ചില കാര്യങ്ങള്‍ക്കു് ചരിത്രത്തില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല എന്നു് മാത്രമല്ല, പലപ്പോഴും ഒന്നിനു് ഒന്നു് എന്ന അനുപാതത്തില്‍ ആവര്‍ത്തിക്കപ്പെടുക പോലും ചെയ്യുന്നതായി തോന്നുന്നു. ഗ്രീക്ക് തത്വചിന്തകനായിരുന്ന ഹിറാക്ലൈറ്റസുമായി ബന്ധപ്പെടുത്തി വര്‍ണ്ണിക്കപ്പെടുന്ന ഒരു സംഭവം ഇതിനു് തെളിവായി ചൂണ്ടിക്കാണിക്കാവുന്ന ഒരു നല്ല ഉദാഹരണമാണു്.
ഒരു അസാധാരണ പ്രതിഭയും, ഹിറാക്ലൈറ്റസിന്റെ കുടുംബസുഹൃത്തുമായിരുന്ന ഹെര്‍മൊഡോര്‍ എഫേസൂസ് ഭരിക്കുന്ന സമയത്തു് എഫേസൂസ്യര്‍ അവനെ നാടുകടത്തുന്നു. “ഞങ്ങളുടെ ഇടയില്‍ ആരും അത്ര വലിയ കഴിവുള്ളവനാവരുതു്” എന്നതായിരുന്നു ഈ നടപടിക്കു് അവര്‍ നല്‍കിയ വിശദീകരണം. ഒരു തനിമലയാളമൊഴിയാണോ എന്നു് സംശയിച്ചുപോകാവുന്ന വാചകം. ഇതു് കേട്ട ഹിറാക്ലൈറ്റസ്, എഫേസൂസിലെ പ്രായപൂര്‍ത്തിയായ സകലരും തൂങ്ങിച്ചാവുകയും, ഭരണം കുട്ടികളെ ഏല്‍പ്പിക്കുകയുമാണു് ചെയ്യേണ്ടതു് എന്നു് പ്രതികരിച്ചുകൊണ്ടാണത്രെ എഫേസൂസ് വിട്ടു് പോയതു്! കുലീനകുടുംബത്തില്‍ പിറന്നതുമൂലം, ഭരണകാര്യങ്ങളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെട്ടവനായ ഹിറാക്ലൈറ്റസ് ഒരിക്കല്‍ കുട്ടികളോടൊത്തു് വട്ടു് കളിച്ചുകൊണ്ടിരിക്കുന്നതു് കണ്ട മറ്റു് നേതാക്കള്‍ അതു് വിശ്വസിക്കാനാവാതെ അന്തം വിട്ടു് പിളര്‍ന്ന വായുമായി ചുറ്റും കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ: “എന്താ നശിച്ചവരേ, കുട്ടികളോടൊപ്പം വട്ടു് കളിക്കാതെ നിങ്ങളോടൊപ്പം രാഷ്ട്രീയം കളിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതു്?” ഒരേ പുഴയില്‍ രണ്ടുവട്ടം ഇറങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന, ഇന്നും അര്‍ത്ഥപൂര്‍ണ്ണമായ വാചകവും ഇദ്ദേഹത്തിന്റേതാണു്.
കേരളജനതയുടെ (ഭാരതജനതയുടെ എന്നു് വായിച്ചാലും വ്യത്യാസമൊന്നും വരാനില്ല) തലവിധിയെന്നു് വിളിക്കാവുന്ന രാഷ്ട്രീയ-സാമുദായിക ആചാര്യന്മാരെ ഹിറാക്ലൈറ്റസ് കാണുകയോ, കേള്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍, ഇവറ്റകള്‍ ഒന്നടങ്കം, ഓരോരുത്തരും ഒരിക്കല്‍ മുങ്ങിയാല്‍ പിന്നെ പൊങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ള കല്ലും കഴുത്തില്‍ കെട്ടി ജാഥയായി ഇങ്ക്വിലാബും വിളിച്ചുകൊണ്ടു് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചെന്നു് മുങ്ങിച്ചാവണം എന്നു് പറയുമായിരുന്നു എന്നാണെന്റെ വിശ്വാസം. ആരും ഭരിക്കാതിരുന്നെങ്കില്‍ കേരളത്തിലെ ജനത തീര്‍ച്ചയായും ഇതിലും മെച്ചപ്പെട്ടേനെ!
