RSS

Daily Archives: Aug 25, 2010

ഇൻഡ്യൻ അഡ്‌വെഞ്ചർ

(വോൾട്ടയറുടെ Aventure indienne-ന്റെ സ്വതന്ത്ര പരിഭാഷ)

പതാഗൊറസ്‌ ഭാരതത്തിൽ കഴിഞ്ഞിരുന്ന കാലത്തു് അവിടത്തെ നഗ്നസാധുക്കളുടെ വിദ്യാലയത്തിൽ നിന്നും മൃഗങ്ങളുടെയും ചെടികളുടെയും ഭാഷ പഠിച്ചിരുന്നു എന്നതു് പരസ്യമാണല്ലോ. ഒരിക്കൽ കടൽത്തീരത്തുള്ള ഒരു പുൽത്തകിടിയിലൂടെ നടക്കാനിറങ്ങിയപ്പോൾ അവൻ ഇങ്ങനെ ചില വാക്കുകൾ കേട്ടു: “വെറും ഒരു പുൽക്കൊടിയായി ഈ ഭൂമിയിൽ ജനിക്കേണ്ടിവന്ന ഞാൻ എത്ര നിർഭാഗ്യവാനാണു്! കഷ്ടിച്ചു് രണ്ടിഞ്ചു് വളരുമ്പോഴേക്കും തീറ്റഭ്രാന്തനായ ഒരു രാക്ഷസൻ, ഭയങ്കരനായ ഒരു ഭീകരജന്തു വന്നു് അവന്റെ ഭീമാകാരമായ കാലുകൾ കൊണ്ടു് എന്നെ ചവിട്ടിമെതിക്കുന്നു. അവന്റെ വായിൽ മൂർച്ചയേറിയ രണ്ടുനിര കത്തികളുണ്ടു്. അവകൊണ്ടു് അവൻ എന്നെ അരിഞ്ഞെടുത്തു് കഷണങ്ങളായി നുറുക്കി വിഴുങ്ങുന്നു. ഈ രാക്ഷസനെ മനുഷ്യർ ചെമ്മരിയാടു് എന്നാണു് വിളിക്കുന്നതു്. ഈ ജന്തുവിനേക്കാൾ അറപ്പുളവാക്കുന്ന മറ്റേതെങ്കിലുമൊരു ജീവി ലോകത്തിൽ ഉണ്ടെന്നു് തോന്നുന്നില്ല”.

പതാഗൊറസ്‌ ഏതാനും ചുവടുകൾ കൂടി നടന്നപ്പോൾ ഒരു പാറക്കെട്ടിനു് മുകളിൽ തോടുവിടർത്തിക്കിടന്നിരുന്ന ഒരു കക്കയെക്കണ്ടു. മൃഗങ്ങളും മനുഷ്യർക്കു് തുല്യരാണെന്നും അതിനാൽ അവയെ തിന്നരുതെന്നുമുള്ള നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അതുവരെ പതാഗൊറസിനു് കഴിഞ്ഞിട്ടില്ലായിരുന്നു. അവൻ ആ ജീവിയെ തിന്നാൻ ആരംഭിച്ചപ്പോൾ കരളലിയിക്കുന്ന ഈ വാക്കുകൾ അവന്റെ ചെവിയിൽ പെട്ടു: “പ്രകൃതീ, എന്നെപ്പോലെതന്നെ നിന്നാൽ സൃഷ്ടിക്കപ്പെട്ട ആ പുൽക്കൊടി എന്നേക്കാൾ എത്രയോ ഭാഗ്യമുള്ളതാണു്. മുറിച്ചാലും അതു് വീണ്ടും വളരും; അതിനു് മരണമില്ല. ഞങ്ങൾ പാവം ചിപ്പികൾ ഇരട്ടത്തോടുകൊണ്ടു് വൃഥാ ഞങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. നികൃഷ്ടരായവർ അവരുടെ ഭക്ഷണസമയങ്ങളിൽ ഞങ്ങളെ ഡസൻ കണക്കിനു് വിഴുങ്ങുമ്പോൾ അതു് ഞങ്ങളുടെ എന്നേക്കുമായ അന്ത്യമാണു്. എത്ര ദാരുണമായ വിധിയാണു് ഞങ്ങൾ ചിപ്പികൾ അനുഭവിക്കുന്നതു്! മനുഷ്യർ എന്നതു് എന്തൊരു കാട്ടാളവർഗ്ഗമാണു്”.

