RSS

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

21 May

ഇ. എ. ജബ്ബാറിന്റെ ബ്ലോഗ്‌ ഞാൻ വായിക്കാറുള്ള ചുരുക്കം ബ്ലോഗുകളിൽ ഒന്നാണു്. ചില നിത്യഇന്നലെകളെ തിരുത്താൻ ആവില്ലെങ്കിലും ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം എന്നതാണു് ആ ബ്ലോഗിന്റെ പ്രസക്തി. അവിടത്തെ ചർച്ചകളിൽ ഞാൻ പൊതുവേ പങ്കെടുക്കാറില്ല. പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലുമുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം “നാൽക്കവലവാദപ്രതിവാദങ്ങളിൽ” തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ. ചോദിക്കാൻ വേണ്ടി മാത്രമായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്കു് മറുപടി പറയാൻ ശ്രമിച്ചാൽ പറഞ്ഞുപറഞ്ഞു് ഊർജ്ജം നഷ്ടപ്പെടുത്തി ക്ഷീണിക്കാമെന്നല്ലാതെ മറ്റെന്തു് പ്രയോജനം? ചോദ്യങ്ങൾ അപ്പോഴും അതിസാരം പോലെ ഒരു ദൈവികനിയന്ത്രണത്തിനും പിടികൊടുക്കാതെ നിരന്തരമായി അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. അതുപോലെതന്നെ, എന്തു് മറുപടി ലഭിക്കുമെന്നു് അറിയാമെങ്കിൽ എന്തിനു് വെറുതെ ചോദിച്ചു് സമയം കളയണം? എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.

ആർക്കും എന്തും എഴുതാവുന്ന ബ്ലോഗ്‌ ലോകത്തിൽ ഇപ്പോൾ ദൈവങ്ങളും അവതരിച്ചു് ആക്റ്റീവ്‌ ആവുന്നതു് എന്തായാലും നല്ല കാര്യമാണു്. പണ്ടൊക്കെ ദൈവത്തിന്റെ തനിരൂപം കാണണമെങ്കിൽ സ്വർഗ്ഗാരോഹണം ചെയ്യണമായിരുന്നു. അതു് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യവുമല്ല. “അവൻ ഉദ്ദേശിക്കുന്നവരോടു് അവൻ പ്രത്യേക കരുണ കാണിക്കുന്നു” എന്നാണല്ലോ മുഹമ്മദ്‌ നബിയും പറഞ്ഞതു്. – (ഖുർആൻ 3: 74) പക്ഷേ, ഇപ്പോൾ ദൈവത്തെ നേരിൽ കാണാൻ “കത്തോലിക്കാസഭയുടെ ജ്വരം മുഴുക്കുന്നു”, “ABCD-വക്രത” മുതലായ ആത്മീയബ്ലോഗുകളിൽ സത്യത്തിന്റെ ധൂപക്കുറ്റിയിൽ നിന്നും “ഖുമുഖുമാ” സ്വർഗ്ഗത്തിലേക്കുയരുന്ന കുന്തുരുക്കത്തിന്റെ പുകമറക്കിടയിലൂടെ സൂക്ഷിച്ചു് നോക്കിയാൽ മതി. “പണ്ടു് ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ദൈവം ബ്ലോഗിൽബ്ലോഗിൽ” എന്നാണല്ലോ പുതിയ പഴഞ്ചൊല്ല്! ദൈവികസ്നേഹം മനുഷ്യരിൽ എത്തിക്കുവാൻ ദൈവം തനിയെ വിചാരിച്ചാൽ അത്ര ശരിയാവില്ല എന്നതിനാൽ ദൈവത്തിന്റെ പ്രതിനിധിപ്പട്ടം കെട്ടിയ ചില ആത്മീയർ അവരുടെ വേദഗ്രന്ഥങ്ങളിലെ ആയിരക്കണക്കിനു് വാക്യങ്ങളിൽ നിന്നു് കേട്ടറിവുമൂലം തങ്ങൾക്കു് വേണ്ടപ്പെട്ടതെന്നു് മനസ്സിലാക്കിയിട്ടുള്ള മൂന്നേമുക്കാൽ വാക്യങ്ങൾ അവരുടെ ആത്മീയബ്ലോഗുകളിൽ ഛർദ്ദിച്ചുവയ്ക്കുന്നു. അങ്ങനെ അവർ പൊക്കിപ്പിടിക്കുന്ന വാക്യങ്ങൾ എഴുതിയിരിക്കുന്ന വേദഗ്രന്ഥത്തിലെ പേജിന്റെ മറുപുറത്തു് അതിന്റെ വിപരീതവും എഴുതി വച്ചിട്ടുണ്ടു് എന്നതാണു് മറ്റൊരു യാഥാർത്ഥ്യം. പക്ഷേ, അതറിയാൻ ആ ബ്ലോഗുകൾ മാത്രം വായിച്ചാൽ പോരാ, അവരുടെ വേദഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിക്കുകയും, വായിക്കുന്നതു് ഉൾക്കൊള്ളാൻ വേണ്ട ബുദ്ധിയും സ്വതന്ത്ര ചിന്താശേഷിയും വായിക്കുന്നവനു് ഉണ്ടായിരിക്കുകയും വേണം. ഒരു മതഗ്രന്ഥവും ഇതിനൊരു അപവാദമല്ല. ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി “സ്വന്തം” ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന “ദൃഷ്ടാന്തങ്ങൾ” വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ! “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്കു് പല ദൃഷ്ടാന്തങ്ങളുമുണ്ടു്.” (ഖുർആൻ 3: 190)

ഒരു വിശുദ്ധഗ്രന്ഥം എന്ന ഒരു മുൻവിധിയോടുകൂടിയല്ലാതെ വേദഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ളവരും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ മനുഷ്യബുദ്ധിയുടെ ശരാശരി അറിവു് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളവരുമായ ആർക്കും ഒരിക്കലും അവ ഒരു പ്രപഞ്ചസ്രഷ്ടാവിൽ നിന്നും ലഭിച്ചതാണെന്നോ, അല്ലെങ്കിൽ അതു് അതീന്ദ്രിയജ്ഞാനം എന്ന ദൈവികമോ അമാനുഷികമോ, വിശുദ്ധമോ ആയ ഏതോ സൂത്രം വഴി മനുഷ്യൻ ഒപ്പിച്ചതാണെന്നോ പറയാനാവില്ല. ദൈവത്തെ ഒരു പ്രപഞ്ചനിയന്ത്രകശക്തി ആയി അവരോധിക്കുന്ന ഏതൊരു വ്യക്തിയും താഴെപ്പറയുന്ന ചില വസ്തുതകൾ നിരുപാധികം അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണു്. കാരണം ആ അടിത്തറകളിലാണു് ഏതൊരു ദൈവവിശ്വാസവും സ്ഥാപിക്കപ്പെട്ടിരിക്കുന്നതുതന്നെ.

1. കുറ്റമോ കുറവോ, ബലഹീനതയോ, നെഗറ്റീവ്‌ ആയ മറ്റേതെങ്കിലും ഗുണങ്ങളോ സങ്കൽപിക്കാൻ പോലും കഴിയാത്ത രൂപത്തിൽ മഹത്വമുള്ളവനായി വർണ്ണിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ സൃഷ്ടികളിൽ – അവ വസ്തുക്കളായാലും, ജീവജാലങ്ങളായാലും, ലിഖിതങ്ങളായാലും – ഏതെങ്കിലും വിധത്തിലുള്ള ഒരു ന്യൂനത ഉണ്ടാവുക എന്നതു് ആ ദൈവത്തിന്റെ അന്യൂനതയെ സംശയാസ്പദമാക്കുകയാണു് ചെയ്യുന്നതു്. സർവ്വശക്തനായ, സർവ്വവ്യാപിയായ, സർവ്വജ്ഞാനിയായ, സർവ്വംപൊരുളായ, ആദിയും അന്തവും ഇല്ലാത്തവനായ, അവനിലുപരിയായി മറ്റെന്തെങ്കിലുമൊന്നു് ചിന്തിക്കാൻ പോലും കഴിയാത്തവിധം “അല്ലാഹു അക്ബർ” ആയ ഒരു ദൈവത്തിന്റെ “കൈ”-വേലയാണു് പ്രപഞ്ചവും അതിലെ സകലവും എന്ന മതങ്ങളുടെ വാദം ശരിയെങ്കിൽ പ്രപഞ്ചത്തിൽ കാണുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദി ആ ദൈവം തന്നെയല്ലാതെ മറ്റാരാണു്? എങ്കിൽ പിന്നെ മേൽപറഞ്ഞ ദൈവിക വിശേഷണങ്ങൾക്കു് എന്തർത്ഥം? മനഃപൂർവ്വം അംഗവൈകല്യമുള്ളവരോ മന്ദബുദ്ധികളോ ആയ മക്കളെ ജനിപ്പിക്കുന്നവനാണു് ഒരു പിതാവെങ്കിൽ അവൻ “ചങ്ങലയിലും തടിയിലും” ഇടേണ്ട ടൈപ്പല്ലേ?

2. “പ്രപഞ്ചനാഥൻ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം പ്രപഞ്ചം എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം. “നമ്മുടെ” പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല. ആകെ അറിയാവുന്ന ബാക്കി അഞ്ചു് ശതമാനം തന്നെ വിവിധ വിഭാഗങ്ങളിലായി പരന്നുകിടക്കുകയുമാണു്. ജിയോളജിയെപ്പറ്റി അറിയാവുന്നവനു് മെഡിസിനെപ്പറ്റി ഒന്നും അറിയണമെന്നില്ല. അറിയുന്നെങ്കിൽത്തന്നെ അതു് അപൂർണ്ണവുമായിരിക്കും. അസ്ട്രോണമിയെപ്പറ്റി അറിയുന്നവനു് കെമിസ്ട്രിയെപ്പറ്റി കാര്യമായി ഒന്നും അറിയണമെന്നില്ല. ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ അറിവുള്ള ചില അപൂർവ്വപ്രതിഭകൾ ഉണ്ടാവാമെങ്കിലും അവർക്കും എല്ലാ വിഷയങ്ങളിലും അറിവുണ്ടാവുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. പ്രപഞ്ചത്തെസംബന്ധിച്ചു് നമുക്കു് കാര്യമായ ഒരു “മാങ്ങാത്തൊലിയും” അറിയില്ല എന്നു് മനുഷ്യർ ശാസ്ത്രീയപഠനങ്ങളും അന്വേഷണങ്ങളും വഴി സ്വയം മനസ്സിലാക്കുകയായിരുന്നു, അല്ലാതെ ഏതെങ്കിലും ഗുഹയിൽ അല്ലാഹുവോ ഇബ്‌ലീസോ മറ്റേതെങ്കിലും അത്ഭുതജീവികളോ ആർക്കെങ്കിലും പകൽസ്വപ്നത്തിലോ രാത്രിസ്വപ്നത്തിലോ പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തുകയായിരുന്നില്ല.

എല്ലാം അറിയാമെന്നു് ഭാവിക്കുന്നതിൽ ലജ്ജിക്കാത്ത ഒരു വിഭാഗമേ ഉള്ളു – സർവ്വജ്ഞനായ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ തങ്ങളും സർവ്വജ്ഞരാണെന്നു് ഉറപ്പായും കരുതുന്ന വിശ്വാസിസമൂഹം! ദൈവവും സ്വർഗ്ഗനരകങ്ങളും മുതൽ ഭൂമിമലയാളവും പെൺവർഗ്ഗത്തിന്റെ ആർത്തവവും വരെയുള്ള ഏതു് “ശാസ്ത്രീയ” വിഷയങ്ങളിലും അവർ കയറി കൈവച്ചുകളയും! നബി തന്നെ മാതൃക കാണിച്ചിട്ടുമുണ്ടു്: “ആർത്തവത്തെപ്പറ്റി അവർ നിന്നോടു് ചോദിക്കുന്നു, പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്നു് അകന്നു് നിൽക്കേണ്ടതാണു്. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു് കഴിഞ്ഞാൽ അല്ലാഹു നിങ്ങളോടു് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്തു് ചെന്നുകൊള്ളുക.” – (ഖുർആൻ 2: 222) സ്ത്രീകളുടെ അടുത്തു് ചെല്ലാനായി അല്ലാഹു കൽപിച്ച “വിധം” എങ്ങനെ എന്നു് അറിയാത്ത അറബികൾക്കായി തൊട്ടുതാഴെ: “നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്കു് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണു്.” – (ഖുർആൻ 2: 223)

(ഈ കൽപന ലഭിച്ചശേഷം ചില അറബികൾ ആർത്തവം കഴിഞ്ഞു് ശുചിയായ ഭാര്യമാരെ തൂമ്പയും മൺവെട്ടിയും, നേഞ്ചലും നുകവുമായി മാത്രമേ സമീപിക്കാറുണ്ടായിരുന്നുള്ളൂ എന്നാണു് കേൾവി. തിരുവായ്ക്കു് എതിർവായില്ല.)

അതിലെല്ലാമുപരി, നമ്മുടെ പ്രപഞ്ചം എന്നതു് മറ്റൊരു വലിയ പ്രപഞ്ചത്തിനുള്ളിലെ പല കൊച്ചുകൊച്ചു “പ്രപഞ്ചകുമിളകളുടെ” ഇടയിലെ ഒരു ചെറിയ കുമിള മാത്രമാവാം. നമ്മുടെ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്ന ആ വലിയ പ്രപഞ്ചം അതിലും വലിയ മറ്റേതോ പ്രപഞ്ചത്തിനുള്ളിലെ ഒരു നുറുങ്ങാവാം. (അങ്ങനെ വലിയ പ്രപഞ്ചങ്ങളെ ഉൾക്കൊള്ളുന്ന എത്ര സൂപ്പർ പ്രപഞ്ചങ്ങളെ വേണമെങ്കിലും അനന്തമായി പുറകോട്ടു് ചിന്തിക്കാം.) നമ്മുടെ ഈ “ചെറിയ” പ്രപഞ്ചത്തിന്റെ തൊണ്ണൂറ്റഞ്ചു് ശതമാനത്തെപ്പറ്റിയും നമുക്കു് ഒരു “ചുക്കും” അറിയില്ലെന്നിരിക്കെ, ഈ പ്രപഞ്ചത്തെ ഒന്നിനുമീതെ ഒന്നു് എന്ന രീതിയിൽ ഉൾക്കൊള്ളുന്ന മറ്റെത്രയോ കോടി പ്രപഞ്ചങ്ങളുടെ സാദ്ധ്യത നമുക്കു് കണ്ണുമടച്ചു് തള്ളിക്കളയാനും ആവില്ല. parallel universes എന്ന മറ്റൊരു ശാസ്ത്രീയസങ്കൽപം വേറെയും! ഒരു ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ ആ ദൈവം അത്തരം പ്രപഞ്ചങ്ങളുടെ മുഴുവൻ “അധിപതി” ആയിരിക്കണം, വേണ്ടേ? അതുപോലുള്ള പ്രപഞ്ചങ്ങളുടെ എല്ലാം നാഥൻ ആയിരിക്കേണ്ട ഒരു ദൈവത്തെപ്പറ്റി അവനു് (ദൈവത്തിനു്) അനുകൂലമായോ പ്രതികൂലമായോ ഒരു വാക്കു് മിണ്ടാനുള്ള അർഹതയുണ്ടോ മനുഷ്യനു്? (പ്രത്യേകം ശ്രദ്ധിക്കുക: “അവനു്” എന്നാണു്, “അവൾക്കു്” എന്നോ “അതിനു്” എന്നോ അല്ല പ്രയോഗം. പരോക്ഷാർത്ഥം: ദൈവകഥാകാഥികന്റെ അഭിപ്രായത്തിൽ, ദൈവം ഒരു അവനാണു്, അഥവാ ഒരു പുരുഷനാണു്!)

അധിപതിയും, നാഥനും, നിയന്ത്രകനും, വലുതും, ചെറുതുമൊക്കെ മനുഷ്യൻ കണ്ടുപിടിച്ച വാക്കുകളാണു്. കാണലും, കേൾക്കലും, മണക്കലും, രുചിക്കലും, സൃഷ്ടിക്കലും, കൽപലകകളിൽ കൽപനകൾ കൊത്തലുമെല്ലാം കണ്ണും, ചെവിയും, മൂക്കും, നാക്കും, കൈകളും, ചിന്താശേഷിയുമുള്ള ജീവികളുടെ ലോകത്തിലെ കാര്യങ്ങളാണു്. തന്റെ ദൈവത്തെ അത്തരം പ്രപഞ്ചങ്ങളുടെ എല്ലാം ഭരണാധികാരി ആയോ, നിയന്ത്രകൻ ആയോ, സിംഹാസനത്തിൽ ഇരിക്കുന്നതോ കിടക്കുന്നതോ ശീർഷാസനം ചെയ്യുന്നതോ ആയോ സങ്കൽപിക്കുന്ന ഒരു ദൈവവിശ്വാസി പ്രപഞ്ചം എന്ന വാക്കുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു്? ഇത്തിരി വലിയ ഏതോ കോഴിക്കോടോ? അതോ അതിലും വലിയൊരു കോഴിക്കൂടു് തന്നെയോ? ദൈവം എന്ന വാക്കുകൊണ്ടു് എന്താണു് അവൻ ഉദ്ദേശിക്കുന്നതു്? ഒരു ലോക്കൽ പ്രഭുവോ? അതോ കിരീടവും ചെങ്കോലും ധരിച്ചു് ഭൂമിയും ഏഴു് സ്വർഗ്ഗങ്ങളും വാഴുന്ന ഒരു കിടിലൻ ചക്രവർത്തിയോ? “അവനാണു് നിങ്ങൾക്കു് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നതു്. പുറമെ ഏഴു് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ടു് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണു്.” (ഖുർആൻ 2: 29)

3. ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങൾ പരസ്പരവിരുദ്ധമാണെങ്കിൽ, അവ ഇന്നു് ലോകത്തിൽ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങൾക്കു് കടകവിരുദ്ധമാണെങ്കിൽ, അവ വർണ്ണിക്കുന്ന കഥകൾ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കിൽ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വർത്തമാന-ഭാവികാലങ്ങൾ അറിയേണ്ടവനായ ഒരു ദൈവം ആവാൻ കഴിയില്ലെന്നും, അങ്ങനെയെങ്കിൽ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാൻ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തിൽ ഒരു ദൈവത്തിന്റെ വാക്യങ്ങൾ ആയിരുന്നെങ്കിൽ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാൻ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിർവചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാൻ കഴിയാത്ത ഒന്നാണു്.

ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ ‘ഒന്നാം ദിവസം’ ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!) എന്ന ദൈവം “പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവുമായി” സൂര്യനേയും ചന്ദ്രനേയും അതോടൊപ്പം നക്ഷത്രങ്ങളേയും സൃഷ്ടിച്ചതു് നാലാം ദിവസം മാത്രം! വാനഗോളങ്ങളെപ്പറ്റി ഇന്നു് മനുഷ്യനു് അറിയാവുന്ന വസ്തുതകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല ഈ വർണ്ണനകൾ. ആദിമനുഷ്യനായി ദൈവം ആദാമിനെ സൃഷ്ടിക്കുകയായിരുന്നു എന്നതു് സംശയരഹിതമായ ഒരു നുണയാണെന്നതു് സത്യം സത്യമായി നുണ എന്ന എന്റെ കഴിഞ്ഞപോസ്റ്റിൽ ഞാൻ ബൈബിളിന്റെ തന്നെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിരുന്നു. വേദഗ്രന്ഥങ്ങളിലെ ഇതുപോലുള്ള എത്രയോ വർണ്ണനകൾ ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ തള്ളിക്കളയാനാവാത്ത നുണകളും കെട്ടുകഥകളുമാണെന്നു് അവയിലെതന്നെ വാക്യങ്ങൾ ഉപയോഗിച്ചു് തെളിയിക്കപ്പെടുമ്പോൾ അതു് കണ്ടില്ലെന്നു് നടിക്കുകയോ, ശ്രദ്ധ തിരിച്ചുവിടാനായി വിഷയത്തിൽ നിന്നും വ്യതിചലിക്കുകയോ അല്ല, ആ വസ്തുതകൾക്കു് യുക്തിക്കു് നിരക്കുന്ന വിശദീകരണങ്ങൾ നൽകുകയാണു് ആത്മാർത്ഥമായ ഒരു ചർച്ച ആഗ്രഹിക്കുന്ന, സ്വന്തം നിലപാടാണു് ശരി എന്നു് തെളിയിക്കാൻ ആഗ്രഹിക്കുന്ന ഏതു് വിശ്വാസിയും ചെയ്യേണ്ടതു്.

എഴുതാനോ വായിക്കാനോ അറിയാതെ, ജനനം മുതൽ ആരോ ചൊല്ലിപ്പഠിപ്പിച്ച പ്രാർത്ഥനകൾ ഉരുവിട്ടു്, ആവർത്തനം വഴി ശീലിപ്പിച്ച ചടങ്ങുകൾ നിരന്തരം നിറവേറ്റി മോക്ഷം നേടാൻ ശ്രമിക്കുന്ന അൽപപ്രാണികളോടല്ല ഞാനിതു് പറയുന്നതു്. അവരെ ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നതു് അവരെ സഹായിക്കലല്ല, ദ്രോഹിക്കലേ ആവൂ. ഒരുവനു് ചുമക്കാൻ കഴിയാത്ത ഭാരം അവന്റെ തലയിൽ വച്ചുകൊടുക്കരുതു്. അവരെ അവരുടെ വഴിയെ വിടുകയാണു് സാമാന്യമര്യാദയുടെ പേരിൽ വെളിവുള്ള ആരും ചെയ്യേണ്ടതു്. മുൻപേ പോകുന്ന പശു നാളെ എതിർദിശയിലേക്കു് തിരിഞ്ഞാൽ അതിനു് പുറകേ പോകാൻ മാത്രം കഴിയുന്നവരാണവർ. മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്നതരം “അൽപപ്രാണികൾ” ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്. ശാസ്ത്രത്തിനു് ഇന്നു് അറിയാവുന്നതും, അതിലൊക്കെ വളരെ കൂടുതലും, പ്രപഞ്ചസൃഷ്ടിക്കും മുൻപേ തന്റെ ദൈവത്തിനു് അറിയാമായിരുന്നു എന്നു് വീമ്പിളക്കുകയും, അതോടൊപ്പംതന്നെ അതുപോലൊരു ദൈവത്തിനു് ഈ ലോകത്തിലെ മനുഷ്യരുടെ ഇടയിൽ വിലയിടിയാതെ നിലനിൽക്കാൻ (ജീവിക്കാൻ) കഴിയണമെങ്കിൽ തങ്ങളുടെ സഹായം വേണമെന്നു് കരുതുകയും ചെയ്യുന്നതുവഴി, (അല്ലായിരുന്നെങ്കിൽ ആ ദൈവത്തിനുവേണ്ടി വാദിക്കാൻ അവർ ഒരുങ്ങിപ്പുറപ്പെടുകയില്ലായിരുന്നല്ലോ!) തങ്ങൾ ആ ദൈവത്തേക്കാൾ വലിയ “ഉടയതമ്പുരാക്കന്മാരായി” ചമയുകയാണെന്നു് എന്തുകൊണ്ടോ മനസ്സിലാക്കാൻ കഴിയാത്ത “മതപണ്ഡിതന്മാർ” പ്രപഞ്ചനിയന്ത്രകനേപ്പറ്റിയോ ശാസ്ത്രത്തെപ്പറ്റിയോ അല്ല, മനുഷ്യബുദ്ധിക്കു് ഒരുവിധത്തിലും അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചനാഥൻ പറഞ്ഞുകൊടുത്തതെന്നു് ആരോ പറഞ്ഞുകേട്ട ഏതെങ്കിലും ഗ്രന്ഥത്തിന്റെ കൂട്ടുപിടിച്ചു്, മനുഷ്യരെ സദാചാരം പഠിപ്പിക്കാൻ തങ്ങൾ യോഗ്യർ എന്നു് സ്വപ്നം കാണുന്നതിലെ സ്വന്തം വിഡ്ഢിത്തത്തെപ്പറ്റിയാണു് സാവകാശം ചിന്തിക്കാൻ തുടങ്ങേണ്ടതു്.

മനുഷ്യർക്കു് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനും അവ കാലാനുസൃതമായി, മാറിമാറിവരുന്ന സാമൂഹികഘടനകൾക്കു് അനുസൃതമായി നവീകരിക്കാനുമുള്ള കഴിവു് മനുഷ്യനു് സ്വന്തമായുണ്ടു്. ഏതോ ഒറ്റപ്പെട്ട മനുഷ്യനു് മരുഭൂമിയിൽ മറ്റാരും കാണാതെ ഒളിച്ചു് പ്രത്യക്ഷപ്പെടുകയും, അപ്പോൾ തന്റെ വിശുദ്ധിക്കു് കളങ്കമേൽക്കാതിരിക്കാൻ “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽ നിന്നും ചെരിപ്പു് അഴിച്ചു് മാറ്റൂ” എന്നു് അവനോടു്  “കൽപിക്കുകയും” ചെയ്യുന്ന (ബൈബിൾ: പുറപ്പാടു് 3: 5) ഒരു വിചിത്രദൈവത്തിന്റെ സഹായം സമൂഹത്തിനു് അനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കാൻ ഇന്നത്തെ മനുഷ്യനു് തീർച്ചയായും ആവശ്യമില്ല.

ഏതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ വേദഗ്രന്ഥം ആരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര വിശുദ്ധമാണു്. തന്റെ വേദഗ്രന്ഥം പ്രപഞ്ചസ്രഷ്ടാവും നിയന്ത്രകനുമായ ഒരു ദൈവം നേരിട്ടു് വെളിപ്പെടുത്തിക്കൊടുത്തതോ, അല്ലെങ്കിൽ, മറ്റു് അമാനുഷികമോ ദിവ്യമോ ആയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതോ ആയ വിശുദ്ധവചനങ്ങളുടെ സമാഹാരമാണെന്നു് മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതിനാലാണു് അതുപോലൊരു വ്യക്തിയുമായി റീസണബിൾ ആയ, അഥവാ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ചർച്ച സാദ്ധ്യമാവാത്തതു്. പ്രപഞ്ചരഹസ്യങ്ങൾ (കഴിവതും) വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു് ആകെയുള്ള പണിയായുധമാണു് യുക്തിപരമായി ചിന്തിക്കാനുള്ള ശേഷി. യുക്തിചിന്ത എന്നാൽ നെഗറ്റീവ്‌ ആയ, അല്ലെങ്കിൽ കഴിയുന്നത്ര അകറ്റി നിർത്തേണ്ടതായ പിശാചിന്റെ സൂത്രമാണെന്നു് ധരിച്ചുവശായിരിക്കുന്നവരാണു് പൊതുവേ മതവിശ്വാസികൾ. ഈ മുൻവിധി മൂലം വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കങ്ങൾ യുക്തിപൂർവ്വമായ വിമർശനത്തിനു് വിധേയമാക്കപ്പെടുമ്പോൾ, സാമാന്യബുദ്ധിക്കുപോലും നിഷേധിക്കാനാവാത്തവിധം അവയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, ഒന്നുകിൽ അവ അംഗീകരിക്കുകയോ, അല്ലെങ്കിൽ അവയ്ക്കു് കൃത്യവും വ്യക്തവുമായ എതിർമറുപടികൾ നൽകുകയോ ചെയ്യുന്നതിനു് പകരം മലവെള്ളം പോലെ കുറെ വ്യാഖ്യാനങ്ങൾ പകർത്തിവച്ചു് ചർച്ചയെ കാടുകയറ്റാനോ അല്ലെങ്കിൽ വഴിതെറ്റിക്കാനോ അവർ ശ്രമിക്കുന്നു.

അത്തരമൊരു ദിവ്യത്വം വേദഗ്രന്ഥങ്ങൾക്കു് നൽകുന്നതു് അടിസ്ഥാനരഹിതമാണെന്നും, തന്മൂലം അർത്ഥശൂന്യമാണെന്നും (വേണമെങ്കിൽ) മനസ്സിലാക്കാൻ മുകളിൽ വിവരിച്ച കാര്യങ്ങൾ ധാരാളം മതി. എന്നിട്ടും അതു് വേണ്ടാത്തവർക്കു് തീർച്ചയായും അതു് തള്ളിക്കളയാം. പക്ഷേ, തന്റെ വേദഗ്രന്ഥം നിത്യസത്യമായി മറ്റുള്ളവരെല്ലാം അംഗീകരിക്കണം എന്നു് പിടിവാശി പിടിക്കുന്നവർ അതു് വായിക്കാനും സ്വന്തം അഭിപ്രായം രൂപീകരിക്കാനും മറ്റുള്ളവരെ അനുവദിക്കുകയും, അവരുടെ ന്യായമായ സംശയങ്ങളും വിമർശനങ്ങളും സഹിഷ്ണുതയോടെ കേൾക്കാൻ തയ്യാറാവുകയും വേണം. ഏതെങ്കിലും ഒരു ദൈവം ഞാൻ അനുസരിക്കേണ്ടതായ നിയമങ്ങളും കൽപനകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നു് എന്നേപ്പോലെതന്നെയുള്ള മറ്റൊരു മനുഷ്യൻ എന്നോടു് പറയുമ്പോൾ, എന്തിനു് ഞാൻ അതൊക്കെ അനുസരിക്കണമെന്നും, എന്നോടു് അതു് കൽപിക്കുന്ന ദൈവം ആരെന്നും, അതു് കൽപിക്കുവാനുള്ള അവന്റെ ലെജിറ്റിമേഷൻ എന്തെന്നും എനിക്കറിയണം. (ഞാൻ ചെയ്യാത്ത) എന്റെ പാപത്തിൽ നിന്നും എന്നെ മോചിപ്പിക്കാനായി മറ്റാരെങ്കിലും ക്രൂശിക്കപ്പെടുന്നതു് എനിക്കിഷ്ടമില്ല. “ജന്മപാപം” എന്ന വിശേഷണം നൽകി, മനുഷ്യൻ ജനിച്ചതുതന്നെ ഒരു പാപമാണെന്നു് പഠിപ്പിക്കുന്ന ഒരു വിഡ്ഢി എന്നെ പാപി എന്നു് വിളിക്കുന്നതും എനിക്കിഷ്ടമില്ല. അഥവാ ഞാൻ ഒരു പാപിയെങ്കിൽ അതിന്റെ ഫലം സ്വയം അനുഭവിക്കുന്നതാണു് എനിക്കിഷ്ടം. ഞാൻ അനുസരിക്കേണ്ടുന്ന നിയമങ്ങളുടെ നിർമ്മാണത്തിൽ തത്വത്തിലെങ്കിലും എനിക്കുകൂടി പങ്കെടുക്കാൻ അവകാശമുള്ള ഒരു നിയമസംഹിതക്കു് കീഴ്പെടുന്നതാണു്, കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത, ഏതോ എന്തോ ആയ ഒരു ദൈവം ആർക്കോ എവിടെയോ എപ്പോഴോ നൽകിയതെന്നു് പറയപ്പെടുന്നതും, ആ ദൈവത്തിന്റെ നീതിനിർവ്വഹണക്കാരായ പത്തു് താടിക്കാരന്മാർക്കു് പതിനഞ്ചു് വിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതും, ഇഷ്ടാനുസരണം വീണ്ടും വീണ്ടും വളച്ചൊടിക്കാൻ കഴിയുന്നതും, എന്റെ ദൃഷ്ടിയിൽ കാടത്തമെങ്കിലും എനിക്കു് ചോദ്യം ചെയ്യാൻ യാതൊരു അവകാശമില്ലാത്തതുമായ കുറെ അറുപഴഞ്ചൻ “നിയമസംഹിതകൾക്കു്” കീഴ്പെടുന്നതിനേക്കാൾ എനിക്കു് കൂടുതലിഷ്ടം.

 
124 Comments

Posted by on May 21, 2009 in മതം, ലേഖനം

 

Tags: , ,

124 responses to “വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

  1. Amarghosh | വടക്കൂടന്‍

    May 21, 2009 at 15:56

    അന്ധവിശ്വാസികളെയും മൌലികവാദികളെയും തിരുത്താന്‍ നടന്നിട്ട് കാര്യമില്ല – അവര്‍ക്കാവശ്യമുള്ളതേ അവര്‍ കേള്‍ക്കൂ.നര്‍മ്മബോധമുള്ള അവിശ്വാസികള്‍ക്ക് ചിരിക്കാനുള്ള ഒരുപാട് ചിത്രങ്ങള്‍ ഈ ബ്ലോഗില്‍ കാണാം… അല്ലാത്തവര്‍ സൂക്ഷിക്കുക – നിങ്ങളുടെ വികാരങ്ങള്‍ മൊത്തത്തില്‍ വൃണപ്പെടാനുള്ള സാധ്യതയുണ്ട്.

     
  2. സത

    May 21, 2009 at 16:10

    ഞാന്‍ വ്യാകുലപ്പെടുന്നത്‌, ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്! എല്ലാവരും അവരുടെ വിശ്വാസം മുറുക്കിപ്പിടിച്ചാല്‍ എപ്പോള്‍ കൊല്ലും കൊലയും നാട്ടില്‍ നടന്നു എന്ന് ചോദിച്ചാല്‍ മതി!! അല്ലെങ്കില്‍ തന്നെ, നമ്മുടെ നാട്ടില്‍ കലാപങ്ങളുടെ മുഖ്യ കാരണവും വിശ്വാസത്തില്‍ അധിഷ്ടിതമായി മാത്രം മനുഷ്യര്‍ ചിന്തിക്കുന്നത് കൊണ്ടാണ്…

     
  3. അനില്‍@ബ്ലോഗ്

    May 21, 2009 at 16:28

    പ്രിയ സി.കെ ബാബു,
    നൂറു ശതമാനവും യോജിക്കുന്നു.
    പക്ഷെ ഇസ്ലാം മത വിശ്വാസികള്‍ എല്ലാവരും തന്നെ ഖുറാന്‍ പ്രകാരമാണ് ചിന്തിക്കുന്നതെന്ന് ഒരു ധ്വനി ഉണ്ടോ ഇതില്‍ എന്നൊരു സംശയം. യഥാര്‍ത്ഥത്തില്‍ അങ്ങിനെ അല്ലെന്നു നമുക്ക് ചുറ്റുമുള്ള നമ്മുടെ സുഹൃത്തുക്കളെത്തന്നെ നിരീക്ഷിച്ചാല്‍ കാണാമല്ലോ. ബഹുഭൂരിപക്ഷവും അതിന് തങ്ങളുടെ മത ഗ്രന്ധം എന്ന ബഹുമാനം കൊടുത്തു പരിരക്ഷിക്കുന്നു എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.
    മതബോധനം, പ്രചാരണം തുടങ്ങിയ ഏര്‍പ്പാടുകളുമായി നടക്കുന്ന ഒരു ചെറു ന്യൂന പക്ഷം മാത്രമാണ് ഈ ശാസ്ത്ര സത്യ അന്വേഷണങ്ങളുമായി നടക്കുന്നത്. പിന്നെ ഇതുപജീവനമാക്കിയ പുരോഹിത / സംഘടനാ പ്രമുഖരും. അങ്ങിനെ അല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.

    ഞാന്‍ ജബ്ബാര്‍ മാഷിന്റ്റെ നാട്ടുകാരനും ബ്ലോഗ്ഗ് സ്ഥിരം വായിക്കുന്ന ആളുമാണ്.

    ആശംസകള്‍.

     
  4. കാലം

    May 21, 2009 at 16:42

    Friedrich Nietzsche യെ പോലെ, അവസാനം, കാലം താങ്കളെ ഒരു ബ്രാന്തനാക്കി മാറ്റാതിരിക്കട്ടെ! 🙂

    ഭൌതിക നിര്‍മ്മത വാദികളുടെ ചില സ്ഥിരം നമ്പറുകള്‍…

    ശാസ്ത്രീയതക്ക് ഉത്തരവാദികള്‍ ഒരിക്കലും ഭൌതിക/നിരീശ്വര/നിര്‍മ്മത യുക്തി വാദികള്‍ അല്ല. എന്നാണോ പ്രപഞ്ചം ഉണ്ടായത് അന്ന് മുതല്‍ ശാസ്ത്രീയതയും നിലകൊള്ളുന്നു.

    ‘ചാത്രം‘ ‘ചാത്രം‘ എന്ന് നാഴികക്ക് നാപ്പത് വട്ടം ഉരുവിടുന്നവര്‍ക്ക് സ്വന്തം യുക്തി യുടെയും ബുദ്ധിയുടെ യുടെ ‘ചാത്രീയ‘ ഉത്ഭവത്തെകുറിച്ച് പോലും ഒരു ത്തരമില്ലാത്തവരാണെന്ന് മറക്കാതിരിക്കുക. സ്വന്തം മന്ത് കാലു വെച്ച് മന്തില്ലാത്തവനെ മന്താ എന്ന് വിളിക്കല്ലെ മാഷെ.

     
  5. ea jabbar

    May 21, 2009 at 16:48

    നന്നായി!

     
  6. - സാഗര്‍ : Sagar -

    May 21, 2009 at 17:42

    ബാബു സര്‍..

    ചില ആളുകള്‍ വഴി തെറ്റിവരുന്നുണ്ട് ശരിയായ വഴി ഒന്ന് പറഞ്ഞേക്കുക..

    നാല്ക്കവല പ്രസംഗങ്ങള്‍ക്കു മറുപടി പറയണ്ട.. എന്നാലും കേള്‍ക്കണം.. ചിലതൊക്കെ കേട്ടാലുണ്ടല്ലോ, ചിരിച്ച് ചിരിച്ച് ചിരിച്ച് സൈഡാവും…

    ശാസ്ത്രം എന്തെങ്കിലും പറയാന്‍ നോക്കിയിരിക്കുവാ.. അപ്പൊ കൊണ്ടുവരും ഒരു വരി എവിടുന്നേലും പൊക്കിക്കൊണ്ട്. പിന്നെ അത് അങ്ങനെയാണെന്ന് വരുത്തിത്തീര്‍ത്തേ പറ്റു..

    നേരത്തെ ദൈവം ഒണ്ടാകട്ടെ എന്നു പറഞ്ഞു എന്നതായിരുന്നു ‘ഫൂമി’ ഒണ്ടാകാന്‍ കാരണം.(ദൈവത്തിനു വായും , തൊണ്ടേം, നാക്കും ഒകെ ഒണ്ടോ ?) ഇപ്പോ അതൊക്കെ മാറി.. “ബിഗ് ബാങ്ങ് ഒണ്ടാകട്ടെ” എന്നായിട്ടുണ്ട്..

    നല്ല കാര്യം!!

    ഇപ്പൊ ഒള്ള ഏക സംശയം ഈ “ബിഗ്ബാങ്ങിന്റെ” “തിരി” കത്തിച്ചത് തീപ്പെട്ടി കൊണ്ടാണോ, അതോ ബീഡിക്കുറ്റി വെച്ചിട്ടാണോ എന്നു മാത്രമാണ്..

     
  7. cALviN::കാല്‍‌വിന്‍

    May 21, 2009 at 18:05

    “ ഇപ്പൊ ഒള്ള ഏക സംശയം ഈ “ബിഗ്ബാങ്ങിന്റെ” “തിരി” കത്തിച്ചത് തീപ്പെട്ടി കൊണ്ടാണോ, അതോ ബീഡിക്കുറ്റി വെച്ചിട്ടാണോ എന്നു മാത്രമാണ്..

    എന്നെ അങ്ങ് കൊല്ല് 🙂

     
    • Ajith Kumar

      Mar 9, 2011 at 14:55

      Enneyum….!!!

       
  8. cALviN::കാല്‍‌വിന്‍

    May 21, 2009 at 18:06

    പോസ്റ്റ് വളരെ നന്നായി എന്നു പറയാൻ വിട്ടൂ

     
  9. മാരാര്‍

    May 21, 2009 at 18:37

    മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്ന വേറൊരുതരം ‘അൽപപ്രാണികൾ’ ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്.മനസ്സിലാകാഞ്ഞിട്ടാണോ അതോ മനസ്സിലായിട്ടും മനുഷ്യരെ പറ്റിക്കാന്‍ നടക്കുന്നതാനോ എന്നതാ സംശയം..

    പോസ്റ്റ് നന്നായി

     
  10. ഉറുമ്പ്‌ /ANT

    May 21, 2009 at 22:29

    സാഗർ, ഇതു കലക്കീട്ടുണ്ട്ര……..

     
  11. Faizal Kondotty

    May 21, 2009 at 23:58

    മനുഷ്യർക്കു് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനും അവ കാലാനുസൃതമായി, മാറിമാറിവരുന്ന സാമൂഹികഘടനകൾക്കു് അനുസൃതമായി നവീകരിക്കാനുമുള്ള കഴിവു് മനുഷ്യനു് സ്വന്തമായുണ്ടു്. ബാബു ഈ പറഞ്ഞത് നല്ല കാര്യം തന്നെ .. പക്ഷെ ഇതിലൊരു വലിയ പ്രശ്നമില്ലേ ബാബു .. ഉദാഹരത്തിനു അമേരിക്ക ഒരു നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ലോകത്തുള്ള മനുഷ്യര്‍ക്ക്‌ അത് എത്ര മാത്രം ഉപകാരപ്പെടും എന്നതിനപ്പുറം തങ്ങളുടെ താല്‍പര്യങ്ങളെ എത്ര മാത്രം സംരക്ഷിക്കപ്പെടുന്നു എന്നതിനാകും മുന്‍ഗണന. ഇനി ഒരു നിയമം നടപ്പിലാക്കുമ്പോള്‍ തന്നെ സ്വജന പക്ഷപാതവും , നിയമത്തെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ബാബു വിന്റെ കയ്യില്‍ എന്തിന്കിലും നിര്‍ദേശം ഉണ്ടോ ?

    മനുഷ്യര്‍ക്ക്‌ സ്വാര്‍ത്ഥത പാടുണ്ടോ ? പടില്ലെന്കില്‍ എന്ത് കൊണ്ട് ? പ്രകൃതിയില്‍ നടക്കുന്നത് , Struggle for existence ഉം (നിലനില്‍പ്പിനായുള്ള പോരാട്ടം ) , പിന്നീട് അതി ജീവിക്കുന്നത് survival of the fittest ഉം ആണെങ്കില്‍ ഒരാളുടെ ഏതു പ്രവര്‍ത്തനത്തെയും അയാള്‍ക്ക്‌ ന്യായീകരിച്ചു കൂടെ ? ജബ്ബാര്‍ മാഷുടെ ഇടക്കെട്ടിന്റെ ദൈവികത എന്ന പോസ്റ്റിലെ ചര്‍ച്ചയില്‍ ഞാന്‍ ചില സംശയങ്ങള്‍ ചോദിച്ചിരുന്നു , ബാബു വിനെന്കിലും അത് ക്ലിയര്‍ ചെയ്തു തരാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു .
    ഓരോ മനുഷ്യനും അവനവനു തോന്നുന്നത് പോലെ ചെയ്യുന്നതാണോ മനുഷ്യത്വം ? അതോ വല്ല മാര്‍ഗ രേഖയും ഉണ്ടോ ?അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും തന്നില്‍ ഒത്തു പോകാതെ വന്നാല്‍ വിവാഹ മോചനം ചെയ്യാന്‍ പാടുണ്ടോ ? അഥവാ പിരിയുകയാണെങ്കില്‍ വല്ല ജീവനാംശവും ഭര്‍ത്താവിനു കൊടുക്കണോ അതോ ഭാര്യക്ക്‌ കൊടുക്കണോ ? ഇനി അവര്‍ തമ്മില്‍ ഇഷ്ടം പോലെ പിരിഞ്ഞു വീണ്ടും വീണ്ടും യോജിക്കാമോ ?

    അല്ലെങ്കില്‍ തന്നെ കല്യാണം എന്ന ഒരു ബാധ്യതയില്‍ എന്തിനു രണ്ടു മനുഷ്യാത്മാക്കളെ തളക്കണം , മറ്റു ജീവികളെ പോലെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിച്ചു കൂടെ , പിന്നെ ഇഷ്ടമില്ലെന്കില്‍ പിരിഞ്ഞു കൂടെ ?
    metro സിറ്റി കളിലെ “പാര്‍ട്ടികളില്‍ ” പരസ്പരം ഭാര്യയെ /ഭര്‍ത്താവിനെ മാറ്റി രാത്രി കഴിച്ചു കൂട്ടുന്നത്‌ ശരിയാണോ ? എന്ത് അടിസ്ഥാനത്തില്‍ ആണ് തെറ്റ് ആകുന്നതു? ഇങ്ങിനെ ഇങ്ങിനെ ഒക്കെ ആകണം എന്ന് വല്ല മാര്‍ഗ നിര്‍ദേശവും ഉണ്ടോ? വല്ല നടപടി ക്രമവും വേണോ ? വേണ്ടേ? വല്ല നടപടി ക്രമവും ഉണ്ടെങ്കില്‍ അത് എന്തടിസ്ഥാനത്തില്‍ ആണ് ? ആരനതിന്റെ കര്‍ത്താക്കള്‍ , അതോ ഓരോരുത്തര്‍ക്കും സ്വന്തം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്ത്തിക്കാമോ ?

    പരിണമിച്ചു ഉണ്ടായത നമ്മള്‍ പിന്നെ എന്തിനാ ജന്തുകളുടെ ശീലങ്ങള്‍ വിട്ടു സദാചാരം എന്നൊക്കെ പറഞ്ഞ് ടൈം കളയുന്നത് , അതൊക്കെ മതങ്ങള്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടല്ലേ .. ഇനി ബാബു വിന്റെ കയ്യില്‍ വല്ല സദാ ചാര ഫോര്‍മുലയും ഉണ്ടോ ?
    ചോദിക്കട്ടെ , മരണത്തിനു ശേഷം നമ്മുടെ കര്‍മ്മങ്ങളുടെ വിചാരണ ഉണ്ടാവുമോ? അതോ ഇവിടുന്നു തന്നെ ശിക്ഷ ലഭിക്കുമോ ? ഇല്ല അല്ലെ , അതായത് തെളിവുകള്‍ ഇല്ലാതെ ഒരാളെ വഞ്ചിക്കുന്നവരും , , ഇവരുടെ ചതിയില്‍ അകപ്പെട്ടു ജീവിതം നശിച്ചു പോകുന്നവരും ഒരു പോലെ മരിച്ചു പോകും അല്ലെ .. അപ്പം ഈ ലോകത്ത്‌ നീതി എന്നൊന്നും പറയുന്നത് നടക്കില്ല അല്ലെ ? ഒരു രാഷ്ട്രീയക്കാരന്‍ സ്വന്തം ജീവിത സുരക്ഷക്കായി അല്പം അഴിമതി നടത്തിയാല്‍ ഏതു അടിസ്ഥാനത്തില്‍ ആണ് ബാബു അത് തെറ്റാണെന്ന് പറയുക ? അയാള്‍ക്ക്‌ അയാളുടെ സുരക്ഷ നോക്കേണ്ടേ ? ഒരു വിചാരണയും നേരിടേണ്ടി വരില്ലെന്ന് അയാള്‍ക്ക്‌ ഉറപ്പുള്ള സാഹചര്യത്തില്‍ ഇത്തരം അനര്‍ഹമായ (അതോ അര്‍ഹമായതോ ?) കാര്യങ്ങളില്‍ നിന്ന് അയാളെ ഏതു പ്രത്യയ ശാസ്ത്രത്തിനു തടയാല്‍ കഴിയും ? ബാബു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു , മനുഷ്യർക്കു് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനും അവ കാലാനുസൃതമായി, മാറിമാറിവരുന്ന സാമൂഹികഘടനകൾക്കു് അനുസൃതമായി നവീകരിക്കാനുമുള്ള കഴിവു് മനുഷ്യനു് സ്വന്തമായുണ്ടു് അന്ന് ബാബു പറഞ്ഞ സ്ഥിതിക്ക്‌ .

     
  12. കൊണ്ടോട്ടിമൂസ

    May 22, 2009 at 05:12

    ബാബുവോ,
    അന്റ കാര്യം പോക്കായി.
    ബൈബിളിനെ ശൊറിഞ്ഞിട്ട് ഒരു ശെയ്ത്താനും തിരിഞ്ഞു നോക്കീലെന്ന് വിശാരിച്ച് ജ്ജ് ഞമ്മടെ കിത്താബില്‍ പൂടിച്ചാ ?
    എടങ്ങറായി പുള്ളേ..

     
  13. suraj::സൂരജ്

    May 22, 2009 at 07:17

    യുക്തിയുടെയോ വിജ്ഞാനത്തിന്റെയോ വിടവുകളില്‍ മാത്രമായി കഷ്ടപ്പെട്ട് ഞെങ്ങി ഞെരുങ്ങിയിരിക്കുന്ന പ്രപഞ്ചനാഥന്‍…പാവം “God of the Gaps” !!!

    തീയെന്താണെന്നോ കൊടുങ്കാറ്റെന്താണെന്നോ വിശദീകരിക്കാന്‍ മനുഷ്യന്റെ അറിവിനു കഴിയാത്ത കാലത്ത് അവയെല്ലാം ദിവ്യശക്തിയുടെ ദൃഷ്ടാന്തങ്ങളായി. പിന്നെ തീയും കാറ്റും കടലും മനുഷ്യനു മെരുങ്ങുമെന്നായപ്പോള്‍ ആകാശഗോളങ്ങളായി ദൈവീകശക്തിയുടെ ദൃഷ്ടാന്തങ്ങള്‍. സൂര്യചന്ദ്രന്മാരൊക്കെ കുറേകാലം ദൈവങ്ങളായി വിലസിയിട്ട് ഗ്ലാമറ് പോയ ‘താരങ്ങ’ളാണല്ലോ‍. പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഭൂമിയും, ഭൂമിക്കു ചുറ്റും സകലഗോളങ്ങളും. അതായി കുറേക്കാലം ദൈവശാസ്ത്രക്കാരന്റെ ‘ദൈവീക ദൃഷ്ടാന്തം’.

    നക്ഷത്രജാലങ്ങള്‍ മനുഷ്യന്റെ ഭാവിയെയും വര്‍ത്തമാനത്തെയുമൊക്കെ നിയന്ത്രിച്ചു കുറേക്കാലം. പിന്നെ ഒരു കോപ്പര്‍നിക്കസും പുറകേ കെപ്ലര്‍മാരും ഗലീലിയോമാരും അതും ഇടിച്ചുനിരത്തി. എന്നിട്ടോ, പടച്ചവന്‍ “പ്രപഞ്ചനാഥനായി” പ്രമോഷന്‍ വാങ്ങി അങ്ങ് “മേലോട്ട് മേലോട്ട്” കേറിപ്പോയി :))

    സാദാ ലെന്‍സിന്റെ നുറുങ്ങുകാഴ്ചകളില്‍ നിന്ന് മൈക്രോവേവ് അനോസോട്രോപ്പി പ്രോബുകളും സ്പെക്ട്രല്‍ അനാലിസിസുകളും നമ്മുടെ ആകാശങ്ങളെയും ജൈവലോകങ്ങളെയും ഓരോന്നായി അളന്നും കുറിച്ചും വരച്ചും മുറിച്ചും പ്രപഞ്ചത്തിന്റെയും സ്ഥലകാലങ്ങളുടെയും ജനിതകരഹസ്യങ്ങളുടെയും മറുകരവരെ കണ്ണുനീട്ടിയപ്പോള്‍ “പ്രപഞ്ചനാഥന്റെ” കഥ മുയ്മനും ഞമ്മട കിത്താബുകളിലുണ്ടെന്നായി.

    ന്യൂട്ടോനിയന്‍ മെക്കാനിക്സും റിലേറ്റിവിറ്റിയും തമ്മില്‍ “ചേരാതിരുന്നാല്‍” ആ ഗ്യാപ്പില്‍ ദൈവത്തെ കേറ്റിക്കളയും ! റിലേറ്റിവിറ്റിയും ക്വാണ്ടം ഫിസിക്സും ഒത്തുപോവാഞ്ഞാല്‍ ആ ഗ്യാപ്പിലും ദൈവത്തെ തിരുകണം ! സ്ഥലകാലസൃഷ്ടിക്കും മുന്‍പ് എന്താണെന്ന് കോസ്മോളജിക്ക് അറിയാമ്പാടില്ലാഞ്ഞാല്‍ ആ ഗ്യാപ്പിലും കേറ്റാം പടച്ചതമ്പുരാനെ ! ജനിതക കോഡുകള്‍ കിറുകൃത്യമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ജീവശാസ്ത്രത്തിനു ‘വിശദീകരിക്കാന്‍ പറ്റിയില്ലെങ്കില്‍’ ആ ഗ്യാപ്പിലും ദൈവം വരും ! സ്റ്റീരിയോസ്കോപ്പിക് കാഴ്ചയും റീപ്രൊഡക്റ്റീവ് ഐസൊലേഷനും വിശദീകരിക്കാനുള്ള ഗ്യാപ്പിലും വരും ദൈവം !

    ഇക്കണ്ടതെല്ലാം കിണ്ടിയും കിളച്ചും കുഴിച്ചും മാന്തിയും ആളുകള് തപ്പിയെടുക്കും വരെ ഈ കിത്താബുകളൊക്കെ എവിടെയായിരുന്നുവെന്ന് ചോദിക്കല്ലും !

    ചുരുക്കത്തില്‍ മനുഷ്യയുക്തിക്കതീതമായി എന്തെങ്കിലും ഉണ്ടെന്ന് എല്ലാക്കാലവും സ്ഥാപിച്ചുകൊണ്ടേയിരിക്കുക. അത് പൊതുവേ അറിവില്ലാത്ത എന്തെങ്കിലും കാര്യമാവണമെന്നില്ല, അവനവന്റെ വിവരക്കേടായാലും മതി – ആ ഗ്യാപ്പിലും ദൈവത്തെ കേറ്റിവച്ചുകളയും ! എന്നിട്ട് അവനവന്റെ വിവരക്കേടിനെയും ബുദ്ധിമാന്ദ്യത്തെയും “ശാസ്ത്രത്തിന്റെ മൊത്തം പ്രശ്ന”മായി കണ്ട് നെടുങ്കന്‍ ക്ലാസെടുത്തുകളയും, ചില മഹാബുദ്ധിമാന്മാര്‍.