ഭരണത്തിലിരിക്കുന്ന കക്ഷികളില്‍ ജനങ്ങള്‍ അസംതൃപ്തരാണെങ്കില്‍ അവരെ ഇറക്കിവിട്ടു് പ്രതിപക്ഷത്തിരിക്കുന്നവരെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ക്കു് കഴിയും. പക്ഷേ, അതുകൊണ്ടു് കേരളത്തില്‍ എന്തെങ്കിലും നേടാനാവുമോ? അധികം ആലോചിക്കേണ്ട. ഇല്ലെന്നു് തന്നെ മറുപടി. ഭൂരിപക്ഷമുണ്ടാക്കി അധികാരത്തിലെത്താനാവുമെങ്കില്‍ ഇതുവരെ സഹശയനം ചെയ്തിരുന്നവരുടെ കിടപ്പറ വിട്ടു് അടിവസ്ത്രങ്ങള്‍ പോലും മാറാതെ, ആദര്‍ശപരമായി കടകവിരുദ്ധമായ നിലപാടുകള്‍ പുലര്‍ത്തുന്നവരുടെ കിടപ്പറയിലെത്താന്‍ മടിക്കാത്ത രാഷ്ട്രീയനേതാക്കള്‍ ഒരുവശത്തു്. ധര്‍മ്മത്തിന്റെയും നീതിയുടെയും മുഖംമൂടി അണിഞ്ഞുകൊണ്ടു് പിശാചുപോലും നാണിക്കുന്ന അധര്‍മ്മവും അനീതിയും ചെയ്യാന്‍ ലജ്ജ തോന്നാത്ത ആത്മീയ ഗുരുക്കള്‍ മറുവശത്തു്. അതിനിടയില്‍ സ്വന്തം നേതാവു് എന്തു് താന്തോന്നിത്തം കാണിച്ചാലും പിന്‍തുണ നല്‍കാന്‍ മടിക്കാത്ത, ഇരട്ടത്താപ്പിനു് ഇരട്ടപിറന്നപോലുള്ള കുറേ അനുയായികളും!
പത്രവാര്‍ത്തകളിലെ സിംഹഭാഗവും അഴിമതിക്കഥകളും ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും സിബിഐ അന്വേഷണവും ഒക്കെയാണു് കയ്യടക്കുന്നതു്. അന്വേഷണകമ്മീഷനുകള്‍, പരസ്യാന്വേഷണം, രഹസ്യാന്വേഷണം, ഏകോപനസമിതി, പ്രകോപനസമിതി മുതലായവ വേറെയും. അന്വേഷിക്കേണ്ട അഴിമതികളില്‍ അധികപങ്കും രാഷ്ട്രീയ പിന്‍തുണയോടെ സംഭവിക്കുന്നതാണെന്നതാണു് ഇതിനെല്ലാം പിന്നില്‍ ഒളികണ്ണും മന്ദഹാസവുമായി മറഞ്ഞിരിക്കുന്ന നാറുന്ന യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍, അഴിമതിവകുപ്പു് എന്നൊരു വകുപ്പു് അഴിമതി എന്ന വിഴുപ്പു് അലക്കാന്‍ മാത്രമായി സൃഷ്ടിക്കുന്നതു് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നു് തോന്നുന്നു. തന്മയത്വമായി “അഴിമതിക്കുന്നതില്‍” താത്വികവും, പ്രായോഗികവുമായ വൈദഗ്ദ്ധ്യം തെളിയിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയ ആചാര്യനെ ആ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതു് ധീരവും ധാര്‍മ്മികവുമായ ഒരു ചുവടുവയ്പ്പുമായിരിക്കും.
