RSS

Daily Archives: Apr 19, 2012

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പും സുവിശേഷകരും

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ബൈബിളിലെ നാലു്‌ സുവിശേഷങ്ങളില്‍ നടത്തിയിരിക്കുന്ന വര്‍ണ്ണനകളാണു്‌ താഴെ. അവ തമ്മില്‍ താരതമ്യം ചെയ്താല്‍, വെള്ളിയാഴ്ച വൈകിട്ടെപ്പൊഴോ കല്ലറയില്‍ വയ്ക്കപ്പെട്ട യേശുവിന്റെ മൃതശരീരം തേടി ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ അവിടെ എത്തിയവര്‍ ആരെല്ലാം, അവര്‍ അവിടെ കണ്ടതു്‌ ആരെയെല്ലാം, കേട്ടതു്‌ എന്തെല്ലാം മുതലായ കാര്യങ്ങളെ സംബന്ധിച്ചു്‌ സുവിശേഷങ്ങള്‍ എഴുതിയവര്‍ക്കുതന്നെ നല്ല നിശ്ചയമുണ്ടായിരുന്നില്ല എന്നേ ഊഹിക്കാന്‍ കഴിയൂ. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്വയം വായിച്ചു്‌ ബോദ്ധ്യപ്പെടുക. അതില്‍ അപാകതകളൊന്നും കാണാത്തവര്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിലും സ്വര്‍ഗ്ഗാരോഹണത്തിലുമൊക്കെ വിശ്വസിക്കുന്നതില്‍ എനിക്കു്‌ എതിര്‍പ്പൊന്നുമില്ല. ഒരുപക്ഷേ അവര്‍ക്കു്‌ ആകെ കഴിയുന്നതും, അതുകൊണ്ടുതന്നെ അവര്‍ക്കു്‌ നല്ലതും അതായിരിക്കുംതാനും. ഒരുവനു്‌ ചുമക്കാവുന്നതിലും വലിയ ഭാരം അവന്റെ തലയില്‍ വച്ചുകൊടുക്കരുതല്ലോ. പ്രപഞ്ചത്തില്‍ ഒരു ദൈവം ഉണ്ടെന്നു്‌ തെളിയിക്കലും അമേരിക്കയില്‍ ഏതെങ്കിലുമൊരു റോബര്‍ട്ട് ഉണ്ടെന്നു്‌ തെളിയിക്കലും ഒരുപോലെയാണെന്നു്‌ കരുതുന്ന ജനുസ്സുകളല്ലേ വിശ്വാസികള്‍? മത്തിയെ മത്തങ്ങയുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നും കാണാത്തവര്‍! അതുകൊണ്ടു്‌ വലിയ പ്രതീക്ഷയൊന്നുംവച്ചിട്ടു്‌ കാര്യവുമില്ല.

1. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മത്തായിയുടെ സുവിശേഷം പറയുന്നതു്‌:

“ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു്‌ വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു്‌ ഇറങ്ങിവന്നു, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന്നു്‌ ഒത്തതും അവന്റെ ഉടുപ്പു്‌ ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു്‌ പേടിച്ചു്‌ വിറച്ചു്‌ മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോടു്‌: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു്‌ ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്നു്‌ ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു്‌ അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു്‌ മുമ്പെ ഗലീലെക്കു്‌ പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു്‌ പറഞ്ഞിരിക്കുന്നു എന്നു്‌ പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു്‌ അവന്റെ ശിഷ്യന്മാരോടു്‌ അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു്‌ അവന്റെ കാൽ പിടിച്ചു്‌ അവനെ നമസ്കരിച്ചു. യേശു അവരോടു്‌: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു്‌ ഗലീലെക്കു്‌ പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.” (മത്തായി 28: 1 – 10)

2. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മര്‍ക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു്‌ അവനെ പൂശേണ്ടതിന്നു്‌ സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു്‌ സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽ നിന്നു്‌ നമുക്കു്‌ വേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു്‌ തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു്‌ ഏറ്റവും വലുതായിരുന്നു. അവർ കല്ലറെക്കകത്തു്‌ കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു്‌ ഭാഗത്തു്‌ ഇരിക്കുന്നതു്‌ കണ്ടു്‌ ഭ്രമിച്ചു. അവൻ അവരോടു്‌: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു്‌ പോകുന്നു എന്നു്‌ പറവിൻ; അവൻ നിങ്ങളോടു്‌ പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു്‌ പറവിൻ എന്നു്‌ പറഞ്ഞു. അവർക്കു്‌ വിറയലും ഭ്രമവും പിടിച്ചു്‌ അവർ കല്ലറ വിട്ടു്‌ ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല. അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു്‌ താൻ ഏഴു്‌ ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു്‌ ആദ്യം പ്രത്യക്ഷനായി. അവൾ ചെന്നു്‌ അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു്‌ അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു്‌ പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു്‌ പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോടു്‌ അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു്‌ പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു്‌ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മര്‍ക്കോസ് 16: 1 – 14)

3. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ലൂക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി — അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു — പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു്‌ ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു്‌ പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു്‌ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്നു്‌ അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു്‌ കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു്‌ മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു്‌ ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കോസ് 23: 50 – 56)

അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു്‌ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു്‌ കല്ലറെക്കൽ എത്തി, കല്ലറയിൽ നിന്നു്‌ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു്‌ കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു്‌ അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു്‌ പുരുഷാന്മാർ അരികെ നില്ക്കുന്നതു്‌ കണ്ടു. ഭയപ്പെട്ടു്‌ മുഖം കുനിച്ചു്‌ നില്ക്കുമ്പോൾ അവർ അവരോടു്‌: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു്‌ എന്തു്‌? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു്‌: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു്‌ ഓർത്തുകൊൾവിൻ എന്നു്‌ പറഞ്ഞു. അവർ അവന്റെ വാക്കു്‌ ഓർത്തു, കല്ലറ വിട്ടു്‌ മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു്‌ ഒക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു്‌ അപ്പൊസ്തലന്മാരോടു്‌ പറഞ്ഞു. ഈ വാക്കു്‌ അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു്‌ കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു്‌ ആശ്ചര്യപ്പെട്ടു്‌ മടങ്ങിപ്പോന്നു. (ലൂക്കോസ് 24: 1 – 12)

4. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി യോഹന്നാന്റെ സുവിശേഷം പറയുന്നതു്‌:

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു്‌ കല്ലറവായ്ക്കൽ നിന്നു്‌ കല്ല് നീങ്ങിയിരിക്കുന്നതു്‌ കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു്‌ പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു്‌ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞങ്ങൾ അറിയുന്നില്ല എന്നു്‌ അവരോടു്‌ പറഞ്ഞു; അതുകൊണ്ടു്‌ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു്‌ കല്ലറെക്കൽ ചെന്നു. ഇരുവരും ഒന്നിച്ചു്‌ ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി; കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു്‌ കണ്ടു; അകത്തു്‌ കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു്‌ കല്ലറയിൽ കടന്നു്‌ ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു്‌ ഒരിടത്തു്‌ ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു്‌ ചെന്നു്‌ കണ്ടു്‌ വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്നു്‌ ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു്‌ അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു്‌ മടങ്ങിപ്പോയി. എന്നാൽ മറിയ കല്ലെറക്കൽ പുറത്തു്‌ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു്‌ വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു്‌ കണ്ടു. അവർ അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞാൻ അറിയുന്നില്ല എന്നു്‌ അവൾ അവരോടു്‌ പറഞ്ഞു. ഇതു പറഞ്ഞിട്ടു്‌ അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു്‌ കണ്ടു; യേശു എന്നു്‌ അറിഞ്ഞില്ല താനും.
യേശു അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌? ആരെ തിരയുന്നു എന്നു്‌ ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു്‌ നിരൂപിച്ചിട്ടു്‌ അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു്‌ പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു്‌ പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു്‌ കൊണ്ടുപൊയ്ക്കൊള്ളാം എന്നു്‌ അവനോടു്‌ പറഞ്ഞു. യേശു അവളോടു്‌: മറിയയേ, എന്നു്‌ പറഞ്ഞു. അവൾ തിരിഞ്ഞു്‌ എബ്രായഭാഷയിൽ: റബ്ബൂനി എന്നു്‌ പറഞ്ഞു; അതിന്നു്‌ ഗുരു എന്നർത്ഥം. യേശു അവളോടു്‌: എന്നെ തൊടരുതു്‌; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്‌: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു്‌ അവരോടു്‌ പറക എന്നു്‌ പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു്‌ താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു്‌ പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. (യോഹന്നാന്‍ 20: 1 – 18)

 
1 Comment

Posted by on Apr 19, 2012 in മതം

 

Tags: , , ,