RSS

Monthly Archives: Mar 2010

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-2

മുസ്ലീമുകളുടെ വിശ്വാസപ്രകാരം മായം ചേർക്കാത്ത ഒരേയൊരു ദൈവവചനഗ്രന്ഥവും, ഇസ്ലാമിന്റെ അടിത്തറയുമാണു് ഖുർആൻ. സമ്പൂർണ്ണമെന്നു് അവർ കരുതുന്ന അതുപോലൊരു സത്യഗ്രന്ഥത്തിൽ അവർ സംതൃപ്തരും സന്തുഷ്ടരും ആവേണ്ടതാണു്. പിന്നെ എന്തിനാണു് അവർ ക്രിസ്ത്യാനികൾ സത്യവചനമെന്നു് വിശ്വസിക്കുന്ന ബൈബിളിൽ കയറി പിടിച്ചിരിക്കുന്നതു്? ഉത്തരം ലളിതമാണു്. (നിസ്സംശയം വ്യാജമെന്നു് തെളിയിക്കാവുന്ന) ആന്റി-പൗളിൻ, പ്രോ-ഇസ്ലാം ആയ ബര്‍ണബാസ്‌ സുവിശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങൾ തിരുത്തപ്പെട്ടതാണെന്നും, യേശു അവതരിച്ചതു് യോഹന്നാൻ സ്നാപകൻ യേശുവിന്റെ വരവു് വിളിച്ചറിയിച്ചതുപോലെ മുഹമ്മദ്‌ എന്ന തന്റെ ‘മുതിർന്ന സഹോദരന്റെ’ വരവു് പ്രവചിക്കാനായിരുന്നുവെന്നുമൊക്കെ പെരുമ്പറമുഴക്കി രംഗപ്രവേശം ചെയ്തപ്പോൾ, അതു് ഇസ്ലാം പണ്ഡിതർക്കു് ക്രൈസ്തവ വിശ്വാസത്തെ തല്ലാനായി വീണുകിട്ടിയ ഒരു വടിയായി മാറി. ബൈബിളിൽ പോലും മുഹമ്മദിനെപ്പറ്റി സൂചനയുണ്ടെന്നു് സ്ഥാപിക്കാൻ കഴിഞ്ഞാൽ, യഹൂദ-ക്രൈസ്തവ മതങ്ങൾ എന്നപോലെതന്നെ, അബ്രാഹാമിന്റെ പിന്തുടർച്ചാവകാശത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചു് അതൊരു ചില്ലറക്കാര്യവുമല്ല. പിന്നെ താമസമുണ്ടായില്ല – മുൻപിൻനോക്കാതെ, ക്രൈസ്തവപണ്ഡിതർ ഇതുസംബന്ധിച്ചു് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്യാതെ ‘ബര്‍ണബാസ്‌ ബൈബിളിന്റെ’ പതിപ്പുകൾ ഇസ്ലാമിന്റെ അഡ്രസ്സിൽ പുറത്തിറങ്ങി. മതപരമായ കാര്യങ്ങളിലെ സാധാരണ പതിവുപോലെ, ഇസ്ലാം പണ്ഡിതർ അവയിൽനിന്നും അനുയോജ്യമായ ഭാഗങ്ങൾ മാത്രം ചുഴിഞ്ഞെടുത്തു് പ്രസംഗങ്ങളിലൂടെയും ബ്ലോഗുകളിലൂടെയുമൊക്കെ വിളമ്പിയപ്പോൾ സ്വന്തം വേദഗ്രന്ഥം പോലും വായിച്ചിട്ടില്ലാത്ത വിശ്വാസികൾവരെ സ്വാഭാവികമായും അതേറ്റുപാടി. ബൈബിളിൽ – അതും യേശുവിനാൽ നേരിട്ടു് – മുഹമ്മദ്‌ പ്രവചിക്കപ്പെട്ടു എന്ന, ബൈബിളിലെ അംഗീകൃത സുവിശേഷങ്ങൾ ഉപയോഗിച്ചു് ഒരിക്കലും സ്ഥാപിക്കാൻ സാദ്ധ്യമാവാത്ത, ‘വിശ്വാസയോഗ്യമായ’ ഒരു തെളിവു് ലിഖിതരൂപത്തിൽ നിലനിൽക്കുന്നുണ്ടെന്ന തെറ്റായൊരു ധാരണ അങ്ങനെ ബർണബാസ്‌ സുവിശേഷത്തിന്റെ സഹായത്താൽ മനുഷ്യരുടെ, പ്രത്യേകിച്ചും മുസ്ലീമുകളുടെ മനസ്സിൽ നട്ടുപിടിപ്പിക്കപ്പെട്ടു.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്‌ രൂപമെടുത്ത എണ്ണമറ്റ രചനകളിൽ നിന്നും സ്വാഭാവികമായും ക്രോഡീകരിക്കപ്പെട്ട ബൈബിളിലെ നാലു് അംഗീകൃതസുവിശേഷങ്ങൾ ഏതോ സഭാപിതാക്കൾ തിരുത്തിയെഴുതിയതും, തന്മൂലം വിശ്വാസയോഗ്യമല്ലാത്തതും ആണെന്നു് സ്ഥാപിക്കാൻ പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ രൂപമെടുത്തതെന്നു് എല്ലാ തെളിവുകളും സൂചിപ്പിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന (വ്യാജം എന്നു് സ്പഷ്ടമായ!) ഒരേയൊരു കൃതി മതിയെന്നു് വരുന്നതിലെ വൈചിത്ര്യം ചിന്തിക്കാവുന്നതേയുള്ളു. ചുരുക്കത്തിൽ, ബൈബിളിൽ മുഹമ്മദ്‌ പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്ന മുസ്ലീം അപ്പോളൊജിസ്റ്റുകൾക്കു് വിലപ്പെട്ടതു് ആരംഭകാലക്രൈസ്തവസഭയിൽ രൂപമെടുത്ത, അംഗീകരിക്കപ്പെട്ടവയും, അല്ലാത്തവയുമായ എണ്ണമറ്റ കൃതികളേക്കാൾ, പ്രത്യക്ഷത്തിൽത്തന്നെ അബദ്ധങ്ങൾ കുത്തിനിറച്ചിരിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന മദ്ധ്യകാലകൃതിയായിരുന്നു. കാരണം, അവർക്കു് വേണ്ടതു് അതിൽ നിന്നേ ലഭിക്കുമായിരുന്നുള്ളു. അതേസമയം, ഖുർആൻ അക്ഷരംപ്രതി കുറ്റമറ്റതും ഏകവും ആത്യന്തികവുമായ ദൈവികസത്യമാണെന്നു് കരുതുന്നവരാണു് മുസ്ലീം പണ്ഡിതർ എന്നതിനാൽ, ആ വിശ്വാസത്തെ കുറച്ചുകൂടി ആസ്വാദ്യകരമാക്കാൻ സഹായിച്ചേക്കാവുന്ന ഒരു കറിവേപ്പില എന്നതിൽ കവിഞ്ഞ യാതൊരു പ്രസക്തിയും അവരെ സംബന്ധിച്ചു് ബർണബാസ്‌ സുവിശേഷത്തിനു് ഉണ്ടാവാൻ സാദ്ധ്യതയുമില്ല.