ജനങ്ങള്‍ക്കു് അടിസ്ഥാനസൗകര്യങ്ങള്‍ പോലും വേണ്ടത്ര ലഭിക്കുന്നില്ല. പക്ഷേ അതു് ഉറപ്പാക്കാന്‍ ബാദ്ധ്യതയുള്ളവരുടെ ശമ്പളവും സൗകര്യങ്ങളും നിരന്തരം വര്‍ദ്ധിപ്പിക്കുന്നു. “സാമൂഹിക ഉടമ്പടി” എന്നൊന്നുണ്ടു്. സമൂഹം വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ മൗലികമായ ചില അവകാശങ്ങളാണു് അതിന്റെ ഉള്ളടക്കം. വിദ്യാഭ്യാസം, ആതുരശൂശ്രൂഷ, ഗതാഗതസൗകര്യം, ശുദ്ധജലവിതരണം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാരസ്വതന്ത്ര്യം മുതലായവ ജനങ്ങളുടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അവകാശങ്ങളാണു്. ജനങ്ങള്‍ എന്തു് ചിന്തിക്കണം എന്തു് പറയണം എന്നു് തീരുമാനിക്കുന്നതു് പാര്‍ട്ടി സെക്രട്ടറിയല്ല, ജനങ്ങള്‍ തന്നെയാണു്. അതേസമയം, സമൂഹത്തിന്റെ സുരക്ഷിതത്വം രാജ്യത്തിന്റെ കെട്ടുറപ്പു് മുതലായവ അപകടത്തില്‍ പെടുത്താതിരിക്കാനുള്ള ബാദ്ധ്യത ജനങ്ങള്‍ക്കുണ്ടുതാനും. പൗരധര്‍മ്മബോധം ഒരു സമൂഹത്തിന്റെ സാംസ്കാരികനിലവാരത്തിന്റെ മാനദണ്ഡമാണു്. ബാല്യം മുതലേ വളര്‍ത്തിയെടുക്കേണ്ട ഒന്നാണതു്. ജനങ്ങളോടു് സമൂഹത്തിനുള്ള ഉത്തരവാദിത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും, കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു് ഒരു ഭരണകൂടത്തിന്റെ ചുമതല. എത്രയോ വട്ടം ജനങ്ങള്‍ അവസരം നല്‍കിയിട്ടും അതിനു് കഴിയാത്തവര്‍ സ്വന്തം കഴിവുകേടു് അംഗീകരിക്കുകയും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ ഇറങ്ങി പോവുകയുമാണു് വേണ്ടതു് – ഒരിക്കലും തിരിച്ചുവരാതെ! ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ, മുന്നണിയെയോ അല്ല ഇതുവഴി ഇവിടെ ഉദ്ദേശിക്കുന്നതു്. ഏതു് പാര്‍ട്ടിക്കും, ഏതു് മുന്നണിക്കും അതിനുള്ള ബാദ്ധ്യതയുണ്ടു്.
സ്വജനപക്ഷപാതം മുതല്‍ സ്ത്രീപീഡനം വരെ സ്ഥിരം അജണ്ടകളായ മന്ത്രിമാരെയും, ജനങ്ങളുടെ പൊതുസ്വത്തായ വനഭൂമി കയ്യേറാന്‍ മടി കാണിക്കാത്ത രാഷ്ട്രീയനേതാക്കളേയും, പൊതുനന്മക്കായി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ സ്വന്തം പോക്കറ്റുകളിലേക്കൊഴുക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തേയുമൊക്കെ കേരളീയര്‍ ഇതിനോടകം എത്രയോ സഹിച്ചു, ഇപ്പോഴും സഹിക്കുന്നു. ഇത്തരക്കാര്‍ കേരളത്തെ നന്നാക്കുമെന്നാണോ? ഇവരുടെ കയ്യില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്നാണോ? വേണമെങ്കില്‍ അങ്ങനെയൊക്കെ വിശ്വസിക്കാം. അക്കൂട്ടത്തില്‍, ഇതെഴുതുന്ന ഞാന്‍ ചൈനയിലെ കൈസറാണെന്നുകൂടി വിശ്വസിച്ചോളൂ. വെറുതേ വിശ്വസിക്കുന്നതിനു് ചെലവൊന്നുമില്ലല്ലോ. കേരളത്തിലെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഒരു വാക്കേയുള്ളു: അരാജകത്വം. അതു് ഭരണകക്ഷിയെ താഴെയിറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയാല്‍ പരിഹരിക്കപ്പെടുന്നതല്ല. എല്ലാ തലങ്ങളിലും, എല്ലാ അര്‍ത്ഥത്തിലും അത്രമാത്രം ജീര്‍ണ്ണിച്ചുകഴിഞ്ഞു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍.