    ഇങ്ങനെ ഗ്യാപ്പുകള്‍ എപ്പോഴും തപ്പിയെടുത്താലേ ദൈവത്തിനു “നിലനില്പ്പുള്ളൂ” എന്നായിട്ടുണ്ട് :)) പണ്ടേ പൊളീഞ്ഞുപാളീസായ താര്‍ക്കിക നമ്പരാണ് ഈ സംഗതി. എങ്കിലെന്ത്, വായില്‍ത്തോന്നിയതു കോതയ്ക്ക് പാട്ടെന്ന മട്ടില്‍ ചില അണ്ണന്മാര്‍ ഇപ്പോഴും പാടിക്കൊണ്ടേയിരിക്കുന്നു, ഗ്യാപ്പുകളുടെ തമ്പുരാന്റെ സ്തുതികള്‍… ഈ വക ടീമുകളെയൊക്കെ തന്റെ സംരക്ഷണമേല്‍പ്പിച്ച ആ ‘തമ്പുരാനെ’ പൂവിട്ട് തൊഴണം :)))

     
  14. കാലം

    May 22, 2009 at 12:45

    ഈ ഗ്യാപ് തിയറി കൊള്ളാലോ സൂരജണ്ണാ

    ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍,പുതിയ സിദ്ധാന്തങ്ങള്‍ മെനെഞ്ഞുണ്ടാക്കി അതിനില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പടുമായി ചുറ്റി നടക്കുന്നുണ്ട് ചില അണ്ണന്മാര്‍. എല്ലാത്തിനും മുങ്കൂര്‍ ജാമ്യം എടുത്തു വെക്കുക എന്നത് ഇത്തരം അണ്ണന്മാരുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്.

    തിരെഞ്ഞെടുപ്പില്‍ തോറ്റംബിയ പിണറായി ബൂര്‍ഷ്വയുടേ ‘തോറ്റമ്പി വാദം‘ ഏതാണ്ടിതേ കോലത്തിലുള്ളതാണ്. വായില്‍ തോന്നിയതെല്ലാം ഇത്തരം ‘ചാത്ര കോതമാര്‍ക്ക്‘ പാ‍ട്ട് മാത്രമല്ല, അതിനു അപ്പുറത്തുള്ള എന്തോ ആണ്.

    ഈ അണ്ണന്‍ മാരുടേയെല്ലാം മുങ്കാമി ദാര്‍ശനികന്മാരായ പ്രമുഖരുടെയെല്ലാം വ്യക്തി ജീവീതത്തിലേക്ക് ഒരു എത്തിനോട്ടം, അവരെ കൊണ്ടെത്തിച്ച ദാര്‍ശനികതയുടെ ‘ആയം‘ മനസ്സിലാക്കാന്‍ ഉപകരിച്ചേക്കാം. അതാണ് ചില അണ്ണന്മാന്‍ ‘മഹാ’ പരമ്പരകളായി ഭാഷാന്തരം ചെയ്തിവിടെ നിന്ന് കോളര്‍ പിരിക്കുന്നത്.

    ‘ശാസ്ത്രീയത‘ എന്നത് ഈ പറയുന്ന ഏതെങ്കിലു ഒരണ്ണന്മാരുടെ സംഭാവനായാണെന്ന് തെളിയിക്കാന്‍ മാത്രം ആണത്തമുള്ള അണ്ണന്മാര്‍ ഈ ബൂലോഗത്തുണ്ടെഞില്‍ ഇതൊരു വെല്ലു വിളിയായി സ്വീകരിച്ചോളൂ.

    മനുഷ്യന്റെ അറിവ് ഒരിക്കലും പുര്‍ണമായിട്ടില്ല. ഇനിയൊട്ട് പൂര്‍ണ്ണമാവുകയുമില്ല. കാരണം പുര്‍ണതയില്‍ എല്ലാം അവസാനിച്ചു. പിന്നെ അന്വേഷണത്തിന്റെ ആവശ്യമില്ല. ശാസ്ത്രം അറിവാണ്, ശാസ്ത്രീയത സ്ഥായിയും മാറ്റമില്ലാത്തതുമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് നമുക്ക് തുടരാം. വീര വാദങ്ങള്‍ നിര്‍ത്തുന്നതാണ് എല്ലാ അണ്ണന്മാര്‍ക്കും നല്ലത് എന്നാണ് ഈ ‘കാല‘ത്തിന്റെ വിനീതമായ അഭിപ്രായം. 🙂

     
  15. സി. കെ. ബാബു

    May 22, 2009 at 13:02

    വടക്കൂടൻ, സത,
    നന്ദി.

    അനിൽ ബ്ലോഗ്‌,
    കോഴിയെ മോഷ്ടിച്ചവനേ തലയിൽ പപ്പുണ്ടോ എന്നു് തപ്പേണ്ട കാര്യമുള്ളു. എന്റെ ഏറ്റവും അടുത്ത സുഹൃത്തു് ഒരു മുസ്ലീമാണു് – ചിന്താശേഷിയുള്ള ഒരു മുസ്ലീം. ഗോമാംസം ഭക്ഷിക്കുന്ന ഒരു ‘പട്ടർ’ എന്റെ സുഹൃത്താണു്. അതിലൊക്കെ എന്തു് പ്രശ്നം?

    കാലം,
    കാലം ഭ്രാന്തില്ലാത്തവരുടെ കൂട്ടത്തിലാണെങ്കിൽ ഞാൻ ഇപ്പോഴേ ഒരു ഭ്രാന്തനാണു്. എന്റെ ഭ്രാന്തിൽ എനിക്കു് അൽപമല്ലാത്ത സന്തോഷവുമുണ്ടു്. ഞാൻ പോസ്റ്റിൽ പറഞ്ഞതു് പക്ഷേ അതൊന്നുമായിരുന്നില്ല. വായനക്കു് നന്ദി.

    ജബ്ബാർ മാഷ്‌,
    നന്ദി.

    സാഗർ,
    ദൈവദോഷം പറയരുതു്. ഒന്നുമില്ലെങ്കിലും ദൈവവും നമ്മെപ്പോലെ കയ്യും കാലുമൊക്കെയുള്ള ഒരു ജീവി തന്നെയല്ലേ? ബൈബിൾ പ്രകാരം ഭൂമി ദൈവത്തിന്റെ ‘പാദപീഠ’മാണു്. കാലിനു് നീളക്കുറവുള്ളവർ സിംഹാസനത്തിൽ ഇരിക്കുമ്പോൾ പാദം വയ്ക്കാനുള്ള ഒരു ‘കുരണ്ടി’ പോലെ. “കുരണ്ടിയും കൊണ്ടാടിയാൽ ദൈവം!”

    കാൽവിൻ, മാരാർ, ഉറുമ്പു്, കൊണ്ടോട്ടിമൂസ,
    വായനക്കു് നന്ദി.

    സൂരജ്‌,
    വേദപൊത്തകം വായിച്ചാൽ പുടി കിട്ടില്ല, പിന്നെയാ ലിങ്ക്‌!

     
  16. സി. കെ. ബാബു

    May 22, 2009 at 13:09

     
  17. suraj::സൂരജ്

    May 22, 2009 at 14:22

    മച്ചാ കാലമേ,

    “ഗ്യാപ്പ്” വച്ചുള്ള ഇന്റലിജന്റ് ഡിസൈന്‍ വാദം സൃഷ്ടിവാദക്കാരുടെ കുറേക്കാലമായുള്ള ഉഡായിപ്പാണ്.പുതിയ നമ്പരൊന്നുമല്ല.ഇവാഞ്ചലിസിസം മൂത്ത കുറേ അമേരിക്കക്കാരന്മാര്‍ ‘ശാസ്ത്രീയസൃഷ്ടിവാദം’(?!) സ്ഥാപിച്ചെടുക്കാന്‍ ആദ്യം അതും പൊക്കിക്കൊണ്ടു നടന്നു. ഇപ്പം കുറേ “ഗ്രന്ധ”[sic]സയന്റിസ്റ്റുകള് ബ്ലോഗില്‍ അതും താങ്ങിപ്പിടിച്ചു നടക്കുന്നു. അതിന്റെയൊക്കെ ചരിത്രം വായിക്ക് കാലമേ: തങ്ങളുടെ വിശദീകരണങ്ങള്‍ക്ക് നിരക്കാത്ത വല്ലതും കാണുന്ന മാത്രയില്‍ “പുതിയ സിദ്ധാന്തങ്ങളു മെനയുന്നതും”,“മുന്‍കൂറ്ജാമ്യമെടുക്കുന്നതു”മൊക്കെ ആരാണെന്ന് അപ്പോള്‍ പിടികിട്ടും.

    നീറ്റ്ചേയുടെ ഭ്രാന്തുദാഹരിച്ച് അദ്ദേഹത്തിന്റെ കൃതികള്‍ തര്‍ജ്ജമചെയ്യുന്നവനെ പോലും പരിഹസിക്കുന്ന കാലം മച്ചാന്‍ ആദ്യം മതമെന്ന മദം മൂത്ത് വെടിയുമ്പൊട്ടിച്ച് നടക്കുന്ന പ്രാന്തമ്മാരെ ഉപദേശിക്ക്. അതാവുമ്പം എണ്ണത്തില്‍ കൂടുതലുണ്ട്, നാട്ടാര്‍ക്ക് പ്രയോജനമെങ്കിലും കിട്ടും.ഇല്ലെങ്കില്‍ എല്ലാം പെര്‍ഫെക്റ്റാക്കി നിര്‍ത്തുന്ന,ജനറ്റിക് ബേസ് പെയറിങ്ങില്‍ പോലും ‘ഇടപെടുന്ന’ സര്‍വ്വശക്തനോട് ഒരു തീരുമാനമാക്കാനെങ്കിലും പറ. ബസ്റ്റാന്റിലും റെയില്വേസ്റ്റേഷനിലും എയര്‍പ്പോര്‍ട്ടിലുമൊക്കെ ഉയിരും പിടിച്ചോണ്ടിരിക്കുന്നവനെങ്കിലും ഇത്തിരി സമാധാനം കിട്ടട്ട് 😉

    കാലം മച്ചാന്‍ ‘ശാസ്ത്രീയത’യെ വച്ച് ഏതാണ്ട് വെല്ലുവിളിയൊക്കെ നടത്തുന്ന കണ്ടു. അത് തിരിച്ചങ്ങോട്ട് എടുത്തിട്ട് ഏതെങ്കിലും “ഗ്രന്ധ”ശാസ്ത്രക്കാരന്റെ ‘ശാസ്ത്രീയ സംഭാവന’യെന്തൊക്കെയാണെന്ന് വിശദീകരിച്ചോണ്ടു വന്നാല്‍ ആണത്തത്തെയും പെണ്ണത്തത്തെയും പറ്റിയുള്ള വേറെ ചില ഡൌട്ടുകള്‍ക്കു സമാധാനമായേനെ…യേത് ? ;))))

     
  18. ea jabbar

    May 22, 2009 at 15:05

    പല്ലിവാലുമായി ഫൈസലും കൂട്ടരും ഇവിടെയും വന്നുവോ!
    ഞാന്‍ ബ്ലോഗ് തുടങ്ങുമ്പോള്‍ ആദ്യം പോസ്റ്റു ചെയ്തത് ഈ കുറിപ്പുകളായിരുന്നു.
    വിശ്വാസവും സന്മാര്‍ഗ്ഗവും മതത്തിന്റെ ധാര്‍മ്മികത

     
  19. Faizal Kondotty

    May 22, 2009 at 16:12

    ബാബു വിന്റെ മറുപടിക്ക് നന്ദി , നല്ല മറുപടി തന്നെ …അംഗീകരിക്കുന്നു .. ഞാന്‍ എന്തിനു ആ ചോദ്യങ്ങള്‍ ഉദ്ധരിച്ചു എന്നത് മനുഷ്യന് ജീവിക്കാന്‍ മറ്റു ജീവികളെ പോലെയല്ല ചില നിയമങ്ങള്‍ ആവശ്യമാണ് എന്ന് ബോധ്യമാക്കാന്‍ കൂടിയാണ് . ഈ ഒരു ആവശ്യത്തില്‍ നിന്ന് കൊണ്ടാണ് സംഘടിത മതങ്ങള്‍ ചില നിയമങ്ങള്‍ ആവിഷ്കരിച്ചത് . അത് ദുരുപയോഗം ചെയ്യുന്നതിന്റെയും മറ്റും ഉദാഹരണം എടുത്തു കൊണ്ട് അതിനെ വല്ലാതെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ അത്തരം ഒരു നിയമങ്ങള്‍ ഇല്ലാത്ത ലോകം ഇപ്പോഴുള്ളതിനേക്കാള്‍ ഒട്ടും ശുഭകരമാവില്ല എന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു എന്റെ ഉദ്ദേശം .
    ബാബു കൂടുതല്‍ ആക്രമിച്ച ഖുറാനില്‍ മനുഷ്യ നന്മക്കു ഉതകുന്ന എത്രയോ സു‌ക്തങ്ങള്‍ ഉണ്ടെന്നു കൂടി കണക്കിലെടുക്കാതെ വെറും one side വിമര്‍ശനം നടത്തി അടച്ചാക്ഷേപിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ?
    ഉദാഹരണത്തിന് ഖുറാന്‍ 17 th അദ്ധ്യായത്തിലെ രണ്ടു വചനങ്ങള്‍ ഉദ്ധരിക്കട്ടെ ..
    31-ം വചനം
    ” ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത് , നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌ , അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു “(വി.ഖു 17:31)
    23,24 -ം വചനം
    ” — മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു ,അവരില്‍ (മാതാപിതാക്കളില്‍ )ഒരാളോ അവര്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വച്ച് വാര്‍ദ്ധ്യക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടെ നീ ഛെ എന്ന് പറയുകയോ അവരോടെ കയര്‍ക്കുകയോ അരുത് , അവരോടെ നീ മാന്യമായ വാക്ക് പറയുക . കാരുണ്യത്തോടെ കൂടി എളിമയുടെ ചിറകു നീ ഇരുവര്‍ക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക .. “(വി.ഖു 17:23,24)
    സുഹൃത്തേ .. കുഞ്ഞുങ്ങളെ കൊല്ലരുതെന്നും വയസ്സായാല്‍ മാതാ പിതാക്കളെ നോക്കണമെന്നും പറയുന്ന ഒരു വേദ ഗ്രന്ഥത്തിലെ നന്മകള്‍ കാണാതെ മുഴുവനായും അടച്ചാക്ഷേപിക്കുന്നത് എത്ര മാത്രം ശരിയാണ് ..
    കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ച് തന്നെ കശാപ് ചെയ്യുന്നതില്‍ നമ്മള്‍ മലയാളികള്‍ മുന്പന്മാരാണല്ലോ.. മാതാ പിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ട് പോയി ഒഴിവാക്കുന്നതിലും മലയാളികള്‍ മുന്നേറ്റം തുടങ്ങിയിരിക്കുന്നു . ഇത്തരം ആളുകളെ ഇതില്‍ നിന്നെല്ലാം എങ്ങിനെയാണ് വിലക്കുക സുഹൃത്തേ ?മാതാ പിതാക്കളെ ഒരു പരിഗണയും നല്‍കാതെ വൃദ്ധ സദനത്തില്‍ കൊണ്ട് പോയി തട്ടുന്നവരെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്ന് താങ്കളിലെ നല്ല മനസ്സ്‌ പറയുന്നില്ലേ ? അത് എവിടെ വച്ച് സാധ്യമാകും ? ..

     
  20. Faizal Kondotty

    May 22, 2009 at 16:27

    ഞാന്‍ വ്യാകുലപ്പെടുന്നത്‌, ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്! എല്ലാവരും അവരുടെ വിശ്വാസം മുറുക്കിപ്പിടിച്ചാല്‍ എപ്പോള്‍ കൊല്ലും കൊലയും നാട്ടില്‍ നടന്നു എന്ന് ചോദിച്ചാല്‍ മതി!! അല്ലെങ്കില്‍ തന്നെ, നമ്മുടെ നാട്ടില്‍ കലാപങ്ങളുടെ മുഖ്യ കാരണവും വിശ്വാസത്തില്‍ അധിഷ്ടിതമായി മാത്രം മനുഷ്യര്‍ ചിന്തിക്കുന്നത് കൊണ്ടാണ്… സത യോട് ഒരു വാക്ക്‌ , ഈ മുന്‍‌വിധി എന്തിനാണ് , ലോകത്ത് നാശം വിതച്ച രണ്ടു ലോക മഹായുദ്ധങ്ങള്‍ ഉണ്ടായല്ലോ .. അതില്‍ മതങ്ങള്‍ക്ക് എത്രമാത്രം പങ്കുണ്ടായിരുന്നു ? ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ്‌ വര്‍ഷിച്ചത് ഏതു മത വിശ്വാസത്തിന്റെ പേരിലായിരുന്നു ? hitler ഏതെങ്കിലും മതത്തിന്റെ വക്താവായിരുന്നോ ? മനുഷ്യന്‍ കലാപമുണ്ടാക്കണ മെന്നു തോന്നിയാല്‍ ഏതു രീതിയിലും ഉണ്ടാക്കും , അതിനു മതങ്ങള്‍ തന്നെ വേണമെന്നില്ല

    ബാബു ..
    ഖുറാനിലെ ചില വാചകങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കട്ടെ
    ” സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കി വക്കുകയും മനുഷ്യര്‍ക്ക്‌ മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി . അത്തരം സല്കര്‍മകാരികളെ ദൈവം സ്നേഹിക്കുന്നു
    ” (വി.ഖു . 3:134)

    “പൊങ്ങച്ചക്കാരനും ദുരഭിമാനിയും ആയിട്ടുള്ള യാതൊരാളെയും ദൈവം ഒരിക്കലും ഇഷ്ടപ്പെടുകയില്ല ” (വി.ഖു . 4:36)

    ” സത്യവിശ്വാസികളെ നിങ്ങള്‍ ദൈവത്തിനു സാക്ഷൃം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നില നിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കു തന്നയോ , നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായി തീര്‍ന്നാലും ശരി …. ….അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍ പറ്റരുത്‌ .നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സുക്ഷ്മമായി അറിയുന്നവനാകുന്നു ദൈവം ” (വി. ഖുറാന്‍ 4:135)
    മനുഷ്യന്റെ വ്യക്തി ജീവിതം നന്നാക്കി തീര്‍ക്കാന്‍ ആവശ്യമായ ഇത്തരം എത്രയോ നല്ല വചനങ്ങള്‍ ഉണ്ടായിട്ടും ബാബു എന്തോ കൊണ്ടു അവയെ കണ്ടില്ലെന്നു നടിക്കുന്നു ?
    പിന്നെ ഭൂമിയില്‍ വച്ച് തന്നെ എല്ലാ കര്‍മങ്ങള്‍ക്കും ശിക്ഷ ലഭിക്കുന്നു വന്നു ബാബുവിന് തോന്നുന്നുണ്ടോ ? തെളിവുകള്‍ നശിപ്പിക്കാനും , നീതി നടപ്പാക്കേണ്ട മിഷിനറി വരെ വിലക്ക് വാങ്ങാനും പലര്‍ക്കും കഴിയുമെന്നിരിക്കെ ? മനുഷ്യന്റെ കര്‍മ്മങ്ങളുടെ ഒരു വിചാരണ മരണ ശേഷം ഉണ്ടെങ്കില്‍ (ഉണ്ട് എന്ന് വാദിക്കുക അല്ല ,അഥവാ ഉണ്ടെങ്കില്‍ ) അത് നല്ലതല്ലേ .. പല നരാധമന്മാര്ക്കും അര്‍ഹിക്കെന്ട ശിക്ഷ ലഭിക്കെന്ടെ ?

     
  21. സി. കെ. ബാബു

    May 22, 2009 at 16:35

    ഞാൻ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ വല്ല മറുപടിയുമുണ്ടെങ്കിൽ പറയൂ മിസ്റ്റർ ഫൈസൽ.

     
  22. കാലം

    May 22, 2009 at 16:59

    സൂരജ അണ്ണാ
    ദൈവത്തെ ഏതെങ്കിലും ഗ്യാപില്‍ മാത്രം ഒതുക്കി നിര്‍ത്തി പ്രതിഷ്ടിക്കുന്നവരെ കുറിച്ച് അണ്ണന്റെ ‘വാതം‘ ഓ.കെ. ഖുര്‍ ആനിലെ ആലങ്കാരിക പ്രയോഗങ്ങളെ എടുത്ത് കസര്‍ത്തുന്ന ജബ്ബാറിനെ പോലുള്ളവര്‍ നടത്തുന്നത് പ്രകോപനമാണെന്ന് ഏതൊരു സാധാരണ വിശ്വാസിക്കും മനസ്സിലാവുന്നതെയുള്ളൂ. ‘കൈ സിംഹാസന, കൃഷിയിട‘ പ്രയോഗങ്ങള്‍ ഉദാഹരണം. അതെടുത്തിവിടെ മഹത്വവത്ക്കരിക്കുന്നതിന്റെ ലക്ഷ്യം പൊതുവെ രണ്ട് കാരണങ്ങളാലാവാം.

    ഒന്ന്. അറിവില്ലായ്മ, അല്ലെങ്കില്‍ മനപ്പൂര്‍വ്വം തങ്ങളുടെ വാദങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം. ഇത് രണ്ടും തിരുത്തപ്പെടെണ്ട അസുഖങ്ങളാണ്.

    നീറ്റ്ചെയെ മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്; മിക്കവാറും ഈ ഗണത്തില്‍ പെടുന്ന എല്ലാ ദാര്‍ശനികന്മാരും പെടും അതില്‍. ഉപദേശിക്കുന്നവന് പ്രയോഗവത്ക്കാനാവാത്തത് മറ്റുള്ളവര്‍ക്ക് ഉപകാര പെടും എന്ന് കരുതുന്നത് വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല.

    ‘മതാനുയായികളുടെ‘മദ‘ ത്തിന്റെ കാരണം മതമല്ല. മതേതരന്മാരുടേ അനീതിയാണ്.- അവരാ മതവിശ്വാസികളായി എന്നതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പേരില്‍. ബീമാ പള്ളിയില്‍ 6 നിരപാരാധികളുടെ ജീവനെടുത്തത് ഏത് ഗണത്തില്‍ പെടും സമര്‍ത്ഥിക്കാമോ അണ്ണന്? ഇറാഖായാലും, അഫ്ഘാനിസ്ഥാനായാലും, ഫലസ്തീനായാലും തഥൈവ.

    ശാസ്ത്രീയതക്ക് ആരാണുത്തരാവാദി എന്നാണണ്ണാ ഞാന്‍ ചോദിച്ചത് 🙂 അണ്ണന്‍ ബറയുന്ന ബരിണാമ മാണോ? ആണോ എന്തൊരോ:-)

     
  23. - സാഗര്‍ : Sagar -

    May 22, 2009 at 17:10

    ഈ ഒരു ആവശ്യത്തില്‍ നിന്ന് കൊണ്ടാണ് സംഘടിത മതങ്ങള്‍ ചില നിയമങ്ങള്‍ ആവിഷ്കരിച്ചത് .

    സംഘടിത മതങ്ങള്‍ ?

    മതങ്ങള്‍ ??

    ദൈവമല്ലേ ???

     
  24. chithrakaran:ചിത്രകാരന്‍

    May 22, 2009 at 17:36

    ഈ ബ്ലോഗില്‍ വന്ന് മന്ദബുദ്ധികളായ ദൈവങ്ങളുടെ മഹത്വം ഉദ്ഘോഷിക്കാന്‍ സ്ഥലകാല ബോധമില്ലാത്ത മനുഷ്യര്‍ക്കേ കഴിയു.
    മതം ബുദ്ധിമാന്യത്തിനുള്ള മയക്കുമരുന്നായതുകൊണ്ടാണല്ലോ… നാം ഈ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിക്കുംന്പോഴും,
    പുരാതന വിഡ്ഡിത്വങ്ങളെ കൈവെടിയാന്‍
    അശക്തരാകുന്നത്. ഖുറാനിലും,ബൈബിളിലും,ഭഗവത്ഗീതേച്ചിന്റെ പുരാണഗ്രഥങ്ങളിലുമൊക്കെ ബ്ലോഗിനെക്കുറിച്ചും കംബ്യൂട്ടറിനെക്കുറിച്ചും എന്തൊക്കെയായിരിക്കും സൂചനകള്‍ നല്‍കിയിട്ടുള്ളത്..!!!

     
  25. Faizal Kondotty

    May 22, 2009 at 18:21

    ക്ഷമിക്കണം , ഒരു വശത്ത് ആളുകള്‍ കുറവ് ആയതിനാലും , ബാബു കാര്യങ്ങള്‍ പോസിറ്റീവ് ആയി എടുക്കുന്നത്നാലും ആണ് വീണ്ടും കമന്റുന്നത് , (കൊള്ളാം! കലക്കി ! നന്നായി എന്നൊക്കെ പറഞ്ഞാല്‍ നല്ല ആള്‍ ,ഒരു എതിര്‍ അഭിപ്രായം പറഞ്ഞാല്‍ ഇവിടെ (ബാബു ഒഴികെ) പലരും അത് അസഹിഷ്ണുതയോടെ എടുക്കുന്നു , പിന്നെ ആ പറഞ്ഞ ആള്‍ മന്ദബുദ്ധി, എതിരഭിപ്രായം പല്ലി വാല്‍ , ഇടമറുകിയന്‍് കാല ഘട്ടത്തില്‍ യുക്തിവാദികള്‍ ഇത്ര അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല , ഒരു നെഗറ്റീവ് പരിണാമം തന്നെ )

    ബാബു ഞാന്‍ പറഞ്ഞു വന്നത് ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ താരതമ്യേന കു‌ടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മു‌ല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം , ഇതിനൊരു പരിഹാരം എന്താണ് ? അവശേഷിക്കുന്ന നന്മയുടെ കേന്ദ്രങ്ങളായ വേദ ഗ്രന്ഥങ്ങളെ ഇടിച്ചു കാണിക്കലോ..?

    വര്‍ദ്ധിച്ചു വരുന്ന ഭ്രൂണഹത്യയും , വൃദ്ധസദനങ്ങളും കുറക്കാന്‍ യുക്തിവാദികളുടെ കയ്യില്‍ എന്ത് പരിഹാര ഫോര്‍മുല ആണ് ഉള്ളത്‌ ?വെറും പ്രാര്‍ത്ഥന ഉരുവിടാന്‍ മാത്രമല്ല വേദ ഗ്രന്ഥങ്ങള്‍ പറയുന്നത് മുകളിലത്തെ പോസ്റ്റില്‍ ഉദ്ധരിച്ച വാക്യങ്ങളും ഖുറാനില്‍ ഉണ്ട് എന്നാ കാര്യം മറക്കരുത്‌ . പ്ലീസ് ..

     
  26. suraj::സൂരജ്

    May 22, 2009 at 18:30

    കാലം അണ്ണാ,

    “ഉപദേശിക്കുന്നവന് പ്രയോഗവത്ക്കാനാവാത്തത് മറ്റുള്ളവര്‍ക്ക് ഉപകാര പെടും എന്ന് കരുതുന്നത് വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല.”ഇത് “മതാനുയായി”കള്‍ക്കും അവരുടെ പ്രവാചകന്മാര്‍ക്കും ആസാമിമാര്‍ക്കുമൊക്കെ ചേരുന്ന വിശേഷണമാണെന്ന് മറക്കണ്ട ;))

    “‘മതാനുയായികളുടെ‘മദ‘ ത്തിന്റെ കാരണം മതമല്ല. മതേതരന്മാരുടേ അനീതിയാണ്.- അവരാ മതവിശ്വാസികളായി എന്നതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പേരില്‍. “ഹാവൂ !!

    അപ്പോള്‍ ആ ‘അനീതി’കാരണമയിരിക്കുമല്ലോ അല്ലേ 2008ല്‍ മാത്രം പാകിസ്ഥാനില്‍ 3000ത്തോളം ജനങ്ങള്‍ പേര്‍ ചാവേര്‍ ആക്രമണങ്ങളില്‍ തെരുവുകളില്‍ എരിഞ്ഞു തീര്‍ന്നത് ? അവരൊക്കെ “പാവം മതവിശ്വാസികളെ പീഡിപ്പിക്കുന്ന” അന്യായമതേതരന്‍മാരായിരിക്കുമല്ലോ അല്ലേ ? മുംബൈയിലെ റെയില്വേസ്റ്റേഷന്‍ പരിസരത്തും താജ് ഹോട്ടലിലുമൊക്കെയായി വെടിയേറ്റ് വീണവര്‍ എന്തര് പീഡനമാണാവോ ഈ “പാവം മതവിശ്വാസികള്‍ക്ക്” നേരെ അഴിച്ചുവിട്ടിരുന്നത് ? കാശ്മീരിലെ “മതേതര” പണ്ഡിറ്റുകളുടെ “ഭയങ്കര” പീഡനം സഹിക്കാന്‍ വയ്യാതെയാണല്ലോ അവിടെയിപ്പം അവരു കുറ്റിയറ്റു പോയത്. World Trade Centerല്‍ ഇരുന്ന് ജോലിചെയ്തിരുന്ന, അമേരിക്കന്‍ സാമ്രാജ്യത്ത മോഹങ്ങളുമായോ സര്‍ക്കാരുമായോ ഒന്നും പുലബന്ധം പോലുമില്ലാതിരുന്ന ആയിരങ്ങള്‍, ഇടിച്ചുകയറ്റിയ പ്ലെയിനിലെ മനുഷ്യാത്മാക്കള്‍, ഇവരൊക്കെ “മദവിശ്വാസികളെ പീഡിപ്പിക്കുന്ന” അന്യായമതേതരക്കാരായിരുന്നല്ലോ അല്ലേ ?

    നീതിമാനായ, സര്‍വശക്തനായ, മറുപിള്ളയിലേക്കുള്ള രക്തയോട്ടം മുതല്‍ നഖത്തിന്റെ വളര്‍ച്ച വരെ നിയന്ത്രിക്കുന്ന പടച്ചവനോട് ഒന്നിടപെടാന്‍ പറ കാലമേ. ഇറാഖിലും അഫ്ഘാനിലും കാശ്മീരിലുമൊക്കെ ഒരു തീരുമാനമാകട്ട്. അതോ ഇനി പടച്ചവന്‍ ഗുഹയിലും മരുഭൂമിയിലും പൂജാമുറിയിലും നേരവും കാലവും നോക്കി പാത്തുപതുങ്ങിയേ വരൂ എന്നുണ്ടോ ?

    അല്ലാ, മുകളില്‍ ഫൈസല്‍ കൊണ്ടോട്ടി പറയുമ്പോലെ “ഭൂമിയിലെ തെറ്റുകള്‍ക്ക് വിചാരണ നടത്തപ്പെടുന്ന” നരകമെന്നൊരൈറ്റമുണ്ടെന്നു ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്നാത്തിനാ ‘മദം(തം) മൂത്ത’ ചാവേറുകള്‍ ? വിശ്വാസികളെ പീഡിപ്പിക്കുന്ന എല്ലാ “അനീതിമാന്മാരായ മതേതര” പരിഷകള്‍ക്കും അവിടെ കൈയ്യോടെ കിട്ടിക്കോളും എന്നിവിചാരിച്ച് മിണ്ടാതെ ഇരുന്നാല്പ്പോരേ ?

    ശാസ്ത്രീയതക്ക് ആരാണുത്തരാവാദി എന്നാണണ്ണാ ഞാന്‍ ചോദിച്ചത് 🙂 അണ്ണന്‍ ബറയുന്ന ബരിണാമ മാണോ?

    ഹേയ് അതിതുവരെ കാലത്തിനു മനസിലായില്യോ ? ‘ബരിണാമ’മൊന്നുമല്ല, നമ്മടെ ‘ഗ്രന്ധ’മാണ് ഗ്രന്ധം ! നമ്മട “ഗ്രന്ധ”മില്ലായിരുന്നുവെങ്കില്‍ ശാസ്ത്രമെന്താ ശാസ്ത്രീയതയെന്താ എന്നൊക്കെ ആരറിയുമായിരുന്നു ?! ഈ അടിക്കുന്ന കീബോഡ് വരെ ഗ്രന്ധം നോക്കി കണ്ടുപിടിച്ചതല്യോ !

     
  27. suraj::സൂരജ്

    May 22, 2009 at 18:35

    “മനുഷ്യന്റെ വ്യക്തി ജീവിതം നന്നാക്കി തീര്‍ക്കാന്‍ ആവശ്യമായ ഇത്തരം എത്രയോ നല്ല വചനങ്ങള്‍ ഉണ്ടായിട്ടും ബാബു എന്തോ കൊണ്ടു അവയെ കണ്ടില്ലെന്നു നടിക്കുന്നു ?” “…വെറും പ്രാര്‍ത്ഥന ഉരുവിടാന്‍ മാത്രമല്ല വേദ ഗ്രന്ഥങ്ങള്‍ പറയുന്നത്…”ശ്യൊ ബാബുമാഷേ, മാഷെന്താണ് ഇങ്ങനെ cherry picking നടത്തുന്നത് ? ചെറിപിക്കിംഗ് “ഗ്രന്ധ”ശാസ്ത്രകാരന്മാര്‍ക്ക് ശാസ്ത്രത്തെ എതിര്‍ക്കുമ്പം മാത്രം പ്രയോഗിക്കാനുള്ള പാശുപതാസ്ത്രമാണെന്ന് അറിയുല്ലേ മാഷിന്…. ഡോണ്ട് ഡൂ ഡോണ്ട് ഡൂ !! :))

    ഫൈസല്‍ കൊണ്ടോട്ടി പറയുന്ന വാചകങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വായിക്കാവുന്ന മനുഷ്യനന്മയ്ക്കും ശാന്തിക്കും സമാധാനത്തിനും വേണ്ടി ഇറക്കപ്പെട്ട, ചില ‘തങ്കപ്പെട്ട’ ഉദ്ധരണികള്‍ താഴെ:

    * സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്…

    * അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ നികുതി കൊടുക്കുന്നത് വരെ.” (ഖുര്‍ ആന്‍ 9: 28, 29)

    * എസ്രാ പ്രവാചകന്‍ ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മിശിഹാ ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു..

    * അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മറിയത്തിന്റെ മകനായ മിശിഹായെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്.

    * …നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല…

    * …സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ നബിയേ,പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന് ) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്…

    * യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.

    * തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു.

    * ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.

    * അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു…യഹൂദരില്‍ പെട്ടവരത്രെ ആ ശത്രുക്കള്‍. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.

    * …മറിയമിന്റെ മകനായ ഈശോ മിശിഹാ അല്ലാഹുവിന്റെ ദൂതനും, മറിയമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു.
    അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ‘ത്രിത്വം’ എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന് ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. (ഖുര്‍ ആന്‍ സൂറ 2, 3, 4,9 )
    മനുഷ്യരുടെ സ്നേഹസാഹോദര്യങ്ങളോടെയുള്ള ശാന്തമായ ജീവിതത്തിനുതകുന്ന ഈ വെളിപാടുകള്‍ വായിച്ചിട്ടാണല്ലോ ബിന്‍ ലാദനെയും സവാഹിരിയെയും പോലുള്ള ഋജുമാനസരായ മഹാമതികളുടെ ‘സ്കൂളില്‍’ നിന്ന് പിള്ളേരു പഠിച്ചിറങ്ങുന്നത്. പരമകാരുണികന്റെ കുദറത്ത് ! അല്ലാതെന്ത് പറയാന്‍ !

     
  28. അനില്‍@ബ്ലോഗ്

    May 22, 2009 at 20:02

    ഒരു ചര്‍ച്ചക്കായി അത്രയും പറഞ്ഞെന്നെ ഉള്ളൂ.
    🙂

    ഏതായാലും ഇവിടെ എങ്ങിനെ പുരോഗമിക്കുന്നു എന്ന് വീക്ഷിക്കാന്‍ കൌതുകമുണ്ട്.

     
  29. കൊട്ടോട്ടിക്കാരന്‍...

    May 22, 2009 at 21:02

    മതത്തെ അല്ലെങ്കില്‍ വിശ്വാസത്തെ പോസ്റ്റാക്കിയാല്‍ തരക്കേടില്ലാത്ത പ്രചാരം കിട്ടുമെന്നു മനസ്സിലായി !

     
  30. സി. കെ. ബാബു

    May 22, 2009 at 21:28

    Faizal Kondotty,

    ഫൈസൽ ചൂണ്ടിക്കാണിച്ചതുപോലുള്ള പ്രശ്നങ്ങൾ കൂടിയോ കുറഞ്ഞോ ഏതു് സമൂഹത്തിലുമുണ്ടു്. സങ്കീർണ്ണമായ അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിവിധ തുറകളിൽ അറിവും പരിശീലനവും നേടിയ മനുഷ്യരുടെ ഒരുമിച്ചുള്ള പരിശ്രമം കൊണ്ടേ സാധിക്കൂ. ഏതോ നാടോടി സമൂഹങ്ങളുടെയിടയിൽ ആയിരത്തഞ്ഞൂറോ രണ്ടായിരമോ വർഷങ്ങൾക്കു് മുൻപു് രൂപമെടുത്ത ഖുർആനോ ബൈബിളോ ഒന്നും ഇന്നത്തെ സാമൂഹികപ്രശ്നങ്ങളുടെ പരിഹാരത്തിനു് അനുയോജ്യമല്ല. അവ അതിനായി എഴുതപ്പെട്ടതുമല്ല.

    വിശ്വാസികൾ എന്നിട്ടും അവയിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം കാണുന്നുവെങ്കിൽ അതിനു് കാരണം അവ ഏതോ ദൈവത്തിൽ നിന്നും ലഭിച്ചതാണെന്ന, തലച്ചോറിൽ തുടച്ചുമാറ്റാനാവാത്തവിധം പതിഞ്ഞുപോയ, വിശ്വാസമാണു്. അതുപോലൊരു ദൈവം ഉണ്ടാവാൻ കഴിയില്ലെങ്കിൽ പിന്നെ ആ ഗ്രന്ഥങ്ങൾ അവനിൽ നിന്നും വന്നതാണെന്നു് പറയാനാവില്ലല്ലോ. അതു് തെളിയിക്കാനാണു് ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ ശുദ്ധമായ തെറ്റുകളോ നുണകളോ ആണെന്നു് ചൂണ്ടിക്കാണിക്കുന്നതു്. ബൈബിളിലും യേശുവിലും പുരാതനപിതാക്കളിലും മുഹമ്മദ്‌ വിശ്വസിച്ചിരുന്നു എന്നതിനു് എത്രയോ വാക്യങ്ങൾ ഖുർആനിൽ നിന്നും എടുത്തു് കാണിക്കാനാവും. ആ വേദഗ്രന്ഥങ്ങൾ ലഭിച്ചവർ (യഹൂദരും, ക്രിസ്ത്യാനികളും) അതിലെ ദൈവവചനങ്ങൾ തള്ളിക്കളഞ്ഞുവെന്നതാണു് പ്രധാനമായും മുഹമ്മദിനുള്ള പരാതി. അല്ലാതെ ബൈബിളിലേതു് ദൈവവചനങ്ങൾ അല്ല എന്നല്ല. അതായതു്, ബൈബിളിലെയോ ഖുർആനിലേയോ ഉള്ളടക്കത്തിൽ തെറ്റുകളും നുണകളും കണ്ടെത്തുക എന്നാൽ അതിനർത്ഥം അല്ലാഹു എന്നും വിളിക്കപ്പെടുന്ന യഹോവ എന്ന ദൈവം തെറ്റു് പറ്റാനാവാത്ത, സർവ്വശക്തനായ ഒരു ദൈവമല്ല എന്നല്ലാതെ മറ്റെന്താണു്? അത്തരം പൊരുത്തക്കേടുകളാണു് എന്റെ ഈ പോസ്റ്റിലും കഴിഞ്ഞ പോസ്റ്റിലുമൊക്കെ സംശയത്തിനിടയില്ലാതെ ഞാൻ തുറന്നുകാണിച്ചതു്.

    അതുകൊണ്ടു്, ലോകത്തിലെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ ഖുർആനുള്ള യോഗ്യതയായി അതു് സർവ്വശക്തനായ ഒരു ദൈവത്തിൽനിന്നും വന്ന നിത്യസത്യങ്ങളുടെ ക്രോഡീകരണമാണു് എന്ന കാരണമാണു് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ അതു് നിലനിൽക്കുന്നതല്ല. ഖുർആനിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിലെ ശരികൾ എടുത്തുകാണിക്കുകയല്ല, തെറ്റുകൾ തെറ്റുകളാണെന്നു് അംഗീകരിക്കുകയോ, അതല്ല ഇനി അവ ശരിയെങ്കിൽ അവ ശരിയെന്നു് സാമാന്യബുദ്ധിയെ ബോദ്ധ്യപ്പെടുത്താൻ ഉതകുന്ന വിധത്തിൽ ലോജിക്കലായ arguments കൊണ്ടു് തെളിയിക്കുകയോ ആണു് ചെയ്യേണ്ടതു്.

    ഏതാനും നല്ല വാക്യങ്ങൾ ഇല്ലാത്ത ഏതെങ്കിലും വേദഗ്രന്ഥമുണ്ടോ? ഖുർആനിൽ ഉള്ള നല്ലവാക്യങ്ങളുടെ ഇരട്ടി വാക്യങ്ങൾ ഒരു സത്യവേദഗ്രന്ഥത്തിൽ ഉണ്ടാവാൻ പാടില്ലാത്ത തരത്തിൽപെട്ടതായി അതിൽനിന്നും എടുത്തു് കാണിക്കാൻ എനിക്കു് കഴിയും. 114 അദ്ധ്യായങ്ങളിലായി നീണ്ടു് പരന്നു് കിടക്കുന്ന 6237 സൂക്തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പകർത്തി എഴുതിയതുകൊണ്ടു് വസ്തുതകൾക്കു് മാറ്റം വരുന്നില്ല. മൂന്നു് വാക്യങ്ങൾ മാത്രമുള്ളവ മുതൽ 286 സൂക്തങ്ങൾ വരെയുള്ള ‘അദ്ധ്യായങ്ങൾ! മൂന്നു് വാക്യങ്ങളെ ഒരദ്ധ്യായം എന്നു് വിളിക്കാമോ എന്നാർക്കറിയാം? എന്തുമാവട്ടെ, അദ്ധ്യായമെങ്കിൽ അദ്ധ്യായം! ഏറ്റവും നീളം കൂടിയ രണ്ടാം അദ്ധ്യായത്തിന്റെ പേരു് ഊഹിക്കാവുന്നതേയുള്ളു: “പശു”!

    ഒരു സത്യം തുറന്നു് പറയുന്നതിൽ ക്ഷമിക്കുക: എഴുതാൻ അറിയാവുന്ന ഒരുവനു് ഖുർആൻ പുതുക്കി എഴുതാനുള്ള ചുമതല നൽകുന്ന പക്ഷം, അതിലെ ആശയങ്ങൾക്കു് യാതൊരുവിധ വ്യത്യാസവും വരുത്താതെ, വായിക്കുന്നവനു് ഇപ്പോഴത്തേക്കാൾ എത്രയോ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകുന്ന വിധത്തിൽ അതിലെ സൂക്തങ്ങളുടെയും അദ്ധ്യായങ്ങളുടെയും എണ്ണം ഇപ്പോഴത്തേതിന്റെ നാലിലൊന്നായി ചുരുക്കാൻ സാധിക്കും. വാക്യങ്ങളുടെയും ആശയങ്ങളുടെയും തനിയാവർത്തനങ്ങൾ ഒഴിവാക്കി വാക്യങ്ങൾ ഒന്നു് റീയറേഞ്ച്‌ ചെയ്യേണ്ട കാര്യമേയുള്ളു. എഴുത്തിനു് ഒരു ഘടനയുണ്ടായാൽ പിടിക്കുന്നതു് വാലിലോ തലയിലോ എന്നു് മനുഷ്യനു് തിരിച്ചറിയാൻ കഴിയും. വായിക്കുന്നവനു് ഭ്രാന്തു് പിടിക്കാതിരിക്കും. നുണയെ സത്യമാക്കാൻ അതുകൊണ്ടും കഴിയില്ല. അതിനു് ദുരുദ്ദേശത്തോടുകൂടിയുള്ള തിരുത്തലുകൾ വഴിയേ സാധിക്കൂ. പക്ഷേ, അതു് ഇന്നത്തെക്കാലത്തു് രണ്ടായിരവും മൂവായിരവും വർഷങ്ങൾക്കു് മുൻപു് സാധിച്ചിരുന്ന അത്ര എളുപ്പം സാധിക്കുമോ എന്ന കാര്യം സംശയമാണു്.

     
  31. കാലം

    May 22, 2009 at 22:32

    സൂ‍രജണ്ണന്‍

    ഇത് “മതാനുയായി”കള്‍ക്കും അവരുടെ പ്രവാചകന്മാര്‍ക്കും ആസാമിമാര്‍ക്കുമൊക്കെ ചേരുന്ന വിശേഷണമാണെന്ന് മറക്കണ്ട ;))
    അണ്ണന്‍ ഇത്ര വേഗം പ്രതിരോധത്തിലായോ 😦

    ആരെന്നോ ഏതെന്നോ എന്തെരെന്നോ അറിയാത്ത കുറേ ചാവേറുക്രമങ്ങളെല്ലാം ഇപ്പോള്‍ ചില പ്രത്യേക മതാനുയായികളുടെ തലയായിലാണെന്നുള്ളത് … അത് കൊണ്ട് ഏറ്റവും കൂടുതല്‍ നഷ്ടമനുഭവിക്കുന്നതും അവര്‍ തന്നെയാണ്. എന്തിനും ഏതിനും ഒരു ന്യായീകരണം ആവശ്യമാണ്. സാമ്ര്യാജ്യത്വ തമ്പുരാക്കന്‍ മാര്‍ക്കും മതേതര ബ്രാന്തന്മാര്‍ക്കും അവര്‍ നടത്തുന്ന അക്രമണങ്ങളെ ന്യായീകരിക്കണ്ടെ. മുംബെയിലെയും പാകിസ്ഥാനിലെയും ആക്രമണത്തില്‍ ആരാണോ നേട്ടമുണ്ടാക്കുന്നത് അവര്‍ തന്നെയാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും എന്ന് ഏതൊരു സാമാന്യ യുക്തിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

    ശാസ്ത്രീയത എങ്ങെനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമറിയില്ലെങ്കില്‍ അണ്ണന്‍ അത് പറ. അറിയാത്തതിനെ അറിയില്ല എന്ന് പറയുന്നതല്ലെ അണ്ണാ അന്തസ്സ്. അല്ലാതെ കീബോഡിനെകുറിച്ച് ഗ്രന്ഥ ത്തില്‍ പറഞ്ഞില്ലല്ലോ എന്ന് പരാതി പറയലല്ല. ആരും വാദിക്കാത്തതും അസത്യങ്ങളുമായ കാര്യങ്ങള്‍ സ്വയം ചമച്ച് അതിനെതിരെ കസര്‍ത്ത് നടത്തുന്ന ഈ അണ്ണന്മാര്‍ക്ക് ഇത്രയൊക്കെ പറ്റൂ എന്ന് സമാധാനിക്കാനേ ഈ ‘കാല‘ ത്തിനിപ്പോള്‍ പറ്റൂ സൂരജ അണ്ണാ ..

    ‘ലാ‍ല്‍‘ സലാം! അണ്ണാ

     
  32. Amarghosh | വടക്കൂടന്‍

    May 23, 2009 at 07:27

     
  33. ജയരാജന്‍

    May 23, 2009 at 08:55

    “ദൈവികസ്നേഹം മനുഷ്യരിൽ എത്തിക്കുവാൻ ദൈവം തനിയെ വിചാരിച്ചാൽ അത്ര ശരിയാവില്ല എന്നതിനാൽ ദൈവത്തിന്റെ പ്രതിനിധിപ്പട്ടം കെട്ടിയ ചില ആത്മീയർ അവരുടെ വേദഗ്രന്ഥങ്ങളിലെ ആയിരക്കണക്കിനു് വാക്യങ്ങളിൽ നിന്നു് കേട്ടറിവുമൂലം തങ്ങൾക്കു് വേണ്ടപ്പെട്ടതെന്നു് മനസ്സിലാക്കിയിട്ടുള്ള മൂന്നേമുക്കാൽ വാക്യങ്ങൾ അവരുടെ ആത്മീയബ്ലോഗുകളിൽ ഛർദ്ദിച്ചുവയ്ക്കുന്നു” 🙂 തലയ്ക്കിട്ട് തന്നെയാണല്ലോ കൊട്ട്, ബാബുമാഷേ!

     
  34. Faizal Kondotty

    May 23, 2009 at 10:37

    ഈ വെളിപാടുകള്‍ വായിച്ചിട്ടാണല്ലോ ബിന്‍ ലാദനെയും സവാഹിരിയെയും പോലുള്ള ഋജുമാനസരായ മഹാമതികളുടെ ‘സ്കൂളില്‍’ നിന്ന് പിള്ളേരു പഠിച്ചിറങ്ങുന്നത്. പരമകാരുണികന്റെ കുദറത്ത് ! അല്ലാതെന്ത് പറയാന്‍ ! എന്റെ സൂരജ് അണ്ണാ .. ലോകത്ത് നാശം വിതച്ച രണ്ടു ലോക മഹായുദ്ധങ്ങള്‍ ഉണ്ടായല്ലോ .. അതില്‍ മതങ്ങള്‍ക്ക് എത്രമാത്രം പങ്കുണ്ടായിരുന്നു ? ശാസ്ത്രീയ കണ്ടുപിടുത്തമായ ആണവ ഉ‌ര്‍ജ്ജം ആറ്റം ബോംബ്‌ ആക്കി ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ചത് ഏതെങ്കിലും മത വിശ്വാസത്തിന്റെ പേരിലായിരുന്നു ? അത് എതിന്കിലും ശാസ്ത്ര വിശ്വാസത്തിന്റെ പേരിലായിരുന്നോ അണ്ണാ .? Hitler ഏതെങ്കിലും മതത്തിന്റെ വക്താവായിരുന്നോ ?

    അണ്ണാ ..മനുഷ്യന്‍ കലാപമുണ്ടാക്കണ മെന്നു തോന്നിയാല്‍ ഏതു രീതിയിലും ഉണ്ടാക്കും , അതിനു മതങ്ങള്‍ തന്നെ വേണമെന്നില്ല , ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ശാസ്ത്രം ഉത്തരവാദി അല്ലല്ലോ ..എന്നാ പിന്നെ മതങ്ങളെ വിട് അണ്ണാ …

    gap ല്‍ ദൈവത്തെ കേറ്റുന്നതിനെ പറ്റി അണ്ണന്‍ എന്തോരോ പറഞ്ഞു… അല്ല അണ്ണാ .. വിശദീകരിക്കാനാവാത്ത ഗാപ്പിലും നിരീശ്വര വാദം കേറ്റണം എന്ന് അണ്ണന്‍ എന്തിനിത്ര വാശി . ഗാപ്‌ , ഗ്യാപ്പായിട്ട് തന്നെ കെടക്കെട്ട് !

    ചില ബ്ലോഗ്‌ ശാസ്ത്രികള്‍ അവരുടെ ബ്ലോഗില്‍ കിടന്നു ഒരു പാടു ശാസ്ത്രിക്കും. അപൂര്‍ണ്ണമായ നിഗമനങ്ങള്‍ ആണെങ്കില്‍ പോലും സാര്‍വ്വ ലൌകിക സത്യം എന്ന നിലയില്‍ അങ്ങ് എഴുന്നള്ളിക്കും . ഇവര്‍ refer ചെയ്യുന്ന ബുക്സ് എഴുതിയവര്‍ അവരുടെ സിദ്ധാന്തങ്ങളുടെ difficulties അവര്‍ തന്നെ തങ്ങളുടെ ലേഖനങ്ങളില്‍ ഉള്കൊള്ളിച്ചിടുണ്ടാവും . പക്ഷെ ആധുനിക ബ്ലോഗ്‌ ശാസ്ത്രികള്‍്ക്ക് , അതൊന്നും കൊടുക്കാനുള്ള സ്പേസ് തങ്ങളുടെ ബ്ലോഗില്‍ ഉണ്ടാവില്ല . പിന്നെ കുറേപ്പേര്‍ വന്നു കലക്കി, കുലുക്കി എന്നൊക്കെ പറഞ്ഞാ വലിയ ചന്തോഷം , വല്ല കുറവും ചൂണ്ടിക്കാണിച്ചാല്‍ , പിന്നെ വലിയ പൊല്ലാപ്പായി ..! ഗ്രന്ഥ scientist ആയി ! ആടിനെ പട്ടിയാക്കിയാല്‍ പിന്നെ തല്ലി കൊല്ലാലോ.. ല്ലേ !

    ചില ബ്ലോഗ്‌ ശാസ്ത്രികള്‍ കണ്ണിന്റെ പരിണാമത്തെ പറ്റിയൊക്കെ സോഫ്റ്റ്‌വെയര്‍ വെച്ചും മറ്റുമുള്ള ലാബ്‌ പരീക്ഷങ്ങള്‍ ഉദ്ധരിക്കും , എന്നിട്ടു ഏതാനും കോശങ്ങള്‍ എങ്ങാനും പ്രകാശത്തോട് പ്രതികരിച്ചത് ഉദ്ധരിക്കും , എന്നിട്ടതിനു മള്‍ട്ടിപ്പിള്‍ ചെയ്തു ഹരിച്ചു കിഴിച്ച് അങ്ങിനെ കാലങ്ങള്‍ കൊണ്ട് കണ്ണ് ഉണ്ടായി എന്ന് സ്ഥാപിച്ചു കളയും , അതിനിടയില്‍ അല്പം ബ്രെയിന്‍ വര്‍ക്ക്‌ ചെയ്യുന്നവര്‍ കേറി അണ്ണാ രണ്ടു കണ്ണില്‍ നിന്നും വരുന്ന തലകീഴായ , ചെറിയ പ്രതിബിംബം , യഥാര്‍ത്ഥ വലിപ്പത്തില്‍ ഒന്നായി കാണിക്കാനുള്ള കഴിവ് തലച്ചോറിനു എങ്ങിനെയാ ലഭിച്ചത് എന്നൊന്നും ചോദിക്കരുത്‌ , പൊക്കി പൊക്കിയുള്ള കമന്റ്സില്‍ അഭിരമിച്ചിരിക്കുന്ന ബ്ലോഗ്‌ ശാസ്ത്രികള്‍്ക്ക് അതൊന്നും രസിക്കില്ല ..പിന്നെ പറഞ്ഞ ആള്‍ ഗ്രന്ഥ scientist ആയി .. ആടായി …പട്ടിയായി … എപ്പോ തല്ലി കൊന്നു എന്ന് ചോദിച്ചാ മതി .

