ഭൂമിയില്‍ ജീവന്‍ രൂപമെടുത്തതിനെപ്പറ്റി ശാസ്ത്രത്തില്‍ നിലവിലിരിക്കുന്ന നിലപാടുകളുടെ ഒരു ചെറിയ ക്രോഡീകരണമാണിതു്. ഈ വിഷയത്തില്‍ ഭൂലോകത്തിലും ബ്ലോഗിലും കാലാകാലങ്ങളിലായി അഭിപ്രായസംഘട്ടനങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍, – ഒരുപക്ഷേ എന്നാളും നടക്കുമെന്നതിനാല്‍, – ഭൂമിയുടെ പരിണാമം ഒരു അന്തരീക്ഷത്തിനും, അന്തരീക്ഷപരിണാമം ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കുന്നതിനും സഹായകമായതെങ്ങനെ എന്നതിലേക്കു് കടക്കുന്നതിനു് മുന്‍പു് ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ!
പ്രപഞ്ചവും ജീവനും “ദൈവം” എന്ന ഒരു പ്രപഞ്ചാതീതശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന മതങ്ങളുടെ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളുടെ, കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി, പ്രകൃതിക്കു് അതീതമായ യാതൊരു ശക്തിയുടെയും പങ്കാളിത്തമില്ലാതെ ജീവന്‍ എന്ന പ്രതിഭാസം സ്വയമേവ രൂപമെടുക്കുകയായിരുന്നു എന്ന അഭിപ്രായമാണു് ശാസ്ത്രം പ്രതിനിധീകരിക്കുന്നതു്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ അടിസ്ഥാനനിലപാടുകള്‍ ഏതാനും നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ശാസ്ത്രീയ അറിവുകള്‍ വഴി അര്‍ത്ഥശൂന്യമാവുക എന്നതു് മതങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണു്. അതുകൊണ്ടു് മതം ശാസ്ത്രനിലപാടുകളെ എതിര്‍ക്കാന്‍ നിര്‍ബന്ധിതമാവുന്നു. അതേസമയം, ശാസ്ത്രജ്ഞരെ സംബന്ധിച്ചു് ഇതുവരെ തെളിയിക്കപ്പെട്ട എല്ലാ വസ്തുതകളും ജീവന്റെ രൂപീകരണപ്രക്രിയയിലെ അവരുടെ നിലപാടു് നീതീകരിക്കുന്നവയാണെന്നതിനാല്‍, അവര്‍ മതത്തിനു് ചെവി നല്‍കുന്നതുമില്ല. അണികള്‍ പിടിവിട്ടു് പോകരുതെന്നതിനാല്‍, മതങ്ങള്‍ സ്വന്തനിലപാടുകളുടെ വിശദീകരണത്തിനും നീതീകരണത്തിനും നിര്‍ബന്ധിതരാവുന്നു. അതിനു് അവര്‍ക്കുള്ള ആയുധങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ സംഭരിച്ച ധനവും, അത്രയും നാളുകളായിത്തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന “ദൈവവചനങ്ങളും” മാത്രമാണു്. ശാസ്ത്രത്തിനു് അറിയാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ടെന്നതാണു് മതപക്ഷത്തിന്റെ ഒരു പുതിയ വാദമുഖം! ഈ വിവരം അവര്‍ അറിഞ്ഞതുതന്നെ, ശാസ്ത്രം പറഞ്ഞതുകൊണ്ടു് മാത്രമാണു് എന്നതു് മറ്റൊരു സത്യം. ശാസ്ത്രത്തിനു് അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അറിയേണ്ടുന്നവനായ ഒരു ദൈവത്തെ “അറിയുന്നവര്‍” ആണു് തങ്ങള്‍ എന്ന നിലപാടിലെ പൊരുത്തക്കേടു് എന്തുകൊണ്ടോ അവര്‍ തിരിച്ചറിയുന്നില്ല. പ്രപഞ്ചത്തെ സംബന്ധിച്ചു് അത്തരം “ശാസ്ത്രത്തിനറിയാത്ത അറിവുകള്‍” ദൈവം എവിടെയാണോ ശേഖരിച്ചിരിക്കുന്നതു്, (അവനവന്റെ വേദഗ്രന്ഥങ്ങളില്‍ ആണെന്നു് ഓരോരുത്തന്റെയും വിശ്വാസം!) അവിടെനിന്നും എടുത്തു് തന്റേടത്തോടെ ശാസ്ത്രത്തിന്റെ മുന്നിലേക്കിട്ടിരുന്നെങ്കില്‍, ഒറ്റയടിക്കു് അവര്‍ക്കു് ശാസ്ത്രത്തെ കടത്തിവെട്ടാന്‍ കഴിഞ്ഞേനെ! മാത്രവുമല്ല, അറിവു് തേടുന്ന സകല മനുഷ്യര്‍ക്കും അതു് പ്രയോജനകരവുമായിരുന്നേനെ! മനുഷ്യന്‍ അറിവുനേടുന്നതു് ദൈവങ്ങള്‍ക്കു് ഇഷ്ടമുള്ള കാര്യമല്ല. ബൈബിളില്‍ പറയുന്നപോലെ, അറിവു് നേടിയാല്‍ മനുഷ്യര്‍ “ദൈവത്തേപ്പോലെ” ആകുമല്ലോ! അതുകൊണ്ടാണു് അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു് ദൈവം കല്‍പിച്ചതുതന്നെ! അപ്പോള്‍, അതുപോലൊരു ദൈവത്തിന്റെ പ്രതിനിധികള്‍ അറിവു് പങ്കുവയ്ക്കുന്നവരാവുമോ? അവരുടെ നിലപാടു് ശരിയെങ്കില്‍, സത്യം രഹസ്യത്തിലാവണം സ്ഥിതിചെയ്യുന്നതു്”!
