരുടെതന്നെ കൈവേലയാകാതെ തരമില്ല. ദൈവാത്മാവു് അങ്ങനെ വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്നതിനിടയിലാണു് ഇരുളിനെ തനിയെ വിട്ടാൽ ശരിയാവില്ലല്ലോ എന്ന ബോധോദയം യഹോവയ്ക്കു് ഉണ്ടായതും, വെളിച്ചം ഉണ്ടാകട്ടെ എന്നു് അദ്ദേഹം കല്പിച്ചതും. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. താൻ ഉണ്ടാക്കിയ വെളിച്ചം നല്ലതെന്നു് കണ്ട ദൈവം ഉടനെതന്നെ വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിക്കുകയും വെളിച്ചത്തിനു് പകൽ എന്നും, ഇരുളിനു് രാത്രി എന്നും പേരിടുകയും ചെയ്തു. അതിനുശേഷം പ്രപഞ്ചസൃഷ്ടിയുടെ ഒന്നാം ദിവസം സന്ധ്യയായെന്നും, കുറച്ചു് കഴിഞ്ഞു് ഉഷസ്സുമായെന്നും ബൈബിൾ. ഇരുൾ-വെളിച്ചദ്വൈതത്തിന്റെ ഉത്ഭവകഥാകഥനം – ബൈബിൾ വേർഷൻ!
സന്ധ്യയും ഉഷസ്സുമെല്ലാം നല്ലതു് എന്നു് ഒന്നാം ദിവസംതന്നെ ദൈവം കണ്ടെങ്കിലും, പകൽ വാഴാൻ ഒരു സൂര്യനും രാത്രി വാഴാൻ ഒരു ചന്ദ്രനും, രാത്രിയിൽ ചന്ദ്രനു് ഒറ്റയ്ക്കു് പേടിയുണ്ടാവാതിരിക്കാൻ ഒരു കൂട്ടിനെന്നോണം ഏതാനും നക്ഷത്രങ്ങളും കൂടി ഉള്ളതാണു് കുറച്ചുകൂടി നല്ലതു് എന്ന തോന്നൽ നാലാം ദിവസമെങ്കിലും ദൈവത്തിനു് തോന്നിയതു് നന്നായി. സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്ത ബോറൻ സന്ധ്യകളും ഉഷസ്സുകളുമായി ദൈനംദിനജീവിതം തള്ളിനീക്കേണ്ട ഗതികേടു് അതുവഴി മനുഷ്യർക്കു് ഒഴിവായിക്കിട്ടി. മനുഷ്യരെപ്പറ്റി വളരെ കരുതലുള്ളവനാണു് യഹോവ. പറയുമ്പോൾ എല്ലാം പറയണമല്ലോ.
April 2019
Apr 4, 2019, 2:59 PM
ജനാധിപത്യം എന്നാൽ കുടുംബവാഴ്ചയോ, കുത്തകവാഴ്ചയോ, ഒറ്റപ്പാർട്ടിവാഴ്ചയോ അല്ല എന്ന “ഉത്തമവിശ്വാസം” ഉള്ളവനാണു് ഞാൻ. (“നുണകളെക്കാൾ അപകടകാരികളായ ശത്രുക്കളാണു് ഉത്തമവിശ്വാസങ്ങൾ” എന്ന നീറ്റ്സ്ഷെ വചനം ഓർമ്മവന്നതിന്റെ പേരിലാണു് ഉത്തമവിശ്വാസത്തെ ഇന്വെർട്ടഡ് കോമകളിൽ ആക്കിയതു്). അതുകൊണ്ടുതന്നെ, പരമ്പരാവകാശം എന്ന നിലയിൽ ഭാരതീയരുടെ ഭാഗധേയം ഏറ്റെടുക്കേണ്ട ചുമതല രാഹുൽ ഗാന്ധിക്കോ (എനിക്കു് വേണമെങ്കിൽ “രാഹുൽ ഗണ്ടി” എന്നോ “രാഹുൽ ചണ്ടി” എന്നോ എഴുതാമായിരുന്നു. പക്ഷെ, അതുവഴി ഞാൻ അവഹേളിക്കുന്നതു് എന്നെത്തന്നെയാണു്, വിദ്യാഭ്യാസത്തിലൂടെയും, ഇതുവരെയുള്ള എന്റെ അനുഭവസമ്പത്തിലൂടെയും ഞാൻ നേടിയ എന്റെ സ്വന്തം സംസ്കാരത്തെത്തന്നെയാണു് എന്നറിയാവുന്നതിനാൽ അതൊഴിവാക്കുന്നു. രാഹുൽ ഗാന്ധിയുടെയോ, മറ്റാരുടെതന്നെയോ, തെറ്റെന്നു് എനിക്കു് തോന്നുന്ന ആശയങ്ങളെ നേരിടാൻ അവരെ വ്യക്തിപരമായി അവഹേളിക്കേണ്ട ആവശ്യം തത്കാലം എനിക്കില്ല), പ്രിയങ്ക ഗാന്ധി വാദ്രക്കോ ഉണ്ടെന്നു് ഞാൻ കരുതുന്നുമില്ല. അങ്ങനെയൊരു അവകാശവാദം ഉന്നയിക്കാൻ മാത്രം “ഇരട്ടച്ചങ്കുള്ളവരാണു് ” അവർ എന്നോ, അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അവരെ അങ്ങേയറ്റം നീചമായ തെറികൾകൊണ്ടു് അഭിഷേകം ചെയ്യാൻ കാത്തുനിൽക്കുന്ന ഒരു അനുയായിവൃന്ദമാണു് അവർക്കുള്ളതെന്നോ എനിക്കു് തോന്നുന്നില്ല.
(എതിർപക്ഷത്തെ ചിരട്ടക്കരി കത്തിച്ചിട്ട തേപ്പുപെട്ടി ഉപയോഗിച്ചു് തേച്ചു് മടക്കിയാൽ പോരാ, വളരെ ഭംഗിയായി, നൊസ്റ്റാൾജിയ കൺഫോം ആയി, വെട്ടുകല്ലുഭിത്തിയിൽ ഒട്ടിക്കുകകൂടി ചെയ്‌താൽ മാത്രം കാവ്യാത്മകമായി പൂത്തു് വിരിയുകയും, നിശ്ശേഷം പെയ്തൊഴിയുകയും ചെയ്യുന്നതാണു് ഭാരതീയജനാധിപത്യം എന്നതിനാൽ, “ആന്റി രാഹുൽ” പക്ഷത്തെ ഇവിടെ ഒഴിവാക്കുന്നു!)
പുരാതന ഇൻഗ്ലണ്ഡിലും, റഷ്യയിലും, പശ്ചിമയൂറോപ്പിലും, ലോകത്തിൽ പൊതുവെതന്നെയും “ആൽഫാ മെയിൽ” ആയ രാജാവിനോ, ചക്രവർത്തിക്കോ വേണ്ടി (എല്ലാറ്റിനുമുപരി, “ഹൈൽ ഹിറ്റ്ലർ” എന്നോ, “ഇങ്കിലാ സിന്താവാ” എന്നോ, “ലാൽ സലാം” എന്നോ, “ഹാലേലുയ്യ” എന്നോ, “അങ്ങനെതന്നെ ആമീൻ” എന്നോ ആർപ്പിട്ടില്ലെങ്കിൽ മലവും മൂത്രവും പോകാതെ കഷ്ടപ്പെടേണ്ടിവരുന്ന ജനം എന്ന ഊളക്കൂട്ടത്തിനു് വേണ്ടി!) ആൺമക്കളെ പ്രസവിക്കാൻ കഴിയാത്ത രാജ്ഞിക്കു് പകരം, കുലീനതയിൽ ഒട്ടും കുറവില്ലാത്ത മറ്റൊരു “യോനിയെ” ഭാര്യയായി എടുത്തു്, അവളിൽ ഒരു ആൺജന്മം ഉരുവെടുക്കുന്നതുവരെ ആഞ്ഞാഞ്ഞു് “മേച്ചിൽപ്പുറം” കയറേണ്ടതു് അനിവാര്യമായ ഒരാവശ്യമായി ജനം കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ക്യാപ്പിറ്റലിസ്റ്റുകളെയും ബൂർഷ്വാസികളെയും ഉന്മൂലനം ചെയ്‌താൽ വർഗ്ഗരഹിതസമൂഹം ഉടലെടുക്കുമെന്ന, പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളം പോലുള്ള പുരോഗമനസമൂഹങ്ങളിലും, “ശാസ്ത്രങ്ങളുടെ ശാസ്ത്രം” എന്നു് തെറ്റിദ്ധരിക്കപ്പെട്ടതും, ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നതുമായ മാർക്സിസ്ററ് ഐഡിയോളജിയുടെ ലോകത്തിൽ നിന്നും ഒത്തിരിയൊന്നും ദൂരമില്ലാത്ത “ഭൂതകാലക്കുളിരിന്റെ” കാലഘട്ടം.
നെഹ്രു കുടുംബത്തിന്റെ ഭാരതവാഴ്ചക്കെതിരായി ശബ്ദമുയർത്തുന്നവരോടു് ഒരു ചോദ്യമേയുള്ളു: നെഹ്രു കുടുംബത്തെ സ്ഥാനഭ്രഷ്ടരാക്കാൻ നിങ്ങൾ ദശാബ്ദങ്ങളിലൂടെ വളർത്തിയെടുത്ത ചേകവന്മാർ ആരെല്ലാമാണു്? എ. കെ. ആന്റണി? ഉമ്മൻ ചാണ്ടി? രമേശ് ചെന്നിത്തല? രാജ്‌മോഹൻ ഉണ്ണിത്താൻ? പിണറായി വിജയൻ? എം. എം. മണി? വി. എസ്. അച്യുതാനന്ദൻ? കെ.എം. മാണി? ആർ. ബാലകൃഷ്ണപിള്ള? പി.ജെ. ജോസഫ്? … …
Apr 6, 2019, 2:42 PM
ഡി. ബാബു പോൾ വകയിൽ എന്റെ ഒരു ബന്ധുവും, വ്യക്തി എന്ന നിലയിൽ ഒരു നല്ല മനുഷ്യനും ആയിരുന്നു. ഡി. ബാബു പോളിന്റെ ആത്മീയവും തത്വചിന്താപരവുമായ നിലപാടുകളോടു് കാതങ്ങൾ അകലെ നിൽക്കുന്ന ഒരുവനാണു് ഞാൻ.
ശ്രീമതി സീതയെ ലങ്കയിലേക്കു് ഹൈജാക്ക് ചെയ്യാൻ ശ്രീമാൻ രാവണൻ ഉപയോഗിച്ച പുഷ്പകബീമാനത്തിനു് അപ്പുറമുള്ള ബീമാനങ്ങളോ ജെറ്റുകളോ റോക്കറ്റുകളോ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന “ശാസ്ത്രീയ”കാലഘട്ടഭാരതത്തിലെ ആദ്ധ്യാത്മിക”ഫിലോസൊഫി” വഴി, കപ്പൽ കയറിയുള്ള വിദേശയാത്ര ഒരു മഹാപാതകവും മഹാപാപവുമാണെന്നു് പഠിപ്പിക്കപ്പെട്ടവരുടെ നാട്ടിൽ, പാസ്പോർട്ട് എടുക്കാൻ ശ്രമിക്കുന്നവരെല്ലാം നാടുവിട്ടു് രക്ഷപെടാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരോ, ക്രിമിനലുകളോ, അഴിമതിക്കാരോ ആണെന്നും, അവർക്കു് പാസ്പോർട്ട് നൽകണമെങ്കിൽ, അവർ അത്തരക്കാരല്ല, പച്ചവെള്ളം ചവച്ചരച്ചു് കുടിക്കുന്ന, “വിജയ് മല്യ” മോഡൽ ഹരിശ്ചന്ദ്രന്മാരാണെന്നും, അവർക്കു് പാസ്പോർട്ട് നൽകുന്നതുവഴി രാജ്യത്തിന്റെ സുരക്ഷ ഒരുവിധത്തിലും അപകടത്തിലാവുകയില്ലെന്നും, ഗസറ്റഡ് ഓഫീസർ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ സീലും “നടുവിരലടയാളവും” വച്ചു് സർട്ടിഫൈ ചെയ്തിരിക്കണം എന്ന, കല്ലിനെ പിളർക്കുന്ന കല്പന നിലവിലിരുന്ന സമയത്തു്, ഇൻഡ്യൻ പൗരൻ എന്ന നിലയിൽ, പാസ്പോർട്ടിനു് വേണ്ടി ഞാൻ “പഞ്ചപുച്ഛമടക്കി” അപേക്ഷിച്ചപ്പോൾ, എന്റെ ആ അപേക്ഷയിൽ “ചതുരവടിവിലുള്ള” അദ്ദേഹത്തിന്റെ ഒപ്പു് ചാർത്തിത്തന്നതു് ഗസറ്റഡ് ഓഫീസർ ഡി. ബാബു പോൾ ആയിരുന്നു എന്നതു് നന്ദിപൂർവ്വം സ്മരിക്കുന്നു.
ഇവിടെ എനിക്കു് ഓർമ്മ വരുന്നതു്, മാക്കാൻ മൂത്തു് മരക്കാവി ആകുന്നതുപോലെ, മൂത്തുമൂത്തു് “ഗസറ്റഡ്” ആയ മറ്റൊരു മൈരനെയാണു്. ഇന്നത്തെ വായാടി നേതാക്കളെപ്പോലെ, രാഷ്ട്രീയത്തിലിറങ്ങി കോടികൾ സമ്പാദിച്ചവനല്ല, ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി, ജാഥകളിൽ ഖദർ ധരിച്ചും, ഗാന്ധിത്തൊപ്പി വച്ചും രാഷ്ട്രീയത്തിലിറങ്ങി കുടുംബം നശിപ്പിച്ച മറ്റൊരു മൈരനായിരുന്നു എന്റെ അപ്പൻ. S. S. L. C.- ക്കു് ഫസ്റ്റ് ക്ലാസും, എന്റെ സ്‌കൂളിലെ ഏറ്റവും ഉയർന്ന മാർക്കും വാങ്ങി പാസ്സായ എനിക്കു് മെറിറ്റ് സ്‌കോളർഷിപ്പ് വാങ്ങി കോളെജ് വിദ്യാഭ്യാസം നേടാൻ വേണ്ട എല്ലാ യോഗ്യതയുമുണ്ടായിരുന്നു. പക്ഷെ, അതിനുവേണ്ടി “പഞ്ചപുച്ഛമടക്കി” ഞാൻ സമർപ്പിക്കേണ്ടിയിരുന്ന ആപ്ലിക്കേഷനിൽ അടുത്തടുത്ത രണ്ടു് സ്ഥാനങ്ങളിൽ, അവിടെ പറയുന്നതു് മുഴുവൻ ശരിയാണെന്നു് ഒരു ഗസറ്റഡ് ഓഫീസർ സർട്ടിഫൈ ചെയ്യേണ്ടിയിരുന്നു. അതിനായി രണ്ടാം മൈരനും ഞാനും സമീപിച്ചതു് ഒന്നാം മൈരനായ മരക്കാവിയെ ആയിരുന്നു. ജ്ഞാനിയായ ആ മൈരൻ മരക്കാവി താഴത്തെ സ്ഥാനത്തു് മാത്രം ഒപ്പിട്ടു് അപേക്ഷാഫോം തിരിച്ചേല്പിച്ചപ്പോൾ, രാഷ്ട്രീയ നേതാവെങ്കിലും, ഇൻഗ്ളീഷിന്റെ കാര്യത്തിൽ ശ്രീമതിയെപ്പോലെ പണ്ഡിതനായിരുന്ന അപ്പനെ, മുകളിൽക്കൂടി അങ്ങേരെക്കൊണ്ടു് ഒപ്പിടീക്കണമെന്നു് ഞാൻ ഓർമ്മിപ്പിച്ചെങ്കിലും, താൻ എവിടെയെങ്കിലും ഒരൊപ്പിട്ടാൽ, അതു് ട്രീറ്റി ഓഫ് വെർസായിക്കുവരെ ബാധകമാണെന്നായിരുന്നു ആ മൈരന്റെ നിലപാടു്. ആ സർവ്വാധിപതി “കടക്കു് പുറത്തു്” എന്ന കല്പനകൂടി പുറപ്പെടുവിക്കുകയും, ഭടന്മാർ ഞങ്ങളെ തൂക്കിയെടുത്തു് പുറത്താക്കുകയും ചെയ്യൂന്നതിനു് മുൻപു് ഞങ്ങൾ ആ അധികാരകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങി രക്ഷപെട്ടു. ഫലം, അപൂർണ്ണമായ ആപ്ലിക്കേഷൻ സമർപ്പിച്ചതിന്റെ പേരിൽ, എന്റെ ആ അപേക്ഷ തള്ളപ്പെടുകയും, എന്നേക്കാൾ മാർക്കു് കുറഞ്ഞ വിദ്യാർത്ഥികൾ മെറിറ്റ് സ്‌കോളർഷിപ്പ് വാങ്ങി പഠിച്ചപ്പോൾ, തിരിച്ചടക്കേണ്ടുന്ന ലോൺ സ്‌കോളർഷിപ്പ് വാങ്ങി എനിക്കു് തൃപ്തിപ്പെടേണ്ടിവരികയും ചെയ്തു.
സന്ദർഭവശാൽ പറഞ്ഞെന്നേയുള്ളൂ. ഇൻഡ്യൻ ബ്യുറോക്രസി സിന്താവാ!
പ്രപഞ്ചദ്രവ്യോർജ്ജങ്ങളുടെ അനശ്വരലോകത്തിലേക്കു് യാത്രയായ ഡി. ബാബു പോളിനു് ആദരാഞ്ജലികൾ! Bon voyage!
Apr 9, 2019, 3:30 PMഇന്റർനെറ്റ് ഒരു മഹാസമുദ്രമാണു് – ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസിഫിക് സമുദ്രത്തേക്കാൾ വലിയ ഒരു സമുദ്രം! ആ സമുദ്രത്തിൽ വല വീശുന്ന മുക്കുവന്മാർ, അവർക്കു് വേണ്ടതു് എന്തു് എന്നതിനനുസരിച്ചു്, ചെളിയും ചണ്ടിയും, ചാളയും അയിലയും, മുത്തും പവിഴവും വാരിക്കൂട്ടി പൊതുജനത്തിനു് മുന്നിൽ പ്രദർശനത്തിനു് വയ്ക്കുന്നു. ചെളി വേണ്ടവർ ചെളി വാങ്ങുന്നു, ചാള വേണ്ടവർ ചാള വാങ്ങുന്നു, മുത്തു് വേണ്ടവർ മുത്തു് വാങ്ങുന്നു. “supply and demand” എന്ന ധനതത്വശാസ്ത്രനിയമപ്രകാരം, സപ്ലയേഴ്സ് ആയവരുടെ കസ്റ്റമേഴ്‌സിന്റെ എണ്ണത്തിൽനിന്നും ഏതു് ചരക്കിനാണു് മാർക്കറ്റിൽ ഇപ്പോൾ ഡിമാൻഡെന്നും, ഡിമാൻഡിന്റെ ഊക്കു് എത്രയെന്നും അറിയാൻ കഴിയും.
ചെളി വാങ്ങുന്നവർക്കു് ചെളിയും, ചാള വാങ്ങുന്നവർക്കു് ചാളയും, മുത്തു് വാങ്ങുന്നവർക്കു് മുത്തും – അവർക്കു് ലഭ്യമോ പ്രാപ്തമോ ആയ, സാമൂഹിക-, സാംസ്കാരിക-, സാമ്പത്തികസാദ്ധ്യതകൾക്കുള്ളിൽ നിന്നു് നോക്കുമ്പോൾ – അമൂല്യമായവയായതിനാലാണു് അവ വാങ്ങാൻ അവർ തീരുമാനിക്കുന്നതു്. ചണ്ടിക്കാരനു് അയിലക്കാരനെയോ നേരെ തിരിച്ചോ, അയിലക്കാരനു് പവിഴക്കാരനെയോ നേരെ തിരിച്ചോ, പവിഴക്കാരനു് ചണ്ടിക്കാരനെയോ നേരെ തിരിച്ചോ, പൊതുവേ പറഞ്ഞാൽ, ഇക്കൂട്ടർക്കു് തമ്മിൽത്തമ്മിൽ തിരിച്ചോ മറിച്ചോ തലകുത്തി നിന്നാൽപ്പോലുമോ പരസ്പരം മനസ്സിലാക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടു്, ഈ വിൽക്കൽ-വാങ്ങലുകൾക്കിടയിൽ, ഓരോരുത്തരും അവരുടെ ചുണ്ടുകളുടെ വ്യാപ്തിക്കനുസൃതമായി, ചന്തയിൽ സ്വാഭാവികവും, ചന്തകളുടെ നിലനില്പിനു് അത്യന്താപേക്ഷിതവുമായ ആക്രോശങ്ങളിലൂടെയും തെറിവിളികളിലൂടെയും കസ്റ്റമേഴ്‌സിനെ ആകർഷിച്ചു് ചാക്കിടാനും, കച്ചവടക്കാരായ പ്രതിയോഗികളെ വികർഷിച്ചു് അകറ്റിനിർത്താനും അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
P. S. മൃഗലോകത്തിൽ കാണാൻ കഴിയുന്ന കുശുമ്പുകൾ പ്രധാനമായും രണ്ടിനമാണു്. തത്വത്തിൽ രണ്ടും അധികാരകുശുമ്പുകളാണു്:
1. തീറ്റക്കുശുമ്പു് (ഉദാ. ഉഛിഷ്ടങ്ങളിലെ അധികാരസ്ഥാപനത്തിനായി തെരുവുനായ്ക്കൾ സംഘടിപ്പിക്കുന്ന എച്ചിൽത്തൊട്ടിവിപ്ലവങ്ങൾ).
2. കാമക്കുശുമ്പു് (ഉദാ. പെൺപട്ടിയുടെ പിൻഭാഗത്തിന്റെ അധികാരസ്ഥാപനത്തിനായി ആൺപട്ടികൾ തമ്മിൽ നടത്തുന്ന കാമസൂത്രവിപ്ലവങ്ങൾ.
രണ്ടിനം വിപ്ലവങ്ങളും നായ്ക്കൾ തുടങ്ങുന്നതു് മോണപൊക്കി കോമ്പല്ലു് കാട്ടിയുള്ള താക്കീതോടെയായിരിക്കും. വേണമെങ്കിൽ രക്ഷപെടാൻ നിനക്കു് സമയമുണ്ടു് “ഡ്യൂഡ്” എന്നൊരു മുന്നറിയിപ്പാണതു് . യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നിൽ നിന്നും ആക്രമിക്കുന്ന മല്ലുമാർക്സിയൻ മാനവസംസ്കാരരീതി മൃഗലോകത്തിൽ ഇല്ല.
പ്രബുദ്ധരായ “വിപ്ലവികൾക്കു്” ആവണക്കെണ്ണയുടെ സഹായമില്ലാതെതന്നെ ശോധനയുണ്ടാവാൻ സഹായകമായ, കടയടപ്പിച്ചും, ജനജീവിതം സ്തംഭിപ്പിച്ചും, കുടികെടുത്തിയും നടത്തപ്പെടുന്ന ഹർത്താൽവിപ്ലവങ്ങൾ മൃഗങ്ങളുടെയിടയിൽ അത്ര സാധാരണമല്ല. ച്ചാൽ, മാർക്സിനെയും എൻഗൽസിനെയും വായിച്ചു് പുരോഗമനത്തിന്റെ ബാലപാഠങ്ങൾ ഗ്രഹിച്ചിട്ടുള്ളവരല്ലല്ലോ മൃഗങ്ങൾ! ജാതി-മത-ലിംഗ-വർഗ്ഗരാഹിത്യത്തിന്റെ നിത്യസമത്വസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാനനവാസന്റെ സന്നിധാനത്തിലേക്കു് പോലീസ് അകമ്പടിയോടെയുള്ള തീർത്ഥയാത്രയുടെ പാതയിൽ, അനിവാര്യമായി സംഭവിക്കേണ്ടുന്ന ഹർത്താലിന്റെ ഉദാത്തതയെപ്പറ്റി മൃഗങ്ങൾക്കു് എന്തറിയാൻ?
Apr 7, 2019, 10:04 AM
നീ മരിച്ചതു് നന്നായി കുഞ്ഞേ. ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതു് കൂടുതൽ ആശാസ്യമായ ജീവിതസാഹചര്യങ്ങളും ഈ ലോകത്തിലുണ്ടു്. നിന്റേതു് അതുപോലൊന്നായിരുന്നു.
Apr 9, 2019, 3:30 PM
മുച്ചീട്ടു് കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ, പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപ, വാഴക്കുലകള്ളി സൈനബ.
ഇവരിൽ ഒരാൾ അകാലനിര്യാണം പ്രാപിച്ചാൽ ശിഷ്ടരായ ധർമ്മിഷ്ഠർ ആദരപൂർവ്വം അഞ്ജലികൾ കൂപ്പും, കൂപ്പിയിരിക്കണം. അതു് കേരളീയ എറ്റിക്കെറ്റ്സിന്റെ ഭാഗമാണു് – മല്ലു പൊളിറ്റിക്കൽ കറക്റ്റ്നെസ്!
Apr 10, 2019, 11:43 AM
ഡാ മൈരേ, ഇമ്രാൻ ഖാനേ! (അയാം എക്സ്ട്രീംലി സോറി ഡിയർ, ഒരു പ്രധാനമന്ത്രിയെപ്പറ്റി ഞാൻ അങ്ങനെ പറയരുതായിരുന്നു). ഇൻഡ്യ എന്ന കോൺസ്റ്റിറ്റ്യൂഷണൽ രാഷ്ട്രം ഒരു പരമാധികാരറിപ്പബ്ലിക്കാണു്. ഇൻഡ്യൻ ജനത ആരെ തിരഞ്ഞെടുക്കണം, ആരെ പുറംകാലിനു് തൊഴിച്ചു് ചരിത്രത്തിന്റെ കുപ്പത്തോട്ടിയിലേക്കയക്കണം എന്നെല്ലാം തീരുമാനിക്കുന്നതു് ഇപ്പോഴും ഇൻഡ്യൻ ജനതതന്നെയാണു്.
ആനോ ഡോമിനി, അഥവാ A. D. ഏഴാം നൂറ്റാണ്ടിലെ ഏതോ നിമിഷങ്ങളിൽ, അറേബ്യൻ മരുപ്രദേശത്തിലെ താങ്ങാനാവാത്ത ചൂടിൽ ഉണങ്ങിയ തലച്ചോറുമായി ഏതോ ഗുഹയിൽ ഇരുന്നിരുന്ന മുഹമ്മദിനു് നേരിട്ടോ, മലക്കു് വഴിയോ (ആർക്കറിയാം?) പ്രത്യക്ഷപ്പെട്ടു് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അരുളിച്ചെയ്തു എന്നു് വിശ്വസിക്കപ്പെടുന്ന ഒരു നീതിന്യായതത്വസംഹിതയിൽ മനുഷ്യരാശിയുടെ ആത്യന്തികരക്ഷ ദർശിക്കുന്ന നിന്നെപ്പോലുള്ളവർക്കു് അതു് മനസ്സിലായിക്കൊള്ളണമെന്നില്ല.
എങ്കിലും, നീ “മാർക്സിയൻ മണി” കെട്ടിയ വെറുമൊരു ഊളയില്ലാത്തതിനാൽ ഇപ്പറയുന്നതു് മനസ്സിലാക്കാൻ തീർച്ചയായും നിനക്കു് കഴിയും, കഴിയണം. അതുകൊണ്ടു് ഭാരതീയരെ അവരുടെ വഴിക്കു് വിടുക. അപേക്ഷയാണു്. “റൊമ്പ നൻഡ്രി”!
Apr 10, 2019, 6:21 PM
മരിച്ചവരോടു് മനുഷ്യർ ആദരവു് പ്രകടിപ്പിക്കാതിരിക്കുന്നതു് മര്യാദകേടാണു്. എന്നോർത്തു് എല്ലാ മരിച്ചവരേയും ആദരിക്കാനൊന്നും പോയേക്കരുതു്. മാണിയെ ആദരിക്കുന്നതുപോലെ ടി.പി.യെ ആദരിക്കരുതു്. സ്റ്റാലിനെ ആദരിക്കുന്നതുപോലെ ട്രോട്സ്കിയെ ആദരിക്കരുതു്. പ്രതിഷേധം അർഹിക്കുന്ന മരണങ്ങളുടെ കാര്യവും അതുപോലെ തന്നെ. വടക്കേ ഇൻഡ്യൻ കർഷകരുടെ ആത്മഹത്യകളിൽ നിർബന്ധമായും നമ്മൾ കേരളീയർ പ്രതിഷേധിച്ചിരിക്കണം. അതേസമയം, കേരളത്തിലെ കർഷകരുടെ ആത്മഹത്യയിൽ ഒരുവിധ പ്രതിഷേധവും ഉയരാതിരിക്കാനും നമ്മൾ ശ്രദ്ധിച്ചിരിക്കണം. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ കൊലചെയ്ത മനുഷ്യരെയും, സാംസ്കാരിക വിപ്ലവത്തിൽ മാവോ കൊല ചെയ്തവരേയും ഒരേ കണ്ണുകൊണ്ടു് കാണുന്നതു് അത്ര ശരിയല്ല. അങ്ങനെ, ഇരട്ടത്താപ്പു് കാണിക്കേണ്ട ധാരാളം മരണാവസരങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നവരാണു് കേരളീയരായ നമ്മൾ.
കാര്യങ്ങൾ വിവേചനബുദ്ധിയോടെ വീക്ഷിക്കാൻ നമുക്കു് കഴിയണം. അതു് ഒരിക്കലും നമ്മുടെ സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ചായിരിക്കരുതു് താനും. വിഗ്രഹങ്ങളെപ്പോലെ നമ്മൾ മനസ്സിൽ അവരോധിച്ചു് ആരാധിക്കുന്ന നേതാക്കളുടെ വിവേചനബുദ്ധി ഉപയോഗിച്ചു് കാര്യങ്ങൾ കാണാൻ കഴിയുന്നതിലൂടെയാകണം, വിശ്വസ്തരായ പാർട്ടി അടിമകൾ, മതഭക്തർ തുടങ്ങിയ നിലകളിൽ നമ്മൾ നമ്മുടെ യഥാർത്ഥശക്തി പ്രകടമാക്കേണ്ടതു്.
നോർത്ത് കൊറിയൻ സോഷ്യലിസം നിർവിഘ്നം ഒഴുകുന്നതിനുവേണ്ടി സുപ്രീം ലീഡർ കിം ജോങ് യുന്നിനു് ചിലപ്പോൾ തന്റെ അമ്മാവനെയോ മറ്റാരെയെങ്കിലുമോ ഒക്കെ കൊന്നൊടുക്കേണ്ടി വരും. അതിന്റെ പേരിൽ സുപ്രീം ലീഡർക്കു് സിന്താവാ വിളിക്കുകയല്ലാതെ, മരിച്ചവരോടു് ആദരവു് പ്രകടിപ്പിക്കാൻ സുബോധമുള്ള വടക്കൻ കൊറിയക്കാർ ആരെങ്കിലും തയ്യാറാവുമോ? അവരിൽ നമുക്കു് നല്ലൊരു ദൃഷ്ടാന്തമുണ്ടു്.
പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാൻ ഒരു ദളിത് സ്ത്രീ ധൈര്യപ്പെട്ടാൽ, തന്റെ ഞരമ്പുകളിലൂടെ സവർണ്ണരക്തമാണു് ഒഴുകുന്നതെന്നു് ഉറപ്പുള്ള ഏതൊരു ഞരമ്പിനും അവളെ അവഹേളിക്കണം എന്നു് തോന്നും. തികച്ചും സ്വാഭാവികം! ആ പ്രവൃത്തിയെ സംസ്കാരശൂന്യന്റെ ഊളത്തരം എന്നോ, ഇനി, മാർക്സിസ്റ്റുകൾക്കുകൂടി മനസ്സിലാകണം എന്നുണ്ടെങ്കിൽ, മാർക്സിയൻ ശ്രേഷ്ഠഭാഷയിൽ, നികൃഷ്ടജീവിയുടെ നാറിത്തരം എന്നോ മറ്റോ ചുരുങ്ങിയ വാക്കുകളിൽ അപലപിച്ചു് തടിതപ്പുകയല്ല, എന്തെല്ലാം കാരണങ്ങൾകൊണ്ടു് ആ മഹാത്മാവിന്റേതു് ഒരു സദ്പ്രവൃത്തി ആയിരുന്നു എന്നു് സ്ഥാപിക്കാൻ പത്തു് പേജിൽ കുറയാതെ ഉപന്യസിക്കുകയോ, അഞ്ചു് പേജിൽ കവിയാത്ത ഒരു തുറന്ന കത്തെഴുതി പേരറിയാവുന്ന ആർക്കെങ്കിലും അയക്കുകയോ ചെയ്യാനാണു് നമ്മൾ ശ്രമിക്കേണ്ടതു്. എപ്പോഴും ഓർമ്മിക്കുക: ശരിയെ ശരിയെന്നു് പറയാനും, തെറ്റിനെ തെറ്റെന്നു് പറയാനും ഒരുപാടു് വായിട്ടലക്കേണ്ട കാര്യമില്ല. നമ്മുടെ ലക്ഷ്യം പക്ഷേ മറ്റൊന്നായതിനാൽ, സ്ഥിരം വായിട്ടലക്കാനും, കഷ്ടപ്പെട്ടു് അദ്ധ്വാനിക്കാനും നമ്മൾ സന്നദ്ധരായിരിക്കണം. യേശു പറഞ്ഞപോലെ, നമ്മൾ ലോകത്തിന്റെ ഉപ്പാണു് . അതും വെറുമുപ്പല്ല, സാക്ഷാൽ വെടിയുപ്പു്!
മോശെയും ബുദ്ധനും ജൈനനും യേശുവും മുഹമ്മദും മാർക്സും എനിക്കറിയാവുന്നവരും അറിയാത്തവരുമായ വേറെ ഒരുപാടു് പേരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലോകം ശരിയായ ലെവലിലേക്കു് ഇതുവരെ എത്തിയിട്ടില്ല. അക്കാര്യം അറിയാത്തവരായി ആരെങ്കിലുമുണ്ടെന്നു് തോന്നുന്നില്ല. ആ ജോലി പൂർത്തീകരിക്കാനായി വാക്കാലും അദ്ധ്വാനത്താലും ബുദ്ധിമുട്ടി കഷ്ടപ്പെടുന്ന ഒരുവൻ എന്ന നിലയിൽ, ശരിയെ തെറ്റാക്കാനും, തെറ്റിനെ ശരിയാക്കാനും ശ്രമിക്കുന്ന ആർക്കു് വേണമെങ്കിലും എന്നെ ഒരു മാതൃകയാക്കാവുന്നതാണു്.
Apr 13, 2019, 1:34 PM
ഡി. ബാബു പോൾ വകയിൽ എന്റെ ഒരു ബന്ധുവും, വ്യക്തി എന്ന നിലയിൽ ഒരു നല്ല മനുഷ്യനും ആയിരുന്നു. ഡി. ബാബു പോളിന്റെ ആത്മീയവും തത്വചിന്താപരവുമായ നിലപാടുകളോടു് കാതങ്ങൾ അകലെ നിൽക്കുന്ന ഒരുവനാണു് ഞാൻ.
ശ്രീമതി സീതയെ ലങ്കയിലേക്കു് ഹൈജാക്ക് ചെയ്യാൻ ശ്രീമാൻ രാവണൻ ഉപയോഗിച്ച പുഷ്പകബീമാനത്തിനു് അപ്പുറമുള്ള ബീമാനങ്ങളോ ജെറ്റുകളോ റോക്കറ്റുകളോ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന “ശാസ്ത്രീയ”കാലഘട്ടഭാരതത്തിലെ ആദ്ധ്യാത്മിക”ഫിലോസൊഫി” വഴി, കപ്പൽ കയറിയുള്ള വിദേശയാത്ര ഒരു മഹാപാതകവും മഹാപാപവുമാണെന്നു് പഠിപ്പിക്കപ്പെട്ടവരുടെ നാട്ടിൽ, പാസ്പോർട്ട് എടുക്കാൻ ശ്രമിക്കുന്നവരെല്ലാം നാടുവിട്ടു് രക്ഷപെടാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരോ, ക്രിമിനലുകളോ, അഴിമതിക്കാരോ ആണെന്നും, അവർക്കു് പാസ്പോർട്ട് നൽകണമെങ്കിൽ, അവർ അത്തരക്കാരല്ല, പച്ചവെള്ളം ചവച്ചരച്ചു് കുടിക്കുന്ന, “വിജയ് മല്യ” മോഡൽ ഹരിശ്ചന്ദ്രന്മാരാണെന്നും, അവർക്കു് പാസ്പോർട്ട് നൽകുന്നതുവഴി രാജ്യത്തിന്റെ സുരക്ഷ ഒരുവിധത്തിലും അപകടത്തിലാവുകയില്ലെന്നും, ഗസറ്റഡ് ഓഫീസർ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ സീലും “നടുവിരലടയാളവും” വച്ചു് സർട്ടിഫൈ ചെയ്തിരിക്കണം എന്ന, കല്ലിനെ പിളർക്കുന്ന കല്പന നിലവിലിരുന്ന സമയത്തു്, ഇൻഡ്യൻ പൗരൻ എന്ന നിലയിൽ, പാസ്പോർട്ടിനു് വേണ്ടി ഞാൻ “പഞ്ചപുച്ഛമടക്കി” അപേക്ഷിച്ചപ്പോൾ, എന്റെ ആ അപേക്ഷയിൽ “ചതുരവടിവിലുള്ള” അദ്ദേഹത്തിന്റെ ഒപ്പു് ചാർത്തിത്തന്നതു് ഗസറ്റഡ് ഓഫീസർ ഡി. ബാബു പോൾ ആയിരുന്നു എന്നതു് നന്ദിപൂർവ്വം സ്മരിക്കുന്നു.
ഇവിടെ എനിക്കു് ഓർമ്മ വരുന്നതു്, മാക്കാൻ മൂത്തു് മരക്കാവി ആകുന്നതുപോലെ, മൂത്തുമൂത്തു് “ഗസറ്റഡ്” ആയ മറ്റൊരു മൈരനെയാണു്. ഇന്നത്തെ വായാടി നേതാക്കളെപ്പോലെ, രാഷ്ട്രീയത്തിലിറങ്ങി കോടികൾ സമ്പാദിച്ചവനല്ല, ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി, ജാഥകളിൽ ഖദർ ധരിച്ചും, ഗാന്ധിത്തൊപ്പി വച്ചും രാഷ്ട്രീയത്തിലിറങ്ങി കുടുംബം നശിപ്പിച്ച മറ്റൊരു മൈരനായിരുന്നു എന്റെ അപ്പൻ. S. S. L. C.- ക്കു് ഫസ്റ്റ് ക്ലാസും, എന്റെ സ്‌കൂളിലെ ഏറ്റവും ഉയർന്ന മാർക്കും വാങ്ങി പാസ്സായ എനിക്കു് മെറിറ്റ് സ്‌കോളർഷിപ്പ് വാങ്ങി കോളെജ് വിദ്യാഭ്യാസം നേടാൻ വേണ്ട എല്ലാ യോഗ്യതയുമുണ്ടായിരുന്നു. പക്ഷെ, അതിനുവേണ്ടി “പഞ്ചപുച്ഛമടക്കി” ഞാൻ സമർപ്പിക്കേണ്ടിയിരുന്ന ആപ്ലിക്കേഷനിൽ അടുത്തടുത്ത രണ്ടു് സ്ഥാനങ്ങളിൽ, അവിടെ പറയുന്നതു് മുഴുവൻ ശരിയാണെന്നു് ഒരു ഗസറ്റഡ് ഓഫീസർ സർട്ടിഫൈ ചെയ്യേണ്ടിയിരുന്നു. അതിനായി രണ്ടാം മൈരനും ഞാനും സമീപിച്ചതു് ഒന്നാം മൈരനായ മരക്കാവിയെ ആയിരുന്നു. ജ്ഞാനിയായ ആ മൈരൻ മരക്കാവി താഴത്തെ സ്ഥാനത്തു് മാത്രം ഒപ്പിട്ടു് അപേക്ഷാഫോം തിരിച്ചേല്പിച്ചപ്പോൾ, രാഷ്ട്രീയ നേതാവെങ്കിലും, ഇൻഗ്ളീഷിന്റെ കാര്യത്തിൽ ശ്രീമതിയെപ്പോലെ പണ്ഡിതനായിരുന്ന അപ്പനെ, മുകളിൽക്കൂടി അങ്ങേരെക്കൊണ്ടു് ഒപ്പിടീക്കണമെന്നു് ഞാൻ ഓർമ്മിപ്പിച്ചെങ്കിലും, താൻ എവിടെയെങ്കിലും ഒരൊപ്പിട്ടാൽ, അതു് ട്രീറ്റി ഓഫ് വെർസായിക്കുവരെ ബാധകമാണെന്നായിരുന്നു ആ മൈരന്റെ നിലപാടു്. ആ സർവ്വാധിപതി “കടക്കു് പുറത്തു്” എന്ന കല്പനകൂടി പുറപ്പെടുവിക്കുകയും, ഭടന്മാർ ഞങ്ങളെ തൂക്കിയെടുത്തു് പുറത്താക്കുകയും ചെയ്യൂന്നതിനു് മുൻപു് ഞങ്ങൾ ആ അധികാരകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങി രക്ഷപെട്ടു. ഫലം, അപൂർണ്ണമായ ആപ്ലിക്കേഷൻ സമർപ്പിച്ചതിന്റെ പേരിൽ, എന്റെ ആ അപേക്ഷ തള്ളപ്പെടുകയും, എന്നേക്കാൾ മാർക്കു് കുറഞ്ഞ വിദ്യാർത്ഥികൾ മെറിറ്റ് സ്‌കോളർഷിപ്പ് വാങ്ങി പഠിച്ചപ്പോൾ, തിരിച്ചടക്കേണ്ടുന്ന ലോൺ സ്‌കോളർഷിപ്പ് വാങ്ങി എനിക്കു് തൃപ്തിപ്പെടേണ്ടിവരികയും ചെയ്തു.
സന്ദർഭവശാൽ പറഞ്ഞെന്നേയുള്ളൂ. ഇൻഡ്യൻ ബ്യുറോക്രസി സിന്താവാ!
പ്രപഞ്ചദ്രവ്യോർജ്ജങ്ങളുടെ അനശ്വരലോകത്തിലേക്കു് യാത്രയായ ഡി. ബാബു പോളിനു് ആദരാഞ്ജലികൾ! Bon voyage!
Apr 14, 2019, 12:55 PM
മനുഷ്യനെ യാതൊരു കാരണവശാലും രക്ഷപെടാൻ സമ്മതിക്കരുതു്. “എന്നെപ്പോലെ ശ്രേഷ്ഠനായ ഒരു മനുഷ്യനു് ഈ ചെളിക്കുണ്ടിൽ കിടന്നു് ഉരുളാമെങ്കിൽ, നിന്നെപ്പോലെ ശുംഭനും നികൃഷ്ടനുമായ ഒരു പരനാറിക്കു് എന്തുകൊണ്ടു് അതു് ചെയ്തുകൂടാ?” – മല്ലുഫിലോസഫി!!!