     
  35. - സാഗര്‍ : Sagar -

    May 23, 2009 at 11:27

    മഴ എങ്ങനെ ഉണ്ടാകുന്നു?
    മിന്നല്‍ എങ്ങനെ ഉണ്ടാകുന്നു ?

    എന്നു തുടങ്ങിയുള്ള ചോദ്യങ്ങള്‍ക്കും പണ്ടു ശാസ്ത്രത്തിന്‌ ഉത്തരമില്ലായിരുന്നു 😦

    ഇപ്പോളോ … ?
    ഇല്ലെ? ഉണ്ടോ .?? ങെ.. ങെ.. ????

     
  36. സി. കെ. ബാബു

    May 23, 2009 at 12:06

    പിന്നെയും പറയേണ്ടിവരുന്നു: ഇവിടത്തെ വിഷയത്തിൽ നിൽക്കൂ ഫൈസൽ. പോസ്റ്റിൽ നിന്നുള്ള ചോദ്യങ്ങൾ ഒരിക്കൽ കൂടി:

    1. അല്ലാഹു സർവ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ?
    2. ഖുർആൻ അല്ലാഹു നൽകിയ വചനങ്ങളാണോ?
    3. ബൈബിൾ അല്ലാഹു നൽകിയ വചനങ്ങളാണോ?
    4. അല്ലാഹുവും യഹോവയും ഒന്നുതന്നെയോ?
    5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ?
    6. ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
    7. മൂസാ, ദാവൂദ്‌, സുലൈമാൻ, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
    8. ഈസാ എന്ന യേശുവിനെ അതുവരെ ‘പുരുഷനെ അറിയാത്ത’ മർയമിൽ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ?
    9. ഖുർആനിൽ വിശ്വസിച്ചാൽ മാത്രമേ മനുഷ്യനു് ‘രക്ഷ’ ലഭിക്കുകയുള്ളോ?
    10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുർആൻ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ?

    (ചോദ്യങ്ങൾ എവിടെയെങ്കിലും നിർത്തണം എന്നതുകൊണ്ടു് ഇവിടെ നിർത്തുന്നു. അല്ലാതെ ചോദ്യങ്ങൾ അവസാനിച്ചതുകൊണ്ടല്ല.)

    ഫൈസൽ ആദ്യം എന്റെ പോസ്റ്റുമായി ബന്ധപ്പെട്ട ഈ ചോദ്യങ്ങൾക്കു് മറുപടി പറയുക. അതിനുശേഷം നമുക്കു് മറ്റു് വിഷയങ്ങളിലേക്കു് കടക്കാം. ചർച്ചക്കു് മാത്രമല്ല, എന്തിനും വേണമല്ലോ ഒരു അടിത്തറ. സമയം ലാഭിക്കണമെന്നുണ്ടെങ്കിൽ ചോദ്യങ്ങളുടെ നമ്പരിട്ടിട്ടു് yes or no എന്ന ഉത്തരം പറഞ്ഞാലും ധാരാളം മതി. അതിനുശേഷം ഞാൻ എന്റെ മറുപടി പറയാം. പറഞ്ഞില്ലെങ്കിലോ എന്ന യാതൊരുവിധ മനഃപ്രയാസവും വേണ്ട.

    ഹിരോഷിമയും നാഗസാക്കിയും, കൊണ്ടോട്ടിയും കോടമ്പാക്കവും, കണ്ണിന്റെയും കാതിന്റെയും പരിണാമവും, ലോകമഹായുദ്ധവും അടുക്കളയുദ്ധവും, ശാസ്ത്രവും സാമൂഹികപ്രശ്നങ്ങളും, ആടും പട്ടിയും കൊട്ടത്തേങ്ങയും ഒക്കെ നമുക്കു് ചർച്ച ചെയ്യാം. ഒരു പ്രശ്നവുമില്ല.

    സൂരജിനോടു് ചോദിച്ച ചോദ്യങ്ങൾക്കു് സൂരജ്‌ മറുപടി പറയും. പറഞ്ഞില്ലെങ്കിൽ ഞാൻ പറയാം. പക്ഷേ, ആദ്യം ഞാൻ മുകളിൽ ചോദിച്ച, എന്റെ പോസ്റ്റുമായി ബന്ധമുള്ള, ചോദ്യങ്ങൾക്കു് മറുപടി പറയൂ. അതിനു് ഖുർആൻ ജ്ഞാനം മാത്രം മതി എന്നതിനാൽ ഫൈസലിനു് ‘ഇടതുകൈകൊണ്ടു്’ തീർക്കാവുന്ന പ്രശ്നമേയുള്ളു.

     
  37. Faizal Kondotty

    May 23, 2009 at 14:45

    ബാബു ഇതൊക്കെ അല്പം സീരിയസ് ആയി എടുക്കുന്നു എന്ന് തോന്നുന്നു , അതിനാല്‍ ഉത്തരം പറയാന്‍ ശ്രമിക്കാം ..
    (ഖുറാന്റെ അടിസ്ഥാനത്തില്‍ ) :- മനുഷ്യരെ അടക്കം പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം ഏകനാകുന്നു. അവനു മക്കളോ, ഇണയോ ആരും തന്നെയില്ല . അള്ളാഹു ( ദൈവത്തിന്റെ അറബി പദം) , ദൈവം , അങ്ങിനെ ഏതു പേരുകളിലും അവന്‍ അറിയപ്പെടാം (ഖുറാനില്‍ തന്നെ ധാരാളം പേരുകളില്‍ ദൈവത്തെ വിശേഷിപ്പിക്കുന്നുണ്ട് ) . ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെ അവന്റെ സദാ നിരീക്ഷണത്തില്‍ തന്നെയാണ് . ഭൂമിക്കു ഒരു അവസാനമുണ്ട് . പിന്നീട് മനുഷ്യരെ എല്ലാം പുനര്‍ സൃഷ്ടിക്കും ( ഒരിക്കല്‍ സൃഷ്ടിച്ചവന് രണ്ടാമത് സൃഷ്ടിക്കാന്‍ പ്രയാസമില്ലല്ലോ എന്ന് ഖുറാന്‍ ) . എന്നിട്ട് എല്ലാ മനുഷ്യരും വിചാരണക്ക് വിധേയമാകും . തിന്മ ചെയ്തവന്‍ അതവിടെ കാണും നന്മ ചെയ്തവന്‍ അതും . ഖുറാനില്‍ വിശ്വസിച്ചു
    എന്നത് കൊണ്ട് മാത്രം ഒരാള്‍ അവിടെ രക്ഷപ്പെടില്ല .നല്ല കര്‍മങ്ങള്‍ ഇല്ലെങ്കില്‍ അവന്റെ കാര്യം പോക്കാണ്
    ഖുറാന്‍ പറയുന്നു , 107 – അദ്ധ്യായം
    മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ ? അനാഥക്കുട്ടിയെ തള്ളികളയുന്നവനത്ര അത് ,
    പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍ .
    തങ്ങളുടെ നമസ്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരും , ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും , പരോപകാര വസ്തുക്കള്‍ തടയുന്നവരുമായ നമസ്ക്കാരക്കാര്‍്ക്ക് ആകുന്നു നാശം .
    90 – അദ്ധ്യായം (7-18)
    “അവനു നാം രണ്ടു കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തില്ലേ ,ഒരു നാവും രണ്ടു ചുണ്ടുകളും .
    തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
    എന്നിട്ടും ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല
    ആ മലമ്പാത എന്തെന്ന് നിനക്കറിയാമോ ?
    ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
    കുടുംബ ബന്ധമുള്ള അനാഥക്ക് ,അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യം ഉള്ള സാധുവിന്‌
    പുറമേ , വിശ്വസിക്കുകയും , ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും , പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില് അവന്‍ ആയിത്തീരുകയും ചെയ്യുക “.
    ഇത്തരം ധാരാളം നല്ല കര്‍മങ്ങള്‍ ചെയ്തന്കില്‍ മാത്രമേ രക്ഷ യുള്ളൂ എന്ന് ഖുറാന്‍ ഒരു പാട് സ്ഥലത്ത് വ്യക്തമാക്കുന്നുണ്ട് , ഖുറാന്‍ പറയുന്നു “അകാരണമായി ഒരാളെ വധിച്ചാല്‍ ഭൂമിയിലെ മുഴുവല്‍ ആളുകളെയും വധിച്ചതിനു തുല്യമാണ് “ വേറെ ഒരു സ്ഥലത്ത് പറയുന്നു ” ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ ലോകത്തെ മുഴുവന്‍ ആളുകളെയും രക്ഷിച്ച പുണ്യമാണ് ” എന്ന് .

     
  38. Faizal Kondotty

    May 23, 2009 at 14:46

    ദൈവം മനുഷ്യരില്‍ ആദ്യമായി സൃഷ്ടിച്ചത് ആദമിനെയാണ് . പിന്നീട് ഹവ്വയെ , അവരില്‍ നിന്ന് ഭൂമിയില്‍ മനുഷ്യരെ വ്യാപിപ്പിച്ചു . അങ്ങിനെ മനുഷ്യ സമൂഹങ്ങള്‍ക്കിടയില്‍ , നന്മയും സ്നേഹവും മറ്റും പഠിപ്പിക്കാന്‍ കാല കാലങ്ങളില്‍ അവന്‍ ഓരോ സമൂഹത്തിലെക്കും അവരില്‍ നിന്ന് തന്നെയുള്ള ആളുകളെ പ്രവാചകന്മാരായി നിയോഗിച്ചു . അങ്ങിനെ നിയമിച്ച ലക്ഷക്കണക്കിന്‌ പ്രവാചകന്മാരില്‍ പെട്ടവരാണ് ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ മൂസാ, ദാവൂദ്‌, സുലൈമാൻ, ഈസാ മുഹമ്മദ്‌ എന്നിവര്‍ .. അവേരേല്ലാം നല്ലവരായിരുന്നെന്നും അവര്‍ക്കര്‍ക്കുമിടയില്‍ വിവേചനം കല്പിക്കരുതെന്നാണ് ഖുറാന്റെ കല്പന . യേശു വിനെപ്പറ്റി ഖുറാന്‍ പറയുന്നത് . ആദമിനെ പ്പോലെ യാണ് യേശു , അതായത് മനുഷ്യരായി ആരും തന്നെ യേശു വിന്റെ പിതാവല്ല , അദാമിനെപ്പോലെ.

    ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ
    അദ്ധ്യായം 3: 42 to 49
    മാലാഖമാര്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക , മറിയമേ .. തീര്‍ച്ചയായും ദൈവം നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും , പരിശുദ്ധി നല്‍കുകയും , ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഏറ്റവും പരിശുദ്ധയായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു ……….
    മാലാഖമാര്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക മറിയമേ തീര്‍ച്ചയായും ദൈവം നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെ പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മറിയമിന്റെ മകന്‍ യേശു മിശിഹാ എന്നാണ് .അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും……… അവള്‍ (മറിയം )പറഞ്ഞു , എന്റെ രക്ഷിതാവേ , എനിക്ക് എങ്ങിനെയാണ് ഒരു കുട്ടിയുണ്ടാവുക , എന്നെ ഒരു മനുഷ്യനും സ്പര്ശിചിട്ടില്ലല്ലൊ .. അങ്ങിനെ തന്നെയാകുന്നു, താന്‍ ഉദേശിക്കുന്നത് ദൈവം സൃഷ്ടിക്കുന്നു . അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോടെ ഉണ്ടാകു‌ എന്ന് പറയുക മാത്രം ചെയ്യുന്നു , അപ്പോള്‍ അത് ഉണ്ടാകുന്നു . അവനു ദൈവം ഗ്രന്ഥവും ക്ജാനവും “തോറയും ” ഇന്ജീലും പഠിപ്പിക്കുകയും ചെയ്യും . ഇസ്രായീല്‍ സന്തതികളിലെക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും .
    ദൈവത്തെ സംബന്ധിച്ചെടുത്തോളം യേശുവിനെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു .(വി.ഖു 3:59)
    വേദക്കാരെ .. നിങ്ങള്‍ മത കാര്യത്തില്‍ അതിര് കവിയരുത് ദൈവത്തിന്റെ പേരില്‍ വാസ്തവമാല്ലത്തത് നിങ്ങള്‍ പറയുകയും ചെയ്യരുത്‌ …മറിയമിന്റെ മകനായ ഈശോ മിശിഹാ അല്ലാഹുവിന്റെ ദൂതനും, മറിയമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു.
    അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ‘ത്രിത്വം’ എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന് ) വിരമിക്കുക. ദൈവം ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്കൊരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവന്‍ എത്രയോ പരിശുദ്ധനത്രെ .ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്റെ യാകുന്നു . കൈകാര്യ കര്‍ത്താവായി ദൈവം തന്നെ മതി .(വി.ഖു 4:171).
    ഇതുദ്ധരിക്കാന്‍ കാരണം സൂരജ് ഈ വാക്യം മുറിച്ചാണ് ഇവിടെ ഇട്ടതു .

    ബൈബിള്‍ നെക്കുറിച്ച് പറയട്ടെ , പല പ്രവാചകന്മാര്‍ക്കും വേദ ഗ്രന്ഥം കിട്ടിയിടുണ്ട് . യേശുവിനും മോശക്കും കിട്ടിയിടുണ്ട് . എന്നാല്‍ ഇന്നത്തെ ബൈബിള്‍ മുഴുവനായും ദൈവിക വചനം ആണോ എന്നാ കാര്യത്തില്‍ വലിയ ഉറപ്പില്ല കാരണം മത്തായി , യോഹന്നാന്‍, മാര്‍കോസ്, ലുകോസ് എന്നിവര്‍ എഴുതിയതാണ് പുതിയ നിയമം എന്ന് അതില്‍ തന്നെ പറയുന്നുണ്ട് . മാത്രമല്ല ബൈബിള്‍ ന്റെ ഒറിജിനല്‍ രൂപം മു‌ല ഗ്രന്ഥം ( ഹിബ്രു ഭാഷയില്‍ ) ഇന്ന് ലഭ്യമല്ല എന്നാണ് എന്റെ അറിവ് . ഇന്ന് ഉള്ള ബൈബിള്‍ തന്നെ ഒരു പാട് സ്ഥലത്ത്‌ യേശു ഞാന്‍ പ്രവാചകനാണ്‌ എന്ന് പറയുന്നതായി കാണാം .
    ബാബു… ചോദ്യങ്ങള്‍ തുടരാം ..

     
  39. കാലം

    May 23, 2009 at 14:57

    ജബ്ബാര്‍ മാഷിന് ഇവിടെ സലാഹുദ്ദീന്‍ എന്ന ബ്ലോഗര്‍ ഏതാണ്ടിതുപോലൊരു സന്ദര്‍ഭത്തില്‍ കൊടുത്ത മറുപടിയുടെ ചിലഭാഗങ്ങളാണ് താഴെ. ചിന്തിക്കുന്നവര്‍ക്ക് ഒരു പക്ഷേ ഉപകരിച്ചേക്കാം.

    ……
    സ്വന്തം സമുദായത്തോട് ശത്രുത പുലര്‍ത്തുന്നവരോടു പോലും തെല്ലും അനീതി അരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.
    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌
    പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു
    സൂക്ഷ്മമായി അറിയുന്നവനാകുന്നു(5:8)

    പ്രവാചകന്റെ കാലത്ത് ബനൂസഫര്‍ ഗോത്രത്തില്‍പ്പെട്ട ഒരു മുസ്ലിം പടയങ്കി മോഷ്ട്ടിച്ചു. കാണാതായ പടയങ്കിയുടെ ഉടമസ്ഥന്‍ അന്വേഷണമാരംഭിച്ചതോടെ അയാളത് ഒരു ജൂതന്റെ വശം പണയം വെച്ചു.
    ഒടുവില്‍ കളവ് കന്ടു പിടിച്ചു. കേസ് പ്രവാചക സന്നിധിയിലെത്തി. അപ്പോള്‍ ജൂതന്‍ സംഭവത്തിന്റെ സത്യാവസ്ത വ്യക്തമാക്കി. എങ്കിലും മോഷ്ടാവ് അത് നിഷേധിച്ചു. കുറ്റം നിരപരാധിയായ
    ജൂതന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. അയാളുടെ ബന്ധുക്കളും അയാളെ പിന്താങ്ങി. അവര്‍ പറഞ്ഞു: “ഇവനൊരു ജൂതനാണ്. സത്യത്തെയും സത്യപ്രബോധനത്തെയും നിഷേധിക്കുന്ന ഇവന്റെ
    വാക്കൊരിക്കലും വിശ്വസനീയമല്ല. വിശ്വസികളായ ഞങ്ങളുടെ വാദത്തിന്നാണു വില കല്പിക്കേണ്ടത്“
    സമൂഹവും സാഹചര്യത്തെളിവുകളും എല്ലാം ജൂതന് എതിരായതിനാല്‍ നബി തിരുമേനിയുടെ മനസ്സു പോലും അങ്ങോട്ട് ചായുകയായിരുന്നു. എങ്കിലും വിധി പ്രസ്ഥാവിച്ചിരുന്നില്ല. അതിനു മുന്ബേ
    ഖുര്‍ആന്‍ അദ്ധേഹത്തിന്റെ നിരപരാധിത്വം അനാവരണം ചെയ്യുകയും യഥാര്‍ഥ കുറ്റവളിയെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെ ജൂതന്നനുകൂലമായി വന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെ
    വയിക്കാം.

    “നിനക്ക്‌ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌.
    അല്ലാഹുവോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
    അവര്‍ ജനങ്ങളില്‍ നിന്ന്‌ ( കാര്യങ്ങള്‍ ) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന്‌ ( ഒന്നും ) ഒളിച്ചുവെക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍
    രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
    ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക്‌ വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ തര്‍ക്കിക്കാന്‍ ആരാണുള്ളത്‌? അല്ലെങ്കില്‍ അവരുടെ
    കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക? “
    (4:105-109)

    ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട്‌ അത്‌ ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ്‌ ചെയ്തിരിക്കുന്നത്‌.
    (4:112)

    ഇതര മതവിഭാഗങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ അടിസ്ഥാനം ഖുര്‍ ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു.

    മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും
    നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു (60:8)

    തീര്‍ച്ചയായും താങ്കള്‍ യുക്തി ഉപയോഗിച്ചു തന്നെ കാര്യങ്ങള്‍ പഠിക്കുക : അതാണ് ഖുര്‍ ആനും അവശ്യപ്പെടുന്നതും

     
  40. Faizal Kondotty

    May 23, 2009 at 15:40

    “വിശ്വസിച്ചവരോ യഹൂദ മതം സ്വീകരിച്ചവരോ , ക്രിസ്തവരോ സാബികളോ ആരാവട്ടെ , ദൈവത്തിലും അന്ത്യ ദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട് , അവര്‍ക്ക്‌ ഭയപ്പെടെണ്ടതില്ല . അവര് ദു:ഖികേണ്ടി വരികയുമില്ല” (വി.ഖു .2:62)

    “പറയുക : ദൈവത്തിലും ഞങ്ങള്‍ക്ക്‌ അവതരിക്കപ്പെട്ടതിലും(ഖുറാന്‍ ) , അബ്രഹാം, ഇസ്മായീല്‍, ഇസഹാക്ക് , യാഹ്കൂബ്‌, യാക്കോബ് സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിക്കപ്പെട്ടതിലും , മൂസാക്കും , യേശുവിനും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ രക്ഷിതാവില്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .അവര് ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല .ഞങ്ങള്‍ ദൈവത്തിനു കീഴ്പെട്ടവരാകുന്നു “.(വി.ഖു 3.84)

    മറ്റു മത വിഭാഗങ്ങളോട് നല്ല നിലയില്‍ വര്തിക്കണം എന്ന് തന്നെ യാണ് ഖുറാന്‍ പറയുന്നത് , ഇങ്ങോട്ട് ആക്രമണത്തിനു വരാത്തിടത്തോളം . ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ

    “മത കാര്യത്തില്‍ നിങ്ങളോടെ യുദ്ധം ചെയ്യാതിരിക്കുകയും , നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറ താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം , നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും , നിങ്ങളവരോട് നീതി കാണിക്കുന്നതും ദൈവം നിങ്ങളെ വിലക്കുന്നില്ല . തീര്‍ച്ചയായും ദൈവം നീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു” .

    “മത കാര്യത്തില്‍ നിങ്ങളോടെ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും , നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോടെ മിത്രി കാണിക്കുന്നത് ദൈവം നിരോദിക്കുന്നത്. വല്ലവരും അവരോടെ മൈത്രി ബന്ധം പുലര്‍ത്തുന്ന പക്ഷം അവര് തന്നെയാകുന്നു അക്രമകാരികള്‍” .(വി.ഖു (60:8,9)

    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌
    പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു
    സൂക്ഷ്മമായി അറിയുന്നവനാകുന്നു(5:8)

     
  41. സി. കെ. ബാബു

    May 23, 2009 at 15:54

    ഫൈസൽ കൊണ്ടോട്ടി,

    ഫൈസൽ ഖുർആൻ ഗൗരവത്തിലല്ല എടുക്കുന്നതെന്ന ധാരണ ഉണ്ടായിരുന്നെങ്കിൽ ഞാൻ മറുപടി പറയുകയില്ലായിരുന്നു. അതു് പോട്ടെ.

    ഖുർആനും ബൈബിളും ഞാൻ വായിച്ചിട്ടുണ്ടു്. അതെന്നെ വായിച്ചു് കേൾപ്പിക്കണ്ട. എന്റെ ചോദ്യങ്ങൾക്കു് ഫൈസലിനുള്ള മറുപടിയാണു് എനിക്കു് വേണ്ടതു്, കഴിയുമെങ്കിൽ അക്കമിട്ടുതന്നെ. അതാണു് ഞാൻ ഉദ്ദേശിച്ചതും, എന്റെ തുടർചർച്ചക്കു് ആവശ്യവും. അതുകൊണ്ടു് ഒരിക്കൽ കൂടി എന്റെ ചോദ്യങ്ങൾക്കു് ശരിയോ തെറ്റോ എന്ന രൂപത്തിലുള്ള മറുപടി പ്രതീക്ഷിക്കുന്നു.

    പുതിയ നിയമത്തെപ്പറ്റി സംശയം പ്രകടിപ്പിച്ച സ്ഥിതിക്കു്:
    പുതിയനിയമമുണ്ടായതിനു് ഏകദേശം അഞ്ഞൂറു് വർഷങ്ങൾക്കു് ശേഷം മുഹമ്മദിനു് ഉണ്ടായ വെളിപാടുകളിൽ അതിന്റെ ആധികാരിതയെപ്പറ്റിയുള്ള സംശയം അല്ലാഹു മുഹമ്മദിനെ അറിയിക്കാതിരുന്നതു് രസാവഹമായി തോന്നുന്നു.

     
  42. Faizal Kondotty

    May 23, 2009 at 16:37

    ബാബു .. പലരുടെയും വിചാരം ഖുറാന്‍ ഒരുമിച്ചു ഇറക്കപ്പെട്ടു എന്നാണ് . എന്നാല്‍ ഖുറാനിലെ വചനങ്ങള്‍ 23 വര്‍ഷത്തിനിടയില്‍ പലപ്പോള്‍ ആയി ഇറങ്ങിയതാണ് . അതിനാല്‍ തന്നെ പല സന്ദര്‍ഭങ്ങള്‍ക്കും ഉള്ള പരിഹാരവും അതില്‍ നിര്‍ദേശിച്ചതായി കാണാം . ഉദാഹരത്തിനു മദ്യ നിരോധം . മദ്യത്തെ ക്കുറിച്ച് ആദ്യം ഇറങ്ങിയ വചനം അതില്‍ ദോഷമാണ് നന്മയെക്കാള്‍ കൂടുതല്‍ എന്നായിരുന്നു , പിന്നീട് പ്രാര്‍ത്ഥന വേളയില്‍ മദ്യപിക്കരുത് എന്ന വചനം ഇറങ്ങി . പിന്നീടാണ് സമ്പൂര്‍ണ നിരോധനം വന്നത് , അത് പോലെ യുദ്ധ സന്ദര്‍ഭത്തില്‍ പല വചനങ്ങളും ഇറങ്ങിയിടുണ്ട് ,

    ബാബു വിന്റെ അറിവിലേക്കായി ഒരു കാര്യം കൂടി , പ്രവാചകന്റെ കാലത്തെ യുദ്ധത്തിലെല്ലാം കൂടി ആകെ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ് , പ്രവാചകനെ പുറത്താക്കിയ മക്കയില്‍ പ്രവാചകന്‍ തിരിച്ചു വന്നു കീഴടക്കുന്നത്‌ ഒരു രക്ത ച്ചൊരിച്ചിലും ഇല്ലാതെയാണ് , ആ ദിവസത്തെ പ്രതികാരത്തിന്റെ ദിനം എന്ന് കൂട്ടത്തില്‍ ആരോ വിശേഷിപ്പിച്ചപ്പോള്‍ വിട്ടുവീഴ്ചയുടെ ദിവസം എന്നാണ് പ്രവാചകന്‍ ആ ദിനത്തെ വിശേഷിപ്പിച്ചത്‌ .ബാബു കാര്യങ്ങള്‍ റിയല്‍ സെന്‍സില്‍ എടുക്കുമെന്ന് കരുതുന്നു .

    ബാബു ചോദിച്ച ചോദ്യത്തിനുത്തരം എല്ലാം ഞാന്‍ ഖുറാന്‍ ഉദ്ധരിച്ചു പറഞ്ഞല്ലോ .. ഇനി നമ്പര്‍ ഇട്ടു വേണമെങ്കില്‍ തരാം , ചുരുക്കി തന്നെ .

    ബൈബിളില്‍ കൈ കടത്തി എന്ന് ഖുറാന്‍ വ്യക്തമായി പറഞ്ഞിടുണ്ടല്ലോ .. ബാബു അത് വായിച്ചിട്ടില്ലേ ..?
    ബൈബിള്‍ ലില്‍ പല ആളുകളുടെയും രചനയ്ണ്ട് എന്ന് അവര്‍ തന്നെ പറയുന്നതാണല്ലോ ഉദാ : മാര്‍ക്കോസ് , ലുകൊ , യോഹന്നാന്‍ , st.പോള്‍ . etc..

     
  43. സി. കെ. ബാബു

    May 23, 2009 at 17:34

    “ഇനി നമ്പര്‍ ഇട്ടു വേണമെങ്കില്‍ തരാം , ചുരുക്കി തന്നെ.”

    അത് മാത്രമേ വേണ്ടൂ – കഴിയുമെങ്കിൽ.

     
  44. Faizal Kondotty

    May 23, 2009 at 19:20

    2. ഖുർആൻ അല്ലാഹു നൽകിയ വചനങ്ങളാണോ? (yes, സംശയമെന്തു , നമ്മുടെ ചര്‍ച്ചയുടെ base തന്നെ ഇതല്ലേ )

    3. ബൈബിൾ അല്ലാഹു നൽകിയ വചനങ്ങളാണോ?
    ദൈവം യേശുവിനും മോശെക്കും വേദം നല്കിയിടുണ്ട് ( തൌറാത്ത് , ഇന്‍ജീല്‍ ), എന്നാല്‍ ഇന്നു കാണുന്ന ബൈബിള്‍ ലില്‍ മനുഷ്യരുടെ ധാരാളം ലിഖിതങ്ങള്‍ ഉണ്ട് , യേശു മരിച്ചതിനു ശേഷമാണ് പൗലോസ്‌ ലേഖനങ്ങള്‍ എഴുതിയത്‌ ബൈബിളില്‍ .അതിനാല്‍ ഇന്നത്തെ ബൈബിള്‍ പൂര്‍ണമായും ദൈവ പ്രോക്തമാണെന്ന് പറയുക വയ്യ

    4. അല്ലാഹുവും യഹോവയും ഒന്നുതന്നെയോ? ( ഏക ദൈവത്തെ ഒരു പാട് പേരില്‍ വിളിക്കാം , ബൈബിള്‍ ദൈവത്തെ യഹോവ എന്നാണ് പല സ്ഥലത്തും പരിചയപ്പെടുത്തുന്നത് . അതിനാല്‍ ഒന്ന് തന്നെ എന്ന നിഗമനത്തില്‍ എത്താം . പക്ഷെ ബൈബിള്‍ പറയുന്നതെല്ലാം ഇസ്ലാം അംഗീകരിക്കുന്നില്ല, കാരണം കൈ കടത്തല്‍ തന്നെ , മാത്രമല്ല മൂല കൃതി , ഹിബ്രു ഭാഷയില്‍ ഉള്ളത്‌ ഇപ്പോള്‍ ഇല്ല എന്നാണ് എന്റെ അറിവ് . പരിഭാഷ മാത്രമേ ഉള്ളു‌ )

    . 5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ? (yes)
    6. ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ? പ്രവാചകന്മാരായി അംഗീകരിക്കുന്നു (ഖുറാന്‍ വചനങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു ).
    7. മൂസാ, ദാവൂദ്‌, സുലൈമാൻ, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ? (yes)(ഖുറാന്‍ വചനങ്ങള്‍ ഞാന്‍ ഉദ്ധരിച്ചു ).

    8. ഈസാ എന്ന യേശുവിനെ അതുവരെ ‘പുരുഷനെ അറിയാത്ത’ മർയമിൽ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ?
    yes, ഇതിനെ കുറിച്ച് ഖുറാന്‍ എന്ത് പറയുന്നു എന്നത് ഞാന്‍ മുമ്പത്തെ കമന്റില്‍ പറഞ്ഞിടുന്റ്റ്‌ ,( യേശു വിനെപ്പറ്റി ഖുറാന്‍ പറയുന്നത് . ആദമിനെപ്പോലെ യാണ് യേശു , അതായത് മനുഷ്യരായി ആരും തന്നെ യേശു വിന്റെ പിതാവല്ല , ആദമിനെപ്പോലെ . ഒരു പ്രവാചകനും സത് വൃത്തനും ആണ് അദ്ദേഹം , അദ്ദേഹത്തിന്റെ മാതാവ് മറിയം ,ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഏറ്റവും പരിശുദ്ധയായി ദൈവം തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു )

    9. ഖുർആനിൽ വിശ്വസിച്ചാൽ മാത്രമേ മനുഷ്യനു് ‘രക്ഷ’ ലഭിക്കുകയുള്ളോ?
    ഖുറാനില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം രക്ഷ കിട്ടില്ല , നല്ല കര്‍മങ്ങള്‍ വേണം ഇതും ഞാന്‍ ഒരു പാട് ഖുറാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു . ഏക ദൈവത്തില്‍ വിശ്വസിക്കുകയും , സത്കര്‍മങ്ങള്‍ ചെയ്യുകയും ,ചീത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും രക്ഷ ഉണ്ട് എന്നാണ് ഖുറാന്‍ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്‌ , ഖുറാന്‍ വാക്യങ്ങള്‍ ഞാന്‍ മുകളില്‍ ഉദ്ധരിച്ചു

    10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുർആൻ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ?
    അക്രമി യല്ലെങ്ങില്‍ സൗഹൃദം ആകാം , മാത്രമല്ല നന്മ ചെയ്തു കൊടുക്കുകയും അവരോടെ അങ്ങേയറ്റം നീതി പാലിക്കുകയും വേണം .

    ഇങ്ങോട്ട് ആക്രമണത്തിനു വരാത്തിടത്തോളം മറ്റു മത വിഭാഗങ്ങളോട് നല്ല നിലയില്‍ വര്തിക്കണം എന്ന് തന്നെ യാണ് ഖുറാന്‍ പറയുന്നത് , . ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ

    “മത കാര്യത്തില്‍ നിങ്ങളോടെ യുദ്ധം ചെയ്യാതിരിക്കുകയും , നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറ താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം , നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും , നിങ്ങളവരോട് നീതി കാണിക്കുന്നതും ദൈവം നിങ്ങളെ വിലക്കുന്നില്ല . തീര്‍ച്ചയായും ദൈവം നീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു” .

    “മത കാര്യത്തില്‍ നിങ്ങളോടെ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും , നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോടെ മിത്രി കാണിക്കുന്നത് ദൈവം നിരോധിക്കുന്നത് . വല്ലവരും അവരോടെ മൈത്രി ബന്ധം പുലര്‍ത്തുന്ന പക്ഷം അവര് തന്നെയാകുന്നു അക്രമകാരികള്‍” .(വി.ഖു (60:8,9)

    ഒന്നാമത്തെ ചോദ്യത്തിനുത്തരം ഞാന്‍ ഇനി പറയാം, പക്ഷെ ഇത്രയും ചോദ്യങ്ങള്‍ക്ക് ഉത്തരം ആയോ ഇല്ലെയോ എന്ന് പറയണം .also feel free to ask ur doubts and of course i welcome ur comments

     
  45. Faizal Kondotty

    May 23, 2009 at 19:33

    അനുബന്ധം :
    9. ഖുർആനിൽ വിശ്വസിച്ചാൽ മാത്രമേ മനുഷ്യനു് ‘രക്ഷ’ ലഭിക്കുകയുള്ളോ?
    ഖുറാനില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം രക്ഷ കിട്ടില്ല , നല്ല കര്‍മങ്ങള്‍ വേണം ഇതും ഞാന്‍ ഒരു പാട് ഖുറാന്‍ വാക്യങ്ങള്‍ മുഖേന ഉദ്ധരിച്ചു ( വി.ഖു 107 അദ്ധ്യായം 1 to 7) അത് പോലെ 90 – അദ്ധ്യായം (7-18)

    മാത്രമല്ല ഏക ദൈവത്തില്‍ വിശ്വസിക്കുകയും , സത്കര്‍മങ്ങള്‍ ചെയ്യുകയും ,ചീത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും രക്ഷ ഉണ്ട് എന്നാണ് ഖുറാന്‍ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്‌

    “വിശ്വസിച്ചവരോ യഹൂദ മതം സ്വീകരിച്ചവരോ , ക്രിസ്തവരോ സാബികളോ ആരാവട്ടെ , ദൈവത്തിലും അന്ത്യ ദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട് , അവര്‍ക്ക്‌ ഭയപ്പെടെണ്ടതില്ല . അവര് ദു:ഖികേണ്ടി വരികയുമില്ല” (വി.ഖു .2:62)

    “പറയുക : ദൈവത്തിലും ഞങ്ങള്‍ക്ക്‌ അവതരിക്കപ്പെട്ടതിലും(ഖുറാന്‍ ) , അബ്രഹാം, ഇസ്മായീല്‍, ഇസഹാക്ക് , യാഹ്കൂബ്‌, യാക്കോബ് സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിക്കപ്പെട്ടതിലും , മൂസാക്കും , യേശുവിനും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ രക്ഷിതാവില്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .അവര് ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല .ഞങ്ങള്‍ ദൈവത്തിനു കീഴ്പെട്ടവരാകുന്നു “.(വി.ഖു 3.84)

     
  46. J K

    May 23, 2009 at 19:33

    Faizal Kondotty,

    എന്തിന്റെ അടിസ്ഥാനത്തിലാണ് ഖുര്‍ ആന്‍ അള്ളാഹു നല്‍കിയ വചനങ്ങളാണ് എന്ന് താങ്കള്‍ പറയുന്നത്?
    മനുഷ്യര്‍ക്ക്‌ എഴുതാന്‍ കഴിയാത്തായി എന്താണ് ഖുര്‍ ആനില്‍ ഉള്ളത്? ജസ്റ്റ്‌ സംശയം.. അധിക്ഷേപമല്ല..ഉത്തരം തന്നാല്‍ കൊള്ളാം

     
  47. ea jabbar

    May 23, 2009 at 20:04

    ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഫൈസല്‍ കൊണ്ടോട്ടിയുടെ ചോദ്യത്തിനു മറുപടി

     
  48. സത

    May 23, 2009 at 20:12

    പ്രിയ Faizal Kondotty,
    ~~9. ഖുർആനിൽ വിശ്വസിച്ചാൽ മാത്രമേ മനുഷ്യനു് ‘രക്ഷ’ ലഭിക്കുകയുള്ളോ?
    ഖുറാനില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം രക്ഷ കിട്ടില്ല , നല്ല കര്‍മങ്ങള്‍ വേണം ഇതും ഞാന്‍ ഒരു പാട് ഖുറാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു . ഏക ദൈവത്തില്‍ വിശ്വസിക്കുകയും , സത്കര്‍മങ്ങള്‍ ചെയ്യുകയും ,ചീത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും രക്ഷ ഉണ്ട് എന്നാണ് ഖുറാന്‍ പറയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്‌ , ഖുറാന്‍ വാക്യങ്ങള്‍ ഞാന്‍ മുകളില്‍ ഉദ്ധരിച്ചു~~

    അപ്പോള്‍ പല ദൈവങ്ങളില്‍ വിശ്വസിക്കുന്നവരുടെ കാര്യം? ഏക ദൈവം ‘അല്ലാഹു’ മാത്രം ആണോ? അതായത്, യേശുവും കൃഷ്ണനും ഒന്നും ഇതില്‍ പെടില്ലേ? വേറെ ദൈവങ്ങളില്‍ വിശ്വസിച്ചു സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുടെ കാര്യം? അറിയാന്‍ ചോദിക്കുന്നതാണ് കേട്ടോ..കളിയാക്കുകയല്ല..
    നന്ദി.

     
  49. - സാഗര്‍ : Sagar -

    May 24, 2009 at 07:20

    ഫൈസല്‍,
    ഖുര്‍-ആനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമെ താങ്കള്‍ വിശ്വസിക്കുകയുള്ളോ ?

    ഹദീസുകളില്‍ റസൂല്‍ പറഞ്ഞിരിക്കുന്നതായിയുള്ളവയും വിശ്വസിക്കുമോ?

    സി.കെ,
    ഓഫ് ടോപിക് ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക..

     
  50. ചെറിയപാലം

    May 24, 2009 at 09:06

    ഫൈസൽ,

    ചിന്താശേഷി ഒരു പുക്തിവാദത്തിനും അടിയറവെക്കാത്തവരുമായി സംവദിക്കുന്നതായിരിക്കും ഉത്തമം.ബുദ്ധിയും,മനസ്സും സീൽ ചെയ്ത് വിട്ടവരെക്കുറിച്ച് ഖുർആനിൽ തന്നെ സൂചനയില്ലേ…

    വിമർശനത്തിനു മുൻപ് ഒരു ലഘുപഠനം പോലും നടത്താതെയുള്ള ചിലരുടെ സംശയങ്ങൾക്ക് എങ്ങനെ മറുപടി നൽകിയാലും അവർ പിന്നെയും സംശയങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും.
    ————————-

    സത,

    ഏക ദൈവം ‘അല്ലാഹു’ മാത്രം ആണോ? ‘ഏക’ദൈവത്തിൽ പിന്നെ എത്ര ദൈവം വേണം? ഈ പ്രപഞ്ച്ചത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തി. ആ ശക്തിയെ ചിലർ അല്ലാഹുവെന്നും, കർത്തവെന്നും,ഈശ്വരനെന്നും,കടവുൾ എന്നും പോരിട്ടു വിളിച്ചാൽ ആ ശക്തിയുടെ ഏകത്വത്തിൽ വ്യത്യാസം വരുമൊ? ഇല്ല.
    യോശു അഥവാ ഈസാ, അതുപോലെ ഇസ്രായീലെരുടെ മോശാ അഥവാ മൂസാ ഇവരെയൊന്നും ദൈവമായി കണക്കാൻ ഖുർആനിന്റെ അടുസ്ഥാനത്തിൽ സാധ്യമല്ല. ഇവരെയൊക്കെ ഖുർആൻ പരിചയപ്പെടുത്തുന്നത് ദൈവദൂതന്മാരായാണ്. കാലക്രമേണ ജനങ്ങളാണ് അവർക്ക് ദൈവത്വം കൽ‌പ്പിച്ചുകൊടുത്തത്,അതും അവർ പോലും അറിയാതെ.
    അർജ്ജുനന് ഗീതോപതേശം ചൊല്ലികൊടുക്കുന്ന കൃഷ്ണനെ ഒരു ദൂതനായി കണക്കാൻ മാത്രമേ കഴിയൂ.‘ഒരു താകീതുകാരൻ കടന്നു പോകാത്ത ഒരു സമുദായവുമില്ല‘ എന്ന ഖുർആൻ വചനത്തിന്റെ അടിസ്ഥാനത്തിൽ പുരാതനമായ സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശ്മെന്ന നിലക്ക് ഇന്ത്യയിലും പ്രവാചകന്മാർ വന്നിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അവരിൽ പെട്ടവനാകാം കൃഷ്ണൻ ചിലപ്പോൾ അല്ലാതെയുമാവാം. ദൈവത്തിങ്കൽ നിന്ന് മനുഷ്യർക്ക് പ്രത്യേകമായ സന്ദേശങ്ങൾ അവതരിപ്പിക്കപ്പെടുന്നുവെന്ന വിശ്വാസം ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്നവെന്ന് ശ്രുതി സങ്കൽ‌പ്പം തന്നെ വ്യക്തമാക്കുന്നു.കൃഷ്ണൻ ദൈവമായി അവതരിച്ച് വന്നതാണെന്ന് വിശ്വാസത്തിനും അടിസ്ഥാനമില്ല.

    ആശംസകൾ

     
  51. സി. കെ. ബാബു

    May 24, 2009 at 09:47

    ഫൈസൽ കൊണ്ടോട്ടി,

    ചർച്ചക്കു് ഒരു ഫ്രെയിം ഇല്ലെങ്കിൽ കാര്യങ്ങൾ കാടുകയറും. 6300-ഓളം ഖുർആൻ സൂക്തങ്ങളും, 39 പുസ്തകങ്ങളുള്ള പഴയനിയമത്തിലേയും, 27 പുസ്തകങ്ങളുള്ള പുതിയനിയമത്തിലേയും വാക്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും കോപ്പി ചെയ്തുകൊണ്ടിരുന്നാൽ സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ മറ്റു് പ്രയോജനം ഒന്നുമില്ല. അതിനിടയിൽ “ചാടിക്കളിക്കെട കൊച്ചുരാമാ, ആടിക്കളിക്കെട കൊച്ചുരാമാ” എന്നരീതിയിൽ അല്ലാഹുവിനു് വേണ്ടി കുരങ്ങുകളി നടത്തി ‘ബരണിപ്പാട്ടു്’ പാടുന്ന ‘മലക്കുകൾ’ വേറെയും! ഇതൊന്നും പോരാത്തതിനു് ബിഗ്‌-ബാംഗും, ക്വാണ്ടം ഫിസിക്സും, ജെനറ്റിക്സും, ലോകത്തിലുള്ള മറ്റു് മുഴുവൻ ശാസ്ത്രശാഖകളിലേയും വിവരങ്ങളും വേദഗ്രന്ഥങ്ങളിൽ ഉണ്ടു് എന്ന വാദവുമായി വരുന്ന ചില ദൈവശാസ്ത്രജ്ഞരും! അതു് പറയുന്നവർ അധികവും ഈ വിവരങ്ങളുടെ പൊട്ടും പൊടിയും ഏതെങ്കിലും ‘കല്യാൺജി ആനന്ദ്ജി’ യിൽ നിന്നും കേട്ടറിവു് മാത്രമുള്ളവരും കൂടി ആവുമ്പോൾ ചിത്രം പൂർത്തിയായി. അങ്ങനെയൊന്നും ഒരു ചർച്ചയും അർത്ഥപൂർണ്ണമായി നടത്താൻ ആവില്ല.

    അതുകൊണ്ടു് വേദഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് സാമാന്യമായ മനുഷ്യബുദ്ധിക്കു് നിഷേധിക്കാനാവാത്തവിധത്തിൽ പറഞ്ഞു് മനസ്സിലാക്കാൻ ഒരു ഫ്രെയിമിനുള്ളിൽ, ഒരു ചട്ടക്കൂട്ടിനുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടു് ശ്രമിച്ചാലേ സാധിക്കൂ. അതിനു് തിരഞ്ഞെടുക്കുന്ന ഫ്രെയിം മതങ്ങളുടെ അടിസ്ഥാനനിഗമനങ്ങളായാൽ പിന്നെ സാധാരണഗതിയിൽ ആർക്കും പരാതിയുടെ ആവശ്യവുമില്ല. അതിനായാണു് ദൈവവും വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട പത്തു് ചോദ്യങ്ങൾ തിരഞ്ഞെടുത്തതു്. അവയ്ക്കു് ഫൈസൽ നൽകിയ മറുപടികൾ ബൈബിളിലേയും ഖുർആനിലേയും വർണ്ണനകളുമായി ഇന്നത്തെ മനുഷ്യരുടെ ശരാശരിബുദ്ധിയുടെ വെളിച്ചത്തിൽ താരതമ്യം ചെയ്തു് തെറ്റാണെന്നു് തെളിയിക്കപ്പെട്ടാൽ യഹോവ/അള്ളാഹു എന്ന ഒരു ദൈവം ഉണ്ടാവാൻ കഴിയില്ലെന്നും അതുകൊണ്ടു് ആ ഗ്രന്ഥങ്ങളും ആ ദൈവത്തിൽ നിന്നും ഉണ്ടായതാവില്ലെന്നും സമ്മതിക്കാതെ തരമില്ല. അതുകൊണ്ടു് ദൈവവിശ്വാസികൾ വിശ്വാസപരമായ കാര്യങ്ങളിലെ അവരുടെ ശീലം പോലെ ഉടനടി അതൊക്കെ ‘കയ്യും മൊത്തി’ സമ്മതിക്കുമെന്നോ, അംഗീകരിക്കുമെന്നോ അർത്ഥവുമില്ല.

    ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചാൽ തന്നെ വലിയ കാര്യം. ദൈവം വലിയവനാണു്, ദൈവം നാളെ എന്താണു് ചെയ്യാൻ പോകുന്നതെന്നു് ദൈവത്തിനു് മാത്രമേ അറിയാവൂ മുതലായ ഏതു് പാതാളമറുതയ്ക്കും പറയാൻ കഴിയുന്ന കാര്യങ്ങൾ ആയിരക്കണക്കിനു് വാക്യങ്ങളിലൂടെ നിരത്തിപ്പരത്തി എഴുതാൻ ഇതു് ഖുർആനോ ബൈബിളോ അല്ല, ഒരു ചെറിയ ബ്ലോഗ്‌ മാത്രമാണു്. ആശയങ്ങൾ ചുരുക്കി എഴുതുകയേ നിവൃത്തിയുള്ളു. ഏതെങ്കിലുമൊരു ‘സനാതനസത്യം’ തേടുന്നവർക്കു് വേണ്ടതൊന്നും ഇതിലില്ല. അങ്ങനെയുള്ളവർ വെറുതെ വായിച്ചു് സമയം കളയാതിരുന്നാൽ അവർക്കു് കൊള്ളാം.

    ചോദ്യങ്ങളും മറുപടികളും ഓരോന്നോരോന്നായി എടുത്തു് നോക്കാം. കമന്റ്‌ ബോക്സിൽ ഒതുങ്ങണമെന്നതിനാലും, എന്റെ സമയം മറ്റുചില കാര്യങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ നിർബന്ധിതനാണെന്നതിനാലും ഭാഗം ഭാഗമായി എഴുതാനാണു് ശ്രമിക്കുന്നതു്. പ്രതികരിക്കണമെങ്കിൽ അതു് എന്റെ മറുപടി പൂർണ്ണമായതിനുശേഷം ആവാം. പ്രതികരണങ്ങൾ ഇവിടത്തെ ഫ്രെയിമിനുള്ളിൽ നിൽക്കുന്നതാവണം എന്ന ഒരു നിബന്ധനയേ ഉള്ളു. അതിന്റെ കാരണം ആദ്യം സൂചിപ്പിച്ചു. അടുത്തതിൽ പോയിന്റുകളിലേക്കു് കടക്കാം.

     
  52. ചെറിയപാലം

    May 24, 2009 at 10:47

    വായിൽ തോന്നിയതൊക്കെ വിളീച്ച് പറയാൻ ഇവിടെ കോതക്ക് മാത്രമല്ല ദൈവ ബ്ലോഗികളല്ലാത്തവർക്കും, അല്ലെങ്കിൽ ‘ഭോഗികൾക്കും’ പറ്റില്ലേ.. ഇതൊരു ചെറിയ ‘ബ്ലോഗ്’ മാത്രമല്ലേ….
    ഈ ബൂലോകത്ത് മാത്രം കണ്ണും നട്ടിരിക്കുന്നവർ ഒന്ന് ഭൂലോകത്തേക്ക് കൂടി നോക്കിയെങ്കിൽ! അവരിൽ ചിലർക്കെങ്കിലും ബോധ്യപ്പെട്ടേനെ.. ഈ ബൂലോകത്തേക്കാൾ കൂടുതൽ വിശ്വാസികളായ ‘വിഡ്ഡികൾ’ ഈ ഭൂലോകത്തുണ്ടല്ലോ എന്ന്!!!!

     
  53. സി. കെ. ബാബു

    May 24, 2009 at 10:56

    ചെറിയപാലം,

    ഇനിയെന്റെ ബ്ലോഗിൽ കമന്റ്‌ ചെയ്താൽ അതു് ഞാൻ ഡിലീറ്റ്‌ ചെയ്യും. ഇതു് അറിവിനായി.

     
  54. സത

    May 24, 2009 at 11:27

    ഫൈസല്‍, ചെറിയ പാലം,
    നിങ്ങള്‍ ഖുര്‍ആന്‍ മാത്രം അവലംബിച്ച് മാത്രം സംവദിക്കുന്നതാണ് ചര്‍ച്ച മുന്‍പോട്ടു പോവാന്‍ തടസമായി നില്‍ക്കുന്നത്. ഒരു സാദാരണ മനുഷ്യന്റെ സംശയങ്ങള്‍ ചോദിക്കട്ടെ?
    ഒന്ന്- നിങ്ങള്‍ ജനിച്ചത്‌ ഇസ്ലാം വിശ്വാസി അല്ലായിരുന്നു എന്ന് സങ്കല്‍പ്പിക്കുക, അങ്ങനെ ആയിരുന്നെങ്കില്‍ ഇതേ പോലെ ചിന്തിക്കുമായിരുന്നോ? അപ്പോള്‍ ഒരുപക്ഷെ, ബൈബിള്‍/ഗീത താങ്കള്‍ അടിസ്ഥാനപ്പെടുതില്ലായിരുന്നോ?
    രണ്ടു- ഖുര്‍ആന്‍ വചനങ്ങള്‍ ദൈവം തന്നതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്?
    മൂന്നു-സ്വന്തം വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ ‘വിശ്വാസം’ അടിസ്താനമാക്കുമ്പോള്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെ വിമര്‍ശിക്കാന്‍ ‘യുക്തി’ ഉപയോഗിക്കുന്നു?
    ഉത്തരം പ്രതീക്ഷിക്കുന്നു..
    നന്ദി.

     
  55. സി. കെ. ബാബു

    May 24, 2009 at 11:54

    സത,

    ചെറിയപാലം മുകളിൽ പറഞ്ഞപോലുള്ള ‘യുക്തിപരമായ’ കമന്റുകൾ എന്റെ ബ്ലോഗിൽ ഞാൻ ആഗ്രഹിക്കുന്നില്ല. വസ്തുനിഷ്ഠമായി, പ്രതിപക്ഷബഹുമാനത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നുള്ളവർക്കു് സ്വാഗതം. തെരുവുനാടകങ്ങൾ അരങ്ങേറാനുള്ള സ്ഥലമല്ല ഇതു്.

     
  56. kadathanadan

    May 24, 2009 at 12:10

    C K ബബു വിന്ന് താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോൾ ത്തന്നെ ഒരഭിപ്രായം ഇടണം എന്ന് കരുതിയിരുന്നു.അപ്പോഴേക്കും താങ്കൾ ഉദ്ദേശിച്ചതിൽ നിന്നും വ്യതിചലിച്ച്‌ ചർച്ച വേറൊരു വഴിക്ക്‌ നീങ്ങുകയാണെന്ന് തോന്നുന്നു.ഈ ചർച്ചയിൽ ഞാൻ പങ്കെടുക്കുന്നില്ല.സി കെ ബാബു ചൂണ്ടിക്കാട്ടിയ ചില കാരണങ്ങളോടൊപ്പം മറ്റു ചില കാരണങ്ങൾ കൂടി …..പ്രചരണങ്ങൾ കൊണ്ട്‌ മനുഷ്യന്റെ സ്വഭാവം നന്നാക്കിയെടുത്ത്‌ സമത്വ പൂർണ്ണമായ ഒരു സമൂഹ മുണ്ടാക്കാമെന്ന് ഞാൻ കരുതുന്നില്ല.സമൂഹത്തിൽ നിലവിലുള്ള അനീതികൾക്കും, അക്രമങ്ങൾക്കും, മർദ്ദന-ചൂഷണങ്ങൾക്ക്‌ മെല്ലാം വസ്തു നിഷ്ട മായ ചിലകാരണങ്ങൾ ഉണ്ട്‌ എന്ന് താങ്കൾ കരുതുന്നപോലെ ഞാനും കരുതുന്നു.ഏതാനും വ്യക്തികളുടെ ദുർവ്വാസനകൾ കൊണ്ടല്ല ,അനീതിയും അക്രമങ്ങളും,മർദ്ദന-ചൂഷണങ്ങളും രൂപം കൊള്ളുന്നതും നിലനിന്ന് പോരുന്നതും. വസ്തുനിഷ്ടമായ ഈ സാഹചര്യങ്ങൾ ഇല്ലാതാക്കാതെ ഐശ്യര്യവും സമത്വവും നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയില്ല.അനിതിയും അക്രമവും മർദ്ദന-ചൂഷണങ്ങളില്ലാത്ത പൂർണ്ണ സമഭാവനയോടെ പ്രവർത്തിക്കുന്ന ഒരു ഭാവിലോകത്തെ ക്കുറിച്ചു ചിന്തിച്ച്‌ സ്വപ്നം കാണുന്ന ചിന്തകന്മാരും പ്രവാചകന്മാരും എത്രയോ നൂറ്റാണ്ടുകളായി തങ്ങളുടെ ആശയങ്ങളും ആഗ്രഹങ്ങളും പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്‌.ബുദ്ധബഗവാൻ,കൃസ്തുദേവൻ,മുഹമ്മദ്നബി മുതലായ പ്രവാചകരും ഇവർക്ക്‌ പുറമെ ഗ്രീക്ക്‌ തത്വ ചിന്തകനായ പ്ലേറ്റോവിന്റെ റിപ്പബ്ലിക്ക്‌,ഇംഗ്ലിഷ്ചിന്തകനായ തോമസ്സ്‌ മൂറിന്റെ ഉട്ടോപ്യ,കൂടാതെ സെയ്ന്റ്‌ സൈമൺ,റോബർട്ട്‌ ഓവൻ,ഫ്യൂറിയേ ഇവരുടെ ശിഷ്യഗണങ്ങളെല്ലാം മനുഷ്യ സ്നേഹപരമായ ഈ ആശയങ്ങൾ പ്രചരിപ്പിക്കുകയും അവക്കൊത്തു ജീവിക്കാൻ അനുയായികളെ പഠിപ്പിക്കുകയും ചെയ്തു പോന്നിട്ടുണ്ട്‌.അതുകൊണ്ടൊന്നും നാളിതുവരെ സമൂഹത്തിനകത്തുള്ള അനീതിക്കും അക്രത്തിന്നും മർദ്ദന-ചൂഷണങ്ങൾക്ക അറുതി വരുത്താൻ കഴിഞ്ഞില്ല എന്ന് ഓർമ്മപ്പെടുത്തുന്നു.ലോക മുള്ള കാലത്തോളം മറക്കാൻ കഴിയാത്ത മൂന്ന് നൂറ്റാണ്ട്‌ നീണ്ടു നിന്ന 11 യുദ്ധങ്ങളീലൂടെ അരങ്ങേറിയ മഹത്തായ”കുരിശ്‌ യുദ്ധം”.കൊല്ലപ്പെട്ടവരുടെ എണ്ണം കൊണ്ടും സമാനതകളില്ലാത്തതാണ് .ഓർമ്മകളുണ്ടായിർക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

     
  57. സി. കെ. ബാബു

    May 24, 2009 at 12:43

    kadathanadan,

    മനുഷ്യസ്നേഹികൾ ഇടപെട്ടില്ലെങ്കിൽ ‘മതസ്നേഹികൾ’ കുരിശുയുദ്ധങ്ങൾക്കോ അതിനേക്കാൾ ക്രൂരമായ നടപടികൾക്കോ ഇന്നും പ്രാപ്തരാണു്. അതാണു് ഭ്രാന്തൻ വിശ്വാസത്തിന്റെ ശക്തി. അറിയുന്ന മനുഷ്യനേക്കാൾ അറിയാത്ത ദൈവത്തെ സ്നേഹിക്കാൻ മനുഷ്യൻ തീരുമാനിക്കുന്നതിലെ ‘യുക്തി’!

    രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിൽ ഏതാനും ദശാബ്ദങ്ങൾ സ്വൈര്യമായിരുന്നു. ഇപ്പോൾ അവിടെയും ഇവിടെയുമായി ‘ലോകരക്ഷകർ’ മുളപൊട്ടാൻ തുടങ്ങിയിട്ടുണ്ടു്. പക്ഷേ അതിനെതിരായ ശബ്ദങ്ങളും ഉയരുന്നുണ്ടു് എന്നതാണു് അൽപമെങ്കിലും ആശക്കു് വക നൽകുന്നതു്.

     
  58. സി. കെ. ബാബു

    May 24, 2009 at 13:14

    (കമന്റ്‌-2)

    Faizal Kondotty,

    അല്ലാഹു സർവ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ എന്ന എന്റെ ഒന്നാമത്തെ ചോദ്യത്തിനു് മറുപടി കണ്ടില്ല. എങ്കിലും ‘ആണു്’ എന്നായിരിക്കും മറുപടി എന്നു് ഞാൻ കരുതുന്നു. അല്ലെങ്കിൽ പിന്നെ എന്തു് ദൈവം? എന്തു് വിശ്വാസം? ഇനി, ‘അല്ല’ എന്നാണു് മറുപടി എങ്കിൽ പറയുക. എങ്കിൽ ഈ ചർച്ച ഇവിടെ വച്ചേ അവസാനിപ്പിക്കാവുന്നതേയുള്ളു. അല്ലാഹു സർവ്വശക്തനും പൂർണ്ണനും തെറ്റു് പറ്റാത്തവനും ആണെങ്കിൽ മാത്രമേ അവന്റേതെന്നു് പറയപ്പെടുന്ന വേദഗ്രന്ഥങ്ങളിലെ വിവരണങ്ങളിലെ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചു് അവ അല്ലാഹുവിൽ നിന്നും വരുന്നതല്ല എന്നു് തെളിയിക്കാനാവൂ. ആ ചോദ്യത്തിന്റെ ലക്ഷ്യം അതായിരുന്നു. അതുകൊണ്ടു് അതിന്റെ മറുപടി പ്രധാനവുമായിരുന്നു.

    ഒന്നാം ചോദ്യത്തിനുള്ള ഫൈസലിന്റെ മറുപടി ‘ആണു്’ എന്നായിരിക്കും എന്ന ധാരണയിലാണു് ഞാൻ തുടരുന്നതു്.

    ഇനി, രണ്ടാം ചോദ്യം. ഖുർആൻ അല്ലാഹു നൽകിയ വചനങ്ങളാണോ? ഫൈസലിന്റെ മറുപടി വ്യക്തമായും ‘അതേ’ എന്നു്. നല്ലകാര്യം. അതിനർത്ഥം, അതു് പൂർണ്ണമായും ദൈവത്തിന്റെ വചനങ്ങളാണു്. മാനുഷികമായ ഒരു കൂട്ടിച്ചേർക്കലുകളും അതിൽ നടന്നിട്ടില്ല. അതായതു്, ഖുർആനിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ അതിനുത്തരവാദി ഒരു കാരണവശാലും മനുഷ്യരല്ല, അല്ലാഹു തന്നെയാണു്. അതും അറിഞ്ഞിരിക്കേണ്ടതു് തുടർന്നുള്ള ചർച്ചയ്ക്കു് ആവശ്യമാണു്. കാരണം, ഒന്നാം ചോദ്യത്തിൽ പറഞ്ഞപോലെ തെറ്റു് പറ്റാത്തവനായ അല്ലാഹുവിന്റേതു് മാത്രമായ വചനങ്ങളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയെന്നാൽ, അതുവഴി അല്ലാഹുവിന്റെ ‘തെറ്റു് പറ്റായ്മ’ തന്നെ അസാധു ആവുകയാണു് ചെയ്യുന്നതു്. അതുവഴി അല്ലാഹു തെറ്റു് പറ്റാത്തവനല്ല എന്നു് വരും. തെറ്റു് പറ്റുക എന്നതു് മാനുഷികതയുടെ, അഥവാ, അപൂർണ്ണതയുടെ സ്വഭാവമാണു്. താൻ നൽകിയ വചനങ്ങളിൽ തെറ്റുകളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിൽ അതു് നൽകിയവൻ ഒരിക്കലും സമ്പൂർണ്ണൻ ആയിരിക്കേണ്ട ഒരു ദൈവമാവാൻ വഴിയില്ല. ആ വചനങ്ങൾ ഒരു മനുഷ്യസൃഷ്ടി മാത്രമേ ആവാൻ കഴിയൂ. അതുകൊണ്ടുതന്നെ, അല്ലാഹുവിനു് നൽകപ്പെടുന്ന മഹത്വവും, സമ്പൂർണ്ണതയും, പ്രപഞ്ചനിർമ്മാതാവും നിയന്ത്രകനുമെന്ന സ്ഥാനവുമെല്ലാം അതോടെ വിലയില്ലാതാവും.

     
  59. സി. കെ. ബാബു

    May 24, 2009 at 13:25

    (കമന്റ്‌-3)

    Faizal Kondotty,

    മൂന്നാമത്തെ ചോദ്യം: ബൈബിൾ അല്ലാഹു നൽകിയ വചനങ്ങളാണോ? ഫൈസലിന്റെ മറുപടി: “ദൈവം യേശുവിനും മോശെക്കും വേദം നൽകിയിട്ടുണ്ടു്. (തൗറാത്ത്‌, ഇൻജീൽ). എന്നാൽ ഇന്നു കാണുന്ന ബൈബിളിൽ മനുഷ്യരുടെ ധാരാളം ലിഖിതങ്ങൾ ഉണ്ടു്. യേശു മരിച്ചതിനു് ശേഷമാണു് പൗലോസ്‌ ലേഖനങ്ങൾ എഴുതിയതു് ബൈബിളിൽ. അതിനാൽ ഇന്നത്തെ ബൈബിൾ പൂർണ്ണമായും ദൈവപ്രോക്തമാണെന്നു് പറയുക വയ്യ.”

    ബൈബിൾ രണ്ടു് ഭാഗമാണെന്നറിയാമല്ലോ. പഴയനിയമവും (old testament) പുതിയനിയമവും (new testament). യേശുവിനു് ശേഷമുള്ള പുതിയനിയമം പഴയനിയമത്തിലെ യഹോവയുടെ വാഗ്ദത്തങ്ങളുടെ പൂർത്തീകരണമായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. യേശു സ്വന്തമായി ഒന്നും എഴുതിയിട്ടില്ല. ആ അർത്ഥത്തിൽ പുതിയനിയമം മുഴുവൻ യേശുവിന്റെ ശിഷ്യന്മാരായിരുന്ന മനുഷ്യരുടെ സൃഷ്ടികളാണു്. ഇസ്ലാം ചെയ്യുന്നപോലെതന്നെ ക്രിസ്ത്യാനികളും പഴയനിയമത്തെ അംഗീകരിക്കുന്നു. കൃത്യമായ അർത്ഥത്തിൽ, മോശെയുടേതെന്നു് വിളിക്കപ്പെടുന്ന ബൈബിളിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങൾ (Torah, Pentateuch) – യഹോവ ഇസ്രായേൽ ജനതക്കു് നൽകിയ ദൈവികവെളിപാടുകൾ.

    gospel (Evangelium) എന്ന വാക്കിനു് സുവിശേഷം (good story/good news) എന്ന അർത്ഥമേയുള്ളു. പുതിയനിയമത്തിലെ ആദ്യത്തെ നാലു് പുസ്തകങ്ങളായ സുവിശേഷങ്ങളെ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്ന പേരുകൾ നൽകി വിളിക്കുന്നതുകൊണ്ടു് അതു് നിർബന്ധമായും അവർ എഴുതിയതാണെന്ന അർത്ഥമില്ല. (പുതിയനിയമത്തിന്റെ ഉത്ഭവചരിത്രം കൂടി ഇപ്പോൾ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ല.) എഴുതിയതാരാണെങ്കിലും നാലു് സുവിശേഷങ്ങളും, അപ്പൊസ്തലപ്രവർത്തികളും, പലരുടെ ലേഖനങ്ങളും, വെളിപാടും ഉൾക്കൊള്ളുന്നതാണു് ബൈബിളിലെ പുതിയനിയമം. അതിൽ തീർച്ചയായും തിരുത്തലുകൾ നടന്നിട്ടുണ്ടു്. പക്ഷെ അത്തരം തിരുത്തലുകളെപ്പറ്റി യേശുവിനു് 570 വർഷങ്ങൾക്കു് ശേഷം ജനിച്ച മുഹമ്മദിനു് നാൽപതാം വയസ്സു് മുതലുണ്ടായ വെളിപാടുകളിൽ അല്ലാഹുവോ ദൂതനോ എന്തുകൊണ്ടു് വെളിപ്പെടുത്തിക്കൊടുത്തില്ല എന്നതു് ന്യായമായി ആർക്കും തോന്നാവുന്ന ഒരു സംശയമാണു്. “ഇൻജീലിന്റെ അനുയായികൾ അല്ലാഹു അവതരിപ്പിച്ചതനുസരിച്ചു് വിധി കൽപിക്കട്ടെ.” (5: 47) എന്നു് ഖുർആനിൽ പറയുന്ന സ്ഥിതിക്കു് അതിൽ ഒരു കൈകടത്തൽ നടന്നതിനെപ്പറ്റി മുഹമ്മദിനു് അറിവുണ്ടായിരുന്നില്ല എന്നു് വ്യക്തം. ഖുർആനെ പുതിയനിയമത്തേക്കാൾ ഉയർത്തിക്കാണിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു തെളിവുമായേനെ അതു് എന്നതിനാൽ അറിയാമായിരുന്നെങ്കിൽ ആ വസ്തുത മറച്ചുപിടിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നുമില്ല. പ്രത്യേകിച്ചും ‘സത്യം മാത്രം’ ആയ ഒരു ഗ്രന്ഥത്തിൽ അതു് നീതീകരിക്കാനുമാവില്ല. ‘ഇൻജീൽ’ നൽകിയതു് അല്ലാഹുവെന്നു് മുഹമ്മദിനു് വെളിപാടു് ലഭിക്കുന്നുണ്ടു്. പക്ഷേ, അതിൽ മനുഷ്യർ കൈകടത്തൽ നടത്തിയിട്ടുണ്ടെന്നു് എന്തുകൊണ്ടോ വെളിപാടു് ഉണ്ടാകുന്നില്ല. ആധുനിക ബൈബിൾ പഠനങ്ങളാണു് അത്തരം ‘മായം ചേർക്കലുകൾ’ ആദ്യമായി വെളിച്ചത്തു് കൊണ്ടുവന്നതു്. അതു് സ്വാഭാവികമായും മുഹമ്മദിന്റെ കാലത്തു് അജ്ഞാതമായിരുന്നല്ലോ.

    ഇനി, അതിന്റെയെല്ലാം പേരിൽ പുതിയനിയമം ഒഴിവാക്കിയാലും, ഇവിടത്തെ ആവശ്യത്തിനു് ബൈബിളിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങളും (‘തൗറാത്ത്‌’, Torah), അതിലെ കഥകളും, ആദം മുതൽ യേശു വരെയുള്ള കഥാപാത്രങ്ങളും, അവയെപ്പറ്റി ഖുർആനിൽ പേരെടുത്തു് പറഞ്ഞു് നടത്തുന്ന പരാമർശ്ശങ്ങളും ധാരാളം മതി. “തീർച്ചയായും നാം തന്നെയാണു് തൗറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നതു്.” … (5: 44) എന്ന ഖുർആൻ വാക്യം Torah അല്ലാഹുവിന്റെ അവതരണമാണെന്നതിന്റെ വ്യക്തമായ തെളിവാണു്. പോരെങ്കിൽ ഇതുകൂടി: (നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങൾക്കു് അവതരിപ്പിക്കപ്പെട്ടതി (ഖുർആൻ) ലും, ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികൾ എന്നിവർക്കു് അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം) തിലും, മൂസായ്ക്കും, ഈസായ്ക്കും മറ്റു് പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നു് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിനു് കീഴ്പെട്ടവരാകുന്നു.” – (3: 84) യഹോവ/അല്ലാഹു തന്നെയാണു് തൗറാത്ത്‌ നൽകിയതു് എന്നു് ഇസ്ലാം അംഗീകരിക്കുന്നുണ്ടു് എന്ന വസ്തുത മാത്രമേ ഇവിടത്തെ തുടർ ചർച്ചകൾക്കു് ആവശ്യമുള്ളു. അതു് നമുക്കു് ലഭിച്ചു. തുടർന്നുള്ള പോയിന്റുകൾ അടുത്തതിൽ.

     
  60. Faizal Kondotty

    May 24, 2009 at 13:32

    ബാബു , താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വളരെ ചുരുക്കി തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് , കൂടുതല്‍ ശ്രദ്ധിക്കാം , താങ്കള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നില്ല എന്നതും പ്രതിപക്ഷ ബഹുമാനം പാലിക്കുന്നു എന്നതും താങ്കളുടെ വലിയ ഒരു ഗുണമാണ് . i really appreciate it .
    ബാബു സമയം എടുത്ത് അഭിപ്രായം പറഞ്ഞാല്‍ മതി .ചര്‍ച്ച ഒരു ദിവസം കൊണ്ട് തീര്‍ക്കണം എന്നൊന്നുമില്ലല്ലോ .. take your own time , എല്ലാത്തിനും എന്റെ ഭാഗത്ത് നിന്നും പരിപൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു .

    സത .. ഖുറാന്‍ അവലംബിച്ചുള്ള പോസ്റ്റ്‌ ആണ് ബാബു എവിടെ ഇട്ടത് . ബാബുവിന്റെ ചോദ്യത്തിന്റെയും base അത് തന്നെയായിരുന്നു . അതിനാലാണ് മറുപടിയില്‍ ഖുറാന്‍ വന്നത് . അല്ലാതെ ചര്‍ച്ച വഴി മുടക്കാനല്ല.
    ഒരു മതത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം ഒരാള്‍ അതിന്റെ വക്താവായി എന്ന് പറയാന്‍ പറ്റില്ല . ജബ്ബാര്‍ മാഷ് തുടങ്ങി ധാരാളം പേര്‍ ബ്ലോഗര്‍ മാരില്‍ തന്നെ ഉദാഹരണമായി ഉണ്ട് . മാത്രമല്ല പല മതത്തില്‍ നിന്നും പല മതത്തിലേക്കും convert ചെയ്യുന്നതും ഇന്ന് ഒരു അസാധാരണ കാഴ്ചയല്ല .

    ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആള്‍ എന്ന നിലയില്‍ എന്നെക്കുറിച്ചു പറയട്ടെ , ഞാന്‍ ഒരു ഓര്‍ത്തഡോക്‍സ്‌ സമീപനമുള്ള അസഹിഷ്ണുതാ വാദിയല്ല . നിരീശ്വര ചിന്തയും ,സിരകളില്‍ “ചെ “പകര്‍ന്നു തന്ന വിപ്ലവ വീര്യവുമായി നടന്ന കോളേജ് ഡിഗ്രി കാലഘട്ടം . പിന്നെ തുടര്‍ പഠനം genetics ല്‍ സത്യത്തില്‍ എന്റെ സൃഷ്ടിക്കു പിന്നിലെ ശക്തിയെ ക്കുറിച്ച് എന്നെ ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചത്‌ genetics.ആ കാര്യങ്ങള്‍ ജബ്ബാര്‍ മാഷുടെ ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ പറഞ്ഞിടുന്ട് .
    ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഒരു വാക്ക്‌ . ബാബു പറഞ്ഞ പോലെ പ്രതി പക്ഷ ബഹുമാനം പുലര്‍ത്താന്‍ ശ്രമിക്കുക .

    ബാബു .. ഹിരോഷിമ യും മറ്റും ചര്‍ച്ച വഴി തിരിച്ചു വിടാന്‍ പറഞ്ഞതല്ല . മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന രീതില്‍ ഒന്നിലധികം പേര്‍ കമന്ടുന്നത് കണ്ടു . മനുഷ്യന് കലാപം ഉണ്ടാക്കാന്‍ മതങ്ങള്‍ തന്നെ വേണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് മതങ്ങള്‍ക്ക് തീരെ പങ്കില്ലാത്ത രണ്ടു ലോകാ മഹാ യുദ്ധങ്ങളെ ക്കുറിച്ചും , സമാനതകളില്ലാത്ത ദുരിതം വിതച്ച , ശാസ്ത്ര നേട്ടം ദുരുപയോഗം ചെയ്തു നടത്തിയ ആറ്റം ബോംബ്‌ വര്ഷിച്ചതിനെ പ്പറ്റിയും പറഞ്ഞത് .

    ബാബു വിനു തുടരാം, സൌകര്യം പോലെ .. പരിപൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു ,ഏറ്റവും മാന്യമായി ,
    ദൈവം അനുഗ്രഹിക്കട്ടെ ..

     
  61. Faizal Kondotty

    May 24, 2009 at 13:55

    ബാബുവിന് തുടരാം , പക്ഷെ ബൈബിള്‍ പഴയ നിയമതിനെ പറ്റി പറഞ്ഞതില്‍ പിശകുണ്ട്. ജൂതര്‍ ഉപയോഗിക്കുന്ന ബൈബിള്‍ ഉം ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിള്‍ ഉം തമ്മില്‍ വ്യത്യാസമുണ്ട്. മാത്രമല്ല പഴയ നിയമത്തില്‍ മോശെ പ്രവാചകന്‍ മരണപ്പെട്ടതായി വ്യക്തമായി രേഖപ്പെടുത്തിയിടുണ്ട്. അതിനര്‍ത്ഥം മോശെ മരിച്ചതിനു ശേഷം അതില്‍ കൈ കടത്തല്‍ നടത്തി എന്നര്‍ത്ഥം , ബൈബിള്‍ വിന്റെ മൂല കൃതി ലഭ്യമല്ല എന്നുള്ളതും ഞാന്‍ സൂചിപ്പിച്ചിരുന്നു . പരിഭാഷകള്‍ ഒരിക്കലും മൂല കൃതി അല്ലല്ലോ .
    ബൈബിളില്‍ കൈ കടത്തല്‍ നടന്നതിനെ ക്കുറിച്ച് വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് . അത് ഞാന്‍ എന്റെ മറുപടിയില്‍ ഉദ്ധരിക്കാം .

    പുതിയ നിയമത്തില്‍ കൈ കടത്തല്‍ നടന്നിട്ടുണ്ട് എന്ന് ബാബു സമ്മതിച്ചല്ലോ .. ഞാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ പഴയ നിയമത്തില്‍ കൈ കടന്നതിനെ ക്കുറിച്ച് സൂചന നല്‍കുന്നു. അതിനാല്‍ കഴിയുമെങ്കില്‍ ബൈബിളിനെ ഈ ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തുക പ്ലീസ് .

    ആദ്യത്തെ ചോദ്യത്തെ കുറിച്ച് ഞാന്‍ ഉത്തരം പറയുന്നുന്ട് .അത് കേട്ടതിനു ശേഷം പറയുക .അതിനു മുമ്പ്‌ ഊഹിച്ചു മറുപടി പറയാതിരിക്കാനുള്ള മാന്യത കാണിക്കുമെന്നു കരുതുന്നു .

     
  62. സി. കെ. ബാബു

    May 24, 2009 at 14:19

    Faizal Kondotty,

    ഞാൻ ആദ്യമേ പറഞ്ഞപോലെ ഈ പത്തു് പോയിന്റുകളെപ്പറ്റി എനിക്കു് പറയാനുള്ളതു് മുഴുവൻ കേട്ട ശേഷം കമന്റുക. എന്റെ കമന്റുകൾ ഇവിടെത്തന്നെയുണ്ടാവും. നമ്പറിട്ടു് പിന്നീടും പറയാവുന്നതേയുള്ളു. അല്ലെങ്കിൽ എനിക്കു് ഈ ചർച്ച തന്നെ നിർത്തേണ്ടിവരും. ബൈബിളിലെ ‘തൗറാത്ത്‌’ മാത്രമേ എനിക്കു് ഇവിടെ വേണ്ടൂ. അതു് ഞാൻ മാറ്റിനിർത്തണമെങ്കിൽ ആദ്യം അതു് ഖുർആനിൽ നിന്നും മാറ്റിനിർത്തണം എന്നെനിക്കു് പറയേണ്ടിവരും.

     
  63. സി. കെ. ബാബു

    May 24, 2009 at 16:46

    (കമന്റ്‌- 4)

    Faizal Kondotty,

    അല്ലാഹുവും യഹോവയും ഒന്നുതന്നെയോ എന്നായിരുന്നു നാലാമത്തെ ചോദ്യം. ഫൈസലിന്റെ മറുപടി: “ഏകദൈവത്തെ ഒരുപാടു് പേരിൽ വിളിക്കാം. ബൈബിൾ ദൈവത്തെ യഹോവ എന്നാണു് പല സ്ഥലത്തും പരിചയപ്പെടുത്തുന്നതു്. അതിനാൽ ഒന്നുതന്നെ എന്ന നിഗമനത്തിൽ എത്താം. പക്ഷേ, ബൈബിൾ പറയുന്നതെല്ലാം ഇസ്ലാം അംഗീകരിക്കുന്നില്ല. കാരണം കൈകടത്തൽ തന്നെ. മാത്രമല്ല മൂലകൃതി ഹിബ്രൂ ഭാഷയിൽ ഉള്ളതു് ഇപ്പോൾ ഇല്ല എന്നാണു് എന്റെ അറിവു്. പരിഭാഷ മാത്രമേയുള്ളു.”

    “അല്ലാഹുവും യഹോവയും ഒന്നുതന്നെ എന്ന ‘നിഗമനത്തിൽ’ എത്താം. പക്ഷേ, ബൈബിൾ പറയുന്നതെല്ലാം ഇസ്ലാം അംഗീകരിക്കുന്നില്ല.” എന്നതിൽ നിന്നും അതൊരു ഉറപ്പല്ല എന്നും, ഒരു ‘നിഗമനം’ മാത്രമാണെന്നും ഫൈസലിന്റെ പക്ഷം. പക്ഷേ, അല്ലാഹുവും യഹോവയും ഒന്നല്ല എന്ന നേരിയ സംശയം പോലും ഉന്നയിക്കുക എന്നാൽ, അതു് മൂന്നു് ലോകമതങ്ങളുടെ നാരായവേരു് അറുക്കുന്നതിനു് തുല്യമായിരിക്കും. ആ ഒരൊറ്റ സംശയം മാത്രം മതി ഖുർആന്റെയും ബൈബിളിന്റെയും ദൈവികഉറവിടം മുൻപിൻ നോക്കാതെ നിഷേധിക്കാൻ! ആ ഗ്രന്ഥങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവത്തെ രണ്ടാമതൊന്നു് ആലോചിക്കാതെ തള്ളിക്കളയാൻ വേറെ തെളിവുകളൊന്നും വേണ്ട! കാരണം അതു് അബ്രാഹാമും യിശ്മായേലും (ഖുർആനിൽ ഇബ്രാഹിം, ഇസ്മാഈൽ) വിശ്വസിച്ച ദൈവത്തിൽ, പുരുഷനെ അറിയാത്തവളായിരുന്ന മറിയത്തിൽ (ഖുർആനിൽ മർയം) നിന്നും യേശുവിനു് (ഖുർആനിൽ ഈസാ) ജന്മം നൽകിയ ദൈവത്തിൽ, ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദ്‌ വിശ്വസിച്ച ദൈവത്തിൽ സംശയം പ്രീകടിപ്പിക്കുന്നതിനു് തുല്യമാണു്. അതു് ആ ദൈവത്തിൽ അധിഷ്ഠിതമായ ബൈബിളിലെ പഴയതും പുതിയതുമായ മുഴുവൻ പുസ്തകങ്ങളിലും, ഇസ്ലാമിന്റെ വിശ്വാസപ്രമാണമായ ഖുർആനിലും സംശയം പ്രകടിപ്പിക്കുന്നതിനു് തുല്യമാണു്. അതു് ആ ഗ്രന്ഥങ്ങളുടെയും അവ അടിസ്ഥാനമാക്കുന്ന ദൈവത്തിന്റെയും എല്ലാ വിശ്വാസയോഗ്യതകളും ഒറ്റയടിക്കു് തല്ലിത്തകർക്കുന്നതിനു് തുല്യമാണു്. താൻ പറയുന്നതു് എന്താണെന്നു് ഫൈസൽ അറിഞ്ഞിരുന്നെങ്കിൽ അതുപോലൊരു ‘നിഗമനപ്രകടനം’ നടത്തുമായിരുന്നില്ല. അല്ലാഹുവും യഹോവയും ഒന്നാണെന്നതിനു് തെളിവായി നിസംശയം ചൂണ്ടിക്കാണിക്കാവുന്ന ചില ഖുർആൻ വാക്യങ്ങൾ: (അടുത്ത കമന്റ്‌ കാണുക)

     
  64. സി. കെ. ബാബു

    May 24, 2009 at 16:52

    (കമന്റ്‌-5)

    “(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാൽ ശുദ്ധമനസ്കനായ ഇബ്രാഹീമിന്റെ മാർഗ്ഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.” (3: 95)

    “ഇബ്രാഹിം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിനു്) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽപെട്ടവനായിരുന്നിട്ടുമില്ല.” (3: 67)

    “അതല്ല, ഇബ്രാഹീമും ഇസ്മാഈലും ഇസ്‌ഹാഖും യഅ്ഖൂബും യഅ്ഖൂബ്‌ സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങൾ പറയുന്നതു്?” (2: 140)

    “നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്നു് ഞങ്ങൾക്കു് അവതരിപ്പിച്ചു് കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്‌ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികൾക്കും (ബൈബിളിൽ അബ്രാഹാം യിശ്മായേൽ യിസ്‌ഹാക്ക്‌ യാക്കോബ്‌) അവതരിപ്പിച്ചു് കൊടുത്തതിലും, മൂസാ, ഈസാ (ബൈബിളിൽ മോശെ യേശു) എന്നിവർക്കു് നൽകപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.” (2: 136)

    “(നബിയേ) പറയുക: (ഖുർആൻ എത്തിച്ചുതരുന്ന) ജിബ്രീൽ (ബൈബിളിൽ ഗബ്രിയേൽ) എന്ന മലക്കിനോടാണു് ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമതു് നിന്റെ മനസ്സിൽ അവതരിപ്പിച്ചതു് അല്ലാഹുവിന്റെ ഉത്തരവു് അനുസരിച്ചു് മാത്രമാണു്. മുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്കു് വഴികാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണു് (അതു് അവതരിച്ചിട്ടുള്ളതു്.” (2: 97)

    “അവനു് (ഈസായ്ക്കു്) (= യേശു) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇൻജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്രായീൽ സന്തതികളിലേക്കു് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും.” (3: 48, 49)

    “താനല്ലാതെ ഒരു ദൈവവുമില്ലെന്നു് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു.” (3: 18)

    “തീർച്ചയായും നാം തന്നെയാണു് തൗറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നതു്.” (5: 44)

    ഖുർആനിൽ നിന്നുള്ള ഇത്രയും ഭാഗം വായിച്ചിട്ടു് എന്തു് തോന്നുന്നു? യഹോവ എന്ന യഹൂദ-ക്രൈസ്തവരുടെ ദൈവവും, അല്ല്ലാഹു എന്ന മുസ്ലീമുകളുടെ ദൈവവും ഒന്നുതന്നെയോ? അബ്രാഹാം മുതലായ പുരാതനപിതാക്കൾ (ഖുർആനിൽ പ്രവാചകന്മാർ) മോശെക്കു് മുൻപുള്ളവരായിരുന്നു. മോശെ വഴിയാണു് യഹോവ ‘തൗറാത്ത്‌’ നൽകിയതു്. അവരെ യഹൂദരെന്നോ ക്രിസ്ത്യാനികളെന്നോ വിളിക്കുന്നതു് അതിന്റെ അടിസ്ഥാനത്തിൽ അത്ര ശരിയല്ല. അതുപോലെതന്നെ ശരിയല്ലാത്ത കാര്യമാണു് അവരെ മുസ്ലീമുകൾ എന്നു് വിളിക്കുന്നതും. കാരണം ഖുർആൻ അവതരിപ്പിക്കപ്പെട്ടതു് യേശുവിനും അറുന്നൂറു് വർഷങ്ങൾക്കു് ശേഷമാണു്.

    അതിനാൽ, യഹോവയും അല്ലാഹുവും ഒന്നാണെന്ന വസ്തുതയുമായി പുതിയനിയമത്തിലും, എന്തിനു് പഴയനിയമത്തിൽ പോലും മനുഷ്യർ തിരുത്തലുകൾ വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതിനു് പുലബന്ധം പോലുമില്ല. ആ ‘ദൈവങ്ങളെ’ രണ്ടായി കാണുക എന്നു് സംശയിക്കുകപോലും ചെയ്യുന്നതു് പമ്പരവിഡ്ഢിത്തം എന്നേ പറയാനുള്ളൂ. “മുഹമ്മദ്‌ അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിനു് മുൻപും ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ടു്.” (3: 144) എന്ന ഖുർആൻ വാചകം വായിച്ചാൽ മുഹമ്മദ്‌ ഒരു ദൈവമല്ലെന്നും ഒരു മനുഷ്യൻ മാത്രമാണെന്നും അതിനാൽ അവനും മനുഷ്യന്റെ കൈകൾ മാത്രമേ ഉണ്ടാവാൻ കഴിയുകയുള്ളു എന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവാൻ പാടില്ലാത്തതാണു്. ഇത്രയൊക്കെ എഴുതിയിരിക്കുന്ന ഖുർആനെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ബൈബിളിനെ ഒഴിവാക്കണമെന്നു് പറയുന്നതിലെ യുക്തിഹീനത ആലോചിക്കാവുന്നതേയുള്ളു. (തുടർച്ച അടുത്തതിൽ)

     
  65. കാലം

    May 24, 2009 at 17:57

    ചര്‍ച്ച വളരെ മാന്യമായി കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ശ്രീ ബാബുവിന് അഭിനന്ദനങ്ങള്‍.

    1. അല്ലാഹു സർവ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ?ബാബുവിന്റെ ഫൈസലിനോടുള്ള ഒന്നാമത്തെ ചോദ്യത്തെ കുറിച്ച് ഒരു സംശയം. ‍ മറുപടി എനിക്ക് നേരിട്ട് നല്‍കണമെന്നില്ല. ഫൈസലിനുള്ള മറുപടിയില്‍ നല്‍കിയാല്‍ മതി.

    1)ശരി തെറ്റുകളെ അളക്കാന്‍ ബാബു ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍/നിബന്ധനകള്‍ എന്താണ് എന്നറിയാന്‍ ആഗ്രഹമുണ്ട്. ആരാണ് ഇത് തീരുമാനിക്കുന്നത്?(ഈ ചോദ്യത്തെ മറ്റു രീതിയില്‍ വളച്ചൊടിക്കില്ലെന്ന് കരുതുന്നു.)

    2)മനുഷ്യന്‍ അറിവില്‍ പൂര്‍ണനാണോ? എന്നെങ്കിലും പൂര്‍ണതയിലെത്തുമോ ? ഉണ്ടെങ്കില്‍ അത് എപ്പോള്‍? ഏതെല്ലാം മാനദണ്ഡങ്ങളെ പൂര്‍ത്തീകരിക്കുമ്പോഴാണ് അതുണ്ടാവുക?

     
  66. shaji

    May 25, 2009 at 07:10

    Faizal kondotty said
    ഏകദൈവത്തെ ഒരുപാടു് പേരില്‍ വിളിക്കാം. ബൈബിള്‍ ദൈവത്തെ യഹോവ എന്നാണു് പല സ്ഥലത്തും പരിചയപ്പെടുത്തുന്നതു്. അതിനാല്‍ ഒന്നുതന്നെ എന്ന നിഗമനത്തില്‍ എത്താം.
    ——————–
    സി.കെ ബാബു , ചര്‍ച്ച മാന്യമായി നടത്തി കൊണ്ടു പോകുന്നതില്‍ അഭിനന്ദനങ്ങള്‍ ,താങ്കളുടെ വാദങ്ങള്‍ നന്നാവുന്നുണ്ട്.
    പക്ഷെ . യഹോവയെ ക്കുറിച്ച് ഫൈസല്‍ പറഞ്ഞത് ബാബു വളച്ചൊടിച്ചത് ശരിയായില്ല .

    യഹോവയും അല്ലാഹുവും ഒന്നാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നല്ലല്ലോ ഫൈസല്‍ പറഞ്ഞത് പകരം ഒന്ന് തന്നെ എന്ന നിഗമനത്തില്‍ എത്താം എന്നാണ് ..

    ഒരു വാചകം മുഴുവന്‍ എടുത്തു കൊണ്ട് അതിന്റെ സാരം മനസ്സിലാക്കി പ്രതികരിക്കുക . അല്ലാതെ വളച്ചൊടിക്കുന്നത് താങ്കള്‍ ഇത് വരെ കാത്തു സൂക്ഷിച്ച താങ്കളുടെ credibility യെ ബാധിക്കും എന്ന് പറയാതെ വയ്യ … കാരണം ആ വാചകം വായിച്ചിട്ട് എനിക്ക് മനസ്സിലായത്‌ യഹോവയും അല്ലാഹുവും ഒന്ന് തന്നെ എന്ന
    നിഗമനത്തില്‍ ഫൈസല്‍ എത്തി എന്നതാണ് . ദയവായി അല്പം കൂടി സൂക്ഷ്മത പാലിക്കുമല്ലോ..

     
  67. സി. കെ. ബാബു

    May 25, 2009 at 08:00

    shaji,

    ഫൈസൽ കൊണ്ടോട്ടി ഒരു മൈനറാണോ, അല്ലല്ലോ? എനിക്കു് പറയാനുള്ളതു് പറഞ്ഞുകഴിയുമ്പോൾ അയാൾ പറയട്ടെ എന്താണു് ഉദ്ദേശിച്ചതെന്നു്.

    ഒരു ഡിഗ്രിയുടെ വില അതു് നൽകുന്ന യൂണിവേഴ്സിറ്റിയുടെ നിലവാരത്തിൽ അധിഷ്ഠിതമാണു്.

     
  68. സി. കെ. ബാബു

    May 25, 2009 at 12:43

    (കമന്റ്‌-6)

    ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ എന്നതായിരുന്നു അഞ്ചാമത്തെ ചോദ്യം. വ്യക്തമായി ‘അതേ’ എന്നു് ഫൈസലിന്റെ മറുപടി. “അത്ര കുറ്റിയുമല്ല, അത്ര കണ്ടനുമല്ല” എന്നതരം മറുപടികളേക്കാൾ വ്യക്തമായ മറുപടികളാണു് എപ്പോഴും നല്ലതു്. കാരണം, എവിടെയാണു് നമ്മൾ പിടിച്ചിരിക്കുന്നതു് എന്നു് ശങ്കിക്കേണ്ടി വരില്ല. ഗർഭമെങ്കിൽ ഗർഭം. അല്ലാതെ ‘ഇത്തിരി ഗർഭം’ എന്നൊന്നില്ല. അതുപോലെതന്നെ, ഭ്രൂണത്തിനു് ജീവനുണ്ടെങ്കിൽ അതു് അണ്ഡസംയോജനം കഴിഞ്ഞു് ആദ്യത്തെ സെൽ വിഭജനം സംഭവിക്കുന്ന അതേ നിമിഷം മുതലേ ഉണ്ടു്. അല്ലാതെ, ഭ്രൂണത്തിനു് ജീവനുണ്ടാവാൻ അണ്ഡസംയോജനത്തിനു് നാലു് മാസങ്ങൾക്കു് ശേഷം അതിൽ ‘മൺസൂൺ കാറ്റു്’ അടിക്കുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല.

    ആദാമിനെയും ഹവ്വയേയും പറ്റി പറയുന്നതിനു് മുൻപു് തൗറാത്തിനേയും (ബൈബിളിലെ Torah) ഖുർആനേയും പറ്റി പൊതുവേ ചിലതു് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. രണ്ടിലും പ്രതിപാദിക്കുന്ന വിഷയങ്ങൾ ഒന്നുതന്നെ ആയിരിക്കുമ്പോഴും അതു് ബൈബിളിൽ കൂടുതൽ വിശദമായി വായിക്കാൻ പറ്റുമെന്നതു് കാര്യങ്ങൾ കുറച്ചുകൂടി വിശദമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കു് ഒരനുഗ്രഹമാണു്. അതേസമയം, തൗറാത്തിന്റെ ഒരു ‘നാടോടി വേർഷൻ’ എന്നു് തോന്നുന്ന തരത്തിലാണു് പലപ്പോഴും ഖുർആനിലെ അവയുടെ വർണ്ണന. സാഹിത്യപരമായ ഘടനയുടേയും കഥാഗതിയുടേയും അടിസ്ഥാനത്തിൽ ബൈബിൾ കൂടുതൽ വ്യക്തത പ്രദാനം ചെയ്യുന്നുണ്ടു് എന്നു് ചുരുക്കം. മറ്റു് പലയിടങ്ങളിലും എന്നപോലെതന്നെ, ആദാമിന്റെ ആദ്യമക്കളിൽ മൂത്തവനായ കയീൻ അനിയനായ ഹാബേലിനെ കൊലചെയ്ത ഭാഗത്തും ഈ വ്യത്യാസം കാണാൻ കഴിയും. ബൈബിളിൽ ഉൽപത്തിയിലെ നാലാം അദ്ധ്യായത്തിൽ ഈ സംഭവം ഒരു കഥയുടെ രൂപത്തിൽ വർണ്ണിക്കപ്പെടുമ്പോൾ, (ബൈബിളിലെ വേർഷൻ എന്റെ സത്യം സത്യമായി നുണഎന്ന എന്റെ പോസ്റ്റിലും ചുരുക്കി കൊടുത്തിട്ടുണ്ടു്) ഖുർആനിലെ ‘The Table’ എന്ന അഞ്ചാം അദ്ധ്യായത്തിൽ പറയുന്നു: “(നബിയേ,) നീ അവർക്കു് ആദാമിന്റെ രണ്ടു് പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു് കേൾപിക്കുക. അവർ ഇരുവരും ഓരോ ബലിയർപ്പിച്ച സന്ദർഭം, ഒരാളിൽ നിന്നു് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽ നിന്നു് സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ഞാൻ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. … … എന്നിട്ടു് തന്റെ സഹോദരനെ കൊല്ലുവാൻ അവന്റെ മനസ്സു് അവനു് പ്രേരണ നൽകി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാൽ അവൻ നഷ്ടക്കാരിൽപെട്ടവനായി തീർന്നു.” – (5: 27-30) ഈ സംഭവത്തെപ്പറ്റി ബൈബിളിൽ കൊടുത്തിട്ടുള്ളതുപോലുള്ള വിശദാംശങ്ങളെക്കാൾ പ്രധാനമോ എന്നു് സംശയം തോന്നുന്നതാണു് ഒരു കാക്കയെ രംഗപ്രവേശം ചെയ്യിച്ചു് ‘ഹീറോ’ ആക്കുന്ന അടുത്തവാചകം: “അപ്പോൾ അവന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതു് എങ്ങനെയെന്നു് അവനു് കാണിച്ചുകൊടുക്കുവാനായി നിലത്തു് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ ‘അല്ലാഹു’ അയച്ചു.” ആ അവസരത്തിൽ സഹോദരനെ കൊന്ന കയീൻ പറയുന്നതായി എഴുതപ്പെട്ടിരിക്കുന്നതു് ശ്രദ്ധിക്കൂ! “എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തിൽ ഈ കാക്കയെപ്പോലെ ആകാൻ പോലും എനിക്കു് കഴിയാതെ പോയല്ലോ. അങ്ങനെ അവൻ ഖേദക്കാരുടെ കൂട്ടത്തിലായിത്തീർന്നു.” – (5: 31) ഇതു് വായിക്കുമ്പോൾ നിങ്ങൾക്കും ‘ഖേദം’ തോന്നുന്നില്ലേ?

    വേണമെങ്കിൽ സഹോദരനെ കൊല്ലിക്കാതിരിക്കാൻ കഴിയുമായിരുന്ന അല്ലാഹു അവന്റെ ‘ശവമടക്കിനു്’ ഒരു കാക്കയെ അയക്കുന്നു! താൻ കൊന്ന തന്റെ സ്വന്തം സഹോദരനെ കുഴിച്ചിടാൻ കാക്ക കുഴി കുഴിക്കുന്നതു് കാണുമ്പോൾ കൊന്നവനാണെങ്കിൽ മഹാഖേദം! ഇനി, അതിനടുത്ത വാക്യം വായിച്ചാലോ? “അക്കാരണത്താൽ ഇസ്രായീൽ സന്തതികൾക്കു് നാം ഇപ്രകാരം വിധി നൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിനു് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ അതു് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിനു് തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ അതു് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിനു് തുല്യമാകുന്നു. …” (5: 32) നിരപരാധികളെ ബോംബെറിഞ്ഞു് കൊല്ലുന്ന ചാവേറുകൾക്കു് അല്ലാഹുവിന്റെ ഈ കൽപന എന്തുകൊണ്ടു് മനസ്സിലാവുന്നില്ല എന്നെനിക്കറിയില്ല. അല്ലാഹു വേണ്ടവിധം പറഞ്ഞുകൊടുക്കാത്തതുകൊണ്ടാവുമോ? അതുപോലെതന്നെ, അല്ലാഹു തന്റെ ഈ നിയമം സഹോദരഘാതകനായ കയീനെ കൊല്ലാൻ എന്തുകൊണ്ടു് ഉപയോഗിച്ചില്ല എന്നും ഒരു പിടിയും കിട്ടുന്നില്ല. അതുവഴി, കൊന്നവന്റെ ജീവൻ രക്ഷിച്ചു് അല്ലാഹു മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതായിക്കൂടെന്നില്ല. അല്ലാഹുവിന്റെ മനസ്സിലിരുപ്പു് എന്തെന്നറിയാൻ കഴിയാത്തതു് ഒരുപക്ഷേ, ഞാനൊരു മതപണ്ഡിതനല്ലാത്തതുകൊണ്ടാവാം. ഏതായാലും, ബൈബിളിൽ ഇല്ലാത്ത കാക്കയുടെ ഈ കഥ ഖുർആനിൽ വായിക്കുമ്പോൾ മരുഭൂമിയിൽ തീ കാഞ്ഞുകൊണ്ടിരുന്നു് പഴംകഥ പറയുന്ന കുറേ അറബിനാടോടികളുടെ ചിത്രമാണു് എന്റെ മനസ്സിൽ ഉദിക്കുന്നതു്.

     
  69. സി. കെ. ബാബു

    May 25, 2009 at 12:48

    (കമന്റ്‌ -7)

    അങ്ങനെ, ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനാണെന്ന കാര്യത്തിൽ ബൈബിളും ഖുർആനും ഒരേ അഭിപ്രായം പുലർത്തുന്നു. ആദമും ഹവ്വയും ലോകത്തിലെ ആദ്യമനുഷ്യരായിരുന്നില്ല എന്നതിനു് ഉൽപത്തിപ്പുസ്തകത്തിലുള്ള തെളിവുകൾ മുകളിൽ കൊടുത്ത എന്റെ പോസ്റ്റിൽ ഞാൻ വിശദമാക്കിയിട്ടുണ്ടു്. കൊലയാളിയും തൽകാലത്തെ അവരുടെ ഏകമകനുമായ കയീൻ മറ്റൊരു ദേശത്തു് ചെന്നു് വിവാഹം കഴിച്ചു് ജീവിച്ചു എന്നും, അവിടെ ‘ഹാനോക്‌’ എന്നൊരു പട്ടണം പണിതു എന്നും മറ്റും വായിക്കുമ്പോൾ അത്ഭുതം കൊണ്ടു് വീർപ്പുമുട്ടുകയല്ലാതെ എന്തു് ചെയ്യാൻ? വെളിവുള്ള പല ക്രിസ്ത്യാനികളും അതൊക്കെ വെറും കെട്ടുകഥകളാണെന്നു് ഇതിനോടകം അംഗീകരിച്ചുകഴിഞ്ഞു എന്നൊരു ശ്രുതിയുണ്ടു്. ഈ സംഭവത്തിനുശേഷം കൊലപാതകത്തെപ്പറ്റി പൊതുവേ അല്ലാഹു ഖുർആനിൽ കൽപന നൽകിയതായി നമ്മൾ മുകളിൽ വായിച്ചു. അല്ലാഹു ആ കൽപനകൾ നൽകിയതു് കൊല നടന്ന അന്നോ, അതിന്റെ പിറ്റേന്നോ, അതോ ഇനി, ഹവ്വ ഞവണിമുട്ടപോലെ മക്കളെ പ്രസവിച്ചു്, ആ മക്കൾ തമ്മിൽത്തമ്മിൽ ഇണചേർന്നു്, അവരിലെ സ്ത്രീകളും ഹവ്വയുടെ മാതൃകയിൽ പ്രസവയജ്ഞം നടത്തി കടൽത്തീരത്തെ മണൽത്തരിപോലെ പെരുകി (തീരെ ശീലപ്പൊടിയായ മണലല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. അതു് തെള്ളുമ്പോൾ കണ്ണിൽ പോകുമല്ലോ!) പരസ്പരം കൊല്ലാനും മാത്രം എണ്ണം മനുഷ്യർ ഉണ്ടായതിനു് ശേഷമാണോ എന്നു് ചോദിച്ചാൽ എനിക്കറിയില്ല.

    ഖുർആൻ പറയുന്നു: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്നു് സൃഷ്ടിക്കുകയും, അതിൽനിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരേയും സ്ത്രീകളേയും വ്യാപിപ്പിക്കുകയും ചെയ്തവനായ ഞങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ.” (4: 1) അതിൻപ്രകാരം അവർ അഗമ്യഗമനം വഴിയേ പെരുകിയിരിക്കാൻ ഇടയുള്ളു. വെറും ‘ഇരുവരിൽ’ നിന്നു് പെരുകാൻ മറ്റൊരു വഴിയും കാണുന്നില്ല. പക്ഷേ, ഇവിടെ സായിപ്പു് ‘dilemma’ എന്നു് വിളിക്കുന്ന ഒരു സംഗതിയുണ്ടു്. അഗമ്യഗമനം ഖുർആൻ വഴി അല്ലാഹു വ്യക്തമായി നിരോധിക്കുന്നു എന്നതാണതു്. ഇവിടെ നമ്മൾ എന്തു് ചിന്തിക്കണം? ആദിമനുഷ്യരുടെ ഇടയിൽ അല്ലാഹു അഗമ്യഗമനം അനുവദിച്ചിരുന്നു എന്നോ? തൗറാത്ത്‌ നൽകപ്പെട്ടതു് മൂസയ്ക്കായിരുന്നു എങ്കിലും ഇബ്രാഹിമുമായും അല്ലാഹു പണ്ടുതന്നെ ചില സംഭാഷണങ്ങൾ ഒക്കെ നടത്തിയിരുന്നു എന്നതിനാൽ, (ഉദാ. മകനെ ബലിയായി ആവശ്യപ്പെടൽ മുതലായവ) അക്കാലത്തു് അവർ അല്ലാഹുവിന്റെ ദൃഷ്ടിയിൽ മ്ലേച്ഛമായ ഇത്തരം അഭ്യാസങ്ങൾ നടത്തിയിരുന്നെങ്കിൽ അതു് എല്ലാം അറിയുന്നവനും നീതിമാനുമായ അല്ലാഹു അറിയേണ്ടതും അതു് നിഷേധിക്കേണ്ടതുമായിരുന്നു എന്നു് തോന്നുന്നില്ലേ? വെറും രണ്ടു് മനുഷ്യരിൽ നിന്നും മനുഷ്യരാശിയെ വളർത്തിയെടുക്കാൻ തീരുമാനിച്ച സർവ്വജ്ഞാനിയായ അല്ലാഹുവിനു് അഗമ്യഗമനം എന്ന പ്രശ്നത്തേപ്പറ്റി ബോധമുണ്ടായിരുന്നില്ലേ? അറിഞ്ഞുകൊണ്ടാണു് അല്ലാഹു അതിനു് തീരുമാനിച്ചതെങ്കിൽ, മനുഷ്യരെ തന്റെ ദൃഷ്ടിയിൽതന്നെ നിഷിദ്ധമായ അഗമ്യഗമനത്തിനു് ഇരകളാക്കുന്ന അല്ലാഹുവോ, അതോ അതു് തെറ്റാണെന്നു് മനുഷ്യരെ പഠിപ്പിക്കുന്ന മുഹമ്മദോ വലിയവൻ? പിന്നെ എന്തു് ‘അല്ലാഹു അക്ബർ’? വിവാഹം സംബന്ധിച്ചു് അല്ലാഹു നൽകിയതായി ഖുർആനിലെ നിരോധനങ്ങളുടെ ഒരു ഭാഗം: “നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്കു് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. …” (4: 23).

    ഇവിടെ നമ്മൾ ആത്മാർത്ഥമായിട്ടു് നമ്മോടു് തന്നെ ചോദിക്കാൻ നിർബന്ധിതരാവുന്ന ഒരു ചോദ്യമാണു്: ആദം സത്യത്തിൽ അല്ലാഹുവിന്റെ സൃഷ്ടിയായ ആദ്യമനുഷ്യനായിരുന്നോ? രണ്ടു് മനുഷ്യരിൽ നിന്നും ഏതാനും വർഷങ്ങൾ കൊണ്ടു് മനുഷ്യരാശി രൂപമെടുത്തു എന്നു് വിശ്വസിക്കുന്നവർ എത്രമാത്രം അബോധാവസ്ഥയിലായിരിക്കണം? തൗറാത്തിന്റെ അടിസ്ഥാനത്തിൽ (അഥവാ, ആദം മുതലുള്ള പുരാതന പിതാക്കന്മാരുടെ പ്രായങ്ങൾ തമ്മിൽ കൂട്ടി കിട്ടുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ) പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് ഇന്നേക്കു് 5770 വർഷങ്ങളെ ആയിട്ടുള്ളു എന്നതിനാൽ, എത്ര ശീഘ്രഗതിയിലായിരുന്നിരിക്കണം അക്കാലത്തു് പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ പ്രസവിച്ചു് തള്ളിയിരുന്നതു്? ഇനി, ഒരൽപം ആലോചിച്ചിട്ടു് പറയൂ: അല്ലാഹുവാണോ വെറും 5770 വർഷങ്ങൾക്കു് മുൻപു് പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും ഒപ്പം മനുഷ്യരേയും സൃഷ്ടിച്ചതു്? 5770 വർഷങ്ങളും 1300 കോടി വർഷങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നു് നിങ്ങൾക്കറിയുമോ? ചുരുങ്ങിയതു്, ഒരു ‘കോടി’ എന്നതിൽ എത്ര പൂജ്യം ഉണ്ടെന്നെങ്കിലും സ്വസ്ഥമായി ഇരുന്നു് ചിന്തിക്കാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച ഇത്തരം കെട്ടുകഥകൾ വിശ്വസിക്കാൻ നിങ്ങൾ തായാറാവുകയില്ലായിരുന്നു എന്നേ എനിക്കു് പറയാനുള്ളു. തുടർന്നുള്ള പോയിന്റുകൾ അടുത്തതിൽ.

     
  70. - സാഗര്‍ : Sagar -

    May 26, 2009 at 08:51

    ഇനി, ഒരൽപം ആലോചിച്ചിട്ടു് പറയൂ: അല്ലാഹുവാണോ വെറും 5770 വർഷങ്ങൾക്കു് മുൻപു് പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും ഒപ്പം മനുഷ്യരേയും സൃഷ്ടിച്ചതു്?

    അല്ലാഹു..