“യഥാര്‍ത്ഥ” ദൈവം ശാസ്ത്രത്തെ ഭയപ്പെടണമോ? സര്‍വ്വശക്തനായ ഒരു ദൈവത്തിന്റെ അസ്തിത്വം മനുഷ്യര്‍ വാദിച്ചു് സ്ഥാപിക്കേണ്ടതുണ്ടോ? ദൈവത്തെ മനുഷ്യര്‍ സഹായിക്കണമോ? രോഗം, പ്രകൃതിക്ഷോഭം മുതലായ മാരകമായ സാഹചര്യങ്ങളില്‍ നിന്നു് ഭാഗ്യം മൂലം രക്ഷപെടുന്നവരില്‍ എല്ലാ മതവിഭാഗങ്ങളും, നിരീശ്വരവാദികളുമുണ്ടു്. രക്ഷപെട്ട നിരീശ്വരവാദികള്‍ക്കു് അതു് ഭാഗ്യം കൊണ്ടാണെന്നു് പറയാനും, വിശ്വാസികള്‍ക്കു് അതു് ദൈവാനുഗ്രഹം കൊണ്ടാണെന്നു് പറയാനും കഴിയുന്നതു് അവര്‍ ജീവിക്കുന്നതുകൊണ്ടല്ലേ? അതേ അത്യാഹിതങ്ങള്‍ വഴി മരിക്കേണ്ടിവന്നവരോ? അവരുടെ “ആത്മാവിനു്” അഭിപ്രായമില്ലേ? അവരെ ദൈവം വിളിച്ചതെങ്കില്‍, ഒരുപക്ഷേ അതുവഴി അനാഥരാവേണ്ടിവന്ന അവരുടെ കുഞ്ഞുങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും അഭിപ്രായങ്ങളോ? തീര്‍ച്ചയായും ഈ ചോദ്യങ്ങള്‍ക്കൊക്കെ എന്തെങ്കിലും മുട്ടായുക്തികള്‍ മറുപടി ആയി നല്‍കാനാവും. മനുഷ്യരുടെ ഏതു് നിലപാടുകള്‍ക്കും അവയുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആദ്ധ്യാത്മികതയും വൈദികജ്ഞാനവുമൊക്കെ ഘോഷിക്കുന്ന മഹാജ്ഞാനികളെ (ദൈവജ്ഞാനത്തെ അറിയുക എന്നതില്‍ കവിഞ്ഞ മഹാജ്ഞാനമുണ്ടോ?) ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. അവര്‍ ഇത്തിരി വലിയവനായ ദൈവത്തെ പ്രതിനിധീകരിക്കുന്നവരായതിനാല്‍, അവര്‍ക്കു് ആരെയും അവജ്ഞയോടെ വീക്ഷിക്കാം, വിമര്‍ശിക്കാം. അതേസമയം, ഈ വല്യേട്ടന്മാര്‍ക്കു് അതേ നാണയത്തില്‍ ആരെങ്കിലും മറുപടി കൊടുത്താല്‍ അവര്‍ കെറുവിക്കും! കാരണം അവര്‍ ദൈവത്തെപ്പോലെതന്നെ ഇത്തിരി വലിയവരാണല്ലോ! ദൈവത്തിന്റെ ജ്ഞാനം വല്ല “അണ്ടനും അടകോടനും” ഒക്കെ പുഷ്പം പോലെ വലിച്ചെറിയാവുന്നതാണെന്നു് വന്നാല്‍ എന്താവും ലോകത്തിന്റെ ഗതി? ലോകത്തിന്റെ ചുമതല വഹിക്കുന്നവര്‍ക്കല്ലേ അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാവൂ! അതുകൊണ്ടു് വിമര്‍ശിക്കുന്നവനെ നിശബ്ദനാക്കാന്‍ വേണ്ടി അവനു് എവിടെയെങ്കിലും ചൊറിയോ ചിരങ്ങോ ഉണ്ടെങ്കില്‍ അതിന്റെ പൊറ്റ വരെ മാന്തി പൊളിച്ചു് നാല്‍ക്കവലയില്‍ ചെണ്ടമേളത്തോടെ പ്രതിഷ്ഠിച്ചു് സ്വന്തം യോഗ്യത തെളിയിക്കാന്‍ നോക്കും! അതാണു് ദൈവസ്നേഹിയുടെ മനുഷ്യസ്നേഹം! ദൈവസ്നേഹിയുടെ സ്നേഹം മനുഷ്യര്‍ക്കു് ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെ – നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ദൈവത്തെ! – സ്നേഹിക്കുന്നവരായിരിക്കണം. ഒരുവന്‍ ദൈവത്തെ സ്നേഹിക്കാത്തവന്‍ ആയതും ദൈവം അറിഞ്ഞുകൊണ്ടാവണം എന്നതിനാല്‍, ദൈവം വെളിവുള്ളവനും, ചെയ്യുന്ന പ്രവൃത്തികള്‍ക്കു് എന്തെങ്കിലും ലക്‍ഷ്യമുള്ളവനുമാണെങ്കില്‍, ആ “നിഷേധി”യിലും ദൈവം ഉണ്ടായിരിക്കേണ്ടതല്ലേ എന്നൊന്നും ചോദിച്ചിട്ടു് കാര്യമില്ല. അല്ലെങ്കില്‍ തന്നെ, ചോദിക്കാന്‍ ആര്‍ക്കാണു് കഴിയാത്തതു്? ഉത്തരങ്ങള്‍ക്കല്ലേ പഞ്ഞം! (“ദൈവം” എന്ന സര്‍വ്വചോദ്യസംഹാരിയെ മറക്കുന്നില്ല!) ദൈവസ്നേഹികളുടെ മനുഷ്യസ്നേഹത്തിലെ “ജാതീയ-വര്‍ഗ്ഗീയ” പരിഗണനകള്‍ വേറൊരദ്ധ്യായം!
“എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു് തെളിച്ചും വ്യക്തമായും പറയാന്‍ സാധിക്കും, ഇല്ലെങ്കില്‍ മനുഷ്യന്‍ നിശബ്ദത പാലിക്കണം” എന്നു് ഒരു തത്വചിന്തകന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ടു്. നിശബ്ദത പാലിച്ചില്ലെങ്കിലും, പറയുന്ന കാര്യങ്ങള്‍ പത്തുപേര്‍ക്കു് പതിനഞ്ചുവിധത്തില്‍ അര്‍ത്ഥം കല്‍പിക്കാവുന്ന വിധത്തിലായാല്‍ അതുകൊണ്ടു് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. എങ്കിലും, മനുഷ്യര്‍ ഒരുപാടു് കാലങ്ങളിലൂടെ, ഒരുപാടു് ജീവന്‍ നഷ്ടപ്പെടുത്തി ജനാധിപത്യവും, അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ നേടിയെടുത്തു് ചെവികളെ ഈയത്തില്‍ നിന്നും സ്വതന്ത്രമാക്കിയതിനാല്‍, മനുഷ്യര്‍ക്കു് ഒരഭിപ്രായം പറയാനോ, മറ്റുള്ളവര്‍ പറയുന്നതു് കേള്‍ക്കാനോ ഇന്നു് അധികപങ്കു് രാജ്യങ്ങളിലും വലിയ തടസ്സമില്ല. പറഞ്ഞിട്ടു് പ്രയോജനമില്ലെങ്കില്‍ മിണ്ടാതിരിക്കുകയുമാവാം എന്നതു് വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ മഹാഭാഗ്യം!