സ്വന്തം രാജ്യത്തിൽ നിന്നും ആരും, പശ്ചിമ ജർമ്മനിയിലോ, ലോകത്തിൽ മറ്റെവിടെയെങ്കിലുമോ വാഴുന്ന “ക്യാപ്പിറ്റലിസത്തിലേക്കു്” പോയി രക്ഷപെടാതിരിക്കാനാണു് “real existierender Sozialismus” വാണിരുന്ന കിഴക്കൻ ജർമ്മനിയിലെ കമ്മ്യൂണിസ്ററ് നേതാക്കൾ അവരുടെ പശ്ചിമജർമ്മൻ അതിർത്തിയിൽ മതിൽ പണിതതു്. പക്ഷെ, കാലം അതിനെ തകർത്തെറിഞ്ഞു.
അതേ “real socialism” വാണുവാണു്, ദൈനംദിനജീവിതം പോലും മുന്നോട്ടു് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ ജനങ്ങളെ കൊണ്ടുചെന്നെത്തിച്ച തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ആരും U. S. A. -യിലേക്കു് കുടിയേറി രക്ഷപെടാതിരിക്കാനാണു് പ്രസിഡന്റ് “ബൂം ബൂം ട്രമ്പ്” അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ശ്രമിക്കുന്നതു്. ഒരുപക്ഷെ, ഇന്നല്ലെങ്കിൽ നാളെ ആ മതിൽ പണിയപ്പെടും. മറ്റൊരുപക്ഷെ, നാളെയല്ലെങ്കിൽ മറ്റെന്നാൾ ആ മതിൽ തകർത്തെറിയപ്പെടുകയും ചെയ്യും.
“ചരിത്രത്തിൽ നിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ല എന്നു് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.” – ഹേഗെൽ.
(വെനെസ്വേലയുടെ 2019-ലെ ഇൻഫ്ലേഷൻ നൂറു് ലക്ഷം പെർസെന്റാണത്രെ! (http://tinyurl.com/y2altb8w). നിക്ഷേപത്തിനു് ലഭിക്കുന്ന പലിശനിരക്കും, മുതൽ നിക്ഷേപിക്കപ്പെടുന്ന നാട്ടിലെ ഇൻഫ്ലേഷനും (നാണയത്തിനു് സംഭവിക്കുന്ന മൂല്യനഷ്ടം) തമ്മിലുള്ള പരസ്പരബന്ധം അറിയണമെങ്കിൽ കമ്മ്യൂണിസ്ററ് കേരളത്തിലെ ധനകാര്യമന്ത്രിയോടു് ചോദിച്ചാൽ മതി).
Apr 15, 2019, 11:49 AM
പി. ജയരാജനു് ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്‌കാരം നൽകപ്പെട്ട സ്ഥിതിക്കു് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭാവിയിലെങ്കിലും radiant nimbus (“ഒളിവലയം”) സഹിതം പ്രദർശിപ്പിച്ചാൽ നന്നായിരിക്കും.
മറ്റു് മതങ്ങളിൽ സർവ്വസാധാരണമായ ഈ ആചാരത്തെ മാത്രമായി മാർക്സിസ്റ്റ് മതത്തിൽ നിന്നും ഒഴിവാക്കുന്നതിനോടു് പ്രജകൾ യോജിക്കുമെന്നു് തോന്നുന്നില്ല. അനിശ്ചിതകാലത്തേക്കു് നീണ്ടേക്കാവുന്ന ഒരു അഖിലകേരളഹർത്താൽ അതിന്റെ പേരിൽ അവർ സംഘടിപ്പിച്ചു് കൂടെന്നുമില്ല. സംഘടിച്ചു് സംഘടിച്ചു് ആസക്തരാവുക എന്ന മാർക്സിയൻ മുദ്രാവാക്യം ഈ സന്ദർഭത്തിൽ അവർ ഉപയോഗിച്ചാൽ അതിൽ അന്യായമായി ഒന്നുമില്ല. പഠിച്ചതു് പാടാതിരിക്കാൻ ആർക്കെങ്കിലും ആവതുണ്ടോ?
Apr 15, 2019, 11:51 AM
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ധാരാളം മനുഷ്യർക്കു് തുലാഭാരം ഇരിക്കേണ്ടിവരാറുണ്ടു്. കന്നിഭാരവും വൃശ്ചികഭാരവും ഉൾപ്പെടെ വേറെ പതിനൊന്നു് ഭാരങ്ങൾ ഇരിക്കാനുള്ള അവസരം ആർക്കുമുണ്ടെന്നിരിക്കെ, തനിക്കു് തുലാഭാരം തന്നെയിരിക്കണം എന്ന സെലിബ്രിറ്റികളുടെ പിടിവാശി തികഞ്ഞ അർത്ഥശൂന്യതയാണെന്നേ ഞാൻ പറയൂ.
ഇപ്പോൾ പാർട്ടികളുടെ പൊതിച്ചോറു് വാങ്ങാൻ ക്യൂ നിൽക്കേണ്ട “നമ്പർ വൺ” ഗതികേടിലേക്കു് എത്തിയെങ്കിലും, ഒരുകാലത്തു് പറയിപെറ്റ പന്തിരുകുലം വളർന്ന നാടാണു് മധുരമനോജ്ഞകേരളം. നാറാണത്തു് ഭ്രാന്തനെ മാത്രമേ പറയി പെറ്റുള്ളൂ എന്നതു് സാമ്രാജ്യത്വശക്തികൾ പ്രചരിപ്പിക്കുന്ന ഒരു പെരുംനുണയാണു്. ഭൂമി പരന്നതാണെന്ന സത്യാവസ്ഥയെ കാറ്റിൽ പറത്തി, നമ്മൾ നിത്യേന ഉഴുതുമറിക്കുന്ന ഈ ഭൂമി ഉരുളക്കിഴങ്ങുപോലെ ഉരുണ്ട ഒരു ഗോളമാണെന്ന ഫെയ്ക് ന്യൂസ് നാസ പ്രചരിപ്പിക്കുന്നില്ലേ? അത്രേയുള്ളു കാര്യം.
വളരെ ശ്രദ്ധിച്ചാൽ മാത്രമേ വഞ്ചിതരാകാതിരിക്കാൻ നമുക്കു് കഴിയൂ. നമ്മെ തെറ്റിദ്ധരിപ്പിക്കാനും നശിപ്പിക്കാനുമായി ധാരാളം ക്ഷുദ്രശക്തികൾ ഓരോ മുക്കിലും മൂലയിലും കാത്തിരിക്കുന്നുണ്ടു്. കോഴിയെ പിടിക്കാൻ കോഴിക്കൂടിന്റെ സമീപത്തേക്കു് അതീവശ്രദ്ധയോടെ നീങ്ങുന്ന കുറുക്കനെപ്പോലെ, നാലുപാടും നോക്കിനോക്കിവേണം നമ്മൾ ഓരോ ചുവടും മുന്നോട്ടു് വയ്ക്കാൻ. അല്ലെങ്കിൽ നമ്മൾ പെട്ടതുതന്നെ!
Apr 16, 2019, 2:04 PM
15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്നും തിരുവന്തപുരത്തേക്കു് ആംബുലൻസിൽ കൊണ്ടുപോകുകയാണെന്നും, കുഞ്ഞിന്റെ ജീവൻ ഓരോ നിമിഷവും വിലപ്പെട്ടതായതിനാൽ, ആംബുലൻസിനെ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും, “പിണറായി വിജയൻ” എന്ന I D-യിലെ ഒരു സ്റ്റാറ്റസ്, ഫ്രണ്ട് ലിസ്റ്റിൽ പെട്ട ആരോ ഷെയർ ചെയ്തതുവഴി സ്ട്രീമിൽ കണ്ടു.
കുഞ്ഞിന്റെ ജീവൻ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന വിലയിരുത്തൽ ആത്മാർത്ഥമാണെങ്കിൽ, ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ഒരു ഹെലികോപ്റ്റർ ഉപയോഗിക്കാമായിരുന്നു. ഹെലികോപ്റ്ററുകൾ മന്ത്രിമാർക്കു് മസാലപ്പൊടി വാങ്ങാനുള്ള യാത്രയുടെ തിരക്കിലാണു് എങ്കിൽ, ജനാധിപതികൾ ഉപയോഗിക്കുന്ന S U V-കളിൽ ഒന്നു്, ഒരു പൈലറ്റ് വെഹിക്കിൾ എന്ന നിലയിൽ, “വഴിമാറൂ വഴിമാറൂ” എന്നു് ഉച്ചഭാഷിണിയിലൂടെ ആഹ്വാനിച്ചുകൊണ്ടു് ആംബുലൻസിനു് മുന്നിലായി അകമ്പടി സേവിക്കാമായിരുന്നു.
ഇനി, ജനകീയരായ മന്ത്രിമാരും ജനസേവകരുമെല്ലാം ചെയ്യാറുള്ളതുതുപോലെ, എക്സോസ്റ്റു് ഗ്യാസ് മൂലമുള്ള അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി S U V യാത്രയും ബീമാനയാത്രയുമെല്ലാം ഒഴിവാക്കേണ്ടതു് (ഇലക്ഷൻ സമയത്തു് പ്രത്യേകിച്ചും!) ഒരാവശ്യമാണെങ്കിൽ, ഓച്ചിറച്ചന്തയിൽ നിന്നും വാങ്ങിയ നല്ല രണ്ടു് മണിക്കാളകളെ കെട്ടിപ്പൂട്ടിയ ഒരു കാളവണ്ടിയിൽ ആ യാത്ര ഏർപ്പാടാക്കാമായിരുന്നു. അതുവഴി തത്സമയപ്രക്ഷേപണത്തിനു് ചാനലുകൾക്കു് പതിവിൽ കൂടുതൽ സമയം ലഭിക്കുകയും ചെയ്തേനെ!
ഞാനിപ്പറയുന്നതു് സിനിസിസം അല്ലേ എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. സംശയിക്കണ്ട, ഇതു് സിനിസിസം തന്നെയാണു് – ഒരു കുഞ്ഞിന്റെ ജീവൻ വച്ചു് മുതലെടുപ്പു് നടത്തുന്ന ഊളകളെ ലക്ഷ്യമാക്കിയുള്ള സിനിസിസം.
Apr 17, 2019, 10:47 AM
മാർക്സിന്റെ പ്രവചനപ്രകാരം വ്യവസായവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ കന്നിയാത്ര തുടങ്ങേണ്ടിയിരുന്ന കമ്മ്യൂണിസ്‌റ്റ് വിപ്ലവം, അതിനു് വിപരീതമായി, പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന റഷ്യയിലാണു് ഹരിശ്രീ വരയ്ക്കാൻ തീരുമാനിച്ചതു്. അവിടെനിന്നുമാണു് കമ്മ്യൂണിസ്‌റ്റ് ഒക്റ്റോപസ് ക്രമേണ അതിന്റെ ടെന്റക്കിൾസ് നീട്ടി സാമന്തരാജ്യങ്ങളിൽ പിടിമുറുക്കിയതു്. കമ്മ്യൂണിസ്‌റ്റ് നീരാളി അവിടങ്ങളിൽ നിന്നും വിട പറഞ്ഞിട്ടു് ഏകദേശം മുപ്പതു് വർഷങ്ങളായി.
എങ്കിലും, ലോകത്തിന്റെ മറ്റുചില ഭാഗങ്ങളിൽ അതിന്റെ ചില അവ്യക്തമായ ഞരക്കങ്ങൾ ഇന്നും കേൾക്കാനുണ്ടു്. കേരളം അതുപോലൊരു നാടാണു്. ആർക്കും വേണ്ടാതായ ഒരു പ്രേതത്തെ ചുമക്കാൻ എന്തുകൊണ്ടാവും മലയാളികൾ തയ്യാറാവുന്നതു്? ഞാനാലോചിച്ചിട്ടു് അതിനൊരു കാരണമേ എന്റെ ഊളത്തലയിൽ ഉദിക്കുന്നുള്ളൂ: റഷ്യൻസും ഈസ്‌റ്റ് യൂറോപ്യൻസുമൊന്നും മലയാളി സഖാക്കളുടെയത്ര ബുദ്ധിയുള്ളവരല്ല. കമ്മ്യൂണിസ്‌റ്റ് മാനിഫെസ്റ്റോയിലും ദസ് കാപ്പിറ്റലിലുമെല്ലാം എഴുതിവച്ചിരിക്കുന്നതു് എത്ര ഗഹനമായ പ്രവചനങ്ങളാണെന്നു് വായിച്ചു് മനസ്സിലാക്കാൻ കഴിയണ്ടേ? മാർക്സിന്റെ ചിന്തകളെ നേരിയ തോതിലെങ്കിലും ഉൾക്കൊള്ളാൻ അവർക്കു് കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും അവർ കമ്മ്യൂണിസത്തെ ഉപേക്ഷിക്കുമായിരുന്നില്ല എന്നാണു് എനിക്കു് തോന്നുന്നതു്.
സാഹിത്യത്തെപ്പറ്റി പൊതുവേതന്നെ അവറ്റകൾക്കു് ഒരു ഗ്രാഹ്യവുമില്ലെന്നു് വേണം കരുതാൻ. ഏറിയാൽ വല്ല കൊസാക്കുകളും വായിച്ചിട്ടുണ്ടാവാമെന്നല്ലാതെ, ഖസാക്കിന്റെ ഇതിഹാസം പോലുള്ള വിശ്വവിഖ്യാതകൃതികൾ വല്ലതും അവർ വായിച്ചിട്ടുണ്ടാവുമോ? വായിച്ചാൽത്തന്നെ എന്തെങ്കിലും മനസ്സിലാകുമോ? കേരളത്തിലെ സഖാക്കളെപ്പോലെ, മാർക്സിയൻ ലിറ്ററേച്ചർ ശരിയാംവണ്ണം വായിക്കാനും മനസ്സിലാക്കാനും കഴിയുന്നവരായിരുന്നു അവരെങ്കിൽ, ചത്താലും അവർ കമ്മ്യൂണിസത്തെ തള്ളിപ്പറയുമായിരുന്നില്ല. പക്ഷെ, എന്തു് ചെയ്യാൻ? മല്ലുസഖാക്കളെപ്പോലെ എല്ലാവരും ബുദ്ധിജീവികളാകണം എന്നൊക്കെപ്പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? കമ്മ്യൂണിസം ബുദ്ധിജീവികൾക്കു് മാത്രം വിധിച്ചിട്ടുള്ള ഒരു വികാരമാണു്. അതല്ലാത്ത ഊളകൾ അതുകണ്ടു് കണ്ണുകടിച്ചിട്ടു് കാര്യമില്ല.
Apr 20, 2019, 12:35 PM
ഞങ്ങളുടെ ഉത്ഭവം സൂര്യദേവനിൽ നിന്നാണു് എന്ന അവകാശവാദവുമായി മനുഷ്യരിൽ അധികാരം സ്ഥാപിച്ചു് അവരെ ചൂഷണം ചെയ്തു് സുഖജീവിതം നയിച്ച രാജാക്കന്മാരെയും, ഞങ്ങൾ നിങ്ങളോടു് പറയുന്നതെല്ലാം ദൈവം അരുളിച്ചെയ്ത കല്പനകളാണെന്നും, അവയെല്ലാം അക്ഷരം പ്രതി അനുസരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്നും,അല്ലെങ്കിൽ ദൈവം നിങ്ങളെ നിത്യനരകത്തിലാക്കുമെന്നും ജനങ്ങളോടു് ദൈവനാമത്തിൽ പച്ചനുണ ആണയിട്ടു് പറഞ്ഞു് അവരെ ചൂഷണം ചെയ്തു് തടിച്ചുകൊഴുത്ത പുരോഹിതന്മാരെയും, ഇലക്ഷനിൽ നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങളെ ഫാഷിസത്തിന്റെ “പാക്കാൻ” പിടിക്കും എന്നു് ജനങ്ങളെ ഭയപ്പെടുത്തി അവരുടെ വോട്ടു് നേടി അവരെ ചൂഷണം ചെയ്തു് കുളിപ്പിച്ചു് കിടത്തിയ രാഷ്ട്രീയപ്പാർട്ടികളെയും ലോകചരിത്രത്തിന്റെ ഭൂതകാലത്തിലും വർത്തമാനകാലത്തിലും എമ്പാടും കാണാൻ കഴിയും.
ഒരു ഗതികേടേയുള്ളു: അത്തരം ലോകചിത്രങ്ങൾ ഉൾക്കണ്ണുകൾകൊണ്ടു് കാണാനും വിലയിരുത്താനും വേൾഡ് ഹിസ്റ്ററിയിൽ ഒരു ബിരുദമോ, ബിരുദാനന്തരബിരുദമോ, ഡോക്ടറേറ്റോ ഉണ്ടായാൽ മാത്രം പോരാ; ഉണ്ടാവണമെന്നു് നിർബന്ധം പോലുമില്ല. നിങ്ങളുടെ “പേഴ്‌സണൽ ഹിസ്റ്ററിയുടെ” ഉത്ഭവവും ഗതിയും വികാസവും അനുസരിച്ചു്, ഒന്നുകിൽ നിങ്ങൾക്കതിനു് കഴിയും, അല്ലെങ്കിൽ നിങ്ങൾക്കതിനു് കഴിയില്ല.
ഒരു ബിരുദം വഴി, ആ വിഷയത്തിൽ അറിവുണ്ടെന്ന തോന്നൽ ആ വിഷയത്തെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത സാധുക്കളിൽ ജനിപ്പിക്കാൻ കഴിഞ്ഞേക്കാം എന്നല്ലാതെ, അതു് യാതൊരു കാരണവശാലും ആ വിഷയത്തിൽ നിങ്ങൾക്കു് സഫിഷ്യന്റായ അറിവുണ്ടു് എന്നതിന്റെ തെളിവല്ല. ഒരു വിഷയത്തിലെ അറിവിന്റെ സമുദ്രത്തിലേക്കു് നീർക്കാങ്കുഴി ഇടാനുള്ള ഒരു “സ്പ്രിങ് ബോർഡ്” മാത്രമാണു് ആ വിഷയത്തിലെ ബിരുദം. ഒരു ഔദ്യോഗിക ബിരുദം വഴി നിങ്ങൾക്കു് ഉള്ളതായി ആരോ സർട്ടിഫൈ ചെയ്തു് നല്കുന്ന അറിവുകൾ, യാഥാർത്ഥത്തിൽ ആ അറിവുകൾ ഉൾക്കൊള്ളാൻ വേണ്ടത്ര “മൂളയുള്ള” ആർക്കും ഓട്ടോഡൈഡാക്ട് ആയി നേടാൻ കഴിയുന്നവയാണു്.
വൈജ്ഞാനികമായി ലോകം ഇന്നു് ഇവിടെ എത്തി നിൽക്കുന്നോ, അവിടേക്കു് ലോകത്തെ നയിച്ചവരുടെ മുൻപന്തിയിൽ നിൽക്കുന്നവരിൽ അനേകരും ഓട്ടോഡൈഡാക്ട്സ് ആയിരുന്നു. ഒരർത്ഥത്തിൽ, വൈജ്ഞാനികലോകത്തിൽ സത്യങ്ങൾ തേടിയവരും, തേടുന്നവരുമായ എല്ലാ മനുഷ്യരും ഓട്ടോഡൈഡാക്ട്സ് ആണു്. കാരണം, അറിവിന്റെ ലോകത്തിലെ ആയിരം വിഷയങ്ങളിലൊന്നിൽ ഒരു കുഞ്ഞുബിരുദം സമ്പാദിച്ചതോടെയോ, “പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്ന വിഘടനവാദികൾക്കും പ്രതിക്രിയാവാദികൾക്കുമിടയിലെ അന്തര്‍ധാരയെപ്പറ്റി” കുമാരപിള്ളമാർ നടത്തുന്ന സ്റ്റഡിക്ലാസ്സുകളിലൂടെ ഏതെങ്കിലുമൊരു സർവ്വലോകരക്ഷാപ്രത്യയശാസ്ത്രത്തെ പരിചയപ്പെടുന്നതോടെയോ, സമസ്തപാപസംഹാരി എന്നവകാശപ്പെടുന്ന ഒരു മതഗ്രന്ഥത്തെപ്പറ്റിയോ, അതിന്റെ ദിവ്യജ്ഞാനിയായ ഉപജ്ഞാതാവിനെപ്പറ്റിയോ കേട്ടിടത്തു് കേട്ടറിഞ്ഞതോടെയോ അട്ടത്തു് കയറ്റിവച്ചു് പൊടിപിടിപ്പിക്കാവുന്നതല്ല അറിവു് എന്ന പ്രണയി(നി)യോടുള്ള പ്രതിബദ്ധത.
മതത്തിലായാലും രാഷ്ട്രീയത്തിലായാലും, മനുഷ്യരെ ഭയപ്പെടുത്തി സ്വാർത്ഥലാഭം കൊയ്യാൻ ശ്രമിക്കുന്നവരെയാണു് മനുഷ്യർ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതു്.
Apr 21, 2019, 11:22 AM
ഇന്നലെ മുതൽ സ്ട്രീമിൽ “കേരളം ചുവക്കട്ടെ” എന്നൊരു ആഹ്വാനം കാണുന്നു. ഫ്രണ്ട് ലിസ്റ്റിൽ നിന്നും മൂന്നു് പ്രാവശ്യമായി ആയിരത്തിലേറെ മാർക്സിയൻ പോരാളികളെ ഒഴിവാക്കിയതു് നന്നായി. അല്ലെങ്കിൽ സ്ട്രീം മൊത്തം രക്തമയമാവുകയും, കലിംഗയുദ്ധശേഷം യുദ്ധക്കളം കണ്ട അശോകനെപ്പോലെ, എനിക്കു് മനസ്സമാധാനത്തിനു് വേണ്ടി ബുദ്ധമതത്തിൽ അഭയം തേടേണ്ടിവരികയും ചെയ്തേനെ!
ടി.പി. ചന്ദ്രശേഖരന്റെ രക്താഭിഷിക്തമായ മൃതശരീരത്തിന്റെ ഒരു ചിത്രവും സ്ട്രീമിൽ എവിടെയോ കണ്ടിരുന്നു. “കേരളം ചുവക്കട്ടെ” എന്ന ആഹ്വാനബാനർ ആ ചിത്രം കൂടി ചേർത്തായിരുന്നെങ്കിൽ, ചുവപ്പിന്റെ ഏതു് നുവാൻസിലേക്കാണു് കേരളം ചുവക്കേണ്ടതെന്നു് വോട്ടർമാർക്കു് ഒറ്റനോട്ടത്തിൽത്തന്നെ പിടികിട്ടിയേനെ!
“Fifty Shades of Grey” എന്നപോലെ, മനുഷ്യരക്തത്തിന്റെ “Fifty-one” Shades of Red-ൽ ഏതു് ഷെയ്‌ഡിലൂടെയാണു് കേരളത്തിൽ മാർക്സിസം മാനിഫെസ്റ്റ് ചെയ്യുന്നതെന്നു് അറിഞ്ഞാലല്ലേ വോട്ടർമാർക്കു് ശരിയായ സ്ഥാനം നോക്കി കുത്താൻ പറ്റൂ? വോട്ടേഴ്സ് ആണെങ്കിൽ സന്ദേശം സിൽമയിലെ ഉത്തമനെപ്പോലെയാണു്. കത്തിവരാൻ, പഴയ ഇൻഡ്യൻ ട്യൂബ് ലൈറ്റുകൾ പോലെ, അല്പം സമയമെടുക്കും. ബാനർ ഡിസൈൻ ചെയ്യുന്ന കുമാരപിള്ളമാരും അനന്തശങ്കരഗോപാലന്മാരും ഗുരുതരമായ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, എന്താവും കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഗതി?
ഇൻഡ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പു് അടുക്കളവാതിൽക്കലെത്തി നിൽക്കുന്ന ഈ വൈകിയ വേളയിൽ, കേരളത്തിലെ ജനങ്ങൾ ആർക്കു് വോട്ടു് ചെയ്യണം, ആർക്കു് വോട്ടു് ചെയ്യരുതു് എന്നൊന്നും പറയാൻ ഞാനാളല്ല. എങ്കിലും, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ മൗലികമായ മനുഷ്യാവകാശങ്ങളുടെ നാരായവേരിനെ അരിവാളും ചുറ്റികയും, വടിവാളും കൊട്ടോടിയും ഉപയോഗിച്ചു് അരിഞ്ഞും കൊട്ടിയും, വെട്ടിയും അടിച്ചും നശിപ്പിക്കാത്ത ഏതെങ്കിലും പാർട്ടിയെ വോട്ടു് ചെയ്തു് ജയിപ്പിച്ചാൽ നിങ്ങൾക്കു് പിന്നീടു് നിരാശപ്പെടേണ്ടിവരില്ല. ഇനി, അഥവാ ഒരു കൈയബദ്ധം പറ്റി, അർഹതയില്ലാത്ത ആരെയെങ്കിലും അധികാരത്തിലേറ്റിയാൽ, അതിന്റെ പേരിൽ കരഞ്ഞുവിളിക്കേണ്ട കാര്യമൊന്നുമില്ല. ഒരിക്കൽ അധികാരത്തിലേറ്റിയ ഊളകളെ, അതിനേക്കാൾ പതിന്മടങ്ങു് ശക്തിയോടെ, മറ്റൊരിക്കൽ അവിടെനിന്നും വലിച്ചു് താഴെയിട്ടിട്ടുള്ളവരും, എക്കാലവും അതിനു് കഴിവുള്ളവരുമാണു് ജനങ്ങൾ.
അറിയാത്തവർക്കായി: വ്യക്തിസ്വാതന്ത്ര്യവും, അഭിപ്രായസ്വാതന്ത്ര്യവും, ആരാധനാസ്വാതന്ത്ര്യവുമെല്ലാം ബിജു മേനോനും, അശോകനും, സന്തോഷ് പണ്ഡിറ്റിനും, മണിയാശാനും, ഒറ്റച്ചങ്കനും ഇരട്ടച്ചങ്കനും മുച്ചങ്കനുമെല്ലാം ഒരുപോലെ അവകാശപ്പെട്ട സ്വാതന്ത്ര്യങ്ങളാണു്.
സുരേഷ് ഗോപിയോടു് ഒരു വാക്കു്: മാർക്സിയൻ കമ്മ്യൂണിസ്ററ് ലോകത്തിൽ കുടുംബത്തെ പൊതുവെയും, സ്ത്രീകളെ പ്രത്യേകിച്ചും – അവർ ഗർഭിണികളായാലും അല്ലെങ്കിലും – എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി മാർക്സ് കൃത്യമായ രൂപരേഖകൾ എഴുതിവച്ചിട്ടുണ്ടു്. അതിനനുസരിച്ചു് മുന്നേറുന്നവരാണു് ഞങ്ങൾ കേരളത്തിലെ മാർക്സിസ്റ്റുകൾ. ആ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തുന്ന ആരെയും ഞങ്ങൾ ഇതുവരെ വച്ചുപൊറുപ്പിച്ചിട്ടില്ല, ഇനി പൊറിപ്പിക്കുകയുമില്ല. ശ്രദ്ധിച്ചാൽ നിങ്ങൾക്കു് കൊള്ളാം.
Apr 23, 2019, 11:55 AM
തിരുവനന്തപുരത്തു് കൈപ്പത്തിക്കു് കുത്തിയപ്പോൾ താമരയിൽ ലൈറ്റ് തെളിഞ്ഞത്രെ! കേരളത്തിന്റെ ഒരു രീതി വച്ചു് എവിടെയെങ്കിലും ഒരു ലൈറ്റ് തെളിയുന്നതു് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു അത്ഭുതമാണു്. അതുപോലൊരു സെൻസേഷനെ തൃശ്ശൂരിലെ പുലിക്കളിയുടേതിൽ നിന്നും ഒട്ടും കുറവല്ലാത്ത ചമയങ്ങളോടെ ആഘോഷിക്കുകയാണു് മലയാളികൾ ചെയ്യേണ്ടതു് എന്നാണെന്റെ പക്ഷം. സാങ്കേതികമായി പറഞ്ഞാൽ, കൈപ്പത്തിക്കു് മനുഷ്യർ കുത്തുകയല്ല, വെട്ടുകയോ, വീക്കുകയോ ആണു് ചെയ്യാറുള്ളതു്. കൈപ്പത്തിക്കു് കുത്തിയപ്പോൾ താമരയിൽ ലൈറ്റ് തെളിഞ്ഞതിന്റെ കാരണം തേടേണ്ടതു്, ഒരുപക്ഷേ, ഈ സാങ്കേതികതയിലാണെന്നു് തോന്നുന്നു. മല്ലു ലോകത്തിലെ ബുദ്ധിജീവികളും, സാങ്കേതിക വിദഗ്ദ്ധരും ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും.
അതുപോലെ, കണ്ണൂരിൽ അരിവാളിനു് കുത്തിയപ്പോൾ വോട്ടു് താമരക്കു് പോയത്രെ! കണ്ണൂരിന്റേതു് മാത്രമായ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ, ബാലറ്റ് പേപ്പറിലെ പടത്തിൽ അരിവാളാണെങ്കിലും, വോട്ടേഴ്സ് കുത്തേണ്ടതു് വടിവാളിനാണു്. അരിവാളുകൊണ്ടു് ഏറിയാൽ അരിയാനോ, ഇനി അങ്ങേയറ്റം പോയാൽ, പൈങ്കിളികൾക്കു് ഭാവിയിൽ വിപ്ലവത്തിലൂടെ സ്വന്തമാക്കാൻ കഴിയുന്ന വയലുകൾ കൊയ്യാനോ കഴിഞ്ഞേക്കാം എന്നല്ലാതെ, അന്തസ്സായി വേണ്ടിടത്തു് ഒരു കുത്തു് കുത്താൻ സാധിക്കില്ല. കുത്താനും വെട്ടാനും വടിവാളുകൾക്കുള്ള ശേഷി അരിവാളുകൾക്കില്ല.
ഇത്തരം സില്ലി കാര്യങ്ങൾ പോലുമറിയാതെ, ഭാരതത്തിൽ എന്തു് ജനാധിപത്യം സ്ഥാപിക്കാനാണു് ആളുകൾ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി വോട്ടു് ചെയ്തു് വിരൽ വിടക്കാക്കുന്നതെന്നും, തമ്മിൽത്തമ്മിൽ വെട്ടിച്ചാവുന്നതെന്നും എനിക്കു് മനസ്സിലാകുന്നില്ല.
Apr 24, 2019, 1:42 PM
ഉത്തരങ്ങളിലൂടെ മാത്രമല്ല, ചോദ്യങ്ങളിലൂടെയും മനുഷ്യർക്കു് അവരുടെ ബൗദ്ധികനിലവാരം വെളിപ്പെടുത്താം. ചോദ്യകർത്താക്കൾ ബുദ്ധിജീവികളോ, അതോ കംപ്ലീറ്റ് ഊളകളോ എന്ന ആക്കഡെമിക് ചോദ്യത്തിന്റെ ഉത്തരം, ചോദ്യോത്തരവേളയിൽ അവർ സ്ഥിതി ചെയ്യുന്നതു് “വൺ റ്റൂ ത്രീ”, “കടക്കു് പുറത്തു്!” “നികൃഷ്ടജീവി”, തുടങ്ങിയ മല്ലു-മാർക്സിയൻ വൈജ്ഞാനികമണ്ഡലത്തിന്റെ പരിധിക്കുള്ളിലോ, അതിനു് വെളിയിലോ എന്നതിനനുസരിച്ചായിരിക്കുമെന്നേയുള്ളു. ഉള്ളിലെങ്കിൽ, ഉള്ളിലുള്ളവർക്കു് വായ തുറക്കുന്ന ചോദ്യകർത്താക്കളെല്ലാം ബുദ്ധിജീവികളായിരിക്കും. വെളിയിലെങ്കിൽ, ഉള്ളിലുള്ളവരൊഴികെയുള്ള മനുഷ്യജീവികൾക്കു് – “കംപ്ലീറ്റ് ആക്ടർ” എന്നൊക്കെ പറയുന്നപോലെ – അവർ സബ്സ്റ്റൻസ് ഒന്നുമില്ലാത്ത കംപ്ലീറ്റ് ഊളകളായിരിക്കും, അഥവാ നോയിസ് ലെവലിൽ മല്ലു ദേവാലയങ്ങളിലെ ഉച്ചഭാഷിണികളെ തോൽപ്പിക്കുന്നവിധം ശബ്ദമുഖരിതമായ അർത്ഥശൂന്യതകൾ തുപ്പിയും തൂറിയും അന്തരീക്ഷത്തെ സ്ഥിരം മലീമസമാക്കുന്ന കാലിപ്പാട്ടകളായിരിക്കും.
Apr 25, 2019, 11:20 AM
സാദ്ധ്യതകളും ഗൂഢാലോചനകളും
എല്ലാ റോഡുകളും റോമിലേക്കു് നയിക്കുന്നു എന്നൊരു പ്രയോഗമുണ്ടു്. ഏകദേശം രണ്ടു് സഹസ്രാബ്ദങ്ങൾക്കു് മുൻപു് റോം ലോകശക്തി ആയിരുന്ന കാലത്താവണം അതിന്റെ ഉത്ഭവം. അതിൽ നിന്നും വന്നതാണോ എന്നറിയില്ല, എല്ലാ വഴികളും ദൈവത്തിലേക്കു് നയിക്കുന്നു എന്നും ചിലർ പറയാറുണ്ടു്. താൻ സഹിഷ്ണുതയുള്ള ഒരു ദൈവഭക്തനാണെന്നു് വരുത്തുക എന്നതാണു് ആ പ്രയോഗത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിയിൽ യഥാർത്ഥമായി നിലനിൽക്കുന്ന റോമിലേക്കു് ഭൗതികമായതും, സങ്കല്പസൃഷ്ടിയായതിനാൽ യഥാർത്ഥമായ നിലനില്പില്ലാത്ത ദൈവത്തിലേക്കു് ഭൗതികമല്ലാത്തതുമായ പല വഴികൾ സാദ്ധ്യമാണു്. ദൈവത്തിലേക്കുള്ള പല വഴികളുടെ സാദ്ധ്യതയാണു് മനുഷ്യരുടെ ഇടയിൽ വ്യത്യസ്തമതങ്ങൾ രൂപമെടുക്കാൻ കാരണമായതു്. റോമിലേക്കുള്ള പല വഴികൾ വ്യത്യസ്തഹൈവേകൾക്കു് ജന്മം നൽകി.
അതുപോലെതന്നെ, മിക്കവാറും എല്ലാ കാര്യങ്ങൾക്കും വ്യത്യസ്തമായ സാദ്ധ്യതകളുണ്ടു്. ഉദാഹരണത്തിനു്, വോട്ടിങ് മെഷീനു് വേണമെങ്കിൽ – പ്രോഗ്രാം സ്പെസിഫിക് ആയി – കുത്തുന്ന വോട്ടു് കുത്തിയതുപോലെ കാണിക്കാം, എങ്ങും കുത്താത്തതുപോലെ കാണിക്കാം, കുത്തിയിടത്തല്ല കുത്തിയതെന്നു് കാണിക്കാം, വേണ്ടാത്തിടത്താണു് കുത്തിയതെന്നു് കാണിക്കാം. അവസാനം, ഒരു ഉപസംഹാരഉപഹാരം എന്നപോലെ, അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിൽ ആനന്ദനു് കിത്താബ് വായിക്കാൻ മണ്ണെണ്ണദീപം കൊളുത്തിവച്ച ശ്രീമാൻ പരമൻ പ്രകാശനെപ്പറ്റി രണ്ടു് വരി കവിത ചൊല്ലി സമ്മതിദായകനെ കേൾപ്പിക്കുകയുമാവാം.
ഭൂമി ഉരുണ്ടതോ, പരന്നതോ, ചതുരക്കട്ട മോഡലോ ആവാം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടാവാം ഇല്ലായിരിക്കാം. വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമിച്ചതു് ഇസ്ലാമിസ്റ്റുകളോ ജൂതരോ മങ്ഗോളിയരോ ആവാം. എല്ലാം കോൺസ്പിരസി തിയറികൾക്കു് വളക്കൂറുള്ള മണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാദ്ധ്യതകളാണു്. അത്തരം സാദ്ധ്യതകളിൽ നിന്നും മനുഷ്യർ അവരുടെ തലയ്ക്കു് താങ്ങാവുന്നതും, നിലപാടുകൾക്കു് ഗുണകരവുമായ ഒരു സാദ്ധ്യത തിരഞ്ഞെടുക്കുന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന സമ്മതിദായകർ വോട്ടിങ് മെഷീന്റെ കാര്യത്തിൽ ചെയ്യുന്നതും അതുതന്നെ.
ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും നിലപാടുകളും ആ വ്യക്തി വളർന്നതും, വളർത്തപ്പെട്ടതുമായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള അനുഭവങ്ങളുടെയും കണ്ഡീഷനിങ്ങിന്റെയും ഫലമായി, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യമാക്കുന്നവിധം, സ്ഥിരമായി മനസ്സിൽ രൂപപ്പെടുന്നവയായതിനാൽ, ഒരുവൻ തിരഞ്ഞെടുക്കുന്ന വ്യക്തിനിഷ്ഠമായ സാദ്ധ്യതകൾക്കു് വെളിയിലുള്ളവയെ, അവ വസ്തുനിഷ്ഠമായവയായാൽ പോലും, തന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല എന്നതിന്റെ മാത്രം പേരിൽ അവയെ തള്ളിക്കളയാൻ അവനു് മടിയുണ്ടാവില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് മനസ്സിലാക്കിയശേഷം അംഗീകരിക്കപ്പെടുകയും അനുഗമിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളെ, ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് ക്രമേണയെങ്കിലും ഒരുപക്ഷേ തിരുത്താൻ കഴിഞ്ഞേക്കാം. ഒരിക്കൽ ശരിയായിരുന്ന കാര്യങ്ങൾ നവീനമായ ശാസ്ത്രോപകരണങ്ങളുടെ സഹായത്തോടെയും മറ്റും, തെറ്റായിരുന്നു എന്നു് പിന്നീടു് തെളിയിക്കപ്പെട്ടാൽ, പഴയ ധാരണകളെ തിരുത്താൻ മനുഷ്യർക്കു് ബുദ്ധിമുട്ടൊന്നും വരാറില്ല എന്നതുപോലെ. പക്ഷേ, പൈതൃകവും ആചാരപരവും, തന്മൂലം വൈകാരികവുമായി ഏറ്റെടുക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ അതു് പര്യാപ്തമല്ലെന്നു് മാത്രമല്ല, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യവുമായിരിക്കും. കാരണം, പൊതുവായ ഒരു റെഫെറെൻസ് ഫ്രെയിം ഇല്ലാത്തിടത്തു് ആശയപരമായ ഒരു എക്സ്ചേഞ്ച് ദുഷ്കരമാണു്.
ശ്രീലങ്കയിൽ മുന്നൂറിലേറെ മനുഷ്യർ കൊലചെയ്യപ്പെട്ട ചാവേറാക്രമണം അങ്ങേയറ്റം നീചമായ ഒരു ക്രൂരകൃത്യമാണെന്നു് നിരുപാധികം അംഗീകരിക്കാൻ ചിലർക്കെങ്കിലും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതപരവും സാംസ്കാരികവുമായ കണ്ഡീഷനിങ് വഴി “വൺ വേ ട്രാഫിക്” മോഡസിലേക്കു് ഉടച്ചുവാർക്കപ്പെട്ട യാന്ത്രികജീവികൾക്കു് സ്വപക്ഷത്തിന്റെ തെറ്റുകൾ അംഗീകരിക്കുന്നതു് മരിക്കുന്നതിനു് തുല്യമാണു്. തങ്ങളെ ആരും പ്രതിക്കൂട്ടിലാക്കാതിരിക്കാൻ മിന്നൽ വേഗതയിലാവും ഇക്കൂട്ടർ ഇത്തരം വാർത്തകളോടു് പ്രതികരിക്കുന്നതു്. വാർത്ത വന്നു് സെക്കന്റുകൾക്കുള്ളിലുള്ള അവരുടെ പ്രതികരണങ്ങൾ കണ്ടാൽ, അതുപോലുള്ള വാർത്തകൾക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ചു് കാത്തിരുന്നു് പ്രതികരിക്കാനായി ആരോ അവരെ കൂലികൊടുത്തു് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നേ തോന്നൂ. ചാവേറാക്രമണം I. S. ഏറ്റെടുത്താലും, “I. S. പാവങ്ങൾ” ഈവിധം ക്രൂരകൃത്യങ്ങൾ ചെയ്യുന്നതു് ഗതികേടു് കൊണ്ടാണെന്നും, അതിന്റെയെല്ലാം അടിസ്ഥാനകാരണം അമേരിക്കയോ, ഇസ്ലാമിസ്റ്റുകൾ അവരുടെ നിത്യശത്രുക്കളായി വാഴിച്ചു്, നിത്യേന സന്ദർശിച്ചു്, പൂജയും ഹോമവും അർപ്പിക്കുന്ന, യുക്തിവാദികളടക്കമുള്ള മറ്റാരെങ്കിലുമോ ആണെന്നും സ്ഥാപിച്ചില്ലെങ്കിൽ സ്വസ്ഥത കിട്ടാത്ത, ഒരു പ്രത്യേകതരം അതിജീവനതന്ത്രത്തിന്റെ ഉടമകളാണവർ! അതിനായി അവർ നിരത്താറുള്ള ആർഗ്യുമെന്റുകളാണു് അതിലും ഉദാത്തം! അബ്‌സെർഡിറ്റിയുടെ ലോകത്തിലെ അതുല്യമുത്തുമണികളായി വാഴ്ത്തപ്പെടേണ്ട അമൂല്യതകളാണവയോരോന്നും!
ഇത്തരം “ഒബ്സെസിവ്-കംപൽസിവ് ന്യുറോസിസ്” ബാധിച്ച പ്രതികരണത്തൊഴിലാളികളെ മതങ്ങളിൽ മാത്രമേ കാണാൻ കഴിയൂ എന്ന തെറ്റിദ്ധാരണ വേണ്ട. കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ ഇത്തരക്കാരുടെ “ചാകര” തന്നെയുണ്ടു്.