     
  71. shaji

    May 26, 2009 at 09:58

    sagar said
    ഇനി, ഒരൽപം ആലോചിച്ചിട്ടു് പറയൂ: അല്ലാഹുവാണോ വെറും 5770 വർഷങ്ങൾക്കു് മുൻപു് പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും ഒപ്പം മനുഷ്യരേയും സൃഷ്ടിച്ചതു്? അല്ലാഹു..
    ———–

    എന്റെ സാഗര്‍ , വായില്‍ തിന്നുന്നത് വിളിച്ചു പറയല്ലേ , ഖുറാനില്‍ എവിടെയാണ് 5770 വര്‍ഷമേ ആയിട്ട് ഉള്ളൂ ലോകം ഉണ്ടായിട്ട് എന്ന് എഴുതിയത്‌ ? ഏതു വചനത്തില്‍ ? സി.കെ ബാബു , ഖുറാനിലെ ഇതു വചനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് .. അതൊന്നു ഉദ്ധരിക്കൂ പ്ലീസ് .. ബൈബിള്‍ ലെ വൈരുധ്യങ്ങള്‍ ആണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അത് വ്യക്തമാക്കി പറയുക . താങ്കള്‍ താങ്കളുടെ വിശ്വസനീയത കളഞ്ഞു കുളിക്കില്ലെന്നു പ്രതീക്ഷിക്കുന്നു ..

     
  72. samseerp

    May 26, 2009 at 10:20

    പഴയ നിയമത്തിലെ തോറായിലെ (ആവര്‍ത്തനം പുസ്തകത്തില്‍) നിന്ന്

    “കര്‍ത്താവ്‌ അരുള്‍ ചെയ്തപോലെ ,ആ മോവബ്‌ ദേശത്ത് വച്ച് കര്‍ത്താവിന്റെ ദാസനായ മോശെ മരിച്ചു ,ബെത് പയോരിന്നെതിരെ മോവാബ്‌ ദേശത്തിലെ താഴ്വരയില്‍ അയാളെ സംസ്കരിച്ചു . എന്നാല്‍ അയാളെ സംസ്കരിച്ച സ്ഥലം ഇന്നോളം ആര്‍ക്കും അറിഞ്ഞു കൂടാ .മരിക്കുമ്പോള്‍ മോശക്ക് നൂറ്റി ഇരുപതു വയസ്സായിരുന്നു . ( ആവര്‍ത്തനം 34:5-8 )”

    ഇവിടെ മോശ മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത് എഴുതിയത്‌ എന്ന് വ്യക്തം . മോശക്ക് ലഭിച്ച തോറയില്‍ എങ്ങിനെ മോശക്ക് ശേഷമുള്ള കാര്യങ്ങള്‍ വന്നു . മാത്രമല്ല ഇവിടെ പറയുന്നത് ശ്രദ്ധിക്കൂ .. മോശയെ സംസ്കരിച്ച സ്ഥലം ഇന്നോളം ആര്‍ക്കും അറിഞ്ഞു കൂടാ . ഇതില്‍ നിന്നും മോശയുടെ മരത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇത് എഴുതിയത് എന്ന് വ്യക്തം …

    താങ്കള്‍ പറഞ്ഞ തോറായിലെ അന്ജാമത്തെ പുസ്തകമാണ് ആവര്‍ത്തനം .. അപ്പൊ തോറയിലും കൈ കടത്തല്‍ ഉണ്ട് അല്ലെ ? എന്തിനാ മാഷെ ബൈബിള്‍ എടുത്തു ഖുറാന്റെ തലക്കിട്ടടിക്കുന്നത് . ഖുറാന്‍ പറഞ്ഞ തൌറാത്ത് . സീന പര്‍വത തായ്വരയില്‍ വച്ച് മോശ ക്ക് കൊടുത്ത നിയമങ്ങള്‍ അടങ്ങിയ ഫലകങ്ങള്‍ ആണ് . അതില്‍ എങ്ങിനെയാണ് മോശ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു അദ്ദേഹത്തെ സംസ്കരിച്ച സ്ഥലം പോലും അറിയാത്ത ആളുകളുടെ എഴുത്ത് വന്നത് .. ഇത് കൈ കടത്തല്‍ അല്ലെ ?

    അപ്പൊ ബാബു പഴയ നിയമത്തിലും കൈ കടത്തല്‍ നടന്നിട്ടുണ്ട് . പിന്നെ എന്തടിസ്ഥാനത്തില്‍ ആണ് താങ്കള്‍ ബൈബിളിലെ വൈരുധ്യം പിടിച്ചു ഖുറാനെ വിമര്‍ശിക്കുന്നത് ? ഖുറാനെ വിമര്‍ശിക്കാന്‍ ഒന്നും ഇല്ല അല്ലെ ..? ഏത്..?

     
  73. - സാഗര്‍ : Sagar -

    May 26, 2009 at 10:22

    ഷാജി,

    ഞാന്‍ വായില്‍ “തിന്നുന്നത്” അല്ല പറഞ്ഞത്.. ഈ ചര്‍ച്ച തീരട്ടെ (ഇപ്പൊ തീരും).. . അപ്പൊ പറയാവെ…

    ഞാനായിട്ട് ഇതിന്‍റെ വാലു പിടിച്ച് വഴിതെറ്റിക്കുന്നില്ല..

    ഓ.ടോ.
    സി.കെ യുടെ (കമന്റ്‌ -7) ഒന്നൂടെ വായിക്കുക. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ട്..

     
  74. shaji

    May 26, 2009 at 10:54

    സാഗര്‍,
    വായില്‍ തോന്നുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്‌ , മലയാളം ടൈപ്പ് ചെയ്തപ്പോള്‍ മാറിപ്പോയതാണ് .. extremely സോറി ..
    പറയട്ടെ ബാബു വിന്റെ കമന്റ്സ് ആണ് സാഗര്‍ തെറ്റിദ്ധരിക്കാന്‍ കാരണം .. ബാബു ,5770 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രപഞ്ചം ഉണ്ടായത്‌ എന്ന താങ്കള്‍ക്ക് കിട്ടിയത്‌ ബൈബിളില്‍ നിന്നോ അതോ ഖുറാനില്‍ നിന്നോ ? ഖുറാനില്‍ നിന്നാണെങ്കില്‍ ഏതു വചനം ..?

    കൂടാതെ സംസീര്‍ പറഞ്ഞ വചനങ്ങളില്‍ നിന്ന് തോറയില്‍ മോശക്ക് ശേഷം എഴുതി ചേര്‍ക്കപ്പെട്ടു എന്ന് വരുന്നില്ലേ ? ഇത് പഴയ നിയമത്തിന്റെ (തോറ )ആധികാരികതയില്‍ സംശയം ഉളവാക്കുന്നില്ലേ..?

     
  75. സി. കെ. ബാബു

    May 26, 2009 at 12:27

    മുസ്ലീം സുഹൃത്തുക്കളോടു് ഒരു വാക്കു്: ഒരുപാടു് ധൃതി പിടിക്കാതെ. പഴയ കഥകളല്ലേ. നമ്മളാരും നേരിട്ടു് കണ്ടതോ കേട്ടതോ ഒന്നുമല്ലല്ലോ. ഈ അസ്വസ്ഥത ഉണ്ടാവും എന്നറിഞ്ഞുകൊണ്ടുതന്നെയാണു് എനിക്കു് പറയാനുള്ളതു് പറഞ്ഞുതീരുന്നതുവരെ ക്ഷമിക്കണമെന്നു് ആദ്യമേ പറഞ്ഞതു്. ഇടയ്ക്കുള്ള കമന്റുകൾക്കു് മറുപടി പറയാൻ നിന്നാൽ എനിക്കു് പറയാനുള്ളതു് പൂർത്തീകരിക്കുക സാദ്ധ്യമല്ല എന്നു് ദയവുചെയ്തു് മനസ്സിലാക്കുക.

    ഏതായാലും അതുവരെ വേണമെങ്കിൽ ചിന്തിക്കാനായി ഇത്രയും: Septuagint എന്നറിയപ്പെടുന്ന, ഒറിജിനൽ ഹീബ്ര്യൂ ഭാഷയിൽ നിന്നും B.C. മൂന്നാം നൂറ്റാണ്ടിൽ ഗ്രീക്കിലേക്കു് തർജ്ജമ ചെയ്യപ്പെട്ട Torah യിലും B.C. രണ്ടാം നൂറ്റാണ്ടിൽ തർജ്ജമ ചെയ്യപ്പെട്ട ബാക്കി പഴയനിയമത്തിലും ‘കൈകടത്തലുകൾ’ ഉണ്ടായിരുന്നെങ്കിൽ, A.D. 610-നു് ശേഷം മുഹമ്മദിനു് ലഭിച്ച അല്ലാഹുവിന്റെ വെളിപാടുകളായ ഖുർആനിൽ അല്ലാഹുവിനു്/മുഹമ്മദിനു് അങ്ങനെ മായം ചേർത്ത ഒരു ഗ്രന്ഥത്തെ പാടേ ഉപേക്ഷിക്കാമായിരുന്നില്ലേ?

    ചോദ്യം: മുഹമ്മദ്‌ തൗറാത്തിനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ? ഉണ്ടെങ്കിൽ ഭാഗികമായോ അതോ പൂർണ്ണമായോ? ഭാഗികമെങ്കിൽ ഇന്നഭാഗം ശരി, ഇന്നതു് തെറ്റു് എന്നു് ഇന്നു് തീരുമാനിക്കുന്നവർ ആരായാലും അവർ മനുഷ്യർ തന്നെയല്ലേ? അതോ അല്ലാഹുവോ, മുഹമ്മദോ? അതു് മനുഷ്യരാണെങ്കിൽ അവരെ മറ്റു് മനുഷ്യർ വിശ്വസിക്കണമെന്നു് പറയുന്നതു് എന്തു് ലെജിറ്റിമേഷന്റെ പേരിൽ? അന്യമതസ്ഥർക്കു് അതു് അംഗീകരിക്കാൻ എന്തു് ബാദ്ധ്യത? (മുസ്ലീമുകൾ അവരുടെ വിശ്വാസം ഉപേക്ഷിക്കണമെന്നതല്ല ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയം എന്നെങ്കിലും മനസ്സിലാക്കുക. ഖുർആൻ പ്രപഞ്ചനാഥനായ ഒരു ദൈവം നൽകിയ ആത്യന്തികസത്യങ്ങളുടെ ക്രോഡീകരണമാണു് എന്നതു് ചിന്താശേഷിയുള്ള മനുഷ്യർക്കു് അംഗീകരിക്കാനാവില്ല എന്നു് വ്യക്തമാക്കുകയാണു് എന്റെ ലക്ഷ്യം. അതു് ഒരു ‘വിശ്വാസി’ ഒരിക്കലും അംഗീകരിക്കുകയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ!)

    ഖുർആനിൽ നിന്നും:

    “(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള ഒപ്രവാചകന്മാർക്കും നാം സന്ദേശം നൽകിയതുപോലെതന്നെ നിനക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികൾ, ഇസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂൻ, സുലൈമാൻ എന്നിവർക്കും നാം സന്ദേസം നൽകിയിരിക്കുന്നു. ദാവൂദിനു് നാം സബൂർ (സങ്കീർത്തനം) നൽകി.” (ഖുർആൻ 4:163)

    പഴയനിയമത്തിലെ (തൗറാത്തിലെ മാത്രമല്ല!) ഈ കഥപാത്രങ്ങളെ മുഴുവൻ മുഹമ്മദ്‌ അംഗീകരിക്കുന്നു എന്നിരിക്കെ, മൂസായുടെ മരണശേഷമാണു് തൗറാത്ത്‌ എഴുതിയതു് എന്നതു് ഒരു വലിയ കാര്യമായി പൊക്കിപ്പിടിക്കുക എന്നാൽ അതു് ആദ്യവും അവസാനവുമായി ഖുർആന്റെ തന്നെ വിശ്വസനീയതയെ ആണു് പ്രതിക്കൂട്ടിൽ കയറ്റുക എന്നെങ്കിലും മനസ്സിലാക്കാത്തവരുമായാണോ ഞാൻ ചർച്ച ചെയ്യുന്നതു്?

    തൗറാത്തിനെ മുഹമ്മദ്‌ അംഗീകരിക്കുന്നുവെങ്കിൽ പിന്നെ അതിൽ നിന്നും വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നതിൽ എന്തു് തെറ്റു്?

    ഒരിക്കൽ കൂടി: ചർച്ചയ്ക്കു് ഒരടിത്തറ ഉണ്ടാവാൻ വേണ്ടി തിരഞ്ഞെടുത്ത ‘പത്തു് പോയിന്റുകൾക്കു്’ ഫൈസൽ കൊണ്ടോട്ടി നൽകിയ മറുപടികൾക്കു് എനിക്കു് നൽകാനുള്ള മറുപടികൾ പൂർത്തിയാക്കാൻ അനുവദിക്കുക.

     
  76. കാലം

    May 26, 2009 at 16:26

    പാലില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ, അതില്‍ പാലുണ്ടോ, വെള്ളമുണ്ടോ, അത് പാലായി തന്നെ അംഗീകരിക്കുമോ അതോ വെള്ളമായി അംഗീകരിക്കുമോ എന്നൊക്കെ ചോദിച്ചാല്‍ സാമാന്യവിവരമുള്ളവര്‍ എന്താണോ പറയുക അത് തന്നെ ഇക്കാര്യത്തിലും മനസ്സിലാക്കേണ്ടതുള്ളൂ. പശുവിന്റെ അകിടില്‍ നിന്ന് നേരിട്ട് കറന്നെടുത്തെതെന്തോ അതാണ് യഥാര്‍ഥ പാല്‍. അല്ലാത്തത് പാലിന്റെ ഗുണമുണ്ടെങ്കിലും അതു മുഴുവന്‍ പാലാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
    എന്നാല്‍ ആളുകള്‍ പാല്‍ എന്ന് തന്നെ ചിലപ്പോള്‍ വിളിച്ചേക്കാം.

    തൌറാത്ത് ഇഞ്ചീലും ദൈവത്തില്‍ നിന്നുള്ളാതാണെന്നതുള്ള വിശ്വാസം ഒരു മുസ് ലിമിന്റെ വിശ്വാസത്ത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് ഇന്ന് കാണുന്നതല്ല. എന്താണ് ദൈവത്തില്‍ യഥാര്‍ഥത്തില്‍ അവതരിച്ച് കിട്ടിയത് അതില്‍ മാത്രമേ ആ വിശ്വാസം വേണ്ടതുള്ളൂ. യഥാര്‍ഥത്തില്‍ അവതരിച്ചത് ആയിരം തരത്തില്‍ ഉണ്ടായിരിക്കയില്ല. അത് അതിന്റെ മൂലഭാഷയില്‍ തന്നെ ഉണ്ടായിരിക്കേണ്ടതും അതിന്റെ ആധികാരികതക്ക് നിര്‍ബന്ധമാണ്.

    ഒരൊറ്റ ഖുര്‍ ആന്‍ മാത്രമേ ലോകം മുഴുവന്‍ അരിച്ച് പെറുക്കിയാലും നിങ്ങള്‍ക്ക് കാണാന്‍ പറ്റുകയുള്ളൂ. എല്ലാവിഭാഗം മുസ് ലീങ്ങള്‍ക്കും ഒരു ഖുര്‍ ആന്‍ മാത്രമേ ഉള്ളൂ.അതില്‍ മാറ്റമേ ഇല്ല,ഉണ്ടാവുകയുമില്ല, ഖുര്‍ ആന്‍ അറബി ഭാഷയിലുള്ളതാണ്. അല്ലാത്തതെല്ലാം അതിന്റെ വിവര്‍ത്തനങ്ങള്‍ മാത്രമാണ്.
    ഖുര്‍ ആനെ പറ്റി നിരൂപണമെഴുതണമെങ്കില്‍ ഒന്നാമതായി വേണ്ട മിനിമം യോഗ്യത അറബി ഭാഷയിലെയും സാഹിത്യത്തിലെയും അഗാത പാണ്ഡിത്യമാണ്.

     
  77. സി. കെ. ബാബു

    May 26, 2009 at 17:02

    (കമന്റ്‌-8)

    പ്രപഞ്ചത്തിന്റെ പ്രായം കൃത്യമായ ശാസ്ത്രീയ അളവുകളുടെ വെളിച്ചത്തിൽ 1370 കോടി വർഷങ്ങൾ ആണു്. 1370-നോടു് ഏഴു് പൂജ്യങ്ങൾ കൂടി ചേർത്താൽ കിട്ടുന്ന ഭീമമായ ഒരു സംഖ്യ! അതായതു്, തൗറാത്ത്‌ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായമായ 5770 വർഷങ്ങളുടെ 2374350 മടങ്ങാണു് ശാസ്ത്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലെ പ്രപഞ്ചത്തിന്റെ പ്രായം! തൗറാത്ത്‌ പ്രകാരം വെറും ആറു് ദിവസങ്ങൾ കൊണ്ടു് ദൈവം സകലവും സൃഷ്ടിച്ചു എന്നു് വിശ്വസിക്കുന്നതിനേക്കാൾ യുക്തിഹീനമാണോ 1370 കോടി വർഷങ്ങളിൽ സംഭവിക്കാവുന്ന പരിണാമപ്രക്രിയകളിൽ വിശ്വസിക്കുക എന്നതു്? എൺപതോ തൊണ്ണൂറോ വർഷങ്ങൾ മാത്രം ജീവിക്കാൻ കഴിയുന്ന മനുഷ്യരുടെ ചിന്തകൾക്കു് ഉൾക്കൊള്ളാവുന്നതല്ല അതുപോലെ ദീർഗ്ഘമായ ഒരു കാലഘട്ടം. അത്തരം വിഷയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ശാസ്ത്രജ്ഞരിൽ അവബോധജന്യമായി (intuitively) അതു് ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു കഴിവു് രൂപം കൊള്ളുകയാണു് ചെയ്യുന്നതു്. ആഴമേറിയ ശാസ്ത്രീയജ്ഞാനമില്ലാതെ ആർജ്ജിക്കാവുന്ന ഒരു ശേഷിയല്ല അതു്. അതുകൊണ്ടു് അതു് അതീന്ദ്രിയമോ അദ്ധ്യാത്മികമോ ആയ എന്തോ ‘ഇരുതലമൂരി’ ആണെന്നു് അർത്ഥവുമില്ല. മനുഷ്യന്റെ തലച്ചോറിന്റെ ശേഷി മാത്രം! ‘പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങൾ’ എന്ന എന്റെ ഒരു പഴയ പോസ്റ്റിൽ ബൈബിളിലെ പ്രപഞ്ചസൃഷ്ടിയിലെ പല പൊരുത്തക്കേടുകൾ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. (ദൈവത്തിന്റെ ‘വാക്കാലുള്ള’ പ്രപഞ്ചസൃഷ്ടിയിൽ വിശ്വസിക്കുകയും ഡാർവ്വിനിസത്തിൽ അധിഷ്ഠിതമായ പരിണാമസാദ്ധ്യതകളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിസുഹൃത്തുക്കൾക്കു് ചിന്തിക്കാൻ വേണ്ടി ഇത്രയും. ദൈവം സംസാരിക്കുമ്പോൾ ഉടലെടുക്കുന്ന ശബ്ദതരംഗങ്ങളുടെ ഫ്രീക്വൻസി എത്രയായിരിക്കും എന്നു കൂടി ചിന്തിച്ചാൽ ഉചിതം.)

    ഇബ്രാഹിം, ഇസ്മാഈൽ, ഇസ്‌ഹാക്ക്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ആറാമത്തെ ചോദ്യം. “പ്രവാചകന്മാരായി അംഗീകരിക്കുന്നു” എന്നു് ഫൈസലിന്റെ മറുപടി. ചോദ്യത്തിൽ ഞാൻ ‘പുരാതനപിതാക്കൾ’ എന്ന ബൈബിൾ പ്രയോഗം ഉപയോഗിച്ചു എന്നേയുള്ളു. അവരെ ‘പ്രവാചകന്മാർ’ ആയി ഇസ്ലാം അംഗീകരിക്കുന്നു എന്നതു് ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളു. കാരണം, പ്രവാചകർ ദൈവത്തോടു് കൂടുതൽ അടുത്തു് നിൽക്കുന്ന ആളുകളാണു് എന്നതുതന്നെ.

    ഖുർആനിൽ പറയുന്നു: “… മൂസായ്ക്കു് നാം വ്യക്തമായ ന്യായപ്രമാണം നൽകുകയും ചെയ്തു.” (4: 153) ആ ന്യായപ്രമാണമാണു് ‘തൗറാത്ത്‌’ എന്ന പേരിൽ ഖുർആനിൽ അറിയപ്പെടുന്നതും, മുഹമ്മദ്‌ എത്രയോ വട്ടം അല്ല്ലാഹുവിന്റെ വചനമായി അംഗീകരിക്കുന്നതും. അതിലാണു് ഖുർആനിലേക്കാൾ വിശദവും, വ്യക്തവുമായി മുകളിൽ പറഞ്ഞ പ്രവാചകന്മാരുടെ ചരിത്രം വായിക്കാൻ കഴിയുന്നതും. ഭക്തിയുടെ പുകമറയിലൂടെ അല്ലാതെ, വസ്തുനിഷ്ഠമായി ഖുർആൻ മനസ്സിലാക്കണമെങ്കിൽ ആദ്യം ബൈബിൾ വായിച്ചിരിക്കണം. ബൈബിളിലെ പഴയനിയമവും പുതിയനിയമവും അവിദഗ്ദ്ധമായി കൂട്ടിച്ചേർത്തു് അന്നത്തെ അറബിസമൂഹത്തിനു് അനുയോജ്യമായി രൂപീകരിക്കപ്പെട്ട ഒരു ഗ്രന്ഥം മാത്രമാണു് ഖുർആൻ എന്നു് അപ്പോഴേ വ്യക്തമാവൂ. അവ വായിച്ചാൽ മാത്രം പോരാ, ആ രണ്ടു് ഗ്രന്ഥങ്ങളിലും വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അവയെ തമ്മിൽത്തമ്മിൽ താരതമ്യം ചെയ്യാനും ഉള്ള ശേഷിയും വേണം. അതിന്റെ കൂട്ടത്തിൽ വേണ്ടത്ര ശാസ്ത്രീയജ്ഞാനം കൂടിയുണ്ടെങ്കിൽ രണ്ടു് ഗ്രന്ഥങ്ങളും ഭാവനാസൃഷ്ടികൾ മാത്രമാണെന്നു് തിരിച്ചറിയാം, അവ ദൈവത്തിന്റെ വചനങ്ങളാണെന്നു് കട്ടായമായി വിശ്വസിച്ചുകൊണ്ടു് ജീവിതത്തിനും മരണത്തിനും ‘അർത്ഥം’ കണ്ടെത്തുന്നവരുടെ അജ്ഞത തിരിച്ചറിഞ്ഞു് അവരെ അവരുടെ വഴിയെ വിടാം.

    പ്രശ്നം പക്ഷേ, അത്തരക്കാരല്ല. സ്വന്തം വേദഗ്രന്ഥങ്ങൾ (അതു് ഏതു് തന്നെ ആയാലും!) നിത്യസത്യമാണെന്നു് വിശ്വസിക്കാനല്ലാതെ, അവയെ യുക്തിപരമായ അപഗ്രഥനങ്ങൾക്കും മറ്റും വിധേയമാക്കാൻ മാത്രം വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത മനുഷ്യരുടെ മതവികാരങ്ങൾ ശത്രുചിത്രങ്ങൾ കാണിച്ചു് ഇളക്കിവിട്ടു് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിച്ചു് മുതലെടുക്കുന്ന മതത്തിന്റേയും ദൈവത്തിന്റേയും പ്രതിനിധികളാണു് പ്രശ്നം. വേദഗ്രന്ഥങ്ങളിലെ മണ്ടത്തരങ്ങളെ ശാസ്ത്രീയവത്കരിക്കുന്നതിനുള്ള അവരുടെ പെടാപ്പാടുപെടൽ കണ്ടുനിൽക്കാൻ രസകരമാണെങ്കിലും സമൂഹത്തിന്റെ വളർച്ചക്കു് അതു് കൊലക്കയറാണു്. ലോകമുള്ളിടത്തോളം കാലം തിരുമണ്ടന്മാരുടെ ഈ തിരുവാതിരകളി ഉണ്ടാവുകയും ചെയ്യും. സർവ്വജ്ഞാനിയായ ദൈവം അവരുടെ പോക്കറ്റിൽ ആയതുകൊണ്ടു് മറ്റൊന്നു് പറഞ്ഞു് മനസ്സിലാക്കാമെന്ന വ്യാമോഹമൊന്നും വേണ്ട. അവരുടെ ചൂഷണത്തിനു് സന്തോഷത്തോടെ വിധേയരാവുന്ന സാമാന്യമനുഷ്യരുടെ നിരന്തരവും നിഷ്പക്ഷവുമായ ബോധവത്കരണം വഴി മാത്രമേ സാവകാശമെങ്കിലും എന്തെങ്കിലും പരിഹാരം സ്വപ്നം കാണാൻ പോലും കഴിയൂ. ഇന്റർന്നെറ്റും ഗൂഗിളുമൊക്കെ ഒരു വലിയ സഹായവും ആശ്വാസവും എന്നേ പറയാനുള്ളു. മനുഷ്യൻ അവന്റെ സ്വന്തം വിഡ്ഢിത്തത്തിന്റെ അടിമയാണു്. ‘കേട്ടറിവു്-ജ്ഞാനികളായ’ പണ്ഡിതരുടെ പിടിയിൽ ആയിരിക്കുന്നിടത്തോളം അവർക്കു് ആ അടിമത്തത്തിൽ നിന്നു് മോചനവുമില്ല.

     
  78. സി. കെ. ബാബു

    May 26, 2009 at 17:04

    (കമന്റ്‌-9)

    തൗറാത്തിൽ ‘കൈകടത്തലുകൾ’ നടന്നിട്ടുണ്ടു് എന്ന ഫൈസലിന്റെ സൂചന ശരിയായാലും അല്ലെങ്കിലും ഒരുകാര്യം ശരിയാണു്: ഖുർആൻ എന്ന ഗ്രന്ഥത്തിൽ നിന്നും തൗറാത്തും ഇൻജീലും അല്ലാഹുവിന്റെ വചനങ്ങൾ ആണെന്നു് മുഹമ്മദ്‌ വ്യക്തമായി അംഗീകരിക്കുന്ന ഭാഗങ്ങളും അവയുടെ അനുബന്ധങ്ങളും നീക്കം ചെയ്താൽ അതിലെ നാലിലൊന്നു് ഭാഗവും ഒഴിവാവും. അതുപോലെതന്നെ, ഖുർആനിലെ മിക്കവാറും ഓരോ സൂക്തത്തിന്റെയും അവസാനം ചേർത്തിരിക്കുന്ന “അല്ലാഹു ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു”, “അല്ലാഹു ഏതൊരു കാര്യത്തിന്റേയും കണക്കു് നോക്കുന്നവനാകുന്നു”, “അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”, “അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു”, “അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു” മുതലായ എത്രയോ ദൈവവിശേഷണവാക്യങ്ങളും അവയുടെ തനിയാവർത്തനങ്ങളും കൂടി ഒഴിവാക്കിയാൽ, പിന്നെയും ഒരു പകുതികൂടി ഒഴിവാവും.

    പുരാതനപ്രാവാചകന്മാരെപ്പറ്റി (മറ്റു് പല കാര്യങ്ങളെപ്പറ്റിയും) ഖുർആനിൽ പറയുന്ന കാര്യങ്ങൾ മാത്രം വായിച്ചാൽ നമുക്കു് ലഭിക്കുന്ന ചിത്രം സാധാരണ നാവുകൾക്കു് വഴങ്ങാത്ത അവരുടെ പേരുകളും, അവർക്കു് അല്ലാഹു സന്ദേശങ്ങൾ നൽകി എന്ന സ്ഥിരം പല്ലവിയും മാത്രമായിരിക്കും. അവരെ മനസ്സിലാക്കാൻ നമുക്കു് വേണ്ടതു് അവരുടെ ചരിത്രമാണു്. ഉദാഹരണത്തിനു്, ആദമിന്റെ മക്കളായിരുന്ന കയീന്റെയും ഹാബേലിന്റേയും ചരിത്രം വിശദമാക്കാൻ കൊല്ലപ്പെട്ട ഹാബേലിനു് ശവക്കുഴി മാന്താൻ അല്ലാഹു അയച്ച ഒരു കാക്കയുടെ വർണ്ണനയേക്കാൾ അവരെപ്പറ്റിത്തന്നെയുള്ള വിശദാംശങ്ങളാണു് നമുക്കു് കൂടുതൽ സഹായകമാവുന്നതു്. ബൈബിളിൽ അതു് വേണ്ടത്ര വിശദമായി ഒരിടത്തു് നിന്നുതന്നെ ലഭിക്കുമെന്നതാണു് ഒരു പ്രധാന നേട്ടം. ഒരു കാര്യം ഒൻപതു് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഖുർആനിലേക്കാൾ വസ്തുതകൾ കണ്ടെത്താൻ വളരെ എളുപ്പമാണെന്നു് ചുരുക്കം. അവയെല്ലാം തപ്പിപ്പിടിച്ചെടുത്താലും കയ്യിൽ കിട്ടുന്നതു് ശവക്കുഴി തോണ്ടുന്ന കാക്കയും അവനോടു് ‘ഇന്നകാര്യം’ പറഞ്ഞ സന്ദർഭം ഓർക്കുക മുതലായ പ്രയോഗങ്ങളും. അതുകൊണ്ടുതന്നെ, ആ ‘സന്ദർഭങ്ങൾ’ അറിയാത്തവനു് അതുകൊണ്ടു് വലിയ പ്രയോജനവുമില്ല. അതിനും അവസാനം ‘തൗറാത്ത്‌’ തന്നെ ശരണം!

    അതുപോലെതന്നെയാണു് ഖുർആനിലെ അദ്ധ്യായങ്ങളുടെ പേരുകളും. ഉദാഹരണത്തിനു്, 29 സൂക്തങ്ങളുള്ള 57-ാ‍മത്തെ ‘ഇരുമ്പു്’ (The Iron) എന്ന അദ്ധ്യായം നിങ്ങൾ ഒന്നു് വായിച്ചുനോക്കൂ. ഇരുമ്പിനെപ്പറ്റി അതിൽ ആകെയുള്ള ഒരു പരാമർശ്ശം 25-ാ‍ം സൂക്തത്തിൽ മാത്രം! അതിങ്ങനെ: ” … ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം (=ദൂതന്മാരോടൊപ്പം) വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്കു് ഉപകാരങ്ങളുമുണ്ടു്. …” തീർന്നു! ഇരുമ്പിനെപ്പറ്റി ഇത്രമാത്രം! ബാക്കിയുള്ളതെല്ലാം പതിവുപോലുള്ള അല്ലാഹുസ്തുതികളും, അല്ലാഹുവിനു് കീഴ്പെടാനുള്ള വിശ്വാസിയുടെ ബാദ്ധ്യതയും മറ്റും. അദ്ധ്യായത്തിന്റെ പേരു് ‘ഇരുമ്പു്’ എന്നും! ഖുർആനിൽ ‘ബിഗ്‌ബാംഗും ജെനറ്റിക്സും’ വരച്ചുകാണിച്ചിട്ടുണ്ടെന്നു് ഇന്റർനെറ്റിലൂടെയും മറ്റും ലോകം മുഴുവൻ കേൾക്കെ വിളിച്ചുപറയുന്നതിനു് മുൻപു് ഇതൊക്കെ ഒരിക്കലെങ്കിലും വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ എന്നു് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചുപോകുന്നു. സന്തോഷ്‌ മാധവന്മാർക്കു് നിർല്ലജ്ജം വിളയാടാൻ കഴിയുന്ന ഒരു സമൂഹത്തിൽ തീർച്ചയായും ഇതും ഇതിലപ്പുറവും വിശ്വസിക്കാനും കയ്യടിച്ചു് പ്രോത്സാഹിപ്പിക്കാനും ആരെയെങ്കിലുമൊക്കെ കിട്ടും. പക്ഷേ, ലോകം ഇത്തിരി കൂടി വലുതാണല്ലോ. ആത്മീയത, ദൈവം എന്നൊക്കെ കേട്ടാൽ ഏതു് ഭാരതീയനും വീഴും! അതിനു് അനുയോജ്യമായ വിധത്തിലല്ലേ വളർത്തിയെടുത്തതും, ഇന്നും വളർത്തുന്നതും!

    ഖുർആനെ വിമർശ്ശിക്കാൻ ചിലപ്പോഴെങ്കിലും തൗറാത്തിനെ കൂട്ടുപിടിക്കേണ്ടിവരുന്നതു് എന്തുകൊണ്ടെന്നും, അതിനു് ഖുർആൻ തന്നെ നൽകുന്ന ലെജിറ്റിമേഷനും ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു് കരുതുന്നു.

     
  79. സി. കെ. ബാബു

    May 26, 2009 at 17:07

    (കമന്റ്‌-10)

    ഇബ്രാഹിമിനു് അല്ലാഹു നൽകുന്ന സ്ഥാനവിലയെപ്പറ്റി ഖുർആനിലെ അനേകവാക്യങ്ങളിൽ ചിലതു്:

    “… …അല്ലാഹു (അപ്പോൾ) അദ്ദേഹത്തോടു് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്കു് നേതാവാക്കുകയാണു്. ഇബ്രാഹിം പറഞ്ഞു: എന്റെ സന്തതികളിൽ പെട്ടവരേയും (നേതാക്കളാക്കേണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷേ) എന്റെ ഈ നിശ്ചയം അതിക്രമകാരികൾക്കു് ബാധകമായിരിക്കുന്നതല്ല.” – (2: 124) (അല്ലാഹുവിന്റെ ഭാഷയുടെ ശൈലി ശ്രദ്ധിക്കുക!)

    “(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാൽ ശുദ്ധമനസ്കനായ ഇബ്രാഹിമിന്റെ മാർഗ്ഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.” – (3: 95)

    “… … ഇബ്രാഹിമിന്റെ മാർഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമമതക്കാരൻ ആരുണ്ടു്? അല്ലാഹു ഇബ്രാഹിമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.” (4: 125)

    ഇതുപോലെതന്നെ തൗറാത്ത്‌ പ്രകാരമുള്ള മറ്റു് മുഴുവൻ പുരാതന പ്രവാചകന്മാരെയും മുഹമ്മദ്‌ എത്രയോ പ്രാവശ്യം ഖുർആനിൽ പുകഴ്ത്തുകയും ദൈവത്തിന്റെ ദൂതന്മാരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ടു്.

    അവർ മുഹമ്മദിൽ നിന്നും ഈ വിധം ഒരു പുകഴ്ത്തൽ അർഹിക്കുന്ന തരത്തിൽ അല്ലാഹുവിന്റെ മുന്നിൽ നീതിമാന്മാരായിരുന്നോ എന്നതാണു് ചിന്തിക്കേണ്ടതു്. പക്ഷേ, അവർക്കു് നൽകാൻ പുകഴ്ത്തലുകൾ മാത്രമുള്ള ഖുർആനിൽ അവർക്കെതിരായ തെളിവുകൾ തപ്പിയിട്ടു് എന്തു് കാര്യം? ഇവിടെയും ആശ്രയം ‘തൗറാത്ത്‌ തന്നെ! തൗറാത്ത്‌ ഇല്ലെങ്കിൽ ഖുർആനും ഇല്ല എന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ. ആദ്യം സൂചിപ്പിച്ചപോലെ അവ രണ്ടും വായിച്ചു് വസ്തുത സ്വയം ബോദ്ധ്യപ്പെടുകയല്ലാതെ ഒരു വിശ്വാസിയെ പറഞ്ഞു് ബോദ്ധ്യപ്പെടുത്താവുന്ന ഒരു കാര്യമല്ല അതു്.

     
  80. സി. കെ. ബാബു

    May 26, 2009 at 17:11

    (കമന്റ്‌-11)

    അബ്രാഹാമിന്റെ ‘ശുദ്ധമനസ്ഥിതിയിൽ’ എത്രത്തോളം കഴമ്പുണ്ടെന്നറിയാൻ ഉദാഹരണമായി തൗറാത്തിലെ ഇബ്രാഹിമിനെത്തന്നെ എടുക്കാം. (വിശദമായി അറിയണമെന്നുള്ളവർക്കു് ഉൽപത്തിപ്പുസ്തകം 12-ാ‍ം അദ്ധ്യായത്തിൽ ഇതു് വായിക്കാം.)

    യഹോവയുടെ അരുളപ്പാടു് പ്രകാരം സ്വദേശം വിട്ടു് പോയ അബ്രാഹാം കനാൻ ദേശത്തുചെന്നു് താമസിക്കുന്നു. അന്നവിടെ കനാന്യർ പാർത്തിരുന്നു. കനാൻ ദേശം അബ്രാഹാമിന്റെ സന്തതികൾക്കു് കൊടുക്കുമെന്നു് അവിടെവച്ചാണു് അബ്രാഹാമിനു് യഹോവയുടെ വെളിപാടുണ്ടായതു്. അവിടെനിന്നും വീണ്ടും തെക്കോട്ടു് യാത്ര ചെയ്തുകൊണ്ടിരുന്നതിനിടയിൽ ദേശത്തു് കഠിനമായ ക്ഷാമം ഉണ്ടാവുകയും അതിനാൽ അബ്രാഹം ഫറവോയുടെ മിസ്രയീം (ഈജിപ്റ്റ്‌) ദേശത്തു് പാർക്കാനായി പോകുകയും ചെയ്യുന്നു. സുന്ദരിയായിരുന്ന സാറ തന്റെ ഭാര്യ എന്നു് തിരിച്ചറിഞ്ഞാൽ അവളെ സ്വന്തമാക്കാൻ വേണ്ടി മിസ്രയീമ്യർ തന്നെ കൊല്ലും എന്നു് ഭയന്ന അബ്രാഹാം സാറ അവന്റെ സഹോദരിയാണെന്നു് പറയണമെന്നു് അവൻ സാറയെ ചുമതലപ്പെടുത്തുന്നു. “എന്നാൽ നിന്റെ നിമിത്തം എനിക്കു് നന്മ വരികയും ഞാൻ ജീവിച്ചിരിക്കുകയും ചെയ്യും.” ‘സാറ അതിസുന്ദരി’ എന്ന ഭൃത്യന്മാരുടെ പ്രശംസ കേട്ട ഫറവോ അവളെ കൊട്ടാരത്തിൽ എത്തിക്കുന്നു. “സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടി വന്നു. അവളുടെ നിമിത്തം അവൻ അബ്രാഹാമിനു് നന്മ ചെയ്തു. അവനു് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.” (ആ ദാസികളിൽ ഒരുവളാവണം യിശ്മായേലിന്റെ മാതാവായ ഹാഗാർ.)

    വെള്ളമൊഴുകിപ്പോയി കഴിയുമ്പോൾ ചിറ കെട്ടുന്ന വേദഗ്രന്ഥങ്ങളിലെ ദൈവത്തിന്റെ സാധാരണരീതിപോലെ, ഇത്രയുമായപ്പോൾ ഇവിടെയും ദൈവം ഇടപെടുന്നു. “യഹോവ ഫറവോനെയും അവന്റെ കുടുംബത്തേയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോൾ ഫറവോ അബ്രാഹാമിനെ വിളിച്ചു: നീ എന്നോടു് ഈ ചെയ്തതു് എന്തു്? ഇവൾ നിന്റെ ഭാര്യയെന്നു് എന്നെ അറിയിക്കാഞ്ഞതു് എന്തു്? അവൾ എന്റെ സഹോദരിയെന്നു് എന്തിനു് പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു് എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്നു് പറഞ്ഞു.”

    അതുകൊണ്ടു് തീർന്നില്ല. 20-ാ‍ം അദ്ധ്യായം വായിക്കൂ.

    അനന്തരം അബ്രാഹാം അവിടെനിന്നു് തെക്കേ ദേശത്തേക്കു് യാത്ര പുറപ്പെട്ടു. കാദേശിനും സൂരിനും മദ്ധ്യേ കുടിയിരുന്നു് ഗെരാരിൽ പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു്: അവൾ എന്റെ പെങ്ങൾ എന്നു് പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്‌ ആളയച്ചു് സാറയെ കൊണ്ടുപോയി. (അവിടെ പക്ഷേ ഭാഗ്യത്തിനു് അബീമേലെക്‌ വേണ്ടാത്ത പണിയൊന്നും ചെയ്യുന്നതിനു് മുൻപുതന്നെ യഹോവ സ്ഥലത്തെത്തി.) അബീമേലെക്കിനു് സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു് ആ സ്ത്രീയുടെ നിമിത്തം നീ മരിക്കും എന്നൊക്കെ പറഞ്ഞു് ഭയപ്പെടുത്തി. എന്തിനു് കൂടുതൽ പറയണം, അബീമേലെക്കിന്റെ ആയിരം വെള്ളിക്കാശും, ആടുമാടുകളും, ദാസീദാസന്മാരും, പാമ്പും പഴുതാരയുമൊക്കെ അബ്രാഹാമിന്റെ സ്വന്തം! പോരാത്തതിനു് അബീമേലെക്കിന്റെ നാട്ടിൽ എവിടെയും അബ്രാഹാമിനു് ആടുപട്ടിസഹിതം സ്ഥിരമായി താമസിക്കുന്നതിനുള്ള വിസയും കയ്യോടെ അവൻ അടിച്ചുകൊടുത്തു. എങ്ങനെയുണ്ടു് അബ്രാഹാമിന്റെ ശുദ്ധമനസ്ഥിതി? ദോശം പറയരുതല്ലോ, അബ്രാഹാമിന്റെ തന്നെ വാക്കുകളിൽ: “സാറ എന്റെ അപ്പന്റെ മകൾ, അമ്മയുടെ മകളല്ല താനും.” (ഉൽപത്തി 20: 12) നേരോ നുണയോ ആർക്കറിയാം. അതു് സത്യമെങ്കിൽ, നീതിമാനും ശുദ്ധമനസ്കനുമായതിനാൽ അല്ലാഹു നേതാവാക്കുന്ന അബ്രാഹാം ഭാര്യയാക്കുന്നതു് സ്വന്തം പിതാവിനു് മറ്റൊരു സ്ത്രീയിൽ ജനിച്ച സാറയെ!

    അബ്രാഹാമിന്റെ മകനായ യിസ്‌ഹാക്ക്‌ (പ്രവാചകനും!) അവന്റെ ഭാര്യയായ റേബേക്കായെക്കുറിച്ചു് അതേ ഗെരാരിൽ വച്ചു് അബീമേലെക്‌ രാജാവിനോടു് അതേ തന്ത്രം പ്രയോഗിക്കുന്നതും, അങ്ങനെ രാജാവിന്റെ ‘അനുഗ്രഹം’ വാങ്ങി ‘ധനം വർദ്ധിച്ചു് വർദ്ധിച്ചു് മഹാ ധനവാനായി’ തീരുന്നതും 26-ാ‍ം അദ്ധ്യായത്തിൽ വായിക്കാം.

    ഖുർആനിൽ ശുദ്ധമനസ്കനായി പുകഴ്ത്തപ്പെടുന്ന ഇബ്രാഹിമും, അവന്റെ മകനായി അല്ലാഹുവിന്റെ സന്ദേശം ലഭിച്ച പ്രവാചകൻ ഇസ്‌ഹാഖും! ദൈവികതക്കു് ഇതിൽ കൂടുതൽ തെളിവുകൾ വേണോ? ഖുർആനെ വിമർശ്ശിക്കാൻ തൗറാത്തിനെ ഉപയോഗപ്പെടുത്തുന്നു എന്നു് പരാതിപ്പെടുന്നവർക്കു് വേണമെങ്കിൽ പറയാം: അബ്രാഹാം പ്രവാചകൻ, അവന്റെ ഭാര്യ സാറ, മകൻ യിസ്‌ഹാക്ക്‌, അവന്റെ ഭാര്യ റെബേക്കാ, അതെല്ലാം ശരി. ബാക്കിയെല്ലാം കൈകടത്തലുകൾ! ഒരു ഗ്രന്ഥത്തിൽ ‘അതിന്റെ വക്താക്കൾ’ ഇനി അഥവാ കൈകടത്തലുകൾ നടത്തുന്നുവെങ്കിൽത്തന്നെ, അതു് ഒരിക്കലും ആ ഗ്രന്ഥത്തിനെ മോശമാക്കാൻ വേണ്ടി ആവുകയില്ല, ഉയർത്തിക്കാണിക്കാൻ വേണ്ടി മാത്രമേ ആയിരിക്കൂ എന്നു് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണോ? ഇരിക്കുന്ന കൊമ്പു് മുറിക്കുന്നതിനു് തുല്യമല്ലേ അതു്? നെഗറ്റീവ്‌ ആയി ധരിക്കപ്പെടാവുന്ന അത്തരം കാര്യങ്ങൾ തർജ്ജമയിലും മറ്റും എഡിറ്റ്‌ ചെയ്തു് മാറ്റിയില്ല എന്നതുതന്നെ ചുരുങ്ങിയതു് ആ കാര്യങ്ങളിലെങ്കിലും മൂലകൃതിയോടു് അതു് പുലർത്തുന്ന നീതിയുടെ തെളിവല്ലാതെ മറ്റെന്താണു്? (ഇനിയും തീർന്നില്ല, തുടരും)

     
  81. സി. കെ. ബാബു

    May 26, 2009 at 17:24

    (കമന്റ്‌-8)-ൽ സൂചിപ്പിച്ച ‘പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങൾ’ എന്ന എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്‌ ഇവിടെ

     
  82. സി. കെ. ബാബു

    May 27, 2009 at 21:52

    (കമന്റ്‌-12)

    ഖുർആൻ ചർച്ചകളിൽ നിന്നും തൗറാത്തിനെ ഒഴിവാക്കണമെന്നു് പറയുന്നവർക്കുവേണ്ടി ഇതുകൂടി:

    ഇസ്രായേൽ ജനതയുടെ മിസ്രയിമിൽ നിന്നുള്ള മോചിപ്പിക്കലും, അതിനുശേഷം വാഗ്ദത്തദേശമായിരുന്ന കനാനിലേക്കുള്ള നാൽപതു് വർഷം നീണ്ടുനിന്ന യാത്രയും ബൈബിളിൽ പുറപ്പാടു്, ലേവ്യ, സംഖ്യ, ആവർത്തനം, യോശുവ (= മോശെയുടെ പിൻഗാമി) എന്നീ അഞ്ചു് പുസ്തകങ്ങളിൽ (അദ്ധ്യായങ്ങൾ യഥാക്രമം 40, 27, 36, 34, 24) വിശദമായി വിവരിക്കുമ്പോൾ, ഖുർആനിൽ അതിലെ ചില നുറുങ്ങുകൾ പല ഭാഗങ്ങളിൽ ഏതാനും സൂക്തങ്ങളിലായി ചിതറിക്കിടക്കുന്നു. ഉദാഹരണത്തിനു് ഖുർആനിലെ ‘മേശ’ എന്ന അഞ്ചാം അദ്ധ്യായത്തിൽ 20 മുതൽ 26 വരെയുള്ള ഏഴു് സൂക്തങ്ങളിൽ അതിനെപ്പറ്റി ‘എന്തൊക്കെയോ’ എഴുതിവച്ചിരിക്കുന്നു! തുടക്കം ഇങ്ങനെ: “മൂസ തന്റെ ജനതയോടു് പറഞ്ഞ സന്ദർഭം ഓർക്കുക: …” വാക്യങ്ങൾ മുഴുവൻ ടൈപ്പു് ചെയ്യാൻ വയ്യ. വായിക്കണമെന്നുള്ളവർക്കു് ഖുർആന്റെ മലയാളം PDF ഇവിടെ നിന്നും നേരിട്ടോ, ഡൗൺലോഡ്‌ ചെയ്തോ വായിക്കാം.

    മൂസ തന്റെ ജനതയോടു് പറഞ്ഞ ‘സന്ദർഭം’ അതിന്റെ പൂർണ്ണതയിൽ വ്യക്തമാക്കാത്തിടത്തോളം ഈ പ്രയോഗത്തിനു് ഒരർത്ഥവുമില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ അതിനായി ആ സന്ദർഭം ഏതെന്നു് തേടിയാൽ അവൻ എത്തുന്നതു് ബൈബിളിലെ തൗറാത്തിലേ ആവൂ. ഒരു മതവിശ്വാസിക്കു് ഇതു് വലിയ ഒരു പ്രശ്നമല്ല. കാരണം, അർത്ഥം തേടലല്ല, കണ്ണുമടച്ചു് വിശ്വസിക്കലാണു് അവനെ പഠിപ്പിച്ചിരിക്കുന്ന അവന്റെ ജോലി. തന്റെ ‘ജോലിയിൽ’ സംതൃപ്തനായിരിക്കുന്നിടത്തോളം മറ്റൊന്നു് തേടാൻ അവൻ ശ്രമിക്കില്ല. അതിനു് ശ്രമിക്കാത്തിടത്തോളം അവനതിനു് കഴിയുകയുമില്ല. ഒരു വിഷയത്തേപ്പറ്റി സിസ്റ്റമാറ്റിക്‌ ആയി പഠിക്കാൻ ഇത്തരം നുറുങ്ങുകൾ കൊണ്ടു് യാതൊരു പ്രയോജനവുമില്ല. ഈ വാക്യങ്ങളുടെ തൊട്ടുതാഴെ എഴുതിവച്ചിരിക്കുന്നതു് നോക്കൂ! ആദമിന്റെ രണ്ടു് പുത്രന്മാരുടെയും ഒരു കാക്കയുടെയും കഥ അഞ്ചു് സൂക്തങ്ങളിൽ! എന്തൊരു ക്രൊണോളജി! മൂസായ്ക്കു് ശേഷം ആദാം! പോരാത്തതിനു്, ലോകത്തിലെ ആദ്യമനുഷ്യനായ ആദമിന്റെ രണ്ടുമക്കളിൽ ഒരുവൻ മറ്റൊരുവനെ തന്റെ ബലി അല്ലാഹു സ്വീകരിക്കാത്തതിൽ അസൂയമൂത്തു് കൊല ചെയ്യുന്ന കഥ അഞ്ചുവരിയിൽ ചുരുക്കി വർണ്ണിക്കുന്നതിനിടയിൽ ശവക്കുഴി തോണ്ടുന്ന ഒരു കാക്കയെ കുത്തിത്തിരുകാൻ തോന്നുന്നതിലെ ദൈവികപാണ്ഡിത്യഗാംഭീര്യം! കൊല്ലുന്നവൻ നീയേ, കൊല്ലിക്കുന്നവൻ നീയേ, ചത്തുകഴിയുമ്പോൾ ശവമടക്കിനു് എങ്ങനെ കുഴികുത്തണമെന്നു് പഠിപ്പിക്കാൻ കാക്കയെ അയക്കുന്നവനും നീയേ!

    വ്യവസ്ഥാനുസൃതമായി വസ്തുതകൾ മനസ്സിലാക്കാനും, ചിട്ടയോടുകൂടി ഖുർആനെപ്പറ്റി ഒരു ചർച്ച നടത്താനും ബൈബിളിന്റെ സഹായമില്ലാതെ സാദ്ധ്യമല്ല എന്നതൊരു വസ്തുതയാണു്. ഖുർആൻ വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ അറബി ഭാഷയിലെ പരിജ്ഞാനത്തേക്കാൾ ആവശ്യം ബൈബിളിലുള്ള പരിജ്ഞാനമാണു്. അറബി അറിയാത്തവർക്കു് വേണ്ടത്ര കൃത്യതയോടെ ഖുർആൻ വായിക്കാൻ ഇന്നു് ഇംഗ്ലീഷിലും, മലയാളത്തിലും മറ്റു് പല ഭാഷകളിലും ആധികാരികമായ തർജ്ജമകളുണ്ടു്. പല ‘തങ്ങളേയും നിങ്ങളേയും’കാൾ അറബിയിലും മറ്റു് പല ലോകഭാഷകളിലും വളരെ കൂടുതൽ പാണ്ഡിത്യമുള്ള വ്യക്തികൾ ശ്രദ്ധാപൂർവ്വം നടത്തിയ പരിഭാഷകൾ.

    “ഞാൻ വിശ്വസിക്കുന്ന വേദഗ്രന്ഥം എനിക്കുപോലും മനസ്സിലാവുന്നില്ല, പിന്നെയാണു് നിനക്കു്!” എന്നു് പറയുന്നതിൽ ആത്മീയശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലെ പുറമേ സായിപ്പിനെ കടത്തിവെട്ടുമെങ്കിലും അകത്തിന്റെ അടിത്തട്ടിൽ അടിമകളായ ‘മുട്ടുകുത്തിക്കുട്ടന്മാർ’ തീർച്ചയായും ഒരുതരം ആന്തരികസംതൃപ്തി അനുഭവിക്കുന്നുണ്ടാവണം. അതുകൊണ്ടാണല്ലോ കാര്യങ്ങൾ ലളിതമായി പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നവരോടു് അത്തരം ‘അഹം ബ്രഹ്മി’കൾക്കു് വല്ലാത്ത പുച്ഛം! ഖുർആൻ എന്ന ഗ്രന്ഥത്തിന്റെ നാലിലൊന്നും അതിന്റെ അടിത്തറയും ബൈബിളിലെ പുരാണങ്ങളാണെങ്കിൽ, അവയെ ചർച്ചകളിൽ നിന്നും മാറ്റിനിർത്തണം എന്നു് പറയുന്നതിൽ യുക്തിയുമില്ല, അർത്ഥവുമില്ല. അല്ലെങ്കിൽ അതിൽ പറയുന്ന കാര്യങ്ങളെപ്പറ്റി വേണ്ടത്ര അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ അതിനെ മാത്രം ആശ്രയിച്ചാൽ മതിയാവണം. രണ്ടും വായിച്ചു് വ്യത്യാസം മനസ്സിലാക്കിയിട്ടുള്ളവർക്കറിയാം ഞാൻ എന്താണു് പറയുന്നതെന്നു്. ഖുർആനിലെ ഘടനയില്ലായ്മക്കു് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനാവും.