ഓരോ മതവിശ്വാസിക്കും അവന്‍റെ വേദഗ്രന്ഥം ആത്യന്തികവും ദൈവികവുമായ നിത്യസത്യം ഉൾക്കൊള്ളുന്ന വിശുദ്ധഗ്രന്ഥമാണു്. ഒരു മതവിശ്വാസത്തെയോ, ആ മതത്തിലെ ഗ്രന്ഥത്തേയോ ആ മതത്തിലെതന്നെ അംഗങ്ങളോ, യുക്തിവാദികൾ, നിരീശ്വരവാദികൾ മുതലായ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരോ വിമർശിക്കുന്നതിൽ നിന്നും അങ്ങേയറ്റം വ്യത്യസ്തവും ലജ്ജാവഹവുമാണു് ഒരു മതത്തിലെതന്നെ വിശ്വാസികൾ മറ്റൊരു മതത്തിലെ വിശ്വാസികളെ വിമർശിക്കുന്നതു്. അതുപോലൊരു പ്രവൃത്തിക്കു് സാമാന്യയുക്തിയിലോ വിശ്വാസത്തിൽത്തന്നെയോ യാതൊരുവിധത്തിലുമുള്ള നീതീകരണവുമില്ല. ഒരു മതവിശ്വാസി തന്റെ സ്വന്തം മതത്തെ വിമര്‍ശിക്കുന്നതു്, കാലത്തിനു് നിരക്കാത്തതായി മാറിയ അതിലെ മാറാലകൾ നീക്കം ചെയ്യാനാണെങ്കിൽ, ഒരു നിരീശ്വരവാദി പൊതുവേതന്നെ മതങ്ങളേയും ദൈവത്തേയും വിമര്‍ശിക്കുന്നതു് അവന്റെ നിലപാടിന്റെ നീതീകരണം വ്യക്തമാക്കുന്നതിനു് വേണ്ടിയാണു്. സമഗ്രാധിപത്യവ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായി, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ സ്വന്തനിലപാടു് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണു്. കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളിൽ കടിച്ചുതൂങ്ങുന്നതിനുള്ള അവകാശം അതു് പൊതുജീവിതത്തിനു് ഒരു ഭീഷണി ആവാത്തിടത്തോളം മാത്രമേ ഒരു ആധുനിക ജനാധിപത്യസമൂഹത്തിനു് അനുവദിക്കാൻ ആവുകയുള്ളു. കാരണം, തിരുത്തൽ ആവശ്യമില്ലാത്ത, ഏകമായ, ആത്യന്തികമായ ഒരു സത്യം എന്നതു് കാലാനുസൃതമോ സാമാന്യബോധത്തിനു് നിരക്കുന്നതോ അല്ല.

ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, ബർണബാസ്‌ സുവിശേഷത്തിന്റെ വെളിച്ചത്തിൽ ബൈബിളിനെ വിമർശിക്കാനുള്ള മുസ്ലീമുകളുടെ അർഹതയേക്കാൾ എത്രയോ കൂടുതൽ നീതീകരിക്കാവുന്നതാണു് ബൈബിളിന്റെ വെളിച്ചത്തിൽ ബർണബാസ്‌ സുവിശേഷത്തേയും ഖുർആനെയും വിമര്‍ശിക്കാനുള്ള ക്രൈസ്തവരുടെ അർഹത എന്നു് പറയാതിരിക്കാനും വയ്യ. ഇസ്ലാം അവകാശപ്പെടുന്ന മുഹമ്മദിന്റെ അബ്രാഹാം-യിശ്മായേൽ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവർ അവകാശപ്പെടുന്ന യേശുവിന്റെ അബ്രാഹാം-യിസഹാക്ക്‌ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവരുടെ മൗലികമായ വിശ്വാസപ്രമാണങ്ങൾ അതിനേക്കാൾ എത്രയോ ബലഹീനമായ മറ്റൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു് മുസ്ലീമുകൾ ചോദ്യം ചെയ്യുന്നതുമെല്ലാം ക്രൈസ്തവപക്ഷത്തിനു് ബർണബാസ്‌ സുവിശേഷത്തെ വിമർശിക്കാനുള്ള അർഹതയ്ക്കു് അനുകൂലമായ പല ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണു്. എന്നിരുന്നാൽത്തന്നെയും, ഇസ്ലാം അപ്പോളൊജെറ്റിക്സ് ബർണബാസ്‌ സുവിശേഷത്തെ കൂട്ടുപിടിച്ചു് ബൈബിളിനെ ആക്രമിക്കാൻ തുടങ്ങിയില്ലായിരുന്നെങ്കിൽ ആവശ്യത്തിലേറെ അപ്പോക്രിഫൽ സുവിശേഷങ്ങളും ലേഖനങ്ങളും കണ്ടു് മതിവന്നിട്ടുള്ള ക്രൈസ്തവപണ്ഡിതരിൽ ആ സുവിശേഷം കാര്യമായ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നോ എന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയം മുസ്ലീം ലോകത്തിൽ ചർച്ച ചെയ്യപ്പെടുന്നതിന്റെ നേരിയ ഒരംശം തീക്ഷ്ണതയിൽ പോലും ക്രൈസ്തവസഭയുടെ ഈറ്റില്ലമായ പാശ്ചാത്യരാജ്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതും, ചുരുക്കം പ്രതികരണങ്ങൾ ഉണ്ടാവുന്നതുതന്നെ വിദഗ്ദ്ധരുടെ ഭാഗത്തുനിന്നു് മാത്രമാണെന്നതും ശ്രദ്ധേയമാണു്. വ്യത്യസ്ത സമൂഹങ്ങളിൽ നിലവിലിരിക്കുന്ന ബൗദ്ധികമായ പക്വതയുടെ ലക്ഷണമായും ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഒരുപാടു് പാചകക്കാർ വിഭവം കുളമാക്കിയിട്ടേയുള്ളു! സ്വന്തം അജ്ഞതയെപ്പറ്റി ബോധമില്ലാത്തവർക്കു് അവർ മറ്റുള്ളവരെ വഴികാണിക്കാൻ ശ്രമിക്കുന്നതിനുള്ള അവരുടെ അയോഗ്യതയും തിരിച്ചറിയാൻ കഴിയില്ല. വായിച്ചിട്ടില്ലെങ്കിലും (അജ്ഞതമൂലം വായിച്ചിട്ടു് വലിയ കാര്യവുമില്ല!) കക്ഷത്തിൽ സ്ഥിരമായി കൊണ്ടുനടക്കുന്ന ‘ദൈവദത്തമായ’ ഒരു ആധികാരികഗ്രന്ഥം ആധാരമായി ഉള്ളതിനാൽ ഈ സർവ്വജ്ഞാനി ചമയൽ എളുപ്പം ന്യായീകരിക്കാനും കഴിയും. പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾ പിന്നിൽ നിൽക്കുന്ന ജനങ്ങൾ ബഹുഭൂരിപക്ഷമായ ഒരു സമൂഹത്തിൽ ഇക്കൂട്ടർക്കു് വേരുറപ്പിക്കാൻ വേണ്ടത്ര വളക്കൂറുള്ള മണ്ണു് ലഭിക്കുന്നതിലും അത്ഭുതത്തിനു് വകയില്ല. താൻ എഴുതുന്നതു് എന്തെന്നു് പോലും കൃത്യമായി അറിയാൻ കഴിവില്ലാത്തവർ ‘ദൈവവചനങ്ങളെ’ മറ്റു് മനുഷ്യർക്കു് വ്യാഖ്യാനിച്ചു് കൊടുക്കാൻ ശ്രമിക്കുന്നതു് പരിഹാസ്യം മാത്രമല്ല, അതു് മനുഷ്യരോടു് ചെയ്യുന്ന ഒരു കുറ്റകൃത്യം പോലുമാണു്. അതുപോലൊരു പരിശോധന എനിക്കും ബാധകമാണെന്നതിനാൽ, ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ നിഷ്പക്ഷപണ്ഡിതരും, ക്രൈസ്തവപക്ഷവും നടത്തിയ പഠനങ്ങളെ ആധാരമാക്കിയുള്ളതാണെന്നും എന്റെ സ്വന്തം കണ്ടെത്തലുകൾ അല്ലെന്നും പ്രത്യേകം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവലംബങ്ങൾ ലേഖനം അവസാനിക്കുന്ന മുറയ്ക്കു് നൽകുന്നതായിരിക്കും.

കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നതുപോലെ, 1907-ൽ രണ്ടു് ക്രിസ്ത്യാനികളാൽ ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്യപ്പെട്ടതുകൊണ്ടുമാത്രം മുസ്ലീമുകളുടെ കയ്യിലെത്തിപ്പെടാൻ കഴിഞ്ഞ ബർണബാസ്‌ സുവിശേഷം പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു വ്യാജകൃതിയാണെന്നു് സംശയരഹിതമായി തെളിയിക്കാൻ അതിലെതന്നെ രേഖപ്പെടുത്തലുകൾ ധാരാളം മതി. പോരെങ്കിൽ, അതിൽ നൽകിയിരിക്കുന്ന പല വിവരങ്ങളും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി തെറ്റുകളുമാണെന്നും നമ്മൾ കണ്ടു. എങ്കിൽത്തന്നെയും, ബൈബിളിലെ പുതിയനിയമപ്രകാരം ബർണബാസ്‌ ഒരു സങ്കൽപകഥാപാത്രമല്ല എന്നതിനാൽ ആരംഭകാലക്രിസ്തുമതത്തിൽ ഒരു ബർണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എങ്കിൽ അതിൽ അതിശയോക്തി ഒന്നുമില്ല. (ബൈബിളിലെ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ നാലു് അംഗീകൃതസുവിശേഷങ്ങൾക്കു് പുറമേ,) തോമാസ്‌, ഫിലിപ്പോസ്‌, പത്രോസ്‌, യാക്കോബ്‌, ബാർത്തൊലോമിയസ്‌, മത്ഥിയാസ്‌, നിക്കൊദേമോസ്‌ മുതലായവരുടെ എല്ലാം പേരിലുള്ള സുവിശേഷങ്ങൾ പൂർണ്ണമോ ഭാഗികമോ ആയി ലഭിച്ചിട്ടുണ്ടെന്നിരിക്കെ, ബര്‍ണബാസും ഒരു സുവിശേഷം എഴുതിയിട്ടുണ്ടാവാം എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. ഈ ബര്‍ണബാസ്‌ യേശുവിനെ നേരിട്ടു് കണ്ടിട്ടുള്ളവൻ അല്ലെങ്കിൽ പോലും, (പുനരുത്ഥാനത്തിനു് മുൻപു് അവൻ ശിഷ്യഗണത്തിൽ ഇല്ലായിരുന്നെങ്കിൽ) ആ കുറവും ഒരു സുവിശേഷം എഴുതുന്നതിനു് തടസ്സമാവണമെന്നില്ല. ബൈബിളിലെ മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതിയവൻ എന്നു് കരുതപ്പെടുന്ന ലൂക്കോസും യേശുവിനെ നേരിൽ കണ്ടിട്ടുള്ളവനല്ല. ലൂക്കോസ്‌ തന്നെ അതു് പറയുന്നുമുണ്ടു് (ലൂക്കോസ്‌ 1: 1-4). പൗലോസിന്റെ കൊലോസ്സ്യർ ലേഖനത്തിൽ (4: 10-11; 14) ലൂക്കോസ്‌ പരിച്ഛേദന ചെയ്യാത്തവൻ ആയിരുന്നു എന്നൊരു സൂചനയുള്ളതിനാൽ, ഒരു യഹൂദൻ പോലുമായിരുന്നില്ല എന്നു് കരുതുന്ന പണ്ഡിതരുണ്ടു്. ‘ജാതിയിൽ’ നിന്നു് വന്നവനായ, യേശുവിനെ നേരിൽ കാണാത്ത ലൂക്കോസിനു് സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതാമെങ്കിൽ, യേശുജീവിതത്തിന്റെ ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ കഴിയുമായിരുന്ന ബർണബാസിനും ഒരു സുവിശേഷം എഴുതാൻ യോഗ്യതക്കുറവൊന്നുമില്ല. പത്രോസിന്റെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണു് ബർണബാസിന്റെ മച്ചുനനായ മർക്കോസ്‌ തന്റെ സുവിശേഷം എഴുതിയതു് എന്നതും ഇതിനോടു് കൂട്ടിവായിക്കാവുന്നതാണു്.

ഇതിന്റെയൊക്കെ വെളിച്ചത്തിൽ, ബർണബാസിന്റേതായി ഒരു സുവിശേഷം ആദ്യകാലത്തു് നിലനിന്നിരുന്നു എന്നു് അംഗീകരിച്ചാൽത്തന്നെ, അതു് ഇവിടെ പരാമർശ്ശവിഷയമായ ബർണബാസോ ആ ബർണബാസിന്റെ സുവിശേഷമോ ആവാൻ കഴിയില്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. കാരണം, അതിലെ എല്ലാ തെളിവുകളും അതൊരു മദ്ധ്യകാലസൃഷ്ടിയാണെന്ന നിഷേധിക്കാനാവാത്ത സത്യത്തിലേക്കാണു് വിരൽ ചൂണ്ടുന്നതു്. അതിനാൽ, പൊതുവേ ഇസ്ലാം ചിന്താധാര ഉൾക്കൊള്ളുന്നതായ ഈ ബർണബാസ്‌ സുവിശേഷത്തിൽ കാണാൻ കഴിയുന്ന വിശ്വാസപരമായ അവകാശവാദങ്ങൾ ഭാഗികമായെങ്കിലും ആദ്യകാല ക്രിസ്തുമതത്തിൽ നിലവിലുണ്ടായിരുന്ന ഒരു മൂലകൃതിയെ ആധാരമാക്കിയുള്ളതാണോ എന്നതിനേക്കുറിച്ചുള്ള ഒരു അന്വേഷണത്തിനു് മാത്രമേ ഇവിടെ എന്തെങ്കിലും പ്രസക്തിയുള്ളു. പക്ഷേ, അതുപോലൊരു പുരാതന ബർണബാസ്‌ സുവിശേഷത്തിന്റെ നുറുങ്ങുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ, ലഭ്യമായ മറ്റു് തെളിവുകൾ വച്ചു് പ്ലോസിബിൾ എന്നു് തോന്നുന്ന നിഗമനങ്ങൾ നടത്തുകയല്ലാതെ പ്രായോഗികമായ മറ്റു് പരിഹാരങ്ങളൊന്നും ഈ പ്രശ്നത്തിനില്ല. ഇത്തരം കാര്യങ്ങളിൽ പൊതുവെ എന്നപോലെ, എത്രയായാലും, അന്തിമമായി ബർണബാസ്‌ സുവിശേഷം വ്യാജമോ അല്ലയോ എന്നു് ഒരുവൻ തീരുമാനിക്കുന്നതു്, വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്നതിലുപരി, അവൻ പിന്തുടരുന്ന മതവിശ്വാസപരവും ലോകദര്‍ശനപരവുമായ നിലപാടിൽ അധിഷ്ഠിതമായി ആയിരിക്കുംതാനും. വിശ്വാസത്തിനു് വിശകലനം ഒരു മുൻവ്യവസ്ഥയല്ലാത്തതിനാൽ അത്തരം തീരുമാനങ്ങൾ വളരെ എളുപ്പമാണെന്നു് മാത്രമല്ല, പലപ്പോഴും ഒരു സജീവചിന്തയുടെ സഹായമില്ലാതെതന്നെ സംഭവിക്കാവുന്നതുമാണു്. അത്തരം സന്ദർഭങ്ങളിൽ ചിന്ത എന്നതു് അന്ധമായി അംഗീകരിച്ച വിശ്വാസത്തെ ന്യായീകരിക്കുന്നതിനുള്ള, കാര്യമായ ഉള്ളടക്കമൊന്നുമില്ലാത്ത വാചാടോപത്തിനു് ഒരു ഉപാധി എന്ന നിലയിലേക്കു് അധഃപതിക്കാറുമാണു് പതിവു്.