ഒരു വകുപ്പു് കൈകാര്യം ചെയ്യുന്ന മന്ത്രിക്കു് ഏറ്റവും ചുരുങ്ങിയതു് ആ വിഷയത്തിലെങ്കിലും അറിവുണ്ടാവണം. സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ മഹാജാഥകളില്‍ ഏറ്റവും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നവന്‍ ആ പാര്‍ട്ടിയുടെ നേതാവാവും. എന്നെങ്കിലുമൊരിക്കല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു് മന്ത്രിക്കസേരക്കും അര്‍ഹനാവും. പഠിക്കുന്ന കാലത്തു് കൊടിയും പിടിച്ചു് തെരുവു് നിരങ്ങിയിരുന്നതിനാല്‍ വിദ്യാഭ്യാസം ഉണ്ടാവില്ല. ഇനി, ഏതെങ്കിലും പരീക്ഷ പാസായിട്ടുണ്ടെങ്കില്‍ തന്നെ, അതു് കോപ്പിയടിച്ചോ, ഗൈഡ് കാണാതെ പഠിച്ചോ ഒക്കെ ഒപ്പിച്ചതുമാവും. ഇക്കൂട്ടര്‍ അധികം ഭരിക്കാതെ ശമ്പളവും വാങ്ങി വീട്ടില്‍ പോയിരുന്നെങ്കില്‍ ശമ്പളമായി കൊടുത്ത പണം മാത്രമേ കേരളീയനു് നഷ്ടമാവുമായിരുന്നുള്ളു. ചരിത്രത്തിന്റെ പനയോലക്കെട്ടുകളില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു് അനശ്വരന്മാരാവാന്‍ ഇവര്‍ ചില ഭരണപരിഷ്കാരങ്ങള്‍ നടത്തിക്കളയും, അതാണു് കഷ്ടം! പരിഷ്കാരങ്ങള്‍ നടത്താന്‍ കഴിയാത്തവരുടെ മേഖലയാണു് ഉദ്ഘാടനം. ഏതു് കലുങ്കിന്റെ മൂട്ടിലും കാണാം ഉദ്ഘാടകന്റെ പേരും ജന്മനക്ഷത്രവും കൊത്തിവച്ച ഒരു ശിലാഫലകം. ഈ അനശ്വരശില്‍പം കണ്ടാല്‍ കാലു് പൊക്കി മൂത്രമൊഴിക്കാതിരിക്കാന്‍ തോന്നാത്ത ശുനകരില്ലെന്നാണു് കേട്ടുകേള്‍വി.