     
  83. സി. കെ. ബാബു

    May 27, 2009 at 21:58

    (കമന്റ്‌-13)

    മൂസാ, ദാവൂദ്‌, സുലൈമാൻ, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന ഏഴാമത്തെ ചോദ്യം തൗറാത്തും, അതു് അല്ലാഹുവിൽ നിന്നും ലഭിച്ചവനായ മൂസായും, അതിനുശേഷമുള്ള പഴയനിയമത്തിലെ പ്രവാചകന്മാരും ഇസ്ലാമിൽ, അഥവാ, മുഹമ്മദിനാൽ അംഗീകരിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി ഫൈസലിന്റെ അഭിപ്രായം അറിയുന്നതിനായിരുന്നു. അംഗീകരിക്കുന്നുണ്ടു് എന്നായിരുന്നു വ്യക്തമായ മറുപടി. ഇതിനെപ്പറ്റി ചിലതു് മുൻകമന്റുകളിൽ പറഞ്ഞുകഴിഞ്ഞു എന്നതിനാൽ, ഇത്രമാത്രം കൂടി കൂട്ടിച്ചേർക്കുന്നു: ഈ പ്രവാചകരെ മുഹമ്മദ്‌ അംഗീകരിക്കുന്നതായി പല സൂക്തങ്ങളിലൂടെ സംശയരഹിതമായി വെളിപ്പെടുത്തുന്നുണ്ടു് എന്നതിനാൽ, അതിൽ കൈകടത്തലുകളും തിരുത്തലുകളും നടന്നിട്ടുണ്ടു് എന്ന മുസ്ലീം സുഹൃത്തുക്കളുടെ പരാമർശ്ശം (കൈകടത്തലുകൾ നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും!) ഒരു സെൽഫ്‌ ഗോളിനു് തുല്യമാണു്. മുൻപൊരു കമന്റിൽ പറഞ്ഞപോലെ, സെപ്ഷ്വജിന്റ്‌ (septuagint) (70 എന്നർത്ഥമുള്ള septuaginta എന്ന ലാറ്റിൻ വാക്കിൽ നിന്നും ഈ പേരു്) എന്നറിയപ്പെടുന്ന ബൈബിളിലെ പഴയനിയമത്തിന്റെ ഹീബ്ര്യൂവിൽ നിന്നും ഗ്രീക്കിലേക്കുള്ള പരിഭാഷ നടന്നതു് B. C. മൂന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും ആയിട്ടാണു്. ഇസ്രായേലിലെ പന്ത്രണ്ടു് ഗോത്രങ്ങളിൽ നിന്നും ആറു് പേർ വീതം നൂറു് വർഷങ്ങളോളം വെവ്വേറെ നടത്തിയ പരിഭാഷകൾ എല്ലാം അവസാനം ഒത്തുവരികയായിരുന്നത്രേ! (12×6=72 ആയതിനാൽ, 70 പേരല്ല, 72 പേരാണു് തർജ്ജമയിൽ പങ്കെടുത്തിരുന്നതു് എന്നും ഐതിഹ്യം!) ഇവിടെയും നമ്മൾ ദൈവികമായ ‘അത്ഭുതം’ മാത്രമാണു് കാണുന്നതു്: മതപണ്ഡിതർ കൈവയ്ക്കുന്നിടത്തെല്ലാം ദൈവവും അത്ഭുതകരമായ വിധത്തിൽ തന്റെ കൈകൾ വച്ചുകൊടുക്കും! 1940-കളിൽ കണ്ടെടുത്ത Dead Sea Scrolls (Qumran scrolls)-നു് ശേഷം സെപ്ഷ്വജിന്റിന്റെ അടിസ്ഥാനത്തിലെ പഴയനിയമത്തിലെ ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങൾ B.C. നാലാം നൂറ്റാണ്ടിനു് മുൻപുള്ളതാണു് മുതലായ ചില സംശയങ്ങളൊക്കെ നിലവിലുണ്ടു്. പക്ഷേ, നമ്മുടെ ഇവിടത്തെ ആവശ്യത്തിനു് അതുപോലുള്ള പ്രശ്നങ്ങൾക്കു് കറിവേപ്പിലയുടെ വിലപോലുമില്ല.

    ഇവിടെ അത്തരം ‘കൈകടത്തൽപ്രശ്നങ്ങൾ’ ബാധകമല്ല എന്നു് മാത്രമല്ല, ഖുർആൻ എന്ന ഗ്രന്ഥം മുഹമ്മദിനു് ലഭിച്ച ദൈവികമായ അരുളപ്പാടുകളല്ല എന്നതിന്റെ വ്യക്തമായ തെളിവുകൾ കൂടിയാണവ. നേരത്തേ സൂചിപ്പിച്ചതുപോലെ, B.C. മൂന്നാം നൂറ്റാണ്ടിൽ തർജ്ജമ ചെയ്യപ്പെട്ട തൗറാത്തിലും (Torah) B.C. രണ്ടാം നൂറ്റാണ്ടിൽ തർജ്ജമ ചെയ്യപ്പെട്ട ബാക്കി പഴയനിയമപുസ്തകങ്ങളിലും മാനുഷികമായ കൈകടത്തലുകൾ നടന്നിട്ടുണ്ടെങ്കിൽ, മറ്റാരും അതറിഞ്ഞില്ലെങ്കിലും അല്ലാഹു എങ്കിലും അതറിയേണ്ടതല്ലേ? അല്ലാഹു എല്ലാം അറിയുന്നവനാണെന്നു് ഖുർആനിൽ എത്രവട്ടം ആവർത്തിക്കുന്നുണ്ടെന്നു് വിശ്വാസികളെ ഞാനായിട്ടു് എണ്ണിക്കാണിക്കേണ്ട ആവശ്യമുണ്ടോ? A.D. 570-ൽ ജനിച്ച മുഹമ്മദ്‌ നബിയുടെ നാൽപതാം വയസ്സുമുതൽ ആണു് അവനു് അല്ലാഹുവിന്റെ ‘ശരിയായ’ വെളിപാടുകൾ ഉണ്ടാവുന്നതു് എന്നതിനാൽ, അതിനും 900 വർഷങ്ങൾക്കു് മുൻപു് (300+610 = 910) നടന്ന ‘മായം ചേർക്കൽ’ അല്ലാഹു അറിഞ്ഞിരുന്നില്ലെന്നു് വന്നാൽ, അല്ലാഹുവിന്റെ സർവ്വജ്ഞാനവുമായി, എല്ലാം കാണാനും, കേൾക്കാനും, അറിയാനുമുള്ള അല്ലാഹുവിന്റെ ദൈവികശേഷിയുമായി അതെങ്ങനെ പൊരുത്തപ്പെടും? സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്താൻ മതിയായ ഒരു മറുപടി ഈ പ്രശ്നത്തിനുണ്ടോ?

    അത്തരമൊരു ‘കൈകടത്തൽ’ സംബന്ധിച്ചു് എന്തെങ്കിലും ഒരു ഗ്രാഹ്യം അല്ലാഹുവിനു് ഉണ്ടായിരുന്നെങ്കിൽ, ഒന്നുകിൽ തൗറാത്തും, ബാക്കി പഴയനിയമവും, അതുപോലെതന്നെ മായം ചേർക്കപ്പെട്ടതെന്നു് ആധുനിക ബൈബിൾ ഗവേഷകർ കണ്ടെത്തിയ പുതിയനിയമവും (മുഹമ്മദ്‌ വളരെ scholarly ആയി ‘ഇൻജീൽ’ എന്നു് നാമകരണം ചെയ്തതും, ഈസായ്ക്കു് അല്ലാഹുവിൽ നിന്നും ലഭിച്ചതുമായ ‘സന്ദേശം’!) അപ്പാടെ വലിച്ചെറിയാൻ മുഹമ്മദിനോടു് ആഹ്വാനം ചെയ്യുകയോ, അല്ലെങ്കിൽ ആരംഭത്തിലേ തന്നെ കൃത്യമായി അവയെ അതിരുതിരിച്ചു് ഇന്നതു് ശരി, ഇന്നതു് തെറ്റു് എന്നു് വ്യക്തമാക്കി, അതിൽനിന്നും ശരിയായതു് മാത്രം ഖുർആനിൽ ചേർക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നെങ്കിൽ, സ്വതവേ ‘കൈകടത്തൽ’ വിദഗ്ദ്ധരെന്നു് അല്ലാഹു തീർച്ചയായും അറിയേണ്ടവരായ മനുഷ്യരിലെ ‘തങ്ങളേയും പെങ്ങളെയും’ ഒക്കെ അല്ലാഹുവിന്റെ വചനങ്ങളിൽ കയ്യിട്ടുവാരാൻ അനുവദിക്കേണ്ട ഗതികേടു് ഒഴിവാക്കാമായിരുന്നില്ലേ? അതിനു് പകരം, തൗറാത്തും അതു് പോരാത്തതിനു് പഴയതും പുതിയതുമായ ബാക്കി നിയമങ്ങളും അല്ലാഹുവിന്റെ ദൂതന്മാരുടെ സന്ദേശങ്ങളാണെന്നു് ഖുർആനിലൂടെ മുഹമ്മദ്‌ പ്രഖ്യാപിക്കുമ്പോൾ പാവം മനുഷ്യർ മുഹമ്മദിനെ വിശ്വസിക്കണമോ, അതോ അവയിൽ മാനുഷികമായ ‘കൈകടത്തലുകൾ’ നടന്നിട്ടുള്ളതിനാൽ അസാധുവാണെന്നും മറ്റും ഘോരഘോരം ഘോഷിക്കുന്ന ‘ലോക്കൽ മാറ്റഡോറുകളെയും ഇന്റർന്നെറ്റ്‌ പണ്ഡിതരേയും’ വിശ്വസിക്കണമോ?

     
  84. സി. കെ. ബാബു

    May 27, 2009 at 22:03

    (കമന്റ്‌-14)

    ഈസാ എന്ന യേശുവിനെ അതുവരെ ‘പുരുഷനെ അറിയാത്ത’ മർയമിൽ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ എന്ന എട്ടാമത്തെ ചോദ്യത്തിനു് ചില വിശദീകരണങ്ങളുടെ അകമ്പടിയോടെയുള്ള ഒരു ‘അതേ’ ആണു് ഫൈസലിന്റെ മറുപടി. വിശദീകരണം ഇതാണു്: “യേശുവിനെപ്പറ്റി ഖുർആൻ പറയുന്നതു്: ആദമിനെപ്പോലെയാണു് യേശു. അതായതു്, മനുഷ്യരായി ആരുംതന്നെ യേശുവിന്റെ പിതാവല്ല, ആദമിനെപ്പോലെ. ഒരു പ്രവാചകനും സദ്‌വൃത്തനും ആണു് അദ്ദേഹം. അദ്ദേഹത്തിന്റെ മാതാവു് മറിയം, ലോകത്തുള്ള സ്ത്രീകളിൽ വച്ചു് ഏറ്റവും പരിശുദ്ധയായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.”

    ആദാമിനെയും യേശുവിനേയും തമ്മിൽ – അൽപം വ്യത്യാസമായിട്ടാണെങ്കിലും – പൗലോസും ബന്ധപ്പെടുത്തുന്നുണ്ടു്. “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു. ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽ നിന്നും മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ. …” (1. കൊരിന്ത്യർ 15: 45-47) പൗലോസ്‌ ഇവിടെ അവതരിപ്പിക്കുന്ന ഡയലെക്റ്റിക്‌ ഊഞ്ഞാലാട്ടവും, ഫൈസലിന്റെ അഭിപ്രായവും ഒരൽപം ‘ബ്ലാ ബ്ലാ’ പോലെയേ എനിക്കു് തോന്നുന്നുള്ളു. മനുഷ്യരായ നമ്മൾ യാഥാർത്ഥ്യങ്ങളുടെ ഭൂമിയിൽ കാലുറപ്പിച്ചുനിന്നുകൊണ്ടു് ചിന്തിച്ചാൽ ഒരുകാര്യം നമുക്കു് വ്യക്തമാവണം: ഈ ലോകത്തിൽ ഒരു മനുഷ്യസ്ത്രീയും അവളുടെ ഗർഭപാത്രത്തിലെ അണ്ഡം ഒരു പുരുഷബീജവുമായി സംയോജിക്കുന്നതിലൂടെയല്ലാതെ ഗർഭം ധരിക്കുകയില്ല. ഏതെങ്കിലും ജീവജാലങ്ങളിൽ ലൈംഗികമല്ലാത്ത പ്രത്യുത്പാദനം നടക്കാറുണ്ടു് എന്നതിനാൽ, ഇവിടെയും അതുപോലൊന്നായിക്കൂടെ എന്നും മറ്റുമുള്ള ചില ചോദ്യങ്ങൾ കേൾക്കാറുണ്ടു്. പല കാരണങ്ങളാൽ അങ്ങനെയൊരു സംശയത്തിന്റെ പോലും ആവശ്യം ഇവിടെയില്ല.

    ഒന്നാമതായി, മനുഷ്യരെപ്പോലെ ‘ഊതാനും’, ‘വചനം’ പുറപ്പെടുവിക്കാനും കഴിയുന്നവനായി സങ്കൽപിക്കാവുന്ന ഒന്നല്ല ദൈവം – അങ്ങനെയൊന്നുണ്ടെങ്കിൽ . അത്തരം ഒരു ദൈവത്തെ ‘അവൻ’ എന്നോ ‘നാഥൻ’ എന്നോ ഒക്കെ വിളിക്കുന്നതുതന്നെ അങ്ങനെയൊന്നു് ഉണ്ടാവാൻ കഴിയില്ല എന്നതിനു് തെളിവാണു്. നാഥനും, നാൽക്കാലിയും, നാലുമണിപ്പൂവുമൊക്കെ മനുഷ്യരുടെ ലോകത്തിലെ കാര്യങ്ങളാണു്. പ്രപഞ്ചം എന്നാൽ എന്തെന്നു് ഒരു ഏകദേശധാരണ എങ്കിലും ഉള്ള, തലച്ചോറിൽ നേരിയ പ്രകാശമെങ്കിലുമുള്ള ഒരു മനുഷ്യജീവിക്കു് ഊതുകയും, പറയുകയും, കൽപിക്കുകയും, കണ്ണുരുട്ടുകയും ഒക്കെ ചെയുന്ന ഒരു ദൈവത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല. അത്തരം ഒരു ദൈവം മനുഷ്യരുടെ ഭാവനാസൃഷ്ടി മാത്രമേ ആവൂ. മനുഷ്യന്റെ സങ്കൽപലോകത്തിൽ അല്ലാഹുവിനു് ഇംറാന്റെ ഭാര്യക്കോ, സകരിയ്യായ്ക്കോ, മർയമിനോ, മാത്തുകുട്ടിക്കോ ഒക്കെ പ്രത്യക്ഷപ്പെടാം, ഒരിക്കലും സംഭവിക്കില്ലാത്ത കാര്യങ്ങൾ ഒക്കെയും അതുവഴി സംഭവിക്കാം. പക്ഷേ, മനുഷ്യർ ജീവിക്കുന്നതു് യാഥാർത്ഥ്യങ്ങളുടെ ലോകത്തിലായിരിക്കണം എന്നു് കരുതുന്നവനാണു് ഞാൻ.

     
  85. സി. കെ. ബാബു

    May 27, 2009 at 22:10

    (കമന്റ്‌-15)

    ഖുർആനിൽ നിന്നും:

    “മലക്കുകൾ പറഞ്ഞ സന്ദർഭവും (ശ്രദ്ധിക്കുക:) മർയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും, നിനക്കു് പരിശുദ്ധി നൽകുകയും ലോകത്തുള്ള സ്ത്രീകളിൽ വെച്ചു് ഉൽകൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മർയമേ, നിന്റെ രക്ഷിതാവിനോടു് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക. (നബിയേ,) നാം നിനക്കു് ബോധനം നൽകുന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണു് മർയമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്നു് തീരുമാനിക്കുവാനായി അവർ തങ്ങളുടെ അമ്പുകളിട്ടുകൊണ്ടു് നറുക്കെടുപ്പു് നടത്തിയിരുന്ന സമയത്തു് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവർ തർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.” – (3: 42-44)

    “മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: മർയമേ, തീർച്ചയായും അല്ലാഹു നിനക്കു് അവന്റെ പക്കൽ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേർ മർയമിന്റെ മകൻ മസീഹ്‌ ഈസാ എന്നാകുന്നു. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവൻ ജനങ്ങളോടു് സംസാരിക്കുന്നതാണു്. അവൻ സദ്‌വൃത്തരിൽ പെട്ടവനുമായിരിക്കും. അവൾ (മർയം) പറഞ്ഞു: എന്റെ‌ രക്ഷിതാവേ, എനിക്കു് എങ്ങനെയാണു് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പർശ്ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു. താൻ ഉദ്ദേശിക്കുന്നതു് അല്ലാഹു സൃഷ്ടിക്കുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ അതിനോടു് ഉണ്ടാകൂ എന്നു് പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു. അവനു് (ഈസാക്കു്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇൻജീലും പഠിപ്പിക്കുകയും ചെയ്യും.” – (3: 45-48)

    മുഹമ്മദിന്റെ കാലത്തു് ഇതൊന്നും അല്ലാഹു വെളിപ്പെടുത്തി കൊടുത്താൽ മാത്രം അറിയാൻ കഴിയുമായിരുന്ന ‘അദൃശ്യവാർത്തകൾ’ ആയിരുന്നില്ല. ബൈബിളിലെ പുതിയനിയമത്തിൽ ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ വിശദമായി എഴുതിയിട്ടുള്ള ഈ കാര്യങ്ങൾ മുഹമ്മദിന്റെ കാലഘട്ടത്തിൽ രഹസ്യമാവേണ്ട ഒരു കാര്യവുമില്ല. പോരാത്തതിനു്, ധനികയും, തന്നേക്കാൾ 25 വയസ്സിനു് മൂത്തവളുമായിരുന്ന മുഹമ്മദിന്റെ ആദ്യഭാര്യ ഖദീജയുടെ ഒരു കസിനും അന്ധനുമായിരുന്ന Waraqah ഒരു ക്രിസ്ത്യാനിയും മതപരമായ കാര്യങ്ങളിൽ വിവരമുള്ളവനും ആയിരുന്നു. മുഹമ്മദിനു് ജിബ്രീൽ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഖദീജ അവനെ വിവരം അറിയിക്കുകയും അവൻ അതു് ദൈവം മുഹമ്മദിനെ ഒരു പ്രവാചകനായി തിരഞ്ഞെടുത്തതിന്റെ അടയാളമായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. അവനിലൂടെ മുഹമ്മദിനു് ബൈബിളും, ക്രിസ്തുമതവും, അവരുടെ വിശ്വാസങ്ങളുമൊക്കെയായി ഇടപഴകാൻ കഴിഞ്ഞിരുന്നുവെങ്കിൽ അതിൽ അസാധാരണമായി എന്തിരിക്കുന്നു?

    ഈസാ തൊട്ടിലിൽ കിടക്കുമ്പോൾ തന്നെ ജനങ്ങളോടു് സംസാരിച്ചു എന്നു് അംഗീകൃത പുതിയനിയമത്തിൽ എങ്ങുമില്ല. പക്ഷേ, പുരാതനകാലങ്ങളിൽ Apocrypha എന്നറിയപ്പെടുന്ന പല ‘സുവിശേഷങ്ങളും’ പ്രചാരത്തിലുണ്ടായിരുന്നു. അവയിൽ യേശു ബാല്യകാലത്തു് ചെയ്തതായ വളരെയേറെ അത്ഭുതങ്ങളെപ്പറ്റി വിവരിക്കുന്നുണ്ടു്. ഈസായുടെ ‘തൊട്ടിൽപ്രഭാഷണം’ അതിൽ ഏതെങ്കിലും ഒന്നിൽ നിന്നും ലഭിച്ചതാവണം. അതുപോലെതന്നെ ഖുർആനിൽ ഈസാ പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺപ്രതിമ ഉണ്ടാക്കുന്നതും അതിൽ അല്ലാഹു ഊതിയപ്പോൾ അതു് ജീവൻ വെച്ചു് പറക്കുന്നതും രേഖപ്പെടുത്തുന്നുണ്ടു്. – (3: 49) അതും സുവിശേഷങ്ങളിൽ ഇല്ല. ഇതെല്ലാം വായിക്കുമ്പോൾ മാനുഷികമായ ‘കൈകടത്തലുകൾ’ യഥാർത്ഥത്തിൽ എവിടെയാണു് നടത്തിയതെന്നു് നമുക്കു് സംശയം തോന്നണമെങ്കിൽ ഖുർആനും, മുഴുവൻ ബൈബിളും മാത്രം വായിച്ചാൽ പോരാ, അപ്പോക്രിഫയും കൂടി വായിച്ചിരിക്കണം. ഇതൊക്കെ വായിച്ചുകഴിയുമ്പോൾ അതിലൊരംശമെങ്കിലും മനസ്സിലാക്കേണ്ടപോലെ മനസ്സിലാക്കാൻ നമുക്കു് കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ നമ്മോടുതന്നെ ചോദിക്കാൻ നിർബന്ധിതരാവും: “ഈ മുഴുവൻ ചവറുകളുമായി സകല പ്രപഞ്ചത്തിനും അതീതനാവേണ്ട ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവത്തിനെന്തു് ബന്ധം?”

     
  86. സി. കെ. ബാബു

    May 27, 2009 at 22:16

    (കമന്റ്‌-16)

    മനുഷ്യഭാവനയിൽ മാത്രം നിലനിൽപുള്ള അത്തരം ഒരു ദൈവത്തിനു് മാത്രമേ ഏദൻ തോട്ടത്തിൽ വെയിലാറുമ്പോൾ നടക്കാനിറങ്ങാനും, ‘നാണം മൂലം’ ഇലകൊണ്ടു് നഗ്നത മറച്ചു് ഒളിച്ചിരിക്കുന്ന ആദമിനും ഹവ്വായ്ക്കും തോലുകൊണ്ടു് ‘ഷർട്ടും പാന്റ്‌സും, പാവാടയും ബ്ലൗസും’ ഒക്കെ തയ്ച്ചുകൊടുക്കാനും കഴിയൂ. (ഉൽപത്തി 3: 7-21) മറ്റൊരു മനുഷ്യനും ഇല്ലാതിരുന്ന ഒരു ലോകത്തിൽ നഗ്നരായി ജനിച്ച ആദ്യത്തെ രണ്ടു് മനുഷ്യർക്കു് എങ്ങനെ, എന്തിനു് നഗ്നതാബോധമുണ്ടാവണം? മർയത്തിനോ മറ്റാർക്കെങ്കിലുമോ ഗർഭവാർത്തയുമായി എത്തുന്ന ഒരു പോസ്റ്റുമാനുമല്ല പ്രപഞ്ചത്തിന്റെ നാഥനാവേണ്ട ഒരു ദൈവം ഉണ്ടെങ്കിൽ അവൻ. അനേക പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തനായി പുരുഷനെ അറിയാത്ത മർയം എന്ന ഒരു സ്ത്രീയിൽ നിന്നും സാക്ഷാൽ ദൈവം ഒരു കുഞ്ഞിനെ ജന്മമെടുക്കാൻ അനുവദിക്കുന്നുവെങ്കിൽ അതിനൊരു ലക്ഷ്യം വേണം. ഉച്ചത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന രീതിയിൽ അതുപോലൊരു നടപടിക്കു് ദൈവം തയ്യാറായതിന്റെ ഉദ്ദേശ്യം ഈസാ വഴി ലോകത്തിലെ മനുഷ്യരെ പാപത്തിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നെങ്കിൽ, രണ്ടായിരം വർഷമായിട്ടും അതിനു് കഴിഞ്ഞിട്ടില്ലെന്നു് ദിവസേന നമ്മൾ കാണേണ്ടിവരുന്ന സ്ഥിതിക്കു് അങ്ങനെയൊരു ദൈവം ഒന്നുകിൽ ഉണ്ടാവില്ല, അഥവാ ഉണ്ടെങ്കിൽ അതു് വാക്കുപാലിക്കാത്ത ഒരു ദൈവമേ ആവൂ.

    അത്തരം ഒരു ദൈവത്തേക്കാൾ എത്രയോ യോഗ്യരെന്നു് സംശയമില്ലാതെ വിളിക്കാൻ അർഹതയുള്ള, മനുഷ്യരെ മനുഷ്യരായി കാണാൻ കഴിവുള്ള ധാരാളം മനുഷ്യസ്നേഹികൾ ഈ ലോകത്തിൽ ഇന്നു് ജീവിക്കുന്നുണ്ടു്, മുൻപു് ജീവിച്ചു് മരിച്ചിട്ടുമുണ്ടു്. അതുപോലെതന്നെ, നിരപരാധികളെ ബോംബെറിഞ്ഞു് കൊന്നിട്ടായാലും സ്വർഗ്ഗത്തിലെത്തി യുവകന്യകമാരോടൊത്തു് സുഖിക്കാൻ ആഗ്രഹിക്കുന്ന, മനുഷ്യരേക്കാൾ ദൈവത്തേയും തന്റെ സ്വന്തം സ്വർഗ്ഗത്തേയും സ്നേഹിക്കുന്ന, പരു കീറിയാൽ പഴുപ്പേ പുറത്തുവരൂ എന്നപോലെ, വാതുറന്നാൽ അന്യനെ (പ്രത്യേകിച്ചും ‘അവിശ്വാസിയെ’!) ശ്വാസം മുട്ടിക്കുന്ന വിഷമണം മാത്രം വമിപ്പിക്കാൻ കഴിയുന്ന പ്രാർത്ഥനാനിരതരായ സത്യദൈവവിശ്വാസികളും ആവശ്യത്തിലേറേ ഈ ഭൂമുഖത്തുണ്ടു്. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ആരെങ്കിലും തന്റെ മതത്തിനെതിരായി ഒരു കാർട്ടൂൺ വരക്കുകയോ, ഒരു സറ്റയർ എഴുതുകയോ ചെയ്താൽ, ഉടനെ തന്റെ ദൈവം സ്വർഗ്ഗീയസിംഹാസനത്തിൽ നിന്നും താഴെ വീഴുമെന്നു് ഭയന്നു് തെരുവിലിറങ്ങി കണ്ണിൽ കാണുന്നതെല്ലാം തീവച്ചു് നശിപ്പിക്കുന്ന സാക്ഷാൽ ദൈവസ്നേഹത്തിന്റെ വക്താക്കൾ! തെരുവിലൂടെ പല്ലിളിച്ചുകൊണ്ടു് പന്തവുമായി ഓടുമ്പോൾ അവരുടെ മുഖഭാവം ശ്രദ്ധിച്ചിട്ടുണ്ടോ? മനുഷ്യൻ കുരങ്ങിൽ നിന്നല്ല, ചെന്നായിൽനിന്നും പരിണമിച്ചതാണെന്നു് ഏതു് പരിണാമസിദ്ധാന്തവിരോധിയും അംഗീകരിക്കുന്ന ബീഭൽസഭീകരരൂപം! ഓസ്ട്രിയയിൽ ഇൻഡ്യാക്കാരനായ ഒരു സിഖ്‌ പുരോഹിതനെ എതിർവ്വിഭാഗത്തിൽ പെട്ട സിഖുകൾ കൊലപ്പെടുത്തിയാൽ ഭാരതത്തിൽ കടകളും, തീവണ്ടിയും, ബസുകളും കത്തിയെരിയും. അതാണു് മതവികാരം! മനുഷ്യൻ എന്നഭിമാനിക്കുന്ന ആരും ലജ്ജിക്കേണ്ട ഭ്രാന്തു്! എനിക്കതറിയില്ലായിരുന്നു എന്നു് പറയാനുള്ള അവകാശം അറിവിന്റെ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർക്കില്ല.

    ഈ ലോകത്തിൽ ജനിച്ചു്, അദ്ധ്വാനിച്ചു്, ജീവിച്ചു്, മരിക്കാൻ ഒരു ദൈവത്തിന്റെ ആവശ്യം ഞാൻ കാണുന്നില്ല. അതിനു് അൽപം ഭാഗ്യം എനിക്കാവശ്യമാണെങ്കിൽ അതു് എനിക്കു് നൽകാൻ ഏതെങ്കിലും ഒരു ദൈവത്തിനോ, അവന്റെ പ്രതിനിധികളായി വേഷം കെട്ടുന്ന മനുഷ്യർക്കോ കഴിയില്ല. പോത്തട്ടകൾ അന്യരക്തം കുടിക്കുകയേയുള്ളു, അന്യർക്കു് ദാനം ചെയ്യുകയില്ല.

    (ശേഷം അടുത്തതിൽ)

     
  87. സി. കെ. ബാബു

    May 27, 2009 at 23:40

    15-ാ‍മത്തെ കമന്റിൽ തന്നേക്കാൾ ’15’ വയസ്സിനു് (25 അല്ല) മൂത്തവളുമായിരുന്ന മുഹമ്മദിന്റെ ആദ്യഭാര്യ എന്നു തിരുത്തി വായിക്കുക. മുഹമ്മദിന്റെ അപ്പോഴത്തെ പ്രായമായിരുന്നു 25 വയസ്സു്.

     
  88. അനില്‍@ബ്ലോഗ്

    May 28, 2009 at 04:22

    പ്രിയ സി.കെ.ബാബു,
    ഇത്രക്ക് ഗൌരവമേറിയതും വിശദമായതുമായ ഒരു ചര്‍ച്ച ആദ്യമായി കാണുകയാണ് (ഈ വിഷയത്തില്‍), എല്ലാം അപ്പപ്പോള്‍ തന്നെ മെയില്‍ ബോക്സില്‍ എത്തുന്നതിനാല്‍ റഫറന്‍സാ‍യി ഉപയോഗിക്കാം, നന്ദി. അഭിനന്ദനങ്ങളള്‍ പറയാതിരിക്കാനാവില്ല.

     
  89. സി. കെ. ബാബു

    May 28, 2009 at 08:52

    അനിൽ@ബ്ലോഗ്‌,

    പറയാനുള്ളതു് പറഞ്ഞുകഴിയുന്നതുവരെ ശല്യം ചെയ്യരുതെന്ന തുടക്കത്തിലേയുള്ള ‘കടുംപിടുത്തവും’, അതിനു് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ തഴഞ്ഞതും മൂലം ഇത്രയും എത്തിക്കാനായി. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ പലപ്പോഴും പല ‘വിശ്വാസിതർക്കശാസ്ത്രികളും’ നടത്തുന്ന തരത്തിലുള്ള കൂവലും തെറിവിളിയും അനുവദിച്ചിരുന്നെങ്കിൽ ആദ്യത്തെ എന്റെ ഒരു കമന്റിനു് തന്നെ അഞ്ഞൂറു് മറുപടികളുമായി എങ്ങുമെത്താതെ ഇതും അവസാനിച്ചേനെ. ഇപ്പോഴും അതുപോലുള്ളവർ കാര്യങ്ങൾ മനസ്സിലാക്കുകയില്ല എന്നു് വ്യക്തമായ അറിവുമുണ്ടു്. പക്ഷേ, മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ചിലർക്കെങ്കിലും തുടർച്ചിന്തകൾക്കു് ഇതൊരു പ്രചോദനം ആയാൽ എന്റെ ലക്ഷ്യം നിറവേറി. ആ ‘ചിലരിലേ’ എന്തെങ്കിലും പ്രതീക്ഷ അർപ്പിക്കേണ്ട കാര്യമുള്ളു.

    വസ്തുതകളിൽ ഒതുങ്ങി ഒരു കാര്യത്തെപ്പറ്റി ചർച്ച നടത്തണമെങ്കിൽ വസ്തുതകൾ മനുഷ്യർ അറിഞ്ഞിരിക്കണം. അതറിയാത്തവർ ബഹളം വച്ചും തെറിവിളിച്ചും ജയിക്കാൻ ശ്രമിക്കുന്നു. ആശയങ്ങളില്ലാത്തവർ എതിരാളിയുടെ അക്ഷരത്തെറ്റുകളിൽ പിടികൂടി പരിഹസിച്ചു് അവനെ തോൽപ്പിക്കാൻ ശ്രമിക്കുന്നു!

    എന്റെ മതം മാത്രമാണു് ശരി എന്നു് മറ്റു് മതങ്ങളെപ്പറ്റി പോയിട്ടു് സ്വന്തമതത്തേപ്പറ്റിത്തന്നെയും ചില കേട്ടറിവുകൾ മാത്രമല്ലാതെ മറ്റൊന്നും കൈമുതലായിട്ടില്ലാത്തവനു് എങ്ങനെ പറയാനാവും? എങ്ങനെ അതു് അവനെ മനസ്സിലാക്കാനാവും? അവരോടു് എന്തടിസ്ഥാനത്തിലാണു് തർക്കിക്കാൻ കഴിയുക? തന്നിൽ വിശ്വസിക്കുന്നവന്റെ തെറിവിളിയിലൂടെ മാത്രം ജയിക്കാൻ കഴിയുന്നവനാണു് ഒരു ദൈവമെങ്കിൽ ആ ദൈവത്തിനു് ഒരു വിലയുമില്ലെന്നെങ്കിലും മനസ്സിലാക്കാൻ മനുഷ്യനു് കഴിയേണ്ടേ?

     
  90. Faizal Kondotty

    May 28, 2009 at 12:09

    സി.കെ ബാബു ,
    ബാബു വിന്റെ കമന്റ്സ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ വായിക്കുന്നുണ്ടെന്നു അറിയിക്കട്ടെ , മറ്റു പലരെയും പോലെയല്ല , ബാബുവിനു പറയുന്ന വിഷയത്തില്‍ അറിവുണ്ട് എന്നതില്‍ സന്തോഷം തോന്നുന്നു .

    ബാബു ..ഞാന്‍ എന്റെ പരിപൂര്‍ണ്ണ സഹകരണം ആദ്യം മുതലേ തരുന്നുണ്ട് . അത് താങ്കളുടെ കടും പിടുത്തം കൊണ്ട് മാത്രമാണെന്ന് ധരിക്കുന്നത് അല്പം കടന്ന കൈ ആയിപ്പോയ്‌ . എന്റെ മാന്യതയെയും ചര്‍ച്ച നല്ല രീതിയില്‍ നടക്കണമെന്ന ആത്മാര്‍ത്ഥയെ യും സഹകരണത്തെയും അഭിനന്ദിചില്ലെന്കിലും ബാബു വില കുറച്ചു കാണരുത് എന്നാ അപേക്ഷയുണ്ട് .

    ഇത്രയും എഴുതാന്‍ കാരണം ഇതൊക്കെ വായിക്കുന്നുണ്ടെന്നു അറിയിക്കാനാണ് .കൂടാതെ ബാബു കമ്പ്ലീറ്റ്‌ ചെയ്യുമ്പോള്‍ എന്റെ വിയോജിപ്പുകള്‍ ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ കുറിച്ചിടാന്‍ ഉദ്ദേശിക്കുന്നുണ്ട് . ശ്രീ . അനിലിനെ പ്പോലുള്ളവര്‍ക്ക് താല്പര്യമാണെങ്കില്‍ അതും കൂടെ റെഫര്‍ ചെയാന്‍ ഉപയോഗിക്കാം എന്നാന്നു എന്റെ പ്രതീക്ഷ .

    8 വര്‍ഷത്തോളം എന്റെ തൊട്ടു അയല്‍വാസികളായി വളരെ നല്ലവരായ , communicative ആയ ഒരു ക്രിസ്ത്യന്‍ കുടുംബം താമസിച്ചതിനാല്‍ അവരുടെ വിശ്വാസ രീതികളെക്കുറിച്ചും , ദൈവത്തിലും വായനയിലും ഉള്ള താല്പര്യം കാരണം ബൈബിളിലെയും കാര്യങ്ങളെക്കുറിച്ച് ബാബു വിന്റെ അത്രക്കില്ലെന്കിലും കുറച്ചറിയാമെന്നു അറിയിക്കട്ടെ . അത് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിലെ മിനിമം യോഗ്യതയായി ഞാന്‍ കണക്കാക്കുന്നു . തീരെ അറിയാതെ ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നവരുടെ ഗണത്തിലും ( അത് മതവാദിയയാലും യുക്തിവാദിയായാലും )മുന്‍‌വിധി വെച്ച് ദയവായി എന്നെ ഉള്‍പ്പെടുത്താതിരിക്കുക
    ബാബു വിനു തുടരാം ….എല്ലാ ഭാവുകങ്ങളും നേരുന്നു ..

     
  91. സി. കെ. ബാബു

    May 28, 2009 at 12:18

    Faizal Kondotty,

    “കൂടാതെ ബാബു കമ്പ്ലീറ്റ്‌ ചെയ്യുമ്പോള്‍ എന്റെ വിയോജിപ്പുകള്‍ ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ കുറിച്ചിടാന്‍ ഉദ്ദേശിക്കുന്നുണ്ട് .”

    അതു് ഞാൻ പ്രതീക്ഷിക്കുന്നുമുണ്ടു്. അല്ലാതെ പിന്നെ എന്തു് ചർച്ച?

     
  92. Amarghosh | വടക്കൂടന്‍

    May 28, 2009 at 13:51

    സെന്‍സിറ്റീവായ ഏത് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയും മൂന്നോ നാലോ കമന്റുകള്‍ക്ക് ശേഷം ഗ്വാഗ്വാ വിളികളില്‍ ഒതുങ്ങിപ്പോകുന്ന ബൂലോകത്ത് 97 കമന്റുകള്‍ക്ക് ശേഷവും ആരോഗ്യകരമായി മുന്നോട്ട് പോകുന്ന ഈ ചര്‍ച്ച അത്ഭുതം തന്നെയാണ് – ഫൈസലിന്റേയും ബാബുവിന്റേയും പ്രതിപക്ഷബഹുമാനത്തെ സമ്മതിച്ച് തരാതെ വയ്യ.

     
  93. - സാഗര്‍ : Sagar -

    May 28, 2009 at 18:28

    വായിക്കുന്നു .. തുടരുക..

     
  94. സി. കെ. ബാബു

    May 29, 2009 at 13:45

    (കമന്റ്‌-17)

    ഖുർആനിൽ വിശ്വസിച്ചാൽ മാത്രമേ മനുഷ്യനു് രക്ഷ ലഭിക്കുകയുള്ളോ എന്നായിരുന്നു ഒൻപതാമത്തെ ചോദ്യം. “ഖുർആനിൽ വിശ്വസിച്ചതുകൊണ്ടു് മാത്രം രക്ഷ കിട്ടില്ല, നല്ല കർമ്മങ്ങൾ വേണം. ഏകദൈവത്തിൽ വിശ്വസിക്കുകയും, ചീത്ത കാര്യങ്ങളിൽ നിന്നു് വിട്ടുനിൽക്കുകയും, ചെയ്യുന്ന ഏതൊരാൾക്കും രക്ഷയുണ്ടു്” എന്നു് ഫൈസലിന്റെ മറുപടി. മറുപടിയിൽ ചില വിശദീകരണങ്ങൾ കൂടി ചേർത്തിട്ടുണ്ടു്. അവ ഇവിടെയും ഇവിടെയുംവായിക്കാം.

    സത്കർമ്മങ്ങൾ ചെയ്യുകയും, ചീത്തക്കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യണമെന്നല്ലാതെ, നേരേ വിപരീതമായതു് ചെയ്യണമെന്നു് പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു മതമുണ്ടോ ലോകത്തിൽ? നന്മയും തിന്മയും സദാചാരവുമെല്ലാം ഭൂമിശാസ്ത്രപരമായും കാലാവസ്ഥയുടെ അടിസ്ഥാനത്തിലുമൊക്കെ വ്യത്യാസപ്പെട്ടിരിക്കുമെന്നതിനും രണ്ടു് പക്ഷമുണ്ടാവാൻ കഴിയുമെന്നു് തോന്നുന്നില്ല. പൂർണ്ണ നഗ്നരായി ‘ചൂടൻ ഭാരതത്തിലൂടെ’ ഊരുചുറ്റുന്ന ജൈനമതത്തിലെ ദിഗംബരവിഭാഗക്കാർക്കു് ധ്രുവപ്രദേശത്തോടു് ചേർന്നുകിടക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാതെയും പാദം മൂടുന്ന ചെരിപ്പുകൾ ധരിക്കാതെയും വെളിയിൽ എത്ര മണിക്കൂർ ജീവിക്കാനാവും? അറബി നാടോടികൾക്കു് മുഹമ്മദ്‌ നൽകിയ നിയമങ്ങൾക്കു് എസ്കിമോയുടെ ലോകത്തിൽ എന്തു് പ്രസക്തി? എസ്കിമോ എന്നൊരു വിഭാഗം മനുഷ്യരും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നു് അല്ലാഹുവിനു് അറിയില്ലെന്നു് വരുമോ? ഈ ലോകത്തിലെ ഏതു് സമൂഹത്തിന്റെയും ജീവിതരീതിയും, ആഹാരക്രമങ്ങളും, വസ്ത്രധാരണ രീതിയും നന്മതിന്മാവിവക്ഷകളുമെല്ലാം അവരുടെ ഭൂപ്രകൃതിയിൽ, അവരുടെ കാലാവസ്ഥയിൽ, അവരുടെ ചുറ്റുപാടുകളിൽ അതിജീവിക്കുന്നതിനായി എത്രയോ തലമുറകളിലൂടെ അവർതന്നെ രൂപപ്പെടുത്തി എടുത്തവയാണു്. അല്ലാതെ, ഏതെങ്കിലും ഒരു ദൈവം ‘ഉറികെട്ടി’ ഇറക്കിക്കൊടുത്തതല്ല.

    ചില ആഫ്രിക്കൻ-അറേബ്യൻ സമൂഹങ്ങളിൽ ഇന്നും കാണാൻ കഴിയുന്നപോലെ, ആടുമാടുകളും, ‘കൂടാരം നിറയെ’ പ്രസവിക്കാൻ റെഡിയായ പെണ്ണുങ്ങളും, അദ്ധ്വാനിക്കാൻ വേണ്ടത്ര അടിമകളും, ഈത്തപ്പഴവും നീരുറവയും ഉണ്ടെങ്കിൽ ഹാപ്പിയാവുന്ന ഒരു നാടോടി അറബിക്കു് അതിനെപ്പറ്റിയൊക്കെ എന്തറിയാം? അതുകൊണ്ടാണു് ഖുർആനിൽ നമുക്കു് സ്വർഗ്ഗത്തിന്റെ അറബിവേർഷൻ ഇങ്ങനെ വായിക്കേണ്ടിവരുന്നതു്: “അവരെ നാം കീഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണു്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണതു്.” (4: 122) മറ്റു് പല സൂക്തങ്ങളും പോലെ ഖുർആനിൽ ഉടനീളം ആവർത്തിക്കപ്പെടുന്ന ഒരു സൂക്തമാണു് ഇതും. അറബിക്കു് മരുഭൂമി എന്നാൽ എന്തെന്നു് അറിയാവുന്നതുകൊണ്ടാണു് അവന്റെ നരകത്തിൽ തിന്മ ചെയ്ത മനുഷ്യർ വിറകുകളെന്നപോലെ വീണ്ടും വീണ്ടും ചുട്ടെരിക്കപ്പെടുന്നതു്. തുണിയുടുക്കാത്ത ഒരുവനു് അതുപോലെതന്നെ ഭയാനകമായ ഒരു നരകമായിരിക്കും മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശം. അല്ലാഹുവിന്റെ അതുപോലൊരു സ്വർഗ്ഗവാഗ്ദാനത്തിനു് ‘പുല്ലുവില’ പോലും കൽപിക്കാത്ത ധാരാളം സമൃദ്ധസമ്പന്നസമൂഹങ്ങളും ഈ ലോകത്തിലുണ്ടു്. അവരുടെ സങ്കൽപത്തിലെ സ്വർഗ്ഗത്തിൽ മറ്റുചിലതൊക്കെ ഉണ്ടായിരിക്കണമെന്നായിരിക്കും അവർ ആഗ്രഹിക്കുന്നതു്. അതുപോലെതന്നെ, ദിവസത്തിൽ ഒരുനേരം വയറുനിറയെ ആഹാരം കിട്ടിയാൽ അതാണു് ‘സ്വർഗ്ഗം’ എന്നു് കരുതുന്ന, അതിനുവേണ്ടി എത്രവട്ടം വേണമെങ്കിലും ‘അല്ലാഹു അക്ബറോ’, ‘ഹാലേലുയ്യാ’യോ, മറ്റു് വല്ല ‘നാക്കുളുക്കി’കളുമോ ഒരു മറുചോദ്യവും ചോദിക്കാതെ ചൊല്ലാൻ തയ്യാറാവുന്ന മനുഷ്യലക്ഷങ്ങളും ഈ ഭൂമിയിൽ കഴിയുന്നുണ്ടു്. അതു് കാണണമെന്നുണ്ടെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കു് ഒന്നു് കണ്ണോടിച്ചാൽ മതി. അല്ലാഹുവോ, യേശുവോ, രാമനോ എന്നാൽ എന്തെന്നു് പോലും അവർക്കറിവുണ്ടാവില്ല, അറിയണമെന്നു് ആഗ്രഹവുമുണ്ടാവില്ല – അങ്ങനെ ചില സംഗതികൾ ഉണ്ടെന്നു് ആരെങ്കിലും അവരെ പറഞ്ഞു് പഠിപ്പിക്കുന്നതുവരെ! ദൈവികമായ ഇത്തരം സുപ്രധാന കാര്യങ്ങൾ ഗർഭപാത്രത്തിൽ വച്ചുതന്നെ അവരുടെ തലച്ചോറിൽ ‘ഊതിപ്പിടിപ്പിക്കാൻ’ ദൈവം മറന്നുപോയതു് കഷ്ടമെന്നല്ലാതെ എന്തു് പറയാൻ?

     
  95. സി. കെ. ബാബു

    May 29, 2009 at 13:54

    കമന്റ്‌-18)

    ഇസ്ലാമിനു് ഭൂരിപക്ഷമുള്ള പല ആഫ്രിക്കൻ രാജ്യങ്ങളിലും നിന്നു് ജീവിക്കാൻ നിവൃത്തിയില്ലാതെ എത്രയോ ഹതഭാഗ്യർ നികൃഷ്ടമായ പന്നിമാംസം തിന്നുന്ന അവിശ്വാസികളായ ക്രിസ്ത്യാനികൾ വസിക്കുന്ന യൂറോപ്പിൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടു് മനുഷ്യരെപ്പോലെ ജീവിക്കാനായി, തല്ലിക്കൂട്ടിയ ‘ബോട്ടുകളിലും’ മറ്റും കടൽ താണ്ടി മറുകരയെത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചു് മുങ്ങിച്ചാവുന്നുണ്ടു്. അത്തരം വാർത്തകളും ചിത്രങ്ങളുമൊന്നും അവരുടെ നാട്ടിൽ ഒരിക്കലും പ്രദർശിപ്പിക്കപ്പെടുകയില്ല. കാരണം, “ഞങ്ങൾ നിയന്ത്രിക്കുന്ന നമ്മുടെ നാട്ടിൽ എല്ലാം സ്വർഗ്ഗീയമാണു്” എന്ന കല്ലുവച്ചനുണ നിരന്തരം ജനങ്ങൾക്കു് വിളമ്പിക്കൊണ്ടിരിക്കേണ്ടതു് മുകളിൽ എത്തിപ്പെട്ടവർക്കും ബന്ധുക്കൾക്കും ചാവുന്നതുവരെ അവിടെ അള്ളിപ്പിടിച്ചിരിക്കാൻ ആവശ്യമാണു്. അതുപോലുള്ള മത-രാഷ്ട്രീയനേതാക്കളും അവരുടെ സ്തുതിപാഠകരുമാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. ഇനി, എങ്ങനെയെങ്കിലും രക്ഷപെടാനായി ഉള്ളതുമുഴുവൻ വിറ്റുപെറുക്കി ഇറങ്ങിപ്പുറപ്പെടുന്നവരിൽ (അധികം പേരുടെയും ‘സ്ഥാവരജംഗമ’ വസ്തുക്കൾ ഒതുങ്ങാൻ ഒരു ഭാണ്ഡം തന്നെ കൂടുതൽ!) ആരെങ്കിലും ചാവാതെ രക്ഷപെട്ടു് അക്കരെയെത്തി എന്തെങ്കിലുമൊരു ജോലി കണ്ടെത്തി ‘പച്ച പിടിച്ചു്’ തുടങ്ങി എന്നുകണ്ടാൽ വേദഗ്രന്ഥവും കക്ഷത്തിൽ വച്ചുകൊണ്ടു് അവർക്കു് സ്വർഗ്ഗത്തിലെത്തനുള്ള വഴി പറഞ്ഞുകൊടുക്കാൻ മതപ്രസംഗകർ എത്തും! താമസിയാതെ ‘അവിശ്വാസികളുടെ’ യൂറോപ്പിനു് തീയിടേണ്ടതിന്റെ ആവശ്യകത ഈ ദൈവത്തിന്റെ ദൂതന്മാർ അവരെ പഠിപ്പിക്കാൻ തുടങ്ങും. മറവി മനുഷ്യരുടെ ഒരു സ്വഭാവഗുണമായതിനാൽ കടൽ താണ്ടിയ കഥകളോ, അതിനിടയിൽ ‘കെട്ടുവള്ളം’ മുങ്ങി ചത്ത സഹയാത്രികരായിരുന്ന മനുഷ്യരുടെ കഥകളോ ഒക്കെ അവർ മറന്നിട്ടുമുണ്ടാവും. മറക്കാത്തവരെ അവർ ചാവാതെ രക്ഷപെട്ടതിന്റെ ക്രെഡിറ്റ്‌ ദൈവത്തിനാണെന്നു് ദൈവപ്രതിനിധികൾ നിത്യവും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും! മതനേതാക്കളുടെ നിലനിൽപിനു് വേണ്ടതു് കുഞ്ഞാടുകളെ മറക്കാതെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതിലാണല്ലോ മതങ്ങൾ മരിക്കാതിരിക്കുന്നതിന്റെ ഒരു പ്രധാന രഹസ്യം മറഞ്ഞിരിക്കുന്നതു്! “മറക്കില്ല ഞങ്ങൾ, ചാവുന്നതുവരെയും, ചാവുമ്പോഴും, ചത്തുകഴിഞ്ഞും, അഴുകിക്കൊണ്ടിരിക്കുമ്പോഴും, അഴുകിക്കഴിഞ്ഞും, അതിനുശേഷം ബാക്കി വല്ലതുമുണ്ടെങ്കിൽ അപ്പോഴും” എന്നതാണു് മുദ്രാവാക്യം!

    വിഷയത്തിലേക്കു് തിരിച്ചുവരാം: അതായതു്, മനുഷ്യർ സത്കർമ്മങ്ങൾ ചെയ്യുകയും, ചീത്തക്കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യണമെന്നതല്ല ഇവിടെ പ്രശ്നമായി മാറുന്നതു്. രക്ഷയുടെ ഉപാധിയായി സത്കർമ്മങ്ങളോടൊപ്പം “ഏകദൈവത്തിലെ” വിശ്വാസവും ഇസ്ലാം ആവശ്യപ്പെടുന്നു എന്നതാണു് പ്രശ്നം. അതൊരു നിസ്സാരമായ പ്രശ്നമല്ല താനും. ഏകദൈവത്തെപ്പറ്റി ഖുർആൻ പറയുന്നു: “… അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടേയും സൃഷ്ടാവാണു് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക.” – (6: 102) ഈ വാക്യവും, പതിവുപോലെ, ഒരിടത്തല്ല പലയിടങ്ങളിൽ യാതൊരു സംശയത്തിനും ഇടനൽകാതെ ഖുർആൻ ആവർത്തിക്കുന്നുണ്ടു്. ഒരു മതത്തിനും തങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്നു് പറയാനുള്ള അവകാശമില്ല എന്നതു് വേണമെന്നുണ്ടെങ്കിൽ അധികം തലപുകയ്ക്കാതെതന്നെ മനസ്സിലാക്കാവുന്ന കാര്യമാണു്. ഏറ്റവും പ്രധാനമായ കാര്യം ഇതാണു്: സൗദി അറേബ്യയിൽ അല്ലാഹു മുഹമ്മദിനു് വെളിപാടുകൾ നൽകുന്നതിനും ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപുതന്നെ ലോകത്തിലെ പല രാജ്യങ്ങളിൽ പലതരം മതങ്ങളുണ്ടായിരുന്നു. ഏകദൈവത്തിൽ വിശ്വസിക്കുന്നവയോ, പലദൈവങ്ങളിൽ വിശ്വസിക്കുന്നവയോ, ബുദ്ധമതം പോലെ ഒരു ‘പ്രത്യേക ദൈവത്തിൽ’ വിശ്വസിക്കാത്തവയോ ഒക്കെ ആയിരുന്നു അവ. അതുപോലെതന്നെ, ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കാത്ത എണ്ണമറ്റ മനുഷ്യരും ഈ ലോകത്തിൽ ജീവിച്ചിരിക്കുകയും മരിക്കുകയും ചെയ്തിട്ടുമുണ്ടു്.

    കഴിഞ്ഞൊരു കമന്റിൽ പറഞ്ഞപോലെ, ബൈബിളിലെ മാനുഷികമായ ‘കൈകടത്തലുകൾ’ അറിയാനും തദനുസൃതം മുഹമ്മദിനു് അതിലെ ‘മായവും, സത്യവും’ വേർത്തിരിച്ചു് മനസ്സിലാക്കിക്കൊടുക്കാനും എന്തുകൊണ്ടോ കഴിയാതെ പോയ അല്ലാഹുവിനെ ഒരു സർവ്വജ്ഞാനിയായി കരുതാൻ ആവില്ലെന്നതുപോലെതന്നെ, പ്രപഞ്ചത്തിന്റെ ‘ഏകാധിപതി’ ആയ അല്ലാഹു എന്തു് ന്യായീകരണത്തിന്റെ പേരിൽ അറേബ്യൻ മണലാരണ്യങ്ങൾക്കു് വെളിയിലുള്ള എത്രയോ രാജ്യങ്ങളിലെ മനുഷ്യരെ ആയിരക്കണക്കിനു് വർഷങ്ങളിലൂടെ ‘അന്യദൈവങ്ങളുടെ’ കൈകളിൽ ഏൽപിച്ചുകൊടുത്തു എന്ന ചോദ്യത്തിനു് മറുപടി പറയാൻ നീതിമാനായ അല്ലാഹു ബാദ്ധ്യസ്ഥനാണു്. ആ ബാദ്ധ്യത സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള ഒരു മറുപടിയിലൂടെ നിറവേറ്റാൻ അല്ലാഹുവിനു് കഴിയില്ല എന്നതും അധികം ആലോചിക്കാതെ മനസ്സിലാക്കാവുന്ന കാര്യമാണു്. പ്രപഞ്ചത്തിന്റെ ‘ഏകാധിപതി’ എന്ന പദവി അർഹിക്കുന്ന ഏതെങ്കിലും ഒരു ദൈവം, ഏതെങ്കിലും ഒരു മതത്തിൽ ഉണ്ടാവാൻ കഴിയില്ല എന്ന ഒരു മറുപടി ഒഴികെ ബാക്കിയെല്ലാം ‘ബ്ലാ ബ്ലാ ബ്ലാ’! പക്ഷേ, ആ മറുപടി ദൈവത്തിന്റേതോ മതങ്ങളുടേതോ അല്ല, സ്വതന്ത്രമായി ചിന്തിക്കുന്ന ‘വെറും സാദാ’ മനുഷ്യന്റേതു് മാത്രം!