പതാഗൊറസിന്റെ ഹൃദയം കലങ്ങി. എത്ര ഭീകരമായ ഒരു കുറ്റകൃത്യമാണു് താൻ ചെയ്യാൻ തുടങ്ങിയതെന്നു് അവനു് ബോധ്യപ്പെട്ടു. കണ്ണുനീരോടുകൂടി ആ ചിപ്പിയോടു് ക്ഷമ യാചിച്ചുകൊണ്ടു് അവൻ അതിനെ വളരെ ശ്രദ്ധാപൂർവ്വം തിരിച്ചു് പാറപ്പുറത്തുതന്നെ വച്ചു. ഈ അനുഭവത്തെപ്പറ്റി ആലോചിച്ചുകൊണ്ടു് അവൻ പട്ടണത്തിലേക്കു് മടങ്ങിയപ്പോൾ, ചിലന്തികൾ ഈച്ചകളെ പിടിച്ചുതിന്നുന്നതും, ചിലന്തികളെ കുരുവികളും, കുരുവികളെ പരുന്തുകളും ശാപ്പിടുന്നതുമൊക്കെ അവന്റെ മനസ്സിലൂടെ കടന്നുപോയി. ഈ വർഗ്ഗങ്ങൾക്കു് തത്വചിന്തയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ എന്നവൻ സ്വയം പറഞ്ഞു.

പട്ടണത്തിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ കടന്നുപോകാൻ തുടങ്ങി. അവനെ സൈഡിലേക്കു് ഉന്തിമാറ്റിയും തള്ളിവീഴിച്ചുംകൊണ്ടു് ഓടുകയായിരുന്ന പ്രാകൃതരായ ആ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജനക്കൂട്ടം ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “അങ്ങനെതന്നെ വേണം, അങ്ങനെതന്നെ വേണം, അവർ അതു് അർഹിക്കുന്നുണ്ടു്”. “ആരു്? എന്തു്”? വീണിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പതാഗൊറസ്‌ ചോദിച്ചു. പക്ഷേ ആ കൂട്ടം കൂക്കിവിളിച്ചുകൊണ്ടു് ഓട്ടം തുടർന്നതേയുള്ളു. “ഹായ്‌, പൊരിയുന്നതു് കാണാൻ നല്ല രസമായിരിക്കും”.

വല്ല മുതിരയോ പച്ചക്കറികളോ മറ്റോ പൊരിക്കുന്നതിന്റെ കാര്യമാവുമെന്നാണു് പതാഗൊറസ്‌ കരുതിയതു്. പക്ഷേ അതൊന്നുമായിരുന്നില്ല, സഹാനുഭൂതി അർഹിക്കുന്ന രണ്ടു് ഭാരതീയരുടേതായിരുന്നു പ്രശ്നം. “ഇപ്പോഴത്തെ ജീവിതം മടുത്തതിനാൽ മറ്റൊരു ജന്മം വഴി ഒരു പുതിയ ജീവിതം എടുക്കുന്നതിൽ സന്തോഷിക്കുന്ന മഹാത്മാക്കളായ രണ്ടു് ഭാരതീയ തത്വചിന്തകരായിരിക്കും അവർ” – പതാഗൊറസ്‌ ചിന്തിച്ചു. “താമസസൗകര്യം കുറവാണെങ്കിൽ ഒരു പുതിയ വീട്ടിലേക്കു് കുടിയേറിപ്പാർക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നതു് സ്വാഭാവികമാണല്ലോ. അഭിരുചിയെപ്പറ്റി തർക്കിക്കേണ്ട കാര്യമില്ല”.

അവൻ ആ ജനക്കൂട്ടത്തെ ചന്തസ്ഥലം വരെ അനുഗമിച്ചപ്പോൾ അവിടെ ഒരു വലിയ ചിത എരിയുന്നതായി കണ്ടു. ഈ ചിതക്കെതിര്‍വശത്തായി ഒരു ബഞ്ചുണ്ടായിരുന്നു. ട്രൈബ്യൂണൽ എന്നറിയപ്പെടുന്ന ആ ബഞ്ചിൽ ജഡ്ജിമാർ ഓരോരുത്തരും കയ്യിൽ ഒരു പശുവാലും തലയിൽ തൊപ്പിയുമായി ഇരുന്നിരുന്നു. ആ തൊപ്പികൾ – ഓർഫിക്ക്‌ കാവ്യങ്ങളിൽ സത്യസന്ധമായി വർണ്ണിക്കുന്നതുപോലെ – കാലുകൾ നനയാതെ ചെങ്കടൽ കടക്കുകയും സൂര്യനേയും ചന്ദ്രനേയും നിശ്ചലമാക്കുകയും ചെയ്തശേഷം ബാക്കസിനെയും സെയിലനസിനെയും രാജ്യത്തു് എത്തിച്ച ഒരു മൃഗത്തിന്റെ (കഴുത) ചെവികളുടെ സ്മരണ ഉണർത്താൻ പര്യാപ്തമായതായിരുന്നു.

