RSS

Daily Archives: Feb 25, 2019

ഭാഷാപോഷിണി

വി. ടി. ബൽറാമിൽ നിന്നും ഞാൻ അല്പം കൂടി ഭാഷാപരമായ നിലവാരം പ്രതീക്ഷിച്ചിരുന്നു. ഭാഷാപരമായ നിലവാരം ന്ന്വച്ചാൽ, മാർക്സിയൻ ശ്രേഷ്ഠഭാഷാനിലവാരം! പന്നപ്പട്ടിപ്പരനാറികൾ, കുലംകുത്തികൾ, നികൃഷ്ടജീവികൾ, “പ്രകാശം പരത്തുന്നവർ”, തന്തയില്ലാത്തവർ, പല തന്തക്കു് പിറന്നവർ തുടങ്ങിയ, മാർക്സിയൻ കമ്മ്യൂണിസവുമായി കൊൺഫോർമൽ ആയ ഉത്തരാധുനിക “ലാൽ സലാമുകളും”, “ഇൻക്വിലാബ് സിന്ദാബാദുകളും”! “മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം” എന്ന കവിവചനം പോലെ, വിജയൻ മലമണമേറ്റുകിടക്കും മണിയനുമുണ്ടാം ഒരു ദുർഗന്ധം എന്നതു്, ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും, ഒരു പ്രകൃതിനിയമമെന്നപോലെ അംഗീകരിക്കപ്പെട്ടു് കഴിഞ്ഞിട്ടുണ്ടു്.

ചുറ്റുപാടും കാണുന്ന യുഗപുരുഷന്മാരെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവരാണു് ജനങ്ങൾ. യുഗപുരുഷന്മാരുടെ/ യുഗപുരുഷികളുടെ ഭാഷ, അവരുടെ വേഷം, അവരുടെ യുക്തി, അവരുടെ ഭക്തി മുതലായവയെല്ലാം ഏറ്റെടുത്തു് ജനം അവരെപ്പോലെതന്നെ സംസ്കാരസമ്പന്നരാകാൻ ശ്രമിക്കുന്നു. മാർക്സിസമല്ലാതെ ഇടതുപക്ഷമില്ലാത്തതിനാലും, ഇടതുപക്ഷമെന്നാൽ സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ലോകമായതിനാലുമാണു്, മാർക്സിസ്റ്റുകൾ – പ്രത്യേകിച്ചും അവരിലെ നേതാക്കളും സൈദ്ധാന്തികരും – മാതൃകാപരമായ ഭാഷാപ്രയോഗങ്ങളും സംസ്കാരസമ്പന്നമായ സാമൂഹികഇടപെടലുകളും നടത്തുന്നതിൽ ഇത്രയേറെ ശ്രദ്ധാലുക്കളാകുന്നതു്. അവരോടൊപ്പം എത്താൻ കഴിയാത്തവർ, അതിപ്പോൾ വി. ടി. ബൽറാമായാലും മറ്റാരുതന്നെയായാലും, അവരോടു് ഡയലോഗടിക്കാൻ പോകരുതു്. പോയാൽ “ആസേതുഹിമാചലം” നാറും.

ഒരു മനുഷ്യനു് മതപരമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് ഇസ്‌ലാമിസം. ഒരു മനുഷ്യനു് രാഷ്ട്രീയമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് മാർക്സിസം. അവിടെനിന്നും ഒരുപടികൂടി താഴേക്കു് എങ്ങനെ ഇറങ്ങാൻ കഴിയുമെന്ന പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു് ഓൺലൈൻ മല്ലുലോകത്തിലെ മാർക്സിയൻ ഉപജാപകവൃന്ദം. കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ ഒരുപാടു് താഴേക്കു് ഇറങ്ങേണ്ടിവരുന്നതു് അതുകൊണ്ടാണു്. നരകത്തിലുള്ളവരോടു് സംസാരിക്കാൻ നരകത്തിലേക്കു് ഇറങ്ങിയാൽ മാത്രം പോരാ, നരകത്തിലെ ഭാഷ സംസാരിക്കാൻ കഴിയുകയും വേണം. ഈ വസ്തുത ഒരു രാഷ്ട്രീയക്കാരനായ വി. ടി. ബൽറാം മനസ്സിലാക്കേണ്ടതായിരുന്നു.