ലോകജനതയില്‍ എണ്ണംകൊണ്ടു് അവഗണനീയമായ ഒരു വിഭാഗമാണു് ശാസ്ത്രജ്ഞര്‍. മുഴുവന്‍ മനുഷ്യരും തന്നെ ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണു്. കാരണം, മതവിശ്വാസം എളുപ്പമാണു്, സാമ്പത്തികമായി താങ്ങാവുന്നതാണു്, വേണ്ടത്ര ചേരുവകള്‍ ചേര്‍ത്തു് പാകം ചെയ്തു്, ചെറുപ്പം മുതല്‍ തീറ്റി ശീലിപ്പിച്ചതിനാല്‍ ഇഷ്ടാഹാരമായി മാറിയതാണു്. (വലിയ ചൂടില്ലാതെ കിട്ടിയാല്‍ പന്നി പായസവും കുടിക്കും. പക്ഷേ, ഒരിക്കലും പായസം കുടിച്ചിട്ടില്ലെങ്കില്‍ അതു് കുടിക്കണമെന്നൊരു സ്വപ്നം കാണാന്‍ പന്നിക്കും കഴിയില്ല. യുവത്വത്തില്‍ പായസം ആസ്വദിച്ചവരില്‍ ചിലരെങ്കിലും വാര്‍ദ്ധക്യത്തില്‍ പഴയ “പന്നിത്തീറ്റയിലേക്കു്” മടങ്ങുന്നതിനു് കാരണം ഈ ഗൃഹാതുരത്വമാണു്.) ചുരുക്കത്തില്‍, മതങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ലോകചിത്രവും ഏതാനും വാചകങ്ങളില്‍ ഒതുക്കാന്‍ മാത്രം ലളിതമാണു്. “ദൈവം – മതസ്ഥാപകന്‍ – പുരോഹിതര്‍/അധികാരികള്‍ – കാലാള്‍പ്പട”! തീര്‍ന്നു! ഏതു് മതത്തിലായാലും, ഈ പറഞ്ഞതിനു് അപ്പുറത്തുള്ളതെല്ലാം പൊടിപ്പും തൊങ്ങലും തോരണവും കെട്ടിയ കെട്ടുകഥകള്‍ മാത്രം! നൂറ്റാണ്ടുകളിലൂടെ ആവര്‍ത്തിക്കപ്പെട്ടു്, മനസ്സിലെ മായ്ക്കാനാവാത്ത “വടു” ആയി മാറിയ പാണന്റെ പാട്ടുകള്‍! മതസ്ഥാപകന്‍ ഏറ്റുവാങ്ങിയതും, മതാധികാരികള്‍ വ്യാഖ്യാനിക്കുന്നതുമായ ദൈവകല്‍പനകള്‍ വീഴ്ചകൂടാതെ പ്രാവര്‍ത്തികമാക്കുക എന്നൊരു ഉത്തരവാദിത്വമേ വിശ്വാസികളായ കാലാള്‍പ്പടയ്ക്കുള്ളു. ഒരു വിശ്വാസിയെസംബന്ധിച്ചു് ആവര്‍ത്തിക്കപ്പെടേണ്ട ചില കാണാപ്പാഠങ്ങളിലും, ഏതാനും ശാരീരിക പ്രവൃത്തികളിലും ഒതുങ്ങുന്ന ചില ശീലങ്ങളാണു് മതവിശ്വാസം. പരിശീലിപ്പിച്ചാല്‍ ആനയെ സ്റ്റൂളില്‍ ഇരുത്താമെന്നു് സര്‍ക്കസ് കണ്ടിട്ടുള്ളവര്‍ക്കറിയാം. ആനകള്‍ ജനിക്കുന്നതു് പക്ഷേ സ്റ്റൂളില്‍ ഇരിക്കാനല്ല. ശീലിപ്പിച്ചാല്‍ തത്തമ്മയെക്കൊണ്ടു് ഉടമസ്ഥന്റെ ദേശീയഗാനം പാടിക്കാം. പക്ഷേ, ഉഗാണ്ടയുടെയോ ഉസ്ബക്കിസ്ഥാന്റെയോ ദേശീയഗാനം പാടാനല്ല ഒരു തത്തമ്മ ജനിക്കുന്നതു്. മനുഷ്യനെ “സ്വന്തം സ്റ്റൂളില്‍” ഇരിക്കുന്ന ആനയും, “അവനവന്റെ ദേശീയഗാനം” പാടുന്ന തത്തയുമാക്കി മാറ്റി പണമുണ്ടാക്കാന്‍ കഴിയുന്ന മാന്ത്രികതന്ത്രമാണു് മതം. സര്‍വ്വോപരി, – ഇതു് വളരെ പ്രധാനപ്പെട്ട കാര്യമാണു് – നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ഇല്ലാത്തിടത്തു് മറുപടിയുടെ ആവശ്യവുമില്ല. ഇനി അഥവാ, ചോദ്യം ഉണ്ടെങ്കില്‍ ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന മറുപടിയുമുണ്ടു് – “ദൈവം”! പണ്ടൊക്കെ ചോദ്യകര്‍ത്താവിന്റെ കഴുത്തു് മുറിയ്ക്കുന്നതും ഒരുതരം മറുപടി ആയിരുന്നു. (ഈ രീതി ചില രാജ്യങ്ങളില്‍ ഇന്നും നിലവിലുണ്ടു്!) എത്ര ലളിതമാണു് കാര്യങ്ങള്‍ എന്നു് നോക്കൂ! ആര്‍ക്കും യാതൊരു ബുദ്ധിയുടെയോ, ചിന്തയുടെയോ, അക്ഷരജ്ഞാനത്തിന്റെ പോലുമോ ആവശ്യമില്ലാതെ പിന്‍തുടരാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍!