ക്രൈസ്തവവിശ്വാസത്തിനോടും ഇസ്ലാമിക വിശ്വാസത്തിനോടുമുള്ള പൊരുത്തക്കേടുകൾ

മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തെ കാനോനികസുവിശേഷങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്ന ഉള്ളടക്കത്തിനു് ആധാരമായ ഒരു അടിത്തറ ആരംഭകാലക്രിസ്തുമതത്തിലെ ഏതെങ്കിലും രചനകളിൽ ഉണ്ടോ എന്നു് തിരയുന്നതിനു് മുൻപു് ക്രൈസ്തവ നിലപാടുകൾക്കു് വിരുദ്ധം എന്നപോലെതന്നെ ഖുർആൻ നിലപാടുകൾക്കും വിരുദ്ധമായി ബർണബാസ്‌ സുവിശേഷത്തിൽ വായിക്കാൻ കഴിയുന്ന പലതിൽ ചിലതുകൂടി ഇവിടെ രേഖപ്പെടുത്തുന്നു.

‘ബർണബാസ്‌ സുവിശേഷം അദ്ധ്യായം-39’ എന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ കാണാൻ കഴിയുന്നപോലെ, ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ്‌ സുവിശേഷത്തിൽ ഭൂമിയിലെ ആദ്യമനുഷ്യനായ ആദാം സൃഷ്ടിക്കുശേഷം ആദ്യമായി കണ്ണുതുറന്നപ്പോൾ വായുവിൽ ദര്‍ശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളാണു്! ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഈ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ ഉടനെതന്നെ ആദാം വായിച്ചു് മനസ്സിലാക്കുന്നു! (ആ വാചകങ്ങൾ എഴുതിയിരുന്ന ലോകത്തിലെ ആദ്യഭാഷ ദൈവം ആദ്യമനുഷ്യനായ ആദാമിനു് ഒരു ബോണസ്സു് എന്ന രീതിയിൽ സൃഷ്ടിയോടൊപ്പം നൽകിയിരുന്നു എന്നുവേണം ഊഹിക്കാൻ!) ആ വിശ്വാസപ്രമാണങ്ങൾ ദൈവം ആദാമിന്റെ ആഗ്രഹപ്രകാരം അവന്റെ കൈകളിലെ പെരുവിരൽ നഖങ്ങളിൽ (അതേ ഭാഷയിൽ തന്നെയാവണം!) ലിഖിതം ചെയ്തുകൊടുക്കുന്നു! ബർണബാസ്‌ സുവിശേഷപ്രകാരം ദൈവം മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനും അറുപതിനായിരം വർഷങ്ങൾക്കു് മുൻപുതന്നെ മുഹമ്മദിന്റെ ആത്മാവു് ഒരു ദിവ്യതേജസ്സ്‌ ആയി സൃഷ്ടിക്കപ്പെടുന്നു! (ദൈവം ബിഗ്‌-ബാംഗ്‌ സൃഷ്ടിച്ചതു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപോ അതിനു് ശേഷമോ എന്ന ചോദ്യം ഒരുപക്ഷേ ബാലിശമാണെന്ന അഭിപ്രായം ഉയർന്നേക്കാം. കാരണം, ഒരിക്കലും പഞ്ഞം വരാത്ത ഒന്നാണല്ലോ പൊതുജനാഭിപ്രായം! പക്ഷേ, ബാലിശമായ ചോദ്യങ്ങൾ അതിന്റെ പേരിൽ മാത്രം അർത്ഥശൂന്യം ആയിക്കൊള്ളണമെന്നില്ല.)