അത്യാവശ്യമായി ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിന്റെ ബ്ലൂ ലൈറ്റ് കണ്ടാലോ, സൈറൺ കേട്ടാലോ വഴി കൊടുക്കുന്നവരല്ല “പ്രബുദ്ധറൗഡികളായ” മലയാളികൾ. മല്ലുക്കളുടെ നാട്ടിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ തിയറിയിലും പ്രാക്ടീസിലും പരീക്ഷകൾ പാസ്സാകണമെന്ന നിബന്ധനയൊന്നുമില്ല. കൈമടക്കു് കൊടുത്താൽ ലൈസൻസ് നേടാം, കയ്യൂക്കുണ്ടെങ്കിൽ എവിടെയും ഇടിച്ചു് കയറാം. മന്ത്രിയുടെ വാഹനവ്യൂഹത്തിനുവേണ്ടി അത്യാസനാവസ്ഥയിലെത്തിയ രോഗിയുമായി പോകുന്ന ആംബുലൻസ് ആയാലും, സൈഡൊതുക്കി നിർത്തിയിടേണ്ടതു് ആംബുലൻസ് ഡ്രൈവറുടെ “ഭരണഘടനാപരമായ” ബാദ്ധ്യതയും, നിലനില്പിന്റെ അനിവാര്യതയുമാണെന്നു് കരുതുക മാത്രമല്ല, അതിനുവേണ്ടി – മന്ത്രി ഞമ്മന്റെ പാർട്ടിക്കാരനാണെങ്കിൽ – രാപകലില്ലാതെ വാദിക്കുക കൂടി ചെയ്യുന്ന ഊളകളുടെ നാട്ടിൽ, ആംബുലൻസ് വരുന്നതു് കണ്ടാൽ, പബ്ലിക് റോഡുകളുടെ സമ്പൂർണ്ണാവകാശികളായ “നാട്ടിൽ പ്രഭുക്കൾ” അവരുടെ വണ്ടി സൈഡൊതുക്കിക്കൊടുക്കും എന്നു് കരുതുന്നതാണു് വിഡ്ഢിത്തം.
“മോളിൽ നല്ല പിടുത്തമുള്ളവരാണു്” നാട്ടിൽ പ്രഭുക്കൾ. അതുകൊണ്ടാണു്, ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിനു് വഴികൊടുക്കൂ എന്നു്, “ആളകലം പാറവെടിയേയ്” എന്ന പാറവെടിക്കാരന്റെ കൂവലിനെ ഓർമ്മിപ്പിക്കുമാറു്, മുഖ്യമന്ത്രി ആപ്പീസിനു് ഫെയ്‌സ്ബുക്കിലൂടെ അലമുറയിടേണ്ടി വരുന്നതു്. ഒരു പരിഷ്കൃതസമൂഹത്തിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത അവസ്ഥ! ആ കുഞ്ഞിനെ ട്രാൻസ്‌പോർട്ട് ചെയ്യാൻ എന്തുകൊണ്ടു് ഒരു ഹെലികോപ്റ്റർ ഉപയോഗിച്ചില്ല എന്ന ചോദ്യത്തെ തത്സമയപ്രതികരണചാവേറുകൾ നേരിട്ടതു്, പറന്നുയരുന്ന ഹെലികോപ്റ്ററിലെ അന്തരീക്ഷമർദ്ദവ്യതിയാനം താങ്ങാൻ കുഞ്ഞിനു് കഴിയില്ല എന്ന ആർഗ്യുമെന്റിലൂടെയായിരുന്നു. ബരോമീറ്ററുകൾ ഫിറ്റ് ചെയ്ത ഹെലികോപ്റ്ററുകൾ പൊങ്ങിയും താണും മർദ്ദത്തിന്റെ ഓസിലേഷൻസ് വിവരാവകാശനിയമപ്രകാരം ലൈവ് ഷോയിലൂടെ ജനത്തെ അറിയിച്ചുകൊണ്ടിരുന്നു.
സിംപതിയുടെ പാളത്തിലൂടെ വണ്ടി ഉരുട്ടിയാൽ നാലു് വോട്ടു് കൂടുതൽ കിട്ടുമെങ്കിൽ, അപ്പനെയോ, അമ്മയെയോ, രണ്ടുപേരെയും ഒരുമിച്ചോ കൊന്നിട്ടായാലും, കുഞ്ഞിനുവേണ്ടി കരയാൻ പറ്റിയ ഒരു സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടമായി കരുതുന്നവനെയേ മല്ലുക്കൾ രാഷ്ട്രീയത്തിലെ ഹീറോയോ, ഭീഷ്മരോ, ഹനുമാനോ, സുഗ്രീവനോ ഒക്കെ ആയി അംഗീകരിക്കൂ! അതാണു് സമൂഹത്തിന്റെ സംസ്കാരമെങ്കിൽ, രാഷ്ട്രീയക്കാർ പിന്നെയെന്തു് ചെയ്യാൻ? അവർക്കും ചെയ്യണ്ടേ ചൂഷണം? അതല്ലേ ജനാധിപത്യം?
കേരളമുഖ്യമന്ത്രി വോട്ടു് ചെയ്യാനെത്തിയ സ്‌കൂളിന്റെ ഹൈജീനിക് അവസ്ഥ വിലയിരുത്താൻ പറ്റിയ ഒരു ഫോട്ടോ കണ്ടിരുന്നു. ആ ഫോട്ടോ കണ്ടപ്പോൾ ആദ്യം തോന്നിയതു്, വോട്ടു് ചെയ്യാനായി കേരളമുഖ്യമന്ത്രി എന്തിനു് മോദിയുടെ ഗുജറാത്തിൽ പോയി എന്നായിരുന്നു. BJP- യോ, കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലാതെ, നംബർ വൺ കേരളത്തിലെ സ്‌കൂളുകളിൽ അതുപോലൊരു ദയനീയാവസ്ഥ സ്ഥിതി ചെയ്യുന്നുണ്ടെന്നു് ചിന്തിക്കാൻ പോലും എനിക്കു് കഴിയുമായിരുന്നില്ല. മാർക്സിയൻ സഖാക്കൾ അവരുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളിലൂടെ അവരുടെയത്ര ബുദ്ധിയില്ലാത്ത ജനങ്ങളെ ബോധവത്കരിക്കാനായി പ്രചരിപ്പിക്കുന്ന വിവരണങ്ങളും വിശദീകരണങ്ങളും കംപ്ലീറ്റ് വസ്തുനിഷ്ഠമാണെന്നു് വിശ്വസിക്കുന്ന ഒരു “നിഷ്ക്കു” എന്ന നിലയിൽ, അതൊരു ഫോട്ടോ ഷോപ്പ് ചതിയാണെന്ന നിഗമനത്തിൽ എത്തുകയേ എനിക്കു് നിവൃത്തിയുണ്ടായിരുന്നുള്ളു.
ഭാഗ്യത്തിനു്, അടുത്ത സെക്കൻഡിൽത്തന്നെ, വളഞ്ഞ വാലിനെ നേരെയാക്കുന്ന പതിവു് രീതിയിലുള്ള ഒരു വിശദീകരണം ഒരു സഖാവിന്റേതായി വന്നു: അതൊരു പ്രൈവറ്റ് സ്‌കൂളാണത്രെ! ആ പ്രൈവറ്റ് സ്‌കൂൾ കേരളത്തിലാണെങ്കിലും, സംഭവത്തിന്റെ ദൂഷ്യവശം ബൂർഷ്വാസിയുടെ തലയിൽ വച്ചുകെട്ടാമെന്നറിഞ്ഞതു് എനിക്കു് നൽകിയ ആശ്വാസം ചില്ലറയല്ല. എങ്കിലും, ഒരു ബൂർഷ്വാസി സ്‌കൂളിലെ പൂപ്പൽ പിടിച്ച മുറിയിൽ പോയി ഒരു ഇടതൻ മുഖ്യമന്ത്രി വോട്ടു് ചെയ്തതു് എനിക്കൊരല്പം ശ്വാസതടസ്സം ഉണ്ടാക്കിയെന്ന വസ്തുത, ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത ഒരു ശുദ്ധഹൃദയൻ എന്ന നിലയിൽ, വായനക്കാർക്കു് മുന്നിൽ ഞാൻ മറച്ചു് വയ്ക്കുന്നില്ല.
March 2019
Mar 7, 2019, 2:02 PM
കൊലപാതകികളെയും ബഫൂണുകളെയും ഡിങ്കൻ മോഡൽ അണ്ടർവെയർ ധരിപ്പിച്ചു് ഗോദയിലിറക്കുക എന്നതാണു് ഇൻഡ്യയിൽ ഇലക്ഷൻ ജയിക്കുന്നതിനുള്ള കുറുക്കുവഴി! – പ്രതേകിച്ചും “നൂറ്റിയൊന്നു്” ശതമാനം സാക്ഷരരും, പ്രബുദ്ധരും, നവോത്ഥാനസുവിശേഷകരും, വനിതാമതിലാളികളും, കായൽനികത്തൽ മൈതാണ്ടികളും, മലകയ്യേറൽ മൈലാണ്ടികളും, ശ്രൂന്യാത്മ-ആദ്ധ്യാത്മികരായ അനോഫിലീസ് മാർ ക്യൂലക്സുകളും, “മുടിയാഹു” അക്ബർമാരും, “അമ്മാഹു” ഹുമയൂൺമാരും, മാർക്സിസ്ററ്-കമ്മ്യൂണിസ്ററ് ഹൈദർമാരുമെല്ലാം അരങ്ങുവാഴുന്ന പു-രോഗ-മനകേരളത്തിൽ!
ഒരു ചെറിയ ചോദ്യമേയുള്ളു: എന്തു് “മത്തായി” നേടാനാണു് കേരളം ഇത്തരം “മൈതാണ്ടികളെ” മതിലെഴുത്തും, മഹാറാലിയും, വൻ-പിച്ച മഹാമഹവും നടത്തി തിരഞ്ഞെടുത്തു് മയിൽപ്പീലിയും കാവടിയുമായി കേന്ദ്രത്തിലേക്കയക്കുന്നതു്? അവിടെ വടക്കൻ വീരഗാഥ മാതൃകയിൽ വല്ല “കുത്തരിയങ്കമോ”, ഹാസ്യനാടകമോ, കടുവകളിയോ, കാളകളിയോ, കാർണിവലോ മറ്റോ അരങ്ങേറുന്നുണ്ടോ?
P . S. കിഴങ്ങനു് കുരങ്ങന്റെ വാലിനെ കവയ്ക്കാതെ കടക്കാനുള്ള ആർഷഭാരതമഹാകവിസൂക്തം:
“നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു് മാറിക്കിട ശഠാ!
നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത, കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങുനീ.”
(എന്നു് അതേ കാടിന്റെ ഉള്ളിന്റെയുള്ളിൽ നിന്നും വരുന്ന മറ്റൊരു ഊളക്കുരങ്ങൻ!)
#ജനാധിപത്യം (കേരള വേർഷൻ)
Mar 8, 2019, 11:10 AM
സ്ഥിതിസമത്വം, പ്രാതിനിധ്യസമത്വം എന്നൊക്കെപ്പറയുന്നതുപോലെതന്നെ, സ്ത്രീപുരുഷസമത്വവും, ഏതു് ദുർഘടമാർഗ്ഗവും തരണം ചെയ്തു് യാത്ര തുടരാൻ കഴുതകളെ പ്രേരിപ്പിക്കുന്നവിധം, ഒരു ലക്ഷ്യം എന്ന നിലയിൽ, അവയുടെ മുന്നിൽ തൂക്കിയിടുന്ന കാററ്റുപോലെയാണു്. അതു് കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കോലുപോലും കഴുതയുടെ കഴുത്തിലാണു് ഫിറ്റ് ചെയ്യപ്പെടുന്നതു്. “എന്റെ കഴുത പാവം” എന്ന മുഖസ്തുതിയിൽ മയങ്ങുന്ന, സത്യത്തിൽ പാവങ്ങളായ, കഴുതകളെ അതൊട്ടും അലട്ടാറില്ല.
കയ്യിൽ അല്പസ്വല്പം “ദസ് കാപ്പിറ്റൽ” ഉള്ളവർക്കു് അതു് പെരുപ്പിക്കാൻ ആഘോഷങ്ങൾ വേണം. ആഘോഷിക്കുന്ന മനുഷ്യർ പണം ചിലവാക്കുന്നതിൽ പഞ്ഞം കാണിക്കുന്നവരല്ല. ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റ്റർ, ഇസ്‌ലാമിലെ നോമ്പുകാലരാത്രികൾ തുടങ്ങിയവ ഉദാഹരണങ്ങൾ. അവയുടെ എല്ലാം പിന്നിൽ ഒരുവിധത്തിലല്ലെങ്കിൽ, മറ്റൊരുവിധത്തിൽ സാമ്രാജ്യത്വശക്തികളുടെ ഗൂഢാലോചനകളുണ്ടു്. അന്തർദേശീയവനിതാദിനം, അന്തർദേശീയഅമ്മദിനം, അന്തർദേശീയപെങ്ങൾദിനം എന്നൊക്കെപ്പറഞ്ഞു് “കഠിനഹൃദയരായ” അവറ്റകൾ ഓരോരോ ആഘോഷദിനങ്ങൾ അവതരിപ്പിക്കുന്നതു് പെണ്ണുങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമാണു്. സർവ്വരാജ്യപെണ്ണുമ്പിള്ളകളേ, നിങ്ങൾ സംഘടിക്കുവിൻ! സംഘടിച്ചു് സംഘടിച്ചു് ശക്തരാകുവിൻ!
കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെയാണെങ്കിലും, ജന്മനാ സഹൃദയനും നിഷ്കുവുമായ ഒരു മനുഷ്യൻ എന്ന നിലയിൽ, ഇന്നത്തെ ഇന്റർനാഷണൽ വിമൻസ്‌ഡേയിൽ പെണ്ണുങ്ങളോടു് എനിക്കു് ഇത്രയേ പറയാനുള്ളു: നിങ്ങൾ ഇന്നേദിവസം ആഘോഷിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ, നാളെമുതൽ പകൽനേരത്തു് അറിയാവുന്ന അടുക്കളപ്പണികൾ ചെയ്തും, മക്കളെ തല്ലിയും കണ്ണുരുട്ടിക്കാണിച്ചും കുളിപ്പിച്ചും, നേരം ഇരുട്ടാൻ തുടങ്ങുമ്പോൾ പാടിപ്പഠിച്ച സന്ധ്യാപ്രാർത്ഥനകൾ ചൊല്ലിയും, രാത്രിയാമങ്ങളിൽ, പ്രപഞ്ചനാഥനായ ഈശ്വരൻ കല്പിച്ചവിധം, പ്രാണനാഥനായ കാന്തനുമായി “കാർഷികവൃത്തിയിൽ” ഏർപ്പെട്ടും, സമയമാവുമ്പോൾ പ്രസവിച്ചും, കാലമാവുമ്പോൾ റോഡ്‌സൈഡിൽ പൊങ്കാലയിട്ടുമൊക്കെ ജീവിച്ചുകൊണ്ടാൽ നിങ്ങൾക്കു് കൂടുതൽ കൊള്ളാം. എന്നെ നിങ്ങൾ കേൾക്കണമെന്നു് ഞാൻ പറയില്ല. പക്ഷെ, പൂർവ്വികരായ നിങ്ങളുടെ ആചാര്യന്മാരുടെയും ആസാമികളുടെയും നീതിസാരങ്ങൾ കേട്ടനുസരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണു്. ഇതാ അനുയോജ്യമായ ഒരു മഹദ്വചനം:
“കാര്യേഷു മന്ത്രീ കരണേഷു ദാസി, രൂപേഷു ലക്ഷ്മി, ക്ഷമയാ ധരിത്രി, സ്നേഹേഷു മാതാ, ശയനേഷു വേശ്യ, ഷഡ്കർമ്മനാരി കുലധർമ്മപത്നി”. ഈ അതിസാരവചനത്തിൽ, ഇന്ത്യയെ കണ്ടെത്താൻ കപ്പൽ കയറിയ കൊളംബസ് പാതിവഴിയിൽ അമേരിക്ക കണ്ടെത്തിയപോലെ, നിങ്ങൾക്കു് ധാരാളം ദൃഷ്ടാന്തങ്ങൾ കണ്ടെത്താനാവും.
“അറബി” അറിയാത്തവർക്കായി ആ ഗുരുസാരവചനത്തിന്റെ “വ്യാഖ്യാനം”: കാര്യത്തിൽ മന്ത്രി, പ്രവൃത്തിയിൽ ദാസി, രൂപത്തിൽ ലക്ഷ്മി (ലക്ഷ്മിയുടെ അത്ര വരില്ലാന്ന്വച്ചാൽ, ഉർവ്വശിയോ മേനകയോ രംഭയോ തിലോത്തമയോ ആയാലും ഒരുവിധം ഒപ്പിക്കാം), ക്ഷമകൊണ്ടു് ഭൂമി, സ്നേഹത്തിൽ അമ്മ, ശയനത്തിൽ വേശ്യ (ഇക്കാര്യത്തിലൊരു വിട്ടുവീഴ്ചയില്ല. വെറുതെ അപേക്ഷാഫോം പൂരിപ്പിച്ചു് സമയം കളയണ്ട). കുലധർമ്മപത്നി ആകാൻ ഈ ആറു് ഗുണങ്ങൾ ഉണ്ടായിരിക്കണം. കുലധർമ്മപത്നി ആകണം എന്നുണ്ടെങ്കിൽ മതി. അല്ലെങ്കിൽ വേണ്ട.
(“സ്നേഹത്തിൽ അമ്മയെപ്പോലെ” എന്നതു് സിൽമാലോകത്തിലെ “AMMA”-യെപ്പോലെ എന്ന അർത്ഥത്തിലല്ല. അങ്ങനെ തെറ്റിദ്ധരിച്ച ധാരാളം പൊട്ടിപ്പെണ്ണുങ്ങൾക്കു് കുലധർമ്മപത്നി പട്ടം കിട്ടാതെ പോയിട്ടുള്ളതിനാലാണു് ഇതു് പ്രത്യേകം പറയുന്നതു്. എന്റെ ഗുണദോഷിക്കൽ വഴി ആർക്കെങ്കിലും ഗുണത്തിനു് പകരം ദോഷം സംഭവിച്ചു എന്നൊരു പേരുദോഷം എനിക്കുണ്ടാവരുതു്.)
Mar 10, 2019, 2:11 PM
കേരളത്തിൽ മാത്രം ദർശിക്കാൻ കഴിയുന്ന CPI (M) എന്ന രാഷ്ട്രീയ പാർട്ടി എത്രമാത്രം decadent ആണെന്നറിയാൻ ആ പാർട്ടി ഇപ്പോഴത്തെ പാർലമെന്റ് ഇലക്ഷനിലെ ഗോദയിലേക്കു് താറുകെട്ടും തലപ്പാവും ചാർത്തി ഇറക്കിയിരിക്കുന്ന കാൻഡിഡെറ്റ്‌സിനെ നോക്കിയാൽ മതി. എന്നിട്ടും നിങ്ങൾക്കു് അതു് കാണാൻ കഴിയുന്നില്ലെങ്കിൽ, ഒന്നുകിൽ നിങ്ങൾ decadence എന്ന വാക്കിന്റെ അർത്ഥം അറിയാത്തവരായിരിക്കണം, അല്ലെങ്കിൽ നിങ്ങൾ ഒരു മല്ലു മാർക്സിസ്ററ് ആയിരിക്കണം.
ഏതിനം ഫാഷിസത്തെയും എതിർത്തു് തോല്പിക്കേണ്ട ബാദ്ധ്യത ജനാധിപത്യം എന്ന ആശയത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനുമുണ്ടു്. അക്കാര്യത്തിലൊരു തർക്കത്തിന്റെ ആവശ്യം സാമാന്യബോധമുള്ള മനുഷ്യരുടെയിടയിൽ ഉണ്ടാവാൻ വഴിയില്ല. പക്ഷെ, ഫാഷിസത്തെ എതിർക്കാനുള്ള യാതൊരു യോഗ്യതയും ഇസ്ലാമിക് ഫാഷിസത്തോടൊപ്പം കല്യാണപ്പന്തൽ പങ്കിടുകയും അന്തിയുറങ്ങുകയും ചെയ്തശേഷം അണ്ടർവെയർ പോലും മാറാതെ ഹൈന്ദവഫാഷിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കാഹളമൂതുന്ന മല്ലു മാർക്സിസ്റ്റുകൾക്കില്ല. കാരണം, മാർക്സിസമോ ലെനിനിസമോ മാവോയിസമോ കാസ്ട്രോയിസമോ “ചെഗുവേരയിസമോ” ജനാധിപത്യമല്ല, ഒരിക്കലും ആവുകയുമില്ല. അതു് കാണാൻ നിങ്ങൾക്കു് കഴിയുന്നില്ലെങ്കിൽ സംശയിക്കണ്ട: നിങ്ങൾ ഒരു മാർക്സിസ്റ്റോ ലെനിനിസ്റ്റോ മാവോയിസ്റ്റോ കാസ്ട്രോയിസ്റ്റോ ചെഗുവേരയിസ്റ്റോ ആണു്. ഒരു മാർക്സിസ്റ്റിനു് ഒരിക്കലും, ബൈ ഡെഫിനിഷൻ, ഒരു ഡെമോക്രാറ്റു് ആകാൻ കഴിയില്ലതന്നെ!
Mar 12, 2019, 10:18 AM
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഒരു ബഞ്ച് തിരഞ്ഞെടുപ്പിനു് ഫ്ലക്സുകൾ നിരോധിച്ചിരിക്കുന്നു എന്നൊരു ഇടക്കാലവിധി വിധിച്ചിരിക്കുന്നതായി ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കണ്ടു. നല്ല ചൂടുള്ള കണ്ടമാനം പട്ടികളെ മുൻപിൻ നോക്കാതെ ആരോ കടിച്ചുമുറിച്ചുതിന്നു എന്ന വാർത്ത കേട്ടാൽ രോമത്തോടെയോ അതോ രോമമില്ലാതെയോ എന്നു് ചോദിക്കുന്ന മനുഷ്യർ ജീവിക്കുന്ന ലോകമായതിനാൽ നിജസ്ഥിതി അറിയില്ല. വാർത്തയുടെ കൃത്യമായൊരു വിലയിരുത്തൽ വേണമെന്നുള്ളവർ ഈ വിധി വിധിച്ചിരിക്കുന്നതു് ബഞ്ചോ ഡസ്കോ അതോ കുരണ്ടിയോ എന്നറിയാൻ ശ്രമിച്ചാൽ നന്നായിരിക്കും. ആ വാർത്ത കണ്ടപ്പോൾ എന്റെ മനസ്സിലുദിച്ച ഒരു ചിന്ത (ചിന്ത ജെറോമുമായി ഇതിനു് ബന്ധമൊന്നുമില്ല) സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക എന്നൊരു ലക്ഷ്യമേ ഈ സ്റ്റാറ്റസിനുള്ളു.
അതായതു്, കട്ടിലക്കാലൻ കമന്റടിക്കുന്നതുപോലെ, സർവ്വലോകഫ്ലക്സുകളെയും അറഞ്ചം പുറഞ്ചം നിരോധിക്കുന്നതിനോടു് എനിക്കു് ഒരുവിധ യോജിപ്പുമില്ല. ഇക്കാര്യത്തിൽ രാഷ്ടീയക്കാരുടേതുപോലെ ശക്തമായ നിലപാടാണു് എന്റേതും. എല്ലാവിധ ഫ്ലക്സുകളും പൊതുനിരത്തുകളിൽ നിന്നും അപ്രത്യക്ഷമാവേണ്ടതുണ്ടെന്ന വിശ്വാസക്കാരനാണു് ഞാൻ. പക്ഷെ, അപവാദങ്ങൾ നിയമത്തെ സ്ഥിരീകരിക്കുന്നു എന്ന ജർമ്മൻ പ്രത്യയശാസ്ത്രവിധിപ്രകാരം, ഇവിടെയും അപവാദങ്ങൾ അംഗീകരിക്കപ്പെടേണ്ടതുണ്ടു്. വീണ്ടും അതായതു്, “ആടു് പാമ്പേ ആടാടു് പാമ്പേ, ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു് പാമ്പേ” എന്ന ശീലു് കേട്ടു് ചാഞ്ചാടിയാടുന്ന കാവിലിളം പാമ്പിനെപ്പോലെ, നിലപാടുതറകളിൽ “തൊങ്കു് കളിക്കുന്ന” നേതാക്കളുടെ ഫ്ലക്സുകളുടെ “raison d’être” ബഹുമാനിക്കപ്പെടേണ്ടതുണ്ടു്. ഉദാഹരണത്തിനു്, സഖാവു് കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരളസംരക്ഷണയാത്രയുടെ ഫ്ലക്സിനു് ഏതു് ഫുട്പാത്തിലും നിവർന്നുനിന്നു് മനുഷ്യരുടെ വഴിമുടക്കാനുള്ള അസ്തിത്വാവകാശം അനുവദിച്ചു് നല്കപ്പെടേണ്ടതുണ്ടു്.
പൊതുവേതന്നെ, സഖാവു് കൊടിയേരി ബാലകൃഷ്ണന്റെ ദീർഘവീക്ഷണങ്ങൾക്കു് കേരളജനത വേണ്ടത്ര ചെവികൊടുക്കാത്തതിനോടു് എനിക്കു് പ്രതിഷേധമുണ്ടു്. നാലു് വർഷങ്ങൾക്കു് മുൻപേതന്നെ, മാവോയിസ്ററ് വേട്ടക്കായി “തണ്ടർബോൾട്ടിനു്”(എന്താ ഒരു പേരു്!) U D F സർക്കാർ അനുവദിച്ച 40 കോടി രൂപ ആദിവാസികൾക്കു് നല്കുന്നതാണു് മാവോയിസ്റ്റുകളെ പിടിക്കാൻ കൂടുതൽ എളുപ്പമെന്നു് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ആരെങ്കിലും അതിനു് ചെവികൊടുത്തോ? അങ്ങേരുടെ സ്വന്തം പാർട്ടി ഭരിക്കാൻ തുടങ്ങിയപ്പോഴെങ്കിലും ആ നിർദ്ദേശം നടപ്പിലാക്കാമായിരുന്നു. പകരം, അവരുടെ “pollice” മന്ത്രിതന്നെ ചെയ്തതു് തണ്ടർബോൾട്ടിനെവിട്ടു് മാവോയിസ്റ്റുകളെ തോക്കിനു് ഇരയാക്കുകയായിരുന്നു! കോംപെറ്റീഷൻ വച്ചുപൊറുപ്പിക്കുന്നതു് ആത്മഹത്യാപരമാണെന്നു് അറിയുന്നവരാണു് മാർക്സിസ്റ്റുകൾ.
പാകിസ്ഥാൻ ഭീകരവാദികൾക്കെതിരെ ഇൻഡ്യ സൈനികനീക്കം നടത്തിയപ്പോഴും സഖാവു് കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു: പാടില്ല, പാടില്ല, നമ്മൾ നമ്മന്റെ സമാധാനചർച്ചയെ വിട്ടൊന്നും ചെയ്തുകൂടാ! ആരെങ്കിലും അതിനു് ചെവികൊടുത്തോ? വിശ്വസമാധാനദൂതു് എന്ന നിലയിൽ പറത്തിവിടാനായി ഒരുകൊട്ട പ്രാവുകളുമായി പാകിസ്ഥാൻ അതിർത്തിയിലേക്കു് പോകേണ്ടതുണ്ടെന്നു് അദ്ദേഹത്തിന്റെ സ്വന്തം സഖാക്കളായ മാർക്സിസ്റ്റുകാർക്കുപോലും തോന്നിയില്ല.
സമാധാനപരമായ സഹവർത്തിത്വത്തിനായി ഒരാൾ ആഹ്വാനം ചെയ്‌താൽ അതു് കേൾക്കേണ്ടതിനു് പകരം, “ഒവ്വ” എന്നുംപറഞ്ഞു് ചന്തിയിലെ പൊടിയുംതട്ടി എഴുന്നേറ്റുപോകുന്നവരാണു് മലയാളികൾ. എന്തു് ചെയ്യാൻ?
Mar 12, 2019, 11:10 AM
രാഷ്ട്രീയകളികളിൽ എതിർടീമിന്റെ തലനിറയെ ചാണകം കാണുന്നതു് സ്വന്തം തലനിറയെ ചാണകമായതുകൊണ്ടാവാനേ വഴിയുള്ളു. കാരണം, തലയിലെ ചാണകം മുഖത്തെ കണ്ണടയുടെ അതേ ഫലം ചെയ്യുമെന്നു് “അമാനവ റിലേറ്റിവിറ്റി” തിയറിയിലൂടെ ഐൻസ്റ്റൈൻ സ്ഥാപിച്ചിട്ടുണ്ടു്.
Mar 14, 2019, 11:29 AM
രാത്രി പത്തു് മണിക്കു് ഉറങ്ങാൻ കിടന്നാൽ കൃത്യം പത്തു് മിനുട്ടിനുള്ളിൽ ഉറങ്ങുകയും, അഞ്ചു് മണിക്കു് ഉണരുകയും ചെയ്യുന്ന എനിക്കു് കുറച്ചു് ദിവസങ്ങളായി ഉറക്കമേ വരുന്നില്ല. കണ്ണടച്ചുപിടിച്ചു് ഒന്നുമുതൽ നൂറുവരെ മുകളിലേക്കും, നൂറുമുതൽ ഒന്നുവരെ താഴേക്കും പലവട്ടം എണ്ണിയിട്ടും ഉറക്കത്തിന്റെ കാര്യം തഥൈവ. അനശ്വരദിവ്യാനുരാഗമൊക്കെ തോന്നിയിരുന്നകാലത്തു്, “പ്രേം കഹാനിയിലെ” ഹീറോയിൻ ആക്കാമെന്നു് കരുതി (മലയാളത്തിൽ പറഞ്ഞാൽ, ഒപ്പിക്കാൻ പറ്റുമോ എന്നു് കരുതി) തന്ത്രപൂർവ്വം സമീപിച്ച സുന്ദരിക്കോതകളിൽ നിന്നും “കൂൾ റിജക്ഷൻ” നേരിടേണ്ടിവന്നപ്പോഴെല്ലാം, അത്തരമൊരു “ആഘാതത്തിന്റെ” പാർശ്വഫലമായ നിദ്രാവിഹീനനിരാശാരാവുകളെ ഒഴിവാക്കാൻ ഈ മാത്തമാറ്റിക്കൽ സൂത്രം വളരെ ഫലപ്രദമായിരുന്നിട്ടുണ്ടു്.
“കിട്ടിയില്ലെങ്കിൽ” കുത്തിമലർത്തി പെട്രോൾ ഒഴിച്ചു് കത്തിക്കുന്ന കലാരൂപം അന്നു് നിലവിലുണ്ടായിരുന്നില്ല. “പോടാ പട്ടീ” എന്നു് പെണ്ണൊരുത്തി പറഞ്ഞാൽ, പുരുഷനൊരുത്തൻ കട്ടയും പടവും മടക്കി ഉത്സവം നടക്കുന്ന അടുത്ത അമ്പലപ്പറമ്പിലേക്കു് നീങ്ങും. അതായിരുന്നു രീതി. പെണ്ണൊരുത്തികൾ ഈശ്വരാനുഗ്രഹം തേടി കൂട്ടം കൂട്ടമായി എത്തുന്ന വിശുദ്ധ ഇടങ്ങളാണു് ഉത്സവപ്പറമ്പുകൾ പള്ളിപ്പെരുന്നാളുകൾ തുടങ്ങിയ ആദ്ധ്യാത്മികനാടകങ്ങളുടെ അരങ്ങേറ്റത്താവളങ്ങൾ. അവിടങ്ങളിൽ പുരുഷനൊരുത്തനു് സ്കോപ്പുണ്ടു്. അവിടെയും സ്കോപ്പില്ലാത്ത ഒരുത്തൻ “നാച്ചുറൽ ഇലക്ഷനിൽ” പങ്കെടുക്കാതിരിക്കുന്നതാണു് നല്ലതെന്നു് ഡാർവിൻ പറഞ്ഞിട്ടുണ്ടു്.
പക്ഷെ, ഇപ്പോൾ ഗണിതശാസ്ത്രവും സുല്ലു് പറയുന്നു. എത്രനേരം എണ്ണിയെണ്ണി തളർന്നാലും ഉറക്കത്തിനു് പകരം കൂടുതൽ ഉണർവ്വാണു് അവസ്ഥ! അവസാനം, ഒരു രക്ഷയും ഇല്ലെന്നു് വന്നപ്പോൾ, പാഴൂർപ്പടിവരെ പോയി. അപ്പോഴാണു് കാര്യം പിടികിട്ടിയതു്. ഫ്രീക്കൻ ഭാഷയിൽ പറഞ്ഞാൽ, അപ്പോഴാണു് എനിക്കു് “കത്തിയതു്”. ശശി മുതൽ സോമൻ വരെയുള്ള കമ്മ്യൂണിസ്ററ് വിരുദ്ധർ പാർലമെന്റ് ഇലക്ഷനിൽ CPI (M )-നു് വോട്ടു് ചെയ്യുമെന്ന ഹൃദയഭേദകമായ വാർത്ത കേട്ടതാണു് എന്റെ നിദ്രാവിഹീനതക്കു് കാരണം. “ഞാൻ മലയാളം ചാനലുകൾ കാണാറില്ലല്ലോ ഗുരോ” എന്ന എന്റെ “ഒബ്ജക്ഷൻ യുവർ ഓണറിനു്” പാഴൂർപ്പടി ഗുരുക്കൾ പറഞ്ഞു: “അതു് ശരിയായിരിക്കാം. പക്ഷെ, കമ്മികൾ ഷെയർ ചെയ്യുന്ന ചാനൽച്ചർച്ചാശകലങ്ങൾ നീ കാണാറില്ല എന്നു് നിനക്കുറപ്പുണ്ടോ?” എന്റെ സാറേ! അതു് കേട്ടപ്പോൾ ഞാനങ്ങു് അശുവായിപ്പോയി.
നിർത്തി, എല്ലാം നിർത്തി. ഇനി മേലിൽ കേരളത്തിലെ ചാനലുകളിൽ നിന്നുള്ള വാർത്തകളോ, ഷെയർ ചെയ്യപ്പെടുന്ന ചർച്ചകളോ കാണുന്ന പ്രശ്നമില്ല. രാത്രികളോളം ഉറക്കമില്ലാതെ വട്ടു് പിടിച്ചു് ആംബുലൻസിൽ കയറ്റി കുതിരവട്ടത്തു് എത്തിക്കപ്പെടാൻ എനിക്കു് താത്പര്യമില്ല. അതിനിടെ, മുഖ്യമന്ത്രിയുടെയോ മറ്റോ വാഹനവ്യൂഹം “ജനകീയമായി” ചീറിപ്പാഞ്ഞു് വന്നാൽ ആംബുലൻസ് കുതിരവട്ടത്തെ വട്ടാപ്പീസിൽ എത്തിപ്പെടുമോ എന്നുപോലും ഉറപ്പില്ലാത്തസ്ഥിതിക്കു് പ്രത്യേകിച്ചും!
Mar 14, 2019, 11:33 AM
പിണറായി വിജയനും, P. ജയരാജനും, M. M. മണിയും അതുപോലുള്ള മറ്റെത്രയോ ബുദ്ധിജീവികളും നയിക്കുന്ന കേരളത്തിലെ മാർക്സിസ്ററ് കമ്മ്യൂണിസ്ററ് പാർട്ടിയെ നവോത്ഥാനിക്കുന്നതിനേക്കാൾ ആയിരം മടങ്ങു് അനായാസമായി നവോത്ഥാനിക്കാൻ കഴിയുന്നതാണു് ഭാരതത്തിലെ ഹിന്ദുമതം.
Mar 16, 2019, 7:46 AM
എം. പി. അപ്പനാകുമ്പോൾ അമ്മ എം. എൽ. എ. എങ്കിലുമായിരിക്കണം. ഇന്നത്തെ ഫെമിനിസ്റ്റ് യുഗത്തിൽ എം. പി. ആണെങ്കിൽ ഒന്നുകൂടി നന്നായിരിക്കും.
Mar 19, 2019, 4:15 PM
പി. ജയരാജനെ “കാലൻ” എന്നും മറ്റും വിളിച്ചു് സദ്ബുദ്ധി വരുത്താൻ ശ്രമിച്ചാൽ വെളുക്കാൻ തേച്ചതു് പാണ്ടായതു് പോലെയാവും ഫലം. നാളെ മുതൽ പോത്തിന്റെ പുറത്തു് കയറി ഓരോ വീട്ടിലും ചെന്നു് വോട്ടു് ചോദിക്കാനാവും അങ്ങേർ തീരുമാനിക്കുക. പാർട്ടി അതിനു് ആനാംവെള്ളം തളിക്കുകയും ചെയ്യും. നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റി ആണെന്നു് മനസ്സിലാക്കി അതു് മുതലെടുക്കാൻ മല്ലുമാർക്സിസ്റ്റുകളെയും മല്ലുമാദ്ധ്യമങ്ങളെയും കഴിഞ്ഞേയുള്ളു മറ്റാരും.
പന്നിയുടെ മുന്നിൽ മുത്തു് വിതറരുതെന്നു് ബൈബിൾ പറയുന്നതു് മൂക്കുകൊണ്ടു് ചെളി ഉഴുതുമറിക്കുന്ന സ്വഭാവക്കാരായ പന്നികളുടെ മൂക്കുതുളകൾ മുത്തുകയറി അടഞ്ഞുപോകാതിരിക്കാനാണു്. ശ്വാസം കിട്ടാതെ പന്നികൾ ചത്തുപോകരുതല്ലോ.
ഉഴവുസംബന്ധമായ കാര്യങ്ങൾക്കു് വലിയ വില കല്പിക്കുന്നവരാണു് ഒട്ടകങ്ങളുടെ ലോകത്തിൽനിന്നും വരുന്ന സെമിറ്റിക് മതങ്ങളിലെ ദൈവങ്ങൾ. ഉഴവുനിലങ്ങൾ ഉഴവുകാരൻ മാത്രമേ കാണാവൂ എന്നൊരു നിയമം ഇസ്ലാമിലെ ചില വിഭാഗങ്ങളിലും, ക്രൈസ്തവസന്യാസിനികളുടെ ഇടയിലും നിലവിലുണ്ടു്. ആ നിയമം അവർ കർശനമായി പാലിക്കുന്നതു് അതൊരു ദൈവകല്പനയായതുകൊണ്ടാണു്. തമാശ മനസ്സിലാകാത്തവരും, തന്മൂലം അതു് രസിക്കാത്തവരുമാണു് ദൈവങ്ങൾ. അതുകൊണ്ടാണു് ഉഴവുനിലങ്ങളുമായി ബന്ധപ്പെട്ട കളിതമാശകൾ ഭക്തർക്കു് “റ്റബൂ” ആയിരിക്കുന്നതു്.
Mar 20, 2019, 1:13 PM
കേരളത്തിലെ കക്ഷിരാഷ്ട്രീയത്തെ താത്വികമായി അവലോകനം ചെയ്യാൻ ഒരുവനു്/ഒരുത്തിക്കു് വേണ്ട അടിസ്ഥാനയോഗ്യത, താൻ ചിന്തിക്കുന്നതുപോലെയാണു് എല്ലാ മനുഷ്യരും ചിന്തിക്കുന്നതു് എന്ന അടിസ്ഥാനരഹിതമായ ധാരണ ഇൻസ്റ്റിങ്ക്റ്റീവായി ഉണ്ടായിരിക്കുക എന്നതാണു്.
“പാർട്ടി-സെലക്ടിവ്” ആയി മാത്രം ചിന്തിക്കുന്ന ചിലരല്ലാതെ, സമൂഹത്തിന്റെ വർത്തമാനവും, അതുവഴി ഭാവിയും ജനാധിപത്യപരമായി നിർണ്ണയിക്കാനുള്ള ഭരണാനുമതി കൊലപാതകികളെ ഏല്പിച്ചാൽ കൊലപാതകം ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന ഭ്രാന്തൻരീതിയിൽ ചിന്തിക്കുന്നവരല്ല ബഹുഭൂരിപക്ഷം മനുഷ്യരും. പക്ഷേ, ഏതിനം ഭ്രാന്തരുടെയും ദൃഷ്ടിയിൽ – രാഷ്ട്രീയമെന്നോ, മതപരമെന്നോ, മാനസികമെന്നോ വ്യത്യാസമില്ലാതെ – ഭ്രാന്തു് പിടിപെട്ടിരിക്കുന്നതു് എപ്പോഴും മറ്റുള്ളവരെയാണല്ലോ.
“ഉഷ്ണം ഉഷ്ണേന ശാന്തി” എന്ന “ജ്ഞാനവചനം” ഉഷ്ണങ്ങൾക്കു് ഒരുവൻ/ഒരുവൾ നൽകുന്ന നിർവചനത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. വറചട്ടിയിൽ നിന്നു് പൊള്ളലേറ്റവനെ രക്ഷിക്കാൻ എരിതീയിൽ ഇട്ടിട്ടു് വലിയ ഗുണമുണ്ടെന്നു് തോന്നുന്നില്ല. എരിതീയിൽ നിന്നുള്ള പൊള്ളലിനു് പരിഹാരമാകാൻ ശ്രമിക്കുന്ന വറചട്ടിയുടെ കാര്യവും തഥൈവ.
കാപ്പി ചൂടാണെന്നും ചായ തണുപ്പാണെന്നും മറ്റും മുതിർന്നവർ പറയുന്നതു് ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ടു്. ഊതിയൂതിയല്ലാതെ കുടിക്കാൻ പറ്റാത്തത്ര ചൂടുള്ള ചായയുടെയോ കാപ്പിയുടെയോ അനുഭവവേദ്യമായ “ചൂടാണു്” ആ “ച്യാട്ടന്മാരും/ച്യാച്ചികളും” ഉദ്ദേശിക്കുന്ന “ചൂടു്” എന്നു് അന്നേ ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ, പിന്നീടു് മനസ്സിലായി: സംഭവം നിർവചനമാണു്, അജ്ഞരുടെ ആയുർവ്വേദമാണു്, സർവ്വോപരി, സർവ്വമാനമായ ആർഷഭാരതീയ-, ആദ്ധ്യാത്മികഡിങ്കോൾഫികളെയും പോലെ, പ്രതീകാത്മകമാണു്. ഭാഗ്യത്തിനു്, അത്തരം സാമൂഹിക ആൽമരങ്ങൾ ആസനത്തിലേക്കു് വേരുകളാഴ്ത്തി, പടർന്നുപന്തലിച്ചു് എനിക്കൊരു തണലായിത്തീരുന്നതിനു് മുന്നേ ആ ലോകത്തോടു് വിട പറയാനും, എന്റേതായ ഒരു കുഞ്ഞുലോകത്തിൽ എത്തിച്ചേർന്നു്, ആ ലോകത്തെ എന്റെ ഐഹികനിലനില്പിനു് അനിവാര്യമായ വിധം രൂപപ്പെടുത്തി അതിൽ തൃപ്തിപ്പെടാനും എനിക്കു് കഴിഞ്ഞു. അതിനു് ഞാൻ കടപ്പെട്ടിരിക്കുന്നതു് ഏതെങ്കിലും ദൈവത്തോടല്ല, മാനുഷികഗുണങ്ങൾ എന്നാൽ എന്തെന്നു് മനസ്സിലാക്കാൻ സമീപിക്കേണ്ടവരായ ഒരുപാടു് മനുഷ്യരോടാണു്. അതിൽ അധികപങ്കും ഞാനുമായി വ്യക്തിപരമായോ, സാമൂഹികമായോ, സാമുദായികമായോ, പ്രത്യയശാസ്ത്രപരമായോ, മതപരമായോ യാതൊരുവിധ ബന്ധവും ഇല്ലാത്തവരായിരുന്നു. എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവർ ഇപ്പറഞ്ഞവയിൽ ഒന്നോ മറ്റൊന്നോ വിഭാഗങ്ങളിൽ എനിക്കു് ബന്ധമുള്ളവരായിരുന്നു എന്ന കാര്യം ഇവിടെ “നന്ദിപൂർവ്വം” ഞാൻ സ്മരിക്കുന്നു.
