ട്രാൻസ്‌ഫോർമേരി ഋതുമതിയായതിന്റെ ആഘോഷമാണു്. പുഷ്പമാല്യവും ചന്ദനലേപവും അപായച്ചെംതാലിയുമെല്ലാം ഉള്ളസ്ഥിതിക്കു് ചടങ്ങിൽ ഗാനഗന്ധർവ്വൻ യേശുദാസിനെക്കൊണ്ടു് “ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ ട്രാൻസ്‌ഫോർമറിയയോ” എന്നൊരു മംഗളാശംസാഗാനം കൂടി “പൂക്കില ഞൊറി വെച്ചുടുത്തൊരുങ്ങി” നാണിച്ചു് നിൽക്കുന്ന ഋതുമതിക്കായി ആലപിപ്പിക്കാമായിരുന്നു.
മലയാളികളെപ്പോലെതന്നെ അവരുടെ ട്രാൻസ്ഫോർമറുകളും അരിയാഹാരം കഴിക്കുന്ന ജനുസ്സുകളാണു്. കാര്യഗ്രഹണശേഷിയുടെ കാര്യത്തിൽ രണ്ടിനങ്ങളും ഇമ്മാതിരി “പെർഫെക്ട് ഓക്കേ” ആയിരിക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല.
ചന്ദനലേപനം അവിടെ, മാല ചാർത്തൽ ഇവിടെ, മൃഷ്ടാന്നഭോജന-ഏമ്പക്കാദികൾ അതിനിടയിൽ, മനുഷ്യർക്കുള്ള ചങ്ങല അതിനുള്ളിൽ, വനിതകൾക്കുള്ള മതിൽക്കെട്ടു് അതിനുവെളിയിൽ തുടങ്ങിയ മാമാങ്കങ്ങളുമായി ലോകത്തിനു് മുന്നിൽ പഷ്ടാം ക്ലാസ്സ് വേഷം കെട്ടുന്ന മല്ലുക്കൾ വിവരവും വിദ്യാഭാസവും ഉള്ളവരും, സമാനതകളില്ലാത്തവിധം പെർഫെക്ട് ഓക്കേകളും ആയിരിക്കുന്നതുകൊണ്ടാണു് കേരളത്തിലെ മാക്രിസ്റ്റ് ഭരണത്തിനു് യഥേഷ്ടം “pollice” രാജ് നടപ്പാക്കാൻ കഴിയുന്നതും, ഇലക്ഷനിൽ കിറ്റേപ്പി സി.പി.എം. വിജയശ്രീലാളിതമാകുന്നതും, ബി.ജെ.പി. “പൂജ്യേപ്പി” ആകുന്നതും, ഐ.എൻ.സി.-യിലെ മൂത്തുമുരടിച്ച കടൽക്കിഴവന്മാർ സ്ഥാനവും സ്ഥലവും കാലിയാക്കി ഇറങ്ങിപ്പോയി കുഴിയിലേക്കു് കാലുനീട്ടി യമരാജനെ കാത്തിരിക്കുന്നതിനുപകരം, അയഞ്ഞാടുന്ന അവരുടെ തുടമസിലുകൾ സ്വന്തം പാർട്ടിയുടെ കഴുത്തിലിറുക്കി ശ്വാസം മുട്ടിച്ചു് കൊല്ലാൻ ശ്രമിക്കുന്നതും.
പിണറായി വിജയനെ മുഖ്യമന്ത്രിയായും, ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയായും, M.M. മണിയെ വൈദ്യുതിമന്ത്രിയായുമൊക്കെ അവരോധിക്കാൻ അല്ലറചില്ലറ അവബോധമൊന്നും ഉണ്ടായാൽ പോരാ. എന്തുകൊണ്ടു് മാക്രിസം കേരളത്തിൽനിന്നും കെട്ടുകെട്ടുന്നില്ലെന്നും, ലോകത്തിന്റെ ഏതു് ഭാഗങ്ങളൊക്കെയാണു് മാക്രിസത്തിനു് മുളപൊട്ടാൻ അനുയോജ്യമെന്നും മറ്റുമുള്ള “രഹസ്യങ്ങൾ” മനസ്സിലാക്കാൻ സാധാരണഗതിയിൽ ഇത്രയൊക്കെ ധാരാളം മതി. പക്ഷേ, എന്താണു് സാധാരണഗതി? എന്താണു് അസാധാരണഗതി?