ശാസ്ത്രസംബന്ധമായ കാര്യങ്ങള്‍ ഇപ്പറഞ്ഞതുപോലെ അത്ര എളുപ്പമായ കാര്യങ്ങളല്ല. ശാസ്ത്രത്തില്‍ വ്യാഖ്യാനം എന്നതു് വാചകമടിയോ, വളച്ചൊടിക്കലോ അല്ല. അവിടെ പല നിബന്ധനകളും പാലിക്കേണ്ടതുണ്ടു്. മനുഷ്യചിന്തയ്ക്കു് അഗമ്യമായ സ്വര്‍ഗ്ഗം എന്നൊരു മേഖലയില്‍ ദൈവം എന്ന ഇടിച്ചാല്‍ പൊട്ടാത്ത ഒരു ഉത്തരം നിശ്ചയിച്ചുറപ്പിച്ചിട്ടു്, അതിനനുയോജ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന മതങ്ങളുടെ രീതിയില്‍ നിന്നു് വിഭിന്നമായി, ചെറിയചെറിയ ചുവടുകളിലൂടെ, കൊച്ചുകൊച്ചു് ചോദ്യങ്ങളിലൂടെ മറുപടികള്‍ കണ്ടെത്തി അറിവിന്റെ ചക്രവാളം പടിപടിയായി വികസിപ്പിക്കുന്നതാണു് ശാസ്ത്രം പിന്‍തുടരുന്ന രീതി. അറിവിന്റെ അടിത്തറകളില്‍ നിന്നു് ആരംഭിക്കാതെ, “ജ്ഞാനവൃക്ഷത്തിന്റെ” ഏതെങ്കിലും ഒരു കൊമ്പില്‍ തൂങ്ങിക്കിടന്നു് വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നവരെ തൃപ്തിപ്പെടുത്തുക എന്നതു് ശാസ്ത്രത്തിനു് സാദ്ധ്യമല്ല. അങ്ങനെയൊരു ഉത്തരവാദിത്വം ഒരു ശാസ്ത്രവും ഏറ്റെടുത്തിട്ടുമില്ല. സ്വന്ത വഴികള്‍ ഓരോ മനുഷ്യനും സ്വയം കണ്ടെത്തണം. ഏതു് ചോദ്യത്തിനും റെഡി മെയ്ഡ് മറുപടി ലഭിച്ചില്ലെങ്കില്‍ അതു് ശാസ്ത്രത്തിന്റെ കഴിവുകേടായി പരിഹസിക്കാന്‍ ശ്രമിക്കുന്നതില്‍ കൂടിയ ഒരു തെളിവു് അത്തരം ചോദ്യകര്‍ത്താക്കളുടെ അറിവിന്റെയും, വീക്ഷണചക്രവാളത്തിന്റെയും പരിമിതിക്കു് ആവശ്യമില്ല. ഈ വസ്തുത അവര്‍ക്കു് സ്വയം മനസ്സിലാവാത്തതിന്റെ കാരണവും വേറെങ്ങും തേടേണ്ടതില്ല.
ഇവിടെ “ഇടിച്ചാല്‍ പൊട്ടാത്ത” എന്ന വിശേഷണം ദൈവത്തിനു് കൊടുത്തതു്, ദൈവം എന്നതു് ഉണ്ടെന്നോ, ഇല്ലെന്നോ തെളിയിക്കാന്‍ കഴിയാത്ത ഒരു ആശയം ആയതുകൊണ്ടാണു്. ഒരു പൊതുഘടകം ഇല്ലാത്ത രണ്ടു് ലോകങ്ങളെ സമന്വയിക്കാനുള്ള ഏതു് ശ്രമവും വൈരുദ്ധ്യത്തിലേ അവസാനിക്കൂ. അത്തരം രണ്ടു് ലോകങ്ങളാണു് ദൈവവും, പ്രപഞ്ചവും. ഇന്ദ്രിയാധിഷ്ഠിതമായി മനുഷ്യബുദ്ധിക്കു് അഗമ്യവും, അതേസമയം ഭാവനവഴി, എന്തും ഏതും സങ്കല്‍പിക്കാനാവുന്നതുമായ ഒരു ലോകത്തെ, ഇന്ദ്രിയഗോചരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലെ മാനദണ്ഡങ്ങള്‍ കൊണ്ടു് അനുകൂലമോ, പ്രതികൂലമോ ആയി യുക്തിപൂര്‍വ്വം അപഗ്രഥിക്കാനാവില്ല. ആവുന്നതു് കുറേ ബഹളം വയ്ക്കല്‍ മാത്രം! ബഹളക്കാര്‍ക്കു് യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെസംബന്ധിച്ച അറിവു് എത്ര പരിമിതമാണോ, അത്രയും കൂടുതലായിരിക്കും ബഹളത്തിന്റെ ഒച്ച! വീണ്ടും വ്യക്തിസ്വാതന്ത്ര്യം!