“കൊല കൊലയേന ശാന്തി” എന്ന “ജ്ഞാനവചനം”, രാഷ്ട്രീയകൊലപാതകങ്ങളെ താത്വികമായി വിലയിരുത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയക്കാർ അവരുടെയും മറ്റുള്ളവരുടെയും കൊലകൾക്കു് നൽകുന്ന നിർവചനങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. മാർക്സ്, ലെനിൻ, സ്റ്റാലിൻ, മാവോ, പോൾ പോട്ട് തുടങ്ങിയ എത്രയോ ഉന്നതരുമായി പങ്കുവയ്ക്കാൻ അവർ ആഗ്രഹിക്കുന്ന അവരുടേതായ ലോകങ്ങളും ആ ലോകങ്ങളിലെ അവരുടേതായ നിർവചനങ്ങളും!
അവരുടെ ലോകം, അവരുടെ ജീവിതം. ഞാനടക്കമുള്ള മറ്റു് മനുഷ്യരുടെ ജീവിതത്തെ ആ ലോകത്തിലേക്കും, ആ നിർവചനങ്ങളുടെ പരിധികൾക്കുള്ളിലേക്കും ഒതുക്കി പരിമിതപ്പെടുത്താൻ അവർ ശ്രമിക്കാത്തിടത്തോളം, അതിനെതിരായി എന്തെങ്കിലും പറയേണ്ട ആവശ്യമോ, പറയണമെന്ന ആഗ്രഹമോ എനിക്കില്ല.
Mar 23, 2019, 10:14 AM
ഭാരതം ശൈത്താനും പിശാശിനുമിടയിൽ! ജീർണ്ണത ബാധിച്ച വലതുപക്ഷപാർട്ടികളിൽ നിന്നും ഭാരതത്തെ രക്ഷപെടുത്താൻ അജീർണ്ണം ബാധിച്ച ഇടതുപക്ഷപാർട്ടികൾ. അഥവാ, ജീർണ്ണത ബാധിച്ച ഇടതുപക്ഷപാർട്ടികളിൽ നിന്നും ഭാരതത്തെ രക്ഷപെടുത്താൻ അജീർണ്ണം ബാധിച്ച വലതുപക്ഷപാർട്ടികൾ.
Mar 23, 2019, 10:51 AM
ഇടതുകക്ഷം, വലതുകക്ഷം!
രണ്ടും കക്ഷമാണു് സുഹൃത്തുക്കളേ! രണ്ടിലും രോമമുണ്ടു് സുഹൃത്തുക്കളേ! അടിസ്ഥാനപരമായി രണ്ടും വെറും രോമമാണു് സുഹൃത്തുക്കളേ! രോമം തമിഴിൽ മൈരാണു് സുഹൃത്തുക്കളേ! സഹജീവികളുമായുള്ള പെരുമാറ്റമര്യാദകളിൽ തമിഴർ മലയാളികളെക്കാൾ, ഏറ്റവും ചുരുങ്ങിയ പക്ഷം, ആയിരം മടങ്ങെങ്കിലും സംസ്കാരസമ്പന്നരാണു് സുഹൃത്തുക്കളേ! സമയാസമയങ്ങളിൽ കഴുകിയും തുടച്ചും കൊണ്ടുനടന്നില്ലെങ്കിൽ രണ്ടു് കക്ഷങ്ങളും ഒരുപോലെ നാറും സുഹൃത്തുക്കളേ! രണ്ടും മലയാളികളുടെ സെപ്റ്റിക് ടാങ്കുകളെ ദയനീയമായി തോൽപ്പിക്കുംവിധം ഭീകരമായി നാറും സുഹൃത്തുക്കളേ!
Mar 24, 2019, 12:16 PM
ഫെയ്‌സ്ബുക്കിലെ കവിതകൾ, കഥകൾ തുടങ്ങിയ ഭാവനാസൃഷ്ടികളുടെ ചുവട്ടിൽ അഭ്യുദയകാംക്ഷികൾ “കൊള്ളാം” എന്നു് കമന്റിടുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. മലയാളം കവിതകൾ അധികവും പ്രമേയമാക്കുന്നതു് “പൂത്തു് വിരിഞ്ഞിട്ടും പെയ്തൊഴിയാത്ത” പ്രണയത്തിന്റെ കദനകാവ്യങ്ങളായതിനാൽ, “കൊള്ളാം” എന്നൊരു നല്ലവാക്കു്, ഇത്തിരി സഹാനുഭൂതി, ഒത്തിരി ആശംസാഭിനന്ദനങ്ങൾ തുടങ്ങിയ ഹൃദയംഗമമായ ചേഷ്ടകൾ കവികൾക്കും കവയിത്രികൾക്കും – സമാശ്വാസമായില്ലെങ്കിലും – നല്ലൊരു പ്രോത്സാഹനമായിരിക്കുമെന്നുറപ്പു്. ബന്ധപ്പെട്ട കക്ഷികളുടെ ഹൃദയവേദനയ്ക്ക് അവ നല്ലൊരളവു് ശമനം വരുത്തുമെന്ന കാര്യത്തിലും സംശയമില്ല. കാമബാണം എയ്യുന്നതിനു് പകരം കാമദേവൻ കള്ളുഷാപ്പിനു് ചുറ്റും “മണ്ടിനടന്നാൽ”, കാമാതുരരായ “കാമികൾക്കും” കാമിനികൾക്കും കവിതയെഴുതുകയല്ലാതെ മറ്റെന്തു് പോംവഴി? പ്രണയിതാക്കളുടെ ഈ ഗതികേടു്, ഭാരതീയസാഹിത്യത്തെ അനന്യസാധാരണമാംവിധം പരിപോഷിപ്പിച്ച ഒരുപാടു് “ഒച്ചു് സന്ദേശങ്ങൾക്കും, ഓന്തു് സന്ദേശങ്ങൾക്കും” വഴി പാകിയിട്ടുണ്ടു്. കാമസൂത്രമെഴുതി തൃപ്തിപ്പെട്ടവർ മുതൽ ഖജുരാഹോയിൽ “കാമപ്രാക്ടിക്കൽ” കൊത്തിവച്ചവർ വരെയുള്ള ഭാരതീയജനുസ്സുകൾ അതിനു് പുറമെയും!
പക്ഷെ, ശാസ്ത്രസംബന്ധമായ ഒരു ഉപന്യാസത്തിന്റെ താഴെ “കൊള്ളാം” എന്നു് കമന്റിടുന്നവരെ എന്തു് ചെയ്‌താൽ മതിയാവും? ന്യൂട്ടന്റെ യൂണിവേഴ്‌സൽ ഗ്രാവിറ്റേഷൻ സമവാക്യത്തിന്റെ അടിയിൽ, കൊള്ളാമെന്നു് കമന്റിടുന്ന ഒരു സാമദ്രോഹി ആരുടെയെല്ലാം മൂട്ടിൽ പോയി എന്തെല്ലാം “അറ്റസ്ററ്” ചെയ്യില്ല എന്നാരു് കണ്ടു? ഞാനൊരു “തണ്ടർബോൾട്ട്” ആയിരുന്നെങ്കിൽ ഈവകകളെ മുഴുവൻ ഞാൻ ISIS മാതൃകയിൽ വെടിവച്ചു് കൊന്നേനെ! പക്ഷേ, എന്തു് ചെയ്യാൻ? കഴുതകൾക്കല്ലാതെ, കുതിരകൾക്കു് കൊമ്പോ, A. K. 47 കലാഷ്നിക്കോവോ, കേരളത്തിലൊരു മന്ത്രിപദവിയോ കൊടുക്കുന്നവനല്ലല്ലോ സർവ്വശക്തനും പരംപൊരുളുമായ സാക്ഷാൽ ഡിങ്കമഹേശ്വരൻ.
വേറൊരു കൂട്ടരുണ്ടു്: എവിടെയെങ്കിലും ഒരു സാറ്റയറോ, സർക്കാസമോ, ഐറോണിക്കൽ സ്റ്റേറ്റ്മെന്റോ കണ്ടാൽ, ഉടനെതന്നെ അവരുടെ താത്വികാവലോകനത്വര സട കുടഞ്ഞെഴുന്നേറ്റില്ലെങ്കിൽ സ്വൈരം കിട്ടാത്തവർ. “ഇന്റലക്ച്വൽ ഡിസ്‌കോഴ്‌സ്” സാമൂഹികനന്മക്കായി എങ്ങനെ വളച്ചൊടിക്കാം എന്ന വിഷയത്തിൽ ഗഹനമായ ഗവേഷണം നടത്തുന്നവരാണവർ. ഒരു വാചകത്തിനു് ഒൻപതു് പേജ് അവലോകിച്ചാലും മതിവരാതെ, ഓടിപ്പോയി മൂത്രമൊഴിച്ചിട്ടു് ഓടിവന്നു് വീണ്ടും അവലോകിക്കുന്ന അക്ഷരമെതിയന്മാരായ മാർക്സിയൻ ഫാരിസീസ്!
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളിൽ ഇത്തരക്കാരുടെ അനുപാതം അസാമാന്യമായവിധം അധികമാണു്. “സൂസി”, കല്യാണി, കാമാക്ഷി തുടങ്ങിയ ഇനം “B. P. L.” (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കമ്മ്യൂണിസ്റ്റുകളല്ല, “O. A. P. L.” (ഒരുപാടു് എബൗ പോവെർട്ടി ലെവൽ) ആയ സാക്ഷാൽ കമ്മ്യൂണിസ്റ്റുകൾ! അഥവാ, കാൾ മാർക്സിന്റെ ലണ്ടൻ വസതിയുടെ മതിലിൽ കുരുത്ത ഒറിജിനൽ കമ്മ്യൂണിസ്റ്റുകൾ! ബ്രാക്കറ്റിൽ “M” കണ്ടാൽ ഉറപ്പിക്കാം: അവർ തന്നെ ഇവർ! മലപ്പുറം ഭാഷയിൽ പറഞ്ഞാൽ, മാർക്സിന്റെ തനതു് കുണ്ടന്മാർ!
ഉദാഹരണം ഇല്ലാതെ കാര്യങ്ങൾ പിടി കിട്ടാത്തവർക്കു്: ബഹുമാന്യനായ പിണറായി വിജയൻ, ബഹുമാന്യനായ കോടിയേരി ബാലകൃഷ്ണൻ, ബഹുമാന്യനായ മണിയാശാൻ തുടങ്ങിയ, മാർക്സിന്റെ ഭാഷയിൽ, അസ്തിത്വദുഃഖങ്ങളുടെ അടിത്തട്ടിലേക്കു്, ആരോ നൽകിയ അരിക്കാശിനുള്ള തൊഴിൽവഴി, അന്യവത്കരിക്കപ്പെട്ട യഥാർത്ഥ തൊഴിലാളികൾ! ദാരിദ്ര്യരേഖയ്ക്ക് താഴെ അതിജീവനത്തിനായി പൊരുതുന്ന, നഷ്ടപ്പെടാൻ കൂച്ചുവിലങ്ങുകൾ മാത്രമുള്ള ഒറിജിനൽ കമ്മ്യൂണിസ്റ്റുകൾ! ഈ ലിസ്റ്റ് ഒത്തിരിയില്ലെങ്കിലും, ഒരല്പം കൂടി ഇനിയും നീളും. പക്ഷെ, സഖാവു് E. M. S. സഖാവു് A. K. G.-യോടു് പറഞ്ഞപോലെ, പ്രത്യയശാസ്ത്രപരമായി നോക്കിയാൽ, വർഗ്ഗസമരപരമായി, അതത്ര പ്രതിലോമകരമായി വീക്ഷിക്കപ്പെടേണ്ട കാര്യമല്ല. മറന്നേക്കൂ എന്നു് സാരം.
അപ്പോൾ ശരി. എല്ലാം “തമ്പ്രാൻ സഖാവു് ” പറഞ്ഞപോലെ. ഇങ്കിലാ സിന്താവാ!
Mar 26, 2019, 5:10 PM
മട്ടന്നൂരിലെ ബസുകളിൽ നിന്നും അനധികൃതസ്റ്റിക്കറുകൾ RTO ഇടപെട്ടു് നീക്കം ചെയ്യിച്ചത്രെ!
വകുപ്പുമന്ത്രി ഇടപെട്ടു് നാളെമുതൽ കേരളത്തിലെ എല്ലാ ബസുകളിലും ഇടതുകേരളത്തിന്റെ “നമ്പർ വൺ, നമ്പർ റ്റു” പരിണാമാവസ്ഥകൾ സകലലോകത്തേയും ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായ പടങ്ങളുടെയോ, പദങ്ങളുടെയോ സ്റ്റിക്കറുകൾകൊണ്ടു് വിൻഡ്ഷീൽഡിന്റെ വലതുഭാഗം, പർദ്ദയിട്ടു് ദേഹമാസകലം മൂടിയ മുസ്ലീംസുന്ദരികൾ എന്നപോലെ, കംപ്ലീറ്റ് മറച്ചിരിക്കണമെന്നും, അല്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നുമുള്ള നിയമങ്ങൾ “അധികൃതമായി” ഇറക്കാതിരുന്നാൽ വേണ്ടില്ല.
“ഡിഫയന്റ് ഏജ്” എന്നൊരു കാലഘട്ടം കുഞ്ഞുങ്ങളുടെ ജീവിതത്തിലുണ്ടു്. ചെയ്യരുതു് എന്നു് പറയുന്ന കാര്യം ചെയ്തേ അടങ്ങൂ എന്ന ഒരുതരം പിടിവാശിയുടെ കാലം. മലയാളികളെ സംബന്ധിച്ചു് ഈ ഡിഫയന്റ് ഏജ്, അവർ യേശുവിന്റെ ഗോത്രക്കാരനായ (!?) ദാവീദ് രാജാവിനെപ്പോലെ, വയസ്സുചെന്നു് വൃദ്ധരായി, കമ്പിളി പുതപ്പിച്ചാലും കുളിരുമാറാതെ, കാണാൻ കൊള്ളാവുന്ന ഏതെങ്കിലും കന്യകയെ കൊണ്ടുവന്നു് നെഞ്ചത്തു് കമഴ്ത്തിക്കിടത്തിയില്ലെങ്കിൽ സ്വൈരം തരാത്ത അവസ്ഥയിൽ എത്തിയാലും ഒഴിഞ്ഞുപോകാത്ത ഒരു പ്രതിഭാസമാണു്. അതുകൊണ്ടു്, സ്റ്റിക്കർ ഒട്ടിക്കരുതു് എന്നു് ആശാൻ പറഞ്ഞാൽ, മൂത്തവരെന്നോ ഇളയവരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാതെ, മലയാളികൾ സ്റ്റിക്കർ ഒട്ടിച്ചിരിക്കും, ആശാന്റെ നെഞ്ചത്തുതന്നെ ഒട്ടിച്ചിരിക്കും.
നാലു് മുലകൾ തമ്മിൽ ചേരില്ല എന്നും അറിയാവുന്നവരാണു് മലയാളികൾ. അതിലെ രണ്ടു് മുലകൾ കോളെജിൽ പോകുന്നവയാണു് എന്നതു് വസ്തുതയിൽ മാറ്റമൊന്നും വരുത്തുന്നില്ല. മറ്റേ രണ്ടു് മുലകൾ മറ്റേതെങ്കിലും കോളെജിൽ പോകുന്നവയാണെങ്കിൽ ഫലം തീപാറുന്നയിനം ചേർച്ചക്കുറവായിരിക്കും. മുലകൾക്കും അതറിയാം. അറിയാമായിരുന്നിട്ടും അറിയില്ലെന്നു് നടിക്കുന്ന മുലകൾക്കു്, ആ നടനത്തിനു് അവയുടേതായ കാരണങ്ങളുണ്ടു്. അതുകൊണ്ടു്, കഴിയുമെങ്കിൽ, അത്തരം മുലകളെ ബോധവത്കരിക്കാൻ പോകാതിരിക്കുന്നതാണു് ആണൊരുത്തനു് നല്ലതു്. മേക്കപ്പിന്റെ ഭംഗിയെ മിനിമം നാലു് നമ്പറെങ്കിലും കൂട്ടി പുകഴ്ത്തുക എന്നല്ലാതെ, അതു് കിള്ളിപ്പൊളിച്ചു് അടിത്തട്ടു് കാണാൻ ശ്രമിക്കുന്നതു് മര്യാദകേടാണു്.
അതുപോലെ, രണ്ടു് തലകൾ തമ്മിൽ ചേരും എന്ന, പുരുഷവർഗ്ഗത്തെ സംബന്ധിച്ച സനാതനവിശ്വാസം അത്ര മുഖവിലക്കെടുക്കേണ്ട ഒന്നല്ല. രണ്ടു് തലകളും ഒരേ പ്രത്യയശാസ്ത്രത്തിൽ, പോരാ, ആ പ്രത്യയശാസ്ത്രത്തിന്റെ ഒരേ വകഭേദത്തിൽ അന്ധമായി വിശ്വസിക്കുന്നവയാണെങ്കിൽ മാത്രമേ ആ വിശ്വാസം ശരിയാവൂ. ഇക്കാര്യത്തിൽ സംശയമുള്ളവർ ഒന്നുകിൽ ടി. പി. ചന്ദ്രശേഖരന്റെ ചരിത്രം അറിയാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ, സുനിൽ പി. ഇളയിടത്തിനെക്കൊണ്ടോ, സണ്ണി കപിക്കാടിനെക്കൊണ്ടോ ഒരൊറ്റ ദിവസം ഇടതുപക്ഷത്തിനെതിരായി പ്രസംഗിപ്പിച്ചശേഷം പിറ്റേന്നു് മുതൽ ഫെയ്സ്ബുക്കിലെ (സത്യത്തിൽ ഇടതല്ലാത്ത) ഇടതുപക്ഷത്തിന്റെ പ്രതികരണസംസ്കാരം വീക്ഷിക്കുകയോ ചെയ്താൽ, പുരുഷതലകൾ തമ്മിൽ ബൗദ്ധികലോകത്തിൽ നിലവിലിരിക്കുന്ന ജാതകപ്പൊരുത്തവും യോനിപ്പൊരുത്തവുമെല്ലാം കണ്ടു് കൺകുളിർക്കാം.
Mar 27, 2019, 11:58 AM
ഇൻഡ്യ കൈവരിക്കുന്ന നേട്ടങ്ങൾ, ഇൻഡ്യൻ ജനത തങ്ങളെ ജനാധിപത്യപരമായി പ്രതിനിധീകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന (ഇപ്പോഴത്തെ) പ്രധാനമന്ത്രി എന്ന നിലയിൽ, നരേന്ദ്ര മോദി ജനങ്ങളെ അറിയിക്കുന്നതിൽ അപാകതയെന്തെങ്കിലും ഉള്ളതായി എനിക്കു് തോന്നുന്നില്ല. എങ്കിലും, അത്തരം അനൗൺസ്മെന്റ്സ്, ഗ്രെയ്റ്റ് ബ്രിട്ടന്റെ കൊളോണിയലിസം വഴി ഒരു ലോകഭാഷ എന്ന നിലയിലേക്കു് വളർന്ന ഇൻഗ്ലീഷ് ഭാഷയിൽ ആയിരുന്നാൽ, കാര്യമെന്തെന്നു് മനസ്സിലാക്കാൻ ലോകജനതയിലെ അധികപങ്കിനും കഴിയുമെന്നതിനാൽ, വായനയിലും, എഴുത്തിലും, സർവ്വോപരി പ്രസംഗത്തിലുമുള്ള തങ്ങളുടെ ഇൻഗ്ലീഷ് ഭാഷാപാണ്ഡിത്യം അസന്ദിഗ്ദ്ധമായി തെളിയിച്ചിട്ടുള്ള ഏതെങ്കിലും മന്ത്രിമാരെയോ, M. P. മാരെയോ, “എക്സോ വൈയോ” ആയ തത്തുല്യ രാഷ്ട്രീയനേതാക്കളെയോ ഏല്പിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നേനെ എന്നൊരു അഭിപ്രായം എനിക്കുണ്ടു്.
സാക്ഷാൽ സ്ത്രീ-പുരുഷസമത്വത്തിന്റെ ഫെമിനിസം പൂത്തുലയുന്ന ഭാരതത്തിൽ ആ ചുമതല ഇപ്പറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ട ഒരു സ്ത്രീയെ ഏൽപ്പിച്ചാൽ ഒന്നുകൂടി നന്നായിരിക്കും. ശ്രീമതി പി. കെ. ശ്രീമതിടീച്ചർ ഒരു നല്ല സെലക്ഷനാണെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ, എന്റെ അഭിപ്രായം കാര്യമാക്കേണ്ടതില്ല. ശ്രീമതി പി. കെ. ശ്രീമതിടീച്ചറുമായി കിടയ്ക്കു് കിട നിൽക്കുന്ന ധാരാളം വനിതാലീഡേഴ്സ് വേറെയുമുണ്ടു്. ശ്രീമതിടീച്ചർ ആയാൽ മറ്റൊരു ഗുണമുള്ളതു്, അനൗൺസ്മെന്റ്സ് മദ്ധ്യേ സ്ത്രീസഹജമായി സംഭവിക്കാൻ സാദ്ധ്യതയുള്ള പാട്ടുകളും നൃത്തശകലങ്ങളുമെല്ലാം, അവ രമ്യ ഹരിദാസ് ചെയ്താലെന്നത്ര അരോചകമായി ഇടതുപക്ഷം എന്നവകാശപ്പെടുന്ന മാർക്സിസ്റ്റുകൾക്കു് തോന്നാതിരിക്കുമെന്നതാണു്. വളർച്ചയുടെ സെനിത്തിൽ എത്തിനിൽക്കുന്ന ഒരു ദേശീയപാർട്ടിയിലെ അംഗങ്ങൾ എന്ന നിലയിൽ മാർക്സിസ്റ്റുകളുടെ വികാരം വ്രണപ്പെടുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ബാദ്ധ്യത, അവരെപ്പോലെതന്നെ ജനാധിപത്യത്തിൽ വിശ്വസിക്കുകയും, ഫാഷിസത്തിനെതിരെ അവിശ്രമം പോരാടുകയും ചെയ്യൂന്നവരായ മറ്റെല്ലാ ഭാരതീയർക്കുമുണ്ടു്.
ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയോ, കമ്മ്യൂണിസ്റ്റ് M. L. A.-യോ ഏതെങ്കിലും ഈശ്വരന്റെ സന്നിധിയിൽ കൈകൂപ്പിനിൽക്കുന്നതു് കണ്ടാൽ സഖാക്കൾ മാന്താറുണ്ടോ? ഇല്ല. കാരണം, അതു് കണ്ടാൽ, പ്രത്യയശാസ്ത്രപരമായിത്തന്നെ, ചൊറിയൽ അനുഭവപ്പെടാൻ പാടില്ലാത്തവരാണു് സഖാക്കൾ. ചൊറിയാത്തിടത്തു് മാന്തുന്നവർ സഖാക്കളിൽ പെട്ടവരല്ല എന്നു് മാർക്സ്. രമ്യമാർ നൃത്തിയാൽ ചൊറിയണം, മാന്തണം. ശ്രീമതിമാർ നൃത്തിയാൽ ചൊറിയരുതു്, മാന്തരുതു്.
പാർലമെന്റ് ഇലക്ഷൻ എന്നൊക്കെപറഞ്ഞാൽ, അഴിമതിയോ, ഐസ്ക്രീമോ, ഭൂമികയ്യേറ്റമോ, സ്ത്രീപീഡനമോ, വയൽ നികത്തലോ ഒക്കെപ്പോലെ ചുമ്മാ ലാഘവത്തോടെ കാണേണ്ട കാര്യങ്ങളാണെന്നു് കരുതിയോ?
Mar 31, 2019, 11:23 AM
“യൂറോപ്പിൽ ഒരു ഭൂതം ചുറ്റികറങ്ങുന്നു – കമ്മ്യൂണിസത്തിന്റെ ഭൂതം” (“Ein Gespenst geht um in Europa – das Gespenst des Kommunismus”) എന്ന വാചകത്തോടെയാണു് മാർക്‌സും എൻഗൽസും ചേർന്നു് 1848-ൽ എഴുതിയ കമ്മ്യൂണിസ്ററ് മാനിഫെസ്റ്റോ തുടങ്ങുന്നതു്.
ഭൂതങ്ങളുടെയും പിശാചുക്കളുടെയുമെല്ലാം പ്രധാന ജോലി മനുഷ്യരിൽ ഭയം ജനിപ്പിക്കുക എന്നതാണല്ലോ. കുഞ്ഞുങ്ങളിൽ ഭയം ജനിപ്പിച്ചു് അവരെ മര്യാദക്കാരാക്കാനായി മാതാപിതാക്കളും ചില ഭൂതങ്ങളെ കൂട്ടുപിടിക്കാറുണ്ടു്. അബ്സ്ട്രാക്ടായി ചിന്തിക്കാനുള്ള ശേഷി കുഞ്ഞുങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളു എന്നതിനാൽ അശരീരി, അരൂപി തുടങ്ങിയ, മതങ്ങളിൽ ഭയങ്കര ഡിമാൻഡുള്ള സംജ്ഞകൾ അവരിൽ വലിയ ഇമ്പ്രഷൻ ഉണ്ടാക്കണമെന്നില്ല. അതിനാൽ, കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്താൻ വിരൂപികളോ വികൃതരൂപികളോ ആയ ഭീകരസ്വത്വങ്ങളെ ആശ്രയിക്കുകയല്ലാതെ മാതാപിതാക്കൾക്കു് വേറെ വഴിയില്ല.
ബാല്യത്തിൽ “കുരുത്തക്കേടു്” കാണിക്കുമ്പോഴെല്ലാം എന്നെ ഭീഷണിപ്പെടുത്താൻ അമ്മ വിളിച്ചിരുന്നതു് ഒരു മുക്കണ്ണൻ പണ്ടാരനെയായിരുന്നു. മുക്കണ്ണൻ പണ്ടാരൻ എന്റെയത്രപോലും അനുസരണയില്ലാത്തവനായതിനാലാണോ, മറ്റു് തിരക്കുകൾ ഉണ്ടായിപ്പോയതിന്റെ പേരിലാണോ എന്നറിയില്ല, എന്നെ പിടിച്ചുകെട്ടി കൊണ്ടുപോകണമെന്ന അമ്മയുടെ ആഗ്രഹം എല്ലായ്പോഴും വനരോദനമായി അവസാനിക്കാറായിരുന്നു പതിവു്. റെട്രോസ്പെക്ടീവ് ആയി ചിന്തിക്കുമ്പോൾ, അങ്ങേർ വരാതിരുന്നതു് അമ്മയ്ക്കു് നന്നായി എന്നേ ഞാൻ പറയൂ. കാരണം, സത്യത്തിൽ പിടിച്ചുകൊണ്ടുപോകേണ്ടതു് മകനെയല്ല, മകനെപ്പറ്റി ഇല്ലാവചനം പറഞ്ഞു് പരത്തിയതിന്റെ പേരിൽ തള്ളയെയാണു് എന്ന വസ്തുത സ്ഥലത്തെത്തി കാര്യങ്ങളുടെ കിടപ്പുവശം വീക്ഷിക്കുമ്പോൾ ഏതു് മുക്കണ്ണൻ പണ്ടാരനായാലും പിടികിട്ടാതിരിക്കുമോ?
പാർലമെന്റ് ഇലക്ഷൻ നടക്കാനിരിക്കുന്ന ഭാരതത്തിലും ഇപ്പോളൊരു ഭൂതം ചുറ്റിക്കറങ്ങുന്നുണ്ടു് – ഫാഷിസത്തിന്റെ ഭൂതം. എന്റെ അമ്മ എന്നെ ഭീഷണിപ്പെടുത്താൻ മുക്കണ്ണൻ പണ്ടാരൻ എന്ന ഭൂതത്തെ വിളിച്ചിരുന്നതുപോലെ, ഫാഷിസത്തിന്റെ പേരു് പറഞ്ഞു് ഭാരതീയരെ ഭീഷണിപ്പെടുത്തി വോട്ടു് നേടാൻ ശ്രമിക്കുന്ന അന്ത്യവിപ്ലവ-അമ്മവിപ്ലവഘോഷകരായ ഒറിജിനൽ ഫാഷിസ്റ്റുകളെ, ഇലക്ഷനിലൂടെ ജനം എന്ന “മുക്കണ്ണൻ പണ്ടാരന്മാർ” കൂട്ടിക്കെട്ടി ചാക്കിലാക്കിക്കൊണ്ടുപോയി അറബിക്കടലിൽ മുക്കിത്താഴ്ത്താതിരുന്നാൽ അവരുടെ ഭാഗ്യം.
Mar 31, 2019, 11:50 AM
എന്റെ അഭിപ്രായത്തിൽ, രാഹുൽ ഗാന്ധി ആയാലും, നരേന്ദ്ര മോദി ആയാലും, സാക്ഷാൽ പി. ജയരാജൻതന്നെ ആയാലും ഇലക്ഷനിൽ മത്സരിക്കേണ്ടതു് താൻ ഉറപ്പായും തോൽക്കുമെന്നു് ഉത്തമബോദ്ധ്യമുള്ള മണ്ഡലങ്ങളിലായിരിക്കണം.
വെടി ആയാലും, പട ആയാലും, ഇനിയിപ്പോൾ പാർലമെന്റ് ഇലക്ഷനോ, അസംബ്ലി ഇലക്ഷനോതന്നെ ആയാലും എല്ലാം ഒരു തമാശയല്ലേ സേട്ടാ എന്നു് അതിരസം കുഞ്ഞന്നാമ്മ.
February 2019
Feb 18, 2019, 11:45 AM
ഉദ്ധതരുടെ നവോത്ഥാനം
നവോത്ഥാനം എന്ന വാക്കുകൊണ്ടു് മലയാളികൾ എന്താണു് ഉദ്ദേശിക്കുന്നതെന്നു് സത്യം പറഞ്ഞാൽ, എനിക്കിതുവരെ മനസ്സിലായിട്ടില്ല. പതിനഞ്ചു് – പതിനാറു് നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്ന റിനൈസൻസാണു് നവോത്ഥാനം എന്ന വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, അതുപോലൊരു നവോത്ഥാനം ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ല, സംഭവിക്കാൻ സാദ്ധ്യതയുമില്ല. കാരണം, യൂറോപ്പിനെ റിനൈസൻസിലെക്കു് നയിച്ച മുൻവ്യവസ്ഥകളും സാഹചര്യങ്ങളും കേരളത്തിലോ ഭാരതത്തിലോ ഒരിക്കലും നിലവിലിരുന്നിട്ടില്ല. മനുഷ്യന്റെ ബൌദ്ധികവും സാംസ്കാരികവുമായ ഉത്ഥാനത്തിനു് ഒരിക്കൽ തുടക്കം കുറിക്കുകയും, എന്തു് കാരണത്താലോ അതു് പൂർത്തീകരിക്കപ്പെടാൻ കഴിയാതെ പോകുകയും ചെയ്തിടത്തേ ഒരു നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നതിനു് എന്തെങ്കിലും അർത്ഥമുള്ളു. വീണ്ടും ജനനം, അഥവാ പുനർജ്ജന്മം എന്ന, ഫ്രഞ്ചിൽ നിന്നും വരുന്ന റിനൈസൻസ് എന്ന പദത്തിന്റെ അർത്ഥംതന്നെ അതു് വ്യക്തമാക്കുന്നുണ്ടു്. ഒരിക്കൽ ജനിക്കുകയും പിന്നീടു് മരിക്കുകയും ചെയ്തശേഷമല്ലാതെ, ഒരു വീണ്ടും ജനിക്കൽ സംഭവിക്കുന്നതെങ്ങനെ? നിർബന്ധമാണെങ്കിൽ, “ചത്തതിനോക്കുമേ ജീവിച്ചിരിക്കിലും” എന്ന അവസ്ഥയിൽ നിന്നുമുള്ള ഉയിർത്തെഴുന്നേല്പിനെക്കൂടി പുനർജന്മത്തിന്റെ പരിധിയിൽ പെടുത്താം. “പ്രബുദ്ധർ” എന്നു് നിരന്തരം നിലവിളിക്കുന്ന ജനങ്ങൾ വസിക്കുന്ന ചില നാടുകളിൽ രോഗശാന്തിശുശ്രൂഷകരായ ചില സുവിശേഷഘോഷകർ അത്തരം ഉയിർപ്പിക്കലുകൾ നടത്താറുമുണ്ടു്. പക്ഷേ, മരിച്ചപോലെ കിടന്നശേഷം, ഉയിർപ്പിക്കൽ ഉപദേശി “യേശ്ശ്ശ്ശുവിന്റെ” നാമത്തിൽ തന്നെ പേരു് ചൊല്ലി വിളിക്കുമ്പോൾ ഉയിർത്തു് എഴുന്നേൽക്കുന്നപോലെ അഭിനയിക്കാനായാലും ഒരിക്കൽ ഒരമ്മയിൽ നിന്നും ജനിച്ച കക്ഷികൾക്കല്ലേ കഴിയൂ? മക്കളെ ജനിപ്പിക്കൽ ഭക്തർ മല ചവിട്ടുന്നതുപോലെയാണു്: ജനകരെ സംബന്ധിച്ചു് – ആയാസകമായ അദ്ധ്വാനമെങ്കിലും – സംഭവം ഫലത്തിൽ ആനന്ദകരമായ ഒരുതരം നിർവൃതിയാണു്. ജനനിമാരെ സംബന്ധിച്ചും ആരംഭത്തിൽ അങ്ങനെതന്നെ. പക്ഷേ, അതിനോടനുബന്ധിച്ചുള്ള ഗർഭം, ഛർദ്ദി, പ്രസവം തുടങ്ങിയ ചടങ്ങുകൾ വച്ചു് നോക്കുമ്പോൾ, യുവതികൾ കയറിയ അയ്യപ്പക്ഷേത്രത്തെ ശുദ്ധീകരിക്കാൻ മന്ത്രം ചൊല്ലലും, ചാണകം കലക്കലും, തളിക്കലും, കഴുകലുമെല്ലാമായി കഷ്ടപ്പെടേണ്ടിവരുന്ന തന്ത്രിരുമാരരുകളുടെ അവസ്ഥയാണു് അവരുടേതു്. പക്ഷേ, എന്തു് ചെയ്യാൻ? പൂക്കാതിരിക്കാൻ അവർക്കാവതില്ലല്ലോ!
അതുപോലെ, റിനൈസൻസിൽ നിന്നും ലഭിച്ച ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ രൂപമെടുത്ത എൻലൈറ്റെൻമെന്റിനെ, വേണമെങ്കിൽ ജ്ഞാനോദയം എന്നോ മറ്റോ വിളിക്കാമെന്നല്ലാതെ, നവോത്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്നതു് കുഞ്ഞിനെ തളളയാക്കുന്നതിനു് തുല്യമാണു്. റിനൈസൻസ്, റിഫർമേഷൻ, എൻലൈറ്റെൻമെന്റ് തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്ന കാര്യങ്ങളാണെങ്കിലും, അവ പ്രതിനിധീകരിക്കുന്നതു് വ്യത്യസ്തമായ സാമൂഹിക ചലനങ്ങളെയാണു്. തീർച്ചയായും, നവോത്ഥാനം എന്ന വാക്കിനു് തങ്ങളുടേതായ മറ്റൊരർത്ഥം നൽകാനുള്ള സ്വാതന്ത്ര്യം മലയാളികൾക്കുണ്ടു്. ഗ്ലോബലൈസേഷൻ, ഫ്രീ ട്രേഡ്, ഫ്രീഡം ഓഫ് എക്സ്പ്രഷൻ തുടങ്ങിയ പ്രയോഗങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉചയോഗിക്കുന്നതും, ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് – വാൾട്ടർ സ്റ്റൈൻമയർ ഉപയോഗിക്കുന്നതും ഒരേ അർത്ഥത്തിൽ ആയിരിക്കണം എന്നു് നിർബന്ധം പിടിക്കാനാവുമോ?
മാറു് മറയ്ക്കാനോ തുറക്കാനോ, അമ്പലത്തിലോ പള്ളിയിലോ പോകാനോ പോകാതിരിക്കാനോ അനുവാദമില്ലാതിരുന്ന വിഭാഗങ്ങൾ ആ വകകൾക്കുള്ള അവകാശം പൊരുതി നേടിയെടുത്താൽ അതിനെ അവർ ഉൾപ്പെടുന്ന സമുദായത്തിൽ സംഭവിച്ച ഒരു പരിഷ്കരണം എന്നു് വിളിക്കുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, സമൂഹത്തിന്റെ ഉപഗണങ്ങൾ മാത്രമാണു് സമുദായങ്ങൾ. ശ്രീ നാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കപ്പെട്ട, ഇന്നും ശരിയായ ലക്ഷ്യത്തിലെത്താത്ത, സാമുദായികമോ, ഏറിയാൽ കേരളത്തിൽ മാത്രമായി പരിമിതപ്പെടുത്താവുന്നതോ ആയ പരിഷ്ക്കരണശ്രമങ്ങളെ, യൂറോപ്യൻ സമൂഹങ്ങളുടെ ബൌദ്ധികവും സാംസ്കാരികവുമായ സമസ്തമേഖലകളുടെയും ഉടച്ചുവാർക്കലിലേക്കു് നയിച്ച റിനൈസൻസിനു് സമാനമായ ഒരു നവോത്ഥാനചലനമായും മറ്റും വ്യാഖ്യാനിക്കുന്നതു് അല്പത്തിനും വളരെ അകലത്തേക്കു് കടന്നുനിൽക്കുന്ന ഒരു കയ്യോ, ഒന്നിലധികം കൈകളോ ആയിരിക്കും. റിനൈസൻസ് എന്നാൽ എന്തെന്നതിനെപ്പറ്റി നല്ലൊരളവു് അജ്ഞതയില്ലാതെ അതുപോലൊരു വ്യാഖ്യാനം സാദ്ധ്യമാവില്ല. കെട്ടുകഥകളെ ചരിത്രമെന്നു് വിളംബരം ചെയ്യാൻ മടിയില്ലാത്തവർക്കു് അതൊരു പ്രശ്നമാവാൻ വഴിയുമില്ല.
“പുനർജ്ജന്മം” എന്ന വാക്കു് ആർഷഭാരതത്തിലും പ്രയോഗത്തിലുണ്ടു്. പക്ഷേ, അതു് യൂറോപ്യൻ റിനൈസൻസുമായി പുലബന്ധം പോലും പുലർത്തുന്ന ഒരു വാക്കല്ല. മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ സ്വാധീനിക്കാനും നിയന്ത്രിക്കാനും മാത്രം സ്ഥാനവില നൽകപ്പെടുന്നതും ഈശ്വരന്റെ ലീലാവിലാസമായി മനസ്സിലാക്കപ്പെടുന്നതുമായ ഒരു പ്രതിഭാസമാണു് ഭാരതീയന്റെ കാഴ്ചപ്പാടിലെ പുനർജ്ജന്മം. കവി അതിനെ കാവ്യാത്മകമായി ഇങ്ങനെ വർണ്ണിച്ചിട്ടുണ്ടു്:
“അജം ചത്തു് ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജമായീടുന്നു.
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായി പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.”
ഭരണകാലത്തു് പ്രജകളെ കൃമികളെയെന്നപോലെ പീഡിപ്പിച്ച നൃപൻ ചത്താൽ കൃമിയായും, ജീവിതകാലത്തു് പൂച്ചക്കവിതകളെഴുതി പൂച്ചകളെ അവഹേളിച്ച ഈച്ച ചത്താൽ പൂച്ചയായും പുനർജ്ജനിക്കും. അതാണു് ഈശ്വരന്റെ വക “പാപപരിഹാരാർത്ഥനീതിനിർവ്വഹണസമത്വം”! നാരി ചത്താൽ ഉടനെ ഓരിയായിപ്പോകും എന്ന പ്രസ്താവന അല്പം തെറ്റിദ്ധാരണാജനകമാണെന്നു് പറയാതെ വയ്യ. നേപാം ബോംബിനെയോ ഹൈഡ്രജൻ ബോംബിനെവരെയോ നാവുകൊണ്ടു് നേരിടാൻ കഴിവുള്ള നാരികളും ലോകത്തിൽ ഉണ്ടു്. അതിനാൽ, ചത്താൽ, ഓരിയായി, അഥവാ ഒച്ചയായിപ്പോവുകയായിരിക്കും ചെയ്യുക എന്നു് അതു് വായിക്കുന്ന ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. “ഓരോ ജീവകണത്തിനുള്ളിലും ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ് ഉണരുന്ന ചിദാനന്ദമന്ത്രമായ” ഓംകാരവും ഒരർത്ഥത്തിൽ “ഓരി” ആയതിനാൽ, നാരികൾ ചത്താൽ അവർ തത്ക്ഷണം ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുമെന്നാണു് ഈ കവിതാശകലം സൂചിപ്പിക്കുന്നതെന്ന ചിന്തയും യുക്തിഹീനമല്ല. പക്ഷേ, കഷ്ടകാലത്തിനു്, ഓരി എന്നാൽ കുറുനരി എന്നും അർത്ഥമുള്ളതിനാലും, നരി ചത്താൽ നരനായി പിറക്കുന്നതിനാലും, നാരി ചത്താൽ കുറുനരിയായി പിറക്കാനാണു് സാദ്ധ്യത. കുറുനരിയാവുമ്പോൾ, മനസ്സിണങ്ങി ഓരിയിടുന്നതിനു് തടസ്സവുമില്ല.
ഭാരതീയദർശനപ്രകാരം ഒരു ശരീരം മരിച്ചാൽ അതിലെ ജീവൻ കർമ്മഫലമനുസരിച്ചു് ഒന്നുകിൽ മറ്റൊരു ശരീരം സ്വീകരിക്കും അല്ലെങ്കിൽ ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കും. മൂന്നാമതൊരു മാർഗ്ഗം ഇല്ല. മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കപ്പെടുന്നതു്, തിന്നുതിന്നു് ഇലയുടെ അറ്റത്തു് എത്തുന്ന പുഴു “കയ്യോടെ” അടുത്ത ഇലയിലേക്കു് പ്രവേശിച്ചു് തീറ്റാകർമ്മം തുടരുന്നതുപോലെ, കാലതാമസമില്ലാതെ ആയിരിക്കുമെന്നു് ബൃഹദാരണ്യകം വ്യക്തമായി പറയുന്നുണ്ടു്. ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, കർത്താവു് പുഴു ആയതിനാലും, പുഴുവിനു് കൈകൾ ഇല്ലെങ്കിലും അതിനുംകൂടി ധാരാളം കാലുകൾ ഉള്ളതിനാലും, അടുത്ത ഇലയിലേക്കു് “കാലോടെ” പ്രവേശിച്ചു്, പൂർവ്വ പ്രജ്ഞയും കർമ്മവും ഒന്നിച്ചാരംഭിക്കുമെന്നു് പറയുന്നതാവും കൂടുതൽ ശരി. കഴിഞ്ഞ കാലവും നടപ്പു് കാലവും ഒന്നുചേർന്നു് തത്സമയം സംഭവിക്കുന്ന ഒരുതരം ഒത്തുകളിയാണു് പുനർജ്ജന്മം എന്നു് സാരം.