ട്രാൻസ്ഫോർമറുകളെപ്പറ്റി ഒരല്പം:
എഡി-കറന്റുകളുടെ (Eddy current) നെഗറ്റീവ് ഇൻഫ്ലുവൻസ് കുറയ്ക്കുന്നതിനായി ലാമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫെറോമാഗ്നെറ്റിക് കാതലിൽ (laminated ferromagnetic core) ചുറ്റപ്പെട്ടിരിക്കുന്ന, ഇൻസുലേറ്റഡ് ആയ പ്രൈമറി കോയിലും സെക്കണ്ടറി കോയിലും ചേർന്ന ഒരു അഗ്രിഗേയ്റ്റാണു് ട്രാൻസ്ഫോർമർ. ആ കാതലിലൂടെയുള്ള കാന്തപ്രവാഹം (magnetic flux), എക്സ്ക്ലൂസീവായി പ്രൈമറിയിൽ അപ്ലൈ ചെയ്യപ്പെടുന്ന വോൾട്ടേജിൽ അധിഷ്ഠിതമാണു്. ദൈവം ശൈത്താൻ, പുണ്യാത്മാക്കൾ നീചാത്മാക്കൾ മുതലായ അലൗകികശക്തികൾക്കു് അക്കാര്യത്തിൽ യാതൊരുവിധ പങ്കുമില്ല. കോറിലെ മാഗ്നെറ്റിക് ഫ്ലക്സിന്റെ പൂർണ്ണഉത്തരവാദി പ്രൈമറിയിലൂടെ ഒഴുകുന്ന മാഗ്നെറ്റൈസിങ് കറന്റ് മാത്രമാണു്.
സെക്കണ്ഡറി കോയിൽ ഓപ്പൺ ആയിരിക്കുന്നിടത്തോളം, അഥവാ സെക്കണ്ഡറി കോയിലിൽ ഇലക്ട്രിക്കൽ ലോഡ്സ് ഒന്നും കണക്ട് ചെയ്യപ്പെട്ടിട്ടില്ലാത്തിടത്തോളം, പ്രൈമറിയിലെ മാഗ്നെറ്റൈസിങ് കറന്റ് വഴി എനർജ്ജി ട്രാൻസ്‌ഫൊർമേഷൻ പ്രായോഗികമായി സംഭവിക്കുന്നില്ല. സെക്കണ്ഡറി കോയിലിൽ ഇലക്ട്രിക്കൽ ലോഡ്സ് കണക്ട് ചെയ്യപ്പെടുമ്പോൾ അവയിലേക്കു് സെക്കണ്ഡറി കോയിലിലൂടെ ഒഴുകുന്ന വൈദ്യുതിയുടെ ഫലമായി കോറിൽ അഡീഷണലായി രൂപമെടുക്കുന്ന മാഗ്നെറ്റിക് ഫ്ലക്സിനെ കോമ്പൻസേറ്റ് ചെയ്യാൻ വേണ്ടത്ര ഇലക്ട്രിക് കറന്റ് വോൾട്ടേജ് സോഴ്സിൽ നിന്നും പ്രൈമറി കോയിൽ വലിച്ചെടുക്കുന്നു.
