RSS

Daily Archives: Jun 14, 2008

ഗര്‍ഭസ്ഥശിശു സംസാരിക്കുന്നു

by Kurt Tucholsky** (ഒരു സ്വതന്ത്ര തര്‍ജ്ജമ)

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

ഞാന്‍ വളരണം, പുഷ്ടി പ്രാപിക്കണം. ഒന്‍പതു് മാസം ഞാന്‍ ശല്യമില്ലാതെ മയങ്ങണം; എനിക്കു് സുഖമായിരിക്കണം. അവര്‍ എനിക്കു് എല്ലാ നന്മകളും നേരുന്നു; അവര്‍ എന്നെ സംരക്ഷിക്കുന്നു; അവര്‍ എനിക്കായി കാവലിരിക്കുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ എന്തെങ്കിലും ചെയ്താല്‍, എന്റെ ദൈവമെ!, അവര്‍ എല്ലാവരും ഉടനെ ഓടിയെത്തും. ആരെങ്കിലും എന്നെ തൊട്ടുപോയാല്‍ അവന്‍ ശിക്ഷിക്കപ്പെടും; എന്റെ അമ്മയെ അവര്‍ ജയിലിലേക്കു് തുരത്തും, പുറകെ എന്റെ അപ്പനേയും; അതു് ചെയ്ത വൈദ്യന്‍ വൈദ്യജോലി ഉപേക്ഷിക്കേണ്ടിവരും; അവനെ സഹായിച്ച വയറ്റാട്ടി തടവിലടയ്ക്കപ്പെടും. – ഞാന്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവാണു്.

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

– ഒന്‍പതു് മാസക്കാലം.

ഈ ഒന്‍പതു് മാസം കഴിഞ്ഞാല്‍, ഞാന്‍ സ്വയമറിയണം, പിന്നെ എങ്ങനെ മുന്നോട്ടു് പോകണമെന്നു്.

ക്ഷയരോഗം? ഒരു വൈദ്യനും എന്നെ സഹായിക്കുകയില്ല. ആഹാരത്തിനു് വകയില്ലേ? കുടിക്കാന്‍ പാലില്ലേ? – ഒരു രാഷ്ട്രവും എന്നെ സഹായിക്കുന്നില്ല. കഠിനമായ യാതന, ആത്മവേദന? സഭ എന്നെ സമാശ്വസിപ്പിക്കും, പക്ഷേ അതുവഴി എന്റെ വയര്‍ നിറയുകയില്ല. ‘ഒടിയ്ക്കാനും കടിയ്ക്കാനും’ ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ ഞാന്‍ മോഷ്ടിച്ചാല്‍?: ഉടനെ ഒരു നിയമപാലകന്‍ എത്തി എന്നെ പിടികൂടും.

അന്‍പതു് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആരും എന്നെ പരിപാലിക്കുന്നില്ല, ആരും. അത്രയും കാലം ഞാന്‍ എന്നെ സ്വയം സഹായിക്കണം.

ഒന്‍പതു് മാസക്കാലം എന്നെ ആരെങ്കിലും കൊല്ലാന്‍ ശ്രമിച്ചാല്‍ അതിന്റെ പേരില്‍ അവരെല്ലാം മരിച്ചുകളയും താനും.

നിങ്ങള്‍തന്നെ പറയൂ: ഇതൊരു വിചിത്രമായ സംരക്ഷണമല്ലേ?

(1927)

**Kurt Tucholsky: 09.01.1890 – 21.12.1935: German satirical essayist, poet, and critic (pseudonyms: Theobald Tiger, Peter Panter, Ignaz Wrobel, Kaspar Hauser)

നിയമപഠനത്തിനുശേഷം ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കുര്‍ട്‌ ടുഹോള്‍സ്കി 1924-ല്‍ ജര്‍മ്മനി വിട്ടശേഷം ആദ്യം പാരീസിലും പിന്നീടു് സ്വീഡനിലും ജീവിച്ചു. 1933-ല്‍ അദ്ദേഹത്തിന്റെ രചനകള്‍ നാസികള്‍ നിരോധിക്കുകയും ജര്‍മ്മന്‍ പൗരത്വം എടുത്തുകളയുകയും ചെയ്തു. 1935-ല്‍ ടുഹോള്‍സ്കി ആത്മഹത്യ ചെയ്തു.

 
10 Comments

Posted by on Jun 14, 2008 in പലവക

 

Tags: ,