ഇതെഴുന്നതിന്റെ ലക്‍ഷ്യം ഇവിടെ പറയുന്ന കാര്യങ്ങള്‍ അറിയാത്തവരും, എന്നാല്‍ അറിയണമെന്നു് ആഗ്രഹമുള്ളവരും ആയവര്‍ക്കു് ഒരു ചെറിയ സഹായം എന്ന രീതിയിലാണു്. ഈ നിലപാടുകളോടു് യോജിക്കാന്‍ കഴിയാത്ത ധാരാളം പേര്‍ ഉണ്ടാവാം. അവര്‍ ഇതിനെ അവഗണിച്ചേക്കുക. പ്രത്യേകിച്ചും ഈ വിഷയത്തിലെ മതപരനിലപാടുകാരോടു് ഒരു തര്‍ക്കമോ, അവരെ അവരുടെ വിശ്വാസങ്ങളില്‍ നിന്നു് പിന്‍തിരിപ്പിക്കലോ എന്റെ ലക്‍ഷ്യമല്ല. കാരണം, അതിനുള്ള കഴിവു് എനിക്കില്ല. മതപണ്ഡിതര്‍ ദൈവത്തെ അറിഞ്ഞിട്ടുള്ളവരായതിനാല്‍, അവരുമായി ഒരു തര്‍ക്കം എന്റെ ദൃഷ്ടിയില്‍ ദൈവവുമായി നേരിട്ടുള്ള ഒരു തര്‍ക്കം തന്നെയാണു്! ഇന്നോ നാളെയോ രോഗമോ അപകടമോ മൂലം, മലമൂത്രവിസര്‍ജ്ജനം ഇരുന്നിടത്തു് ഇരുന്നോ, കിടന്നിടത്തു് കിടന്നോ ചെയ്യേണ്ടിവന്നേക്കാവുന്നവനായ ഞാന്‍ അങ്ങനെയൊരു സാഹസത്തിനു് മുതിരരുതു് എന്ന അറിവു് അഹങ്കരിക്കുന്നൊരു അല്‍പജ്ഞാനി ആണെങ്കിലും എനിക്കുമുണ്ടു്.
ഇനി വിഷയത്തിലേക്കു്:
അനേക കോടി വര്‍ഷങ്ങളിലൂടെ, “സോളാര്‍ നെബ്യുല” യുടെ 99,9 ശതമാനവും ഉള്‍ക്കൊണ്ടുകൊണ്ടു് ആദ്യം സൂര്യനും, “ബാക്കിയായ” നിസ്സാര അംശത്തില്‍ നിന്നും പില്‍ക്കാലങ്ങളില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളും രൂപമെടുത്തു. സൗരയൂഥരൂപീകരണമല്ല ഇവിടെ വിഷയം എന്നതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്കു് കടക്കുന്നില്ല. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ആ ഗ്രഹങ്ങളില്‍ ഒന്നായി ജന്മമെടുത്ത ഭൂമിയില്‍ ശൂന്യാകാശത്തില്‍ നിന്നും കാലാന്തരങ്ങളില്‍ എത്തിപ്പെട്ട ഉല്‍ക്കകളിലെയും, പൊടിപടലങ്ങളിലെയും ദ്രവ്യങ്ങള്‍ വഴി വളര്‍ന്നു് ഭൂമി അതിന്റെ ഇന്നത്തെ വലിപ്പത്തില്‍ എത്തിച്ചേരുകയായിരുന്നു. ഭാരമുള്ള മൂലകങ്ങളുമായി രാസപ്രവര്‍ത്തനം നടത്തി സംയുക്തങ്ങളായി ഭൂമിക്കുള്ളില്‍ പെട്ടുപോയവയൊഴികെ, ബാക്കി വാതകരൂപത്തിലുള്ള ഘടകങ്ങള്‍ എല്ലാം ശൂന്യാകാശത്തിലേക്കു് രക്ഷപെട്ടതിനാല്‍, ആദ്യകാലഭൂമിയില്‍ ഒരു “അന്തരീക്ഷം” ഉണ്ടായിരുന്നില്ല. മറ്റു് മൂലകങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാത്ത ഹീലിയം പോലുള്ള ഇനര്‍ട്ട് ഗ്യാസുകള്‍ ഭൂമിയില്‍ വളരെ വിരളമാണെന്നതു് ഇതിനൊരു തെളിവായി കാണാവുന്നതാണു്. സൂര്യന്റെ ദ്രവ്യത്തിലെ 98 ശതമാനവും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജനും ഹീലിയവും ആണെങ്കിലും, ഭൂമിയിലെ ദ്രവ്യത്തിന്റെ നല്ലൊരു പങ്കു് ഇരുമ്പു്, നിക്കല്‍ മുതലായ ഭാരമേറിയ പദാര്‍ത്ഥങ്ങളാണെന്നതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. അങ്ങനെ രൂപമെടുത്ത സംയുക്തങ്ങള്‍ വീണ്ടും നശിപ്പിക്കപ്പെട്ടില്ല എന്നതില്‍ നിന്നും, ഭൂമിയുടെ ഉള്ളിലെ ഉരുകിയ ദ്രവ്യത്തില്‍ നിന്നും വ്യത്യസ്തമായി, മിതമായ ഊഷ്മാവായിരുന്നിരിക്കണം അന്നത്തെ ഭൗമോപരിതലങ്ങളില്‍ നിലനിന്നിരുന്നതു് എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഭൂമിയില്‍ ജീവന്‍ രൂപമെടുക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ക്കു് കാരണഭൂതമായ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണു് അഗ്നിപര്‍വ്വതങ്ങള്‍. അവ ഇന്നത്തേപ്പോലെതന്നെ അന്നും, ഭൗമാന്തര്‍ഭാഗത്തുനിന്നും പുറത്തേക്കു് തുപ്പിയിരുന്നതു് ഉരുകിയ ലാവയോടൊപ്പം, വലിയ അളവില്‍ നീരാവിയും, നൈട്രജനും, കാര്‍ബണ്‍ ഡയോക്സൈഡും, ഹൈഡ്രജന്‍, മെഥെയ്ന്‍, അമ്മോണിയ മുതലായ വാതകങ്ങളുമായിരുന്നു. ഭൂമിയുടെ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍, ഒരു അന്തരീക്ഷം രൂപംകൊള്ളുവാന്‍ അത്യാവശ്യമായിരുന്ന, ഭൂമിക്കുള്ളില്‍ സംയുക്തങ്ങളായി മറഞ്ഞിരുന്നിരുന്ന വാതകങ്ങള്‍, ഭൂമിതന്നെ അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്കു് എത്തിക്കുകയായിരുന്നു. ഇന്നു് ഏകദേശം അഞ്ഞൂറു് അഗ്നിപര്‍വ്വതങ്ങളാണു് ആക്റ്റീവ് ആയവ എന്നു് കണക്കാക്കപ്പെടുന്നതു്. ആരംഭത്തില്‍ സ്വാഭാവികമായും അതില്‍ എത്രയോ കൂടുതല്‍ ആയിരുന്നിരിക്കണം. അഗ്നിപര്‍വ്വതങ്ങള്‍ ഇന്നു് ഒരു വര്‍ഷം പുറത്തേക്കു് വര്‍ഷിക്കുന്ന ആകെ മിശ്രിതം ഏതാണ്ടു് മൂന്നു് ക്യുബിക് കിലോമീറ്റര്‍ ആണു്. അതായതു്, കഴിഞ്ഞ 450 കോടി വര്‍ഷങ്ങളിലെ അവയുടെ അളവു് നല്ലൊരു പരിധിവരെ നിര്‍ണ്ണയിക്കാനാവും. വാതകങ്ങളില്‍ 97 ശതമാനവും നീരാവി ആണെന്നിരിക്കെ, അതിദീര്‍ഘമായ ഈ കാലഘട്ടത്തില്‍ അവയില്‍ നിന്നും സമുദ്രങ്ങളും, വാതകങ്ങളില്‍നിന്നും അന്തരീക്ഷവും, ഖരപദാര്‍ത്ഥങ്ങളില്‍നിന്നും ഭൂഖണ്ഡങ്ങളും രൂപമെടുത്തു എന്നതില്‍ യുക്തിഹീനമായി ഒന്നുമില്ല എന്നു് സാരം. മാത്രവുമല്ല, ഭൂമിയിലെ ഇവയുടെ ഇന്നത്തെ വ്യാപ്തത്തിന്റെ കണക്കുകളുമായി അവ പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടു്.