സെക്കണ്ഡറി കോയിലിലേക്കു് അങ്ങനെ ട്രാൻസ്‌ഫോം ചെയ്യപ്പെടുന്ന ഇലക്ട്രിക്കൽ എനർജ്ജിയും, പലയിനം കോർ ലോസ്സ്, കോപ്പർ ലോസ്സ് (വൈൻഡിങ്ങിന്റെ റെസിസ്റ്റൻസ് വഴിയുള്ള എനർജി നഷ്ടം) മുതലായവ വഴി ഉണ്ടാകുന്ന ട്രാൻസ്ഫോർമറിന്റെ സ്വന്തം എനർജ്ജിനഷ്ടങ്ങളും മൊത്തമായി പ്രൈമറി കോയിലിൽ നിന്നും സെക്കണ്ഡറി കോയിലിലേക്കു് ചാർത്തിക്കൊടുക്കപ്പെടുന്നു.
ജനറേറ്റിങ് സ്റ്റേഷനിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സ്റ്റെപ്പ്-അപ്പ് ട്രാൻസ്ഫോർമർ ഉപയോഗിച്ചു് ഹൈ വോൾട്ടേജിൽ (= ലോ കറന്റ്) എത്തിച്ചു് സബ് സ്റ്റേഷനുകളിലേക്കു് ട്രാൻസ്മിറ്റ് ചെയ്താൽ, അതേ വൈദ്യുതി ലോ വോൾട്ടേജിൽ (= ഹൈ കറന്റ്) ട്രാൻസ്മിറ്റ് ചെയ്താൽ ട്രാൻസ്മിഷൻ ലൈനിൽ ഉണ്ടാകുന്ന റെസിസ്റ്റീവ് ലോസ്സിനേക്കാൾ അനേകമടങ്ങു് കുറഞ്ഞ നഷ്ടമേ സംഭവിക്കൂ. ട്രാൻസ്മിഷൻ ലൈനിന്റെ റെസിസ്റ്റൻസിൽ (R) ഉണ്ടാകുന്ന എനർജി നഷ്ടം കറന്റിന്റെ (I) വര്‍ഗ്ഗാനുസൃതമാണു് പെരുകുന്നതെന്നതിനാൽ (Resistive Loss = I² R), വോൾട്ടേജ് 20 മടങ്ങു് വർദ്ധിപ്പിച്ചു് കറന്റ് 20 മടങ്ങു് കുറച്ചാൽ, മറ്റു് പരാമീറ്റെഴ്സിനു് മാറ്റമില്ലാത്തിടത്തോളം, എനർജി നഷ്ടം 400 മടങ്ങു് കുറയ്ക്കാൻ കഴിയും (20² =400).
(കുറച്ചു് ദിവസങ്ങൾക്കു് ഫെയ്‌സ്ബുക്കിൽ കണ്ടപ്പോൾ, അതിനെപ്പറ്റി രണ്ടുവാക്കു് എഴുതിയേക്കാമെന്നു് കരുതി കമ്പ്യൂട്ടറിൽ “ഷേവ് ചെയ്തു്” വച്ചതാണു് ഈ ചിത്രങ്ങൾ. പിന്നെ അക്കാര്യം മറന്നു. ഇന്നലെ കമ്പ്യൂട്ടറിൽ “മൈവര്‍ണ്ണപ്പെട്ടി” തുറന്നപ്പോഴാണു് “ചന്ദനലേപസുഗന്ധം ചൂടിയും”, അരിയാഹാരസദ്യ കഴിച്ചും, “പൊന്നരഞ്ഞാണം ഉലഞ്ഞുമെല്ലാം” വ്രീഡാവിവശയായി നിൽക്കുന്ന മിസ്സ് പുഷ്പിണി ട്രാൻസ്‌ഫോർമറിയക്കുട്ടിയെ കണ്ടതു്. ഷഷ്ടിപൂർത്തിയും ഒരുതരം വയസ്സറിയിക്കലായതിനാൽ ഇനി നീട്ടിക്കൊണ്ടുപോയാൽ ശരിയാവില്ലെന്നു് തോന്നി.)