ബർണബാസ്‌ സുവിശേഷത്തിൽ ആദാം, അബ്രാഹം, ‘യിശ്മായേൽ’, മോശെ, ദാവീദ്‌, മറിയയുടെ മകനായ യേശു എന്നിവരെ മുഹമ്മദ്‌ ദൈവത്തിനു് മുന്നിൽ സാക്ഷികളായി അവതരിപ്പിക്കുന്നുണ്ടു് (അദ്ധ്യായം 55). പഴയ നിയമത്തിലെ മുഴുവൻ പുരാതനപിതാക്കളെയും ഖുർആനും പ്രവാചകന്മാരായി അംഗീകരിക്കുന്നുണ്ടു് എന്നതിനാൽ ഇതൊരു ഇസ്ലാമിക കാഴ്ചപ്പാടാണു്, ക്രിസ്തീയമല്ല. യഹൂദ-ക്രൈസ്തവ മതങ്ങൾ പുരാതനപിതാക്കന്മാരെ ‘പ്രവാചകർ’ എന്ന ഒരു ഒറ്റക്കൂട്ടിൽ ഒതുക്കുകയല്ല, അവർക്കോരോരുത്തർക്കും അവരുടേതായ സ്ഥാനങ്ങൾ നൽകി ബഹുമാനിക്കുകയാണു് ചെയ്യുന്നതു്. മാത്രവുമല്ല, പഴയനിയമപ്രകാരം അബ്രാഹാമിന്റെ മകൻ യിസഹാക്ക്‌, അവന്റെ മകൻ യാക്കോബ്‌ എന്നിങ്ങനെയാണു് യിസ്രായേൽ വംശത്തിലെ ദാവീദിന്റെയും യേശുവിന്റെയുമൊക്കെ തലമുറകളുടെ ആരംഭവും ഗതിയും. അബ്രാഹാമിനു് ഈജിപ്ഷ്യൻദാസിയായ ഹാഗാറിൽ ജനിച്ച പുത്രനാണു് യിശ്മായേൽ. യിസ്രായേൽ വംശം ഒരിക്കലും യിശ്മായേൽ വംശമാവില്ല എന്നു് സാരം. ബർണബാസ്‌ സുവിശേഷത്തിൽ യിസഹാക്കിന്റെ സ്ഥാനം ആദ്യജാതൻ എന്ന പേരിൽ യിശ്മായേലിനു് നൽകുന്നതു് ഒരു ക്രിസ്തീയ കാഴ്ചപ്പാടോ ബൈബിളിന്റെ അടിസ്ഥാനത്തിൽ പ്രാതിനിധ്യസ്വഭാവമുള്ളതോ അല്ല. ഉദാഹരണത്തിനു്, അന്ധനായ പിതാവു് യിസഹാക്കിനു് അമ്മ റിബേക്കയുടെ സഹായത്തോടെ ഇഷ്ടഭോജനമായ വേട്ടയിറച്ചി എന്ന പേരിൽ ആട്ടിറച്ചി നൽകി തൃപ്തിപ്പെടുത്തി ആദ്യജാതനും വേട്ടക്കാരനുമായിരുന്ന ഏശാവിന്റെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും യാക്കോബ്‌ ഏറ്റുവാങ്ങുന്നുണ്ടു്. മാറ്റപ്പെടാൻ പാടില്ലാത്ത ഒന്നല്ല ജ്യേഷ്ഠാവകാശം എന്നു് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു എന്നു് സാരം.

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വാഗ്ദാനം യിസഹാക്കിന്റെ വംശത്തിനല്ല, യിശ്മായേൽവംശത്തിനാണു് നൽകപ്പെടുന്നതു്. അബ്രാഹമിനോടു് യിസഹാക്കിനെയല്ല, യിശ്മായേലിനെയാണു് ബലികഴിക്കാൻ ദൈവം ആവശ്യപ്പെടുന്നതു്. ഇതും ഇസ്ലാമിക കാഴ്ചപ്പാടുകളാണു്, ക്രൈസ്തവരുടേതല്ല. അതുപോലെതന്നെ, ബൈബിളിലെ വ്യക്തമായ നിലപാടിൽ നിന്നും വിരുദ്ധമായി യേശു ജനിക്കുന്നതു് ദാവീദിന്റെ ഗോത്രത്തിലല്ല. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിനു് വീഞ്ഞും അശുദ്ധമായ പന്നിമാംസവും നൽകുന്നതിൽ നിന്നും ദൈവം മറിയയേയും യോസേഫിനേയും വിലക്കുന്നു. അതും ഇസ്ലാമികമാണു്, ഒരു ക്രിസ്തീയ നിലപാടല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, മോശെയുടെയും ദാവീദിന്റെയും പുസ്തകങ്ങൾ തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതിനാൽ (അദ്ധ്യായം 124, 159, 189) അതു് പഴയനിയമത്തിലെ തങ്ങൾക്കു് ആവശ്യമായ ഭാഗങ്ങളെ വിമര്‍ശിക്കാൻ പറ്റിയ ഒരു ആയുധമായി ഇസ്ലാം താർക്കികർ ഉപയോഗിക്കുന്നു. പക്ഷേ, ഈ തിരുത്തലിനു് യേശു ഉത്തരവാദികളാക്കുന്നതായി ബർണബാസ്‌ സുവിശേഷം ചൂണ്ടിക്കാണിക്കുന്നതു് മഹാപുരോഹിതന്മാരെയും പരീശന്മാരെയുമാണു്. പക്ഷേ, പരീശന്മാരുടെ പാർട്ടി രൂപമെടുത്തതു് B.C. 104-നും, 135-നും ഇടയിൽ മാത്രമാണു്.

നാലാം നൂറ്റാണ്ടിന്റെ അവസാനം രൂപമെടുത്തു് കത്തോലിക്കാസഭയുടെ ഔദ്യോഗികബൈബിൾ ആയിത്തീർന്ന വൾഗെയ്റ്റിൽ (Vulgate) നിന്നുമുള്ള വാക്യങ്ങൾ ബർണബാസ്‌ സുവിശേഷം ഉദ്ധരിക്കുന്നുണ്ടെന്നതിനാൽ, അതു് യേശുവിന്റെ ഒരു സമകാലികനാൽ എഴുതപ്പെട്ടതാവാൻ സാദ്ധ്യതയില്ല.