ഈ അവസ്ഥക്കെന്തെങ്കിലും പരിഹാരമുണ്ടോ? ഇല്ലെന്നു് പറയാന്‍ ഒരു പെസിമിസ്റ്റ് ആവണമെന്നു് നിര്‍ബന്ധമൊന്നുമില്ല. ചുരുങ്ങിയപക്ഷം, ഇന്നത്തെ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോഴെങ്കിലും. അടിമുടി പുതുക്കി പണിയേണ്ടതല്ലാത്ത ഒരു സാമൂഹികഘടകവും ഇന്നു് കേരളത്തിലില്ല. ജനനം മുതല്‍ ഈ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നു് അറിയാനോ അനുഭവിക്കാനോ കഴിഞ്ഞിട്ടില്ലാത്ത സാമാന്യജനങ്ങള്‍ ഇതാണു് ജീവിതം എന്നു് കരുതി തൃപ്തിപ്പെടുന്നു. ഏതെങ്കിലും വിധത്തില്‍ നാടു് വിട്ടു് രക്ഷപെടാന്‍ കഴിയുന്നവര്‍ അങ്ങനെ രക്ഷപെടുന്നു. അല്ലാത്തവര്‍ പുറകോട്ടല്ലാതെ മുന്നോട്ടു് ഗതിയില്ലാതെ നട്ടം തിരിയുന്നു. ഇതില്‍ നിന്നും എത്രയോ ഉന്നതമായി ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ലോകത്തിലുണ്ടു്. സമൂഹത്തിന്റെ ചെലവില്‍ ലോകം ചുറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും, ആത്മീയനേതാക്കള്‍ക്കുമൊക്കെ അതറിയുകയും ചെയ്യാം. പക്ഷേ ജനങ്ങളോടു് അതവര്‍ പറയുകയില്ല. പറയുകയില്ലെന്നു് മാത്രമല്ല, പറയാന്‍ ശ്രമിക്കുന്നവരെ ആനുകാലിക മാധ്യമങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനവും, സമൂഹം സദുദ്ദേശത്തില്‍ അവര്‍ക്കു് നല്‍കിയ അധികാരങ്ങളുമൊക്കെ ഉപയോഗിച്ചു് തടയാനും, കഴിയുമെങ്കില്‍ നിശ്ശബ്ദരാക്കാനും ശ്രമിക്കുകയും ചെയ്യും. ഇക്കൂട്ടരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണു് ഇന്റര്‍നെറ്റ്. അവിടെയും സദാചാരപോലീസിന്റെ വേഷം കെട്ടിയ സ്വന്തം ചെരിപ്പുനക്കികളെ കുത്തിത്തിരുകാന്‍ അവര്‍ അനവരതം ശ്രമിക്കുന്നുമുണ്ടു്.
ഒരു ജനാധിപത്യവ്യവസ്ഥിതി കാര്യക്ഷമമാവണമെങ്കില്‍ സമൂഹാംഗങ്ങള്‍ ബോധവല്‍കൃതരായിരിക്കണം. ജനങ്ങളെ ബോധവല്‍കരിക്കേണ്ടവര്‍ക്കു് അതിനു് താല്‍പര്യമില്ല. അതിനവര്‍ക്കു് കഴിവുമില്ല. പക്ഷേ, ഈ കഴിവില്ലായ്മ അവര്‍ ജനങ്ങളില്‍ നിന്നും തന്മയത്വത്തോടെ മറച്ചുപിടിക്കുന്നു. അവര്‍ ജീവിക്കുന്നതുതന്നെ ജനങ്ങളുടെ അബോധാവസ്ഥ മുതലെടുത്താണു്. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനേക്കാള്‍ അവരുടെ ശ്രദ്ധ തിരിച്ചുവിടുവാനായി, വ്യക്തിഹത്യ ലക്‍ഷ്യമാക്കി, വായ്ക്കു് വയറിളക്കം ബാധിച്ചാലെന്നപോലെ, പരസ്പരം ചെളി വാരിയെറിയുന്ന പ്രസംഗങ്ങളുമായി നാടുനീളെ കറങ്ങുന്നതാണു് അവര്‍ക്കു് കൂടുതലിഷ്ടം. മറ്റൊന്നു് അവര്‍ പഠിച്ചിട്ടില്ല, അവര്‍ക്കറിയുകയുമില്ല. ഈ കബളിപ്പിക്കല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയ പാവം ജനങ്ങളും. ജനങ്ങള്‍ ഇന്നോളം സ്വയം ചിന്തിച്ചിട്ടില്ലല്ലോ. വിശ്വസ്തരായ നേതാക്കളും മതപിതാക്കളും വല്യേട്ടന്മാരും അവര്‍ക്കുവേണ്ടി ചിന്തിക്കാനുള്ളപ്പോള്‍ പിന്നെ അവര്‍ എന്തിനു് സ്വയം ചിന്തിക്കണം? “വല്യ ആളുകള്‍” പറഞ്ഞാല്‍ അതില്‍ കഴമ്പില്ലാതിരിക്കുമോ? ഇവറ്റകള്‍ പറയാന്‍ തുടങ്ങിയിട്ടു് പക്ഷേ ദശാബ്ദങ്ങളായി. ഇതുവരെ സമൂഹത്തിനു് പുരോഗതിക്കു് പകരം അധോഗതിയാണെന്നു് മാത്രം. പക്ഷേ, എല്ലാവര്‍ക്കുമല്ല. സമൂഹത്തിന്റെ മുതുകത്തു് കയറിയിരിക്കുന്ന ഒരു ന്യൂനപക്ഷത്തിനു് അന്നും ഇന്നും ജീവിതം സുഖം, സുഭിക്ഷം. തീര്‍ച്ചയായും ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവരെ ശരിയായ ലക്‍ഷ്യത്തിലേക്കു് നയിക്കാന്‍ കഴിവുള്ളവരാവണം അവരെ നയിക്കേണ്ടതു്. പോയ വഴിയേ അടിക്കാന്‍ ഒരു നായകന്റെ ആവശ്യമില്ല. പരിശീലിപ്പിച്ചാല്‍ ഏതു് ശുനകനും അതു് കഴിയും.