അമേധ്യമണംപിടുത്ത ശാസ്ത്രത്തിൽ താൻ തന്റെ ന്യൂറൽ നെറ്റ്വർക്കുകളിൽ സമാഹരിച്ച ജ്ഞാനങ്ങളുമായി ഈച്ചയുടെ ജീവാത്മാവു് പൂച്ചയിലേക്കു് പ്രവേശിക്കും. ഭാവിയിൽ, ആ പൂച്ച ചാവുമ്പോൾ, ഈച്ചയിൽ നിന്നും കിട്ടിയ മണംപിടുത്തശാസ്ത്രപരമായ പൂർവ്വ പ്രജ്ഞയും, എലിപിടുത്തശാസ്ത്രത്തിലൂടെ താൻ ശേഖരിച്ച നവപ്രജ്ഞയും കൂട്ടിച്ചേർത്തു് പൂച്ചയുടെ ജീവാത്മാവു് അടുത്ത ശരീരത്തിലേക്കു് പകർന്നുകൊടുക്കപ്പെടും. ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ, ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുന്നതുവരെ, കർമ്മഫലത്തിന്റെ അടിസ്ഥാനത്തിൽ, ഈ ചടങ്ങു് തുടർന്നുകൊണ്ടിരിക്കും. ഇതിനിടയിൽ, പൂർവ്വാശ്രമത്തിൽ മുട്ടയായിരുന്ന പുഴു, ഒന്നിനുപിറകെ ഒന്നായി ഇലകൾ തിന്നു് വീർത്തു്, പറവയായി രൂപാന്തരം പ്രാപിക്കാനായി താത്കാലിക സമാധിയുടെ പ്യൂപ്പദശയിൽ പ്രവേശിക്കും. പക്ഷേ, ഒരു ശരീരത്തിൽ നിന്നും “കൊഴിഞ്ഞ” ജീവൻ ഒട്ടും കാലതാമസമില്ലാതെ മറ്റൊരു ശരീരത്തിലേക്കു് കുടിയേറുന്നതു് വർണ്ണിക്കാൻ മുട്ടയുടെയോ പ്യൂപ്പയുടെയോ പറവയുടെയോ സഹായം തേടുന്നതു് ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്നതിനാൽ, ഇലയിൽനിന്നും ഇലയിലേക്കു് നിർവിഘ്നമായി തിന്നുനീങ്ങുന്ന പുഴുവിനെ രൂപകമാക്കാൻ വേദപണ്ഡിതർ തീരുമാനിച്ചു, അത്ര തന്നെ! നമ്മുടെ മാംസത്തിൽ നമ്മൾതന്നെ കത്തി വയ്ക്കരുതല്ലോ! പുനർജ്ജന്മമെന്തെന്നോ, ഇല തിന്നുന്ന പുഴുവെന്തെന്നോ, അവ തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള പൊതുഘടകങ്ങൾ നിലനിൽക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശ്രീ ശ്രീ ദിവ്യാത്മാക്കൾക്കു് വലിയ ഗ്രാഹ്യമൊന്നുമില്ല. സാഹിത്യത്തിൽ ഇരട്ടിമധുരം ചാലിച്ച വിടുവായത്തങ്ങൾക്കു് പഞ്ഞവുമില്ല. ആത്മീയമായ കാര്യങ്ങൾ എല്ലാം പ്രതീകാത്മകമായും ദൃഷ്ടാന്തങ്ങളായും മനസ്സിലാക്കപ്പെടേണ്ടവയാണു്!
നിർദ്ദിഷ്ടമായ ആചാരങ്ങളും ചിട്ടകളും – പ്രധാനമായും പൌരോഹിത്യത്തിനു് സുഖജീവിതം സാദ്ധ്യമാക്കുന്ന നടപടിക്രമങ്ങൾ – അനുസരിച്ചു് ജീവിച്ചാൽ പുനർജ്ജന്മത്തിൽ നിന്നും മോചനം നേടി മോക്ഷപ്രാപ്തി കൈവരിക്കാം. അല്ലെങ്കിൽ പട്ടിയോ പൂച്ചയോ പുഴുവോ മറ്റോ ആയി വീണ്ടും വീണ്ടും പുനർജ്ജനിച്ചുകൊണ്ടിരിക്കും.
Feb 25, 2019, 11:20 AM
ഭാഷാപോഷിണി
വി. ടി. ബൽറാമിൽ നിന്നും ഞാൻ അല്പം കൂടി ഭാഷാപരമായ നിലവാരം പ്രതീക്ഷിച്ചിരുന്നു. ഭാഷാപരമായ നിലവാരം ന്ന്വച്ചാൽ, മാർക്സിയൻ ശ്രേഷ്ഠഭാഷാനിലവാരം! പന്നപ്പട്ടിപ്പരനാറികൾ, കുലംകുത്തികൾ, നികൃഷ്ടജീവികൾ, “പ്രകാശം പരത്തുന്നവർ”, തന്തയില്ലാത്തവർ, പല തന്തക്കു് പിറന്നവർ തുടങ്ങിയ, മാർക്സിയൻ കമ്മ്യൂണിസവുമായി കൊൺഫോർമൽ ആയ ഉത്തരാധുനിക “ലാൽ സലാമുകളും”, “ഇൻക്വിലാബ് സിന്ദാബാദുകളും”! “മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം” എന്ന കവിവചനം പോലെ, വിജയൻ മലമണമേറ്റുകിടക്കും മണിയനുമുണ്ടാം ഒരു ദുർഗന്ധം എന്നതു്, ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും, ഒരു പ്രകൃതിനിയമമെന്നപോലെ അംഗീകരിക്കപ്പെട്ടു് കഴിഞ്ഞിട്ടുണ്ടു്.
ചുറ്റുപാടും കാണുന്ന യുഗപുരുഷന്മാരെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവരാണു് ജനങ്ങൾ. യുഗപുരുഷന്മാരുടെ/ യുഗപുരുഷികളുടെ ഭാഷ, അവരുടെ വേഷം, അവരുടെ യുക്തി, അവരുടെ ഭക്തി മുതലായവയെല്ലാം ഏറ്റെടുത്തു് ജനം അവരെപ്പോലെതന്നെ സംസ്കാരസമ്പന്നരാകാൻ ശ്രമിക്കുന്നു. മാർക്സിസമല്ലാതെ ഇടതുപക്ഷമില്ലാത്തതിനാലും, ഇടതുപക്ഷമെന്നാൽ സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ലോകമായതിനാലുമാണു്, മാർക്സിസ്റ്റുകൾ – പ്രത്യേകിച്ചും അവരിലെ നേതാക്കളും സൈദ്ധാന്തികരും – മാതൃകാപരമായ ഭാഷാപ്രയോഗങ്ങളും സംസ്കാരസമ്പന്നമായ സാമൂഹികഇടപെടലുകളും നടത്തുന്നതിൽ ഇത്രയേറെ ശ്രദ്ധാലുക്കളാകുന്നതു്. അവരോടൊപ്പം എത്താൻ കഴിയാത്തവർ, അതിപ്പോൾ വി. ടി. ബൽറാമായാലും മറ്റാരുതന്നെയായാലും, അവരോടു് ഡയലോഗടിക്കാൻ പോകരുതു്. പോയാൽ “ആസേതുഹിമാചലം” നാറും.
ഒരു മനുഷ്യനു് മതപരമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് ഇസ്‌ലാമിസം. ഒരു മനുഷ്യനു് രാഷ്ട്രീയമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് മാർക്സിസം. അവിടെനിന്നും ഒരുപടികൂടി താഴേക്കു് എങ്ങനെ ഇറങ്ങാൻ കഴിയുമെന്ന പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു് ഓൺലൈൻ മല്ലുലോകത്തിലെ മാർക്സിയൻ ഉപജാപകവൃന്ദം. കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ ഒരുപാടു് താഴേക്കു് ഇറങ്ങേണ്ടിവരുന്നതു് അതുകൊണ്ടാണു്. നരകത്തിലുള്ളവരോടു് സംസാരിക്കാൻ നരകത്തിലേക്കു് ഇറങ്ങിയാൽ മാത്രം പോരാ, നരകത്തിലെ ഭാഷ സംസാരിക്കാൻ കഴിയുകയും വേണം. ഈ വസ്തുത ഒരു രാഷ്ട്രീയക്കാരനായ വി. ടി. ബൽറാം മനസ്സിലാക്കേണ്ടതായിരുന്നു.
അതേസമയം, സ്വതന്ത്രചിന്തകർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർക്കു് അതറിയാം. “സ്വതന്ത്രചിന്തകർ” എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, “മാർക്സിയൻ സ്വതന്ത്രചിന്തകർ”, “ഇസ്‌ലാമിസ്ററ് സ്വതന്ത്രചിന്തകർ”, “പെന്തെകൊസ്ത് സ്വതന്ത്രചിന്തകർ”, തുടങ്ങിയ സർവ്വതന്ത്രസ്വതന്ത്രരായ ജനുസ്സുകളെയാണു്. അല്ലാതെ, മാതാപിതാക്കൾ നൽകിയ മുസ്ലിം പേരു് മാറ്റാതെ ഖുർആൻ വിമർശനം നടത്തുന്ന മുസ്ലീമുകളെയോ, ദൈവവിശ്വാസിയായ ഭാര്യയെ തല്ലിക്കൊല്ലാതെ നാസ്തികനായിരിക്കുന്ന ബൈബിൾ വിമർശകനെയോ, അമ്പലത്തിൽ വച്ചു് നടക്കുന്ന ബന്ധുവിന്റെയോ മിത്രത്തിന്റെയോ കല്യാണച്ചടങ്ങിൽ പങ്കെടുക്കുന്ന ഹിന്ദുമതവിമർശകനെയോ പോലുള്ള, തത്ത്വദീക്ഷയില്ലാത്ത “സാദാ” മനുഷ്യരെയല്ല. (ഭാഷാപോഷകരും ശ്രേഷ്ഠവ്യാകരണരും “സാധാ” എന്നു് വായിക്കുക. അവർക്കു് വായനാസമയത്തു് മാതൃഭാഷാപരമായ മാനസികാസ്വസ്ഥതകളൊന്നും ഉണ്ടാവരുതല്ലോ!)
സ്വന്തമായി ആക്ട് ചെയ്യുന്നതിനേക്കാൾ റിയാക്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണു് മലയാളികൾ. ആക്ട് ചെയ്യുക എന്നതിനു് സിൽമയിൽ അഭിനയിക്കുക എന്നതിനപ്പുറമുള്ള അർത്ഥമൊന്നും അവർ കല്പിക്കാറില്ല. പ്രവൃത്തി അവർക്കു് പ്രസംഗമാണു്. ആക്ഷൻ ഹീറോകൾക്കും കഥാപ്രാസംഗികർക്കും അവർ നൽകുന്ന സ്ഥാനവിലതന്നെ അതിനു് തെളിവു്. രാഷ്ട്രീയക്കാരോ, സില്മാക്കാരോ, ആസാമികളോ, ആത്മീയരോ, സാഹിത്യനായകരോ/കരികളോ, സാംസ്കാരികനായകരോ/കരികളോ, എന്തെങ്കിലും ചെയ്യുകയോ പറയുകയോ എഴുതുകയോ ചെയ്യുന്നുണ്ടോ എന്നു് ശ്രദ്ധാപൂർവ്വം നോക്കിക്കൊണ്ടിരിക്കുക, ഒട്ടും സമയനഷ്ടം വരുത്താതെ ഉടനടി പ്രതികരിക്കുക – അതിലാണവരുടെ ജന്മസാഫല്യം. ഏതു് ഊളക്കേസായാലും, അതിനെപ്പറ്റി “നേതാവോ നേതാവിയോ” എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അവർ അസ്വസ്ഥരാകും. പിന്നെ ആകെമൊത്തം പരവേശമാണു്. നാടു് വാഴുന്നവരുടെ ഓരോ വളിക്കും വിളികേട്ടു് ശീലിച്ചവർ അവരുടെ വളികൾ കേൾക്കുന്നില്ലെന്നു് വന്നാൽ “വിത്‌ഡ്രോവൽ സിംപ്റ്റം” പ്രദർശിപ്പിക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?
ആതിഥേയശരീരമില്ലാതെ പെരുകാൻ കഴിയാത്ത വൈറസുകളെപ്പോലെ, ആതിഥേയത്തേക്കാൾ ആതിഥ്യത്തെ ആഗ്രഹിക്കുന്നവരാണു് മലയാളികൾ! “അതിഥി ദേവോ ഭവഃ” എന്നു് പഠിപ്പിക്കപ്പെട്ടവർ ദേവനാകാനോ അതോ അസുരനാകാനോ കൂടുതൽ ഇഷ്ടപ്പെടുക? മലയാളികൾ റിയാക്ഷനറികളായി, നിത്യപ്രതിലോമകാരികളായി പിന്നോട്ടു് തിരിഞ്ഞിരിക്കുന്നതു് ഒരു കാരണവുമില്ലാതെയല്ല. അവിടെ, ആ ഭൂതകാലക്യാറ്റക്കൊമ്പുകളിലാണു് സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള അവരുടെ മൊത്തം ജീവിതവും കുടികൊള്ളുന്നതു്.
മല്ലുവും മത്തായിയും മാർക്സിസവും മൈതാനമനസ്ഥിതിയും, മൈ(ഡിയ)രുകളുമെല്ലാം ‘മ’കാരത്തിൽ ആരംഭിക്കുന്നതു് തികച്ചും യാദൃഛികമാണെന്ന അഭിപ്രായം എനിക്കില്ല. അവയെല്ലാം മാർക്സ് ന്യൂട്ടോണിയൻ മാതൃകയിൽ “ശാസ്ത്രീയമായി” വരച്ചുകാണിച്ചതും, മാർക്സിയൻ സമത്വസുന്ദരവടിവാൾലോകം എന്ന അന്തിമലക്ഷ്യത്തിലേക്കു് ലീനിയറായി പുരോഗമിക്കുന്നതുമായ ലോകചരിത്രഗതിയുടെ ഭാഗമായി അനിവാര്യമായി സംഭവിക്കുന്നതാണു്.
Feb 26, 2019, 11:01 AM
പാകിസ്ഥാൻ തീവ്രവാദകേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തി ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഇന്ത്യൻവ്യോമസേനക്കു് മാർക്സിസ്ററ്- ലെനിനിസ്ററ്-മാവോയിസ്ററ്-സോഷ്യലിസ്ററ്-കമ്മ്യൂണിസ്ററ്-ഇസ്‌ലാമിസ്ററ് വിപ്ലവാഭിവാദ്യങ്ങൾ!
പക്ഷെ, പക്ഷെ എന്നാലും, അതിനു് മുൻപു്, ഇടതുവശത്തു് “ഇങ്കിലാ സിന്ദാവാ” എന്നും, വലതുവശത്തു് “അല്ലാഹു അക്ബർ” എന്നും എഴുതിവച്ച ഒരു ഇന്നോവയിൽ കയറി ഇന്ത്യൻ പ്രൈം മിനിസ്റ്റർ മോദി, ഇസ്‌ലാമിസ്ററ് ടെററിസ്റ്റുകളുമായി ഒരു മല്ലുമോഡൽ സമാധാനസംവാദം നടത്തുകയായിരുന്നില്ലേ – മാർക്സിസ്ററ് സൈദ്ധാന്തികനായ കണ്ണൂർ സഖാവു് ബാലകൃഷ്ണൻ പറഞ്ഞപോലെ – “യുദ്ധത്തിലൂടെ തിരഞ്ഞെടുപ്പു് അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തേക്കാൾ” കൂടുതൽ ഉചിതം എന്നു് സവർണ്ണ്യത്തിൽ ഒരു മൂത്രശങ്ക. യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല എന്നും പരിണതപ്രജ്ഞനായ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. വടിവാളുകൾ കൊണ്ടു് നിരായുധനെ ആഞ്ഞാഞ്ഞു് വെട്ടുക എന്ന സമാധാനപരമായ മാർക്സിയൻ പരിഹാരമുള്ളപ്പോൾ എന്തിനു് വെറുതെ വേറെയൊരു യുദ്ധം?
(ഇപ്പറഞ്ഞതിനു്, ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും ഒരു യുദ്ധത്തിൽ ഏർപ്പെടണം എന്നർത്ഥമില്ല.)
– എന്നു്, ഇന്ത്യൻ ആർമിയിൽ ഓഫീസറായി S .S .B. സെലക്ഷൻ കിട്ടിയിട്ടും, വ്യക്തിജീവിതത്തെ ബാധിച്ച പുഴുക്കുത്തുകൾ മൂലം, എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നിട്ടും, ജോയിൻ ചെയ്യാൻ വേണ്ടിയുള്ള യാത്രയുടെ തലേ രാത്രിയിൽ ആ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്ന ഒരു ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദധാരി.
Feb 28, 2019, 12:22 AM
ഇൻഡ്യൻ ആർമി പാകിസ്ഥാനിൽ ചെയ്തതോ, ചെയ്യുന്നതോ, ചെയ്യാനിരിക്കുന്നതോ ആയ ഓരോ കാര്യങ്ങൾക്കും ഓരോ ഇൻഡ്യാക്കാരനും കൃത്യമായ തെളിവുകൾ നൽകാൻ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദി ബാദ്ധ്യസ്ഥനാണു്. ഇൻഡ്യയുടെ സൈനികനടപടികൾ – പ്രത്യേകിച്ചും അവ പാകിസ്ഥാനോ, ചൈനക്കോ എതിരായുള്ളവയാണെങ്കിൽ – അവയുടെ നിരുപാധികമായ വിജയത്തിനു് “കാര്യവിഹരങ്ങൾ” പച്ചച്ചെങ്കൊടിയേന്തിയ ഓരോ കപ്യാരും അറിഞ്ഞിരിക്കേണ്ടതുണ്ടു്.
കേരളാ റെഡ് ആർമി, കേരളാ സോവ്യസ്ററ് സോഷ്യലിസ്ററ് റിപ്പബ്ലിക്കിൽ (K. S. S. R.) ചെയ്യാത്തതോ, ചെയ്യാനുള്ള സാദ്ധ്യത പോലുമോ ഇല്ലാത്തതും, പുരോഗമനപരവുമായ കാര്യങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മുഖ്യമന്ത്രിആപ്പീസിൽ കുടികൊള്ളുന്ന കമ്മ്യൂണിസ്ററ് ഭൂതങ്ങളും, ചാത്തൻസേവക്കാരും നിരന്തരപ്രൊപഗാണ്ടവഴി ഓരോ കേരളപൗരനെയും തെളിവുസഹിതം അറിയിച്ചുകൊണ്ടിരിക്കുന്നതുപോലെ.
പാർലമെന്റിലേക്കോ, അസംബ്ലിയിലേക്കോ നടക്കാനിരിക്കുന്ന ഇലക്ഷനുകളുമായി ഈവിധ പ്രോപഗാണ്ടകൾക്കു് യാതൊരുവിധ ബന്ധവുമില്ല എന്നുകൂടി കൂട്ടി(ൽ)ച്ചിന്തിച്ചാലേ, അത്തരമൊരു നിസ്വാർത്ഥസേവനത്തിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയൂ!
January 2019
Jan 1, 2019, 6:20 PM
വനിതാമതിലിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടതിൽനിന്നും എനിക്കു് മനസ്സിലായതു്, അതിന്റെ ഏതു് ഭാഗമാണു് വീക്ഷിക്കുന്നതു് എന്നതിനനുസരിച്ചു്, മതിൽനിർമ്മാണം ഒരേസമയം മഹാവിജയവും വൻപരാജയവുമായിരുന്നു എന്നു് പറയുന്നതിൽ വൈരുദ്ധ്യമൊന്നുമില്ല എന്നാണു്. കാണാൻ ആഗ്രഹിക്കുന്നതു് മാത്രം കാണാൻ കഴിയുന്നവിധം കണ്ഡീഷൻ ചെയ്യപ്പെടുന്നവരാണു് മനുഷ്യർ. കാഴ്ചക്കാരന്റെ വീക്ഷണകോണിൽ അധിഷ്ഠിതമായിരിക്കും അവന്റെ ലോകചിത്രം. മതിലിലെ തിങ്ങലുകൾ കാണാനും, വിള്ളലുകൾ കാണാതിരിക്കാനും – നേരേ മറിച്ചും – മനുഷ്യർക്കു് കഴിയുന്നതു് അതുകൊണ്ടാണു്. വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുപോലും കാണാൻ കഴിയാത്തവിധം സങ്കീർണ്ണമാണു് ലോകത്തിലെ പല കാര്യങ്ങളും. അതുകൊണ്ടുതന്നെ, വിശാലമായ ധാരാളം ചൂഷണസാദ്ധ്യതകളും അവയിൽ മറഞ്ഞിരിക്കുന്നുണ്ടു്. അതു് കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരാണു് രാഷ്ട്രീയക്കാർ, പള്ളിക്കാർ, പത്രമുത്തശികൾ തുടങ്ങിയവർ. ജനത്തെ അജ്ഞതയിൽ നിലനിർത്തണം എന്ന ഒരു നിബന്ധനയേയുള്ളു.
January 2018
Jan 2, 2018, 5:11 PM
ഇൻഡ്യയിൽ ഒരു പുതിയ ചികിത്സാരീതി തുടങ്ങിയെന്നോ, തുടങ്ങാൻ പോകുന്നു എന്നോ ഒരു വാർത്ത ഫെയ്സ്ബുക്കിൽ കണ്ടു. ചികിത്സാപദ്ധതികളുടെ അലകും പിടിയും മാറ്റുന്ന ഒരു സമൂലപരിവർത്തനമാണു് ഗവണ്മെന്റ് ലക്ഷ്യമിടുന്നതത്രെ! ഈ ചികിത്സാരീതിയുടെ തേരാളികൾ “Kid Doctors” എന്നറിയപ്പെടുന്ന ആറാംക്ലാസ്, ഏഴാംക്ലാസ് വിദ്യാർത്ഥികളാണു്. കഴുത്തിൽ സ്റ്റെതസ്കോപ്പും കയ്യിൽ മരുന്നുപെട്ടിയുമായി അവർ മറ്റു് വിദ്യാർത്ഥികളുടെ നെഞ്ചിൻകൂടു് പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യും. അവരുടെ പ്രായക്കുറവു് ഒരരികിലേക്കു് മാറ്റി വച്ചാൽ, സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കിയ ലാടഗുരുക്കൾ എന്നു് അവരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. വായു ഗുളികളോടൊപ്പം പൊട്ടാസ്യം സയനൈഡ് ക്യാപ്സുളുകളും കൂടി അമൃതു് എന്ന ലേബലിൽ പെട്ടിയിൽ വച്ചാൽ വംശശുദ്ധി എന്ന ലക്ഷ്യം ഒരു പിള്ളേരുകളിപോലെ ലളിതമായി നേടാനാവും. ഹിറ്റ്ലർക്കുപോലും തോന്നാഞ്ഞ ആ കൂർമ്മബുദ്ധിയെ ഭാവിലോകചരിത്രകാരന്മാർ പാടിപ്പുകഴ്ത്തും. മത-ജാതി കലർപ്പുകൾ ഒന്നുമില്ലാത്ത ശ്രീ ശ്രീ ഭാരതീയരൊഴികെ ബാക്കി എല്ലാറ്റിനേയും ബാല്യത്തിലേ തന്നെ കാലപുരിയ്ക്കയക്കാൻ കിട്ടുന്ന ഈ സുവർണ്ണാവസരം പാഴാക്കുന്നതു് തികഞ്ഞ വിഡ്ഢിത്തമായിരിക്കുമെന്നു് ഓർത്താൽ നന്നു്.
ഗുജറാത്തിലാണെന്നു് തോന്നുന്നു ഈ “ബാൽ ഡോക്ടേഴ്സ്” കന്നിയങ്കം കുറിക്കുന്നതു്. ഹരിജനങ്ങൾ-ശ്രീശ്രീജനങ്ങൾ എന്നു് മനുഷ്യരെ വേർതിരിച്ച മഹാത്മാഗാന്ധിയുടെ സംസ്ഥാനം എന്ന നിലയിൽ അതു് ബുദ്ധിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പാണെന്നു് പറയാതെ വയ്യ. ഭാരമുള്ളിടത്തു് തൂക്കം കൂടുമെന്നാണല്ലോ മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന ബ്ലോക്ക് ബസ്റ്ററിൽ മണവാളൻ ജോസഫും പറഞ്ഞതു്. മന്ത്രിയാവാൻ നാലാംക്ലാസ് പോലും പാസാകേണ്ട ആവശ്യമില്ലാത്ത നാട്ടിൽ “ബാൽ ഡോക്ടേഴ്സിന്റെ” വിദ്യാഭ്യാസയോഗ്യത ഒരു രണ്ടാംക്ലാസ്, ഏറിയാൽ മൂന്നാംക്ലാസ് അതിൽ കൂടേണ്ടിയിരുന്നോ എന്നൊരു സന്ദേഹം മാത്രമേ എനിക്കുള്ളു.
സ്റ്റെതസ്കോപ്പു് കഴുത്തിൽ തൂക്കി ഡോക്ടർ, ത്രിവർണ്ണകോണകം കഴുത്തിൽ തൂക്കി രാഷ്ട്രീയ നേതാവു്, കാവിചുറ്റി വാനപ്രസ്ഥൻ, അഥവാ കാട്ടുപ്രസ്ഥാനൻ മുതലായ യോഗ്യതകൾ അഭിനയിക്കൽ ലോകത്തിൽ പുതിയതല്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, ഒരു പുലി ആയിരുന്ന ഏലീയാപ്രവാചകനെ ദൈവം ഒരു ചുഴലിക്കാറ്റിൽ കയറ്റി സ്വർഗ്ഗത്തിലേക്കു് കൊണ്ടുപോയ പോക്കിനു് താഴെ വീണ പുതപ്പാണു് അവന്റെ ശിഷ്യനായിരുന്ന എലീശായേയും ഒരു ചെറിയ പുലിയാക്കിത്തീർത്തതു്. യോർദ്ദാൻ നദിയെ രണ്ടായി പിളർത്താൻ കഴിവുള്ള ഏലീയായുടെ പുതപ്പു്! പ്രവാചകന്മാരുടെ കാലത്തു് ചുഴലിക്കാറ്റുകൾ ഇന്നത്തെപ്പോലെ തോന്നിയിടത്തു് പോയി വീശുന്ന തോന്നിയവാസികൾ അല്ലായിരുന്നു. അന്നൊക്കെ, യഹോവ പറഞ്ഞാൽ മാത്രം അവ ഭൂമിയിലേക്കു് വരും, പറഞ്ഞില്ലെങ്കിൽ ചുമ്മാ ഓരോന്നു് ആലോചിച്ചുകൊണ്ടു് സ്വർഗ്ഗത്തിലെ ഏതെങ്കിലുമൊരു മൂലയിൽ അടങ്ങിയൊതുങ്ങിയിരിക്കും, അതായിരുന്നു രീതി.
ബാഹ്യാലങ്കാരങ്ങൾ കാഴ്ചക്കാരുടെ മനസ്സിലുണർത്തുന്ന വികാരവിചാരങ്ങൾ അങ്ങേയറ്റം വ്യത്യസ്തമാണു്. കഥകളിവേഷം ഇട്ടുകൊണ്ടു് ആരും ഗരുഡൻതൂക്കം കളിക്കാത്തതും, ഓട്ടൻ തുള്ളൽ വേഷത്തിൽ ആരും വിശുദ്ധ കുർബ്ബാന ചൊല്ലാത്തതും അതുകൊണ്ടാണു്. അതിലും അപകടം കുറഞ്ഞ കലാപരിപാടിയാണു് ഭാരതത്തിൽ സ്റ്റെതസ്കോപ്പിനുപകരം കലൈഡോസ്കോപ്പ് ഉപയോഗിക്കുന്നതു്.
Jan 7, 2018, 11:28 AM
മനഃക്ലേശം, ഉത്കണ്ഠ തുടങ്ങിയ മാനസികമായ ഘടകങ്ങൾ മൂലം ഉണ്ടാകാവുന്നതോ വർദ്ധിക്കാവുന്നതോ ആയ ശാരീരികരോഗങ്ങളെയാണു് സൈക്കോസൊമാറ്റിക് ഡിസോർഡർ എന്നു് പൊതുവേ വിളിക്കുന്നതു്. ശരീരം എന്ന അനുഭവം ഉണ്ടാവാൻ മനസ്സു് ഇല്ലാതെ കഴിയില്ലല്ലോ. “അത്യാവശ്യസർവ്വീസുകൾ” പ്രവർത്തനക്ഷമമാണെങ്കിൽ, “ചെറിയ” അബോധാവസ്ഥയിലും ശരീരത്തിനു് നിലനിൽക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ശരീരം ഇല്ലാത്ത അവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന ഒന്നല്ല മനസ്സു്. ജീവിച്ചിരുന്നപ്പോൾ ഒരാൾ ചെയ്ത കാര്യങ്ങൾ വഴി സത്ഫലങ്ങൾ അനുഭവിക്കുന്നവർക്കു് അയാളെപ്പറ്റിയുള്ള ഓർമ്മകൾ ആഘോഷിക്കാമെന്നല്ലാതെ, അയാൾക്കോ, അയാളുടെ മനസ്സിനോ വേണ്ടി അയാൾ മരിച്ചശേഷം എന്തു് ചെയ്തിട്ടും കാര്യമൊന്നുമില്ല. മരണാനന്തരക്രിയകൾ വഴി ചെയ്ത നല്ല കാര്യങ്ങളേയും ചീത്ത കാര്യങ്ങളേയും ചെയ്യാത്തവയാക്കാനോ, ചെയ്യാത്തവയെ ചെയ്തവയാക്കാനോ കഴിയില്ല.
മനസ്സിനെ ആത്മാവു് എന്നു് പേരുമാറ്റി വിളിച്ചു്, സ്വയം നിലനില്പുള്ള ഒരു അസ്തിത്വം എന്നു് വരുത്തിയാൽ, ഒരുപക്ഷേ, മരണാനന്തരക്രിയകൾ കൊണ്ടു് പുരോഹിതന്മാർക്കോ കാക്കകൾക്കോ വല്ല പ്രയോജനവും ഉണ്ടായേക്കാം. ശരീരം-മനസ്സു് എന്ന യൂണിറ്റിനു് അപ്പുറം ഒരു ആത്മാവിനെക്കൂടി പ്രതിഷ്ഠിക്കുന്നതുവഴി ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതവർക്കു് മാത്രമാണു്. മരിച്ചവരുടെ ആത്മാക്കൾക്കു് എന്ന പേരിൽ ആർക്കെങ്കിലും ആഹാരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. വിശപ്പുണ്ടെങ്കിലും, ആഹാരത്തിനു് വകയില്ലാത്തവർക്കാണു് കൊടുക്കുന്നതെങ്കിൽ ഒന്നുകൂടി നല്ലതു്. മനുഷ്യർ, കാക്കകൾ, പൂച്ചകൾ, നായ്ക്കൾ എല്ലാം വിശപ്പുള്ള ഇനങ്ങളാണു്. നന്ദി പ്രതീക്ഷിച്ചാണു് ആഹാരം കൊടുക്കുന്നതെങ്കിൽ നായ്ക്കൾക്കു് കൊടുക്കാൻ ശ്രദ്ധിച്ചാൽ നിരാശപ്പെടേണ്ടിവരില്ല.
മിക്കവാറും എല്ലാ രോഗങ്ങളിലും മനസ്സു് സജീവമായിത്തന്നെ പങ്കു് വഹിക്കുന്നുണ്ടു്. ഊതിയും, തുപ്പിയും, പറയാൻ കൊള്ളാവുന്നതും കൊള്ളാത്തതുമായ ശരീരഭാഗങ്ങളിൽ കയ്യും കാലും വച്ചുമെല്ലാം രോഗം മാറ്റിയെടുക്കാൻ രോഗിയും വൈദ്യനും ഒരുപോലെ ആവേശം കാണിക്കുന്നതിന്റെയും, പലപ്പോഴും ആ ശ്രമങ്ങൾ വിജയിക്കുന്നതിന്റെയും പിന്നിൽ പ്രവർത്തിക്കുന്നതു് ഈ രണ്ടു് വിഭാഗത്തിന്റെയും മനസ്സല്ലാതെ മറ്റൊന്നുമല്ല.
തന്റെ ആരാധനാപാത്രത്തെ ജീവൻ നൽകിയും സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനെന്നു് കണ്ഡീഷൻ ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്കു് ആ വിഗ്രഹം ചോദ്യം ചെയ്യപ്പെടുന്നതു് കാണുമ്പോൾ ഉണ്ടാവുന്ന മാനസികസംഘർഷം ഒരു ശാരീരികാസ്വാസ്ഥ്യം എന്നപോലെ അനുഭവപ്പെടുന്നതും ഒരുതരം സൈക്കൊസൊമാറ്റിക് ഡിസോർഡർ ആയിരിക്കാമെന്നു് കരുതുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. മതം, രാഷ്ട്രീയം എന്നീ മേഖലകളിലെ കണ്ഡീഷൻഡ് സ്വത്വങ്ങൾക്കു് മാനസികമായ ഈ ക്രമഭംഗം പിടിപെട്ടാൽ അതു് പലപ്പോഴും അംഗഛേദം, അറുകൊല, തെറിവിളി, പൊതുസ്വത്തിന്റെയും സ്വകാര്യസ്വത്തിന്റെയും നശീകരണം മുതലായ ഹീനനിലകളിലേക്കു് കൂപ്പുകുത്തുന്നതായി കാണാറുണ്ടു്. അതു് ആരോഗ്യത്തിന്റെ ലക്ഷണമായി കരുതാനാവുമോ? മാനസികരോഗങ്ങൾ മൂക്കുമ്പോൾ ദേഹോപദ്രവത്തിന്റെ ലെവലിലേക്കു് എത്തുന്നതു് അസാധാരണമല്ല. അതുകൊണ്ടു്, റിയൽ ലോകത്തിലായാലും, വിർച്വൽ ലോകത്തിലായാലും, ചികിത്സ സാദ്ധ്യമല്ലാത്ത സൈക്കൊസൊമാറ്റിക് ഡിസോർഡറുകളിൽ നിന്നും അല്പം അകന്നു് നിൽക്കുന്നതായിരിക്കും നോൺ-പാർട്ടിസിപ്പന്റ്സായ നാട്ടുകാർക്കു് നല്ലതു്.
Jan 9, 2018, 11:45 AM
ഒരു കേവലശാസ്ത്രീയസത്യം പത്തു് വർഷങ്ങൾ ആവർത്തിച്ചു് ചെവിയിൽ “ഓതിയിട്ടും” അതു് അംഗീകരിക്കാൻ തയ്യാറാവാതെ, അതിനു് കടകവിരുദ്ധമായ (മതപരമോ, രാഷ്ട്രീയമോ ആയ) ഒരു വിശ്വാസപ്രമാണത്തെ നിത്യസത്യം എന്നു് സ്വയം വിശ്വസിക്കുകയും, ഏതു് വളഞ്ഞവഴികളും ഉപയോഗിച്ചു് ആ ഒറ്റമൂലിസത്യത്തെ മറ്റു് മനുഷ്യരിൽക്കൂടി അടിച്ചേൽപ്പിക്കാൻ മടി കാണിക്കാതിരിക്കുകയും ചെയ്യുന്നവരുമായി യുക്തിഭദ്രമായ ഒരു സംവാദം സാദ്ധ്യമല്ല. ഇതു് അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. കാരണം, ഒരു മനുഷ്യജീവിതത്തിനു് ലഭ്യമായ മൊത്തം എനർജിയുടെ അളവു് – ഓരോ വ്യക്തിയിലും വ്യത്യസ്തമാണെങ്കിലും – പരിമിതമായതിനാൽ ഊർജ്ജപരമായ ഒരു അകാലപാപ്പരത്വം ഒഴിവാക്കാൻ അതു് സഹായിക്കും. നന്മ മാത്രമല്ല, കാണുന്നവർക്കെല്ലാം വാരിക്കോരി കൊടുക്കാൻ മാത്രം എനർജിയും ഈ ലോകത്തിലില്ല.
Jan 19, 2018, 10:20 AM
മേലാളന്മാരുടെ കാറുകളിൽ തിരിച്ചറിയൽ പ്ലേറ്റുകൾ ഫിറ്റ് ചെയ്യുക എന്ന ഭരണപരിഷ്കാരം ഗവണ്മെന്റ് നടപ്പിലാക്കിയിട്ടു് ഇപ്പോൾ രണ്ടു് വർഷമായെന്നു് ഫെയ്സ്ബുക്ക്. മേലാളന്മാരെ തിരിച്ചറിയാൻ കഴിയുക എന്നതു് പൊതുജനത്തെ സംബന്ധിച്ചു് ഒരു ഹൃദയാഭിലാഷമാണു്. ആരാധന അർഹിക്കുന്നവർക്കു് അതർപ്പിച്ചിരിക്കണമെന്നു് ജനത്തിനു് നിർബന്ധമുണ്ടു്. ആളെ തിരിച്ചറിഞ്ഞാലല്ലേ അതു് ചെയ്യാൻ പറ്റൂ? രാജഭരണകാലത്തു്, വേഷഭൂഷാദികൾ കണ്ടായിരുന്നു പൊതുജനം ഒരുവൻ രാജാവാണോ അല്ലയോ എന്നു് മനസ്സിലാക്കിയിരുന്നതു്. ആ രാജാപ്പാർട്ടിൽനിന്നും ഭൂഷകൾ ഒഴിവാക്കിയാൽ ഇന്നത്തെ ഇൻഡ്യൻ കോഫീഹൌസ് വെയ്റ്ററുടെ വേഷമായി. ജനാധിപത്യത്തിൽ ഉപഭോക്താവാണല്ലോ രാജാവു്! ഭൃത്യനെ ബഹുമാനിക്കുന്ന രാജാവിനെ ഭൃത്യൻ പോലും ബഹുമാനിക്കില്ല. അതാണു് ലോകഗതി. അതുകൊണ്ടാണു് ഭൂഷകൾ അണിയാനുള്ള അവകാശം ഭൃത്യൻസിനില്ലാത്തതു്. അതിൽ ഏറ്റവും സന്തോഷിക്കുന്നതു് ഭൃത്യൻസ് തന്നെയാണെന്നതു് രസകരമായി തോന്നിയേക്കാം. പക്ഷേ, അല്ല.
മേലാളന്മാരെ തിരിച്ചറിയാൻ ജനത്തിനുള്ള അത്രതന്നെയോ അതിൽ കൂടുതലോ ആഗ്രഹം ജനത്തെ തിരിച്ചറിയാൻ മേലാളന്മാർക്കുമുണ്ടു്. പ്രീണനം, പീഡനം, അവഗണന, വോട്ട് ബാങ്ക്, ഉന്മൂലനം തുടങ്ങിയ പല പരിഗണനകൾ ആ ആഗ്രഹത്തിനു് പിന്നിലുണ്ടാവാം. വ്യത്യസ്ത നിറങ്ങളിലുള്ള പാസ്പോർട്ട് (അങ്ങനെയൊരു പ്ലാനുണ്ടെങ്കിൽ) ആ ആഗ്രഹത്തിന്റെ നിറവേറ്റൽ മുന്നിൽ കണ്ടു് രൂപകല്പനം ചെയ്തതായിക്കൂടെന്നില്ല. പാസ്പോർട്ടിന്റെ പുറംചട്ട മാരിവിൽ വർണ്ണങ്ങളിൽ ആക്കിയാൽ, ഓരോരുത്തരെയും അവരുടെ ജാതി, മതം, പാർട്ടി, സെക്ഷ്വൽ ഓറിയെന്റേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ കഴിയും. “നിന്റെ പാസ്പോർട്ട് കാണിക്കൂ, നീ ഏതു് ജാതിയെന്നു് ഞാൻ പറയാം” എന്ന നിലയിലേക്കു് ഭാരതത്തെ എത്രയും വേഗം പുരോഗമിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. എലക്ട്രിക്കൽ എൻജിനിയറിങ്ങിലെ റെസിസ്റ്റർ കളർ കോഡ് പോലെ ഒരു പാസ്പോർട്ട് കളർ കോഡുകൂടി നിശ്ചയിച്ചു് ജനങ്ങളെ പഠിപ്പിച്ചാൽ സംഭവം എരമ്പും. മനുവിനു് ആശംസകൾ!
Jan 26, 2018, 8:42 AM
ഔദ്യോഗികജീവിതകാലത്തിലുടനീളം ആറടി മണ്ണിന്റെ മഹത്വം ഘോഷിച്ചവർക്കു് അവരുടെ ജീവിതം അതിന്റെ അന്ത്യഘട്ടത്തോടടുക്കുമ്പോൾ പദവികളും ബഹുമതികളും നൽകുന്നതു് അവരുടെ ജീവിതത്തിന്റെ ലക്ഷ്യത്തെത്തന്നെ അവഹേളിക്കുന്നതിനു് തുല്യമാണു്. ഇനി, കൊടുത്തേ തീരൂ എന്നുണ്ടെങ്കിൽ, ആറടി മണ്ണിനു് കൂടുതൽ അനുയോജ്യവും, ലൌകികവുമായ എന്തെങ്കിലും ബഹുമാനപുരസരം മുൻകൂറായി നൽകുന്നതിനേപ്പറ്റി ആലോചിക്കുന്നതു് ഉചിതമായിരിക്കും എന്നാണെന്റെ അഭിപ്രായം.
ധനികനെങ്കിലും വൃദ്ധനായി ആരോഗ്യം നശിച്ച അപ്പനു് ഒരു നേരത്തെ ആഹാരം നൽകാൻ തയ്യാറാവാതിരുന്ന മക്കൾ, അവൻ സംസാരശേഷി നശിച്ചു് മരണക്കിടക്കയിൽ കിടന്നപ്പോൾ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാണാനെത്തിയെന്നും, ആ വിഭവങ്ങൾ ഇനി അവിടെ വച്ചാൽ മതി എന്നു് സൂചിപ്പിക്കാൻ അവൻ തന്റെ ആസനത്തിലേക്കു് കൈ ചൂണ്ടിയെന്നും ഒരു കഥ കേട്ടിട്ടുണ്ടു്. ഇതു് മുകളിൽ പറഞ്ഞ “ഞാനാപീഠദാനധർമ്മങ്ങളുടെ” മറ്റൊരു വേർഷൻ!
ആ പേരു് തെറ്റില്ലാതെ ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ടാണു്. അല്ലെങ്കിൽ ഞാനൊരു Lamborghini കാർ വാങ്ങിയേനെ!