യേശുവും ശിഷ്യന്മാരും നാൽപതു് ദിവസം ഉപവസിച്ചതായി ബർണബാസ്‌ സുവിശേഷം പ്രസ്താവിക്കുന്നു. പക്ഷേ, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പു് നാൾ ആയ ഈസ്റ്റർ വരെ നാൽപതു് ദിവസത്തേക്കു് ഉപവസിക്കുന്ന രീതി ക്രൈസ്തവസഭയിൽ ആരംഭിച്ചതുതന്നെ നാലാം നൂറ്റാണ്ടിലാണു്. യേശുവിന്റെ കഷ്ടാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ആചരിക്കുന്നതിനായി നടപ്പിലാക്കിയ ഈ ഉപവാസം താൻ മരിക്കുന്നതിനു് മുൻപു് യേശുവും അവന്റെ ശിഷ്യന്മാരും ആചരിച്ചു എന്ന ബര്‍ണബാസിന്റെ അവകാശവാദം അബദ്ധമാണെന്നതിലേക്കും, ഈ സുവിശേഷം നാലാം നൂറ്റാണ്ടിനു് മുൻപു് രൂപം കൊണ്ടതാവാൻ കഴിയില്ല എന്നതിലേക്കുമാണു് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നതു്. (അദ്ധ്യായം 92)

ബര്‍ണബാസ്‌ സുവിശേഷത്തിൽ പരാമര്‍ശിക്കപ്പെടുന്ന ദിനാർ എന്ന സ്വർണ്ണനാണയത്തിന്റെയും (അറുപതു് mites = ഒരു ദിനാർ) അടിസ്ഥാനം തെറ്റിദ്ധാരണയാണു്. പുതിയനിയമകാലത്തു് നിലവിലുണ്ടായിരുന്ന ഒരു സ്വർണ്ണനാണയം (aureus) 3200 ഓട്ടുനാണയത്തിനു് (lepton) (minuti എന്നു് ലാറ്റിൻ) തുല്യമായിരുന്നു. റോമൻ വെള്ളിനാണയമായിരുന്ന denarius-ന്റെ മൂല്യം 128 leptons ആയിരുന്നു. minuti എന്നാൽ അറുപതിൽ ഒന്നു് എന്നതു് കാനോനിക്കൽ മർക്കോസ്‌ സുവിശേഷത്തിലെ (12: 42)-നെപ്പറ്റി മദ്ധ്യകാലാന്ത്യത്തിൽ നിലവിലിരുന്ന തെറ്റായ ഒരു പൊതുധാരണയാണു്. (അദ്ധ്യായം 54)

ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, വീഞ്ഞു് സൂക്ഷിക്കാനായി മരം കൊണ്ടുള്ള വീപ്പകളല്ല, തോൽസഞ്ചികളായിരുന്നു യേശു ജീവിച്ച പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നതു്.

ഖുർആനിൽ നിന്നും വ്യത്യസ്തമായി ബർണബാസ്‌ സുവിശേഷത്തിൽ മറിയ യേശുവിനെ വേദനയില്ലാതെ പ്രസവിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവസഭയിൽ ഇങ്ങനെയൊരു സിദ്ധാന്തം രൂപം കൊണ്ടതു് മദ്ധ്യകാലത്തു് മാത്രമാണു്. (അദ്ധ്യായം 3)

ദാനധർമ്മം, ഉപവാസം, തീർത്ഥാടനം, യേശുവും നടത്തിയിരുന്നതായി അവകാശപ്പെടുന്ന ദിവസത്തിൽ അഞ്ചുനേരത്തെ പ്രാർത്ഥന മുതലായ കാര്യങ്ങൾ ബര്‍ണബാസ്‌ സുവിശേഷം ഊന്നിപ്പറയുന്നുണ്ടെന്നതിനാൽ, അതു് ഇസ്ലാം ജന്മമെടുത്ത ഏഴാം നൂറ്റാണ്ടിനു് ശേഷം മാത്രം എഴുതപ്പെട്ടതാവാനേ കഴിയൂ. (അദ്ധ്യായം 89)

ബർണബാസ്‌ സുവിശേഷത്തിൽ വ്യക്തമായി പറയുന്നപോലെ, പറുദീസയിൽ ആദാമിനും ഹവ്വയ്ക്കും നിരോധിക്കപ്പെട്ട പഴം ആപ്പിൾ ആണെന്നു് പഴയനിയമത്തിൽ ഒരു സൂചനയുമില്ല. അതും പിൽക്കാലസഭാചരിത്രത്തിൽ രൂപമെടുത്ത ഒരു ആശയമാണു്. (അദ്ധ്യായം 39)

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിനു് 30-ാ‍ം വയസ്സിൽ ഉച്ചനമസ്കാരസമയത്തു് വെളിപാടു് ഉണ്ടാവുമ്പോൾ അവൻ തെളിഞ്ഞ പ്രകാശത്താലും മാലാഖമാരാലും പൊതിയപ്പെടുകയും, ഗബ്രിയേൽ മാലാഖ അവനു് ഒരു പുസ്തകം നൽകുകയും അതു് അവന്റെ ഹൃദയത്തിലേക്കു് ആഴ്‌ന്നിറങ്ങുകയും ചെയ്യുന്നു. ഗബ്രിയേൽ മാലാഖയാണു് മുഹമ്മദിനു് പ്രവചനങ്ങൾ എത്തിച്ചതെന്നതു് ഒരു മുസ്ലീം കാഴ്ചപ്പാടാണു്, ക്രൈസ്തവമല്ല. (അദ്ധ്യായം 10, 168)