മറ്റു് വാതകങ്ങളോടൊപ്പം അന്തരീക്ഷത്തിലെത്തിയ നീരാവി തണുക്കാനും മഴയായി പെയ്യാനും തുടങ്ങി. പക്ഷേ, ഭൂതലത്തിനു് അപ്പോഴും നൂറു് ഡിഗ്രി സെല്‍ഷ്യസിലും വളരെക്കൂടുതല്‍ താപനിലയുണ്ടായിരുന്നതിനാല്‍, മഴ ഭൂമിയെ നനയ്ക്കുകയായിരുന്നില്ല, പെയ്യുന്ന മഴയെ ഭൂതലം നിരന്തരം വീണ്ടും ആവിയാക്കുകയായിരുന്നു. അങ്ങനെ, വീണ്ടും അന്തരീക്ഷത്തിലെത്തിക്കൊണ്ടിരുന്ന നീരാവി, താപം കൂടുതല്‍ വേഗതയില്‍ അന്തരീക്ഷത്തിന്റെ ഉപരിതലങ്ങളില്‍ എത്തുന്നതിനും, ശൂന്യാകാശത്തിലേക്കു് റേഡിയേറ്റ് ചെയ്യപ്പെടുന്നതിനും, അതുവഴി ഭൗമോപരിതലം കൂടുതല്‍ വേഗത്തില്‍ തണുക്കുന്നതിനും സഹായകമായി. ഇന്നത്തെ ഭൂമിയിലെ മുഴുവന്‍ ജലവും നീരാവിയായി അന്തരീക്ഷത്തില്‍ നിറഞ്ഞു് നിന്നിരുന്നുവെങ്കില്‍, ഭൂതലത്തിലെ മര്‍ദ്ദം ഇപ്പോഴത്തേതിനേക്കാള്‍ ഏകദേശം മുന്നൂറു് മടങ്ങു് കൂടുതലായിരുന്നേനെ! അന്നു് ഇത്രയും ജലം ഭൂമിയില്‍ ഇല്ലായിരുന്നു എന്നതിനാല്‍ അന്നത്തെ മര്‍ദ്ദം ഇതിലും അല്‍പം കുറവായിരുന്നിരിക്കാമെന്നതു് സ്വാഭാവികം. അക്കാലത്തെ ഭൂമിയുടെ അവസ്ഥ ഭീകരമായിരുന്നിരിക്കണം! നീരാവിയില്‍ മൂടിയിരുന്നതിനാല്‍ ഒരു തരി സൂര്യപ്രകാശം പോലും കാണാനില്ലാത്ത ഇരുണ്ട ഭൂമി! നിരന്തരം കര്‍ണ്ണകഠോരവും ഭയാനകവുമായ ഇടിയും മിന്നലും നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷം! ഭൂമിയിലെ വെളിച്ചം മിന്നലിന്റേതുമാത്രം! ഈ അവസ്ഥയില്‍ ഭൂമി അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം എന്നാണു് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അതിനുശേഷം ഭൂതലം കൂടുതല്‍ തണുത്തപ്പോള്‍, പെയ്യുന്ന മഴ ജലമായി ഭൂമിയിലെ “വലിയ കുഴികളില്‍” നിറയാനും അങ്ങനെ, ആദ്യസാഗരങ്ങള്‍ രൂപമെടുക്കാനും തുടങ്ങി. കാലാന്തരത്തില്‍ അന്തരീക്ഷം തെളിഞ്ഞു. ഭൂഖണ്ഡങ്ങളുടെ ആകെ വിസ്തീര്‍ണ്ണം ഏതാണ്ട് ഇന്നത്തേതുതന്നെ ആയിരുന്നെങ്കിലും, ഭൂഖണ്ഡങ്ങളുടെ ചലനങ്ങള്‍ ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഉണങ്ങിയ ഭൂമിയുടെ “മുഖച്ഛായ” ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ജീവന്‍ രൂപമെടുത്തിരുന്നില്ല. കാറ്റും മഴയും ഉപരിതലത്തിലെ പാറകളെയും, തണുത്ത ലാവയേയുമൊക്കെ പൊട്ടിക്കാനും പൊടിക്കാനും ആരംഭിച്ചതുവഴി ഭൗമോപരിതലം മണലും പൊടിയും കൊണ്ടു് നിറഞ്ഞുകൊണ്ടിരുന്നു.
അടുത്തതില്‍: അന്തരീക്ഷപരിണാമം.