Jan 26, 2018, 10:03 AM
ദുബായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെപ്പറ്റി ഇതുവരെ എനിക്കു് നല്ല അഭിപ്രായമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇക്കഴിഞ്ഞ ദിവസം അവർ ഒരു ഇൻഡ്യൻ പൗരന്റെ പേരിൽ ഇൻഡ്യൻ കോൺസുലെറ്റിനു് ഇഷ്യൂ ചെയ്ത ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കണ്ടതോടെ ആ അഭിപ്രായത്തിനു് സാരമായ പോറലേറ്റു. Indian consulate-നെ അവർ അതിൽ Indian Conslate ആക്കിക്കളഞ്ഞു! ഏതെങ്കിലും ഒരു സാധു ആടു് ജീവിതമല്ല, “ഗവണ്മെന്റ് ഓഫ് ദുബായി”, “ദുബായി പോലീസ്” എന്ന ലെറ്റർ ഹെഡിൽ P.C.C. ഇഷ്യൂ ചെയ്യാൻ അധികാരമുള്ള ഒരു ആക്ടിങ് ഡയറക്ടറാണു് ആ കടുംകൈ ചെയ്തിരിക്കുന്നതു്! അതു് എന്റെ ഇൻഡ്യൻ ഹൃദയത്തിനു് താങ്ങാവുന്നതിലും അപ്പുറമാണു്. അതുകൊണ്ടു്, ദുബായി പോലീസ് ഡിപ്പാർട്ട്മെന്റിനെ സംബന്ധിച്ചു് എനിക്കുണ്ടായിരുന്ന എല്ലാ നല്ല അഭിപ്രായങ്ങളും മുൻകാലപ്രാബല്യത്തോടെ റദ്ദു് ചെയ്തിരിക്കുന്നതായി സംബന്ധപ്പെട്ട സകലരേയും ഇതിനാൽ അറിയിച്ചു് കൊള്ളുന്നു.
Jan 29, 2018, 10:11 AM
ഇന്നു് വായിച്ച ഒരു കലക്കൻ ഒറ്റവരിയൻ: “ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നതു് ഭരണഘടനാവിരുദ്ധം”.
അപ്പോൾ, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” മാർക്സിസം പ്രചരിപ്പിക്കലിൽ നിന്നുതന്നെ ഐശ്വര്യമായിട്ടു്, ചൈനയെ മനസ്സിൽ ധ്യാനിച്ചു് അങ്ങടു് തുടങ്ങിക്കോളിൻ. ഇൻഡ്യക്കെതിരെ ഒരു ശത്രുസംഹാരഹോമവും ആയിക്കോട്ടെ. ഈശ്വരാനുഗ്രഹം ഇല്ലാതെ പോയി എന്നു് വരരുതല്ലോ.
പൊതുറോഡിൽ അടുപ്പുകൂട്ടി അരിവച്ചു് പൊങ്കാലയിട്ടു് പൊതുജനത്തെ ദ്രോഹിച്ചാൽ അടുക്കളക്കുറ്റിയിലെ ഗ്യാസ് അസമയത്തു് അറ്റുപോകില്ലെന്നു് ഭദ്ര കാൾ മാക്സി പറഞ്ഞതും ഓർമ്മിക്കാവുന്നതാണു്.
February 2018
Feb 15, 2018, 12:07 PM
ഇമ്മാതിരി തെറ്റിദ്ധാരണകളായിരുന്നു ഞാൻ ഇതുവരെ വച്ചുപുലർത്തിയിരുന്നതു് എന്നറിയേണ്ടിവരുമ്പോൾ എനിക്കു് എന്നോടുതന്നെ അവജ്ഞയും അരിശവും തോന്നുന്നു. ഇതുവരെ ഞാൻ കരുതിയിരുന്നതു് അല്ലാഹു രൂപമോ ഭാവമോ, ആദിയോ അന്തമോ, ആകൃതിയോ പ്രകൃതിയോ തകൃതിയോ ഒന്നുമില്ലാതെ ജീവിക്കുന്ന ഏകദൈവമാണെന്നായിരുന്നു. അതുകൊണ്ടുതന്നെ, മുസ്ലീംഭക്തർ അച്ചങ്ങായിയെ എങ്ങനെ മനസ്സിൽ ദർശിക്കുന്നു എന്നും, ആ ദർശനത്തിൽ അങ്ങേരുടെ രൂപം എങ്ങനെയിരിക്കുമെന്നും ഞാൻ എപ്പോഴും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. ഇല്ലാത്ത രൂപത്തെ ഉള്ളിൽത്തട്ടി കാണാൻ കഴിയുക എന്ന, എനിക്കു് ഒരിക്കലും സാധിക്കാത്ത അസാമാന്യകഴിവുള്ളവർ എന്ന നിലയിൽ, അരൂപികളെ മനസ്സിൽ കാണാൻ കഴിയുന്നവരോടു് പൊതുവേയും, മുസ്ലീമുകളോടു് പ്രത്യേകിച്ചും എനിക്കു് വളരെയേറെ ഭയഭക്തിബഹുമാനങ്ങൾ ഉണ്ടായിരുന്നു താനും. ഇപ്പോൾ കേൾക്കുന്നു, അല്ലാഹുവിനോടു് മനസ്സുനൊന്തു് പ്രാർത്ഥിക്കുന്ന മുസ്ലീമുകളുടെ മനസ്സിലേക്കു് ഏതോ ഒരു കൃഷിയിടം കയറിച്ചെല്ലുന്നു എന്നും, കൃഷിയിറക്കൂ, കൃഷിയിറക്കൂ എന്നു് നിർബന്ധിക്കുന്നു എന്നും, എത്ര ശ്രമിച്ചിട്ടും ഇറങ്ങിപ്പോകുന്നില്ല എന്നും!
എന്നാലും എന്റെ അല്ലാഹുവേ, ഇങ്ങനെ കാശിനു് കൊള്ളാത്ത ഒരു കൃഷിയിടത്തിനെ ഭക്തരുടെ ആത്മാവിൽ കടന്നുകൂടാൻ കഴിയാത്തവിധം തട ഇടാൻ കഴിയാത്ത ഒരുത്തനായിട്ടല്ലാർന്നൂട്ടോ ഞാനിങ്ങളെ ഇതുവരെ കരുതീരുന്നതു്.
Feb 23, 2018, 11:09 AM
വിശന്നപ്പോള്‍ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍ കുറേ സദാചാരപാലകര്‍ തല്ലിക്കൊന്ന ഒരു മധുവിന്റെ ചിത്രമാണു് ഇന്നു് സ്റ്റ്‌റീം നിറയെ. മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിച്ചിട്ടുള്ള ആരു് കണ്ടാലും ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ മടി കാണിക്കുമെന്നു് തോന്നുന്നില്ലാത്ത ഒരു സാധു മനുഷ്യന്‍. അവന്റെ ചുറ്റും കുറേ മനുഷ്യമൃഗങ്ങളും കൂടിയിട്ടുണ്ടു്. അളിഞ്ഞു് നാറുന്ന ടിപ്പിക്കല്‍ മല്ലു വിശാല ഇളിയിലൂടെ അന്തസാരശൂന്യതയുടെ കാലിപ്പാട്ടകളാണു് തങ്ങളെന്നു് ലോകത്തോടു് വിളിച്ചുപറയുന്ന കുറേ നികൃഷ്ടജന്മങ്ങള്‍! മോഷ്ടിക്കുന്നവരെ ശിക്ഷിക്കുന്നതിന്റെ ചുമതല അവര്‍ക്കാണെങ്കില്‍ അവര്‍ ആദ്യം ശിക്ഷിക്കേണ്ടതു് തിന്നുതിന്നു് ബലൂണ്‍ പോലെ വീര്‍ത്തിട്ടും ആര്‍ത്തി തീരാതെ സമൂഹത്തിന്റെ പൊതുമുതല്‍ തന്നെയും പിന്നെയും മോഷ്ടിക്കുന്നവരെയാണു്. മധുവിനെപ്പോലുള്ള സാധുക്കളെ സംരക്ഷിക്കാനായി ബെന്‍സിലും ഔഡിയിലും ഇന്നോവയിലും കൂപ്പറിലുമെല്ലാം കയറി സഞ്ചരിക്കുന്ന മത-രാഷ്ട്രീയ നേതാക്കളേയും അവരുടെ ശിങ്കിടികളേയുമാണു്. അവരില്‍ പലരും നാലു് മധുമാരെ ഒരുമിച്ചു് വിഴുങ്ങാന്‍പോന്ന വലിപ്പവും വയറും ഉള്ളവരായതിനാല്‍, കൊന്നാല്‍ കൊന്നു എന്നുണ്ടു്. ഒരു ഉറുമ്പിനെ ചവിട്ടി കൊല്ലുന്നതുപോലെയല്ലല്ലോ ഒരു ആനയെ ചവിട്ടിക്കൊല്ലുന്നതു്!
അന്യതൂവലുകള്‍കൊണ്ടു് വാലും ചിറകുകളും അലങ്കരിക്കുന്ന, സമ്പൂര്‍ണ്ണസാക്ഷരര്‍ പ്രബുദ്ധര്‍ തുടങ്ങിയ സൂപ്പര്‍ പദവികള്‍ വാരിയണിയുന്ന ഇത്രയേറെ സ്വയംപൊങ്ങികളെ കേരളത്തിലല്ലാതെ ലോകത്തില്‍ മറ്റെവിടെയെങ്കിലും കാണാന്‍ കഴിയുമെന്നു് തോന്നുന്നില്ല. തീപിടുത്തത്തെപ്പറ്റിയും, അഗ്നിശമനത്തെപ്പറ്റിയും എഴുതിയാല്‍ മതി, കേരള സാഹിത്യവിശാരദരില്‍ നിന്നും ഹാസ്യസാഹിതത്തിനുള്ള അവാര്‍ഡ് നേടിയെടുക്കാന്‍! ഉളുപ്പില്ലായ്മയുടെ ഉമ്മറപ്പടിയുടെ ലെവല്‍ അത്രത്തോളം താഴെയെത്തി! മന്ത്രിയുടെ കാറു് വരുന്നതു് കണ്ടാല്‍ അഗ്നിബാധയേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ആംബുലന്‍സ് സൈഡൊതുക്കി കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള മാര്ക്സിയന്‍ കാഴ്ചപ്പാടു് ചോംസ്കിയുടെ ഭാഷയില്‍ അപഗ്രഥിക്കുക കൂടി ചെയ്താല്‍ ഞാനാപീഠം വരെ ലഭിച്ചു് കൂടെന്നുമില്ല. ആസനത്തില്‍ ആലു് മുളച്ചാല്‍ അതൊരു തണലായി കരുതുന്നവന്‍, അവനെ വിമര്‍ശിക്കുന്നവരെ നേരിടുന്നതു്, ലോ ലവന്റെ ആസനത്തില്‍ ആലു് മുളക്കുകയും അവന്‍ അതൊരു തണലായി കരുതുകയും ചെയ്തപ്പോള്‍ നീയൊന്നും ഒരു വാക്കുപോലും മിണ്ടിക്കേട്ടില്ലല്ലോ എന്ന കിടു ചോദ്യം കൊണ്ടാവും.
മലയാളിസമൂഹം!!
Feb 28, 2018, 1:45 PM
കുറച്ചുനാള്‍ ഓണ്‍ലൈന്‍ ID-കളുടെ സ്റ്റാറ്റസുകള്‍ ശ്രദ്ധിച്ചാല്‍, ജീവിതത്തില്‍ അവര്‍ പ്രയോറിറ്റി കല്‍പ്പിക്കുന്നതു് ഏതേതു് കാര്യങ്ങള്‍ക്കാണു് എന്നറിയാന്‍ കഴിയുമെന്നതാണു് സോഷ്യല്‍ മീഡിയ കൊണ്ടുണ്ടായ പ്രധാന ഗുണങ്ങളില്‍ ഒന്നു്. മുന്‍പൊരിക്കലും ഇല്ലാതിരുന്നവിധത്തില്‍ ഒരുപാടു് വ്യത്യസ്തയിനം മീനുകളെ ഒറ്റ വലയില്‍ കുരുക്കാന്‍ കഴിഞ്ഞതാണു് ഫെയ്സ്ബുക്ക് ആന്‍ഡ് കോ കൈവരിച്ച നേട്ടം. ഓണ്‍ലൈന്‍ സമൂഹം പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദമായതിനാല്‍ ആ സ്റ്റാറ്റിസ്റ്റിക്സ് എക്സ്റ്റ്രാപൊളേറ്റ് ചെയ്താല്‍ പൊതുസമൂഹത്തിന്റെ പ്രയോറിറ്റികളെപ്പറ്റിയും സാമാന്യം തൃപ്തികരമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയും.
March 2018
Mar 1, 2018, 10:27 AM
സ്ലോട്ട് കാര്‍ റെയ്സിങ്ങും, അമ്മമാരുടെ മുലകളും കുഞ്ഞുങ്ങള്‍ക്കായി ആസൂത്രണം ചെയ്യപ്പെടുന്നവയാണെങ്കിലും, അപ്പന്മാരാണു് അധികസമയവും അവകൊണ്ടു് കളിക്കുന്നതു്.
എന്നു്, രണ്ടരവയസ്സുവരെ മുലകുടിച്ചവനും, അതിനുശേഷം ചേച്ചിയോടോപ്പം അയല്പക്കത്തെ ഒരമ്മയുടെ അടുത്തുപോയി മുലകുടി നിര്‍ത്താന്‍ അമ്മമാര്‍ മുലക്കണ്ണില്‍ തേച്ചു് പിടിപ്പിക്കുന്ന ചെന്നിനായകം വാങ്ങിക്കൊണ്ടു് വരാന്‍ അമ്മയാല്‍ പറഞ്ഞുവിടപ്പെട്ടവനുമായ (കര്‍മ്മണിപ്രയോഗം, അഥവാ കര്‍മ്മത്തിന്റെ ഇഗോയിസം) ഒരു മുന്‍കാലമുലകുടിയന്‍.
ദാഹനീര്‍ ചോദിക്കുന്നവനു് കയ്പുനീര്‍ കൊടുക്കാന്‍ മടിക്കാത്ത രണ്ടു് വിഭാഗങ്ങളേയുള്ളു. ഒന്നു്, യേശുവിനു് കയ്പു് കലര്‍ത്തിയ വീഞ്ഞു് കൊടുത്ത യഹൂദന്മാര്‍; രണ്ടു്, മക്കളുടെ മുലകുടി നിര്‍ത്താന്‍ മുലപ്പാലില്‍ കയ്പു് കലര്‍ത്തുന്ന അമ്മമാര്‍.
മലയാളിസമൂഹത്തിന്റെ അസ്തിവാരത്തെത്തന്നെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന മുലകുടിതേരോട്ടത്തില്‍ നിശബ്ദകാഴ്ചക്കാരനായി എന്ന പേരില്‍ സാമൂഹ്യവിരുദ്ധനായി മുദ്രകുത്തപ്പെടാതിരിക്കാന്‍ പറഞ്ഞെന്നെയുള്ളു.
Mar 3, 2018, 11:55 AM
CPI (M) എന്ന മാർക്സിസ്റ്റ് പാർട്ടി ദൈവത്തോടു് കണ്ടമാനം അടുക്കാൻ തുടങ്ങിയപ്പോഴേ എനിക്കിതു് തോന്നിയിരുന്നു. പിശാചിനെ കാണുന്നതുതന്നെ ചതുർത്ഥി ആയ ദൈവത്തോടു് ഒരുപാടു് അടുത്താൽ അങ്ങേർ നിഷ്ക്രിയനായി നോക്കിയിരിക്കുമെന്നു് കരുതിയോ? ഒരു ജർമ്മൻ ശൈലി കടമെടുത്തു് പറഞ്ഞാൽ, ഇനിയിപ്പോൾ കുറേനാളത്തേക്കു് വ്രണം നക്കിയങ്ങടു് കഴിയുക. ഒരുപക്ഷേ സുഖപ്പെടും. ഇല്ലെങ്കിൽ കേരളത്തിലും അധികം താമസിയാതെ അന്ത്യകൂദാശ കൈക്കൊള്ളാം.
ജന്മപാപവും കർമ്മഫലവും ഒന്നിച്ചിങ്ങടു് വന്നാൽ എന്താപ്പോ ചെയ്ക?
Mar 5, 2018, 11:30 AM
ഇരുപത്തഞ്ചു് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരക്കാരെ പണം വാങ്ങി വോട്ടു് ചെയ്താലേ തങ്ങള്‍ക്കു് രക്ഷയുള്ളു എന്ന ഗതികേടിലേക്കാണു് എത്തിച്ചതെങ്കില്‍, ആ ഗതികേടിന്റെ കാരണം “മാര്‍ക്സിയന്‍ റീ-എജ്യൂക്കേഷനില്‍” അല്ലാതെ മറ്റെവിടെയാണു് തേടേണ്ടതു്?
മാര്‍ക്സിസ്റ്റ് ന്യായീകരണത്തൊഴിലാളികളില്‍ നിന്നൊഴികെ മറ്റാരില്‍ നിന്നും തന്റെ കുലത്തൊഴിലിനു് കാര്യമായ ഭീഷണി നേരിടേണ്ടി വരില്ല എന്നതാണു് കീലേരി അച്ചുവിന്റെ ഏക ആശ്വാസം.
ചോരപ്പൂ, #തൂക്കുമരം, #നാറികള്‍, #പട്ടികള്‍, #പരട്ടകള്‍…
Mar 8, 2018, 9:52 AM
ഇന്‍ഡ്യയുടെ വടക്കു് കിഴക്കേ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യയേക്കാള്‍ ചൈനയെ സ്നേഹിക്കുന്നവരുടേയും, വടക്കു് പടിഞ്ഞാറേ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യയേക്കാള്‍ പാകിസ്ഥാനെ സ്നേഹിക്കുന്നവരുടേയും പാര്‍ട്ടികളെ ഭരണച്ചുമതല ഏല്പിച്ചാല്‍ എരമ്പും.
Mar 21, 2018, 3:37 PM
ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്രെ! അടുത്തപടി, പരീക്ഷാഫലത്തെ ഔദ്യോഗിക ഉണ്ടയായി പ്രഖ്യാപിക്കലായിരിക്കണം. മാണിക്യമലരായ പൂവിക്കും, അദ്ധ്യാപകനെ തുറിച്ചു് നോക്കി വിവശനാക്കുന്ന വത്തക്കകൾക്കും ശേഷം നിങ്ങളുടെ സ്വന്തം ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ അവതരിപ്പിക്കുന്ന പുതിയ കലാവിരുന്നുകൾ! സജീവമായി ഇടപെടുവിൻ, വിജയിപ്പിക്കുവിൻ!
Mar 29, 2018, 10:31 AM
മാലിന്യം റോഡിലേക്കു് വലിച്ചെറിയുന്നവരെ ശിക്ഷിക്കാനുള്ള നിയമങ്ങൾ ഉണ്ടാക്കലാണു് മാലിന്യം സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ഭരണകർത്താക്കൾക്കു് എളുപ്പം. ഇന്നു് മാലിന്യം റോഡിലേക്കു് വലിച്ചെറിയുന്നവർ നാളെ അതു് നിയമനിർമ്മാതാക്കളായ അധികാരികളുടെ വായിലേക്കു് തിരുകിവയ്ക്കാനും മടിക്കില്ല എന്നോർത്താൽ നന്നു്.
നേട്ടങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടാക്കലാണു് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പം. കാരണം, ഏട്ടിലെ പശുവിനു് വേണ്ടി പശുപാലകർക്കു് പുല്ലു് മുറിക്കേണ്ടി വരാറില്ല. പക്ഷേ, ഏട്ടിലെ പശുവിനെ പുല്ലു് തീറ്റിച്ചിട്ടു് പോയാൽ മതി എന്നു് ജനം ഇന്നല്ലെങ്കിൽ നാളെ ആവശ്യപ്പെടുമ്പോൾ അത്ഭുതപ്പെടരുതു്.
ജാതിയും മതവും വേണ്ട എന്നു് പ്രസംഗിക്കലാണു് ജാതിയും മതവും ഇല്ലാതെ ജീവിക്കാൻ തടസ്സമില്ലാത്ത സാമൂഹികസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ, മനസ്സിണങ്ങുന്ന പെണ്ണിനേയും ആണിനേയും അവരുടെ ജീവിതം ജീവിക്കാൻ വിടുന്നതിനേക്കാൾ, ചാവുന്ന മനുഷ്യരെ ജാതിമതഭേദമില്ലാതെ കുഴിച്ചിടാനോ ദഹിപ്പിക്കാനോ മതിയായ പൊതുശ്മശാനങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ, ജാതിമതലിംഗഭേദമില്ലാതെ വിദ്യാഭ്യാസം നേടാനും തൊഴിൽ കണ്ടെത്താനും വേണ്ട അവസരസമത്വം സംജാതമാക്കുന്നതിനേക്കാൾ എല്ലാം എളുപ്പം. പക്ഷേ, സകല എട്ടുകാലി മമ്മൂഞ്ഞുകളേയും ജനം ഒരിക്കൽ സ്റ്റേജിൽ നിന്നും വലിച്ചിറക്കി കന്നിക്കൊയ്ത്തു് കഴിഞ്ഞ ചെളിക്കണ്ടങ്ങളിലൂടെ ഓടിക്കുമ്പോൾ – വിലകൂടിയ ഷൂസും കണ്ണടയും വെള്ളയൂണിഫോമുകളുമെല്ലാം ധരിച്ചുകൊണ്ടുള്ള ഓട്ടമാവുമ്പോൾ പ്രത്യേകിച്ചും – അതു് അത്രതന്നെ എളുപ്പമായിരിക്കില്ല എന്ന കാര്യം മറക്കരുതു് എന്നേയുള്ളു.
Mar 30, 2018, 9:52 AM
പതിവായി കുളിക്കുന്നവർ എന്ന നിലയിൽ ഇടയ്ക്കിടെ കാലു് കഴുകി സാമാന്യജനങ്ങളെ ശുദ്ധിയാക്കാം. പക്ഷേ, രാഷ്ട്രീയക്കാരിലെ അസാമാന്യരെ ശുദ്ധിയാക്കാൻ കാലും അരയും മുക്കാലും തലയും കഴുകിയിട്ടും വലിയ കാര്യമില്ല. അവർ ഒരുവിധം ശുദ്ധിയാവണമെങ്കിൽ വല്ല ഡെറ്റോളോ മറ്റോ കൊണ്ടു് വായ മിനിമം നൂറ്റൊന്നാവൃത്തിയെങ്കിലും കുലുക്കുഴിയിക്കേണ്ടി വരും. അമ്മാതിരി ദുർഗ്ഗന്ധവാഹികളായ ഉത്പന്നങ്ങളല്ലേ അതിലൂടെ വമിപ്പിക്കപ്പെടുന്നതു്!
April 2018
Apr 3, 2018, 1:29 PM
വനത്തിൽ ജീവിക്കേണ്ട ആനയെ നെറ്റിപ്പട്ടം ചാർത്തി അതിന്റെ പുറത്തു് കയറിയിരുന്നു് ആലവട്ടവും വെഞ്ചാമരവും വീശി, പഞ്ചവാദ്യം, ചെണ്ടകൊട്ടു്, വെടിക്കെട്ടു് ഇത്യാദികളുടെ അകമ്പടിയോടെ എഴുന്നള്ളിക്കുന്നവരുടേയും, അതെല്ലാം കണ്ടു് ആനന്ദനിർവൃതിയിൽ ആറാടാൻ തടിച്ചു് കൂടുന്ന മനുഷ്യരുടേയുമെല്ലാം മട്ടും മാതിരിയും ഭാവപ്രകടനങ്ങളും കാണേണ്ടിവരുന്ന ആനകൾ വിരണ്ടു് ഓടിയില്ലെങ്കിലേ അത്ഭുതമുള്ളു. മറ്റു് ജീവനുകളെ അപായപ്പെടുത്താൻ വേണ്ടിയല്ല, സ്വന്തം ജീവനും കൊണ്ടു് പഴയ കാട്ടിലേക്കു് രക്ഷപെടാൻ വേണ്ടിയാവണം അവയുടെ ഓട്ടം. സമാനമായ ഓട്ടങ്ങളാണു് ജോർജ്ജുകുട്ടീ വിട്ടോടാ എന്നു് വിളിച്ചുകൂവിക്കൊണ്ടു് മല്ലു ലോകത്തിലെ ഹീറോകൾ അരങ്ങേറുന്നതും. ആനകളാണെന്നു് കരുതി ജീവനിൽ കൊതി ഇല്ലാതിരിക്കുമോ? വനത്തിലെ ജീവിതത്തിൽ ഇമ്മാതിരി ഭ്രാന്തുകൾ കണ്ടോ കേട്ടോ അവ ശീലിച്ചിട്ടില്ലാത്തതാണു് പ്രശ്നം. പിന്നെ, ആനയോട്ടത്തിൽ സംഭവിക്കുന്ന അല്ലറ ചില്ലറ അപകടങ്ങൾ! അതിപ്പോൾ, ജീവൻ രക്ഷപെടുത്താനുള്ള ഓട്ടത്തിൽ തടസ്സം നേരിട്ടാൽ തന്നാലാവുന്ന കടുംകൈകളൊക്കെ ആരായാലും ചെയ്തുപോകും. അക്കാര്യത്തിൽ ആനയും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടും ഒരേ തൊലിക്കട്ടിമൃഗങ്ങൾ! അതുകൊണ്ടു് ദേവപ്രശ്നം വയ്‌ക്കേണ്ടിവന്നാലും ശരി, ആനയെഴുന്നള്ളിപ്പു് ചടങ്ങുകൾ മുറതെറ്റാതെ തുടർന്നും നടത്തപ്പെടണം എന്നാണെന്റെ അഭിപ്രായം. ഇടയുന്ന ആനകളുടെ മനസ്സിലിരുപ്പും അതിനുള്ള പരിഹാരങ്ങളും ദേവന്മാർക്കറിയാതിരിക്കുമോ? പോരെങ്കിൽ, മാറ്റമില്ലാത്തതു് മാറ്റത്തിനും ആനയെഴുന്നള്ളിപ്പിനും മാത്രമായിരിക്കണമെന്നു് കാൾ മാർക്സും പറഞ്ഞിട്ടുണ്ടു്.
Apr 6, 2018, 10:55 AM
നിയമസഭയിലെ ജനപ്രതിനിധികളെപ്പറ്റി ജര്‍മ്മന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍:
“They shall be representatives of the whole people, not bound by orders or instructions, and responsible only to their conscience.”
പക്ഷേ, ഈ നിയമം കൊണ്ടു് മനസ്സാക്ഷി എന്നാല്‍ എന്തെന്നു് അറിയുന്നവരുടെയും, മനസ്സാക്ഷി ഉള്ളവരുടേയും ലോകത്തില്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുണ്ടാവാന്‍ വഴിയുള്ളു. വീരാളി ശംഭുമാരും ശൂരാളി ഷാജുമാരും അവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം പരസ്പരം ചാര്‍ത്തിക്കൊടുക്കാന്‍ ഇമവെട്ടാതെ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ആ നിയമം കൊണ്ടു് എന്തു് പ്രയോജനമുണ്ടാവാന്‍? ഏറിയാല്‍, ഏതാനും ദിവസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ മറ്റൊരു വത്തക്ക കേസുകെട്ടു്, അത്രതന്നെ!
Apr 10, 2018, 11:55 AM
മഹാന്മാര്‍ പറയുന്ന കാര്യങ്ങള്‍ക്കു് ഉള്ളതില്‍ കൂടുതല്‍ വിലമതിക്കാനുള്ള ഒരു പ്രവണത മനുഷ്യര്‍ക്കുണ്ടു്. സ്വന്തം ആശയങ്ങളേയും വിശ്വാസപ്രമാണങ്ങളേയുമെല്ലാം പ്രചരിപ്പിക്കാനായോ, ജനത്തെ ചൂഷണം ചെയ്യാനായോ, വെറുതെ ഒരു തമാശക്കായോ എല്ലാം ചില മനുഷ്യര്‍ ആ പ്രവണതയെ ദുരുപയോഗം ചെയ്യാറുമുണ്ടു്. സ്വന്തം അഭിപ്രായത്തെയോ ഹലൂസിനേഷനുകളെയോ ദൈവത്തില്‍ നിന്നുള്ള വെളിപാടാക്കി അവതരിപ്പിക്കുന്ന പ്രവാചകന്മാര്‍, യേശുവിന്റെ ശിഷ്യന്മാരുടേതെന്ന പേരില്‍ സുവിശേഷങ്ങള്‍ പടച്ചുവിടുന്നവരും, അപ്പൊസ്തലന്‍ പൌലോസിന്റേതെന്ന പേരില്‍ ലേഖനങ്ങള്‍ തട്ടിക്കൂട്ടുന്നവരുമായ ക്രൈസ്തവഭക്തര്‍, ശാസ്ത്രജ്ഞരുടേതെന്ന പേരില്‍ ആത്മീയസൂക്തങ്ങള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ദൈവസംരക്ഷകര്‍ തുടങ്ങി, able was I ere I saw elba എന്ന പാലിന്‍ഡ്രോം (ഇടത്തോട്ടോ വലത്തോട്ടോ വായിച്ചാലും വ്യത്യസമൊന്നുമില്ലാത്ത വാക്കുകളോ വാക്യങ്ങളോ) നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വകയാണെന്നു് പറഞ്ഞു് പ്രചരിപ്പിക്കുന്നവര്‍, എന്തിനു്, മാറ്റമില്ലാത്തതു് മാറ്റത്തിനും ആനയെഴുന്നള്ളിപ്പിനുമാണെന്ന വാക്യം മാര്‍ക്സിന്റേതാണെന്നുവരെ പറഞ്ഞു് മനുഷ്യരെ പറ്റിക്കുന്ന ദ്രോഹികള്‍ വരെയുണ്ടു് അക്കൂട്ടത്തില്‍.
ഇതേ ജാന്രയില്‍ പെടുത്താവുന്നതാണു് കാളിദാസന്റേതെന്ന പേരില്‍ അലഞ്ഞു് തിരിയുന്ന ഈ സമസ്യാപൂരണം: (ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഞാന്‍ ഗൂഗിള്‍ ബ്ലോഗില്‍ “രഹസ്യമായി” വായിച്ചതാണു്. വാക്കുകളുടെ പ്രയോഗത്തിന്റേയും അക്ഷരത്തെറ്റിന്റേയും മറ്റും പേരില്‍ ബ്ലോഗിലെ സംസ്കൃതപണ്ഡിതര്‍ തമ്മില്‍ ആ പോസ്റ്റില്‍ സജീവമായ ഒരു ചര്‍ച്ചയും നടന്നിരുന്നു.)
കാ ത്വം ബാലേ? കാഞ്ചനമാലാ
കസ്യാഃ പുത്രീ? കനകലതായാഃ
കിം വാ ഹസ്തേ? താലീപത്രം.
കാ വാ രേഖാ? ക ഖ ഗ ഘ.
മഹാനായ കാളിദാസന്റെ പേരിലും, ശ്ലോകരൂപത്തിലും, സര്‍വ്വോപരി സംസ്കൃതത്തിലും എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഭവം എക്സിസ്റ്റെന്‍ഷ്യല്‍ ഫിലോസഫി ആയോ, ട്രാന്‍സെന്‍ഡെന്റല്‍ തിലോപ്പിയ ആയോ, മെറ്റഫിസിക്കല്‍ എപിസ്റ്റെമോളജി ആയോ വിലയിരുത്തപ്പെടാന്‍ തടസ്സമൊന്നുമില്ല. ഏതെങ്കിലും വല്യകോയിത്തമ്പുരാനെക്കൊണ്ടു് ഒന്നു് പൊക്കിപ്പറയിക്കുകയും, സതെബീസില്‍ ലേലത്തിനു് ഏല്പിക്കുകയും കൂടി ചെയ്താല്‍ പിക്കാസോയെ തോല്പിക്കുന്ന വിലക്കു് വിറ്റഴിക്കപ്പെടുമെന്നും ഉറപ്പു്.
അതേസമയം, മലയാളത്തിലേക്കു് മാറ്റിപ്പറഞ്ഞാല്‍ സംഭവം ഇത്രേയുള്ളു:
“നീ ആരാണു് ബാലേ? കാഞ്ചനമാല. ആരുടെ മകളാണു്? കനകലതയുടെ. കയ്യിലെന്താണു്?പനയോല. എന്താണെഴുതിയിരിക്കുന്നതു്? ക ഖ ഗ ഘ.”
ഏറിയാല്‍, ഏതോ കഥയിലെയോ നോവലിലെയോ രണ്ടു് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു ഡയലോഗ് എന്നതില്‍ കവിഞ്ഞ പ്രത്യേകതയൊന്നും നല്‍കാനില്ലാത്ത ഏതാനും മലയാളം വരികള്‍.
സംസ്കൃതത്തിലും അറബിയിലുമെല്ലാം എഴുതിയതു് വായിക്കുകയും പാടുകയുമെല്ലാം ചെയ്യുന്നതിനു് ഒരു പ്രത്യേക ഐശ്വര്യമുണ്ടു്. കായിക്കഗായിക്കങാ, ചായിച്ചജായിച്ചഞായിലൂടെ സാഹിത്യസപര്യ തുടങ്ങുന്നപോലത്തെ അളിഞ്ഞ ഏര്‍പ്പാടല്ല അതു്. അല്ലാഹു അക്ബര്‍ എന്നു് വിളിക്കുമ്പോഴത്തെ ആ ഒരു ഉശിര്‍പ്പു് ദൈവം മഹാന്‍ എന്നു് വിളിച്ചാല്‍ കിട്ടുമോ? ഇങ്ക്വിലാബ് സിന്ദാബാദ് വിളിയുടെ ആ ഒരു “ശിമിര്‍പ്പു്” വിപ്ലവം ജയിക്കട്ടെ എന്നു് എത്ര ഉച്ചത്തില്‍ വിളിച്ചാലും കിട്ടില്ല.
മതഗ്രന്ഥങ്ങള്‍ ഒറിജിനല്‍ ഭാഷയില്‍ പഠിച്ചിട്ടു് വിമര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ വിമര്‍ശകരെ ആഹ്വാനം ചെയ്യുന്നതും, പ്രത്യയശാസ്ത്രപണ്ഡിതര്‍ അന്യഗ്രഹഭാഷയില്‍ രാഷ്ട്രീയം അപഗ്രഥിക്കുന്നതും, ജ്യോതിഷികള്‍ അവര്‍ക്കുപോലും മനസ്സിലാകാത്ത ഭാഷയില്‍ മനുഷ്യരുടെ ഭാവി പ്രവചിക്കാന്‍ കഷ്ടപ്പെടുന്നതുമെല്ലാം ഒന്നും കാണാതെയല്ല. അറിവില്ലാപ്പൈതങ്ങളായ മനുഷ്യരെ രക്ഷപെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമാണു് അതിന്റെയെല്ലാം അടിത്തറയിലെ അരമനരഹസ്യം.
ദോഷം പറയരുതല്ലോ, സമസ്യാപൂരണത്തിനും അക്ഷരശ്ലോകം ചൊല്ലലിനുമെല്ലാം അവയുടേതായ എന്റെര്‍ട്ടെയ്‌ന്‍മെന്റ് വാല്യൂ ഉണ്ടു്. ആസ്വാദകവൃന്ദത്തിനു് വേണ്ടതും അതു് മാത്രമാണു്. അല്ലാതെ, കാഞ്ചനമാല കനകലതയുടെ മകളോ കരുണാനിധിയുടെ മകളോ, ക ഖ ഗ ഘ എഴുതിയിരിക്കുന്നതു് പനയോലയിലോ കടലാസ്സിലോ കല്പലകയിലോ എന്നതൊന്നും സമസ്യാസ്വാദകരെയോ അക്ഷരശ്ലോകാരാധകരെയോ അലട്ടുന്ന കാര്യങ്ങളല്ല. അത്യാവശ്യത്തിനു്, ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു കൊണ്ടുപോലും അവര്‍ തൃപ്തിപ്പെടും.
Apr 11, 2018, 12:36 PM
ജനിപ്പിച്ചാലേ മക്കൾ ജനിക്കൂ. ജനിക്കാത്ത മക്കൾക്കു് വിദ്യാഭ്യാസമോ, വിവാഹമോ, മരണമോ, മരണാനന്തരചടങ്ങുകളോ ഒന്നും ആവശ്യമില്ല. നിന്റെ മക്കൾക്കു് അതെല്ലാം വേണമോ വേണ്ടയോ എന്നതു് നിന്റെ മാത്രം തീരുമാനമാണു്. അവർക്കതു് നൽകാൻ നിനക്കു് കഴിയാത്തതിന്റെ കാരണം നിന്നിൽ മാത്രമാണു് കുടികൊള്ളുന്നതെങ്കിൽ നീ മക്കളെ ജനിപ്പിക്കാതിരിക്കുന്നതാണു് നിനക്കു് നല്ലതു്. അതല്ല, അവർക്കതു് നൽകാൻ നിനക്കു് കഴിയാത്തതിന്റെ കാരണം നീ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളിലാണു് കുടികൊള്ളുന്നതെങ്കിൽ അതിനെതിരായി നീ നിന്റെ ജീവൻ നൽകിയും പോരാടേണ്ടതുണ്ടു്. അതിനുള്ള നിന്റെ ബാദ്ധ്യത മാർക്സിനോടോ, ലെനിനോടോ, മാവോയോടോ ഉള്ളതല്ല, നിന്റെ സ്വന്തം ജീവനോടുള്ളതാണു്. കാരണം, നീ പുലയനോ, പറയനോ, നായരോ, നമ്പൂതിരിയോ അല്ല, നീ നീയാണു്, നീ എന്ന മനുഷ്യൻ മാത്രമാണു്.
Apr 13, 2018, 4:30 PM
കുറേ മാനസികരോഗികൾ ചേർന്നു് ഒരു എട്ടുവയസ്സുകാരിയെ ബലാൽസംഗം ചെയ്തു് കൊന്നാൽ, കുറ്റവാളികളെ കണ്ടുപിടിച്ചു് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയാണു് മത-, മാഫിയാനീരാളികൾ കൈകടത്താത്ത, സ്വതന്ത്രനിയമവാഴ്ച നിലവിലിരിക്കുന്ന ഏതൊരു സമൂഹത്തിലും അതിന്റെ ഫലമായി സംഭവിക്കുക. ബലാൽസംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയാൽ അവൾ പോലീസുകാരാൽ വീണ്ടും ബലാൽസംഗം ചെയ്യപ്പെട്ടേക്കാവുന്ന ഒരു സമൂഹത്തിൽനിന്നും എന്തു് നിയമവാഴ്ചയാണു്, എന്തു് പൗരസംരക്ഷണമാണു്, എന്തു് ധാർമ്മികതയാണു് പ്രതീക്ഷിക്കാനാവുക? “ഞാൻ നമ്പർ വൺ” എന്നു് നെറ്റിയിൽ ഒട്ടിച്ചു് വയ്ക്കൽ പോലെ എളുപ്പമല്ല നമ്പർ വൺ ആകൽ. അതിനു് ലിസ്റ്റിൽ സ്ഥാനം വേണമെന്നുപോലുമില്ല. ഉളുപ്പു് എന്നൊന്നു് ഇല്ലാതിരുന്നാൽ മതി.
കൊല ചെയ്ത വ്യക്തിയെ സംരക്ഷിക്കാൻ അവന്റെ മതത്തിലും രാഷ്ട്രീയത്തിലും പെട്ടവർ ഒച്ചവയ്ക്കുകയും, “കുറ്റവാളി ശിക്ഷിക്കപ്പെടണം, പക്ഷേ…” എന്ന ഊള ആർഗ്യുമെന്റുമായി അവരുടെ പിന്നാലേ നടക്കുകയും ചെയ്യുന്ന വിഡ്ഢി കോടികൾ ജീവിക്കുന്ന ഒരു സമൂഹത്തിനു് നിയമരാഷ്ട്രമാവാൻ കഴിയില്ല. ബലാൽസംഗമായാലും, കൊലപാതകമായാലും, അഴിമതി ആയാലും അവയിൽ നിന്നെല്ലാം തന്റെ മതവിശ്വാസത്തിനും, രാഷ്ട്രീയനിലപാടിനും അനുകൂലമായ മുതലെടുപ്പുകൾ നടത്താൻ ശ്രമിക്കുന്ന ബുദ്ധിവളിയന്മാർ ജീവിക്കുന്ന ഒരു സമൂഹത്തിനും നിയമരാഷ്ട്രമാവാൻ കഴിയില്ല. മതഭ്രാന്തന്മാർ സമൂഹത്തിന്റെ ദിശ നിശ്ചയിക്കുന്നതു് മതവാഴ്ചയും, ക്രിമിനലുകൾ സമൂഹത്തിന്റെ ദിശ നിശ്ചയിക്കുന്നതു് മാഫിയാവാഴ്ചയുമാണു്; അല്ലാതെ ജനാധിപത്യമല്ല. ജനങ്ങൾ ജനങ്ങളെ ഭരിക്കുന്നതു് ജനാധിപത്യമാണെങ്കിൽ ഊളകൾ ഊളകളെ ഭരിക്കുന്നതിന്റെ പേരെന്തായിരിക്കണം?
ആസിഫ എന്നൊരു പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ പേരിൽ ഫെയ്സ് ബുക്കിൽ പൊട്ടിയൊഴുകുന്ന ധാർമ്മികരോഷങ്ങളുടെ സ്വഭാവം ശ്രദ്ധിച്ചാൽ, പ്രതികരിക്കുന്ന ധാർമ്മികരിൽ ഭൂരിഭാഗത്തേയും നയിക്കുന്ന മോട്ടീവ് ആ കുട്ടിയുടെ മരണത്തേക്കാൾ മറ്റു് ചില കൃത്യമായ കണക്കുകൂട്ടലുകളാണെന്നു് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. അതിന്റെ മുഴുവൻ കുറ്റവും ബിജെപിയിൽ കാണുന്നവർ, ബിജെപിയിൽ ഒരു കുറ്റവും കാണാത്തവർ, ദൈവത്തേയും മതത്തേയും കുറ്റപ്പെടുത്തുന്നവർ, ദൈവത്തേയും മതത്തേയും കുറ്റപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്നവർ, യുക്തിവാദികളേയും മതേതരരേയും തെറി വിളിക്കുന്നവർ, ഈ അവസരം വിനിയോഗിച്ചു് സാഹിത്യത്തിൽ ഒരു മാസ്റ്റർ പീസ് രചിക്കാൻ കഴിയുമോ എന്നു് നോക്കുന്നവർ അങ്ങനെ എത്രയെത്രയിനം ധാർമ്മിക രോഷങ്ങൾ! സ്വന്തം മനസ്സിന്റെ വിശ്വരൂപം മാത്രമാണു് അതുവഴി അവർ ലോകത്തിനു് മുന്നിൽ തുറന്നു് വയ്ക്കുന്നതെന്നേ അവർക്കറിയാതുള്ളു. ആസിഫ അവർക്കതിനൊരു നിമിത്തം മാത്രം!
എന്താണു് ഇവരെല്ലാം കരുതിയിരുന്നതു്? ദേവാലയങ്ങളിൽ ദൈവങ്ങൾ വാഴുന്നെന്നോ? സ്ത്രീകൾക്കു് പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ ഒരു സാധു ബാലിക ബലാൽസംഗം ചെയ്യപ്പെട്ടാൽ ദൈവം ഇടിത്തീയിറക്കി ആ ക്ഷേത്രത്തെ ദഹിപ്പിക്കുമെന്നോ? ലോകത്തിൽ ആദ്യം രൂപമെടുത്ത ഭ്രാന്തുകളായ ദൈവങ്ങളേയും മതങ്ങളേയും വിമർശിക്കാതിരുന്നാൽ ഭൂമിയിൽ നിന്നും പെഡോഫീലിയ പോലുള്ള കാമവൈകൃതങ്ങളും മറ്റിനം മാനസികരോഗങ്ങളും അപ്രത്യക്ഷമാകുമെന്നോ?