പതാഗൊറസിനു് നല്ല പരിചയമുണ്ടായിരുന്ന വളരെ ബഹുമാന്യനായ ഒരുവൻ ആ ജഡ്ജിമാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭാരതീയനായ പണ്ഡിതൻ സാമോസ് കാരനായ പണ്ഡിതനു് ആ ഹൈന്ദവസമൂഹത്തിനു് മുന്നിൽ പ്രദര്‍ശിപ്പിക്കപ്പെടാൻ പോകുന്ന നാടകത്തിന്റെ ചരിത്രം പറഞ്ഞുകൊടുത്തു.

അവൻ പറഞ്ഞു: “ബഹുമാന്യരായ എന്റെ സഹപ്രവർത്തകർ അങ്ങനെ വിധി എഴുതിയെങ്കിലും, ദഹിപ്പിക്കപ്പെടാൻ ഈ രണ്ടു് ഭാരതീയർക്കും ഇഷ്ടമില്ല. ശാക്യമുനിയുടെ സ്വത്വവും ബ്രഹ്മാവിന്റെ സ്വത്വവും തമ്മിൽ പൊതുവായ ഘടകങ്ങൾ ഒന്നുമില്ല എന്ന അവകാശവാദമായിരുന്നു അവരിൽ ഒരുത്തൻ ചെയ്ത കുറ്റകൃത്യം. മറ്റവൻ ചെയ്ത കുറ്റം, മനുഷ്യനു് സന്മാർഗ്ഗപരമായ ജീവിതം കൊണ്ടു് ഉന്നതനായ ദൈവത്തിന്റെ കൃപ നേടാൻ ആവുമെന്നും, അതിനുവേണ്ടി മരണസമയത്തു് ഒരു പശുവിന്റെ വാലിൽ പിടിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നതായിരുന്നു. അവൻ അതിനു് നൽകിയ വിശദീകരണം ഇതായിരുന്നു: മനുഷ്യനു് ഏതു് സമയത്തും വേണമെങ്കിൽ സന്മാർഗ്ഗിയാവാൻ കഴിയും, പക്ഷേ, മരണസമയത്തു് പിടിക്കാനായി ഒരു പശുവിന്റെ വാൽ എല്ലായ്പ്പോഴും കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല. ആ പട്ടണത്തിലെ ധീരരായ സ്ത്രീകളെ ഈ രീതിയിലുള്ള ദൈവനിന്ദാപരമായ അഭിപ്രായപ്രകടനങ്ങൾ വല്ലാതെ ഞെട്ടിപ്പിച്ചതിനാൽ അവർ ആ നിർഭാഗ്യവാന്മാരെ മരണശിക്ഷക്കു് വിധിക്കുന്നതുവരെ ജഡ്ജിമാർക്കു് സ്വൈര്യം കൊടുത്തില്ല.

പുൽക്കൊടി മുതൽ മനുഷ്യർ വരെ എല്ലാ ജീവജാലങ്ങൾക്കും പരാതിപ്പെടാൻ കാരണങ്ങളുണ്ടെന്നു് പതാഗൊറസ്‌ മനസ്സിലാക്കി. എങ്കിലും, ആ ജഡ്ജിമാരെയും, കടുത്ത വിശ്വാസികളെപ്പോലും, മര്യാദയിലേക്കു് തിരിച്ചുകൊണ്ടുവരുവാൻ അവനു് കഴിഞ്ഞു – അങ്ങനെയൊരു കാര്യം ഈ ഒരൊറ്റ പ്രാവശ്യം മാത്രമേ സംഭവിച്ചിട്ടുള്ളു.

ഈ സംഭവത്തിനുശേഷം ക്രോട്ടോണിലേക്കു് മടങ്ങിയ പതാഗൊറസ്‌ അവന്റെ അനുയായികളോടു് സഹിഷ്ണുതയെപ്പറ്റി പ്രഘോഷിച്ചു. എന്നിട്ടും, അസഹിഷ്ണുവായ ഒരുവൻ പതാഗൊറസിന്റെ വീടിനു് തീ വയ്ക്കുകയും, അങ്ങനെ, രണ്ടു് ഭാരതീയരെ ചിതാമരണത്തിൽനിന്നും രക്ഷപെടുത്തിയവനായ പതാഗൊറസ്‌ തീയിൽപ്പെട്ടു് മരിക്കുകയും ചെയ്തു.

അതുകൊണ്ടു്, “കഴിയുന്നവൻ രക്ഷപെടുക!

 
Comments Off on ഇൻഡ്യൻ അഡ്‌വെഞ്ചർ

Posted by on Aug 25, 2010 in ഫിലോസഫി

 

Tags: , ,