രാഷ്ട്രീയത്തിലായാലും, മതങ്ങളിലായാലും, സമഗ്രാധിപത്യവ്യവസ്ഥിതി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാലാനുസൃതമല്ല. അതിലുപരി, ജനാധിപത്യവ്യവസ്ഥിതി പോലും നിരന്തരം ജനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനു് വിധേയമാക്കപ്പെടുകയും കാലോചിതമായി പരിഷ്കരിക്കപ്പെടുകയും ചെയ്യണം. ഇങ്ക്വിലാബ് വിളിച്ചുകൊണ്ടു് തെക്കുവടക്കു് ഓടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, സമൂഹത്തിന്റെ പുനരുദ്ധാരണവും പുനര്‍നിര്‍മ്മാണവും അതുവഴി സാദ്ധ്യമാവും എന്നു് കരുതുന്നതു് വിഡ്ഢിത്തമായിരിക്കും. സാമൂഹ്യശാസ്ത്രങ്ങളില്‍, ധനതത്വശാസ്ത്രത്തില്‍, ആരോഗ്യപരവും പരിസ്ഥിതിപരവുമായ കാര്യങ്ങളില്‍, അങ്ങനെ ഒരു സമൂഹത്തിന്റെ അന്തസ്സുറ്റ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ എല്ലാ തലങ്ങളിലും യോഗ്യതയും കഴിവും പ്രാപ്തിയുമുള്ള വ്യക്തിത്വങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയൂ. അതൊരു വെല്ലുവിളിയായി കരുതി ഏറ്റെടുക്കാനുള്ള തന്റേടം ഉള്ള ഒരു ജനതക്കു് മാത്രമേ വളരാനാവൂ. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്തത്തെ കെട്ടിപ്പിടിച്ചാലേ അതു് സാദ്ധ്യമാവൂ എന്നില്ല. ലോകത്തിലെ വളര്‍ച്ച പ്രാപിച്ച സമൂഹങ്ങള്‍ കാണിച്ചുതരുന്ന മാതൃകകള്‍ കാണുകയും, മനസ്സിലാക്കുകയും, അവ നമ്മുടെ സമൂഹത്തിന്റെ ആന്തരഘടനകളുമായി പൊരുത്തപ്പെടുത്തി നടപ്പാക്കുകയുമേ അതിനാവശ്യമുള്ളു.
Sir Karl Popper in “The Open Society and Its Enemies” Vol.II:
“Since Marx had practically forbidden all social technology, which he denounced as Utopian, his Russian desciples found themselves at first entirely unprepared for their great tasks in the field of social engineering. As Lenin was quick to realize, Marxism was unable to help in matters of practical economics. ‘I do not know of any socialist who has dealt with these problems’, said Lenin, after his rise to power; ‘there was nothing written about such matters in the Bolshevik textbooks, or in those of the Mensheviks.’ After a period of unsuccessful experiment, the so-called ‘period of war-communism’, Lenin decided to adopt measures which meant in fact a limited and temporary return to private enterprise. This so-called NEP (New Economic Policy) and the later experiments – five year plans, etc. have nothing whatever to do with the theories of ‘Scientific Socialism’ once propounded by Marx and Engels.”