     
  96. സി. കെ. ബാബു

    May 29, 2009 at 14:07

    (കമന്റ്‌-19)

    എല്ലാറ്റിലുമുപരി, അല്ലാഹുവിനു് പ്രപഞ്ചത്തിന്റെ സർവ്വാധികാരിയായ ഒരു ‘ചീഫ്‌ ദൈവത്തിന്റെ’ സ്ഥാനം നൽകുക എന്നതു് മറ്റു് മതങ്ങളുമായി നേരിട്ടുള്ള ഒരു confrontation വിളിച്ചുവരുത്തുന്നതിനു് തുല്യവുമായിരിക്കും. അതിനുള്ള യോഗ്യത അല്ലാഹുവിനു് ഒട്ടില്ലതാനും എന്നതു് കഴിഞ്ഞ രണ്ടു് പാരഗ്രാഫിൽ നിന്നും വ്യക്തമായിക്കാണുമെന്നു് കരുതുന്നു. പെട്രോ ഡോളറും, അമേരിക്കൻ ഡോളറുമൊക്കെ അല്ലാഹുവിന്റേയോ, യഹോവയുടെയോ, (രണ്ടുപേരും ഒന്നുതന്നെയാണെങ്കിലും!) മറ്റേതെങ്കിലും ദൈവങ്ങളുടെയോ മാർക്കറ്റിംഗിനു് സഹായകമാവുന്നുണ്ടാവാം – സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ പ്രത്യേകിച്ചും. പ്രപഞ്ചസ്രഷ്ടാവെന്നു് വിളിക്കപ്പെടുന്ന ദൈവത്തിനെ ആ പദവിക്കു് യോഗ്യനാക്കുന്ന മാനദണ്ഡം അതാണെങ്കിൽ, പ്രപഞ്ചം സൃഷ്ടിച്ചതു് അമേരിക്കൻ ഡോളർ ആണെന്നു് പറയേണ്ടിവരും. അതിന്റെ അടിസ്ഥാനത്തിൽ, “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു” എന്നാരംഭിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യം, “ആദിയിൽ പണമുണ്ടായിരുന്നു, പണം ദൈവത്തോടുകൂടിയായിരുന്നു, പണം ദൈവമായിരുന്നു” എന്നു് തിരുത്തി എഴുതേണ്ടിവരും. (യോഹന്നാൻ പറയുന്നതിനേക്കാൾ സത്യവുമായി കൂടുതൽ അടുത്തു് നിൽക്കുന്നതും തീർച്ചയായും അതായിരിക്കും! കാരണം, ആദിയിൽ വചനമുണ്ടാവണമെങ്കിൽ അതിനുമുൻപു് മനുഷ്യൻ ഉണ്ടായിരുന്നിരിക്കണം. ആ വചനം ദൈവമായിരുന്നെങ്കിൽ ആ ദൈവത്തെ സൃഷ്ടിച്ചവൻ മനുഷ്യനായിരുന്നിരിക്കണം!)

    ഏതെങ്കിലും രാജ്യങ്ങളിൽ മനുഷ്യർ സാമൂഹികമോ സാമ്പത്തികമോ ആയി പിന്നാക്കം നിൽക്കുന്നുണ്ടെങ്കിൽ, അതിനു് കാരണം ഒരിക്കലും അവരുടെ ദൈവമല്ല. അതിന്റെ കാരണങ്ങൾ തികച്ചും ഭൗതികസ്വഭാവമുള്ളവയാണു്. അധികപങ്കും അതിന്റെ ഉത്തരവാദിത്തം തെറ്റായ രാഷ്ട്രീയനയങ്ങളും, കപടമായ മതനേതൃത്വവും, ജനങ്ങൾക്കു് വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിലെ പാകപ്പിഴകളുമൊക്കെയാണു്. പരാധീനതകളുടെ പേരിൽ മതം മാറുന്നവരും തീർച്ചയായും ഉണ്ടു്. അവരുടെ പിൻതലമുറകൾ പിൽക്കാലങ്ങളിൽ ആ മതത്തിനു് വേണ്ടി ജീവൻ ത്യജിക്കാൻ വരെ തയ്യാറാവുന്നതും നമുക്കു് കാണാൻ കഴിയും. അതു് മനുഷ്യമനസ്സിന്റെ ഒരു സ്വഭാവവിശേഷമാണു്. ശീലങ്ങളുടെ ബന്ധനത്തിലേക്കു് സ്വയം ഏൽപിച്ചുകൊടുത്തു്, പ്രശ്നങ്ങളിൽ നിന്നും വഴിമാറി സംതൃപ്തിയടഞ്ഞു്, അവസാനം ആ ശീലങ്ങളുടെ തന്നെ അടിത്തറയായ വിശ്വാസങ്ങൾക്കുവേണ്ടി ആത്മാഹൂതി നടത്താൻ തയ്യാറാവുന്ന മനുഷ്യർ! അതു് മാനസികമായ അടിമത്തമാണെന്നു് മനസ്സിലാക്കാൻ കഴിവില്ലാത്ത പാവം മനുഷ്യർ!

    ഫൈസൽ ഖുർആനിൽ നിന്നും ചൂണ്ടിക്കാണിച്ച ഭാഗം: “(മുഹമ്മദ്‌ നബിയിൽ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്കു്, അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടു്. അവർക്കു് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.” (2: 62) (ഈ ഭാഗം 5: 69-ലും ആവർത്തിക്കപ്പെടുന്നുണ്ടു്.) ഇവിടെയും മുഹമ്മദിന്റെ അഭിപ്രായത്തിൽ അല്ലാഹുവിലുള്ള വിശ്വാസം രക്ഷയ്ക്കു് ഒഴിവാക്കാനാവാത്ത നിബന്ധനയാണു്. ഈ നിഗന്മനത്തെ ബലപ്പെടുത്തുന്ന ചില ഖുർആൻ വാക്യങ്ങൾ:

    “അല്ലാഹു – അവനല്ലാതെ യാതൊരു ദൈവവുമില്ല.” – (4: 87)

    “തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു. …” – (3: 19)

    ഇസ്ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അതു് അവനിൽ നിന്നു് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. – (3 :85)

    “അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ടു് മരിക്കുകയും ചെയ്തവരിൽപെട്ട ഒരാൾ ഭൂമി നിറയെ സ്വർണ്ണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അതു് സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണു് വേദനയേറിയ ശിക്ഷയുള്ളതു്. അവർക്കു് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.” – (3: 91)

    ഇവയും ഇതുപോലുള്ള മറ്റെത്രയോ വാക്യങ്ങളും ഖുർആനിൽ വായിക്കുന്ന ഒരുവനു് രക്ഷയുടെ നിബന്ധനകൾ എന്തെല്ലാമെന്നു് സംശയം ഉണ്ടാവേണ്ട കാര്യമില്ല – അല്ലാഹുവിലും, ഖുർആനിലും, അതുവഴി ഇസ്ലാമിലും ഉള്ള വിശ്വാസത്തിൽ കൂടിയല്ലാതെ രക്ഷയില്ല! സത്കർമ്മങ്ങൾ ചെയ്താൽ കാര്യങ്ങൾ ഇത്തിരികൂടി എളുപ്പമാവുമെന്നുമാത്രം.

    കൂട്ടത്തിൽ ഇതാ മറ്റൊരു വാക്യം: “വിശ്വാസത്തിനുശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും?” – (3: 86)

    സർവ്വശക്തനായ ഒരു അല്ലാഹുവിനു് നേർവഴിയിലാക്കാൻ കഴിയാത്ത മനുഷ്യരെ അവരുടെ ഇഹലോകജീവിതത്തിലോ മരണാനന്തരജീവിതത്തിലോ ഏതെങ്കിലും വിധത്തിൽ ശിക്ഷിക്കാൻ എന്തവകാശം? മനുഷ്യരെ നേർവഴിയിലാക്കാൻ കഴിയാത്ത അല്ലാഹുവിനോ അതോ അല്ലാഹുവിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിവുള്ള മനുഷ്യർക്കോ കൂടുതൽ ‘സർവ്വശക്തി’?

     
  97. സി. കെ. ബാബു

    May 29, 2009 at 14:16

    (കമന്റ്‌-20)

    യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുർആൻ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ എന്ന പത്താമത്തേതും അവസാനത്തേതുമായ ചോദ്യത്തിനു് ഫൈസലിന്റെ മറുപടി: “അക്രമിയല്ലെങ്കിൽ സൗഹൃദം ആകാം. മാത്രമല്ല, നന്മ ചെയ്തുകൊടുക്കുകയും അവരോടു് അങ്ങേയറ്റം നീതി പാലിക്കുകയും വേണം.” ഇതിനോടു് ചേർന്നുള്ള ഫൈസലിന്റെ വിശദീകരണങ്ങൾ മുകളിൽ കൊടുത്ത കമന്റുകളുടെ ലിങ്ക്‌ വഴി വായിക്കാം.

    ഫൈസലിന്റെ ഈ നിലപാടിൽ നിന്നും എത്ര വിരുദ്ധമായതാണു് ഖുർആനിലെ താഴെപ്പറയുന്ന വാക്യങ്ങൾ എന്നു് ശ്രദ്ധിക്കൂ:

    “സത്യവിശ്വാസികളേ, യഹൂദരയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതു്.” – (5: 51)

    “നിങ്ങളുടെ മതത്തെ പിൻപറ്റിയവരെയല്ലാതെ നിങ്ങൾ വിശ്വസിച്ചുപോകരുതു്.” – (3: 73)

    “സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതു്. അല്ലാഹുവിനു് നിങ്ങൾക്കെതിരിൽ വ്യക്തമായ തെളിവുണ്ടാക്കിവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” – (4: 144)

    “സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുതു്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവനു് യാതൊരു ബന്ധവുമില്ല – നിങ്ങൾ അവരോടു് കരുതലോടെ വർത്തിക്കുകയാണെങ്കിലല്ലാതെ. …” – (3: 28)

    “യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാർഗ്ഗം പിൻപറ്റുന്നതുവരെ. പറയുക: അല്ലാഹുവിന്റെ മാർഗ്ഗദർശനമാണു് യഥാർത്ഥ മാർഗ്ഗദർശനം. നിനക്കു് അറിവു് വന്നുകിട്ടിയതിനുശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ അല്ലാഹുവിൽ നിന്നു് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.” – (2: 120)

    “അവർ അവിശ്വസിച്ചതുപോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാവരും ഒരുപോലെയായിത്തീരുകയും ചെയ്യാനാണു് അവർ കൊതിക്കുന്നതു്. അതിനാൽ അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സ്വന്തം നാടു് വിട്ടു് വരുന്നതുവരെ അവരിൽ നിന്നു് നിങ്ങൾ മിത്രങ്ങളെ സ്വീകരിച്ചുപോകരുതു്. എന്നാൽ അവർ പിന്തിരിഞ്ഞു് കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവച്ചു് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്നു് യാതൊരു മിത്രത്തേയും സഹായിയേയും നിങ്ങൾ സ്വീകരിച്ചുപോകരുതു്. ” – (4: 89)

     
  98. സി. കെ. ബാബു

    May 29, 2009 at 14:24

    (കമന്റ്‌-21)

    അവസാനത്തെ സൂക്തം ഒരു ദൈവികവചനമെങ്കിൽ ആ ദൈവത്തെ എനിക്കാവശ്യമില്ല. എനിക്കു് മാത്രമല്ല, ഈ ലോകത്തിലെ സാമാന്യബോധവും ചിന്താശേഷിയുമുള്ള ഒരു മനുഷ്യനും കൊലയ്ക്കു് ആഹ്വാനം ചെയുന്ന ഒരു ദൈവത്തെ, ഒരുവൻ അവന്റെ കുറ്റം മൂലമല്ലാതെ, അവനോടു് അനുവാദം ചോദിക്കാതെ, അവന്റെ ഇഷ്ടം എന്തെന്നു് അറിയാതെ മറ്റൊരു മതത്തിൽ ജനിച്ചുപോയി എന്നതിന്റെ മാത്രം പേരിൽ അവനുമായി സൗഹൃദം സ്ഥാപിക്കരുതെന്നു് പ്രസ്താവിക്കാൻ ലജ്ജിക്കാത്ത ഒരു ദൈവത്തെ ആവശ്യമില്ല. ഇതാണു് ദൈവവിശ്വാസവും മതവിശ്വാസവുമെങ്കിൽ അതുപോലൊരു വിശ്വാസത്തെ ഒരു പകർച്ചവ്യാധിപോലെ മനുഷ്യരാശിയിൽ നിന്നും അകറ്റിനിർത്തേണ്ടതുണ്ടു്. അതുപോലൊരു ദൈവം അവനാണു് സകല പ്രപഞ്ചത്തേയും സകല മനുഷ്യരേയും രണ്ടു് ആദിമനുഷ്യരിൽ നിന്നും സൃഷ്ടിച്ചതെന്നു് അവകാശപ്പെടുക കൂടി ചെയ്യുന്നുവെങ്കിൽ ആ ദൈവത്തിനു് ഭ്രാന്താണു്, മുഴുഭ്രാന്തു്!!

    അതുപോലൊരു ദൈവംതന്നെ എന്നോടു് “മതത്തെ വ്യാജമാക്കുന്നവൻ ആരെന്നു് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രേ അതു്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവൻ.” (107: 1-3) എന്നും മറ്റും പ്രസംഗിക്കാൻ വന്നാൽ അവനെ ഞാൻ മുഖമടച്ചു് ആട്ടിയോടിക്കും, ഒരു സംശയവും വേണ്ട. അതുപോലെ മുതലക്കണ്ണീർ ഒഴുക്കുന്നവൻ ദൈവമല്ല, മനുഷ്യനല്ല, കാട്ടാളനല്ല, പിശാചുപോലുമല്ല – അതിലുമൊക്കെ വളരെ വളരെ താഴെ മനുഷ്യദ്രോഹിയായ, നീചനായ, നിന്ദ്യനായ, അധമനായ, മനുഷ്യനാവുകൊണ്ടു് ഒരു പേരു് നൽകപ്പെടാൻ പോലും അർഹതയില്ലാത്തവനായ ഏതോ നികൃഷ്ടജീവി മാത്രമാണു്. രോഗബാധിതമായ ഒരു മനുഷ്യമനസ്സിലേ അതുപോലൊരു ദൈവത്തിനു് രൂപമെടുക്കാനാവൂ!

    “യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാൻ പാടുള്ളതല്ല. …” – (4: 92) ഒരു മനുഷ്യനു് മറ്റൊരു മനുഷ്യനെ കൊല്ലാൻ പാടുണ്ടോ ഇല്ലയോ എന്നതിന്റെ മാനദണ്ഡം അവന്റെ മതവിശ്വാസത്തിൽ അധിഷ്ഠിതമാക്കുന്ന അല്ലാഹു! സർവ്വശക്തനായ ദൈവം! സർവ്വജ്ഞാനിയായ ദൈവം! സർവ്വവ്യാപിയായ ദൈവം! പ്രപഞ്ചവും അതിലെ എത്രയോ ഗാലക്സികളേയും മറ്റെത്രയോ ശൂന്യാകാശപ്രതിഭാസങ്ങളേയും, മനുഷ്യരേയും മറ്റു് ജീവജാലങ്ങളേയും ‘ഉണ്ടാകൂ’ എന്ന ഒരേയൊരു വാക്കു് ഉച്ചരിച്ചുകൊണ്ടു് സൃഷ്ടിക്കാൻ കഴിയുന്ന ദൈവം! സ്ത്രീയെ പുരുഷസംസർഗ്ഗം ഇല്ലാതെ ഗർഭിണിയാക്കാൻ കഴിയുന്ന ദൈവം, വേണമെങ്കിൽ പാപിയെ പുണ്യവാനാക്കാനും, വഴിപിഴച്ചവനെ നേർവഴിക്കു് കൊണ്ടുവരാനും കഴിയുന്ന ദൈവം! സ്വർഗ്ഗത്തിനും നരകത്തിനും അധിപതിയായ ദൈവം! മനുഷ്യരുടെയും, മൃഗങ്ങളുടെയും, സസ്യലോകത്തിലേയും ഓരോ നേരിയ ചലനവും കൃത്യമായി ഓരോ നിമിഷവും മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ദൈവം!!!

    (അടുത്തതിൽ തീർക്കാമെന്നു് തോന്നുന്നു.)

     
  99. സി. കെ. ബാബു

    Jun 1, 2009 at 16:56

    (കമന്റ്‌-22)

    Faizal Kondotty,

    ദീർഘമായ കമന്റുകളിലൂടെ ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന കാര്യങ്ങളെപ്പറ്റി കഴിയുമെങ്കിൽ സ്വസ്ഥവും സ്വതന്ത്രവുമായി ചിന്തിച്ചുനോക്കുക: (ഞാൻ പറഞ്ഞതു് മനസ്സിലാക്കണമെന്നുണ്ടെങ്കിൽ അതേ വഴിയുള്ളുതാനും.) ഇവിടെ പറയുന്ന കാര്യങ്ങൾ ഒന്നും ഫൈസൽ കൊണ്ടോട്ടി എന്ന വ്യക്തിക്കെതിരായുള്ള പരാമർശങ്ങളല്ല എന്നു് മനസ്സിലാക്കുമെന്നും കരുതുന്നു.

    ചർച്ചയുടെ അടിസ്ഥാനമായിരുന്ന പത്തുചോദ്യങ്ങളെപ്പറ്റി എന്റെ മറുപടികളുടെ രത്നച്ചുരുക്കം ആദ്യം:

    അല്ലാഹു, യഹോവ എന്നീ പേരുകളിൽ വിളിക്കപ്പെടുന്ന ദൈവം ഒന്നുതന്നെയാണു്. പ്രപഞ്ചത്തെ സംബന്ധിച്ച ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ ഖുർആനിൽ പറയുന്നതുപോലെ ‘മനുഷ്യരൂപിയായ’ ഒരു ദൈവത്തിനു് യാതൊരു നിലനിൽപുമില്ല. പ്രപഞ്ചം എന്നാൽ എന്തെന്നതിനെപ്പറ്റി പൂർണ്ണമായും അജ്ഞനായവനു് മാത്രമേ അല്ലാഹുവെപ്പോലൊരു പ്രപഞ്ചനിയന്ത്രകനെ സങ്കൽപിക്കാൻ പോലുമാവൂ. അതുകൊണ്ടുതന്നെ അല്ലാഹു സർവ്വശക്തനാണോ, തെറ്റു് പറ്റാത്തവനാണോ, ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണോ, ബൈബിൾ അല്ലാഹു നൽകിയ വചനങ്ങളാണോ മുതലായ ചോദ്യങ്ങൾ ‘അല്ല’ എന്ന മറുപടി നൽകി ഒറ്റയടിക്കു് തള്ളിക്കളയാവുന്നവയാണു്. ബൈബിളിലെ പുരാതന പ്രവാചകന്മാരെയും ‘ആധുനിക’ പ്രവാചകന്മാരെയും നിരുപാധികമായി മുഹമ്മദ്‌ അംഗീകരിക്കുന്നില്ലെങ്കിൽ ഖുർആൻ അടിസ്ഥാനമില്ലാത്തതാവുമെന്നതിനു് ഖുർആൻ തന്നെ ആവശ്യത്തിലേറെ തെളിവു് നൽകുന്നുണ്ടു്. ഇസ്ലാമിന്റെ വിശ്വാസപ്രകാരം അല്ലാഹുവിലും അല്ലാഹുവിന്റെ വചനമായ ഖുർആനിലുമുള്ള വിശ്വാസം രക്ഷയ്ക്കു് അനുപേക്ഷണീയമാണു്. യഹൂദരും ക്രിസ്ത്യാനികളുമായും, ബഹുദൈവവിശ്വാസികളായ മറ്റു് മതസ്ഥരുമായും സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്നും ഇസ്ലാമിലെ സത്യവിശ്വാസികളെ മുഹമ്മദ്‌ വ്യക്തമായി നിരോധിക്കുന്നു. ഈ നിലപാടുകൾക്കു് അനിഷേദ്ധ്യമായ തെളിവുകൾ ഖുർആനിൽ നിന്നുതന്നെ ഞാൻ എന്റെ മുകളിലത്തെ കമന്റുകളിൽ അക്കമിട്ടു് രേഖപ്പെടുത്തിയിട്ടുണ്ടു്.

    ഇതുപോലൊരു ചർച്ച ഇവിടെ നടത്തേണ്ടി വന്നതിനു് കാരണം ഞാൻ ജബ്ബാർ മാഷിന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ടു് ഇട്ട ഈ പോസ്റ്റാണു്. അതിൽ വന്ന കമന്റുകൾ ഒന്നുകിൽ എനിക്കു് അവഗണിക്കാമായിരുന്നു, അല്ലെങ്കിൽ, പറയുന്നതു് കേൾക്കാതെയും മനസ്സിലാക്കാതെയും ഒരർത്ഥവുമില്ലാതെ കുറേ സ്ഥിരം ‘ബ്ലോഗ്‌-ചർച്ചാവതാരങ്ങൾ’ നിരത്തുന്ന നൂറുകണക്കിനു് കമന്റുകളും, മറുപടിക്കമന്റുകളും ഗോഗ്വാ വിളികളുമായി അവസാനം ക്ഷീണിക്കുമ്പോൾ പതിവുപോലെ ആ ‘കേരളാ മോഡൽ ചർച്ച’ എങ്ങുമെത്താതെ അവസാനിപ്പിക്കാമായിരുന്നു. അതുകൊണ്ടാണു് ഫൈസലിന്റെ കമന്റുകൾ തുടരെത്തുടരെ കണ്ടപ്പോൾ, ഒരു പരീക്ഷണം എന്ന രീതിയിൽ ഒരു നിശ്ചിതഫ്രെയിമിനുള്ളിൽ നിന്നുകൊണ്ടു് കാര്യങ്ങൾ പരസ്പരം വിശദമാക്കാൻ പറ്റുമോ എന്നു് ശ്രമിച്ചുനോക്കാം എന്നു് കരുതിയതു്. എന്റെ ഇവിടത്തെ അഭിപ്രായങ്ങളിൽ തെറ്റെന്നു് തോന്നുന്നവയെപ്പറ്റി എതിരഭിപ്രായം പ്രകടിപ്പിക്കാം. എന്റെ മറുപടി പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ നൽകുകയുമാവാം. ആദ്യമേ സൂചിപ്പിച്ചതുപോലെ, അഭിപ്രായങ്ങൾ ആദ്യം നിശ്ചയിച്ചുറപ്പിച്ച ഫ്രെയിമിനുള്ളിൽ നിൽക്കണമെന്ന ഒരു നിബന്ധനയേയുള്ളു. ഇത്രയും ചുരുക്കിയും, ഒതുക്കിയും, കാര്യങ്ങൾ ഒരുവിധം മനസ്സിലാക്കാൻ മതിയായേക്കുമെന്നു് എനിക്കു് വിശ്വാസം വന്ന രൂപത്തിൽ എഴുതാൻ തന്നെ ഏറെ സമയമെടുത്തു. പിന്നെ, ആയിരക്കണക്കിനു് വാക്യങ്ങൾ തിരിച്ചും മറിച്ചും എഴുതിയാൽ അവ എല്ലാ അതിരുകളും കവിഞ്ഞു് വളരുമെന്നു് പറയണ്ടല്ലോ. അതൊഴിവാക്കണമെങ്കിൽ അഭിപ്രായങ്ങൾ ഈ പത്തു് പോയിന്റുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളവ മാത്രമായാലേ സാധിക്കൂ. മുൻപുള്ള എന്റെ പോസ്റ്റുകളിലും കമന്റുകളിലും പറഞ്ഞിട്ടുള്ളവയോ, പ്രത്യക്ഷത്തിൽ തന്നെ മറുപടി അർഹിക്കാത്തവയോ ആയ പതിവു് ‘റെഡിമെയ്ഡ്‌’ കമന്റുകൾക്കു് മറുപടി ഉണ്ടാവില്ല എന്നും അറിയിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതിനു് മുൻപു് പറഞ്ഞുകഴിഞ്ഞ മറുപടികൾ ശ്രദ്ധിച്ചു് വായിച്ചാൽ പല ചോദ്യങ്ങളും ഒഴിവാക്കാം. നിത്യമായ ഒരു ചർച്ചയല്ല, ഒരു conclusion ആവണം ലക്ഷ്യം എന്നതും മറക്കാതിരിക്കുക.

     
  100. സി. കെ. ബാബു

    Jun 1, 2009 at 17:02

    (കമന്റ്‌-23)

    ഇനി വീണ്ടും ചില വിശദീകരണങ്ങൾ കൂടി:

    അല്ലാഹുവിനു് (അല്ലാഹു എന്നതിനു് പകരം യഹോവയെന്നോ, പ്രപഞ്ചസ്രഷ്ടാവും നിയന്ത്രകനും എന്നു് മനുഷ്യർ അവകാശപ്പെടുന്ന മറ്റേതു് ദൈവത്തിന്റെ പേരോ ഉപയോഗിക്കാം) പ്രപഞ്ചനാഥനായി സ്ഥാനം നൽകുന്നവർ അതിനു് മുൻപായി ‘ഏതു്’ പ്രപഞ്ചമാണു് ആ നാഥൻ നിയന്ത്രിക്കുന്നതു് എന്നറിഞ്ഞിരിക്കേണ്ടേ? മനുഷ്യനു് ഒരുപക്ഷേ ഒരിക്കലും അറിയാൻ കഴിയാത്ത ഒന്നോ ഒന്നിലധികമോ പ്രപഞ്ചങ്ങളുടെ നാഥനാവേണ്ട ഒരു ദൈവത്തിന്റെ ചിത്രമാണോ ഖുർആനിലെ അല്ലാഹു നൽകുന്നതു്? മനുഷ്യരെപ്പോലെ ശാരീരികാവയവങ്ങൾ ഉണ്ടാവാൻ കഴിയുന്ന ഒരു അല്ലാഹുവാണോ പ്രപഞ്ചനാഥൻ? അല്ലെന്നാണു് മറുപടിയെങ്കിൽ ഇതാ അല്ലാഹു മാനുഷികാവയവങ്ങൾ ഉള്ളവനാണെന്ന മുഹമ്മദിന്റെ അഭിപ്രായത്തിനു് ഖുർആനിൽ നിന്നുതന്നെയുള്ള തെളിവു്:

    മുഹമ്മദ്‌ പറയുന്നു: “തീർച്ചയായും അല്ലാഹുവിനു് പുറമെ നിങ്ങൾ വിളിച്ചു് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാർ മാത്രമാണു്. … … അവർക്കു് നടക്കാൻ കാലുകളുണ്ടോ? അവർക്കു് പിടിക്കാൻ കൈകളുണ്ടോ? അവർക്കു് കാണാൻ കണ്ണുകളുണ്ടോ? അവർക്കു് കേൾക്കാൻ കാതുകളുണ്ടോ? …” -(7: 194, 195)

    (ഇതും ഇതുപോലുള്ള മറ്റെല്ലാ ഖുർആൻ വചനങ്ങളും അല്ലാഹു വെളിപ്പെടുത്തിക്കൊടുത്തതും, മാനുഷികമായ യാതൊരു കൈകടത്തലുകളും ഉണ്ടായിട്ടില്ലാത്തതുമായ അല്ലാഹുവിന്റെതന്നെ സത്യവചനങ്ങളാണെന്നതും എപ്പോഴും ഓർത്തിരിക്കുക!)

    അല്ലാഹു ഇപ്പറഞ്ഞ മാനുഷികാവയവങ്ങളെല്ലാം ഉള്ള ഒരുവനാണെന്നല്ലാതെ മറ്റെന്താണിതിനർത്ഥം! അല്ലാഹുവിനെപ്പോലെയല്ലാത്ത – മുഹമ്മദിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ – ‘നിങ്ങളെപ്പോലെയുള്ള ദാസന്മാരായ’ മനുഷ്യർക്കോ, അതോ സകല പ്രപഞ്ചത്തിനും ഉടയവൻ ആവേണ്ട അല്ലാഹുവിനോ കൈകാലുകളും മറ്റും ഉണ്ടാവാൻ കൂടുതൽ സാദ്ധ്യത? പ്രപഞ്ചത്തിന്റെ അപാരതയും, അറിയാനാവായ്മയും മനസ്സിലാക്കാൻ വേണ്ട സാമാന്യബുദ്ധി ഉള്ള ഒരുവനു് ‘കൈകാലുകളുള്ള ഒരു അല്ലാഹു എത്രമാത്രം പരിഹാസ്യനായി തോന്നണമെന്നു് ചിന്തിച്ചുനോക്കൂ. സാമാന്യബുദ്ധി എന്നതുകൊണ്ടു് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുടെ ബുദ്ധിയല്ല, ഇന്നത്തെ ലോകത്തിലെ അറിവുകളെപ്പറ്റി പൊതുവായ ഒരു ധാരണ ഉണ്ടാവാൻ മതിയായ ശരാശരി മനുഷ്യബുദ്ധിയാണു് ഉദ്ദേശിക്കുന്നതു്. അതായതു്, വിശദാംശങ്ങൾ അറിഞ്ഞില്ലെങ്കിലും, ഭൂമിയെപ്പറ്റിയും, പ്രപഞ്ചത്തെപ്പറ്റിയും, ഗാലക്സികളെയും അവയുടെ വലിപ്പത്തെപ്പറ്റിയും, ഭൂമിയിൽ നിന്നുള്ള അവയുടെ അകലത്തെപ്പറ്റിയും, ശാസ്ത്രത്തെപ്പറ്റിയുമൊക്കെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന, വിദ്യാഭ്യാസവും വിവേകവുമുള്ള ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാനം ഉൾക്കൊള്ളാൻ കഴിവുള്ള ഒരു മനുഷ്യബുദ്ധി. ഖുർആനെപ്പറ്റിയെന്നല്ല, ഏതൊരു മതഗ്രന്ഥത്തെപ്പറ്റിയും, അതുപോലെ, മറ്റേതൊരു വിഷയത്തേപ്പറ്റിയും യുക്തിപൂർവ്വമായി ഒരു ചർച്ച നടത്താമെന്നു് കരുതുന്ന ആർക്കും ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യതയാണതു്. യുക്തി എന്നാൽ എന്തെന്നോ, ലോജിക്ക്‌ എന്നാൽ എന്തെന്നോ അറിയാത്തവൻ അവന്റെ വിശ്വാസവുമായി അടങ്ങിയൊതുങ്ങിക്കഴിയുകയാണു് വേണ്ടതു്. അല്ലാതെ ദൈവമുണ്ടെന്നു് തെളിയിക്കാനായി ചർച്ചക്കു് ഇറങ്ങിപ്പുറപ്പെടുകയല്ല.

    പ്രപഞ്ചം എന്നതു് മനുഷ്യന്റെ എല്ലാ അറിവുകൾക്കും ഉപരിയായ, അവന്റെ എല്ലാ സങ്കൽപങ്ങൾക്കും എത്രയോ കോടാനുകോടി മടങ്ങു് വിപുലമായ ഒന്നാണെന്നു്, അതായതു്, പ്രപഞ്ചത്തെസംബന്ധിച്ചു് മനുഷ്യനു് ഒന്നുമറിയില്ലെന്നും, ഒരിക്കലും അറിയാൻ കഴിയില്ലെന്നും തിരിച്ചറിഞ്ഞാൽ, പിന്നെ അതുപോലൊരു പ്രപഞ്ചത്തിന്റെ നാഥനെപ്പറ്റി എന്തെങ്കിലും മിണ്ടാൻ മനുഷ്യൻ തയ്യാറാവില്ല. അതിനുപകരം, ദൈവം തന്റെ പോക്കറ്റിൽ ആയാലെന്നപോലെയാണു് മനുഷ്യർ പൊതുവേ സംസാരിക്കാറുള്ളതു്. ഈ പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, ഭൂമിക്കു് ഒരു നേരിയ തരിയുടെ വലിപ്പം പോലും സങ്കൽപിക്കാനാവില്ലെന്നിരിക്കെ, ആ ഭൂമിയിൽ ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷം മാത്രം ജീവിക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു മനുഷ്യനു് സകല പ്രപഞ്ചങ്ങളുടെയും നാഥൻ പ്രത്യക്ഷപ്പെട്ടു് ഖുർആനോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളോ ഒക്കെ വെളിപ്പെടുത്തി എന്നു് പറയുന്നതിനെ വിഡ്ഢിത്തമെന്നല്ലാതെ എന്തു് പേരു് പറഞ്ഞു് വിളിക്കും? എന്തടിസ്ഥാനത്തിൽ അതൊക്കെ മനുഷ്യർ വിശ്വസിക്കും?

     
  101. സി. കെ. ബാബു

    Jun 1, 2009 at 17:09

    (കമന്റ്‌-24)

    ഈവിധം അപാരവും അജ്ഞാതവുമായ ഒരു പ്രപഞ്ചത്തിന്റെ ‘നാഥനെ’ മുഹമ്മദ്‌ മനസ്സിലാക്കുന്നതു് മാനുഷികഗുണങ്ങളുള്ള ഒരുവൻ എന്ന രൂപത്തിലാണെന്നതിനു് ഇതാ മറ്റൊരു ഉദാഹരണം: “തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മർയമിനേയും (ഉപമയായി എടുത്തു് കാണിച്ചിരിക്കുന്നു.) അപ്പോൾ നമ്മുടെ ആത്മചൈതന്യത്തിൽ നിന്നും നാം അതിൽ ഊതുകയുണ്ടായി. …” – (66: 12)

    മർയമിന്റെ ഗുഹ്യസ്ഥാനത്തു് ഊതുന്ന കോടാനുകോടി ഗാലക്സികളുടെ നിയന്ത്രകനാവേണ്ട അല്ലാഹു!!

    എത്രയോ ഗാലക്സികളും അവയിലെ എണ്ണമറ്റ നക്ഷത്രങ്ങളും മുഹമ്മദിന്റെ അഭിപ്രായത്തിൽ ( = അല്ലാഹുവിന്റെ അഭിപ്രായത്തിൽ) എങ്ങനെയാണെന്നു് ശ്രദ്ധിക്കൂ: “ഏഴു് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. … … ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ടു് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. …”!! – (67: 3, 5)

    മതവിശ്വാസം സംബന്ധിച്ച ഇക്കാലത്തെ ചർച്ചകളിലെ ‘ഹീറോസ്‌’ ആയി മാറിക്കഴിഞ്ഞവയാണല്ലോ ‘ബിഗ്‌-ബാംഗ്‌’, ഡാർവിനിസം, ജെനറ്റിക്സ്‌ മുതലായ ശാസ്ത്രവിഷയങ്ങൾ! പ്രപഞ്ചസ്രഷ്ടാവാവേണ്ട അല്ലാഹു എന്ന ദൈവത്തെ കൈകാലുകളുള്ള ഒരു മനുഷ്യരൂപമായി വരച്ചുകാണിച്ചിരിക്കുന്ന ഒരു ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവനുമായി അതിസങ്കീർണ്ണമായ ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലെ പരിഹാസ്യത അതുസംബന്ധിച്ച ‘ചോദ്യശരങ്ങളുമായി’ ചാടിവീഴുന്ന ഒരു വിശ്വാസിക്കു് മനസ്സിലാവണമെന്നില്ല. അവനുമായി ഒരു ചർച്ചക്കു് ആരും തയ്യാറാവാത്തതു് അല്ലാഹുവിന്റെയും അതുവഴി അവന്റേയും വിജയമായും, അവിശ്വാസിയുടെ തോൽവിയായും ആഘോഷിക്കാൻ വലിയ ശാസ്ത്രജ്ഞാനത്തിന്റെ ആവശ്യവുമില്ല. ‘കമ്പ്യൂട്ടറും ഇന്റർനെറ്റും’ ഉപയോഗിച്ചുകൊണ്ടു്, ശാസ്ത്രത്തെ ‘ചാത്രം ചാത്രം’ എന്നു് പരിഹസിക്കാൻ നാണിക്കാത്ത ഒരുവന്റെ മാനസികാവസ്ഥയും, മാനസികവളർച്ചയും കൂടുതൽ വിശദമാക്കേണ്ടതുണ്ടോ? വഴിയെ പോകുന്നവരെ തുണിപൊക്കിക്കാണിക്കുന്നവനറിയില്ലല്ലോ അതുവഴി അവന്റെ സ്വന്തം നഗ്നത തന്നെയാണു് അവൻ അനാവരണം ചെയ്യുന്നതെന്നു്! അറിയുമായിരുന്നെങ്കിൽ അവൻ മനുഷ്യരുടെ മുഖത്തുനോക്കാൻ ലജ്ജിച്ചേനെ! എങ്കിലവൻ അവന്റെ വേദഗ്രന്ഥത്തിലെ തന്നെ കഥാപാത്രങ്ങളായ ആദമിനേയും ഹവ്വയേയും പോലെ, തന്റെ നഗ്നത ഇലകൾ കൊണ്ടു് മറച്ചോ, കൈകൊണ്ടു് പൊത്തിപ്പിടിച്ചോ ഏതെങ്കിലും മരത്തിനു് പിന്നിൽ ഒരിക്കലും പുറത്തുവരാതെ ഒളിച്ചിരുന്നേനെ!

    ഉള്ളതല്ലേ മനുഷ്യനു് കാണിക്കാൻ കഴിയൂ! അന്യരെ കാണിക്കാൻ നഗ്നതയല്ലാതെ മറ്റൊന്നുമില്ലാത്തവൻ അതു് കാണിച്ചു് സംതൃപ്തിയടയുന്നു. തന്റെ നഗ്നത കണ്ട ‘ശത്രുവിനു്’ അതുവഴി മരണകരമായ ഒരു ആഘാതം ഏൽപിക്കാൻ തനിക്കു് കഴിഞ്ഞു എന്നു് സ്വയം വിശ്വസിപ്പിച്ചു് ‘വിജയശ്രീലാളിതനായി’ അവൻ ആത്മഹർഷം കൊള്ളുന്നു! ഒരു ചാണകവണ്ടിന്റെ അനവദ്യസുന്ദരമായ അപൂർവ്വസ്വപ്നങ്ങളെപ്പോലും അലങ്കരിക്കുന്നതു് ചാണകമുരുട്ടുന്ന സുഗന്ധപൂരിതനിമിഷങ്ങളിലെ അനുപമസായൂജ്യമായിരിക്കും. തീട്ടവണ്ടുകൾ തീട്ടമുരുട്ടി ആനന്ദിക്കട്ടെ! മറ്റൊരാനന്ദവും അവറ്റകൾക്കനുഭവവേദ്യമല്ല. അല്ലാഹു എന്ന ‘പ്രപഞ്ചനാഥനെ’ താൻ താങ്ങിനിർത്തിയില്ലെങ്കിൽ അവന്റെ കാര്യം ‘കട്ടപ്പൊക’ എന്നു് ആകുലപ്പെടാനുള്ള സ്വാതന്ത്ര്യം പോലും ഏതു് തീട്ടവണ്ടിനുമുണ്ടു്. എന്തിനാണു് തുത്തുകുണുക്കിപ്പക്ഷികൾ ഇങ്ങനെ നിർത്താതെ തുത്തുകുണുക്കുന്നതെന്നു് ഞാൻ ചെറുപ്പത്തിൽ അമ്മയോടു് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു: സ്ഥിരമായി ഇങ്ങനെ തുത്തുകുണുക്കിയില്ലെങ്കിൽ ലോകം ചലനമറ്റുപോകും എന്നാണവറ്റകൾ ഭയപ്പെടുന്നതു്! ഇന്നു് എനിക്കു് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി. പ്രപഞ്ചത്തിൽ എല്ലാം എല്ലാമായി ബന്ധപ്പെട്ടു് കിടക്കുന്നു! തുത്തുകുണുക്കിപ്പക്ഷികളുടെ തുത്തുകുണുക്കൽ ഒരു ദൃഷ്ടാന്തമാണു്. അതു് എന്തെന്നു് തിരിച്ചറിഞ്ഞാൽ ഒരുപക്ഷേ dark energy, dark matter മുതലായവയുടെ ആന്തരരഹസ്യങ്ങൾ വരെ ചോർത്തിയെടുക്കാൻ മനുഷ്യനു് കഴിഞ്ഞേക്കും! തുത്തുകുണുക്കിപ്പക്ഷികളുടെ ‘ഉപമ’ എന്റെ ഏതോ ഒരു പഴയ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു എന്നാണു് ഓർമ്മ. പക്ഷേ, ഖുർആനിൽ അല്ലാഹു അങ്ങേയറ്റം ‘കരുണാനിധിയും ജയലളിതയും’ ആണെന്നു് അഞ്ഞൂറു് വട്ടം ആവർത്തിക്കപ്പെടാമെങ്കിൽ ‘നിരന്തരംതരംതരം’ കുണുങ്ങുന്ന തുത്തുകുണുക്കിപ്പക്ഷിത്തുത്തുകൾ രണ്ടോ മൂന്നോ പ്രാവശ്യം കൂടുതൽ കുണുങ്ങുന്നതു് സഹിക്കാവുന്ന കാര്യമാണെന്നു് തോന്നുന്നു.

     
  102. സി. കെ. ബാബു

    Jun 1, 2009 at 17:16

    (കമന്റ്‌-25)

    ദൈവത്തേയും മതത്തേയും ശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നതിലെ അടിസ്ഥാനരാഹിത്യവും, അർത്ഥശൂന്യതയുമൊക്കെ അവിടെ നിൽക്കട്ടെ. ഖുർആനെപ്പറ്റി ഒരു ചർച്ച നടത്താൻ ആഗ്രഹിക്കുന്നവൻ ഏറ്റവും ചുരുങ്ങിയതു് ഖുർആൻ എങ്കിലും ആദ്യാവസാനം മനസ്സിരുത്തി വായിച്ചിരിക്കണം, വേണ്ടേ? ‘കോഴിക്കാവടി’ പോയിട്ടു് കോഴിക്കാലോ, കോഴിക്കാഷ്ഠം പോലുമോ കണ്ടിട്ടില്ലാത്തവൻ കോഴിയെപ്പറ്റി എന്തു് ചർച്ച നടത്താൻ? ബ്ലോഗിൽ ‘ഖുർആൻ-പണ്ഡിതരായി’ വേഷമിടുന്നവരിൽ എത്രപേർ ആ ഗ്രന്ഥം ശ്രദ്ധാപൂർവ്വം വായിച്ചു് പൂർത്തിയാക്കിയിട്ടുണ്ടു് എന്നൊരു ആത്മപരിശോധന നടത്തുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു. അതിനോടൊപ്പം, അറിയാവുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ പറയൂ എന്നൊരു തീരുമാനം കൂടി എടുത്താൽ, ചർച്ചയിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം പൂജ്യമാവും എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. വിശ്വാസത്തെ അനുകൂലിക്കുന്ന തരത്തിലുള്ള, കാണാതെ പഠിച്ചതോ അല്ലാത്തതോ ആയ കുറെ വാക്യങ്ങൾ ഖുർആനിൽ നിന്നും കോപ്പി ചെയ്യാൻ ഖുർആൻ വിശദമായി വായിച്ചിരിക്കണമെന്നു് വലിയ നിർബന്ധമുള്ളതായി കേട്ടിട്ടില്ല. വായിച്ചു എന്നതു് മനസ്സിലായി എന്നതിന്റെ തെളിവുമല്ല.

    കഴിഞ്ഞ കമന്റുകളിൽ പറഞ്ഞിരുന്ന മറ്റൊരു കാര്യം ഇവിടെ വീണ്ടും ഓർമ്മിപ്പിക്കുന്നു: ഖുർആനിൽ പറയുന്ന കാര്യങ്ങൾ (പ്രത്യേകിച്ചും, “ഇന്ന സന്ദർഭം ശ്രദ്ധിക്കുക” എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ) ആ സന്ദർഭങ്ങൾക്കനുസൃതമായി, വിടവുകളില്ലാതെ മനസ്സിലാക്കണമെന്നു് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവർ ആദ്യം ബൈബിൾ വായിച്ചിരിക്കണം. ഖുർആനിലെ അധികപങ്കും ബൈബിളിൽ നിന്നും എടുത്തിട്ടുള്ളവയാണെന്നറിയാനും, ആ ഭാഗങ്ങൾ കൂടുതൽ വിശദമായി പഠിക്കാനും അങ്ങനെയേ കഴിയൂ. അതുപോലെതന്നെ, ഖുർആനിൽ പഴയ-, പുതിയനിയമചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതും, ‘ജനകീയകഥകൾ’ എന്നു് തോന്നുന്ന വിധത്തിലുള്ളതും, അതേസമയം, അംഗീകൃത ബൈബിളിൽ ഇല്ലാത്തവയുമായ വർണ്ണനകളുടെ ഉറവിടം മനസ്സിലാക്കണമെങ്കിൽ, ‘അപ്പോക്രിഫ’ കൂടി വായിച്ചിരിക്കണം. പുരാതനകാലങ്ങളിൽ, മറ്റുള്ള രചനകളെ എല്ലാം ഒഴിവാക്കി, കാനോൻ പ്രകാരമുള്ള ഇന്നത്തെ ബൈബിൾ മാത്രമാണു് ശരിയെന്നു് ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടതുവരെ, എത്രയോ പള്ളികളിലും വിശ്വാസിസമൂഹങ്ങളിലുമൊക്കെ വായിക്കപ്പെട്ടിരുന്നവയാണു് അവ. ചുരുക്കത്തിൽ, അർത്ഥപൂർണ്ണമായ ഒരു ഖുർആൻ ചർച്ചയാണു് ലക്ഷ്യമെങ്കിൽ, അതിനു് ഇപ്പറഞ്ഞ ഗ്രന്ഥങ്ങളുടെയെല്ലാം ദീർഘവും സമഗ്രവുമായ പഠനം ആവശ്യമാണു്. അല്ലാത്തപക്ഷം, ‘ചർച്ച’ എന്ന പേരിൽ കുറേ പ്രഹസനങ്ങൾ നടത്തി, ബഹളം വച്ചു് സമയം നഷ്ടപ്പെടുത്താം, അത്രതന്നെ! (‘അപ്പോക്രിഫ’ വായിക്കണമെന്നു് പറയുമ്പോൾ “എനിക്കെന്തിനു് ‘അപ്പൂപ്പന്റെ കൃപ’? എനിക്കു് അല്ലാഹുവിന്റെ കൃപ മതി എന്നു് പറയുന്നവരാണു് ചർച്ചയിലെ പങ്കാളികളെങ്കിൽ ചർച്ചയുടെ ക്രിയാത്മകതക്കു് കൂടുതലൊന്നും വേണ്ടതാനും.)

    നേരത്തേ സൂചിപ്പിച്ചതുപോലെ, ഒരു ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ, മറ്റേതെങ്കിലും മതസ്ഥനോ അവന്റെ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നതിനെ ചോദ്യം ചെയ്യലല്ല ഈ പോസ്റ്റിലൂടെയോ ഇവിടത്തെ കമന്റുകളിലൂടെയോ ലക്ഷ്യമാക്കുന്നതു്. വ്യക്തിഗതമായിരിക്കേണ്ട ദൈവ-മത-നിരീശ്വരവിശ്വാസങ്ങൾ ചർച്ചാവിഷയയമാക്കുക എന്നാൽ ഓരോ വ്യക്തിയുമായും ചർച്ച ചെയ്യേണ്ടിവരും. വ്യക്തികളെ അവരുടെ വിശ്വാസങ്ങളുമായി അവരുടെ വഴിയേ വിടുന്നതാണു് കൂടുതൽ യുക്തം. പക്ഷേ, ഏതെങ്കിലുമൊരു വിശ്വാസം ‘മാത്രം’ ആണു് ശരി, അതിനാൽ അതു് എല്ലാ മനുഷ്യർക്കും ബാധകമാണെന്ന രീതിയിൽ ഒരു ‘ലോകമാധ്യമം’ ആയ ഇന്റർനെറ്റിൽ വരെ ലേഖനങ്ങളും, ആ നിലപാടിന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത ന്യായീകരണങ്ങളുമൊക്കെ പ്രസിദ്ധപ്പെടുത്തിയാൽ അവ വിഡ്ഢിത്തമാണെന്നു് അറിയാവുന്ന മനുഷ്യർ പലപ്പോഴും അവഗണിച്ചെന്നും, ചിലപ്പോൾ പ്രതികരിച്ചെന്നും വരും. ആരും എതിർത്തൊന്നും പറയരുതെന്നു് തോന്നുന്നവർ അത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയാണു് ചെയ്യേണ്ടതു്. മതവിശ്വാസികൾക്കു് ആരെയും വിമർശിക്കാം, അതിനു് ഏതു് നീചമായ മാർഗ്ഗങ്ങളും വാക്കുകളും സ്വീകരിക്കാം. അവർ തിരിച്ചു് വിമർശിക്കപെട്ടാൽ അതു് വിശ്വാസത്തിൽ കൈകടത്തലായി, ന്യൂനപക്ഷപീഡനമായി, മറ്റു് പലതുമായി!

     
  103. സി. കെ. ബാബു

    Jun 1, 2009 at 17:23

    (കമന്റ്‌-26)

    അഭിപ്രായം പറയുന്നവരെ വിലക്കാനും ചിതയിലെറിയാനും ഇന്നത്തെ ലോകം മുഴുവൻ, ഭാഗ്യത്തിനു്, അന്ധകാരയുഗത്തിലെ ക്രിസ്തീയയൂറോപ്പോ, ആധുനികയുഗത്തിലെ തെമ്മാടിറിപ്പബ്ലിക്കുകളോ അല്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിലൂടെയും അവ മനസ്സിലാക്കി തിരുത്തുന്നതിലൂടെയുമേ മനുഷ്യരുടെ സാംസ്കാരികവും സാമൂഹികവുമായ വളർച്ച സാദ്ധ്യമാവൂ എന്നറിയാവുന്ന എത്രയോ രാജ്യങ്ങളും കൂടി ഉൾപ്പെടുന്നതാണു് ഇന്നത്തെ ലോകസമൂഹം. ജനങ്ങളെ കാടത്തത്തിൽ പിടിച്ചുനിർത്താൻ വിശ്വാസം ഒരു തന്ത്രമായി തന്മയത്വത്തോടെ പ്രയോജനപ്പെടുത്തുന്നവരെ ബൗദ്ധികമായി എതിർക്കാനുള്ള ബാദ്ധ്യത വളരാൻ ആഗ്രഹിക്കുന്ന ഏതു് സമൂഹത്തിനുമുണ്ടു്. ഭാരതം അത്തരമൊന്നാണെന്നു് ഞാൻ കരുതുന്നു. ‘തൊട്ടുകൂടാത്ത നിത്യസത്യങ്ങൾ’ അതിൽത്തന്നെ ഒരു വൈരുദ്ധ്യമാണു്. കാരണം, തൊട്ടാൽ പൊട്ടുന്നവ എങ്ങനെ നിത്യസത്യമാവും? അവ ഒരിക്കലും തെറ്റു് പറ്റാത്തവനായ ഒരു ദൈവത്തിൽ നിന്നുള്ളതുകൂടി ആവുമ്പോൾ അതിൽ മനുഷ്യൻ ഒന്നു് ‘തൊട്ടാൽ’ എന്തു് സംഭവിക്കാൻ?

    പക്ഷേ, അതു് ഒരു ദൈവത്തിൽ നിന്നും ഉത്ഭവിച്ചതാണെന്നും, യാതൊരു മായവും ചേർക്കപ്പെടാത്ത നിത്യസത്യങ്ങളാണു് അതിനുള്ളിലെന്നുമുള്ള അവകാശവാദങ്ങൾ ആ ദൈവത്തിന്റെ തന്നെ സാധുത്വം അതേ ഗ്രന്ഥത്തിലെ വചനങ്ങൾ വഴി നിഷേധിക്കാനാവാത്തവിധം ചോദ്യം ചെയ്യപ്പെടുമ്പോൾ പിന്നെ എന്തു് ന്യായീകരണങ്ങൾ കൊണ്ടു് അതിനെ വിശ്വാസയോഗ്യമാക്കാൻ കഴിയും? ഉത്ഭവസ്ഥാനം ഇല്ലെന്നു് വരുന്നതല്ലേ ഉത്ഭവിച്ചതിന്റെ അടിസ്ഥാനരാഹിത്യത്തിന്റെ ഏറ്റവും ശക്തമായ തെളിവു്? ഉറവിടമില്ലെങ്കിൽ ഉറവയുണ്ടോ?

    ആർക്കും അവരുടെ ഗ്രന്ഥങ്ങളിൽ വിശ്വസിക്കാം. അവരുടെ വിശ്വാസങ്ങളിൽ മുറുകെ പിടിക്കാം. ശരീരത്തിന്റെ ദാഹമോ ആത്മാവിന്റെ ദാഹമോ ആദ്യം ശമിപ്പിക്കേണ്ടതു് എന്നതിനെപ്പറ്റി സ്വന്തമായ തീരുമാനത്തിൽ ഓരോരുത്തർക്കും എത്തിച്ചേരാം. എന്തിനു്, മലയാളക്കരയിൽ സകലമാന കള്ളിപ്പാലകളും പൂത്തുലഞ്ഞുനിൽക്കുന്ന നിലാവുള്ള രാവുകളിൽ വെള്ളിയാഴ്ചകൾതോറും ർതുമതികളെ തേടിയെത്തുന്ന ഏതെങ്കിലും ചാത്തൻകാളിസ്വയംഭൂവാണു് പ്രപഞ്ചസ്രഷ്ടാവു് എന്നുപോലും ‘അറ്റകൈക്കു്’ ആർക്കും വിശ്വസിക്കാം. പക്ഷേ, അതു് മറ്റുള്ളവരും വിശ്വസിക്കണം എന്നവൻ നിർബന്ധം പിടിക്കരുതു്. ഇനി, നിർബന്ധം പിടിക്കണം എന്നവനു് നിബന്ധമാണെങ്കിൽ, തന്റെ നിർബന്ധത്തിന്റെ നീതീകരണവും, വിശ്വസയോഗ്യതയും, കാലികപ്രസക്തിയും സാമാന്യബുദ്ധിക്കു് നിരക്കുന്ന വിധത്തിൽ മറ്റുള്ളവർക്കു് വ്യക്തമാക്കിക്കൊടുക്കാനുള്ള അവന്റെ കടപ്പാടു് ഒരു പ്രാഥമികതയാണു് എന്നെങ്കിലും അവൻ നിർബന്ധമായും അറിഞ്ഞിരിക്കണം. ‘ചാക്കിനുള്ളിലെ പൂച്ചയെ’ മറുചോദ്യമില്ലാതെ വാങ്ങിക്കൊള്ളണമെന്നു് പറഞ്ഞാൽ അതു് ഇന്നത്തെക്കാലത്തു് കേരളക്കരയിലെ വോട്ടർമാരുടെ മുന്നിൽപ്പോലും വിലപ്പോവുമോ?