ബർണബാസ്‌ സുവിശേഷത്തിൽ യേശു മുഹമ്മദിനെ ‘മുതിർന്ന ജ്യേഷ്ഠനായി’ വർണ്ണിക്കുന്നു. മുഹമ്മദിന്റെ നാമവും വരവും യേശു പ്രവചിക്കുന്നു! യേശുവിനെപ്പറ്റി സ്നാപകയോഹന്നാൻ പറയുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, മുഹമ്മദിനെപ്പറ്റി യേശുവും പറയുന്നു: “അവന്റെ ചെരിപ്പിന്റെ വാറു് അഴിപ്പാൻ ഞാൻ യോഗ്യനല്ല”. ലോകത്തെ രക്ഷിക്കുന്നതിനായി മുഹമ്മദിനെ അയക്കാൻ യേശു ദൈവത്തോടു് അപേക്ഷിക്കുന്നു! യേശുവിന്റെ മരണത്തിനും ആറു് നൂറ്റാണ്ടുകൾക്കു് ശേഷം അറേബ്യയിൽ ഒരു മുഹമ്മദ്‌ ദൈവത്താൽ അയക്കപ്പെട്ടവനെന്നും, സത്യത്തിന്റെ ഘോഷകനെന്നും അവകാശപ്പെടുമെന്നു് യേശുവിന്റെ കാലത്തു് ആരും അറിഞ്ഞിരുന്നില്ല. അതായതു്, യേശു മുഹമ്മദിന്റെ വരവു് പ്രവചിക്കുന്നതും, തന്റെ പിതാവായ ദൈവത്തോടു് മുഹമ്മദിനെ അയക്കാൻ അപേക്ഷിക്കുന്നതും ക്രൈസ്തവ കാഴ്ചപ്പാടിൽ അങ്ങയറ്റം അസാദ്ധ്യമായ കാര്യമാണു്. (അദ്ധ്യായം 97)

ബര്‍ണബാസിന്റെ വർണ്ണന അനുസരിച്ചു് നരകം പാപികളുടെ ഒരു താത്കാലിക വാസസ്ഥലമാണു്. അതേസമയം, ഖുർആൻ പ്രകാരം ഒരിക്കൽ നരകത്തിൽ എത്തിപ്പെടുന്ന പാപികൾ എന്നാളും അവിടെ കഴിയാൻ സംശയരഹിതമായി വിധിക്കപ്പെട്ടവരാണു്.

ഖുർആനിൽ നിന്നും വിപരീതമായി, ബര്‍ണബാസ്‌ സുവിശേഷത്തിൽ മുഹമ്മദ്‌ മശിഹാ ആണെന്നും, യേശു മശിഹാ അല്ലെന്നും പലവട്ടം ആവർത്തിക്കപ്പെടുന്നു. അതേസമയംതന്നെ, ബർണബാസ്‌ യേശുവിനെ “chrissto” (Christus) എന്നും വിളിക്കുന്നു! അതിനാൽ, Christus എന്നതു് എബ്രായ ഭാഷയിലെ ‘മശിഹാ’ (അഭിഷിക്തനായവൻ) എന്ന വാക്കിന്റെ ഗ്രീക്ക്‌ തർജ്ജമയാണു് എന്ന വസ്തുത ലേഖനകർത്താവിനു് അറിയുമായിരുന്നില്ല എന്ന നിഗമനത്തിലേ എത്താനാവൂ.

ഖുർആൻ പ്രകാരം യേശു ജനിക്കുന്നതു് യേറുശലേമിലാണു്. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിന്റെ ജനനം ബേത്ലഹേമിലാണു്. (അദ്ധ്യായം 3). ഖുർആനിൽ യേശു ജനിക്കുന്നതു് ഒരു ഈന്തപ്പനയുടെ കീഴിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ ജനനം ഒരു സത്രത്തിലാണു് സംഭവിക്കുന്നതു്. (അദ്ധ്യായം 3). ഖുർആനിൽ മറിയ തീവ്രമായ വേദന അനുഭവിച്ചാണു് യേശുവിനെ പ്രസവിക്കുന്നതു്. (Sure 19,23). ബർണബാസ്‌ സുവിശേഷത്തിലോ പ്രസവം യാതൊരു വേദനയുമില്ലാതെ സംഭവിക്കുന്നു! (അദ്ധ്യായം 3). ഖുർആൻ അറിയുന്നതു് ഏഴു് സ്വർഗ്ഗങ്ങൾ മാത്രം. (Sure 2,29). ബര്‍ണബാസ്‌ സുവിശേഷം ഒൻപതു് സ്വർഗ്ഗങ്ങൾ വർണ്ണിക്കുന്നു! പത്താമത്തേതു് അതിൽ പറുദീസയാണു്. (അദ്ധ്യായം 105, 178). ബർണബാസ്‌ വ്യക്തമായി ഏകപത്നീവ്രതത്തിനു് ആഹ്വാനം ചെയ്യുന്നു. (അദ്ധ്യായം 115). അതേസമയം, നല്ലൊരുപക്ഷം മുസ്ലീമുകളും Sure 4,3-ന്റെ അടിസ്ഥാനത്തിൽ ഒരേസമയം നാലു് ഭാര്യമാരുമായുള്ള ദാമ്പത്യജീവിതം അംഗീകരിക്കുന്നു.

ആദ്യകാലത്തെ യഥാർത്ഥ സുവിശേഷം തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം ആരോപിക്കുന്നു. ഈ സുവിശേഷം എഴുതിയ ‘ബര്‍ണബാസ്‌’ യഥാർത്ഥത്തിൽ യേശുവിന്റെ സമകാലികൻ ആയിരുന്നുവെങ്കിൽ, അക്കാലത്തു് പുതിയനിയമത്തിന്റെ സൃഷ്ടി പൂർത്തീകരിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ, അതുപോലൊരു പ്രസ്താവന വഴി ‘ബർണബാസ്‌’ സ്വന്തം സുവിശേഷത്തിന്റെ വിധി മുൻകൂട്ടി പറയുകയല്ലേ ചെയ്തതു്?

(തുടരും)

 
Comments Off on ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-2

Posted by on Mar 24, 2010 in മതം

 

Tags: , ,