അതേസമയം, സ്വതന്ത്രചിന്തകർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർക്കു് അതറിയാം. “സ്വതന്ത്രചിന്തകർ” എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, “മാർക്സിയൻ സ്വതന്ത്രചിന്തകർ”, “ഇസ്‌ലാമിസ്ററ് സ്വതന്ത്രചിന്തകർ”, “പെന്തെകൊസ്ത് സ്വതന്ത്രചിന്തകർ”, തുടങ്ങിയ സർവ്വതന്ത്രസ്വതന്ത്രരായ ജനുസ്സുകളെയാണു്. അല്ലാതെ, മാതാപിതാക്കൾ നൽകിയ മുസ്ലിം പേരു് മാറ്റാതെ ഖുർആൻ വിമർശനം നടത്തുന്ന മുസ്ലീമുകളെയോ, ദൈവവിശ്വാസിയായ ഭാര്യയെ തല്ലിക്കൊല്ലാതെ നാസ്തികനായിരിക്കുന്ന ബൈബിൾ വിമർശകനെയോ, അമ്പലത്തിൽ വച്ചു് നടക്കുന്ന ബന്ധുവിന്റെയോ മിത്രത്തിന്റെയോ കല്യാണച്ചടങ്ങിൽ പങ്കെടുക്കുന്ന ഹിന്ദുമതവിമർശകനെയോ പോലുള്ള, തത്ത്വദീക്ഷയില്ലാത്ത “സാദാ” മനുഷ്യരെയല്ല. (ഭാഷാപോഷകരും ശ്രേഷ്ഠവ്യാകരണരും “സാധാ” എന്നു് വായിക്കുക. അവർക്കു് വായനാസമയത്തു് മാതൃഭാഷാപരമായ മാനസികാസ്വസ്ഥതകളൊന്നും ഉണ്ടാവരുതല്ലോ!)

സ്വന്തമായി ആക്ട് ചെയ്യുന്നതിനേക്കാൾ റിയാക്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണു് മലയാളികൾ. ആക്ട് ചെയ്യുക എന്നതിനു് സിൽമയിൽ അഭിനയിക്കുക എന്നതിനപ്പുറമുള്ള അർത്ഥമൊന്നും അവർ കല്പിക്കാറില്ല. പ്രവൃത്തി അവർക്കു് പ്രസംഗമാണു്. ആക്ഷൻ ഹീറോകൾക്കും കഥാപ്രാസംഗികർക്കും അവർ നൽകുന്ന സ്ഥാനവിലതന്നെ അതിനു് തെളിവു്. രാഷ്ട്രീയക്കാരോ, സില്മാക്കാരോ, ആസാമികളോ, ആത്മീയരോ, സാഹിത്യനായകരോ/കരികളോ, സാംസ്കാരികനായകരോ/കരികളോ, എന്തെങ്കിലും ചെയ്യുകയോ പറയുകയോ എഴുതുകയോ ചെയ്യുന്നുണ്ടോ എന്നു് ശ്രദ്ധാപൂർവ്വം നോക്കിക്കൊണ്ടിരിക്കുക, ഒട്ടും സമയനഷ്ടം വരുത്താതെ ഉടനടി പ്രതികരിക്കുക – അതിലാണവരുടെ ജന്മസാഫല്യം. ഏതു് ഊളക്കേസായാലും, അതിനെപ്പറ്റി “നേതാവോ നേതാവിയോ” എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അവർ അസ്വസ്ഥരാകും. പിന്നെ ആകെമൊത്തം പരവേശമാണു്. നാടു് വാഴുന്നവരുടെ ഓരോ വളിക്കും വിളികേട്ടു് ശീലിച്ചവർ അവരുടെ വളികൾ കേൾക്കുന്നില്ലെന്നു് വന്നാൽ “വിത്‌ഡ്രോവൽ സിംപ്റ്റം” പ്രദർശിപ്പിക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?

ആതിഥേയശരീരമില്ലാതെ പെരുകാൻ കഴിയാത്ത വൈറസുകളെപ്പോലെ, ആതിഥേയത്തേക്കാൾ ആതിഥ്യത്തെ ആഗ്രഹിക്കുന്നവരാണു് മലയാളികൾ! “അതിഥി ദേവോ ഭവഃ” എന്നു് പഠിപ്പിക്കപ്പെട്ടവർ ദേവനാകാനോ അതോ അസുരനാകാനോ കൂടുതൽ ഇഷ്ടപ്പെടുക? മലയാളികൾ റിയാക്ഷനറികളായി, നിത്യപ്രതിലോമകാരികളായി പിന്നോട്ടു് തിരിഞ്ഞിരിക്കുന്നതു് ഒരു കാരണവുമില്ലാതെയല്ല. അവിടെ, ആ ഭൂതകാലക്യാറ്റക്കൊമ്പുകളിലാണു് സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള അവരുടെ മൊത്തം ജീവിതവും കുടികൊള്ളുന്നതു്.

മല്ലുവും മത്തായിയും മാർക്സിസവും മൈതാനമനസ്ഥിതിയും, മൈ(ഡിയ)രുകളുമെല്ലാം ‘മ’കാരത്തിൽ ആരംഭിക്കുന്നതു് തികച്ചും യാദൃഛികമാണെന്ന അഭിപ്രായം എനിക്കില്ല. അവയെല്ലാം മാർക്സ് ന്യൂട്ടോണിയൻ മാതൃകയിൽ “ശാസ്ത്രീയമായി” വരച്ചുകാണിച്ചതും, മാർക്സിയൻ സമത്വസുന്ദരവടിവാൾലോകം എന്ന അന്തിമലക്ഷ്യത്തിലേക്കു് ലീനിയറായി പുരോഗമിക്കുന്നതുമായ ലോകചരിത്രഗതിയുടെ ഭാഗമായി അനിവാര്യമായി സംഭവിക്കുന്നതാണു്.

 
1 Comment

Posted by on Feb 25, 2019 in Uncategorized