    പൊതുവായ ചില സാമൂഹിക കാര്യങ്ങൾ:

    മതവിശ്വാസത്തെ ഒരിക്കലും ലോകത്തിൽ നിന്നും മായ്ച്ചുകളയാനാവില്ല എന്നതിനെ നീതീകരിക്കാനായി, ബഹുഭൂരിപക്ഷം മനുഷ്യരും ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നവരാണെന്ന വാദം ഉന്നയിച്ചുകേൾക്കാറുണ്ടു്. മതവിശ്വാസം പൂർണ്ണമായി ലോകത്തിൽ നിന്നും മായ്ച്ചുകളയാൻ ആവില്ല എന്നതു് ഒരു സത്യം തന്നെ. പക്ഷേ, അതിനുത്തരവാദി മനുഷ്യർ തന്നെയാണു്. ദൈവമോ മതമോ ഇല്ലാതെ ജീവിക്കാൻ ആവില്ലെന്ന മനുഷ്യരുടെ ഭയമാണു് അതിനു് കാരണം. ഒരു നല്ല വിഭാഗം ജനങ്ങളും ദൈവമോ, മതമോ ഇല്ലാതെ സമൃദ്ധവും സംതൃപ്തവുമായി ജീവിക്കുന്ന സമൂഹങ്ങൾ ലോകത്തിലുണ്ടെന്നു് അവർ കണ്ടിട്ടില്ലാത്തതുകൊണ്ടാണു് ആ ഭയം. ഒരുകാര്യം ശരിയാണു്, സഹിഷ്ണുതയിൽ അധിഷ്ഠിതമായ ഒരു പ്രത്യേകതരം മാനസികവളർച്ച എത്തിയിട്ടില്ലാത്ത സമൂഹങ്ങളിൽ അത്തരം ഒരു സ്വതന്ത്രസമൂഹത്തിനു് വേരൂന്നാനും വളരാനും അത്ര എളുപ്പമല്ല. വിധിയെ രണ്ടുകയ്യും മൊത്തി സ്വീകരിക്കണം എന്നു് പഠിപ്പിക്കപ്പെട്ടവരാണു് അത്തരം സമൂഹങ്ങളിലെ അംഗങ്ങൾ. വിധിക്കെതിരായുള്ള പോരാട്ടം ദൈവത്തിനു് എതിരായുള്ള പോരാട്ടമാണെന്നു് തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ! മനുഷ്യവിധിയുമായി ഒരു ദൈവത്തിനും ഒരു ബന്ധവുമില്ല എന്നതു് മനുഷ്യർ സ്വയം മനസ്സിലാക്കേണ്ട മൗലികമായ ഒരു അറിവാണു്.

     
  104. സി. കെ. ബാബു

    Jun 1, 2009 at 17:32

    (കമന്റ്‌-27)

    അതെന്തായാലും, പലരും വിശ്വസിക്കുന്നു എന്നതു് ഞാൻ വിശ്വസിക്കുന്നതിന്റെ ന്യായീകരണമാവില്ല. എല്ലാവരും പോകുന്നതു് മതവിശ്വാസത്തിന്റെ പുറകെ ആയതുകൊണ്ടു് ഞാനും അവരുടെ പുറകെ പോകുന്നു എന്നതു് മതവിശ്വാസം മനുഷ്യനു് ഒഴിവാക്കാൻ പാടില്ലാത്ത എന്തോ ഒന്നാണെന്നതിന്റെ നീതീകരണമല്ല. മതവിശ്വാസം എന്നതു് വലിയ അദ്ധ്വാനത്തിന്റേയോ, വലിയ ബുദ്ധിയുടെയോ, ഉയർന്ന ചിന്തയുടേയോ ഒന്നും ആവശ്യമില്ലാതെ, ആർക്കും വളരെ ലളിതമായി പിൻതുടരാൻ കഴിയുന്ന ഒരു സാമൂഹിക ആചാരം, ഒരു ചടങ്ങു് മാത്രമാണെന്നതിന്റെ തെളിവേ ആവുന്നുള്ളു അതു്. മറ്റു് വാക്കുകളിൽ പറഞ്ഞാൽ, എളുപ്പത്തിന്റെ പേരിൽ, സ്വന്തം മണ്ടത്തരത്തിലും സംതൃപ്തനാവാൻ മനുഷ്യനു് മടിയൊന്നുമില്ല എന്നതിന്റെ, സ്വന്തമായ വഴികൾ തേടാനുള്ള കഴിവുകേടിനെ നിശബ്ദമായി അംഗീകരിക്കാനുള്ള അവന്റെ തയ്യാറിന്റെ തെളിവു് മാത്രമേ ആവുന്നുള്ളു അതു്.

    ജനനം, വിവാഹം, മരണം മുതലായ, മനുഷ്യനു് സ്വാഭാവികമായി ഒഴിവാക്കാൻ നിവൃത്തിയില്ലാത്ത ജീവിതത്തിലെ ചില അനിവാര്യതകൾ വളർച്ച പ്രാപിക്കാത്ത സമൂഹങ്ങളിൽ മതവിശ്വാസവും അതിനോടു് അനുബന്ധിച്ച ആചാരമര്യാദകളുമായി വേർപെടുത്താനാവാത്തവിധം കൂട്ടിയിണക്കപ്പെടുകയും, കെട്ടിപ്പിണഞ്ഞുകിടക്കുകയും ചെയ്യുന്നു എന്നതിനാൽ, ആ മതിൽക്കെട്ടിനുള്ളിൽപ്പെട്ട സമുദായത്തിലെ ഒരംഗം എന്ന നിലയിൽ, സമുദായത്തിന്റെ ‘ഭ്രഷ്ടു്’ ഭയന്നു്, പല വ്യക്തിസ്വാതന്ത്ര്യങ്ങളും ബലികഴിക്കുവാൻ മനുഷ്യൻ തയ്യാറാവുന്നു. അതേസമയം, ജീവിതത്തിലെ ഇത്തരം അനിവാര്യതകൾ നിറവേറ്റുവാൻ മതങ്ങൾക്കു് ബാഹ്യവും, എല്ലാ മതസ്ഥർക്കും ഒരുപോലെ അവകാശങ്ങളും, ബാദ്ധ്യതകളും ഉള്ളതുമായ സിവിൽ നിയമങ്ങളും സാമൂഹികസാഹചര്യങ്ങളും നിലവിലിരിക്കുന്ന സമൂഹങ്ങളിൽ വ്യക്തി സ്വതന്ത്രനാവുന്നു, അവനെ ‘വിവാഹവും, മരണവും, തെമ്മാടിക്കുഴിയും’ കാണിച്ചു് ഭീഷണിപ്പെടുത്തി സ്വന്തം വലയ്ക്കുള്ളിൽ പിടിച്ചുനിർത്താൻ മതങ്ങൾക്കു് കഴിയാതെ വരുന്നു. വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിനു് ഭീഷണിയാവാതെ കാത്തുസൂക്ഷിക്കാൻ മാത്രം ബോധവത്കരിക്കപ്പെട്ടവരാവണം ജനങ്ങൾ എന്നതാണു് ഈ സാമൂഹ്യരീതിയുടെ മുൻവ്യവസ്ഥ. ആ നിലയിൽ എത്തിയ സമൂഹങ്ങളിൽ ഇതു് പ്രവർത്തനക്ഷമവുമാണു്. മതനേതാക്കളോടൊത്തു് ഒരേ കട്ടിലിൽ ഉറങ്ങുന്ന രാഷ്ട്രീയനേതൃത്വം നിലവിലിരിക്കുന്ന സമൂഹങ്ങളിൽ ഈ സ്വാതന്ത്ര്യം ജനങ്ങൾക്കു് അനുവദിക്കപ്പെടാതിരിക്കാൻ അവിടത്തെ മതങ്ങളിലേയും രാഷ്ട്രീയത്തിലേയും ‘ദൈവങ്ങൾ’ സദാ ശ്രദ്ധാലുക്കളുമായിരിക്കും.

    മനുഷ്യൻ തിന്മ ചെയ്യാതിരിക്കാൻ ദൈവവും മതങ്ങളും വേണമെന്നതാണു് മറ്റൊരു വാദം. ഒരടിസ്ഥാനവുമില്ലാത്ത നിലപാടു്! എത്ര ആയിരം വർഷങ്ങളായി ലോകത്തിൽ പലതരം മതങ്ങൾ നിലനിൽക്കുന്നുണ്ടു്. എന്നിട്ടും തിന്മ ലോകത്തിൽ എന്നുമുണ്ടായിരുന്നു. കെട്ടുകഥയാണെങ്കിലും, ദൈവം സൃഷ്ടിച്ച ആദ്യത്തെ മനുഷ്യരുടെ ആദ്യത്തെ രണ്ടു് മക്കളിൽ ഒരുവൻ മറ്റൊരുവനെ തല്ലിക്കൊല്ലുകയായിരുന്നു. നാലുപേരിൽ ഒരാൾ കൊല്ലപ്പെട്ടതിനാൽ അന്നത്തെ ലോകത്തിലെ കൊലപാതകത്തിന്റെ നിരക്കു് നാലിൽ ഒന്നു്, അഥവാ, 25 ശതമാനം! ആ കൊലപാതകമാണെങ്കിലോ, ദൈവത്തിനു് അർപ്പിക്കപ്പെട്ട ഒരു ബലിയിൽ ദൈവം സംതൃപ്തനാവാത്തതിന്റെ പേരിൽ സംഭവിച്ചതും! അതായതു്, ലോകത്തിലെ ആദ്യത്തെ കൊലപാതകത്തിന്റെ കാരണഭൂതൻ ദൈവം തന്നെ! ഒരിത്തിരി വിരോധാഭാസമായി തോന്നുന്നില്ലേ? ഒരുകാര്യം എന്തായാലും തീർത്തുപറയാം: ഒരിക്കലും ‘പ്രപഞ്ചനാഥൻ’ എന്ന യോഗ്യതക്കു് അർഹതയുള്ള ഒരു ദൈവമല്ല ഈ കൊലപാതകത്തിനു് പിന്നിൽ. അതുപോലൊരു ദൈവത്തിനു് അന്നും ഇന്നും ഒരു പേരേയുള്ളു: ‘പുരോഹിതൻ’! പുരോഹിതൻ ഊനമില്ലാത്ത ഒന്നാംതരം മാംസം മാത്രം ഭക്ഷിക്കുന്നവനാണു്. അതു് കിട്ടിയില്ലെങ്കിൽ അവൻ പ്രസാദിക്കില്ല! അവൻ പ്രസാദിച്ചില്ലെങ്കിൽ സ്വാഭാവികമായും ദൈവവും പ്രസാദിക്കില്ല. കയീന്റെ ധാന്യബലിയേക്കാൾ ഹാബേലിന്റെ ‘മാംസബലിയിൽ’ ‘അല്ലാഹു’ പ്രസാദിച്ചതിന്റെ പിന്നിലെ യഥാർത്ഥ സത്യം അത്ര ലളിതമാണു്! പൊടിയരിക്കഞ്ഞി നൽകി ദൈവത്തെ പ്രസാദിപ്പിക്കാം എന്ന ‘പൂതി’ വേണ്ട!!

     
  105. സി. കെ. ബാബു

    Jun 1, 2009 at 17:38

    (കമന്റ്‌-28)

    നൂറിൽ ഇരുപത്തഞ്ചുപേർ ഇന്നു് എന്തായാലും കൊല ചെയ്യപ്പെടുന്നില്ല! ലോകത്തിൽ ആകെ ആറുകോടി മനുഷ്യർ ജീവിക്കുമ്പോഴത്തേതിനേക്കാൾ, അറുന്നൂറുകോടി മനുഷ്യർ ജീവിക്കുമ്പോൾ, തിന്മയുടെ ‘നിരക്കിൽ’ വ്യത്യാസം വന്നില്ലെങ്കിൽ പോലും, തിന്മയുടെ ആകെത്തുക കൂടുതലായിരിക്കുമല്ലോ. കമ്മ്യൂണിക്കേഷൻ സാദ്ധ്യതകളിൽ വന്ന വിപ്ലവകരമായ മാറ്റം മൂലം ഇക്കാലത്തു് ലോകത്തിന്റെ ഏതു് മൂലയിൽ സംഭവിക്കുന്ന ‘തിന്മയും’ അപ്പപ്പോൾ മനുഷ്യനു് അറിയുകയും ചെയ്യാം. പണ്ടു് തിന്മചെയ്താൽ അതു് ദൈവമല്ലാതെ മറ്റാരും അറിയില്ല എന്നൊരു ആശ്വാസം തിന്മ ചെയ്യുന്നവർക്കുണ്ടായിരുന്നു. അതുകൊണ്ടു് അക്കാലത്തു് ‘തിന്മചെയ്യൽ’ അത്ര വലിയ തലവേദന ഉണ്ടാക്കിയിരുന്നില്ല. തിന്മ ചെയ്തതിന്റെ ‘മണം’ മനുഷ്യർക്കു് ലഭിച്ചാൽ കല്ലെറിഞ്ഞു് കൊല്ലുമായിരുന്നെങ്കിലും, ദൈവത്തിനു് മാത്രമേ അതിനെപ്പറ്റി ഗന്ധമുണ്ടായിരുന്നുള്ളുവെങ്കിൽ ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. ഇന്നു് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നതാണു് വാസ്തവത്തിൽ കൂടുതൽ ശരി. അതു് സിവിൽ-ക്രിമിനൽ നിയമങ്ങളിൽ സമൂഹത്തിന്റെ ഘടനകൾക്കനുസൃതമായി മനുഷ്യൻ തന്നെ വരുത്തിയ നവീകരണങ്ങളുടെ ഫലമായാണുതാനും. മോശെയുടെ കാലത്തേതുപോലെ, അനുസരണയില്ല എന്നതിന്റെ പേരിൽ ഒരു മകനും ഇന്നു് കല്ലെറിഞ്ഞു് കൊല്ലപ്പെടുന്നില്ല. എന്നാലും വിശ്വാസിക്കു് ദൈവനീതി മതി – അവൻ പ്രതിക്കൂട്ടിൽ നിൽക്കാത്തിടത്തോളം!!

    ഒരു കുറ്റകൃത്യം മനഃപൂർവ്വം ചെയ്തതാവാം, അബദ്ധത്തിൽ സംഭവിച്ചതാവാം, സാമൂഹികചുറ്റുപാടുകൾ മൂലം ചെയ്യേണ്ടിവന്നതാവാം, മാനസികരോഗം മൂലം ചെയ്യപ്പെടുന്നതാവാം. ഒരു കുറ്റകൃത്യം ചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സങ്കീർണ്ണമാണു്. അതിനനുസരിച്ചു് നിയമനിർമ്മാണം നടത്താനുള്ള യോഗ്യത ‘വ്യഭിചാരം’ ചെയ്യുന്നവരെ പട്ടികളെപ്പോലെ കല്ലെറിഞ്ഞു് കൊല്ലണമെന്നും മറ്റും നിയമമുണ്ടാക്കുന്ന ഒരു ദൈവത്തിനില്ല. അതിനുള്ള യോഗ്യത ആ വിഷയത്തിൽ വേണ്ടത്ര വിവരവും വിദ്യാഭ്യാസവും നേടിയിട്ടുള്ള മനുഷ്യർക്കു് മാത്രമാണു്.

    കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയാൽ ഒരുപക്ഷേ അവർ തിന്മ ചെയ്യാതിരുന്നേക്കും. പക്ഷേ, അത്തരം കുഞ്ഞുങ്ങൾ മുതിർന്നാലും ‘അറിവിൽ ശിശുക്കളും ആത്മാവിൽ പേടിത്തൊണ്ടന്മാരും’ ആയിരിക്കും. മനുഷ്യരേപ്പോലെതന്നെ ഒരു സമൂഹത്തിനുമുണ്ടു് ബാല്യവും, കൗമാരവും, യൗവനവും വാർദ്ധക്യവുമൊക്കെ. ബാല്യത്തിന്റെ ഒരു ലക്ഷണമാണു് കഥ കേൾക്കാനുള്ള താൽപര്യം. ആ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, ഭാരതീയസമൂഹം നിത്യശൈശവദശയിലാണു്. കാരണം, മൃഗങ്ങളുടെ കഥ കേട്ടുറങ്ങുന്നതു് അവർ പണ്ടും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്നു! അവരുടെ ഗാനാലാപനങ്ങൾ അതിനേക്കാൾ ഒരുപടികൂടി മുന്തിയതാണു്. അവ കേട്ടാൽ ഒരുമാതിരിക്കാർ മയങ്ങുക മാത്രമല്ല, ബോധം കെട്ടുറങ്ങിപ്പോകുകയും ചെയ്യും. ഉറങ്ങുന്നവന്റെ കൂർക്കം വലിയ്ക്കും, പാടുന്നവന്റെ സ്വരരാഗസുധയ്ക്കും ഒരേ രാഗം താളം പല്ലവി! അതിനാൽ പാടുന്നവന്റെ പാട്ടു് ഉറക്കത്തിനോ, ഉറങ്ങുന്നവന്റെ ഉറക്കം പാട്ടിനോ പരസ്പരം തടസ്സമാവാറില്ല. ബോധം കെട്ടുള്ള ഉറക്കം പലതുകൊണ്ടും വളരെ നല്ലതാണു്. ആഹാരം തേടാനായിപ്പോലും അദ്ധ്വാനിക്കേണ്ടതില്ല. ഭാരതീയൻ അപ്പം കൊണ്ടല്ല ജീവിക്കുന്നതു്; അവൻ ആത്മീയ ഉച്ചഭാഷിണികളിൽ നിന്നുവരുന്ന വിശുദ്ധവാക്യതരംഗങ്ങളുടെ ഊർജ്ജം കൊണ്ടു് മാത്രമാണു് ജീവിക്കുന്നതു്.

     
  106. സി. കെ. ബാബു

    Jun 1, 2009 at 17:45

    (കമന്റ്‌-29)

    വേണമെങ്കിൽ ചിന്തിക്കാനായി ഇതാ ദൈവികതയും, ആത്യന്തികതയും, ‘മെയ്ഡ്‌ ഇൻ സ്വർഗ്ഗവും’ അവകാശപ്പെടുന്ന ഖുർആൻ വചനങ്ങളിലെ ചില പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും: (ഇനിയും എത്രയോ ഉണ്ടു്. എങ്കിലും ഈ ചിലതിൽ ഒതുക്കുന്നു.)

    ഖുർആനിൽ രണ്ടാം അദ്ധ്യായത്തിൽ ആദ്യം നമ്മൾ വായിക്കുന്നു:

    “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതു് തന്നെയാകുന്നു. നിങ്ങൾ എവിടേക്കു് തിരിഞ്ഞു് നിന്നു് പ്രാർത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും.” – (2: 115)

    – അതുകഴിഞ്ഞു് താഴേക്കു് വായിച്ചു് ചെല്ലുമ്പോൾ കാണുന്നതോ? അതും തുടരെത്തുടരെ രണ്ടുവട്ടം:

    “ഏതൊരിടത്തുനിന്നു് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുൽ ഹറാമിന്റെ നേർക്കു് (പ്രാർത്ഥനാവേളയിൽ) നിന്റെ മുഖം തിരിക്കേണ്ടതാണു്. തീർച്ചയായും അതു് നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള യഥാർത്ഥ (നിർദ്ദേശ) മാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.” – (2: 149)

    “ഏതൊരിടത്തുനിന്നു് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുൽ ഹറാമിന്റെ നേർക്കു് നിന്റെ മുഖം തിരിക്കേണ്ടതാണു്. (സത്യവിശ്വാസികളേ,) നിങ്ങൾ എവിടെയൊക്കെ ആയിരുന്നാലും അതിന്റെ നേർക്കാണു് നിങ്ങളുടെ മുഖം തിരിക്കേണ്ടതു്.” – (2: 150)

    – ആദ്യത്തെ വാക്യം ഒരു അബദ്ധമാവാം എന്നു് ആശ്വസിച്ചു് നമ്മൾ വീണ്ടും താഴേക്കു് വായിക്കുന്നു. അപ്പോളതാ ആദ്യത്തെ കൽപനതന്നെ വീണ്ടും!

    “നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം….” (2: 177)

    – ഏതാപ്പോ ശരി? മുഖം തിരിക്കണമോ വേണ്ടയോ? (ഇവിടെ മുഖം തിരിക്കണമോ വേണ്ടയോ എന്ന ‘പ്രശ്നത്തിന്റെ’ ഗൗരവത്തേക്കാൾ പ്രധാനമായി നമ്മളെ ചിന്തിപ്പിക്കുന്നതു് മറ്റൊന്നാണു്. അല്ലാഹു ഒരു വിഷയത്തിൽ ഒരു മാർഗ്ഗനിർദ്ദേശം നൽകുമ്പോൾ എന്തുകൊണ്ടു് അതിലൊരു സംശയത്തിനോ ചോദ്യത്തിനോ ഉള്ള വിടവുണ്ടാവുന്നു? “… പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. …” (67:3) എന്നു് സംശയത്തിനിടനൽകാതെ പറയുന്ന അതേ അല്ലാഹുവിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ? അല്ലാഹു സർവ്വജ്ഞാനിയാണെന്നും തെറ്റു് പറ്റാത്തവനുമാണെന്ന അടിസ്ഥാനനിഗമനത്തിനു് ഇളക്കം തട്ടുന്നതല്ലേ ഇവിടെയും നമ്മൾ കാണുന്നതു്? തീർച്ചയായും തെറ്റു് പറ്റാവുന്നവനായ ഒരു സാധാരണ മനുഷ്യനാണു് ഇതു് എഴുതിയതെങ്കിൽ കണ്ണടയ്ക്കാവുന്ന കാര്യമേ ഇതിലുള്ളു എന്നറിഞ്ഞുകൊണ്ടുതന്നെയാണു് ഇതു് പറയുന്നതു്. പക്ഷേ, അല്ലാഹുവിനെപ്പറ്റിയും ഖുർആനെപ്പറ്റിയും ഇസ്ലാം നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആത്യന്തികത്വം, പരമമായ ദൈവികസത്യം മുതലായ അവകാശവാദങ്ങൾ ഇതുമായി എങ്ങനെ പൊരുത്തപ്പെടും എന്നതാണു് പ്രശ്നം.

    “സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നതു് നിങ്ങൾക്കു് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു് പകരം സ്വതന്ത്രനും, അടിമയ്ക്കു് പകരം അടിമയും, സ്ത്രീക്കു് പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണു്.) ഇനി അവനു് (കൊലയാളിക്കു്) തന്റെ സഹോദരന്റെ പക്ഷത്തുനിന്നു് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും നല്ല നിലയിൽ (നഷ്ടപരിഹാരം) കൊടുത്തു് വീട്ടുകയും ചെയ്യേണ്ടതാകുന്നു. …” – (2: 178)

    – പണമുള്ളവനു് അല്ലാഹുവിന്റെ നിയമത്തിൽ പഴുതുകളുമുണ്ടു്! കറയറ്റ ദൈവികനീതിയുടെ മറ്റൊരു തെളിവു്!

     
  107. സി. കെ. ബാബു

    Jun 1, 2009 at 18:01

    (കമന്റ്‌-30)

    “… മനുഷ്യരിൽ ചിലരെ മറ്റു് ചിലർ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോടു് വളരെ ഉദാരനത്രെ.” – (2: 251)

    – ഉദാഹരണത്തിനു് ഹിറ്റ്‌ലർ! എത്രയോ ദശലക്ഷം നിരപരാധികളായ മനുഷ്യർ കൊന്നൊടുക്കപ്പെട്ടശേഷമാണെങ്കിലെന്താ, അവസാനം, അമേരിക്കയേയും സഖ്യകക്ഷികളേയും ഹിറ്റ്‌ലറെ തടുക്കാനായി അല്ലാഹു ചുമതലപ്പെടുത്തിയല്ലോ! താൻ ഷ്വേ, റോബർട്ട്‌ മുഗാബെ, ഇസ്ലാം കരിമോവ്‌, ഓമാർ അൽ-ബഷീർ അങ്ങനെ എത്ര പേരുടെ ക്രൂരതയാണു് അല്ലാഹു ഇന്നും ഊർജ്ജസ്വലതയോടെ ‘തടുത്തു’കൊണ്ടിരിക്കുന്നതു്!

    – അല്ലാഹു ‘തടുക്കാത്തതിനു്’ പണ്ടും ഇന്നും ആവശ്യത്തിലേറെ തെളിവുകളുണ്ടു്. തെറ്റു് ചെയ്യുന്നവരായ മനുഷ്യർ അവരുടേതല്ലാത്ത നേട്ടങ്ങൾ അവരുടേതെന്നു് ലോകരുടെ മുന്നിൽ വിളംബരം ചെയ്യാൻ ശ്രമിക്കുന്നതു് മനസ്സിലാക്കാം. അതു് പക്ഷേ അല്ലാഹുവിനേപ്പോലൊരു സമ്പൂർണ്ണസർവ്വശക്തൻ ചെയ്താൽ?

    “നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യനീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല” (4:129) എന്നു് നിശ്ചയമായി പറയുന്ന അല്ലാഹുവിന്റെ മറ്റൊരു കൽപന: “അനാഥകളുടെ കാര്യത്തിൽ നിങ്ങൾക്കു് നീതി പാലിക്കാനാവില്ലെന്നു് ഭയപ്പെടുകയാണെങ്കിൽ (മറ്റു്) സ്ത്രീകളിൽ നിന്നു് നിങ്ങൾ ഇഷ്ടപെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്നു് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.)” – (4: 3)

    – ഈ ഭാഗം ഒസാമ ബിൻ ലാദന്റെ പിതാവിനു് ഇങ്ങനെയാണു് മനസ്സിലായതു്:

    – ആദ്യം നാലു് അനാഥകളെ കെട്ടുക. എന്നിട്ടു് ഒരുവിധം ‘മതിയായി’ എന്നു് തോന്നുന്നതുവരെ ‘നീതി പാലിക്കാൻ’ പറ്റുമോ എന്നു് ശ്രമിക്കുക. പറ്റില്ലെന്നു് അല്ലാഹു തന്നെ തെളിച്ചു് പറഞ്ഞിട്ടുള്ള സ്ഥിതിക്കു് പറ്റില്ലെന്ന കാര്യത്തിൽ സംശയം വേണ്ട! അതിനാൽ അവരെ വിവാഹമോചനം ചെയ്യുക. പിന്നെ മറ്റു് സ്ത്രീകളിൽ നിന്നു് വേറെ ഒരു നാലെണ്ണത്തിനെ കെട്ടുക. അവരിലും ‘നീതിപാലനത്തിന്റെ’ ഗതിവിഗതികൾ അടിമോളെത്തി വിശദമായി വിലയിരുത്തുക. നീതിപാലിക്കാനാവില്ല എന്നു് ഉറപ്പുവരുത്തുക. മൊഴിചൊല്ലുക. അത്യാവശ്യം വേണ്ട ‘ചില്ലറ’ പോക്കറ്റിലുണ്ടെങ്കിൽ തുല്യനീതിപരിപാലനാത്മകവൈവാഹികപശുക്കച്ചവടനിയമസംഹിതയെ ആർക്കും അവനവനു് വേണ്ടപോലെ വ്യാഖ്യാനിക്കാം. അല്ലാഹുവിന്റെ ദൃഷ്ടിയിൽ സ്ത്രീ എന്നതു് പശുവിനേയോ ഒട്ടകത്തിനേയോ ഒക്കെപ്പോലെ തോന്നുമ്പോൾ വാങ്ങി തൊഴുത്തിൽ കെട്ടുകയും, തോന്നുമ്പോൾ അഴിച്ചുവിടുകയും ചെയ്യാൻ പുരുഷനു് ദൈവികമായ അനുവാദമുള്ള ഒരു മൃഗമാണെന്നു് ചിന്താശേഷിയുള്ള മനുഷ്യർക്കു് തോന്നിയാൽ അതിൽ അത്ഭുതമെന്തു്? ഇതും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ ലോകത്തിലെ മനുഷ്യരുടെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അല്ലാഹുവിന്റെ മറ്റൊരു ഒറ്റമൂലിയാണെന്നു് മനുഷ്യർ അംഗീകരിച്ചുതരണമെന്നാവും!

    – “തുല്യനീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും ആവില്ല”
    – “തുല്യനീതി പാലിക്കാനാവില്ല എന്നു് ഭയപ്പെടുകയാണെങ്കിൽ”
    രണ്ടും സാക്ഷാൽ അല്ലാഹുവിന്റെ വായ്മൊഴി!! ഇതിനെയാണോ ദൈവിക ലോജിക്‌ എന്നു് വിളിക്കുന്നതു്? തുല്യനീതി പാലിക്കാൻ ആവില്ലെന്നു് ഉറപ്പാണെങ്കിൽ പിന്നെ പാലിക്കാനാവുമോ എന്ന ഭയം എന്തിനു്? അതോ കുറുപ്പിന്റെ ഉറപ്പു് ഒരു ഉറപ്പല്ലെന്നോ? ഇവിടെ പക്ഷേ ഉറപ്പായി പറയുന്നതു് കുറുപ്പല്ല, അല്ലാഹുവാണെന്നതാണു് വ്യത്യാസം. അതു് അത്ര വലിയ ഒരു വ്യത്യാസമല്ല അല്ലേ?

    “അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹമത്രെ അതു്. എല്ലാം അറിയുന്നവനായി അലാഹു മതി.” – (4: 70)

    – തെറ്റു്! അല്ലാഹു മാത്രം എല്ലാം അറിഞ്ഞാൽ പോരാ. ആധുനിക മനുഷ്യർ അവരുടെ കാര്യങ്ങൾ സ്വയം അറിയാനും അവ അവരവരുടെ സ്വന്തം കൈകളിലെടുത്തു് പരിഹാരം കാണാനും ആഗ്രഹിക്കുന്നവരാണു്. എത്രയോ ആയിരം കൊല്ലങ്ങളിൽ മനുഷ്യരുടെ പ്രശ്നങ്ങൾ അവർ തന്നെത്താൻ പരിഹരിക്കുകയായിരുന്നു. അതിനു് ചരിത്രം തെളിവു്. ദൈവം അപ്പോഴെല്ലാം ഒരു നോക്കുകുത്തി മാത്രമായിരുന്നു – മനുഷ്യർ കുത്തിനിർത്തിയ ഒരു നോക്കുകുത്തി! മനുഷ്യർ വലിച്ചെറിഞ്ഞപ്പോഴെല്ലാം കിടന്നിടത്തുനിന്നും അനങ്ങാൻ പോലും കഴിയാതിരുന്ന വെറുമൊരു നോക്കുകുത്തി!

     
  108. സി. കെ. ബാബു

    Jun 1, 2009 at 18:07

    (കമന്റ്‌-31)

    “നന്മയായിട്ടു് നിനക്കു് എന്തൊന്നു് വന്നുകിട്ടിയാലും അതു് അല്ലാഹുവിങ്കൽ നിന്നുള്ളതാണു്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റ്‌ പക്കൽ നിന്നുതന്നെ ഉണ്ടാകുന്നതാണു്. …” – (4: 79)

    – ഇതൊരു തമാശയോ അതോ കാര്യമായിട്ടുതന്നെ പറയുന്നതോ എന്നെനിക്കറിയില്ല. ഒരു മനുഷ്യനു് സംഭവിക്കുന്ന മുഴുവൻ നന്മകളും നേട്ടങ്ങളും വരുന്നതു് അല്ലാഹുവിൽ നിന്നും! ദോഷമോ, തിന്മയോ, കോട്ടങ്ങളോ സംഭവിച്ചാൽ അതു് മുഴുവൻ അവന്റെ കുറ്റം മൂലം! അതിന്റെ ഉത്തരവാദിത്തം അവനു് മാത്രം! അവയെല്ലാം അവന്റെ മഹാപാപം മൂലം! ഉഗ്രൻ! ഇതാണു് സാക്ഷാൽ അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ താരതമ്യമില്ലാത്ത തെളിവു്!

    “… അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു” (4:104), “… അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു” (4:111), “… അല്ലാഹു ഏതു് കാര്യത്തേപ്പറ്റിയും പൂർണ്ണമായ അറിവുള്ളവനാകുന്നു” (4:126), “… അല്ലാഹു ഏറേ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:96), “… അല്ലാഹു അത്യധികം മാപ്പുനൽകുന്നവനും ഏറേ പൊറുക്കുന്നവനുമാകുന്നു” (4:99), “… അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:100), “… അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:106), …. … …

    – ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കാത്തവനും കഠിനമായി ശിക്ഷിക്കുന്നവനുമായവന്റെ വേഷവും കെട്ടുമെന്നതു് താഴെ കാണൂ:

    “അവിശ്വസിക്കുകയും, അന്യായം പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കു് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല” (4:168), “… നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (5:2), “… അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു” (5:95), “… അല്ലാഹു ഏറ്റവും കൂടുതൽ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.” (4:84)

    “ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തിൽ നിങ്ങൾ ദൗർബല്യം കാണിക്കരുതു്. …” – (4: 104)

    – “അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” എന്നു് നൂറുവട്ടം ആവർത്തിക്കുന്ന വാക്യം കൂടി ഇതിനോടു് കൂട്ടിച്ചേർത്തു് വായിക്കുക.

    ‘തന്ത്രശാലിയായ’ അല്ലാഹു:

    “അവർ (സത്യനിഷേധികൾ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.” – (3: 54)

    ചന്ദ്രക്കലകളുടെ ശാസ്ത്രം:

    “(നബിയേ,) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ്‌ തീർത്ഥാടനത്തിനും കാലനിർണ്ണയത്തിനുള്ള ഉപാധികളാകുന്നു അവ.” – (2: 189)

    – മൂക്കില്ലാത്തിടത്തു് മുറിമൂക്കൻ രാജാവു്!

     
  109. സി. കെ. ബാബു

    Jun 1, 2009 at 18:31

    (കമന്റ്‌-32)

    “അല്ലാഹുവിനു് പുറമേ അവർ വിളിച്ചു് പ്രാർത്ഥിക്കുന്നതു് ചില പെൺദൈവങ്ങളെ മാത്രമാകുന്നു. വാസ്തവത്തിൽ ധിക്കാരിയായ പിശാചിനെ മാത്രമാണു് അവർ വിളിച്ചു് പ്രാർത്ഥിക്കുന്നതു്.” – (4: 117)

    – അല്ലാഹു സ്ത്രീത്വത്തിനു് നൽകുന്ന അപാരമായ സ്ഥാനവിലയുടെ മറ്റൊരു തെളിവു്!

    “നിങ്ങൾ ജനങ്ങളോടു് നന്മ കൽപിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തിൽ (അതു്) മറന്നുകളയുകയുമാണോ? നിങ്ങൾ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണു് ചിന്തിക്കാത്തതു്?” – (2: 44)

    – അതിൽ കൂടുതലായി എനിക്കും ഒന്നും പറയാനില്ല.

    “എന്നാൽ സ്വന്തം കൈകൾ കൊണ്ടു് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടു് അതു് അല്ലാഹുവിങ്കൽ നിന്നു് ലഭിച്ചതാണെന്നു് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. …” – (2: 79)

    – എന്റെ അഭിപ്രായവും അതുതന്നെ!

    “നീ അവരോടു് (യഹൂദരോടു്) പറയുക: മറ്റാർക്കും നൽകാതെ നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണു് പരലോകവിജയമെങ്കിൽ നിങ്ങൾ മരിക്കുവാൻ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കിൽ (അതാണല്ലോ വേണ്ടതു്).” -(2: 94)

    – അല്ലാഹുവിന്റെ ഇത്തരം ലോജിക്‌ മനസ്സിലാവാത്ത ഒരു സാദാ മനുഷ്യൻ ചോദിക്കുന്നു: രക്ഷാമാർഗ്ഗം തങ്ങളുടേതു് മാത്രം എന്നു് വാശിപിടിക്കുന്ന എല്ലാ മതങ്ങൾക്കും ബാധകമല്ലേ ഇതു്? – ഇസ്ലാമടക്കം?

    “എന്റെ നാഥൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്നു് ഇബ്രാഹിം പറഞ്ഞപ്പോൾ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവൻ പറഞ്ഞതു്. ഇബ്രാഹിം പറഞ്ഞു: എന്നാൽ അല്ലാഹു സൂര്യനെ കിഴക്കുനിന്നു് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്നു് കൊണ്ടുവരിക. അപ്പോൾ ആ സത്യനിഷേധിക്കു് ഉത്തരം മുട്ടിപ്പോയി.” (2 :258)

    – ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം മാത്രമല്ല, ശ്വാസവും മുട്ടിപ്പോവും! എന്റെ വിശുദ്ധ പള്ളിമണികളേ!

    – ഈ വാക്യങ്ങളുടെയൊക്കെ വെളിച്ചത്തിൽ നമ്മൾ ഒരു ചായ കുടിച്ചുകൊണ്ടു് സാവധാനം നമ്മുടെ ചിന്താമണ്ഡലത്തിൽ അലിഞ്ഞുചേരാൻ അനുവദിക്കേണ്ട ഒരു വാക്യം ഇതാ:

    “അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അതു് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണെത്തുമായിരുന്നു.” -(4: 82)

    ഇതുപോലെ എത്രയെത്ര പൊരുത്തക്കേടുകൾ! വേണമെങ്കിൽ വിരലുകൾ വ്രണമാവുന്നതുവരെ എഴുതിക്കൊണ്ടിരിക്കാം. മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ഇതൊക്കെത്തന്നെ ധാരാളം! നേരത്തെ സൂചിപ്പിച്ചതുപോലെ, ഖുർആൻ വായിക്കുന്നതിനു് മുൻപു് മുഴുവൻ ബൈബിളും, അപ്പോക്രിഫയും വായിച്ചിരുന്നാൽ ഖുർആൻ അല്ലാഹുവിന്റെ ഒറിജിനൽ വചനങ്ങൾ എന്നു് സ്ഥാപിക്കാനുള്ള ആവേശത്തിനിടയിൽ, അതൊഴികെ ബാക്കി വേദഗ്രന്ഥങ്ങളെല്ലാം മായം ചേർത്തതാണെന്നുള്ളതിനു് തെളിവായി തൗറാത്തിലെയും ഇൻജീലിലേയും തിരുത്തലുകളെപ്പറ്റിയും മറ്റും ഒത്തിരി ഉറക്കെ വിളിച്ചുപറയാതിരിക്കാം. മനുഷ്യസൃഷ്ടിയല്ലാത്ത ഒരു വേദഗ്രന്ഥമോ, ഒരു ദൈവമോ ഇല്ല എന്ന ലളിതമായ സത്യം ആദ്യം അംഗീകരിച്ചാൽ അതൊരു നല്ല തുടക്കമായിരിക്കും എന്നേ എനിക്കു് പറയാനുള്ളു.

    “സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുതു്. നിങ്ങൾക്കു് അവ വെളിപ്പെടുത്തപ്പെട്ടാൽ നിങ്ങൾക്കതു് മനഃപ്രയാസമുണ്ടാക്കും. ഖുർആൻ അവതരിപ്പിക്കപ്പെടുന്ന സമയത്തു് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കിൽ നിങ്ങൾക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും.(നിങ്ങൾ ചോദിച്ചു് കഴിഞ്ഞതിനു്) അല്ലാഹു (നിങ്ങൾക്കു്) മാപ്പു് നൽകിയിരിക്കുന്നു.” – (5: 101)

    – “ചോദ്യം ചോദിക്കൽ ഒരിക്കലും അവസാനിപ്പിക്കാതിരിക്കുകയാണു് മനുഷ്യൻ ചെയ്യേണ്ടതു്.” – Albert Einstein

     
  110. കാലം

    Jun 1, 2009 at 18:50

    ബാബു താങ്കളുടെ കമന്റിന് ഫൈസലിന്റെ മറുപടിക്കായി കാക്കുന്നു.

    ഒരു ചെറിയ ഓ.ടോ.

    “ചോദ്യം ചോദിക്കൽ ഒരിക്കലും അവസാനിപ്പിക്കാതിരിക്കുകയാണു് മനുഷ്യൻ ചെയ്യേണ്ടതു്.” – Albert Einstein
    പണ്ടാരോ കുറച്ച് ചോദ്യങ്ങള്‍ ചോദിച്ച സമയത്ത് ഉത്തരം കിട്ടാതായപ്പോള്‍ ‘അതി ഫയങ്കര ചോദ്യങ്ങള്‍’ എന്ന് പറഞ്ഞ് ചോദ്യ കര്‍ത്താവിനെ കളിയാക്കി പോസ്റ്റിട്ട് അതേ മഹാ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു ആപ്ത വാക്യം കേള്‍ക്കാനിടയായതില്‍ അതിയാ‍യ സന്തോഷമുണ്ട്.

     
  111. സി. കെ. ബാബു

    Jun 1, 2009 at 19:07

    കാലം,
    ഇതുപോലെ പ്രതികരിക്കുന്നവരുടെ ചോദ്യങ്ങൾ അല്ല Einstein ഉദ്ദേശിച്ചത്. This is my last reply to you.

     
  112. കാലം

    Jun 1, 2009 at 22:11

    ശ്രീ ബാബു

    താങ്കളുദ്ദേശിച്ച അതേ അര്‍ത്ഥത്തില്‍ തന്നെയാണ് മുകളിലുള്ള ഖുര്‍ ആന്‍ സൂക്തവും ഉദ്ദേശിച്ചത്.അത് വ്യക്തമാക്കുകയായിരുന്നു എന്റെ ഉദ്ദേശവും.

    എന്റെ ചോദ്യം താങ്കളെ പ്രകോപിപ്പിച്ചെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക.

     
  113. biju chandran

    Jun 21, 2009 at 08:58

    Please add me also in your mailing list. bijuchandranp@gmail.com

     
  114. സി. കെ. ബാബു

    Jun 22, 2009 at 10:50

    biju chandran,
    ചേർത്തിട്ടുണ്ടു് . നന്ദി.

     
  115. Melethil

    Jun 28, 2009 at 09:36

    babu, where's Faizal?

     
  116. Faizal Kondotty

    Jun 28, 2009 at 20:44

    പ്രിയ സുഹൃത്തുക്കളെ ,

    എന്നെ ഒരു പാട് ആളുകള്‍ തിരക്കുന്നുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷം , പല ബ്ലോഗുകളിലും ഞാന്‍ ബാബുവിന്റെ ബ്ലോഗില്‍ നിന്ന് മറു പടി പറയാതെ മുങ്ങി എന്നൊക്കെ കണ്ടു .. പക്ഷെ ബാബു അങ്ങിനെ ഒരു കണ്ണോടു കൂടി കാണില്ലെന്ന് അറിയാം , കാരണം ഈ ബ്ലോഗിലെ ചര്‍ച്ചകള്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒച്ചയിട്ടു ജയിക്കാനുള്ള തെരുവ് പ്രതിവാദമൊ , എതിരാളികളെ മലര്ത്തിയടിക്കാനുള്ള ഫയല്‍വാന്‍ കളിയോ അല്ല , പകരം അറിയുന്ന ആശയങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെക്കുക എന്ന് മാത്രം . ചര്‍ച്ചയില്‍ ചിലപ്പോള്‍ ആവേശം കണ്ടേക്കാം , പക്ഷെ ഇവിടെ പരിധി വിടാറില്ല എന്ന് തന്നെയാണ് എന്റെ ചുരുങ്ങിയ കാലത്തെ പരിചയം .മാന്യമായ ചര്‍ച്ച ആയതു കൊണ്ട് കൂടിയാണ് ഞാന്‍ ഇതില്‍ പങ്കെടുത്തത്

    എനിക്ക് വേണ്ടി മാത്രം എഴുതിയ കമന്റുകള്‍ അല്ല ബാബുവിന്റെത് , ഗീതോ പദേശം അര്‍ജുനന് മാത്രം എന്ന് വിചാരിക്കുന്ന പോലെ ബാലിശം ആണത് .. പക്ഷെ മൂന്നോ നാലോ സ്ഥലത്ത് , ഞാന്‍ ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്ത ബ്ലോഗുകളില്‍ എന്നെ പറ്റി, അതായത് ഞാന്‍ ഇവിടെ മറുപടി പറയാതെ മുങ്ങി എന്നൊക്കെ കണ്ടപ്പോള്‍ ഒരു പാട് ചിരിച്ചു .. ബാബുവിന്റെ കമന്റ്സ് എനിക്ക് മാത്രമുള്ളതാണ് എന്ന് അണ്ടര്‍ estimate ചെയ്യുന്നതെന്തിന് ഇവര്‍ . ഈ മെയ്‌ മുതല്‍ മാത്രം ബ്ലോഗ്ഗര്‍ ആയ ഞാന്‍ ഇല്ലെങ്കിലും ബാബു എഴുതില്ലേ ..

    എങ്കിലും എനിക്കുള്ള ചില വിയോജിപ്പുകള്‍ കുറിച്ചിടണം എന്ന് കരുതിയതാണ് ഞാന്‍ .. പക്ഷെ ബാബുവിന്റെ കമന്റ്സ് തീരുന്നത് വരെ ദിവസങ്ങളോളം കാത്തിരുന്നപ്പോള്‍ എന്തോ ഫ്ലോ പോയ പോലെ , മാത്രമല്ല ബാബു പറഞ്ഞതില്‍ കുറെയേറെ ബൈബിളിനെ base ചെയ്തിട്ടാണ് , ബൈബിളിന്റെ കാര്യത്തില്‍ കൈ കടത്തല്‍ നടന്നു എന്ന എന്റെ വാദം ഞാന്‍ ആദ്യമേ പറഞ്ഞതാണ് .. പഴയ നിയമത്തിലും പുതിയ നിയമത്തിലും കൈ കടത്തല്‍ നടന്നു എന്ന് ബാബു തന്നെ അംഗീകരിച്ചതാണ് ..അതിനാല്‍ അവയെക്കുറിച്ച് എനിക്ക് അധികം പറയാനില്ല

    എങ്കിലും വളരെ ഗൌരവകരമായ ചില കാര്യങ്ങള്‍ ഇസ്ലാമിക വിശ്വാസ സംഹിതക്കെതിരെ ബാബു ഉയര്‍ത്തിയിട്ടുണ്ട് , അവയെക്കുറിച്ച് എനിക്കുള്ള വിയോജിപ്പുകള്‍ പറയണം എന്നുണ്ട് .. അത് പക്ഷെ അവിടെയും ഇവിടെയും പോയി ഫൈസല്‍ മുങ്ങിയേ എന്ന് പറഞ്ഞു നടക്കുന്ന വിവര ദോഷികള്‍ക്ക് വേണ്ടിയല്ല .. മാന്യമായി എന്നോട് പെരുമാറിയ ബാബു വിനു വേണ്ടി മാത്രം .അത് തന്നെ എല്ലാം കൂടെ ഒന്നായിട്ടു എഴുതുകയല്ല . അഞ്ചോ ആറോ കമന്റുകള്‍ ആക്കി പതിയെ .. കാരണം ബൂലോഗത്തും ഭൂലോകത്തും അല്‍പ സ്വല്പം തിരക്കിലാണല്ലോ നാമെല്ലാവരും

    ബാബു മറുപടി അറിയിക്കുമല്ലോ …

    മറ്റു സുഹൃത്തുക്കളോട് ……എവിടെയും സൗഹാര്‍ദ്ദ പരമായ ചര്‍ച്ചക്കും , പരസ്പര ബഹുമാനത്തോടെയുള്ള ആശയ വിനിമയത്തിനും മാത്രമേ ഞാന്‍ ഉള്ളൂ .. അട്ടഹാസം മുഴക്കി ചര്‍ച്ചകള്‍ കലക്കാനൊ , വ്യക്തിഹത്യക്കോ ഞാന്‍ ‍ കൂട്ട് നില്‍ക്കില്ല , അതേതു മത -പ്രത്യയ ശാസ്ത്രങ്ങളുടെ പേരിലായാലും ശരി ..
    ബാബുവിന് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊണ്ട് നിര്ത്തുന്നു
    സ്നേഹത്തോടെ
    ഫൈസല്‍ കൊണ്ടോട്ടി

     
  117. Melethil

    Jun 30, 2009 at 05:00

    ഫൈസല്‍, അടി കാണാനല്ല, നിങ്ങളുടെ ചര്‍ച്ച ഏതു വരെ പോകും എന്ന് കാണാനുള്ള ഉല്സാഹം ആണ് പലര്‍ക്കുമുള്ളത്, നിങ്ങളുടെ കമന്റ്സ് വായിയ്ക്കാന്‍ കാത്തിരിയ്ക്കുന്നു.

     
  118. സി. കെ. ബാബു

    Jun 30, 2009 at 09:10

    ഫൈസൽ കൊണ്ടോട്ടി,
    സമയമെടുത്തുകൊള്ളൂ. എനിക്കു് പ്രശ്നമൊന്നുമില്ല. നേരത്തെ പറഞ്ഞപോലെ, ചർച്ചക്കായി തിരഞ്ഞെടുത്ത ഫ്രെയിമിൽ ഒതുങ്ങുന്നതാവണം വാദമുഖങ്ങൾ എന്നേയുള്ളു. അല്ലെങ്കിൽ ഒരു കൺക്ലൂഷൻ സാദ്ധ്യമാവില്ല. ഫൈസലിനു് പറയാനുള്ളതു് മുഴുവൻ പറഞ്ഞുതീരുന്നതുവരെ എന്റെ പക്ഷത്തുനിന്നും ശല്യമൊന്നും ഉണ്ടാവില്ല എന്നും ഉറപ്പു് തരുന്നു. ഖുർആനെ വിമർശിക്കുമ്പോൾ ബൈബിളിനെ ഒഴിവാക്കാൻ കഴിയാത്തതു് എന്തുകൊണ്ടാണെന്നും ഞാൻ മുകളിലെ കമന്റുകളിൽ വിശദീകരിച്ചിട്ടുണ്ടു്.

    ഖുർആനോ ബൈബിളോ മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളോ ഏതെങ്കിലും ഒരു ദൈവം ഇറക്കിക്കൊടുത്ത വചനങ്ങളല്ല, മനുഷ്യരുടെ സൃഷ്ടികൾ മാത്രമാണെന്നതാണു് പോസ്റ്റിന്റെ കേന്ദ്രബിന്ദുവും ഞാൻ പൊതുവേ പ്രതിനിധീകരിക്കുന്ന നിലപാടും. ഒരു വേദഗ്രന്ഥവും ആത്യന്തികത്വം അർഹിക്കാത്തതിന്റെ കാരണവും അതുതന്നെ.

     
  119. ea jabbar

    Jul 4, 2009 at 04:15

    കുർ ആനിലെ പ്രപഞ്ചസ്ര്%ഷ്ടിയെക്കുറിച്ചു ഞാൻ എഴുതിയ പോസ്റ്റിൽ ഇടപെട്ടുകൊണ്ട് പരിണാമവാദം വിശദീകരിച്ച ഫൈസൽ “കുർ ആനിലേക്കു വരാം” എന്നും പറഞ്ഞു പോയതാണ്. അവിടെയും ഇവിടെയും കത്തിരിക്കുന്നു. … വരുമായിരിക്കും.

     
  120. സി. കെ. ബാബു

    Jul 9, 2009 at 22:50

    ഖുർആൻ ദൈവവചനമാണെന്നും അതിൽ ബിഗ്‌-ബാംഗ്‌ അടക്കമുള്ള ശാസ്ത്രരഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും മറ്റും ആരെങ്കിലും അവകാശപ്പെട്ടാൽ അവനു് ഖുർആനെപ്പറ്റിയോ ശാസ്ത്രത്തെപ്പറ്റിയോ പോയിട്ടു് സാമാന്യജ്ഞാനമോ പൊതുവിജ്ഞാനമോ പോലും ഇല്ല എന്നേ കരുതേണ്ടതുള്ളു. ഏതായാലും ഫൈസൽ മലയാളബ്ലോഗിലെ പൊതുരീതി അനുസരിച്ചു് കൂവിത്തോൽപിക്കാനായി എന്തെങ്കിലും വിളിച്ചുപറയാതെ കാര്യങ്ങൾ പഠിച്ചശേഷം എതിർവ്വാദങ്ങൾ നിരത്താനാവും സമയം എടുക്കുന്നതെന്നു് കരുതുന്നു.

     
  121. ബായെന്‍

    Jul 11, 2009 at 13:07

    ഇന്ന് ജൂലൈ പതിനൊന്ന്.

    ഫൈസലിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.

     
  122. ajex

    Aug 17, 2009 at 23:50

    ഓഗസ്റ്റ് 18,

    എതിർവാദവുമായി ഫൈസലിക്കാ ബരുമായിരിക്കും … അല്ലേ .. കാത്തിരിക്കാം.

     
  123. തങ്കച്ചൻ പന്തളം

    Sep 21, 2017 at 04:25

    ശരിയാണ്…. അവരോട് സംവദിക്കുന്നത് …അരുതാത്തിടത്ത് കിന്നരം വായിക്കുന്നതു പോലെ തന്നെ. പക്ഷേ അപ്പൊഴും അവശേഷിക്കുന്ന ആ ഒരു ശതമാന സാധ്യതയും ഒരു സാധ്യത തന്നെയല്ലേ..? അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് യുക്തി സഹമാണോ..? അതു കൊണ്ടു തന്നെ സാർത്ഥ വാഹക സംഘം തിരിഞ്ഞു നോക്കാൻ പാടില്ലെന്നു സാരം… എഴുത്തിന് അഭിനന്ദനങ്ങൾ..