മനുഷ്യർ മുഴുവൻ പാപികളാണെന്നും, അവരെ രക്ഷപ്പെടുത്താനാണെന്നും കള്ളം പറഞ്ഞു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു സ്ത്രീയെ ഗർഭം ധരിപ്പിച്ചു്, സ്വന്തം മകനെ ജനിപ്പിച്ചു്, കുരിശിൽ തറപ്പിച്ചു് കൊല്ലിച്ചതു് ഒരു പ്രപഞ്ചസ്രഷ്ടാവാണു്. (അങ്ങനെ പാപികൾ ഇല്ലാതായ ലോകത്തിലാണു് ഇന്നും ആസിഫകളെ കൊല്ലുന്നയിനം പാപമില്ലാത്തവർ ജനിക്കുന്നതും ജീവിക്കുന്നതും!). ഒൻപതു് വയസ്സുകാരിയെ അറുപതു് വയസ്സുകാരനു് കൂട്ടിക്കൊടുത്തതും ഒരു പ്രപഞ്ചസ്രഷ്ടാവാണു്. രക്ഷപെടാൻ ശ്രമിച്ച മകളെ അതിനു് സമ്മതിക്കാതെ അവളെ പ്രാപിച്ചവനും, പതിനാറായിരത്തെട്ടു് ഭാര്യമാരുള്ളവനും, സ്വന്തം മകന്റെ തല വെട്ടിയവനും ദൈവങ്ങളാണു്. ആ ദൈവങ്ങളുടെയെല്ലാം പേരിൽ കൊല്ലാനും ചാവാനും മടിയില്ലാത്ത ധാരാളമാളുകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നുണ്ടു്.
വ്യക്തികളിൽ അപൂർവ്വമായ ഭ്രാന്തു് ഒരു കൂട്ടത്തെ മൊത്തമായി ബാധിക്കുന്നതാണു് മതം. കാലക്രമേണ നോർമൽ ആയി മാറുന്ന പൊതുഭ്രാന്തിനെ ഭ്രാന്തായി കാണാൻ ആ ഭ്രാന്തു് ബാധിച്ചവർക്കാവില്ല. അവരെ അതു് കൺവിൻസ് ചെയ്യിക്കാൻ ശ്രമിക്കുന്നവരായിരിക്കും അവരുടെ ദൃഷ്ടിയിൽ ഭ്രാന്തന്മാർ. അതുകൊണ്ടാവണം ആ “ഭ്രാന്തന്മാരുടെ” കയ്യും കാലും വെട്ടുന്നവരേയും, ക്ഷീണിക്കുന്നതുവരെ എണ്ണിയെണ്ണി വെട്ടിയും കുത്തിയും കൊല്ലുന്നവരേയും ന്യായീകരിക്കുന്നതിലും, അതിനുശേഷം ആസിഫയെ കൊന്നവരുടെ ക്രൂരതയെപ്പറ്റി വാചാലരാകുന്നതിലും, ശിക്ഷാവിധി നിർണ്ണയിക്കുന്നതിലും വൈരുദ്ധ്യമൊന്നും കാണാൻ അവർക്കു് കഴിയാത്തതു്.
Apr 16, 2018, 11:41 AM
ഹിന്ദുക്കളിലെ 31 ശതമാനം ചേര്‍ന്നു് ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു് കൊന്നാല്‍ ആ 31 ശതമാനത്തില്‍ പെടാത്ത ആര്‍ക്കായാലും ആ കാപാലികരെ ഒന്നടങ്കം വെടിവച്ചു് കൊന്നു് ജനാധിപത്യം സംരക്ഷിക്കണമെന്നു് ആഹ്വാനം ചെയ്യാന്‍ തോന്നിപ്പോകും. ആ ആഹ്വാനക്കാര്‍ നീതിമാന്മാരാണെന്ന കാര്യത്തില്‍ കാപാലികരല്ലാത്ത ബാക്കി 69 ശതമാനത്തിനും തെല്ലും സംശയമുണ്ടാവേണ്ട കാര്യമില്ലാത്തതിനാല്‍, നീതിനിഷ്ഠമായ ആ കര്‍മ്മം യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നവരുടെ പിന്നില്‍ അവര്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യും. കൊലപാതകികളായ വര്‍ഗ്ഗശത്രുക്കളുടെ രക്തത്തില്‍ ആ മാലാഖക്കൂട്ടം ആഹ്ലാദപൂര്‍വ്വം ഉറഞ്ഞുതുള്ളി ഐകകണ്ഠ്യേന സ്ഥാപിക്കുന്ന ഏകതാനഭരണമാണു് ജനാധിപത്യം.
നാത്സികള്‍ നടപ്പാക്കിയ വംശനശീകരണത്തെ അപലപിച്ചുകൊണ്ടു്, കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കിയ വര്‍ഗ്ഗനശീകരണത്തെ ന്യായീകരിക്കാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഒരു DNA-യാണു് പ്രവര്‍ത്തിക്കുന്നതു് – “സ്റ്റാലിന്‍ DNA”
Apr 19, 2018, 11:59 AM
കണ്ടം വഴി ഓടേണ്ടി വരുമ്പോൾ ഞാൻ മാള അരവിന്ദനെയാണു് മാതൃകയാക്കാറു്. ഓട്ടത്തിന്റെ കാര്യത്തിൽ എന്റെ ഗുരുസ്ഥാനീയനായ മാളയുടെ പേരിൽ ഞാനൊരു ഫാൻ ക്ലബ്ബും തുടങ്ങിയിട്ടുണ്ടു്. തത്ക്കാലം ഞാൻ മാത്രമേ അതിൽ അംഗമായുള്ളു എങ്കിലും ഭാവിയിൽ ആ സ്ഥിതി മാറിക്കൂടെന്നില്ല.
നാലു് കാലും പറിച്ചു് ഓടുന്നതിനു് മുൻപു് ഒരു ഹെജെമണിക്കൽ ബൂർഷ്വാസിഫിക്കേഷൻ വഴി മാള എതിരാളികളെ തേച്ചൊട്ടിക്കും:
“ഞാനോടും. എനിക്കതൊന്നും ഒരു പ്രശ്നമല്ല. കിക്കിക്കിക്കിക്കീ. അയ് യോ”.
Apr 22, 2018, 3:45 PM
ഇടതിനു് കുത്തിയിട്ടോ, വലതിനു് കുത്തിയിട്ടോ ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിലാണു് കേരളം ഇന്നു് എത്തിച്ചേർന്നിരിക്കുന്നതു്. രാഷ്ട്രീയപരമായി കേരളീയനു് ഇനി ആകെ ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: തന്നെത്താൻ നെഞ്ചിൽത്തന്നെ കുത്തി ചാവുക! സാമൂഹിക ജീർണ്ണതയെ മഹത്വീകരിക്കുന്ന ഇടതു്-വലതു് കക്ഷങ്ങളുടെ നാറുന്ന ന്യായീകരണങ്ങളിൽനിന്നു് രക്ഷപെടാനെങ്കിലും അതുവഴി കഴിയും. അതൊരു ചെറിയ കാര്യമല്ല.
അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ചെളിക്കുണ്ടിൽ കിടന്നുരുളുന്നതിൽ പരമാനന്ദം അനുഭവിക്കുന്ന പന്നിക്കൂട്ടങ്ങളുടെ പരസ്പരസഹായസമിതികൾ വിളമ്പുന്ന ശുചിത്വശാസ്ത്രപ്രസംഗം എത്രനാളാണു് സുബോധമുള്ള മനുഷ്യജീവികൾക്കു് സമനിലതെറ്റാതെ കേട്ടുകൊണ്ടിരിക്കാനാവുക?
May 2018
May 1, 2018, 3:52 PM
സാധാരണഗതിയിൽ മനുഷ്യർക്കു് പഞ്ചേന്ദ്രിയങ്ങൾ കട്ടിൽക്കാലുകൾപോലെ മൂന്നാണെന്ന കാര്യത്തിൽ – ചുരുങ്ങിയപക്ഷം മലയാളികൾക്കെങ്കിലും – സംശയമുണ്ടാവാൻ വഴിയില്ല. ഭൂമിമലയാളത്തിലെ ഒരു നടപ്പുരീതി അനുസരിച്ചു് നഞ്ചു് പിടിച്ച മീനുകളേപ്പോലെയോ, ഭക്ത്യതിസാരം ബാധിച്ച മത-, രാഷ്ട്രീയഭക്തരെപ്പോലെയോ ഹരഹരോ ഹരഹരകളുടേയും, ഹാലേലുയ്യാകളുടേയും, അല്ലാഹു അക്ബറുകളുടേയും, ലാൽ സലാമുകളുടേയുമെല്ലാം ഗോഗ്വാ വിളികൾ ആവർത്തിച്ചുകൊണ്ടു് ഐഡിയോളജിക്കൽ പൊട്ടക്കിണറുകളിൽ കിടന്നു് നീന്തിത്തുടിക്കുന്നതിനു് പകരം, സാമാന്യം തൃപ്തികരമായ ഓറിയെന്റേഷനോടെ ഒരു ജീവിതം നയിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന കഴിവുകളാണു് കാണൽ, കേൾക്കൽ, മണക്കൽ, രുചിക്കൽ, സ്പർശിക്കൽ എന്നീ ഗുണങ്ങൾ. ഒരർത്ഥത്തിൽ, ആരോഗ്യമുള്ള ഏതു് മനുഷ്യശരീരവും അലെർട്ട് സ്റ്റെയ്റ്റിൽ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കേണ്ടവയാണു് ഈ “പഞ്ചതൊഴിലുകൾ”. തൊഴിൽ ദിനമായി ആഘോഷിക്കപ്പെടുന്ന ഈ മേയ് ഒന്നിനു് അക്കാര്യം സൂചിപ്പിച്ചില്ലെങ്കിൽ എന്റെ മനസ്സാക്ഷി എന്നെ – അവർണ്ണനെ സവർണ്ണൻ എന്നപോലെ – വഴിയിലിട്ടു് തല്ലിക്കൊല്ലും. (സവർണ്ണർ എന്നാൽ ആരാണു്, എന്താണു് എന്നൊന്നും അറിയാത്തവർക്കായി: അത്തരക്കാരേപ്പറ്റിയാണു് “മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിൻമുഖം” എന്നും മറ്റും പാടി മലയാളക്കരയിലെ മഹാകവികൾ ചക്രം മേടിച്ചിരുന്നതു്.)
ഒരു മനുഷ്യനു് ഒറ്റക്കു് ചെയ്തു് തീർക്കാൻ കഴിയാത്ത സങ്കീർണ്ണതയിലേക്കു് തൊഴിലുകൾ വികസിക്കുമ്പോൾ തൊഴിൽവിഭജനം മനുഷ്യരുടെയിടയിൽ അനിവാര്യമാകുമെന്നു് മല്ലുക്കളിലെ രാഷ്ട്രീയജനുസ്സുകൾപോലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടു്. തോട്ടികൾ, തൂപ്പുകാർ, സൈക്കിൾറിക്ഷാക്കാർ തുടങ്ങിയ പ്രോലെറ്റേറിയറ്റിനു് വേണ്ടി ഒഴുക്കപ്പെടുന്ന എയർകണ്ടീഷൻഡ് മുതലക്കണ്ണുനീരുകൾ അതിന്റെ തെളിവാണു്.
രണ്ടു് കണ്ണുകൾ, രണ്ടു് ചെവികൾ, ഒരു മൂക്കു്, ഒരു നാവു്, ശരീരം മൊത്തം മൂടുന്ന ഒരു തൊലി ഇവയാണു് തൊഴിൽവിഭജനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യശരീരത്തിലെ പെർസെപ്ഷണൽ തൊഴിൽശക്തികൾ. ആദ്യത്തെ മൂന്നു് പെർസെപ്ഷനുകൾക്കു് മോണോസിസ്റ്റത്തേക്കാൾ സ്റ്റീരിയോസിസ്റ്റമാണു് കൂടുതൽ എഫക്റ്റീവ് എന്നു് സ്രഷ്ടാവിനു് തുടക്കത്തിലേതന്നെ അറിയാമായിരുന്നിരിക്കണം. ഒരു മൂക്കിനു് രണ്ടു് തുളകൾ എന്ന ആശയം ദൈവികമായ ആ അറിവിൽ നിന്നും വരുന്നതാവാനേ വഴിയുള്ളു. ഒരു നാവു് വിചാരിച്ചാൽ ഒൻപതു് സ്റ്റീരിയോകളുടെ ഫലം ചെയ്യാനാവുമെന്നും, ഒരു പർദ്ദ ഒരുമ്പെട്ടിറങ്ങിയാൽ മൊത്തം മനുഷ്യചർമ്മത്തേയും നിഷ്പ്രഭമാക്കാൻ കഴിയുമെന്നുമുള്ള സർവ്വജ്ഞാനമാവണം അവസാനത്തെ രണ്ടു് പെർസെപ്ഷനുകൾക്കു് പ്രത്യേകം സ്റ്റീരിയോസിസ്റ്റങ്ങളുടെ ആവശ്യമില്ലെന്ന തീരുമാനത്തിലേക്കു് അദ്ദേഹത്തെ നയിച്ചതു്.
മനുഷ്യസൃഷ്ടിയിൽ അതിനേക്കാളെല്ലാം ഇൻജീനിയസായി എനിക്കു് തോന്നുന്നതു്, “വാസ്തുശാസ്ത്രപരമായ” കാഴ്ച്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, രണ്ടു് ചെവികളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥാനങ്ങളാണു്. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് ഏറ്റവും കുറഞ്ഞ സമയംകൊണ്ടു് എത്തിച്ചേരാൻ പറ്റുന്നവിധം നേർരേഖയിൽ വിപരീതമായ സ്ഥാനങ്ങളിൽ ചെവികളെ സ്ഥാപിക്കാൻ സ്രഷ്ടാവു് തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഗോഡ്സ് ഓൺ കണ്ട്രീസിന്റെ ജീവിതം തന്നെ അപകടത്തിലായേനെ! ഇടതടവില്ലാതെ അവർക്കു് കേൾക്കേണ്ടിവരുന്ന രാഷ്ട്രീയഉറപ്പുകളും ആത്മീയവാഗ്ദാനങ്ങളും കഥകളും കഥാപ്രസംഗങ്ങളും ഫെയ്ക്ക് ന്യൂസുകളുമെല്ലാം ഒരു ചെവിയിൽ നിന്നും മറ്റേ ചെവിയിലൂടെ എത്രയും വേഗം പുറത്തു് പോയില്ലെങ്കിൽ മനുഷ്യരുടെ സമനിലയോ ഗ്രഹനിലയോ ആദ്യം തെറ്റിയതെന്നു് ചോദിച്ചാൽ മതി.
ഉദാഹരണത്തിനു്, ഒരു ചെവി തലയുടെ ഇടതോ വലതോ പക്ഷത്തും, മറ്റേ ചെവി മലദ്വാരത്തിന്റെ വലതോ ഇടതോ പക്ഷത്തും ആയിരുന്നു സ്ഥാപിക്കപ്പെട്ടിരുന്നതെങ്കിൽ ഒരു ചെവിയിലൂടെ അകത്തു് കടക്കുന്ന ശബ്ദതരംഗങ്ങൾക്കു് മറുചെവിയിലൂടെ പുറത്തു് കടക്കാൻ തൊണ്ണൂറു് ഡിഗ്രി തിരിയേണ്ടി വരുമായിരുന്നു. ഫലം ശബ്ദയാത്രയുടെ ദൂരക്കൂടുതലും സമയനഷ്ടവും. ഒരു മട്ടത്രികോണത്തിൽ ഹൈപ്പോട്ടെന്യൂസിന്റെ നീളത്തേക്കാൾ കൂടുതലായിരിക്കും മറ്റു് രണ്ടു് വശങ്ങളുടെ നീളങ്ങളുടെ തുകയെന്നു് മുസ്സോളിനിയും പറഞ്ഞിട്ടുണ്ടല്ലോ. ശബ്ദതരംഗങ്ങളുടെ ലോകത്തിൽ കക്ഷിരാഷ്ട്രീയമോ മയിലെണ്ണയോ ഇല്ലാത്തതിനാൽ അവസരോചിതമുള്ള വളയലും തിരിയലും അവയ്ക്കു് അത്ര അനായാസം ചെയ്യാനാവുന്ന കലകളുമല്ല.
ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുകൾക്കും മെയ്ദിനാശംസകൾ!
May 4, 2018, 3:47 PM
“തമസ്സോ മാ ജ്യോതിർഗമയാ” വലിയ തെറ്റില്ലാത്ത ഒരു മുദ്രാവാക്യമായി കരുതിയിരുന്ന ഒരു ബാല്യമായിരുന്നു എന്റേതു്. ആ നിലപാടിൽ പൊളിറ്റിക്കലി ആൻഡ് ഫിലോസഫിക്കലി റാഡിക്കലായ ഒരു മാറ്റം വേണമെന്ന ബോധം എന്നിലുദിച്ചതു് “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന മുദ്രവാക്യം കേട്ടതിനു് ശേഷമാണു്. ഞാനതു് വായിച്ചിരുന്നതു് “വെളിച്ചം ദുഃഖ”മണ്ണുണ്ണീ” തമസ്സല്ലോ സുഖപ്രദം” എന്നായിരുന്നതിനാൽ, കുഞ്ഞുങ്ങൾ മണ്ണുണ്ണികളായി വളർത്തപ്പെടുന്ന കേരളത്തിന്റെ ഒരു ഉത്പന്നമാണു് ഞാനുമെന്നതിനാൽ, കവി അതെഴുതിയതു് സ്പെസിഫിക്കലി എന്നെ ബോധവത്ക്കരിക്കാനായിരുന്നു എന്ന ധാരണയായിരുന്നു എനിക്കു്. പോരെങ്കിൽ, മലയാളി എന്ന നിലയിൽ ഒരു ഈഗോമാനിയാക്ക് ആവാതിരിക്കാൻ എനിക്കു് ആവതുമില്ലല്ലോ.
അതുപോലെ, സ്വന്തമായി ഒരു മകനെ ജനിപ്പിച്ചു് അവനെ മറ്റു് മനുഷ്യരെക്കൊണ്ടു് പരമാവധി പീഡിപ്പിച്ച ശേഷം രണ്ടു് കള്ളന്മാർ തുങ്ങുന്ന മരക്കുരിശുകളുടെ നടുവിലെ മറ്റൊരു മരക്കുരിശിൽ തൂക്കിക്കൊന്നുകൊണ്ടല്ലാതെ ഭൂലോകത്തിലെ മനുഷ്യരെ അവർ അവരുടെ മാതാപിതാക്കളാൽ ജനിപ്പിക്കപ്പെട്ടു എന്ന “ആദ്യമഹാപാപം” അടക്കമുള്ള ആകെമൊത്തം ടോട്ടൽ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിയില്ലെന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഒരു ദൈവം സ്നേഹമാണെന്നു് കരുതിയിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. ആദ്യം യേശുദാസെന്നും, ഇടക്കാലത്തു് അയ്യപ്പദാസെന്നും, പിന്നീടു് ഗാനഗന്ധർവനെന്നുമെല്ലാം അറിയാൻ തുടങ്ങിയ ദാസേട്ടനിലൂടെയാണു് സ്നേഹം ദൈവമല്ല, ശോകഗാനങ്ങളിലൂടെ പരിഹാരം കാണേണ്ട ഭയങ്കര അസ്തിത്വദുഃഖമാണെന്ന സത്യം ഞാൻ മനസ്സിലാക്കിയതു്. സത്യം പറഞ്ഞാൽ, പുരുഷനും കഴുതയും ഒരേ ജനുസ്സിൽ പെടുന്നവരാണെന്ന നിഗൂഢസത്യത്തിലേക്കു് ദാസേട്ടന്റെ ഹൃദയഭേദകമായ കണ്ണീർപ്പാട്ടുകളിലൂടെയാണു് ഞാൻ എത്തിച്ചേർന്നതു്.
മല്ലുസിൽമാലോകവും കഴുതലോകവും തമ്മിലുള്ള, ഫലത്തിൽ അത്ര ചെറുതല്ലാത്ത, ഒരു വ്യത്യാസം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടു്. അപവാദങ്ങൾ ഇല്ലാതില്ലെങ്കിലും, മല്ലുസിൽമാലോകത്തിൽ ആദ്യം പുല്ലിംഗം കരയും, പിന്നെ സ്ത്രീലിംഗം കരയും, അവസാനം പുല്ലിംഗവും സ്ത്രീലിംഗവും ഇഴുകിച്ചേർന്നു് കെട്ടിപ്പിടിച്ചു് കരയും. കഴുതലോകത്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു്, ആദ്യം പുല്ലിംഗം കരയും, അപ്പോൾ സ്ത്രീലിംഗം പുറംകാൽ പൊക്കി പിന്നിൽ നിന്നു് പാടുന്ന ഗാനഗന്ധർവ്വനെ ചറപറാ തൊഴിക്കും. കരച്ചിലിന്റേയും തൊഴിയുടേയും ക്വോട്ട അതിന്റെ പൂർണ്ണതയിൽ എത്തുന്നതുവരെ പിടിച്ചുനിൽക്കാൻ ഇരുപക്ഷത്തിനും കഴിഞ്ഞാൽമാത്രം കലാപരിപാടി യുഗ്മകത്തിന്റെ ക്ലൈമാക്സിലെത്തുകയും സൃഷ്ടിയുടെ നിവർത്തിപ്പിൽ സമംഗളം പര്യവസാനിക്കുകയും ചെയ്യും.
പറഞ്ഞുവന്നതു്, കേരളത്തിന്റെ യുവതലമുറകളെ അസ്തിത്വദുഃഖത്തിന്റെ കടാപ്പുറങ്ങളിൽ ചേളാകവും തൂക്കി അലഞ്ഞുതിരിഞ്ഞു് ബുദ്ധിജീവി ചമയാൻ പഠിപ്പിച്ച കേരളത്തിലെ സാംസ്കാരികനായകരുടെ മുൻനിരയിലെ ഒരു ചാരുകസേരക്കു് എന്നാളും അവകാശമുള്ള ദാസേട്ടനു് ഒരു അവാർഡ് കിട്ടിയാലെന്തു്, കിട്ടിയില്ലെങ്കിലെന്തു്? നെറ്റിപ്പട്ടം കെട്ടിയാലേ പാപ്പാനെ കുത്തിക്കൊല്ലൂ എന്നു് ആനക്കെന്തു് നിർബന്ധം? ദാസേട്ടൻ സെൽ ഫിഷ് അല്ലാത്തതിനാൽ, സ്വന്തകയ്യാൽ ഗാനഗന്ധർവ്വനു് ഒരു അവാർഡ് കൊടുത്തിട്ടേ ചാകൂ എന്നു് കീഴിലുള്ള മന്ത്രിമാർക്കോ പ്രസിഡന്റിനോ നിർബന്ധമുണ്ടെങ്കിൽ അവരുടെ മുൻപിൽ അദ്ദേഹം ഒന്നു് നിന്നു് കൊടുക്കും, അത്രതന്നെ! അതിനു് ഇമ്മാതിരി കൊലവെറി എന്തിനു്?
May 5, 2018, 10:51 AM
സ്മാർട്ട് ഫോണുകൾ വന്നതിനുശേഷം പിടക്കോഴികളുടെയിടയിലെ ഡിപ്രഷൻ വല്ലാതെ കൂടിയിട്ടുണ്ടു്. വളരെ ചെറിയ മുട്ടകൾ ഇടുന്നു എന്നു് മാത്രമല്ല, മുട്ടകളുടെ ആകൃതിയിലും പ്രകൃതിയിലും സംശയാസ്പദമായ ചില മാറ്റങ്ങളും പ്രകടമാണു്. മുൻപൊക്കെ, ഇന്നു് വരും മുല, നാളെ വരും മുല, മറ്റെന്നാൾ രാവിലെ ചാടി വരും മുല എന്ന താരാട്ടു് പാടിയാൽ കുടിക്കാൻ മുല തപ്പുന്ന കോഴിക്കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാൻ പിടകൾക്കു് കഴിയുമായിരുന്നു. മുട്ട വിരിഞ്ഞു് പുറത്തു് വന്നാൽ അധികം താമസിയാതെതന്നെ കൊത്തിത്തിന്നലിന്റെ തിരക്കു് തുടങ്ങുന്നതിനാൽ മുലവിഷയം അവറ്റകൾ മറക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ, തള്ളയുടെ ഓരോ വായ്ത്താളവും കോഴിക്കുഞ്ഞുങ്ങൾ സ്മാർട്ട് ഫോണിൽ റിക്കോർഡ് ചെയ്യുന്നതിനാൽ വാഗ്ദാനങ്ങൾ അവർ മറന്നുപൊയ്ക്കൊള്ളും എന്നു് കരുതി ഒരു പിടയ്ക്കും സ്വസ്ഥമായി ഇരിക്കാനാവില്ല. ചെകുത്താനും ഇന്റർനെറ്റും ഉറങ്ങുന്നില്ല, സ്ക്രീൻ ഷോട്ടും ക്ലൌഡ് സ്റ്റോറെജും മരിക്കുന്നില്ല എന്നാണു് പ്രമാണം. അതുപോലൊരു സാഹചര്യത്തിൽ അസ്വസ്ഥരാകുകയല്ലാതെ പിടക്കോഴികൾക്കു് വേറെ മാർഗ്ഗമില്ല. അസ്വസ്ഥതയിൽ നിന്നും ഒരു പൂച്ചച്ചാട്ടം മതി ഡിപ്രഷനിലെത്താൻ.
പിടക്കോഴികളുടെ മുലവാഗ്ദാനകല മാതൃകയാക്കി രക്ഷപെട്ടിരുന്ന രാഷ്ട്രീയക്കാരിലേക്കും ഈ സ്മാർട്ട് ഫോൺ അധിഷ്ഠിത ഡിപ്രഷൻ തരംഗം പടർന്നു് പിടിക്കുകയാണെന്നു് കേൾക്കുന്നു. വിഗ്രഹങ്ങളിലേക്കു് വ്യാധി പടർന്നു് കയറാതിരിക്കാൻ ന്യായീകരണചാവേറുകൾ അശ്രാന്തമായി പരിശ്രമിക്കുന്നുണ്ടെന്നതു് മാത്രമാണു് – എത്രനാൾ പിടിച്ചുനിൽക്കാനാവുമെന്നു് അറിയില്ലെങ്കിലും – അവർക്കു് അല്പമെങ്കിലുമൊരു ആശ്വാസം നൽകുന്നതു്.
സ്വന്തമായി ചാവേറുകളില്ലാത്ത പിടക്കോഴികൾക്കു് അങ്ങനെപോലും ഒരാശ്വാസമില്ല. സമ്പത്തു് കാലത്തു് പത്തു് ഭക്തരെ നട്ടു് വളർത്തിയാലേ ആപത്തു് കാലത്തു് പത്തു് ചാവേറുകളെ കിട്ടൂ എന്ന കാര്യം പ്രത്യയശാസ്ത്രപരമായി പിന്നാക്കം നിൽക്കുന്ന പാവം പിടക്കോഴികൾക്കു് അറിയാൻ കഴിയാതെ പോയതു് ഇപ്പോൾ അവയ്ക്കു് കണ്ഠകോടാലിയായി മാറി എന്നു് പറഞ്ഞാൽ മതി.
May 8, 2018, 10:48 AM
മതം, രാഷ്ട്രീയം, ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ വല്ലതുമൊക്കെ എഴുതുമ്പോൾ അതിന്റെ ഗൗരവം നഷ്ടപ്പെടാതെ നോക്കണം എന്ന ആഗ്രഹം സോഷ്യൽ മീഡിയയിൽ മലയാളത്തിലെഴുതുന്ന മറ്റാരേയും പോലെ എനിക്കുമുണ്ടു്. മാക്സിമം ലൈക്കും ഷെയറും നേടുകയാണല്ലോ “സോ. മീ.” എഴുത്തിന്റെ ലക്ഷ്യംതന്നെ! അതിനാൽ, ഓരോരുത്തരും വളരെ ഗൗരവപൂർവ്വം വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കും. അതുക്കും മീതെയുള്ള ഗൗരവത്തിൽ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ, ലൈക്കോ ഷെയറോ കിട്ടില്ലെന്നു് മാത്രമല്ല, സോ. മീ. ജീവികളിൽ ഒരെണ്ണം ഒന്നു് തിരിഞ്ഞു് നോക്കുക പോലുമില്ല. ഓൺലൈൻ ഗ്ലാഡിയേറ്റേഴ്സിനെ സംബന്ധിച്ചു് അതു് ആത്മഹത്യാപരമായിരിക്കുമെന്നു് പറയേണ്ടതില്ലല്ലോ.
പക്ഷേ, ഈ “അതുക്കും മീതെ” എത്തൽ അത്ര എളുപ്പമല്ല. അതറിയാൻ മേല്പറഞ്ഞ വിഷയങ്ങൾ – പ്രത്യേകിച്ചും മതവും രാഷ്ട്രീയവും – കൈകാര്യം ചെയ്യുന്ന മഹാരഥന്മാർ പാലിക്കുന്ന വിഷയഗൗരവത്തിന്റെ ഉയരം ശ്രദ്ധിച്ചാൽ മതി. അതിനും മുകളിലേക്കു് ഉയരാൻ വല്ല അമാനവർക്കുമല്ലാതെ കേവലമാനവർ ആർക്കെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല.
ഉദാഹരണത്തിനു്, ഇൻഡ്യയിൽ പുരാതന ഇസ്ലാമിലേതു് പോലെ ഷരിയ നിയമം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടി സ്വയം വിളിക്കുന്നതു് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (SDPI) എന്നാണു്. ചിലർ ഈ കക്ഷികളെ വാത്സല്യപൂർവ്വം സുഡാപ്പികളെന്നും വിളിക്കാറുണ്ടു്. “ഷരിയ = സോഷ്യൽ ഡെമോക്രസി” എന്നു് കേൾക്കുന്ന കേവലമാനവർക്കു് അതൊരു തമാശയായി തോന്നിയേക്കാമെങ്കിലും “സുഡാപ്പികളെ” സംബന്ധിച്ചു് വളരെ ഗൗരവതരമായ ഒരു പാർട്ടിയാണതു്. അതുക്കും മേലെയൊരു ഗൗരവത്തിലേക്കു് എത്തിച്ചേരാൻ എത്ര ഭീകരമായ ഗൗരവത്തിൽ എഴുതിയാലാണെന്നു് ചിന്തിച്ചാൽ മതി.
അതുപോലെ, ദൈവത്തിന്റെ ഒരു “ജാരസന്തതി”, ദാ പോയി, ദാ വന്നു എന്നും പറഞ്ഞു് സ്വർഗ്ഗത്തിലേക്കു് ഒരു പോക്കു് പോയിട്ടു് ഇപ്പോൾ രണ്ടായിരത്തോളം വർഷങ്ങളായി. അതു് സംബന്ധിച്ച ഒരനക്കവും ഇതുവരെ സ്വർഗ്ഗത്തിൽ നിന്നുമില്ല. അതിനുംകൂടെ ചെവിതകർപ്പൻ കൊട്ടുകളും പാട്ടുകളുമായി ഇന്നും ചിലർ അവന്റെ വരവിനായി കാത്തിരിക്കുന്നുമുണ്ടു്. അവരിൽ പെടാത്ത കേവലമാനവർക്കു് അതൊരു “കളിതമാശ” ആയിട്ടേ തോന്നാൻ വഴിയുള്ളു എങ്കിലും, പ്രമുഖ ഇടയനും ഉടയോനുമായ ദൈവപുത്രൻ കുതിരപ്പുറത്തെന്നപോലെ മേഘപ്പുറത്തു് കയറി വരുന്ന ആ വരവിനു് വേണ്ടിയുള്ള കാത്തിരിപ്പു് ദൈവിക ഇടയന്റെ സ്വന്തം മൊതലുകളായ ആണാടുകൾക്കും പെണ്ണാടുകൾക്കും കുഞ്ഞാടുകൾക്കും തമാശയുടെ നേരിയ ലാഞ്ഛനം പോലുമില്ലാതെ ഗുരുതരമായ ഗൗരവത്തോടെയേ കാണാൻ കഴിയൂ. ഇവിടെയും, അതുക്കും മീതെയുള്ള ഒരു ഗൗരവലെവലിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അതു് മനുഷ്യസാദ്ധ്യമായ കാര്യമല്ല.
കടത്തി വെട്ടാൻ കഴിയാത്തത്ര ഗൗരവമുള്ള കാര്യങ്ങളേ കേരളത്തിലുള്ളൂ എന്നു് പറഞ്ഞാലും വലിയ തെറ്റില്ല: തൊഴിലൊഴികെ മറ്റെന്തു് ചെയ്യാനും മടിക്കാത്തവരുടെ തൊഴിലാളിപ്പാർട്ടികൾ; മാർക്സ് പ്രവചിച്ചപോലെ, അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചോര ഊറ്റിയൂറ്റിക്കുടിച്ചു് ദഹനക്കേടു് പിടിക്കുന്ന ലോകമുതലാളിവർഗ്ഗം മുഴുവൻ വയറു് പൊട്ടിയോ, തൊഴിലാളികളെ ചൂഷണം ചെയ്യാൻ വർക്ഷോപ്പ് തുടങ്ങുന്ന ബൂർഷ്വാസികളെല്ലാം പൊട്ടിപ്പാളീസായി കെട്ടിത്തൂങ്ങിയോ ചത്തു് കഴിയുമ്പോൾ, ചത്ത മുതലാളികളെ വീണ്ടും കൊല്ലുക എന്ന അനിവാര്യതയുടെ പേരിൽ സംഭവിക്കുന്ന സർവ്വലോകതൊഴിലാളിവിപ്ലവം; അതുവഴി ആദ്യം സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗസർവ്വാധിപത്യം; അതിനു് ശേഷം സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗജനാധിപത്യം; എന്നിട്ടും നേരം പോകുന്നില്ലെങ്കിൽ സ്ഥാപിക്കപ്പെടാവുന്ന തൊഴിലാളിവർഗ്ഗജാത്യാധിപത്യം; അവസാനം, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിനു് മുന്നിൽ അടിയറവു് പറഞ്ഞു് കിടന്നകിടപ്പു് കിടക്കാൻ തീരുമാനിക്കുന്ന ലോകചരിത്രഗതി. അങ്ങനെ എത്രയെത്ര ഗൗരവതരമായ കാര്യങ്ങൾ! സോഷ്യൽ മീഡിയയുടെ ഗോദയിലേക്കു് “സുമോ റെസ്ലർ”മാരെപ്പോലെ സംവാദം എന്ന ഗുസ്തിക്കായി ഇറങ്ങുന്ന ഒരു ഓൺലൈൻ പോരാളിക്കു് പൊളിച്ചടുക്കാനുള്ള വിഷയഗൌരവത്തിന്റെ മതിലുകൾ ഏറെ ഉയരമുള്ളവയാണു്.
ഈശ്വരൻ, മതം, മരണം, രാഷ്ട്രീയം എന്നീ ഏതാനും വിഷയങ്ങളിൽ മാത്രമായി വളരെ ഗൌരവത്തോടെ ചുറ്റിത്തിരിയുന്നതാണു് ഒരു ശരാശരി മലയാളിജീവിതം. അതുകൊണ്ടാവണം കേരളത്തിലെ “അനിവാര്യമായ” രാഷ്ട്രീയകൊലപാതകങ്ങൾക്കു് ലഭിക്കുന്നതിനേക്കാൾ ഗൗരവസ്വഭാവം രാഷ്ട്രീയക്കാർക്കു് നേരെയുള്ള ട്രോളുകൾക്കു് ലഭിക്കുന്നതു്. അതുകൊണ്ടാവണം അവിടെ ക്രിമിനലുകൾ V. I. P.-കളായി ആരാധിക്കപ്പെടുകയും, സാറ്ററിസ്റ്റുകൾ ക്രിമിനലുകളായി കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നതു്.
May 13, 2018, 11:34 AM
ഭരണം കയ്യാളുന്നതു് നീതിബോധമുള്ള മനുഷ്യരാണെന്ന തോന്നലാണു് ബാലികാപീഡനവും കൊലപാതകങ്ങളും അഴിമതിയുമെല്ലാം നിയമപരമായ അന്വേഷണത്തിനും, ശിക്ഷാനടപടികൾക്കും വിധേയമാക്കപ്പെടുമെന്നും തങ്ങൾക്കു് നീതി ലഭിക്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലേക്കു് ജനങ്ങളെ നയിക്കുന്നതു്. ഒരുകൂട്ടം മഫിയോസിയാണു് തങ്ങളെ ഭരിക്കുന്നതെന്ന യാഥാർത്ഥ്യബോധം ഉണ്ടായിവന്നാൽ ആ തെറ്റിദ്ധാരണ മാറാവുന്നതേയുള്ളു.
തറലെവലിൽ നിന്നും അല്പമെങ്കിലും ഉയർന്ന ലക്ഷ്യത്തിലേക്കേ വെടിവയ്ക്കാൻ കഴിയൂ. കേരളരാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയുമെല്ലാം വിമർശിക്കാനുള്ള ശ്രമം തറലെവലിൽ നിന്നും താഴേക്കു് വെടിവയ്ക്കുന്നതിനു് തുല്യമാണു്. അതുവഴി ആ അധോലോകത്തിൽ സ്ഥിരവാസമാക്കിയിരിക്കുന്ന കക്ഷിരാഷ്ട്രീയാധിഷ്ഠിതന്യായീകരണം പ്രധാനതൊഴിലാക്കിയ കാക്കക്കൂട്ടത്തെ ഉണർത്താമെന്നല്ലാതെ മറ്റു് പ്രയോജനമൊന്നുമില്ല. യാതൊരു പ്രസക്തിയുമില്ലെങ്കിലും, ഏതു് രാഷ്ട്രീയവളികളോടും പ്രതികരിച്ചേ അടങ്ങൂ എന്ന വാശിയോടെ ഉറക്കമൊഴിഞ്ഞു് കാത്തിരിക്കുന്നവരെ പ്രത്യേകം വെടിവച്ചു് ഉണർത്തേണ്ട കാര്യമെന്തു്? ഏതു് കലവും അതിന്റെ അടപ്പിനെ കണ്ടെത്തും എന്ന ചൊല്ലുപോലെ, തനിക്കു് പടിയാൻ പറ്റിയ ചെളിക്കുഴികളെ കണ്ടെത്താൻ ഏതൊരു കക്ഷിരാഷ്ട്രീയക്കാരനും കഴിയും. അതിനവനു് പരസഹായം ആവശ്യമില്ല.
“പണ്ടാരമുക്കുറരത്നാകരം” എന്ന മഹാകാവ്യത്തിൽ ഒരു കാവ്യമീമാംസകൻ പണ്ടൊരിക്കൽ പാടി: “പണ്ടാരത്തെ പട്ടി കടിച്ചു, പണ്ടാരം രണ്ടട്ടഹസിച്ചു”.
ഇന്നാണെങ്കിൽ, ചുമ്മാ കിടന്നു് അട്ടഹസിക്കാതെ, ഒരു കൃപാസനം പത്രം വാങ്ങി തന്റെ കടിപ്രദേശം (ഈ പ്രയോഗത്തിനു് ബൈബിളിനോടു് കടപ്പാടു്) വിടവുകളില്ലാതെ ഭദ്രമായി പൊതിയേണ്ട കാര്യമേ ആ പണ്ടാരത്തിനു് ഉണ്ടായിരുന്നുള്ളു. സമാനമായ ഒരു സാഹചര്യം ഉണ്ടായാൽ ആ കാവ്യമീമാംസകനും ഇന്നു് കവിതയിലേക്കല്ല, കൃപാസനത്തിലേക്കേ അഭയം തേടാൻ സാദ്ധ്യതയുള്ളു. പക്ഷേ, അന്നു് കർത്താവായ യേശുമശിഹ കൃപാസനത്തിലൂടെ മനുഷ്യരിൽ മഹാത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നില്ലാത്തതിനാൽ മഹാകാവ്യശീലുകളിൽ ശരണം പ്രാപിക്കുകയല്ലാതെ അദ്ദേഹത്തിനെന്നല്ല, ആർക്കും മറ്റു് മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.
സകലലോകത്തിന്റേയും ആധിവ്യാധി-, ആദ്യപാപ-, ദുശ്ചിന്ത-, സമ്പൂർണ്ണവിമോചനത്തിനായി തന്റെ കൃപാസനം തുറന്നുതന്ന നമ്മുടെ കർത്താവേശുമശിഹാക്കു് സ്തുതിയും സ്തോത്രവും മഹത്വവും ഇന്നുമെന്നാളും കരേറുമാറാകട്ടെ, ആമീൻ.
May 15, 2018, 11:35 AM
ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിച്ചാലേ മനുഷ്യൻ തട്ടിപ്പോകൂ എന്നൊന്നുമില്ല. ചെമ്മീനും നാരങ്ങയും വെവ്വേറെ മാസങ്ങളിലോ വർഷങ്ങളിലോ കഴിച്ചാലും മനുഷ്യൻ തട്ടിപ്പോകാവുന്നതേയുള്ളു. ഏതു് നാട്ടിലെ ജലാശയങ്ങളിൽ നിന്നും പിടിച്ച ചെമ്മീൻ, ചെമ്മീൻ ഫ്രൈ ആരുടെ കലാസൃഷ്ടി തുടങ്ങിയ സാങ്കേതികമായ കാര്യങ്ങളാണു് മനുഷ്യൻ തട്ടിപ്പോകുന്നതിന്റെ പിന്നിലെ രഹസ്യം. – എന്നു് സാമ്പത്തികം അനുവദിക്കുന്ന സാഹചര്യങ്ങളിൽ (ചില ചെമ്മീനുകൾക്കു് എന്നേക്കാൾ വിലയുണ്ടു്!) അല്പം നാരങ്ങനീർ പിഴിഞ്ഞൊഴിച്ച ചെമ്മീൻ പൊരിച്ചതു് കഴിക്കാറുണ്ടെങ്കിലും ഇതുവരെ തട്ടിപ്പോകാത്ത ഒരു പെറ്റി ബൂർഷ്വാ.
ഇതുവരെ തട്ടിപ്പോകാത്തതുകൊണ്ടു് ഒരിക്കലും തട്ടിപ്പോകില്ല എന്നൊന്നും അർത്ഥമില്ല. ഞാൻ ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിക്കുന്നതടക്കമുള്ള എന്റെ മൊത്തം ചെയ്തികളും ഇമവെട്ടാതെ നോക്കിക്കൊണ്ടു്, എന്നെ ഏതു് നിമിഷവും തട്ടാൻ കെല്പുള്ള ഒരു “cctv” മുകളിലിരിക്കുന്നുണ്ടെന്ന കാര്യം ഞാൻ ഒരിക്കലും മറക്കാറില്ല. അങ്ങനെയൊരു ബിഗ് ബ്രദർകൂടി എനിക്കില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ എന്റെ അഹംഭാവം? എന്റെ അഹംബ്രഹ്മഭാവം!?
ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിച്ചാൽ മനുഷ്യൻ കയ്യോടെ വടിയാകുന്ന നാടുകളുടെ ഒരു ഗുണം, അവിടെ മോഡേൺ മെഡിസിൻ കയ്യൊഴിഞ്ഞതടക്കമുള്ള സകലമാന ക്യാൻസർചികിത്സകളും ന്യായമായ വിലയ്ക്കു് “ഏറ്റെടുത്തു് നടത്തിക്കൊടുക്കപ്പെടുന്ന” അത്ഭുതചികിത്സകരും വളരെ ആക്ടീവാണെന്നതാണു്.
May 15, 2018, 1:21 PM
ജനത്തിനു് വേണ്ടതു് B. J. P. -യെ ആണെങ്കിൽ അവർ B. J. P. -ക്കു് വോട്ട് ചെയ്യും. ജനം B. J. P. -ക്കല്ല, മറ്റേതെങ്കിലും പാർട്ടിക്കാണു് വോട്ട് ചെയ്യേണ്ടതെങ്കിൽ, എന്തുകൊണ്ടു് അവരതു് ചെയ്യണം എന്നു് അവർക്കു് മനസ്സിലാകുന്ന ഭാഷയിൽ അവരെ അറിയിക്കുകയാണു് ജനാധിപത്യത്തിലെ രീതി. ജനത്തിന്റെ തലയിൽ ചാണകമായതുകൊണ്ടാണു് അവർ B. J. P. -ക്കു് വോട്ട് ചെയ്തതു് എന്നു് സ്ഥാപിച്ചു് ജനത്തിന്റെ മനസ്സു് മാറ്റാമെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. പോരെങ്കിൽ, മറ്റുള്ളവരുടെ തലയിൽ ചാണകം മാത്രം കാണാൻ കഴിയുന്നതു് സ്വന്തം തല നിറയെ ചാണകം മാത്രമായതുകൊണ്ടാണോ എന്നതും ചിന്തിക്കേണ്ട കാര്യമാണു്. മഞ്ഞക്കണ്ണട ധരിക്കുന്നവനു് അങ്ങനെ തോന്നുന്നതുകൊണ്ടു്, ലോകത്തിലെ മനുഷ്യർ മുഴുവൻ മഞ്ഞപ്പിത്തം ബാധിച്ചവരാകുന്നില്ല.
ഒരു ഫാഷിസം എതിർക്കപ്പെടേണ്ടതു് അതിനേക്കാൾ വലിയ മറ്റൊരു ഫാഷിസം സ്ഥാപിക്കപ്പെടാൻ വേണ്ടി ആയാൽ, അതിന്റെ ഗുണഭോക്താക്കൾ പുതിയ വേറെ കുറേ ഫാഷിസ്റ്റുകളായിരിക്കും. ജനത്തെ സംബന്ധിച്ചു് ആ “വിപ്ലവം” കൂടുതൽ നഷ്ടം സഹിക്കേണ്ടിവരുന്ന ഒരു കച്ചവടം മാത്രമേ ആകൂ.
May 18, 2018, 11:30 AM
ഒരു നഗരത്തിൽ ഒരു അനീതി നടന്നാൽ സൂര്യാസ്തമയത്തിനു് മുൻപു് അവിടെ ഒരു കലാപമുണ്ടാവണം. ഇല്ലെങ്കിൽ, ഇരുട്ടും മുൻപു് ആ നഗരം കത്തിയെരിയണം എന്നു് പറഞ്ഞതു് ജർമ്മൻകാരൻ ബെർട്ടോൾട് ബ്രെഹ്റ്റാണു്. അതുകൊണ്ടു് ജർമ്മനിയിൽ പോലീസ് ഫോഴ്സ് ഇല്ല. ഒരു പട്ടണത്തിൽ ഒരനീതി നടന്നാൽ ഇരുട്ടുന്നതിനു് മുൻപു് അന്നേദിവസം അവധിയുള്ള ആരെങ്കിലും ഒരു പന്തവുമായിച്ചെന്നു് ആ പട്ടണത്തിനു് തീവയ്ക്കും. അതാണവരുടെ നീതിനിർവ്വഹണരീതി. സൂര്യാസ്തമയത്തിനു് മുൻപു് ആ പട്ടണത്തിൽ ഒരു കലാപമുണ്ടാക്കി നീതി നടപ്പാക്കുന്നതിനോടും അവർക്കു് എതിർപ്പൊന്നുമില്ല. പക്ഷേ, തൊഴിലില്ലായ്മ ഏകദേശം അഞ്ചു് ശതമാനം മാത്രമായതിനാൽ, കലാപിക്കാൻ മിനിമം വേണ്ടത്ര ആളുകളെ പകൽ സമയത്തു് കിട്ടാൻ പ്രയാസമായിരിക്കും. തീ വയ്ക്കാനാവുമ്പോൾ ഒന്നോ രണ്ടോ പേരിൽ കൂടുതൽ ആവശ്യമില്ലല്ലോ.
ഭൗതികസമ്പത്തിന്റെ കുതിരപ്പുറത്തിരുന്നുകൊണ്ടു് താഴെക്കിടയിലുള്ളവരോടു് ധാർമ്മികത പ്രസംഗിക്കുന്ന ബൂർഷ്വാസിയുടെ നേരെ “ആദ്യം തീറ്റ, പിന്നെ ധാർമ്മികത” എന്നൊരു കവണിയേറു് നടത്തിയതും ബ്രെഹ്റ്റാണു്. കേരളത്തിൽ അത്തരം “ബൂർഷ്വാസി” ഇല്ലാത്തതിനാലാവാം ബ്രെഹ്റ്റിന്റെ ഈ വചനത്തിനു് അവിടെ അധികം പ്രചാരം ലഭിക്കാതെ പോയതു്.
“സംസാരം കൊണ്ടു് തീരുമാനിക്കപ്പെടാൻ കഴിയാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്ന ശീലം മനുഷ്യൻ മാറ്റിയെടുക്കണം”; “അനന്തമായ ജ്ഞാനത്തിലേക്കു് ഒരു വാതിൽ തുറക്കലല്ല, അനന്തമായ അബദ്ധത്തിനു് ഒരു പരിധി നിശ്ചയിക്കലാണു് ശാസ്ത്രത്തിന്റെ ലക്ഷ്യം”; “വിശ്വാസം ആയിരം വർഷങ്ങൾ ഇരുന്നിടത്താണു് ഇപ്പോൾ സന്ദേഹം ഇരിക്കുന്നതു്” തുടങ്ങിയ കാര്യങ്ങളും – കലാപത്തിനും തീവയ്പിനുമുള്ള “ആഹ്വാനത്തിനു്” പുറമേ – ബ്രെഹ്റ്റ് പറഞ്ഞവതന്നെ.
May 18, 2018, 11:32 AM
സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഭാരതത്തിൽ ഏകദേശം നൂറ്റിമുപ്പതു് കോടിയോളം ഫാഷിസ്റ്റുകളുണ്ടെങ്കിലും, പ്രതിനിധികളെ തിരഞ്ഞെടുക്കാനും മറ്റുമുള്ള സൗകര്യത്തിന്റെ പേരിൽ, ചുരുക്കം ചില ഫാഷിസ്റ്റ് കൂടുകളിലായിട്ടാണു് അവർ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതു്. അവയിൽത്തന്നെ, മുൻനിര അലങ്കരിക്കുന്ന ഫാഷിസങ്ങൾ മൂന്നാണു്: പശുവിനെ ദൈവത്തേപ്പോലെ ആരാധിക്കുന്നവരുടെ ഫാഷിസം, പന്നിയെ ശൈത്താനേപ്പോലെ വെറുക്കുന്നവരുടെ ഫാഷിസം, തങ്ങൾക്കു് സിന്താവാ വിളിക്കാനായിട്ടല്ലാതെ വാ തുറക്കാൻ മനുഷ്യരെ സമ്മതിക്കാത്തവരുടെ ഫാഷിസം! ചോയിസ് അധികമില്ലാത്തതിനാൽ, വലിയ തലവേദനയില്ലാതെ ഒരു ഫാഷിസം തിരഞ്ഞെടുക്കാൻ ആർക്കും കഴിയും. മുപ്പതു് തരം യോഗുർട്ടുകളിൽ നിന്നും ഏതു് തിരഞ്ഞെടുക്കണം എന്ന ആമാശയത്തിന്റെ പ്രശ്നത്തിനു് മുന്നിൽ ഇതികർത്തവ്യതാമൂഢരായി നിൽക്കേണ്ടിവരുന്ന ജർമ്മൻകാരെ അപേക്ഷിച്ചു്, മൂന്നു് ഫാഷിസത്തിൽ നിന്നും ഒന്നു് തിരഞ്ഞെടുത്തു് നേതാക്കളുടെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിച്ചു് കൊടുക്കാൻ കഴിയുന്ന ഭാരതീയർ തീർച്ചയായും ഭാഗ്യമുള്ളവരാണു്.
ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിനു്, ഇനി എന്നെങ്കിലും വല്ലതും സംഭവിക്കാനിരിക്കുന്നുണ്ടെങ്കിൽ അതും നല്ലതിനു് എന്ന ആദ്ധ്യാത്മികനിലപാടിൽ നിന്നുകൊണ്ടു് കാര്യങ്ങളെ വീക്ഷിച്ചാൽ ഇത്തരം ലൗകികപ്രശ്നങ്ങളുടെ പരിഹാരം വളരെ എളുപ്പമാണു്.
കുറ്റം വടക്കാഞ്ചേരിയുടേതല്ല. അയാൾ തുപ്പുന്ന വാക്കുകൾ മുഖവിലക്കെടുത്തു്, അയാളൊരു രക്ഷകനാണെന്നു് വിശ്വസിച്ചു് അയാളുടെ പുറകെ നടക്കുന്ന വിഡ്ഢികളുടേതാണു്. രക്ഷിക്കൂ എന്നു് ആർത്തു് വിളിക്കുന്നവരെ ചൂഷണം ചെയ്യാതിരുന്നാൽ, രക്ഷകനെത്തന്നെ അവർ കല്ലെറിഞ്ഞു് കൊല്ലും. ജനക്കൂട്ടം അങ്ങനെയാണു്. അത്തരക്കാരെ മുതലെടുക്കാതിരിക്കുന്ന വടക്കാഞ്ചേരി ഒരു പമ്പരവിഡ്ഢിയായിരിക്കണം.
കുറ്റം മഡൂറോയുടേതല്ല. ഓയിൽസമൃദ്ധരാജ്യമായ വെനെസ്വേലയെ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ 1400% ഇൻഫ്ലേഷനിൽ (!) കൊണ്ടെത്തിച്ചതിന്റെ പിന്നിൽ നിത്യശത്രുവായ അമേരിക്കയാണു് എന്നു് വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് അന്ധവിശ്വാസികളുടേതാണു്. സ്വന്തഭാവിയെ സംബന്ധിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു് ആയിരക്കണക്കിനു് വെനെസ്വേലക്കാർ ദിവസേന ജന്മനാടു് വിടുന്ന കാഴ്ചക്കുപോലും തുറപ്പിക്കാൻ കഴിയുന്നതല്ല ഐഡിയോളജിക്കൽ അന്ധത ബാധിച്ചവരുടെ കണ്ണുകൾ. ആ തിമിരത്തിലൂടെ നോക്കുന്നവർക്കു് അവരുടെ രക്ഷകനെ മഡൂറോയിൽ മാത്രം കാണാനും അവനെ വീണ്ടും അധികാരത്താൽ എത്തിക്കാനുമേ കഴിയൂ. യൂറോപ്യൻ യൂണിയനും, തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളും, കാനഡയുമെല്ലാം വെനെസ്വേലയിലെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാതിരിക്കുന്നതിന്റെ പിന്നിൽ സാമ്രാജ്യത്വഗൂഢാലോചനയാണെന്ന സോഷ്യലിസ്റ്റ് പ്രബുദ്ധതയുടെ ഉത്തമബോദ്ധ്യത്തെ തിരുത്തിയെടുക്കൽ മിക്കവാറും അസാദ്ധ്യമാണു്. അവരുടെ ഉത്തമബോദ്ധ്യങ്ങൾ അചഞ്ചലമാണു്. യുക്തിബോധം, ശാസ്ത്രബോധം, ഫാഷിസം, സ്വതന്ത്രചിന്ത തുടങ്ങിയവയേപ്പറ്റി അവർക്കു് അവരുടേതായ വ്യക്തമായ ധാരണകളുണ്ടു്. അതവർക്കു് സത്യം മാത്രം മനുഷ്യരെ അറിയിക്കാനായി കഷ്ടപ്പെടുന്ന അവരുടെ പത്രങ്ങളിലൂടെ ലഭിക്കുന്നതാണു്. അതെല്ലാം പ്രോപഗാൻഡയാണെന്ന നുണ സാമ്രാജ്യത്വശക്തികളുടെ കണ്ടെത്തലാണെന്ന കാര്യത്തിലും അവർക്കു് സംശയമൊന്നുമില്ല. മുണ്ടു് മുറുക്കി ഉടുത്തിട്ടായാലും, മുഴുപ്പട്ടിണി കിടന്നിട്ടായാലും സാമ്രാജ്യത്വത്തെ തോല്പിച്ചാൽ മതി എന്ന മുദ്രാവാക്യവും മുഴക്കിക്കൊണ്ടു് പിന്നാലേ നടക്കുന്ന സോഷ്യലിസ്റ്റ് കാലാൾപ്പടയെ പരമാവധി ചൂഷണം ചെയ്യാൻ മടിക്കുന്ന മഡൂറോ ഒരു തികഞ്ഞ മൂഢനായിരിക്കണം.
കുറ്റം അമൃതാനന്ദമയി അമ്മയുടേയോ, വട്ടായി അപ്പന്റെയോ, പ്രവാചകന്റേയോ, രക്ഷകന്റേയോ ഒന്നുമല്ല, അവരുടെയെല്ലാം പിന്നാലേ നടന്നു് ചങ്കിന്റേയും കരളിന്റേയും എണ്ണമെടുക്കുകയും നെഞ്ചിന്റെ വിരിവളക്കുകയും ചെയ്യുന്ന ഭാഗ്യാന്വേഷകരുടേതാണു്. കുണ്ടി നനയാതെ മീൻ പിടിക്കാൻ പറ്റുമോ എന്നു് നോക്കുന്ന കഠിനാദ്ധ്വാനികൾ.
പകർച്ചവ്യാധികളെ ശാസ്ത്രീയമായി എങ്ങനെ നേരിടാമെന്നു് പഠിപ്പിക്കുകയും, അതിനുവേണ്ട സാമഗ്രികളും സാഹചര്യവും ഒരുക്കുകയും ചെയ്യുന്നതിനേക്കാൾ, രോഗിയെ ശുശ്രൂഷിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവർക്കു് മാലിനിയിലും പഞ്ചചാമരത്തിലും കവിതയെഴുതി മുതലക്കണ്ണീർ ഒഴുക്കുന്നതാണു് കൂടുതൽ പ്രയോജനപ്രദം എന്നു് കരുതുന്ന കാവ്യശില്പികളോടൊപ്പം, നഷ്ടപരിഹാരപ്രഖ്യാപനം, പൊതുഅവധിപ്രഖ്യാപനം, ധൈര്യംപകരൽപ്രഖ്യാപനം തുടങ്ങിയ പതിവു് പരിമളതൈലങ്ങളുമായി യുദ്ധം എന്നാൽ എന്തെന്നു് കേട്ടുകേൾവി പോലുമില്ലാത്ത മനുഷ്യർക്കു് മുന്നിൽ “യുദ്ധകാലാടിസ്ഥാനത്തിൽ” വാളും പരിചയും പടച്ചട്ടയുമായി പ്രത്യക്ഷപ്പെടുന്ന ജനാധിപത്യത്തിന്റെ തമ്പ്രാക്കളെക്കൂടി ചേർത്താൽ പകർച്ചവ്യാധി മണിപ്രവാളകാവ്യത്തിന്റെ ചിത്രം പൂർത്തിയായി.
May 29, 2018, 11:21 AM
മൊത്തം ജനങ്ങളും ഓർത്തോപീഡിക്സ് കൺസൽട്ടന്റുകളായി ജോലി ചെയ്യുന്ന ഒരു സമൂഹമേ ലോകത്തിലുള്ളു: മല്ലുസമൂഹം.
മടങ്ങാത്ത മുട്ടുകളെ എങ്ങനെ മടക്കിയെടുക്കാം, മടങ്ങുന്ന മുട്ടുകളെ എങ്ങനെ മടങ്ങാതെയാക്കാം, വാഴപ്പിണ്ടി നട്ടെല്ലുകളെ എങ്ങനെ “krupp steel” നട്ടെല്ലുകളാക്കാം, ക്രുപ്പ് സ്റ്റീൽ നട്ടെല്ലുകളെ എങ്ങനെ വാഴപ്പിണ്ടി നട്ടെല്ലുകളാക്കാം, എന്നുവേണ്ട, എല്ലു് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇന്റർനാഷണൽ ലെവലിൽ ഫ്രീ ആയി ഉപദേശം ലഭിക്കുന്ന നാടാണു് കേരളം. കസ്റ്റമർക്കു് നിർബന്ധമാണെങ്കിൽ നാലാളു് കേട്ടാൽ ദോഷം പറയാത്ത ഒരു പ്രതിഫലം നൽകുന്നതിലും തെറ്റില്ല. മൂന്നാളു് കേട്ടാൽ ദോഷം പറയാത്തതായാൽ പോരാ, മിനിമം നാലാളു്, അതാണു് പ്രോട്ടോക്കോൾ പ്രകാരം അതിന്റെയൊരു കണക്കു്.
ഞാനൊരു യാത്രയിലാണെങ്കിലും, രാവിലെയോ വൈകിട്ടോ സമയം പോലെ ഫെയ്സ്ബുക്കിനോടു് “ഹായ്” പറയാൻ ശ്രമിക്കാറുണ്ടു്. No. 1 കേരളത്തിൽ രാഷ്ട്രീയമോ സാമൂഹികമോ ആയ പുതിയ വല്ല സംഭവവികാസങ്ങളുമുണ്ടായോ, ബഹുരാഷ്ട്രകുത്തകകൾ എന്നാൽ സത്യത്തിൽ എന്തെന്നതിനേപ്പറ്റി MNC-കളിൽ ജോലി ചെയ്യുന്ന സിന്താവാഫിലോസഫേഴ്സ് കൂടുതൽ കൃത്യതയുള്ള വല്ല നിയോമാർക്സിയൻ നിർവചനങ്ങളും പടച്ചു് വിട്ടിട്ടുണ്ടോ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വഴി പ്രണയമേഖലയിൽ ദിവ്യാനുരാഗം അരക്കിട്ടുറപ്പിക്കാൻ പറ്റിയ അത്യന്താധുനികഡവലപ്മെന്റ്സ് വല്ലതും രൂപമെടുത്തിട്ടുണ്ടോ, സോളാർയുഗത്തിന്റെ സ്വാധീനം വത്തക്കയുടെ വളർച്ചക്കു് അനുകൂലമോ പ്രതികൂലമോ തുടങ്ങിയ മൗലികമായ കാര്യങ്ങളിൽ അപ്ഡേറ്റഡ് അല്ലാത്ത ഒരു മല്ലു നയിക്കുന്നതു് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലൊരു ജീവിതമായിരിക്കും. ഫലം, മരണമെത്തുന്ന നേരത്തു് മാത്രമല്ല, മരിച്ചു് ജീവിക്കുന്ന മുഴുവൻ സമയത്തും അരികിൽ ഇരിക്കാൻ ആളുകളുടെ തിരക്കായിരിക്കും.
No. 1 കേരളത്തിൽ ജാതിയുടെ പേരിൽ ഒരു ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ട വിവരം അറിയാൻ കഴിഞ്ഞതു് അങ്ങനെയാണു്. ചാതിയിൽ കൂടിയവർക്കു് അതല്ലാത്തവരെ കൊല്ലണം എന്നും മറ്റും തോന്നുന്ന മഹാവ്യാധി മാറ്റിയെടുക്കാൻ – സ്വർഗ്ഗ,-വർഗ്ഗാടിസ്ഥാനത്തിലെ മറ്റു് സകല പ്രവചനചികിത്സകളും ഫലിക്കാതെ വരുന്ന സ്ഥിതിക്കു് – ഒരു അറ്റകൈ കൂടി പരീക്ഷിച്ചു് നോക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു: ചാതിയിൽ കൂടിയവർ എന്നു് സ്വയം തോന്നുന്നവർ നാലു് കാലിൽ, ആന പെടുക്കാൻ നിൽക്കുന്ന പോസിൽ, നിന്നുകൊണ്ടു് ഒരു കണ്ണാടിയിൽ സ്വന്തം പരമാനന്ദാസനവും അതിൽ വിരിഞ്ഞു് നിൽക്കുന്ന ചെവികളും വിശദമായി വീക്ഷിക്കുക. ആരും മയങ്ങിപ്പോകുന്ന ആ കൂതിസൗന്ദര്യത്തിൽ – സ്വന്തം കൂതിയായതിനാൽ പ്രത്യേകിച്ചും – മറ്റു് നികൃഷ്ട-, ശുംഭകൂതികളുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ചാതിയിൽ കൂടിയവരുടെ ജന്മസിദ്ധമായ ആവേശത്തിനു് അല്പമൊരു മയം അതുവഴി ഉണ്ടായിക്കൂടെന്നില്ല.
മനുഷ്യനു് സ്വതസിദ്ധമായ നാർസിസിസത്തെ അവന്റെതന്നെ കൂതിയിലേക്കു് തിരിച്ചു് വിട്ടു് പരിഹാരം കാണുകയാണു് ഈ ചികിത്സയുടെ അടിസ്ഥാനമെന്നതിനാൽ, തത്വത്തിൽ ഇതും ഒരു പ്രകൃതിചികിത്സതന്നെ.
June 2018
Jun 2, 2018, 1:55 PM
വീക്കുചെണ്ടയെ വീക്കുന്നപോലെ ഉടുക്കിനെ വീക്കരുതു് എന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അഥവാ ആരെങ്കിലും അങ്ങനെയോ, ആ രീതിയിലോ പറഞ്ഞിട്ടുണ്ടെങ്കിൽ അതു് ഓഷോ ആയിരിക്കാനേ വഴിയുള്ളു. ചിന്താപരമായ ചതുപ്പു് നിലങ്ങളിൽ ചലനമറ്റു് കെട്ടിക്കിടക്കുന്ന ദുഷിച്ച ആത്മാക്കളിൽ ഫെർമെന്റേഷൻ വഴി രൂപമെടുക്കുന്ന അശുദ്ധവായുക്കളെ, മോട്ടോർ വാഹനങ്ങളുടെ എക്സോസ്റ്റ് വായുക്കളെ ക്യാറ്റലിസ്റ്റുകൾ കൊണ്ടെന്നപോലെ, ശുദ്ധീകരിക്കാൻ ലൈംഗികതയിൽ സാമാന്യം നല്ല ഊന്നലുള്ള നിയോസന്ന്യാസത്തിനേ കഴിയൂ എന്ന കണ്ടെത്തലിനു് വേണ്ടി ആയ കാലത്തു് അന്തം വിട്ടു് വീക്കനടിച്ചിട്ടുള്ളവനാണു് ഓഷോ എന്ന, ഭഗവാൻ ശ്രീ രജനീഷ് എന്ന, ആചാര്യ രജനീഷ് എന്ന, ശ്രീമാൻ രജനീഷ് ചന്ദ്ര മോഹൻ ജൈൻ എന്ന വീക്കൽവീരഭഗവാൻ.
എന്റെ അറിവു് ശരിയാണെങ്കിൽ, “വീക്കനടി ഉടുക്കിനാകാ” എന്ന രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു മഹദ്വചനം അദ്ദേഹത്തിന്റെ വകയായുണ്ടു്. “ചീട്ടുകളി വീട്ടിനാകാ, പകിടകളി പകലൂണിനാകാ” എന്ന കവിതാകഷണം, പ്രാസച്ചേർച്ചയുടെ പേരിൽ, ഓഷോയുടേതാണെന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, അതങ്ങനെയാവാൻ വഴിയില്ല. കാരണം, ഭഗവാൻ ഓഷോയുടെ താത്പര്യം അത്തരം നിസ്സാരമായ പദാർത്ഥങ്ങൾ കൊണ്ടുള്ള കളികളിൽ അല്ലാതിരുന്നതിനാൽ അവയെപ്പറ്റി ഒരു കവിത കവയ്ക്കേണ്ട കാര്യം ഓഷോയ്ക്കു് ഉണ്ടായിരുന്നെന്നു് തോന്നുന്നില്ല. വീക്കൻ ചെണ്ടകളെ വിശ്രമമില്ലാതെ വീക്കി നിർവാണാവസ്ഥ പ്രാപിക്കുന്നതെങ്ങനെ എന്ന പഠനത്തിലായിരുന്നു ശ്രീ രജനീഷ് ജീവിതകാലം മുഴുവൻ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതു്. നിർവാണം, മോക്ഷം, കാമസൂത്രം, സൂത്രത്തിൽ കാമം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ തനതു് ഭാരതീയ കലാരൂപങ്ങളായതിനാൽ അതിൽ പ്രത്യേകിച്ചൊരു അത്ഭുതത്തിനു് വകയുമില്ല.
P. S. വീക്കുചെണ്ടയെ വീക്കുചെണ്ടയാക്കുന്നതു് അതിന്റെ തൊലിക്കട്ടിയാണു്.
Jun 4, 2018, 12:36 PM
കുരുടനും ഊമനുമായ ഒരു ഭൂതഗ്രസ്തനെ യേശു സുഖപ്പെടുത്തിയപ്പോൾ പരീശന്മാർ പരാതിപ്പെട്ടു: “ഇവൻ ഭൂതങ്ങളുടെ തലവനായ ബേത്സബൂബിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല.”
അതിനു് യേശുവിന്റെ മറുപടി: “ഒരു രാജ്യം അതിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചുപോയല്ലോ. പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും?”
ഈ അത്ഭുതപ്രവൃത്തിയും അതിനോടനുബന്ധിച്ചു് പരീശന്മാരും യേശുവും തമ്മിൽ നടന്ന സംഭാഷണങ്ങളും സംഭവിച്ചതായാലും അല്ലെങ്കിലും (അതൊരു ഭാവനാസൃഷ്ടിയാണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല) അതു് മുന്നോട്ടു് വയ്ക്കുന്ന ആശയം പ്രസക്തമാണു്.
ഒരു മാഫിയാസിസ്റ്റത്തെ താങ്ങിനിർത്തുന്നവരുടെ കുറ്റകൃത്യങ്ങളെ ശിക്ഷാവിധികൾകൊണ്ടു് നേരിടാൻ അതിന്റെ ഗുണഭോക്താക്കളായ മാഫിയോസിക്കോ, ഒരു ക്രിമിനൽ വ്യവസ്ഥിതിയുടെ അടിത്തറ സുരക്ഷിതമാക്കുന്ന ഏകതാനജീവികളുടെ വിലക്ഷണതകളെ കർശനമായി നേരിടാൻ അതുകൊണ്ടു് സുഖജീവിതം നയിക്കുന്ന ക്രിമിനലുകൾക്കോ കഴിയില്ല. അങ്ങനെ ചെയ്യുന്നതു് അവരെ അവരാക്കി നിലനിർത്തുന്ന അവരുടെ സ്വന്തം “സിസ്റ്റത്തിന്റെ” അന്ത്യം കുറിക്കലാവും. അവർക്കു് ആകെ ചെയ്യാൻ കഴിയുന്നതു് മനുഷ്യരുടെ കണ്ണിൽ പൊടിയിടാനുതകുന്ന പ്രഖ്യാപനങ്ങളും, അതു് പോരാതെ വരുന്ന അവസരങ്ങളിൽ, ചതുരംഗത്തിലെന്നപോലെ, കാലാൾപ്പടയിൽ നിന്നും ഒന്നോ രണ്ടോ എണ്ണത്തെ കുരുതി കൊടുക്കലുമാണു്. പൊതുജനം കഴുത ആയിരിക്കുന്നിടത്തോളം അവർ അത്തരം കാലാൾബലികൾകൊണ്ടു് തൃപ്തിപ്പെടുകയും ചെയ്യും. കാരണം, പൊതുജനം എന്ന കൂട്ടം കഴുത ആയിരിക്കുന്നതു് അവരുടെ സ്വന്തം ദൃഷ്ടിയിലല്ല, ആ കൂട്ടത്തിനു് വെളിയിലുള്ള മറ്റു് മനുഷ്യരുടെ ദൃഷ്ടിയിലാണു്.
P.S.
കേരളത്തിലെ മലയാളം അദ്ധ്യാപകർ കൂട്ടആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്രെ! ഫെയ്സ് ബുക്കിലെ ഒരു പോസ്റ്റ് കണ്ടതോടെ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയും കാണാൻ കഴിയാത്തവിധത്തിലൊരു ജീവിതനൈരാശ്യം അവരെ ഒന്നടങ്കം പിടികൂടിയത്രെ!
പൊതുജനത്തെ ആകാംക്ഷയുടെ പൊരിവെയിലത്തു് നിർത്താതിരിക്കാൻ ആ പോസ്റ്റ് ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് ഞാനിവിടെ പകർത്തിയെഴുതുന്നു:
Lasitha palakkal. കുട്ടിയെ എന്റെ ജീവിത്ത സഹി ആയി ഞാൻ കഷണിക്കുക ആണു. പ്ലീസ് അസ്കപ്റ്റ് മൈ റിക്വസ്റ്റ്. ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ് ആയി പണി നടത്താം. (എനിക്ക് നാലു എണ്ണം വരെ ആകാം)<<<
ബഹുമാനപ്പെട്ട വൈദ്യുതമന്ത്രി ശ്രീ എം. എം. മണിയുടേയോ, ബഹുമാന്യനായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റേയോ, തത്തുല്യരായ മറ്റേതെങ്കിലും ഭാഷാഭോഷകരുടേയോ സത്വരശ്രദ്ധ ഈ വിഷയത്തിൽ പതിയുമെന്നും, വിദ്യാലയവർഷം ആരംഭിച്ച ഈ വൈകിയ വേളയിൽ കേരളത്തിലെ മലയാളം അദ്ധ്യാപകരെ ഒരു കൂട്ടആത്മഹത്യയിൽ നിന്നും പിൻതിരിപ്പിച്ചു് അവരെയും വിദ്യാർത്ഥികളെയും രക്ഷപെടുത്തുമെന്നും നിപ്പ പ്രമാണിച്ചു് ഒളിവിൽ പോയിരിക്കുന്ന രൂപികളും അരൂപികളുമായ എല്ലാ ദൈവങ്ങളുടെയും നാമത്തിൽ പ്രത്യാശിക്കുന്നു.
Jun 9, 2018, 2:41 PM
“എല്ലാ തീരുമാനങ്ങളും ഏകകണ്ഠമാണു്.” – രാവണൻ
Jun 10, 2018, 1:49 PM
പണ്ടൊക്കെ കുണ്ടിൽ വീണ ചുണ്ടെലി ആയിരുന്നു. ഇപ്പോൾ കുഴിയിൽ വീണ ജോർജായി. കലികാലമെന്നല്ലാതെ എന്തു് പറയാൻ?
പത്തനംതിട്ടയിലെ റോഡുകൾ ഇപ്പോൾ സ്വിമ്മിങ് പൂളുകളുടെ അവസ്ഥയിലാണത്രെ! കേരളത്തിലെ പത്രവാർത്തകൾ സാധാരണഗതിയിൽ തെറ്റാവാൻ വഴിയില്ല. അതുകൊണ്ടു്, പൊതുജനത്തിനു് അതിനെതിരായി പ്രതികരിക്കേണ്ടതുണ്ടു്. കാരണം, ഭാരതീയർ ജീവിക്കുന്നതുതന്നെ പ്രതികരിക്കാനാണു്. തന്മൂലം, മരിക്കുന്നതിനു് മുൻപു് കാര്യമായി മറ്റെന്തെങ്കിലും ചെയ്യാൻ അവർക്കു് സമയം കിട്ടാറുമില്ല. പക്ഷേ, ഇപ്പോൾ പട്ടി ഒടുക്കത്തെ കടി കടിച്ചിരിക്കുന്നതു് മിണ്ടാൻ പാടില്ലാത്തിടത്താണു്!
ഈ പ്രശ്നത്തിനു് രണ്ടു് പോംവഴികളുണ്ടു്: ഒന്നു്, പത്തനംതിട്ടയിലെ റോഡുകളുടെ അവസ്ഥ ഈ നിലയിൽ തുടരുന്നിടത്തോളം ആ പ്രദേശങ്ങളിലെ മാതാപിതാക്കൾ പെൺമക്കൾക്കു് വീണ എന്നു് പേരിടാതിരിക്കുക. ചുരുങ്ങിയപക്ഷം സർനെയിമിനെയെങ്കിലും അതുവഴി റോഡിലെ കുഴികളിലെ വീഴ്ചയിൽ നിന്നും രക്ഷപെടുത്തിയെടുക്കാം. ഇനി അഥവാ വീണാലും വീണ എന്ന വിശേഷണം ഉപയോഗിക്കാൻ ആർക്കും കഴിയില്ലല്ലോ.
രണ്ടു്, പത്തനംതിട്ടയിലേക്കു് ഒരു കുളിച്ചു് താമസത്തിനായി ട്രമ്പിനെ ക്ഷണിക്കുക. വിൻഡോ ഡ്രസിങ്ങിനു് അപാരമായ വില കൽപ്പിക്കുന്നവരാണു് മലയാളികൾ. അമേരിക്കൻ പ്രസിഡന്റിന്റെ വരവു് പ്രമാണിച്ചു് പത്തനംതിട്ടയിലെ റോഡുകളെ അധികാരികൾ വളരെ പെട്ടെന്നു് രാജവീഥിപോലെ മനോഹരമാക്കി പരവതാനി വിരിക്കും. ട്രമ്പ് തിരിച്ചു് പോയാലും, മനുഷ്യർ റോഡിൽ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങുന്നതുവരെയെങ്കിലും, ഒരുവിധം വൃത്തിയായി റോഡ് അവിടെത്തന്നെ കിടക്കും.
സമൃദ്ധമായി മുങ്ങിക്കുളിക്കാൻ പറ്റിയ പൊതുറോഡുകളുള്ള മറ്റു് ജില്ലകളിലേക്കുകൂടി ഈ രണ്ടാം പോംവഴി വ്യാപിപ്പിക്കാവുന്നതും, ന്യൂയോർക്കിലേയും ലണ്ഡനിലേയും പാരീസിലേയുമെല്ലാം റോഡുകളുടെ നിലവാരത്തിലേക്കു് അവിടങ്ങളിലെ റോഡുകളേയും ഉയർത്താവുന്നതുമാണു്.
Jun 11, 2018, 12:23 PM
“റംസാൻ മാസത്തിൽ അള്ളാഹുവിനെ പ്രീതിപ്പെടുത്താൻ നാലുവയസ്സുകാരിയെ ബലി നൽകി: പിതാവു് പിടിയിൽ” എന്നൊരു ഏഷ്യാനെറ്റ് വാർത്ത ഫെയ്സ്ബുക്ക് ഫ്രണ്ഡ്സിലാരോ ഷെയർ ചെയ്തതു് കാണാനിടയായി. വായനക്കാരിൽ ആ വാർത്ത വേണ്ടത്ര ഞെട്ടൽ ഉണ്ടാക്കാതിരുന്നാൽ, നിസ്വാർത്ഥമായ സാമൂഹികബോധവത്ക്കരണം എന്ന അടിസ്ഥാനലക്ഷ്യം നിറവേറ്റപ്പെടാതെ പോയാലോ എന്ന ഉത്ക്കണ്ഠ മൂലമാവാം, രക്തത്തിൽ മുങ്ങിയ, രക്തം ഇറ്റുവീണുകൊണ്ടിരിക്കുന്ന ഒരു കഠാരയുടെ ചിത്രവും ആ ന്യൂസിനോടൊപ്പം ഏഷ്യാനെറ്റ് ചേർത്തിട്ടുണ്ടായിരുന്നു. അതു് കണ്ടപ്പോൾ, സ്വപക്ഷമന്ത്രി ഔദാര്യപൂർവ്വം ആർക്കെങ്കിലും നൽകുന്ന നക്കാപ്പിച്ചയുടെ പേരിൽ, ഇതാണു് മന്ത്രി, ഇതാവണം മന്ത്രി എന്നും മറ്റും അംഗീകാരസർട്ടിഫിക്കറ്റ് നൽകുന്ന പാർട്ടി അപ്പോയിന്റഡ് ഒബ്ലിഗേറ്റൊറി ഡിഫെൻഡേഴ്സിനേപ്പോലെ, ഇതാണു് പത്രപ്രവർത്തനം, ഇതാവണം പത്രപ്രവർത്തനം എന്നു് എഴുന്നേറ്റു് നിന്നു് കയ്യടിച്ചു് “സ്റ്റാൻഡിങ് ഒവേഷൻ” അർപ്പിക്കാനാണു് തോന്നിയതു്. ഏഷ്യാനെറ്റിനു് അഭിനന്ദനങ്ങൾ!
മല്ലു ലോകത്തിൽ മദ്യപാനവും വാർത്താവിതരണവും ഒരുപോലെയാണു്: ശരിക്കുള്ള ഒരു “കിക്ക്” കിട്ടിയാലേ കസ്റ്റമേഴ്സ് കൊള്ളാം എന്ന അഭിപ്രായം പറയൂ. മല്ലു സിൽമകൾ കണ്ടുകണ്ടു് ഒരുമാതിരിയുള്ള വെട്ടും കുത്തും കൊലയും ബലാൽസംഗവുമൊന്നും ഏശാതായവരെപ്പോലും “ഞെട്ടിക്കുന്ന” ക്രൂരമായ ചിത്രങ്ങൾ വാർത്തകളിലും, തേരട്ടയും ബാറ്ററിയുമെല്ലാം പട്ടവാറ്റലിലും ചേർക്കേണ്ടിവരുന്നതു് അതുകൊണ്ടാണു്.
സത്യമേവ ജയതേ, തമസോമാ ജ്യോതിർഗമയാ, നേരു് നേരത്തും കാലത്തും അറിയാൻ, തുടങ്ങിയ കുറേ സ്ലോഗനുകൾ മാധ്യമങ്ങളിലും, “ഇൻഡ്യൻ സ്കോച്ച് വിസ്കി”, “കേരളാ ഗ്രാപ്പാ” തുടങ്ങിയ കുറേ ലേബലുകൾ പട്ടക്കുപ്പികളിലും പതിപ്പിക്കാൻ മറക്കരുതു്. പുറത്തു് സത്യവേദപുസ്തകം എന്നോ, നുണവേദപുസ്തകം എന്നോ എഴുതിയിരിക്കുന്നതു് എന്നേ ജനങ്ങൾക്കറിയേണ്ടതുള്ളു. ഉള്ളിൽ നുണയാണെങ്കിൽ പുറത്തു് ആരും സത്യവേദപുസ്തകം എന്നെഴുതിവയ്ക്കില്ല എന്നവർക്കറിയാം. ജനം എന്തിലും ഏതിലും വിശ്വസിക്കും. പക്ഷേ, വിശ്വസിക്കുന്നതു് സത്യമായിരിക്കണം എന്നൊരു നിർബന്ധം അവർക്കുണ്ടു്. ജനത്തിന്റെ യുക്തിയുക്തമായ ഈ വിശ്വാസസന്നദ്ധതയെ ചോദ്യം ചെയ്തുകൊണ്ടു് ഒരു വിശ്വസ്തസ്ഥാപനത്തിനും അധികനാൾ മാർക്കറ്റിൽ പിടിച്ചുനിൽക്കാനാവില്ല.
Jun 14, 2018, 9:13 AM
“നിങ്ങൾ മുടി വെട്ടില്ലേ? താടി വെട്ടില്ലേ? നഖം വെട്ടില്ലേ? പിന്നെയെന്തിനു് അഗ്രചർമ്മം വെട്ടുന്നതിനെ വിമർശിക്കുന്നു?”
ചേലാകർമ്മത്തെ വിമർശിക്കുന്നവരെ നേരിടാനായി അതിനെ ന്യായീകരിക്കുന്നവർ മുന്നോട്ടു് വയ്ക്കുന്ന ശക്തമായ ഒരു ആർഗ്യുമെന്റാണിതു്. ഒന്നാലോചിച്ചാൽ അതിൽ അല്പം ന്യായമില്ലാതില്ല. താടിയും മുടിയും നീളുന്നതുപോലെ നീണ്ടുനീണ്ടു് ജീവിതകാലം മുഴുവൻ തറയിലൂടെ ഇഴയുക എന്നതായിരുന്നു പുരുഷലിംഗാഗ്രചർമ്മത്തിന്റെ ഡെസ്റ്റിനിയെങ്കിൽ തീർച്ചയായും അതിനെ ഇടയ്ക്കിടെ ക്രോപ്പ് ചെയ്യേണ്ടിവരുമായിരുന്നു. പകരം, വേണമെങ്കിൽ, സ്ത്രീകൾ മുടി കെട്ടുന്നതുപോലെ ഉരുട്ടിക്കെട്ടി ഒരുണ്ടയാക്കി ഒരു റിബ്ബണും ചാർത്തി വലിയ ഒരു അണ്ടർവെയറിൽ ഒതുക്കാൻ ശ്രമിക്കാമെങ്കിലും, അതുവഴിയുള്ള മർദ്ദം വൃഷണങ്ങൾക്കു് വളരെ ആയാസകരമാവാൻ വഴിയുണ്ടു്. ആ സ്ഥിതിക്കു് ചേലാകർമ്മമാണു് കൂടുതൽ യോജിച്ച ഓപ്ഷൻ. പക്ഷേ, അതു് ഇപ്പോഴത്തെപ്പോലെ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്താൽ മതിയാവില്ല. രോമത്തെപ്പോലെതന്നെ, മുറിക്കുന്തോറും നീളുന്നതിനാൽ, നീളുന്തോറും മുറിക്കേണ്ടി വരും. വളർച്ചയുടെ തോതനുസരിച്ചു് പീരിയോഡിക്കലി ആവർത്തിച്ചു് ആഘോഷിക്കപ്പെടേണ്ടുന്ന ഒരു വിശുദ്ധകർമ്മമായിരിക്കുമതു്.
Jun 15, 2018, 1:08 PM
റഷ്യൻ മണ്ണിൽ തൊണ്ണൂറു് മിനുട്ടുകൾ ഓടിക്കൊള്ളാമെന്നൊരു നേർച്ച സൗദി ഫുട്ബോൾ ടീം നേർന്നിരുന്നതുപോലെ തോന്നുന്നു. തൊണ്ണൂറിനു് തൊണ്ണൂറ്റഞ്ചു് മിനുട്ടുകൾ തികച്ചും ഓടി അവർ അവരുടെ നേർച്ചക്കടം വിജയകരമായി വീട്ടി. “ഞാൻ നല്ല ഓട്ടം ഓടി, എന്റെ ഓട്ടം തികച്ചിരിക്കുന്നു. (ബാക്കി ഓട്ടം വല്ലതുമുണ്ടെങ്കിൽ അതു് ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ മടിയിൽ ചെന്നിട്ടു് ഓടിക്കൊള്ളാം)” എന്ന, വിശുദ്ധ പൌലോസിന്റെ അന്ത്യസമയത്തെ സ്വയംവെളിപാടു് പോലെ, ഓടിത്തീർക്കാൻ ബ